അന്താരാഷ്ട്ര വിഡ്ഢിദിനത്തില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും ഇന്റീരിയം കോ-ഓഡിനേറ്ററുമായ പ്രകാശ്കാരാട്ടിന് മധുരയില്‍ കായകല്പ ചികിത്സയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കാനുള്ള ചികിത്സ മാത്രമാണ് മധുരയിലെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത് എന്ന് സംശയിക്കേണ്ട. നേരത്തെ സീതാറാം യച്ചൂരി ചക്രം തിരിച്ചിരുന്ന ‘ഇണ്ടി സഖ്യ’ ത്തിന്റെ ഭാവി തീരുമാനിക്കല്‍ കൂടിയാണ് ഇവിടെ നടന്നത്. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലെ സ്വയംവിമര്‍ശനത്തിനുള്ള കരടുരേഖയാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചെയ്തത് എന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. സ്വയം വിമര്‍ശനരേഖയില്‍ കണ്ടെത്തിയത് ചില്ലറ കാര്യങ്ങളല്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി പാര്‍ട്ടിയില്‍ വര്‍ഗ്ഗ ബഹുജന സമരങ്ങള്‍ മുളപൊട്ടിയിട്ടേയില്ലത്രെ. ആശാവര്‍ക്കര്‍മാരുടെ സമരത്തെ ഞെക്കി കൊല്ലുന്നതിനുള്ള മരുന്നല്ലേ പാര്‍ട്ടിയുടെ ഞരമ്പിലൂടെ ഓടിക്കൊണ്ടിരിക്കുന്നത്. അവിടെ വര്‍ഗസമരത്തിന്റെ വിത്ത് ചീഞ്ഞു പോയില്ലെങ്കിലേ അതിശയിക്കണ്ടൂ. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ച ഹിന്ദുത്വ വര്‍ഗ്ഗീയതക്കെതിരായ പ്രചരണം കണ്‍വെന്‍ഷനുകളില്‍ ഒതുങ്ങിപ്പോയത്രെ! നാട്ടുകാര്‍ ഇപ്പോള്‍ പഴയ പോലെയല്ല; നേരില്‍ കണ്ടതേ വിശ്വസിക്കൂ. പാര്‍ട്ടി പറഞ്ഞതു കൊണ്ടുമാത്രം കണ്ണും പൂട്ടി വിശ്വസിക്കില്ല.
ഗ്രാമീണമേഖലയില്‍ യൂണിയന്‍ രൂപീകരിക്കണമെന്നും ഗ്രാമീണ, കര്‍ഷക കര്‍ഷക തൊഴിലാളി ദരിദ്ര ജനവിഭാഗങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കണമെന്നുമാണ് കരടുരേഖയിലെ ആവശ്യങ്ങള്‍. സ്വത്വരാഷ്ട്രീയത്തിന്റെ ഭിന്ന വകഭേദങ്ങളാണ് ബംഗാളിലും ത്രിപുരയിലും പാര്‍ട്ടിയുടെ ബഹുജന അടിത്തറ തകര്‍ത്തത് എന്നും കേരളത്തിലും അതിന്റെ ഭീഷണി ഉണ്ട് എന്നുമാണ് അവലോകന രേഖയില്‍ പറയുന്നത്. ഇതാണ് രോഗാവസ്ഥ. രോഗം മാരകമാണ്. പാര്‍ട്ടി വെന്റിലേറ്ററിലാണ്. ഈ മേദസ്സിനെ നീക്കി കരുത്താര്‍ജിക്കാനാണ് മധുരയിലെ കായകല്പ ചികിത്സ എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കേരളത്തില്‍ ആശമാര്‍ക്കുപിന്നാലെ അംഗനവാടി ടീച്ചര്‍മാരും സമരരംഗത്താണ്. കായകല്പ ചികിത്സ കഴിഞ്ഞ് കാരാട്ട് കരുത്തിനുള്ള മരുന്നുമായി വരുമ്പോഴേക്കും പാര്‍ട്ടി പ്രത്യേകിച്ച് വിജയന്‍ സഖാവിന്റെ സ്വന്തം പാര്‍ട്ടി,ഇപ്പോള്‍ കിടക്കുന്ന വെന്റിലേറ്ററില്‍ നിന്ന് പുറത്തിറങ്ങുന്നത് എവിടേക്കായിരിക്കുന്നു എന്ന് കണ്ടു തന്നെയറിയണം!