2025 മാര്‍ച്ച് 17.
‘ഈ യന്ത്രം നിര്‍ത്തിയാല്‍ ആ സ്‌ക്രീനില്‍ കാണുന്ന 197 എന്ന അക്കം പൂജ്യത്തിലെത്തും.’
യുവഡോക്ടര്‍ വിശദീകരിച്ചു.
വൃദ്ധനായ കവിയുടെ ഉയര്‍ന്നുതാഴുന്ന നെഞ്ചില്‍ ഭും ഭും ശബ്ദത്തോട പ്രവര്‍ത്തിക്കുന്ന ആ ഹൃദയരക്ഷായന്ത്രത്തെ സ്‌തോഭത്തോടെ ഞാന്‍ നോക്കിനിന്നു. ആ കാഴ്ച കാണാതിരിക്കാന്‍ ഐ.സി.യുവിനു പുറത്തുനിന്നു വിങ്ങിപ്പൊട്ടുന്ന മകളെയും മകനെയും ഓര്‍ത്തു.
ഡോക്ടര്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി.
സ്‌ക്രീനിലെ അക്കം പൊടുന്നനെ പൂജ്യത്തിലെത്തി.
രംഗം നിശ്ശബ്ദമായി.
ഐ.സി.യു.വിലെ അണുപ്രപഞ്ചം നിശ്ചലമായി.
അരനൂറ്റാണ്ട് മലയാളചലച്ചിത്രലോകത്തെ ഗാനസാന്ദ്രമാക്കിയ ഒരു ഗന്ധര്‍വ്വജീവിതത്തിന് തിരശ്ശീല വീണു.
അടുത്തുള്ള രോഗശയ്യകളിലെ അത്യാസന്നരോഗികള്‍ ആ സ്തബ്ധശൈത്യത്തില്‍ ആണ്ടുപോയി.
അന്ത്യസാക്ഷ്യത്തിന്റെ ക്ഷീണത്തോടെ ഞാന്‍ പുറത്തെ സായാഹ്നത്തിലേക്കു നടക്കുമ്പോള്‍ മനസ്സ് വാര്‍ത്ത വായിച്ചു:
‘പ്രശസ്ത കവിയും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു.’
മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിന്റെ തീവ്രവേദനയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ വരികളാണിത്. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വിയോഗവാര്‍ത്ത ഒരുള്‍ക്കിടിലത്തോടെയാണ് മറ്റു പലരേയും എന്നപോലെ ചുള്ളിക്കാടും ഏറ്റുവാങ്ങിയത്. മങ്കൊമ്പിന്റെ മധുരഗാനങ്ങളെ അഗാധമായി പ്രണയിച്ച ഒരു തലമുറയുടെ വേദനയാണ് വാസ്തവത്തില്‍ കവിവാക്യങ്ങളായി പിറവിയെടുത്തത്. 1970 കളിലെയും 1980 കളിലെയും ക്ഷുഭിതയൗവനത്തിന് തീ പകര്‍ന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇളം മഞ്ഞിന്റെ കുളിരു നിറഞ്ഞ ഭാവനയുടെ സ്രഷ്ടാവായ മങ്കൊമ്പിന്റെ ആരാധകനായിരുന്നത്രേ. കീര്‍ത്തിയുടെ നിറുകയില്‍ നില്‍ക്കുന്നവരും സാധാരണമനുഷ്യരും ഒന്നു പോലെ ആരാധിച്ച ബഹുമുഖപ്രതിഭ- അതാണ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്ന തനി കുട്ടനാട്ടുകാരന്‍. നിത്യജീവിത പരിസരങ്ങളില്‍ നിന്നും നമ്മുടെ പൈതൃക ഖനികളില്‍ നിന്നും കല്‍ക്കണ്ടത്തുണ്ടുകള്‍ കണ്ടെടുത്ത കാവ്യോപാസകനും അനുഗൃഹീതനായ ഗാനരചയിതാവും പത്രാധിപരും നിരൂപകനും മൊഴിമാറ്റക്കലയുടെ കുലപതിയും. പാറി നടന്ന ജീവിതവഴികളിലെല്ലാം പ്രതിഭയുടെ പൂമ്പൊടി വിതറിയ വര്‍ണച്ചിറകുകളുള്ള ഒരു ചിത്രശലഭം.
ഉദാത്തഭാവനയുടെ മൊഴിച്ചിന്തുകള്‍
വയലാര്‍, പി.ഭാസ്‌കരന്‍ ഒ.എന്‍. വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ അതികായന്മാരായ മഹാപ്രതിഭകളുടെ പ്രതാപകാലത്തായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സിനിമാഗാനരചയിതാവ് എന്ന നിലയിലുള്ള അരങ്ങേറ്റം. മലയാള ചലച്ചിത്രഗാനശാഖയുടെ സുവര്‍ണമനോഹരകാലത്ത് തന്റേതായ ഒരു സിംഹാസനം പെട്ടെന്ന് തന്നെ കണ്ടെത്തുവാനും അവിടെ ആത്മവിശ്വാസത്തോടെ ഇരിക്കുവാനും ഗാനാരാധകരുടെ സ്‌നേഹാഭിവാദനം സ്വീകരിക്കുവാനും മൗലികപ്രതിഭയായ അദ്ദേഹത്തിന് സാധിച്ചു.
ചലച്ചിത്രഗാനപ്രേമികളുടെ ഹൃദയത്തില്‍ നിത്യ പ്രതിഷ്ഠിതങ്ങളായ ഒട്ടനേകം മനോഹര ഗാനങ്ങള്‍ മങ്കൊമ്പിന്റെ അനുഗൃഹീതതൂലികയില്‍ നിന്ന് പിറവിയെടുത്തു. സരളസുന്ദരമായ നവ്യ കല്‍പ്പനകളും മണ്ണിന്റെ ചൈതന്യമുള്ള ഗ്രാമീണ ബിംബങ്ങളും ഭാവചാരുതയാര്‍ന്ന കാവ്യ പ്രയോഗങ്ങളും സംഗമിച്ച അദ്ദേഹത്തിന്റെ അതിവിപുലമായ അമൃതഗാനപ്രപഞ്ചത്തെ അത്യന്തം ഗൃഹാതുരതയോടെയാണ് മാറിമാറിവന്ന തലമുറകള്‍ ആത്മാവിലേക്ക് ചേര്‍ത്തു നിര്‍ത്തിയത്.
മങ്കൊമ്പ് എഴുതിയ ചലച്ചിത്ര ഗാനങ്ങളുടെ വൈവിധ്യം നമ്മെ അമ്പരപ്പിക്കുന്നതാണ്. അവയില്‍ പ്രണയഗാനങ്ങളുണ്ട്, ഭക്തിഗാനങ്ങളുണ്ട്, ഹാസ്യഗാനങ്ങളുണ്ട്, വിഷാദമധുരമാര്‍ന്ന ഗാനങ്ങളുണ്ട്. അഞ്ചു പതിറ്റാണ്ടോളം കാലം മലയാള ചലച്ചിത്ര ഗാനശാഖയുടെ ഭാവുകത്വ വളര്‍ച്ചക്കൊപ്പം മങ്കൊമ്പ് ഉന്മേഷപൂര്‍വം സഞ്ചരിച്ചതിന്റെ ചരിത്രം നമ്മുടെ സിനിമാഗാന ചരിത്രത്തിലെ തന്നെ ദീപ്തമായ ഒരേടാണ്. മലയാള ചലച്ചിത്രഗാനസാഹിത്യത്തിന്റെ ദശാപരിണാമങ്ങളെ അടുത്തറിയുവാന്‍ നമുക്ക് വിശ്വസിച്ചാശ്രയിക്കാവുന്ന ഒരു തെളിഞ്ഞ കണ്ണാടിയാണ് വാസ്തവത്തില്‍ മങ്കൊമ്പിന്റെ അനശ്വരമായ ഗാനപ്രപഞ്ചം. മങ്കൊമ്പിന്റെ പാട്ടിനൊപ്പം ആ പാട്ടുകള്‍ക്ക് ഈണം നല്‍കിയവരും ആലപിച്ചവരും അഭിനയിച്ചവരും ദൃശ്യരൂപത്തില്‍ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചവരും മികവോടെ അവ സംവിധാനം ചെയ്തവരും നമ്മുടെ മനോമുകുരത്തില്‍ ധ്രുവനക്ഷത്ര ദീപ്തിയോടെ തെളിയുന്നു. അത്രമേല്‍ സ്വയം പൂര്‍ണങ്ങളായിരുന്നു ഈ പ്രതിഭയുടെ ഗാനശില്പങ്ങള്‍. മങ്കൊമ്പിന്റെ പാട്ടുകളില്‍ സംഗീതം സഹജഭാവത്തില്‍ തന്നെ അന്തര്‍ലീനമായിരുന്നു. ആ സംഗീതത്തെ കണ്ടെടുത്ത് പൊലിപ്പിച്ച് എടുക്കേണ്ട ചുമതല മാത്രമേ പുകഴ്‌പെറ്റ സംഗീത സംവിധായകര്‍ക്ക് പോലും ഉണ്ടായിരുന്നുള്ളൂ.
നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ, ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍, കാളിദാസന്റെ കാവ്യഭാവനയെ കാല്‍ചിലമ്പണിയിച്ച, ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍, ജീവപ്രപഞ്ചത്തിന്‍ ആധാരമൂര്‍ത്തിയാം, തൃപ്രയാറപ്പാ ശ്രീരാമാ ഭവല്‍ തൃപ്പാദപദ്മത്തിലെന്‍ പ്രണാമം, ഹംസഗാനമാലപിക്കും ഹരിണാംഗി, പാലാഴി മങ്കയെ പരിണയിച്ചു, സ്വര്‍ഗവാതിലമ്പലത്തില്‍ ആറാട്ട്, പാഞ്ചജന്യത്തിന്‍, ആശ്രിതവത്സലനേ കൃഷ്ണാ, നാദങ്ങളായി നീ വരൂ, ഗംഗയില്‍ തീര്‍ത്ഥമാടിയ കൃഷ്ണശില, ആഷാഢമാസം ആത്മാവില്‍ മോഹം, പാലരുവീനടുവില്‍, ശാരികേ നീ കൂടേ വരൂ, കണ്ണാ നീ ഉറങ്ങടാ, വെളിച്ചം വിളക്കണച്ചു, രാജസൂയം കഴിഞ്ഞു, അമ്പലക്കുന്നിലെ പെണ്ണൊരുത്തി, വാസനക്കുളിരുമായി വാകപ്പൂ ചാര്‍ത്തുമായി, നവനീതചന്ദ്രികേ തിരിതാഴ്ത്തു, സ്വര്‍ണ ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദനതാഴ്‌വരയില്‍, പത്മതീര്‍ത്ഥക്കരയില്‍, ശ്രീകോവില്‍ ചുമരുകള്‍, ചിത്രവര്‍ണ പുഷ്പജാലമൊരുക്കി, പാലാഴിമങ്കയെ, കണ്ണീര്‍പ്പൂവേ കമലപ്പൂവേ, അഷ്ടമിപ്പൂന്തിങ്കളേ, ചാരുമുഖി നിന്നെ നോക്കി, ത്രയംബക വില്ലൊടിഞ്ഞു, ഹേമമാലിനീ ഹേമമാലിനി, ഹംസഗാനം ആലപിക്കും, സ്യമന്തപഞ്ചകതീര്‍ത്ഥം, ദ്വാപരയുഗത്തിന്റെ, ഉദയം കിഴക്കു തന്നെ, താലിപ്പൂ പീലിപ്പൂവ്, ഈ പുഴയും കുളിര്‍ കാറ്റും, ഭഗവതിക്കാവില്‍ വെച്ചോ, തൊഴുകൈ കൂപ്പിയുണരും, ആദിശില്‍പി കണ്ണീരില്‍ കുഴിച്ചെടുത്ത, അഷ്ടമംഗല്യ സുപ്രഭാതത്തില്‍, രാജമല്ലി പൂവിരിക്കും, ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ, പ്രപഞ്ചഹൃദയ വിപഞ്ചിയിലുണരും, അരികില്‍ അമൃതകുംഭം, ആരോടും മിണ്ടാത്ത ഭാവം, സ്വയംവര ശുഭദിന മംഗളങ്ങള്‍, കാരിരുമ്പാണിപഴുതുള്ള, ഓരില ഈരിലക്കാടുറങ്ങി, പ്രേമാനുഭൂതിയുമായെന്നില്‍, ആപാദചൂഢം പനിനീര്, പൗര്‍ണമി ചന്ദ്രികയില്‍, സ്വര്‍ണചെമ്പകം പൂത്തിറങ്ങിയ, സ്വര്‍ണ വിഗ്രഹമേ,മനസ്സേ നീ മറക്കൂ, പ്രസാദകുങ്കുമം, നീലമേഘക്കുടനിവര്‍ത്തി, ഇവിടമാണീശ്വരസന്നിധാനം, തുടങ്ങിയ ഹൃദ്യഗാനങ്ങള്‍ ആസ്വാദകഹൃദയങ്ങളില്‍ സൃഷ്ടിച്ച ഭാവാനുഭൂതിയുടെ ആഴവും സൗന്ദര്യവും വിവരിക്കുക അസാധ്യമാണ്. യേശുദാസും പി.ജയചന്ദ്രനും എസ്.ജാനകിയും പി.സുശീലയും പി.ലീലയും എല്‍. ആര്‍.ഈശ്വരിയും വാണിജയറാമും മറ്റും നാദം പകര്‍ന്ന ഈ ഗാനങ്ങള്‍ ഇന്നും ഗാനമേളകളില്‍ ശ്രോതാക്കള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെടുന്നവയാണ്. ലാളിത്യം മുഖമുദ്രയായ ഇത്തരം നിരവധി മധുര ഗാനങ്ങള്‍ക്ക് ജന്മം കൊടുക്കുവാന്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന് അനായാസം സാധിച്ചു. ഏറെ ജനപ്രീതി നേടിയെടുത്തവയായിരുന്നു ഇവയില്‍ പലതും. പോപ്പുലര്‍ഗാനങ്ങളുടെ മുന്‍നിരയില്‍ നിലകൊള്ളുമ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് നല്ലകവിതയുടെ കാന്തിയും പരിവേഷവുമുണ്ടായിരുന്നു. അതിനാല്‍ തന്നെ ഭാഷയുള്ള കാലം വരെ ആ പാട്ടുകള്‍ നിലനില്‍ക്കുമെന്നും തീര്‍ച്ചയാണ്.
നമ്മുടെ ബാല്യവും കൗമാരവും യൗവനവും പ്രണയ ഭാവനകളും വിരഹവേദനകളും ആത്മീയതയും ശാലീനമായ നാട്ടു തനിമയും ഇതിഹാസപുരാണ പാരമ്പര്യവും മങ്കൊമ്പിന്റെ പത്മതീര്‍ത്ഥസമാനമായ വിശുദ്ധഭാവനയില്‍ പുതിയരൂപഭാവങ്ങളോടെയും കാല്പനിക ചൈതന്യത്തോടെയും പീലിവിടര്‍ത്തി പുനര്‍ജനിക്കുകയായിരുന്നു. അതുവഴി ചേതോഹരങ്ങളായ ഹൃദയഗീതങ്ങളുടെ ഒരു പുതിയകാലത്തിന് നാന്ദികുറിക്കുകയായിരുന്നു.
ജീവിതവഴികള്‍
നെടുമുടി പഞ്ചായത്തില്‍ ചമ്പക്കുളം അറക്കല്‍വീട്ടില്‍ പൊതുകാര്യപ്രസക്തനും ചമ്പക്കുളം വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഗോവിന്ദന്‍ നായരുടെയും ദേവകിയമ്മയുടെയും മകനായി 1947 ല്‍ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പില്‍ ആയിരുന്നു ജനനം. പുസ്തകങ്ങളുമായി ബാല്യകാലത്തേ കൂട്ടുകൂടാന്‍ അച്ഛന്റെ ഗ്രന്ഥശാലാബന്ധം മങ്കൊമ്പിന് സഹായകരമായി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തകഴിയില്‍ നിന്നിറങ്ങുന്ന ഒരു മാസികയില്‍ ആദ്യത്തെ കവിത അച്ചടിച്ചു വന്നു. മാതൃഭൂമി ബാലപംക്തിയിലും മറ്റും വന്ന കവിതകള്‍ ഒരു പുതിയ കവിയുടെ ജനനം കുറിക്കുന്നതായിരുന്നു. അമ്മയുടെ മരണത്തെ തുടര്‍ന്ന് മങ്കൊമ്പ്, അമ്മവീട്ടിലേക്ക് മടങ്ങി. പിന്നീട് മുത്തശ്ശിയോടൊപ്പം ആയിരുന്നു താമസം. ചതുര്‍ത്ഥ്യാകരി സാഹിത്യ പോഷിണി ഗ്രന്ഥശാലയിലെ പ്രവര്‍ത്തനങ്ങളില്‍ അക്കാലത്ത് സജീവമായിരുന്നു അദ്ദേഹം. ചമ്പക്കുളം സെന്റ്‌മേരീസ് സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ പത്താം തരം വരെയുള്ള വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസം കോട്ടയത്തും. എം.എ. ബിരുദധാരിയായിരുന്നു അദ്ദേഹം. മദിരാശി പട്ടണത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അന്വേഷണം എന്ന മാസികയുടെ സഹപത്രാധിപരായും മങ്കൊമ്പ് സേവനമനുഷ്ഠിച്ചിരുന്നു. വയലാര്‍ രാമവര്‍മ്മ ആയിരുന്നു പത്രാധിപര്‍. ജോസഫ് മുണ്ടശ്ശേരിക്കും കുട്ടികൃഷ്ണമാരാര്‍ക്കും പുത്തേഴത്ത് രാമന്‍മേനോനുമൊപ്പം മങ്കൊമ്പിന്റെ ലേഖനങ്ങളും അക്കാലത്ത് അന്വേഷണം മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ടി.എസ്.എലിയറ്റിന്റെ ‘ദ ഹോളോ മാന്‍’ എന്ന വിഖ്യാതകൃതി മങ്കൊമ്പ് വിവര്‍ത്തനം ചെയ്ത് മാസികയില്‍ നല്കിയത് വായിച്ചതിന്റെ ഓര്‍മ പ്രശസ്ത നോവലിസ്റ്റായ സി.വി.ബാലകൃഷ്ണന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഉപാസന എന്ന മാസികയുടെ പത്രാധിപത്യവും മങ്കൊമ്പ് വഹിച്ചിരുന്നു. സി.വി.ബാലകൃഷ്ണന്റെ കഥ അതില്‍ അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തു. മംഗളം തമിഴ് വാരികയിലും അദ്ദേഹം ജോലി ചെയ്തിരുന്നു. മങ്കൊമ്പിന്റെ ഗാനരചനാ ജീവിതം തുടങ്ങിയത് നാടകഗാനങ്ങളിലൂടെയാണ്. കായംകുളം പീപ്പിള്‍സ് തീയേറ്റേഴ്‌സിന്റെ ബ്രഹ്മാസ്ത്രം എന്ന നാടകത്തിലെ ഗാനങ്ങള്‍ മങ്കൊമ്പിനെ നാടകഗാന രചനാരംഗത്ത് ശ്രദ്ധേയനാക്കി. പിന്നീട് നിരവധി നാടകഗാനങ്ങള്‍ അദ്ദേഹം എഴുതി. മാതൃഭൂമി ബാലപംക്തിയിലൂടെ എഴുതിത്തെളിഞ്ഞ മങ്കൊമ്പ്, മലയാളിയുടെ മനസ്സുകളില്‍ ഇതോടെ സ്ഥാനംപിടിക്കുകയായിരുന്നു. മങ്കൊമ്പിന്റെ ആദ്യ സിനിമാഗാനം പിറന്നത് കെ.പി.എ.സിയുടെ പ്രവര്‍ത്തകനും സഹൃദയനുമായ സി.ജി.ഗോപിനാഥ് തിരക്കഥയെഴുതി മോഹന്‍ ഗാന്ധിരാമന്‍ സംവിധാനം ചെയ്ത വിമോചനസമരം എന്ന സിനിമയിലൂടെയായിരുന്നു. പി.ഭാസ്‌കരനും ഈ സിനിമയില്‍ പാട്ടെഴുതിയിരുന്നു. വിഖ്യാത സംഗീതജ്ഞനായ എം.ബി.ശ്രീനിവാസന്‍ ഈണമിട്ട ‘പ്രപഞ്ചഹൃദയ വിപഞ്ചിയിലുണരും പ്രണവസംഗീതം ഞാന്‍’ എന്നാരംഭിക്കുന്ന മങ്കൊമ്പിന്റെ ഗാനം സഹൃദയര്‍ക്ക് തേന്‍മധുരമായി അനുഭവവേദ്യമായി. ഗാനരചയിതാവെന്ന നിലയിലുള്ള മങ്കൊമ്പിന്റെ ജൈത്രയാത്ര ഇവിടെ ആരംഭിച്ചു.
പ്രപഞ്ചസൗന്ദര്യം, അമൃതകിരണം, നീല നിലാവില്‍ എന്നിവയായിരുന്നു ആ സിനിമയിലെ ഗാനങ്ങള്‍. ഹരിഹരന്‍ സംവിധാനം ചെയ്ത അയലത്തെ സുന്ദരി (1974) എന്ന സിനിമയില്‍ ശങ്കര്‍ ഗണേഷ് കൂട്ടുകെട്ട് ആദ്യമായി മലയാളത്തില്‍ സംഗീതം നല്‍കിയ ‘ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍ ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു’ എന്നാരംഭിക്കുന്ന ഗാനം ജനപ്രീതിയിലിന്നും മുന്‍നിരയില്‍ തന്നെ നില്‍ക്കുന്നു. ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍ എന്ന മങ്കൊമ്പിന്റെ ഗാനം അങ്ങേയറ്റം കാവ്യാത്മകമാണ്. പ്രണയാര്‍ദ്രമാണ്. ഈ സിനിമാഗാനത്തില്‍
‘അധരം കൊണ്ടധരത്തില്‍
അമൃതു നിവേദിക്കും
അസുലഭനിര്‍വൃതി
അറിഞ്ഞു ഞാന്‍
അറിഞ്ഞു ഞാന്‍’ എന്ന വരികളുണ്ട്. പ്രണയത്തിന്റെ തീക്ഷ്ണമായ സൗന്ദര്യത്തില്‍ വിളഞ്ഞു പാകമായ വരികളാണിവ. കാമുകന്‍ കാമുകിക്കേകുന്ന ചുംബനത്തിന് ഇത്രയും മധുരതമമായ ആവിഷ്‌കാരം മറ്റൊരു കവിഭാവനയിലും ജന്മം കൊണ്ടിട്ടില്ല.

മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
കാലയവനികക്കുള്ളില്‍ മറഞ്ഞുപോയത് മങ്കൊമ്പിന്റെ ഭൗതികദേഹം മാത്രം. അദ്ദേഹത്തിന്റെ വിശിഷ്ടഭാവനയില്‍ മൊട്ടിട്ട് വിരിഞ്ഞ് സുഗന്ധം ചൊരിഞ്ഞ ഇത്തരം പാട്ടുകള്‍ക്ക് ഒരു കാലത്തും മരണമില്ല. അഭ്രപാളിയില്‍ ഈ ഗാനം ആവിഷ്‌കരിച്ചപ്പോള്‍ നിത്യഹരിതനായകനായ പ്രേംനസീര്‍ ആണ് പാടി അഭിനയിച്ചത്. നായിക ജയഭാരതിയായിരുന്നു. ഈ പാട്ടിലൂടെ മങ്കൊമ്പിന്റെ ഗാനരചയിതാവെന്ന നിലയിലുള്ള ഗ്രാഫ് കുത്തനെ ഉയരുകയുണ്ടായി. കവിളിലെ കസ്തൂരി നഖക്ഷതം കൊണ്ട് കവര്‍ന്നെടുക്കുന്ന തീവ്രാനുരാഗിയായ കാമുകഹൃദയം ഈ പാട്ടില്‍ തുടിച്ചു നില്‍ക്കുന്നു. ഇത്തരം മനോഹരപ്രയോഗങ്ങള്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ബാബുമോന്‍ എന്ന സിനിമയിലെ പാട്ടുകളിലും കാണാം. ‘നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ’ എന്നാരംഭിക്കുന്ന പാട്ട് മറക്കാനാവില്ല. 1975 ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിച്ചത് എം.എസ്.വിശ്വനാഥനായിരുന്നു. ‘കാച്ചെണ്ണ തേച്ച നിന്‍ കാര്‍കൂന്തലിന്റെ കാറ്റേറ്റാല്‍ പോലുമെനിക്കുന്മാദം’ എന്നു മതിമറന്നുപാടുന്ന കാമുകചിത്തം മങ്കൊമ്പിന്റെ വരികളില്‍ തെളിഞ്ഞുനിന്നു. നാട്ടിന്‍പുറത്തിന്റെ പ്രസാദാത്മകതയും വിശുദ്ധിയും ശാലീനതയും ഒപ്പിയെടുക്കുന്നതില്‍ ഇത്രമാത്രം വിജയിച്ച മറ്റൊരു പാട്ട് മലയാളത്തിലുണ്ടായിട്ടില്ല.
പദ്മതീര്‍ത്ഥക്കരയുടെ സൗന്ദര്യവും നാടന്‍പാട്ടിന്റെ മടിശ്ശീലക്കിലുക്കവും തന്റെ വരികളിലേക്ക് അദ്ദേഹം ആവാഹിച്ചുണര്‍ത്തി. നാദങ്ങളായ് നീ വരൂ എന്ന് അദ്ദേഹം മനസ്സറിഞ്ഞ് തുകിലുണര്‍ത്തിയപ്പോള്‍ സാക്ഷാല്‍ നാദസ്വരൂപിണി തന്നെ പ്രത്യക്ഷമായി. ഇളം മഞ്ഞിന്റെ കുളിരു നിറഞ്ഞ വാക്കുകളിലൂടെ കാളിദാസന്റെ കാവ്യസൗന്ദര്യദേവതയെ കാല്‍ച്ചിലമ്പണിയിച്ചു മങ്കൊമ്പിലെ വരകവിത്വം. ശുദ്ധസൗന്ദര്യത്തിന്റെ ലക്ഷാര്‍ച്ചനയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഓരോരോ ഗാനങ്ങളും. കാവ്യബിംബങ്ങളെ ഔചിത്യപൂര്‍വം പല്ലവിയിലും അനുപല്ലവിയിലും വിളക്കിച്ചേര്‍ത്ത് സമൃദ്ധമായി മങ്കൊമ്പ് നിര്‍മിച്ച സ്വര്‍ണഗോപുരങ്ങളുടെ വശ്യത പേര്‍ത്തും പേര്‍ത്തും ആസ്വദിക്കുവാന്‍ ആകാശവാണിക്ക് മുന്നില്‍ മലയാളി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ തൂലികയില്‍ നിന്ന് ഗംഗാപ്രവാഹം പോലെ ഗാനങ്ങള്‍ അക്കാലത്ത് പ്രത്യക്ഷപ്പെട്ടു.
ഗാനങ്ങള്‍ കൊണ്ട് മങ്കൊമ്പ് നിര്‍മിച്ച കാവ്യ ലക്ഷാര്‍ച്ചനകള്‍ക്ക് ഉചിതമാംവിധം ഈണം പകര്‍ന്നത് എം. എസ്.വിശ്വനാഥന്‍, ദേവരാജന്‍ മാസ്റ്റര്‍, എം.കെ അര്‍ജ്ജുനന്‍, രവീന്ദ്ര ജയിന്‍, ബോംബെ രവി, കെ.വി.മഹാദേവന്‍, ദക്ഷിണാമൂര്‍ത്തി, എ.ടി.ഉമ്മര്‍, എം.എസ്. ബാബുരാജ്, ഇളയരാജ, എ.ആര്‍.റഹ്മാന്‍, കീരവാണി, ഹാരിസ് ജയരാജ്, യുവന്‍ ശങ്കര്‍രാജ തുടങ്ങിയ സംഗീതരത്‌നങ്ങളായിരുന്നു. ഇവരോടെല്ലാം മങ്കൊമ്പിനുണ്ടായിരുന്നത് ആത്മബന്ധം തന്നെയായിരുന്നു. മങ്കൊമ്പിന്റെ പ്രതിഭാശക്തിയില്‍ അവര്‍ സമ്പൂര്‍ണമായി വിശ്വാസം അര്‍പ്പിച്ചിരുന്നു.
മലയാളിയുടെ കാല്‍പനിക സ്വപ്‌നങ്ങള്‍ക്ക് നാദച്ചിറകുകള്‍ നല്‍കിയ മങ്കൊമ്പ്, മലീമസമായ ഭാവങ്ങളില്‍ നിന്നും പ്രയോഗങ്ങളില്‍ നിന്നും എന്നും അകന്നു നിന്നു. എന്നാല്‍ സംഭോഗശൃംഗാരത്തിന്റെയും വിപ്രലംഭശൃംഗാരത്തിന്റെയും രസക്കൂട്ടുകള്‍ അദ്ദേഹത്തിന്റെ പാട്ടുകളില്‍ പ്രകടവുമായിരുന്നു. നമ്മുടെ പ്രണയഭാവങ്ങള്‍ക്കും ആത്മനൊമ്പരങ്ങള്‍ക്കും ആത്മീയഭാവങ്ങള്‍ക്കും താലിപ്പൂവും പീലിപ്പൂവും ചൂടിച്ചു ഹൃദയരാഗങ്ങളുടെ ഈ ചക്രവര്‍ത്തി. നിത്യ പ്രാവാഹിനിയായ കാലത്തിന്റെ കരവിരുത് മങ്കൊമ്പിന്റെ ഗാനങ്ങളില്‍ നന്നായി വേരൂന്നിയിട്ടുണ്ട്. പുതിയ കാലത്തിന്റെ വികാരവിചാരങ്ങളും മങ്കൊമ്പടുത്തറിഞ്ഞ് പ്രകാശിപ്പിച്ചിരുന്നു.
മങ്കൊമ്പിന്റെ തൂലികയില്‍ പിറന്ന നിരവധി വിശിഷ്ടഗാനങ്ങള്‍ വാണിജയറാമിന്റെ മധുര ശബ്ദത്തിലൂടെയാണ് മലയാളികള്‍ കേട്ടത്. ഓര്‍മ്മകള്‍ മരിക്കുമോ (1977) എന്ന ചിത്രത്തിലെ തൃപ്രയാറപ്പാ ശ്രീരാമാ എന്ന ഭക്തിഗാനം പാടിയപ്പോള്‍ വാണി ജയറാമിന്റെ നാദസുഭഗത അനിര്‍വചനീയമായ അനുഭൂതിയാണ് നമുക്ക് സമ്മാനിച്ചത്. പത്മതീര്‍ത്ഥക്കരയില്‍ ഒരു പച്ചില മാളിക്കാട്, ആഷാഢമാസം ആത്മാവിന്‍ മോഹം എന്നീ ഗാനങ്ങളിലും ഇതേ ഭംഗി തെളിയുന്നു. ‘ആശ്രിതവത്സലനേ’ എന്ന ഗാനം ഹേമലത എന്ന ബോളിവുഡ് ഗായിക പാടിയതും മങ്കൊമ്പിന്റെ രചനാഭംഗി മനസ്സറിഞ്ഞാസ്വദിച്ചു കൊണ്ടു തന്നെയാണ്. ‘കാളിദാസന്റെ കാവ്യഭാവനയെ കാല്‍ ചിലമ്പണിയിച്ച സൗന്ദര്യമേ’ എന്ന മങ്കൊമ്പിന്റെ ക്ലാസിക് ഗാനം ഗാനഗന്ധര്‍വ്വനാണ് മധുരതരമായി ആലപിച്ചത്. രവീന്ദ്ര ജയിന്‍ സംഗീതം നല്‍കി ആശ ബോസ്ലെ മലയാളത്തില്‍ പാടിയ ഒരേ ഒരു ഗാനം, ഹരിഹരന്‍ സംവിധാനം ചെയ്ത സുജാത എന്ന സിനിമയിലെ ‘സ്വയംവര ശുഭദിനമംഗളങ്ങള്‍’ മങ്കൊമ്പിന്റെ മസൃണമായ രചനാശൈലിയുടെ നേര്‍സാക്ഷ്യമാണ്. കണ്ണൂര്‍ രാജന്റെ സംഗീത സംവിധാനത്തില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ രചിച്ച് എസ്. ജാനകി ആലപിച്ച നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയിലെ ‘ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍..
മിഴിചെപ്പില്‍ വിരഹ കദന കടല്‍..
ഹൃദയമുരളിക തകര്‍ന്നു പാടുന്നു ഗീതം
രാഗം ശോകം. ഗീതം രാഗം ശോകം’. എന്ന ഗാനം വിഷാദ ഭാവാവിഷ്‌കാരത്തില്‍ മങ്കൊമ്പിനുള്ള പ്രാവീണ്യത്തിന്റെ മകുടോദാഹരണമാണ്.
ഹൃദയമുരളിക തകര്‍ന്നു പാടുന്ന ഈ ഗീതം,
ചിറകൊടിഞ്ഞ കിനാക്കളിലേക്കും. ഇതള്‍ പൊഴിഞ്ഞ സുമങ്ങളിലേക്കും
നിഴല്‍ പടര്‍ന്ന നിരാശയിലേക്കും നീങ്ങുമ്പോള്‍ തരളമന്ത്ര വികാരമായ് പ്രണയം ആത്മാവിലലിഞ്ഞു ചേരുന്നു. ‘നീ എന്റെ ജീവനില്‍ ഉണരൂ ദേവാ.’ എന്ന അഭ്യര്‍ത്ഥന പ്രണയം പൂത്ത മനസ്സിന്റെ ആഴവും വ്യഥയും കാട്ടിത്തരുന്നു.’മോഹഭംഗമനസ്സിലേ ശാപപങ്കിലനടകളില്‍
തൊഴുതു നിന്നു
പ്രദോഷമായ്
അകലുമാത്മമനോഹരീ
നീയെന്റെ പ്രാണനില്‍ അലിയൂ വേഗം’ എന്നീ വരികളിലെ കനത്തവിഷാദവും തീക്ഷ്ണമായ പ്രണയഭാവവും ശബ്ദവീചികളായി നമ്മിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ മങ്കൊമ്പ് ഗോപാലകൃഷ്ണനിലെ പ്രതിഭയെ സാഷ്ടാംഗം നമസ്‌കരിക്കുവാനേ സാധിക്കൂ. മലയാളികളുടെ മനസ്സില്‍ ഹൃദയാര്‍ദ്രതയുള്ളേടത്തോളം കാലം, ഈ ഒരൊറ്റ പാട്ടുമതി അദ്ദേഹത്തിന്റെ ഓര്‍മകള്‍ കെടാവിളക്കായി തെളിയാന്‍.
ഹരിഹരന്‍ സംവിധാനം ചെയ്ത സുജാത (1977) എന്ന സിനിമയില്‍ രവീന്ദ്ര ജയിന്‍ സംഗീതം നിര്‍വഹിച്ച യേശുദാസ് ആലപിച്ച മങ്കൊമ്പിന്റെ ‘കാളിദാസന്റെ കാവ്യഭാവനയെ
കാല്‍ച്ചിലമ്പണിയിച്ച സൗന്ദര്യമേ.
വസന്തസുഗന്ധത്താല്‍ അന്തരംഗത്തില്‍
മധുമഞ്ജുഷനല്‍കും അനുരാഗമേ’എന്നിങ്ങനെ നീളുന്ന ഗാനവും ക്ലാസിക് സൗന്ദര്യമാര്‍ന്നതായിരുന്നു. കാളിദാസീയമായ പ്രണയ ഭാവനയില്‍ മുങ്ങിനിവര്‍ന്ന് പുണ്യം നേടിയ ഒരു കവി പ്രതിഭക്കേ ഈ ഗാനം വിരചിക്കാനാവൂ. ഈ പാട്ടെഴുതിയ മങ്കൊമ്പ് തന്നെയാണ് മാണിക്യപ്പൂ മുത്ത് എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ടും എഴുതിയതെന്ന് ഓര്‍ക്കുമ്പോള്‍ വിസ്മയമനുഭവപ്പെടുകയാണ്.
‘ഇവിടമാണീശ്വര സന്നിധാനം ഇടറുന്ന മനസ്സുകള്‍ക്കഭയസ്ഥാനം’ എന്ന ഭക്തിഗാനം എഴുതുവാനും മങ്കൊമ്പിന് പ്രാവീണ്യമുണ്ടായിരുന്നു. അക്ഷരച്ചെപ്പില്‍ ആവോളം അര്‍ത്ഥതലങ്ങള്‍ സന്നിവേശിപ്പിച്ച ഈ പാട്ടെഴുത്തുകാരന് ഏതു ഭാവത്തെയും സാക്ഷാത്കരിക്കുന്ന ഗാനങ്ങള്‍ ചമയ്ക്കാന്‍ അവശ്യമായ പ്രതിഭയും അഭ്യാസബലവും വ്യുല്‍പത്തിയുമുണ്ടായിരുന്നു.
മങ്കൊമ്പ് ഗ്രാമത്തില്‍ ജനിച്ച ഡോ.എം.എസ് സ്വാമിനാഥന്‍ ഹരിത വിപ്ലവത്തിലൂടെ നമ്മുടെ പ്രകൃതിയെ പുളകച്ചാര്‍ത്തണിയിച്ചപ്പോള്‍ അതേ ഗ്രാമത്തിന്റെ സന്തതിയായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ തന്റെ വരികളിലൂടെ നമ്മുടെ നാടിന്റെ ആത്മപ്രകൃതിയെ വീണ്ടെടുക്കുകയായിരുന്നു. കേരളീയത നിറഞ്ഞ ബിംബങ്ങളും ഭാരതീയ സംസ്‌കൃതിയിലെ കഥാപാത്രങ്ങളും നമ്മുടെ കവിതകളില്‍ നിന്നും ഗാനങ്ങളില്‍ നിന്നും അകന്നകന്നുപോകുന്നത് കണ്ട് വേദനിക്കുകയും തന്നാലാവുംവിധം അതിന് പ്രതിവിധി കണ്ടെത്തുകയും ചെയ്ത ദേശാഭിമാനിയായ എഴുത്തുകാരന്‍ കൂടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. പാട്ടെഴുത്തിലെ പരമ്പരാഗതശൈലികള്‍ പാടേ കയ്യൊഴിയാതെ പുതിയ കാലത്തിന്റെ ഉണര്‍വുകള്‍ അദ്ദേഹം ഏറ്റുവാങ്ങി. ഗാനങ്ങളിലെ അക്ഷരപ്രാസം അടക്കം പഴയകാലശൈലികള്‍ അദ്ദേഹം പരമാവധി നിലനിര്‍ത്തുവാന്‍ ശ്രമിച്ചു. മങ്കൊമ്പിന്റെ ഗാനങ്ങളില്‍ കാളിദാസമഹാകവിയുടെ സ്വാധീനത ഏറെ പ്രകടമായിരുന്നു. ‘രാഗഹേമന്തസന്ധ്യ പൂക്കുന്ന’ എന്ന ഗാനത്തിലെ’കൊമ്പുരുമ്മുമാനിണയ്ക്ക് പേടമാന്‍ കണ്‍കൊടുത്തതറിഞ്ഞു ഞാന്‍’
എന്ന വരികള്‍ അഭിജ്ഞാന ശാകുന്തളത്തിലെ ഒരു സൂക്ഷ്മ ദൃശ്യത്തിന്റെ മനോഹരമായ ആവിഷ്‌കാരമായിരുന്നു. ഒരു സൗഹൃദസംഭാഷണത്തിനിടയില്‍ അദ്ദേഹം ഇക്കാര്യം വിശദമായി പറഞ്ഞതോര്‍ക്കുന്നു. പക്ഷേ ഈ ഗാനം അദ്ദേഹത്തിന്റെ ഗാനസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരം എത്രയോ മികച്ച ഗാനങ്ങള്‍ ആ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയതിലുള്ള വേദനയും അദ്ദേഹം പങ്കുവച്ചിരുന്നു.
ആര്‍ഷഗ്രന്ഥങ്ങളുടെ നിത്യാരാധകനായിരുന്നു മങ്കൊമ്പ്. പ്രണയഗാനങ്ങളില്‍ ഈ ആരാധന ഏറെ പ്രതിഫലിച്ചിരുന്നു. ‘നിന്നധരങ്ങളിന്നേറ്റു വാങ്ങും
എന്നില്‍ നിന്നുന്മാദ ദന്തക്ഷതം’
മാരമാസ്മരലീലാ വിശ്ലഥമാം. നീലവാര്‍ക്കൂന്തള ചുരുളഴിയും. ‘ഈ വരികളുടെ ഊര്‍ജ്ജ സ്രോതസ്സ് വൈദേശികമായ രതിസങ്കല്‍പങ്ങളായിരുന്നില്ല. സംഭോഗശൃംഗാര വേളയില്‍ കാമുകീകാമുകന്മാര്‍ പരസ്പരം ഏല്‍പ്പിക്കുന്ന നഖക്ഷതവും ദന്തക്ഷതവുമൊക്കെ വാത്സ്യായന കാമശാസ്ത്രത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ടല്ലോ. അതൊക്കെ ഗ്രഹിച്ചാണ് ഇത്തരം വരികള്‍ മങ്കൊമ്പ് എഴുതിയത്. ‘അസ്ഥികള്‍ക്കുള്ളിലൊരുന്മാദവിസ്മൃതിതന്‍
അജ്ഞാതസൗരഭം പടര്‍ന്നുകേറി
അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
അവളുടെ താരുണ്യമലിഞ്ഞിറങ്ങി-
അലിഞ്ഞിറങ്ങി’എന്നെഴുതിയ കവിക്ക് പ്രണയവും കാമവും നിഷിദ്ധ വികാരങ്ങളായിരുന്നില്ല. സെമിറ്റിക് മത കല്പനകളില്‍ കാണുന്ന പാപത്തിന്റെ വിളനിലമായ ശരീരം എന്ന സമവാക്യത്തോട് രാധാകൃഷ്ണപ്രണയത്തെ ആത്മാവിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ച കവിക്ക് അംഗീകരിക്കാവുന്നതായിരുന്നില്ല. വൃന്ദാവനരാധ മങ്കൊമ്പിന്റെ പല ഗാനങ്ങളിലും കടന്നു വന്നിട്ടുണ്ട്.
‘ആഷാഢമാസം
ആത്മാവില്‍ മോഹം
അനുരാഗമധുരമാമന്തരീക്ഷം
വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും
വിലപിക്കാന്‍ മാത്രമാണു യോഗം
അര്‍ഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ
അന്തഃരംഗം നിന്‍ മുന്നില്‍ തുറന്നു വെച്ചൂ
അങ്ങയോടൊത്തെന്റെ ജീവിതം പങ്കിടാന്‍
അവിവേകിയായ ഞാന്‍ ആഗ്രഹിച്ചു.
മന്ദസ്മിതത്തിനുള്ളില്‍ നീയൊളിപ്പിച്ച
മൗനനൊമ്പരം ഞാന്‍ വായിച്ചു.
മറക്കുക മനസ്സില്‍ പുതിയ വികാരത്തിന്‍
മദനപല്ലവികള്‍ നീ എഴുതിവെയ്ക്കൂ’ ദ്വാപരയുഗത്തില്‍, തന്റെ ഹൃദയേശ്വരനായ കൃഷ്ണനോട് രാധ നിവേദിക്കുന്ന ഈ വാക്കുകള്‍ സിനിമാഗാനത്തിലേക്ക് എത്ര ഔചിത്യ ഭാസുരമായിട്ടാണ് മങ്കൊമ്പ് ചേര്‍ത്തുവെച്ചത്.
തന്റെ പാട്ടുകളിലെ ചില പ്രയോഗങ്ങളില്‍ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ളവര്‍ വിമര്‍ശിക്കുന്നതില്‍ അദ്ദേഹം അസ്വസ്ഥനായില്ല. എന്നാല്‍ പല വിമര്‍ശനങ്ങളും നിലനില്‍ക്കുന്നതായിരുന്നില്ല. ഉദാഹരണത്തിന് , ‘സ്വയംവരശുഭദിന മംഗളങ്ങള്‍
‘അനുമോദനത്തിന്റെ ആശംസകള്‍’
എന്ന് മങ്കൊമ്പ് എഴുതിയതില്‍ പിശകുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അനുമോദനവും ആശംസയും ഒന്നല്ലേ എന്നായിരുന്നു വിമര്‍ശനം. ‘അനുമോദനത്തിന്റെ ആശംസകള്‍’ എന്ന പ്രയോഗത്തിന്റെ ഉദ്ദേശ്യാര്‍ത്ഥം മനസ്സിലാക്കാതെയായിരുന്നു കുറ്റപ്പെടുത്തല്‍. അനുമോദനം എന്നു വെച്ചാല്‍ ഒരുമിച്ചുള്ള സന്തോഷം പങ്കിടല്‍ എന്നാണ്. (രണ്ട് പേരോ അതില്‍ കൂടുതല്‍ ആളുകളോ ഒരുമിച്ച് സന്തോഷം പങ്കുവെക്കുന്നത്). ആശംസ എന്നാല്‍ നന്മ നേരുന്നു എന്നാണ്. അതുകൊണ്ട് ആ വരികളില്‍ പിശക് ഇല്ല. അനുമോദനങ്ങള്‍ അഥവാ അഭിനന്ദനങ്ങള്‍ വന്നു ചേരുന്ന ഈ ആഹ്ലാദമുഹൂര്‍ത്തത്തിന് നന്മകള്‍ നേരുന്നു എന്ന ആശംസയാണ് കവി കുറിച്ചത്. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോഴൊരു ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു എന്നാരംഭിക്കുന്ന ഗാനത്തിലെ മല്ലീശ്വരന്‍ എന്ന പ്രയോഗവും ചിലരുടെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. മല്ലീശ്വരന്‍ പരമശിവന്‍ ആണെന്നാണ് അവരുടെ വാദം. അത് ശരിയാണ് താനും.എന്നാല്‍ കവിയുടെ സ്വാതന്ത്ര്യം എടുത്താണ് മങ്കൊമ്പ് മല്ലീശ്വരന്‍ എന്ന് പ്രയോഗിച്ചത്. പുഷ്പങ്ങളുടെ ഈശ്വരനായി കാമദേവനെ കാണുന്നതില്‍ തെറ്റില്ലെന്ന് മങ്കൊമ്പ് തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. ഇത്തരം വിവാദങ്ങള്‍ ഒന്നും തന്നെ ഈ പാട്ടിനെ ബാധിച്ചില്ല എന്നതാണ് സത്യം. പ്രേംനസീര്‍ പാടി അഭിനയിച്ച, ശങ്കര്‍ ഗണേഷ് എന്ന മറുനാടന്‍ സംഗീതസംവിധായകസഖ്യം ചിട്ടപ്പെടുത്തിയ ഈ ഗാനം ഇന്നും മലയാളത്തിലെ മുന്തിയ ഭാവാര്‍ദ്രപ്രണയഗാനങ്ങളുടെ പട്ടികയിലാണ് ഇടംപിടിച്ചിട്ടുള്ളത്. മങ്കൊമ്പ് ഗ്രാമത്തിലെ ക്ഷേത്ര പരിസരങ്ങളില്‍ നാമ്പിട്ട പ്രണയത്തിന്റെ അനുഭൂതികളത്രയും ഈ പാട്ടിലേക്ക് കവി വികാരവിജൃംഭതയോടെ കോരിയൊഴിച്ചിട്ടുണ്ട്.
തന്റെ പാട്ടിനെ ആരാധനയോടെ മാത്രമേ വിലയിരുത്താവൂ എന്നു ശഠിക്കുന്ന ഗാനരചയിതാക്കളുടെ എതിര്‍ധ്രുവത്തിലായിരുന്നു മങ്കൊമ്പ് എന്നും നിലയുറപ്പിച്ചിരുന്നത്. വിമര്‍ശനങ്ങളോട് ഒരിക്കലും അദ്ദേഹം അസഹിഷ്ണുത കാണിച്ചില്ല.’എന്തുമെഴുതാം എന്നെ വിമര്‍ശനങ്ങള്‍ കൊണ്ട് മൂടാം’ എന്ന് രവി മേനോനോട് തന്റെ ഗാനശേഖരമായ – ഇളം മഞ്ഞിന്‍ കുളിരുമായി എന്ന പുസ്തകത്തിന് അവതാരികയെഴുതാന്‍ അഭ്യര്‍ത്ഥിച്ച സന്ദര്‍ഭത്തില്‍ മങ്കൊമ്പ് ആവശ്യപ്പെട്ടതായി രവിമേനോന്‍ തന്നെ എഴുതിയിട്ടുണ്ട്.’എന്റെ പാട്ടുകളെപ്പറ്റി മനസ്സില്‍ തോന്നുന്നതെന്തും എഴുതാം താങ്കള്‍ക്ക്. അവയെ നിഷ്‌കരുണം കീറിമുറിക്കാം. രചയിതാവിനെ വിമര്‍ശനങ്ങള്‍ കൊണ്ട് മൂടാം. പരാതിയില്ലാതെ, പൂര്‍ണ്ണമനസ്സോടെ ഞാന്‍ ആ വിമര്‍ശനങ്ങള്‍ സ്വീകരിക്കും. ഒരക്ഷരം വെട്ടിമാറ്റാതെ അത് പ്രസിദ്ധീകരിക്കുകയും ചെയ്യും.’ ഇങ്ങനെ പറഞ്ഞ മങ്കൊമ്പിന്റെ ഹൃദയ നൈര്‍മല്യം അടുത്തറിഞ്ഞപ്പോള്‍ ഇങ്ങനേയും ഒരു എഴുത്തുകാരനോ എന്നാണ് ആ നിമിഷം തന്റെ മനസ്സില്‍ ഉയര്‍ന്ന ചിന്തയെന്നും രവി മേനോന്‍ പറഞ്ഞിട്ടുണ്ട്. ചില്ലറ ഭിന്നാഭിപ്രായങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, ഇരുപത്തിനാലു മണിക്കൂറും സ്വന്തം അപദാനങ്ങള്‍ പേര്‍ത്തും പേര്‍ത്തും വാഴ്ത്തിക്കൊണ്ടിരിക്കുന്നവര്‍ക്കിടയിലിതാ വിമര്‍ശനത്തിന്റെ ഏത് കൂരമ്പും ഏറ്റുവാങ്ങാന്‍ തയ്യാറായി മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഒരു സൗമ്യമാരുതനെപ്പോലെ ശബ്ദവീചിയായി കടന്നുവന്നത് ആദരപൂര്‍വമാണ് രവി മേനോന്‍ ഓര്‍ത്തെടുത്തത്.
അദ്ദേഹത്തിന്റെ പല പാട്ടുകളും പി.ഭാസ്‌കരന്റെയും ശ്രീകുമാരന്‍ തമ്പിയുടെയും വയലാറിന്റെയും എന്തിന് പിന്‍തലമുറയില്‍പെട്ട ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ പോലുമാണ് പലരും രേഖപ്പെടുത്തിയത്. സ്വകാര്യസംഭാഷണങ്ങളില്‍, റിയാലിറ്റി ഷോകളിലും ഗാനമേളകളിലും മറ്റും വന്നുചേരുന്ന ഇത്തരം പിഴവുകളെക്കുറിച്ച് സംസാരിക്കുമ്പോഴും ആരെക്കുറിച്ചും മോശം പറയാനോ കടുത്തവാക്കുകള്‍ പറയാനോ ഇളനീരിന്റെ മധുരം പേറുന്ന മങ്കൊമ്പ് ശ്രമിച്ചതേയില്ല.
ഒന്നോ രണ്ടോ സിനിമകള്‍ക്ക് പാട്ട് എഴുതിയതിന്റെ അഹങ്കാരം പ്രകടിപ്പിച്ച് തലക്കനത്തോടെയും ധാര്‍ഷ്ട്യത്തോടെയും പുച്ഛഭാവത്തോടെയും മറ്റുള്ളവരോട് ഇടപെടുന്നവരുടെ എണ്ണം ഭയാനകമാംവണ്ണം വര്‍ധിക്കുന്ന ഈ കെട്ടകാലത്താണ് ഇരുന്നൂറോളം ചിത്രങ്ങള്‍ക്ക് വേണ്ടി എഴുന്നൂറോളം ഗാനങ്ങള്‍ രചിക്കുകയും വമ്പന്‍ ഹിറ്റുകളായ മൊഴിമാറ്റ ചിത്രങ്ങളുടെ പ്രാണബലമായി വിളങ്ങുകയും ചെയ്ത മങ്കൊമ്പിന്റെ എളിമയും സൗമ്യതയും ഏറെ ആദരണീയമാവുന്നത്.
ദേവരാജന്‍ മാസ്റ്ററുടെയും അര്‍ജ്ജുനന്‍ മാസ്റ്ററുടെയും പേരിലുള്ള പുരസ്‌കാരങ്ങള്‍ തനിക്ക് ലഭിച്ചതില്‍ മങ്കൊമ്പ് ഏറെ ആഹ്ലാദവാനായിരുന്നു. ശാരീരികാവശതകള്‍ക്കിടയിലും കര്‍മ്മമണ്ഡലത്തില്‍ ബഹുകാര്യവ്യഗ്രനായി തുടരുന്ന കാലത്ത് തന്നെയാണ് ഈശ്വരന്‍ അദ്ദേഹത്തെ തിരികെ വിളിച്ചത്.
പുലിവാല്‍ പിടിച്ച പാട്ട്
എസ്.എല്‍.പുരം സദാനന്ദന്‍ കഥയും തിരക്കഥയും രചിച്ച് ജി.പി.ബാലന്‍ നിര്‍മ്മിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത തെമ്മാടി വേലപ്പന്‍ എന്ന സിനിമക്കു വേണ്ടി മങ്കൊമ്പ് എഴുതിയ ‘ത്രിശങ്കുസ്വര്‍ഗ്ഗത്തെ തമ്പുരാട്ടി’ എന്നാരംഭിക്കുന്ന ഹാസ്യ ഗാനം ഏറെ കോളിളക്കം സൃഷ്ടിച്ചു. പ്രേം നസീറും ജയഭാരതിയുമായിരുന്നു പ്രധാനതാരങ്ങള്‍. പണക്കാരനായ മുതലാളിയുടെ മകളെ കളിയാക്കുന്നതിനായി നായകന്‍ പാടേണ്ട പാട്ടെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മങ്കൊമ്പ് പാട്ട് എഴുതിയത്. നാട്ടില്‍ അടിയന്തരാവസ്ഥയുടെ ഭീകരത നടമാടുന്ന കാലത്താണ് ഈ പാട്ട് പുറത്തുവന്നത്. അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷയുവജന വിദ്യാര്‍ത്ഥിസംഘടനകള്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ പരിഹസിക്കുവാന്‍ വേണ്ടി ഈ ഗാനം വ്യാപകമായി ഉപയോഗിച്ചു. മുടിചൂടാ മന്നന്റെ പ്രിയ സന്തതി…… മൂളിയലങ്കാരിയുടെ വക്രബുദ്ധി, എള്ള് കൊറിച്ചാല്‍ എള്ളോളം പെണ്ണൊരുമ്പെട്ടാല്‍ പെണ്ണോളം തുടങ്ങി പാട്ടിലെ വരികളൊക്കെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിന്റെ പേരില്‍ കലാലയങ്ങളില്‍ സംഘര്‍ഷങ്ങള്‍ വരെ ഉണ്ടായി. ഇന്ദിരയുടെ കോലവും കത്തിച്ച് ഈ പാട്ടും പാടി വിദ്യാര്‍ത്ഥികള്‍ അടിയന്തരാവസ്ഥക്കെതിരെ പോരാടി. ആലപ്പുഴ എസ.് ഡി. കോളേജ് കോളജ് വിദ്യാര്‍ഥിനിയായ തന്റെ സഹോദരിയില്‍ നിന്നാണ് ഈ വിവരങ്ങളൊക്കെ അദ്ദേഹം അറിഞ്ഞത്. തന്റെ ജീവന് തന്നെ ഭീഷണിയുണ്ടാകുമെന്ന് മങ്കൊമ്പ് അക്കാലത്ത് വല്ലാതെ ഭയന്നിരുന്നു. രക്ഷപ്പെടാന്‍ എന്താണ് വഴി എന്നദ്ദേഹം ആലോചിച്ചു. താമസിയാതെ രക്ഷപ്പെടാന്‍ സുവര്‍ണാവസരം ലഭിച്ചു. തെമ്മാടി വേലപ്പന് പിന്നാലെ 1977 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സംഗമം എന്ന ചിത്രത്തില്‍ ശ്രമദാനരംഗത്തിലേക്ക് ഒരു പാട്ടു വേണം. ദേശീയോദ്ഗ്രഥനം വിഷയമാക്കി മങ്കൊമ്പ് ഒരു പാട്ടെഴുതി. ഇന്ദിരയുടെ ഇരുപതിനപരിപാടിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ‘ഇതളിട്ടു വിടര്‍ന്നു നിന്‍ തിരുമുറ്റത്ത് ഇരുപത് ദളമുള്ള പുഷ്പം, അമൃത നിഷ്യന്തിയാം അതിന്‍ പരാഗങ്ങളണിയും ജനഗണഹൃദയങ്ങള്‍’ എന്ന് ചരണത്തില്‍ മങ്കൊമ്പ് തന്ത്രപൂര്‍വ്വം കൂട്ടിച്ചേര്‍ത്തു. പാട്ടിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ പി.വി.ഗംഗാധരന്‍ ഇന്ദിരാഗാന്ധിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇതോടെ മങ്കൊമ്പ് രക്ഷപ്പെട്ടു.
തികഞ്ഞ ഈശ്വരവിശ്വാസി കൂടിയായിരുന്നു മങ്കൊമ്പ്. എല്ലാ മീനമാസത്തിലും ചമ്പക്കുളം കല്ലമ്പള്ളി ഭഗവതി ക്ഷേത്രത്തില്‍ ഒരു ദിവസത്തെ പൂജ അദ്ദേഹത്തിന്റെ വകയായിരുന്നു. ഉത്സവകാലങ്ങളില്‍ മുടങ്ങാതെ നാട്ടിലെത്തിച്ചേരുന്ന മങ്കൊമ്പ് നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനും ആയിരുന്നു.നാട്ടുകാര്‍ അദ്ദേഹത്തെ അമ്മണ്ണന്‍ ചേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. പുഷ്പാഞ്ജലി കഴിച്ചു പുണ്യതീര്‍ത്ഥം കുടിച്ചു എന്നാരംഭിക്കുന്ന ഭക്തിഗാനം മങ്കൊമ്പിലമ്മയെ സ്തുതിച്ചു കൊണ്ടു കവി രചിച്ചതാണ്. തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും പിന്നീട് എറണാകുളത്തേക്കും ജീവിതം പറിച്ചു നട്ടപ്പോഴും മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ മങ്കൊമ്പ് എന്ന ഗ്രാമത്തിന്റെ വിശുദ്ധിയെ കയ്യൊഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമേതരഗാനങ്ങളും ഏറെ ജനകീയമായിരുന്നു. താനെഴുതിയ വരികള്‍ ദശാബ്ദങ്ങള്‍ക്ക് ശേഷവും ആളുകള്‍ ഓര്‍ത്തുപാടുന്നതിലും അവയെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തുന്നതിലും അദ്ദേഹം ആഹ്ലാദിച്ചു. തന്റെ ഭാവനാഗര്‍ഭത്തില്‍ വിടര്‍ന്ന വരികള്‍ മഹാപ്രതിഭകളായ കവികളുടെ പേരില്‍ അറിയപ്പെടുന്നത് തന്നെ മഹാഭാഗ്യം എന്നുപറഞ്ഞു പൊട്ടിച്ചിരിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണനെയും ഞാന്‍ ഇത്തരുണത്തില്‍ ഓര്‍ക്കുന്നു; ആ ചിരിയില്‍ പടര്‍ന്ന കണ്ണീരുപ്പു സഹിതം.
ആയിരത്തിതൊള്ളായിരത്തി എഴുപത് എണ്‍പത് കാലഘട്ടത്തിലെ മലയാളസിനിമാ ഗാനങ്ങളുടെ ഗുണനിലവാരത്തില്‍ അഭിമാനം കൊണ്ട അദ്ദേഹം എന്നും ആ സുവര്‍ണകാലത്തെ ഉള്ളില്‍ കൊണ്ടുനടന്നിരുന്നു. ആ കാലം പുനരവതരിക്കുമെന്ന വിശ്വാസവും അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. പുതിയ ചില സിനിമകളിലെ ഗാനങ്ങളില്‍ കടന്നു വരുന്ന ഭാഷാപരമായ പിഴവും ഹിംസാത്മകമായ ഭാവനയും ഭാവനാദാരിദ്ര്യവും അദ്ദേഹത്തെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. സഫലമാവാതെ പോയ ഒട്ടേറെ സ്വപ്‌നങ്ങളുമായിട്ടാണ് മങ്കൊമ്പ് മണ്‍മറഞ്ഞത്.
ടി.ഹരിഹരന്‍ സംവിധാനം ചെയ്ത പൂമഠത്തെ പെണ്ണ് എന്നൊരു സിനിമയും മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകനായും അദ്ദേഹം ശോഭിച്ചിരുന്നു. മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അന്വേഷണം മാസികയുടെയും, ഗ്രന്ഥശാലാ സംഘത്തിന്റെ മുഖമാസികയായ ഗ്രന്ഥ ലോകത്തിന്റെയും സബ് എഡിറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നുവല്ലോ. ഉപാസന, തമിഴ് മംഗളം എന്നിവയുടെ പത്രാധിപത്യവും എടുത്തു പറയേണ്ടത് തന്നെ. അപ്പോഴെല്ലാം മുതിര്‍ന്ന എഴുത്തുകാരെയും നവാഗതപ്രതിഭകളെയും അദ്ദേഹം നിഷ്‌കളങ്ക സ്‌നേഹത്താല്‍ തന്റെ സൗഹൃദ വലയത്തിലാക്കി. കൗമുദി വാരികയില്‍ സിനിമാനിരൂപണങ്ങളും അക്കാലത്ത് മങ്കൊമ്പ് എഴുതിയിരുന്നു.വയലാര്‍ രാമവര്‍മ്മയുടെ ഗാനങ്ങളിലെ ഈശ്വരനിഷേധത്തെക്കുറിച്ച് വിശദമായ ഒരു പഠനം മങ്കൊമ്പ് കൗമുദി വാരികയില്‍ എഴുതുകയും വയലാറിനത് പെരുത്തിഷ്ടപ്പെടുകയും ചെയ്തുവത്രേ. വയലാറിന് മങ്കൊമ്പിനോട് വലിയ വാത്സല്യമായിരുന്നു; മങ്കൊമ്പിന് വയലാറിനോട് കടുത്ത ആരാധനയും. വയലാറാണ് അരിച്ചെട്ടിയാരുടെ രൂപഭാവത്തില്‍ വന്ന ദേവരാജന്‍ മാസ്റ്ററെ മങ്കൊമ്പിന് പരിചയപ്പെടുത്തിക്കൊടുത്തത്. രസകരമായ വയലാര്‍, ദേവരാജന്‍, മങ്കൊമ്പ് എന്നീ ത്രിവേണികളുടെ സംഗമത്തെക്കുറിച്ച് രവിമേനോന്‍ വിശദമായി എഴുതിയിട്ടുണ്ട്. ആദ്യ സമാഗമവേളയില്‍ മങ്കൊമ്പ്, ദേവരാജന്‍ മാഷിനോടുള്ള ആദരവ് പ്രകടിപ്പിച്ചത് സാഷ്ടാംഗം നമസ്‌കരിച്ചാണ്. ക്ഷിപ്രകോപിയായ ദേവരാജന്‍ മാഷിനോട് മങ്കൊമ്പിനോളം അടുപ്പവും സ്വാതന്ത്ര്യവും സിനിമാലോകത്ത് അധികമാളുകള്‍ക്ക് ഉണ്ടായിരുന്നില്ല.ദേവരാജന്‍ മാഷെന്ന മഹാപ്രതിഭയെ കുറിച്ച് മങ്കൊമ്പെന്നും വാചാലനായിരുന്നു. ദേവരാജന്‍മാഷ് മങ്കൊമ്പിന്റെ ഒട്ടേറെ പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. ആലിലത്തോണിയില്‍, ശംഖനാദം മുഴക്കുന്നു, കണ്ണീര്‍ പൂവേ കമലപ്പൂവേ, ശരപഞ്ജരത്തിനുള്ളില്‍ ചിറകിട്ടടിക്കുന്ന, പാലാഴിമങ്കേ പരിണയിച്ചു, പാലരുവീ നടുവില്‍ തുടങ്ങിയ മങ്കൊമ്പ് ഗാനങ്ങള്‍ക്ക് ഹൃദയസംഗീതം പകര്‍ന്നത് ദേവരാജന്‍ മാഷായിരുന്നു. യൂസഫലി കേച്ചേരി എഴുതി കെ.ജെ.ജോയ് സംഗീതം ചെയ്ത മന്മഥ റാണികളെ എന്ന ഗാനം ആലപിച്ചതും മങ്കൊമ്പ് തന്നെ. ഇവ കൂടാതെ അദ്ദേഹത്തിന്റെ സര്‍ഗസമ്പാദ്യത്തില്‍ ഒട്ടേറെ കഥകളും തിരക്കഥകളുമുണ്ട്. അന്യഭാഷകളിലെ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയതിന്റെ ക്രെഡിറ്റും ഈ കലാകാരന് സ്വന്തം.
രാഷ്ട്രഭക്തിയുടെ സൂര്യതേജസ്സ്
ഭാരതീയസംസ്‌കൃതിയെ ഛിന്നഭിന്നമാക്കാന്‍ ഇരുട്ടിന്റെ വക്താക്കള്‍ നിരന്തരം പരിശ്രമിച്ചപ്പോഴൊക്കെ മങ്കൊമ്പ് തന്റേതായ രീതിയില്‍ പ്രതിരോധിക്കുവാന്‍ ധീരത കാട്ടി. ‘കേസരി’യിലും’ജന്മഭൂമി’യിലും തന്റെ രചനകള്‍ വെളിച്ചം കാണുന്നതില്‍ അദ്ദേഹം അഭിമാനിച്ചു. ടി.എം.സുരേഷ് കുമാര്‍ തന്റെ ഗാനങ്ങളെക്കുറിച്ച് കേസരി വാരികയില്‍ ഒരു ലേഖനം എഴുതിയത് വായിച്ചിരുന്നോ എന്നദ്ദേഹം അക്കാലത്ത് എന്നോട് ഫോണിലൂടെ വിളിച്ചു ചോദിച്ചത് ഓര്‍മയിലെത്തുന്നു. ‘കേസരി’യില്‍ തന്നെക്കുറിച്ച് ഒരു നല്ല ലേഖനം വന്നു കാണുന്നതില്‍ അത്ര മാത്രം ആഹ്ലാദിച്ചിരുന്നു അദ്ദേഹം. ഭാരതമല്ലാതായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തെ ഓര്‍ത്ത് തനിക്ക് ഭയമുണ്ട് എന്നു തുറന്നു പറയാനും അദ്ദേഹം തയ്യാറായി.
ആര്‍ഷസംസ്‌കൃതിയോടു തനിക്കുള്ള നാഭീനാള ബന്ധത്തിന്റെ വ്യാപ്തി ഉള്‍ക്കൊണ്ടുകൊണ്ട് തപസ്യകലാസാഹിത്യ വേദിയുമായി സഹകരിക്കുവാനും സിനിമയുമായി ബന്ധപ്പെട്ട ഭാരിച്ച തിരക്കിനിടയിലും മൂന്നുവര്‍ഷം തപസ്യയുടെ എറണാകുളം ജില്ല അധ്യക്ഷന്‍ എന്ന ചുമതല വഹിക്കുവാനും രക്ഷാധികാരിയായി മരണപര്യന്തം പ്രവര്‍ത്തിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി. പുരസ്‌കാരങ്ങള്‍ക്കും സര്‍ക്കാര്‍ അംഗീകാരങ്ങള്‍ക്കും വേണ്ടി സ്വന്തം നാടിന്റെ പാരമ്പര്യത്തെ അദ്ദേഹം തള്ളിപ്പറഞ്ഞില്ല. രാഷ്ട്രീയ ഭിക്ഷാംദേഹിയായി ഇടതു വലതുപാളയങ്ങളില്‍ അഭയം പ്രാപിച്ചുമില്ല. അതുകൊണ്ടാവണം വേണ്ടവിധത്തിലുള്ള അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്താത്തതും. സാംസ്‌കാരികദേശീയത പ്രാണബലമായി സ്വീകരിച്ച ഒരു മഹാപ്രസ്ഥാനത്തിന്റെ ഭാഗമാണ് താനെന്നതില്‍ എപ്പോഴും അഭിമാനിച്ചിരുന്നു മങ്കൊമ്പ്. അതിനാല്‍ തന്നെ അത്തരം തിരസ്‌കാരങ്ങള്‍ അദ്ദേഹത്തെ വേദനിപ്പിച്ചതേയില്ല. ‘തത്ത്വശാസ്ത്രങ്ങള്‍ കേവലം മണ്‍കുടങ്ങളാണതില്‍ മര്‍ത്ത്യസ്‌നേഹത്തില്‍ മധു നിറയ്ക്കാന്‍ മറയ്ക്കരുതാരുമേ’ എന്നു പ്രഖ്യാപിച്ച മനസ്സിന് ധര്‍മത്തിന്റെ കൊടിക്കൂറക്ക് കീഴില്‍ നിലകൊള്ളുവാനേ സ്വാഭാവികമായും സാധിക്കൂ.
അക്കിത്തത്തിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഒരു പഠന ഗ്രന്ഥം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ പ്രകാശിപ്പിക്കുവാന്‍ മങ്കൊമ്പ് അതിയായി ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി കഠിനമായി അദ്ദേഹം യത്‌നിച്ചിരുന്നു. എന്നാല്‍ നിഷേധാത്മകമായ നിലപാടാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധികൃതരില്‍ നിന്നുണ്ടായത്. പ്രശസ്ത പത്രപ്രവര്‍ത്തകനും കവിയുമായ കാവാലം ശശികുമാര്‍ ‘ജന്മഭൂമി’യിലെഴുതിയ ഒരു കുറിപ്പിലൂടെ ഈ സത്യം പുറം ലോകത്തെ അറിയിച്ചിട്ടുണ്ട്. സംഘപരിവാര്‍പ്രസ്ഥാനങ്ങളില്‍ പെട്ടവരാണ് അക്കിത്തവും മങ്കൊമ്പും. അതിനാല്‍ അവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കേണ്ടതില്ല എന്നാണത്രേ ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം. ഈ പുസ്തകം വെളിച്ചം കാണാതെയാണ് മങ്കൊമ്പ് യാത്രയായത്. അവസാനകാലത്ത് അദ്ദേഹം ഇതിന്റെ പേരില്‍ ഏറെ വേദനിച്ചിരുന്നു. ലിപി പബ്ലിക്കേഷന്‍സ് കോഴിക്കോട് അദ്ദേഹത്തെ കുറിച്ചുള്ള മറ്റൊരു പുസ്തകത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു. ആ പുസ്തകം നേരിട്ട് കാണുവാനും മങ്കൊമ്പിന് ഭാഗ്യമുണ്ടായില്ല.
മൊഴിമാറ്റക്കലയിലെ കുലപര്‍വതം
1974 ല്‍ റിലീസ് ചെയ്ത സ്വര്‍ണ്ണവിഗ്രഹം എന്ന ചിത്രത്തിനാണ് അദ്ദേഹം ആദ്യമായി തിരക്കഥയും സംഭാഷണവും എഴുതുന്നത്. പിന്നീട് ആ മികവ് അന്യഭാഷാ ചിത്രങ്ങളിലേക്ക് പടര്‍ന്നു പന്തലിച്ചു.
മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട നിരവധി തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ഹിറ്റ് ചിത്രങ്ങള്‍ക്ക് വളരെ പണ്ട് മുതല്‍ക്കേ സംഭാഷണമെഴുതിയിരുന്നതും ഗാനങ്ങള്‍ എഴുതിയിരുന്നതും മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു.
സൂപ്പര്‍ ഹിറ്റുകളായ ഈച്ച, ബാഹുബലി, ബാഹുബലി2, യാത്ര, ആര്‍.ആര്‍.ആര്‍, ധീര എന്നിവ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടതും വാണിജ്യ ദൃഷ്ടിയില്‍ വന്‍ വിജയം നേടിയതും മങ്കൊമ്പിന്റെ കൂടി പ്രയത്‌നഫലം കൊണ്ടായിരുന്നു. അന്യ ഭാഷാചിത്രങ്ങളിലെ പ്രൊഡ്യൂസര്‍മാര്‍ തങ്ങളുടെ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ സംഭാഷണവും ഗാനവും എഴുതാന്‍ ആദ്യം തേടിയെത്തുന്നതും മങ്കൊമ്പിനെയായിരുന്നു. അത്രയ്ക്കും കിറു കൃത്യമായിരുന്നു ഡബ്ബിങ് ചിത്രങ്ങള്‍ക്ക് വേണ്ടി മങ്കൊമ്പ് എഴുതിയ ഓരോ സംഭാഷണങ്ങളും ഗാനങ്ങളും.
യഥാര്‍ത്ഥഗാനത്തേക്കാള്‍ മനോഹരമായി മൊഴിമാറ്റ ചിത്രങ്ങളില്‍ പാട്ടുകള്‍ എഴുതിയിരുന്നു മങ്കൊമ്പ്. ബാഹുബലി രണ്ടിലെ മുകില്‍ വര്‍ണ്ണാ മുകുന്ദ എന്ന ഗാനവും ആര്‍ ആര്‍ആര്‍ എന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. അമ്പതിലധികം വര്‍ഷങ്ങളായി സിനിമയില്‍ സജീവമായിരുന്ന ഈ കലാകാരന്‍ വിവിധ ഭാഷകളിലെ സിനിമാപ്രവര്‍ത്തകരായ അനേകം അനേകം പ്രമുഖരുടെ പ്രിയമിത്രമായിരുന്നു. അവരില്‍ വിവിധഭാഷകളിലെ സൂപ്പര്‍സ്റ്റാറുകളുണ്ട്, മികച്ചസാങ്കേതികപ്രവര്‍ത്തകരുണ്ട്, അതുല്യരായ ഗാനരചയിതാക്കളുണ്ട്, സംഗീതരാജാങ്കണത്തിലെ മുടിചൂടാമന്നന്‍മാരുണ്ട്, എന്തിന് സാധാരണക്കാരായ ലൈറ്റ്‌ബോയിമാരു പോലുമുണ്ട്. അവരോടെല്ലാം സൗമ്യവും കുലീനവുമായ നിലയില്‍ സഹകരിച്ച മങ്കൊമ്പ് സാധാരണക്കാരായ മനുഷ്യരോടും സമഭാവത്തില്‍ പെരുമാറി. ആരോടും കലഹിക്കാതെ തന്റെ ജന്മനിയോഗം നിറവേറ്റുന്നതില്‍ മാത്രം മനസ്സൂന്നി അദ്ദേഹം. പുതിയ പ്രതിഭകളെ പരമാവധി പ്രോത്സാഹിപ്പിക്കുവാനും മങ്കൊമ്പ് ശ്രദ്ധകാട്ടിയിരുന്നു.
200 ഓളം സിനിമകള്‍ക്കായി 750 ല്‍ പരം മലയാളഗാനങ്ങള്‍ രചിച്ച് വിജയതിലകം അണിഞ്ഞ മങ്കൊമ്പ്, മൊഴിമാറ്റസിനിമകളുടെ തിരക്കഥ എഴുതുന്നതിലേക്കും ഗാനരചനയിലേക്കും എന്തിന് വഴിമാറി സഞ്ചരിച്ചുവെന്ന് പലരും ചോദിച്ചിട്ടുണ്ട്. വാസ്തവത്തില്‍ അത് ബോധപൂര്‍വ്വമുള്ള ഒരു വഴിമാറി നടത്തമായിരുന്നു. വിവേകപൂര്‍ണ്ണമായ ഒരു തീരുമാനവുമായിരുന്നു. സാമ്പത്തികമായ മെച്ചം മങ്കൊമ്പ് ആഗ്രഹിച്ചിരുന്നു എന്നത് ഒരു സത്യം. എന്നാല്‍ അതു മാത്രമായിരുന്നില്ല ഈ തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. മങ്കൊമ്പ് തന്നെ ഒരു സുഹൃത്തിനോട് ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘കാറ്റിന്റെ ഗതി മാറുന്നത് പോലെയാണ് സിനിമാ ഗാനങ്ങളുടെ സ്വഭാവം. ഓരോ കാലഘട്ടത്തിനും അനുയോജ്യമായ ഗാനങ്ങളും അത്തരം ഗാനങ്ങള്‍ രചിക്കുവാന്‍ കവികളും പിറവിയെടുക്കും. എന്നാല്‍ പര്‍വ്വതങ്ങളുടെ കിടപ്പിന് യാതൊരു മാറ്റവുമില്ല. ആ പര്‍വ്വതങ്ങളുടെ നിലനില്‍പ്പിനായി അല്‍പം കാറ്റ് പകരുവാനാണ് ഞാന്‍ മൊഴിമാറ്റ സിനിമകളുടെ ഗാന രചനയിലും സംഭാഷണ രചനകളിലും ശ്രദ്ധ കേന്ദ്രീകരിച്ചത്, എത്ര ആലോചനാമൃതമായ വാക്യങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ അത്ഭുതങ്ങളായി ഗണിക്കപ്പെട്ട ബാഹുബലി 1, 2, ആര്‍ആര്‍ ആര്‍, റോജ, ഈച്ച, ബോംബെ, ഇരുവര്‍, ദളപതി, മിന്‍സാരക്കനവ്, പോപ്പ്‌കോണ്‍, അലൈപ്പായുതേ, ഇന്ത്യന്‍ തുടങ്ങിയ അന്യഭാഷാചിത്രങ്ങളിലെ മൊഴിമാറ്റഗാനങ്ങള്‍ മങ്കൊമ്പിന്റെ ക്ഷീണിക്കാത്ത മനസ്സിന്റെയും പരിശ്രമശീലത്തിന്റെയും നേര്‍തെളിവുകളാണ്. വമ്പന്‍ ഹിറ്റായ ബാഹുബലിയുടെ സംവിധായകനായ എസ്. എസ്.രാജമൗലിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൊഴിമാറ്റം മങ്കൊമ്പിന്റേതായിരുന്നത്രേ. മങ്കൊമ്പിന്റെ ഡബ്ബിംഗ്, യാന്ത്രികമായ പദാനുപദ മൊഴിമാറ്റമല്ല. പേരുകളും സ്ഥലനാമങ്ങളും സംഭാഷണങ്ങളും ഭാവാന്തരീക്ഷവും അടക്കം എല്ലാം മറ്റൊന്നായി രൂപംമാറുന്നു. കേരളീയ സാംസ്‌കാരികഭൂപടത്തിലേക്ക് അന്യഭാഷാചിത്രങ്ങളിലെ സംഭാഷണങ്ങളെയും ഗാനങ്ങളെയും ആനയിക്കുക എന്നത് സര്‍ഗാത്മകതയുടെ വരം സിദ്ധിച്ച ഒരു മനസ്സിനു മാത്രം സാധ്യമാവുന്ന കര്‍മ്മമാണ്.
സിനിമാഗാനരംഗത്തെത്തിയതിന്റെ അമ്പതാം വാര്‍ഷികം മാര്‍ച്ച് 29ന് ചെന്നൈ തേനാംപേട്ട് കാമരാജ് അരംഗത്തില്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുമ്പോഴാണ് മങ്കൊമ്പ് പൊടുന്നനെ യാത്രയായത്. അലകള്‍ എന്ന സിനിമയിലെ ‘അഷ്ടമി പൂത്തിങ്കളേ’എന്ന ഗാനമാണ് മങ്കൊമ്പിന്റെ ആദ്യസിനിമാഗാനം. എന്നാല്‍ ആ സിനിമ വെളിച്ചം കണ്ടില്ല. വെളിച്ചം കണ്ടിരുന്നെങ്കില്‍ ഈ ആഘോഷം നേരത്തേ നടക്കുമായിരുന്നു. വയലാറിന്റെ അകാലവിയോഗം സൃഷ്ടിച്ച ശൂന്യത സിനിമാഗാനമേഖല ഒരു പരിധിവരെ മറികടന്നത് മങ്കൊമ്പിന്റെ സാന്നിധ്യത്താലാണെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ ഏഴാച്ചേരി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സത്യം സുവര്‍ണജയന്തിയാഘോഷത്തില്‍ കൂടി കൂടുതലായി ലോകം തിരിച്ചറിയുമെന്ന് മങ്കൊമ്പിന്റെ പാട്ടുകളുടെ ആരാധകരും പ്രത്യാശിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി വിശിഷ്ടാതിഥിയായി എത്തിച്ചേരാന്‍ നിശ്ചയിച്ച പരിപാടിക്കുള്ള സകല ഒരുക്കങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന് താമസിക്കാനുള്ള മുറിയും ഫ്‌ളൈറ്റ് ടിക്കറ്റുമടക്കം എല്ലാം സജ്ജമായിരുന്നു. ഹരിഹരനും പ്രിയദര്‍ശനും ആലപ്പി അഷ്‌റഫും അടക്കമുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍ തയ്യാറായിരുന്നു. മങ്കൊമ്പ് രചിച്ച ഗാനങ്ങളുടെ അവതരണവും ഉദ്ദേശിച്ചിരുന്നു. ചെന്നൈ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ദക്ഷിണയാണ് ഈ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത്. ഡോ.സി.ജി രാജേന്ദ്രബാബുവിനെ പ്പോലുള്ള മഹാരഥന്മാര്‍ നേതൃത്വം നല്‍കുന്ന ഈ ആദരസഭയില്‍ പങ്കെടുക്കുവാന്‍ മങ്കൊമ്പ് ഏറെ ആഗ്രഹിച്ചിരുന്നു. നാമവും രൂപവുമറ്റ ക്രൂരവിധി പക്ഷേ അതിന് അദ്ദേഹത്തിന് അനുവാദം നല്‍കിയില്ല. ദീര്‍ഘകാലമായി കൊച്ചി തൈക്കൂട്ടം എകെജി റോഡിലെ ലക്ഷാര്‍ച്ചന എന്നു പേരിട്ട വീട്ടിലായിരുന്നു മങ്കൊമ്പ് താമസിച്ചിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മാര്‍ച്ച് 17-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 4:45ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ 78-ാം വയസ്സില്‍ അന്ത്യശ്വാസമെടുത്തത്. മരണത്തിന് ഒരാഴ്ച മുമ്പ് സ്വന്തം വീട്ടിലെ രണ്ടാം നിലയിലേക്ക് കയറുമ്പോള്‍ കാലുതെറ്റി വീണ് അദ്ദേഹത്തിന് ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹം ഒരാഴ്ച്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയയും അദ്ദേഹത്തെ ബാധിച്ചിരുന്നു. ശരീരത്തില്‍ സോഡിയം കുറയുന്ന രോഗവും അവസാനകാലത്ത് കവിയെ അലട്ടിയിരുന്നു.മങ്കൊമ്പിന്റെ ആരാധകരുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി. കേരളസര്‍ക്കാറിന്റെ ഔദ്യോഗികബഹുമതികളോട് കൂടിയായിരുന്നു സംസ്‌കാരം. ‘അവസാനദിവസത്തില്‍ അവസാനനിമിഷത്തില്‍
അടരുന്ന പാതിരാപ്പൂവു പോലേ
ഒരു നേര്‍ത്ത ചലനത്തിന്‍ നിഴല്‍ പോലുമേശാത്തൊ
രേകാന്തനിദ്രയില്‍ ആണ്ടുപോയി’ എന്ന വരികള്‍ അന്വര്‍ത്ഥമായി. കവി ശാശ്വതനിദ്രയിലേക്ക് എന്നെന്നേക്കുമായി പ്രവേശിച്ചു. മലയാളഗാനസാഹിത്യ ശേഖരത്തിലേക്ക് നിറം മങ്ങാത്ത അക്ഷരപട്ടുനൂലുകള്‍ കൊണ്ട് പാട്ടുവസ്ത്രങ്ങള്‍ നിര്‍മിച്ച കൃതഹസ്തനായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്ന പച്ചമനുഷ്യന്‍ ലക്ഷാര്‍ച്ചനകളില്ലാത്ത ലോകത്തിലേക്കാണ് യാത്രയായത്. എന്നാല്‍ അദ്ദേഹം കാല്‍ച്ചിലമ്പണിയിച്ച കാവ്യഭാവനകള്‍ ഈ നാടിന്റെ ഹൃദയസഭയില്‍ നര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കും.
(കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് മലയാള ഗവേഷണ വിഭാഗം മേധാവിയും തപസ്യ കലാസാഹിത്യ വേദി സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ലേഖകന്‍)