“An old man and a phone’ ഇന്റര്‍നെറ്റിലെവിടെയോ കണ്ട ഒരു ലഘു കഥയാണ്. ആരാണ് രചയിതാവെന്നറിയില്ല. കഷ്ടിച്ച് ഏഴോ എട്ടോ വാക്യങ്ങളേയുള്ളൂ ചമല്‍ക്കാരങ്ങള്‍ ഒന്നുമില്ല. ഒരു വൃദ്ധന്‍ തന്റെ ഫോണ്‍ നന്നാക്കാനായി കടക്കാരനെ സമീപിക്കുന്നു. കടക്കാരന്‍ പറയുന്നു നിങ്ങളുടെ ഫോണിനു തകരാറൊന്നുമില്ല. വൃദ്ധന്‍ തീര്‍ത്തു പറയുന്നു എന്തോ തകരാറുണ്ട്. മക്കളെയോ ചെറുമക്കളേയോ ആരേയും വിളിച്ചിട്ടു കിട്ടുന്നില്ല. അവരിങ്ങോട്ടും വിളിച്ചിട്ടു കിട്ടുന്നില്ല. കടക്കാരന്‍ തീര്‍ത്തു പറയുന്നു ഫോണിനു തകരാറൊന്നുമില്ല. ഇത്രയേയുള്ളു കഥ. പക്ഷേ ആറോ ഏഴോ വരികളില്‍ എല്ലാം അവതരിപ്പിക്കാന്‍ കഥാകൃത്തിനുകഴിയുന്നു. ഉപേക്ഷിക്കപ്പെടുന്ന വാര്‍ദ്ധക്യത്തിന്റെ ദുരന്തവും വാര്‍ദ്ധക്യത്തിലെ ഏകാന്തതയുമൊക്കെ ഈ ചെറുകഥയ്ക്കുള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു. വിശദമായി വിവരിച്ച് പറയാതെ തന്നെ ചെറിയ വാക്കുകള്‍ കൊണ്ട് ചില സൃഷ്ടികള്‍ വലിയ ധ്വനി പ്രകടമാക്കും.
വാര്‍ദ്ധക്യത്തിന്റെ പ്രശ്‌നങ്ങള്‍ സാഹിത്യത്തില്‍ അവതരിപ്പിച്ച എത്രയോ കഥകള്‍ നമ്മള്‍ വായിച്ചിട്ടുണ്ടാകും. അതില്‍ പലതും നമ്മുടെ ഹൃദയത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടാവാം. ഏവരും അനുഭവിക്കുന്ന, എല്ലാവര്‍ക്കും ഏതാണ്ടൊരുപോലെ ബാധകമായ വിഷയമാണ് വാര്‍ദ്ധക്യം. വാര്‍ദ്ധക്യത്തോളം എത്താതെ ഭൂമി വിട്ടുപോകുന്നവര്‍ക്ക് വേണമെങ്കില്‍ ബാധകമല്ലെന്നു പറയാം. കലാകൗമുദിയില്‍ (മാര്‍ച്ച് 9-16) വി.എന്‍ പ്രദീപ് എഴുതിയിരിക്കുന്ന കഥ ‘ചേലചുറ്റിയ മരങ്ങള്‍’ വാര്‍ദ്ധക്യത്തിലെ പ്രശ്‌നങ്ങളെയും മരണാനന്തരജീവിതത്തെക്കുറിച്ചുള്ള സങ്കല്പങ്ങളെയും അനുഭൂതിസുന്ദരമാക്കി അവതരിപ്പിച്ചിരിക്കുന്നു.
മരണശേഷം ജീവിതമുണ്ടോ ആത്മാവുണ്ടോ എന്നതിനൊന്നും ശാസ്ത്രീയമായ ഉത്തരങ്ങള്‍ ഇതുവരേയ്ക്കുമില്ല. എങ്കിലും പലരും അക്കാര്യങ്ങളെക്കുറിച്ച് വിശ്വസനീയമായ വിധത്തില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്. ‘പുനരപി ജനനം പുനരപി മരണം പുനരപിജനനീ ജഠരേ ശയനം’ എന്നിങ്ങനെ ശങ്കരാചാര്യര്‍ അതിനെ തന്റെ വരികളിലൂടെ സ്ഥിരീകരിക്കുന്നു. സനാതനധര്‍മ്മം അത്തരം കാര്യങ്ങളില്‍ സമ്പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പ്രദീപിന്റെ കഥയില്‍ ഗോപിയും ജോര്‍ജ്ജും വേണുവും മരണശേഷം തങ്ങള്‍ കഴിഞ്ഞുകൂടിയിരുന്ന വൃദ്ധസദനത്തിലേയ്ക്ക് ഒരു സന്ദര്‍ശനം നടത്തുകയാണ്. വൃദ്ധസദനത്തിന്റെ പേരും വളരെ പ്രതീകാത്മകമാണ് ‘സണ്‍സെറ്റ്’. മരണാനന്തരം സണ്‍സെറ്റിലെത്തുമ്പോള്‍ വേണു സുഹൃത്തുക്കളോട് പങ്കുവയ്ക്കുന്ന ഒരു പ്രത്യേകമായ അറിവ് സിസ്റ്റര്‍ സോഫിയ ലോറന്‍സുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു എന്നതാണ്. വളരെക്കാലം സുഹൃത്തുക്കളോടൊപ്പം വൃദ്ധ സദനത്തില്‍ കഴിഞ്ഞിട്ടും തനിക്ക് സിസ്റ്റര്‍ സോഫിയയോടുണ്ടായിരുന്ന ബന്ധം സുഹൃത്തുക്കളില്‍ നിന്നും മറച്ചുവച്ചതില്‍ വേണുവിന് കുറ്റബോധമുണ്ട്. ഇപ്പോള്‍ ജോര്‍ജിനേയും ഗോപിയേയും അതറിയിക്കാന്‍ കൂടിയാണ് മരണാനന്തരമുള്ള ഈ സന്ദര്‍ശനം. പുനര്‍ജന്മത്തില്‍ സിസ്റ്റര്‍ ഒരു കരിമരുന്നായും വേണു അതിനെ വലയം ചെയ്തുനില്‍ക്കുന്ന ഒരു ചേലമരമായും നൂറ്റാണ്ടുകളോളം നിലകൊള്ളട്ടെ എന്ന് പ്രാര്‍ത്ഥിച്ച് കഥ അവസാനിക്കുന്നു. മനുഷ്യനു ലഭിക്കാത്ത ദീര്‍ഘായുസ്സ് മരമായാല്‍ നേടാമല്ലോ.
ദീര്‍ഘായുസ്സില്‍ കാര്യമൊന്നുമില്ലെന്നു സ്ഥാപിക്കുന്ന മോപ്പസാങ്ങിന്റെ ഒരു കഥയുണ്ട് An old man. അതിലെ കഥാപാത്രം Monsieur Daron (മെസ്സിയേ ഡാറന്‍) മരണത്തെ ഭയക്കുന്നയാളാണ്. അതുകൊണ്ടുതന്നെ ദീര്‍ഘായുസ്സ് ലഭിക്കാനായി Rodelis എന്നയിടത്തെ സ്പായിലേയ്ക്ക് ചെല്ലുകയാണ്. അവിടത്തെ വിദഗ്ദ്ധരുടെ സഹായത്തോടെ ജീവിതദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാമെന്ന് ഡാരോണ്‍ കരുതുന്നു. പക്ഷേ ഒടുവില്‍ അയാള്‍ ഒരു സത്യം കണ്ടെത്തുന്നു. ദീര്‍ഘജീവിതം മടപ്പുണ്ടാക്കുന്നതാണ്. എത്രകാലം ജീവിച്ചു എന്നതല്ല പ്രധാനം. എങ്ങനെ ജീവിച്ചു എന്നതാണ് ഒരാളുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്. ചെറിയകാലത്തെ ജീവിതമാണെങ്കിലും ആസ്വദിച്ചു ജീവിക്കുക എന്ന എപ്പിക്യൂറിയന്‍ ചിന്തയാണ് (Epicurean) മോപ്പസാങ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. വെറും 43 വര്‍ഷം മാത്രം ജീവിച്ചിരുന്ന ഈ മഹാനായ ചെറുകഥാകൃത്ത് ഒരിക്കല്‍ കഴുത്തറുത്ത് ആത്മഹത്യക്കു ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. ഒടുവില്‍ സിഫിലിസ് ബാധിച്ചു മരിച്ച മോപ്പസാങ് തന്റെ ശവകുടീരത്തില്‍ രേഖപ്പെടുത്തിയത് ‘I have coveted everything and taken pleasure in nothing”എന്നായിരുന്നു. ആനന്ദത്തിനുവേണ്ടി പരക്കം പാഞ്ഞ് ഒന്നില്‍ നിന്നും ആനന്ദം കണ്ടെത്താനാവാതെ അദ്ദേഹം വിടവാങ്ങി.
മോപ്പസാങ്ങിനെപ്പോലെ വിരക്തനല്ല പ്രദീപിലെ കഥാകൃത്ത്. അദ്ദേഹം ജന്മാന്തരപ്രണയത്തിലൂടെ ജീവിതത്തെ സഫലമാക്കാന്‍ ആഗ്രഹിക്കുന്നു. ദീര്‍ഘായുസ്സിനായി കൊതിക്കുന്നു. ജീവിച്ചിരിക്കാന്‍ അഗാധമായി ആഗ്രഹിച്ചാലേ ഒരാള്‍ക്കു ദീര്‍ഘകാലം നിലനില്‍ക്കാനാവൂ. ആഗ്രഹമില്ലെങ്കില്‍ പിന്നൊന്നുമില്ല. ജീവിതത്തെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന കഥകളും കവിതകളും നമുക്കുവേണം. അങ്ങനെ പഠിപ്പിക്കുന്നതാണ് പ്രദീപിന്റെ കഥ. വായനക്കാരന് അനുഭൂതി പ്രദാനം ചെയ്യുന്ന നല്ല കഥ.
അഫാന്‍ എന്നോ മറ്റോ പേരുള്ള ഒരു കുറ്റവാളി മൃഗീയമായി അഞ്ചുപേരെ കൊന്നു. സോഷ്യല്‍ മീഡിയയും പത്രങ്ങളും ഇപ്പോള്‍ കുറ്റവാളിയെ വെള്ളപൂശാനും കുറ്റം മുഴുവന്‍ സിനിമയുടെ മുകളില്‍ വയ്ക്കാനുമാണ് ശ്രമിക്കുന്നത്. ‘മാര്‍ക്കോ’ എന്ന ഉണ്ണിമുകുന്ദന്‍ ചലച്ചിത്രമാണ് യുവജനങ്ങളില്‍ അക്രമം വളര്‍ത്തിയത് എന്നാണ് പലരുടേയും കണ്ടെത്തല്‍. ഏതാണ്ടിതിനു സമാനമായി സിദ്ധാര്‍ത്ഥന്‍ എന്ന കുട്ടിയെ ഒരു കാരണവുമില്ലാതെ മൃഗീയമായി റാഗ് ചെയ്തു കൊല ചെയ്തപ്പോള്‍ ഉണ്ണിമുകുന്ദന്റെ സിനിമ പുറത്തു വന്നിരുന്നില്ല. ഷഹബാസ് എന്ന കുട്ടിയെ അതിദാരുണമായി കൊലപ്പെടുത്തിയപ്പോള്‍ കുട്ടിക്കുറ്റവാളിയുടെ വാട്ട്‌സ് അപ്പ് ചാറ്റില്‍ പറയുന്നത് ‘നീയവന്റെ കണ്ണൊന്നു പോയിനോക്ക്. കണ്ണൊന്നുമില്ല’ എന്നാണത്രേ!
മലയാളത്തില്‍ വലിയ വയലന്‍സുള്ള ഉണ്ണിയുടെ സിനിമ പുറത്തുവരുന്നതിന് എത്രയോ മുന്‍പുതന്നെ മറ്റുഭാഷകളിലും ഹോളിവുഡിലും കടുത്ത അക്രമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. Silence of the Lambs എന്ന ഒരു ഹോളിവുഡ് ചിത്രം മുഴുവന്‍ കാണാനാവാതെ ഞാന്‍ പകുതിയില്‍ നിര്‍ത്തിയത് ഇപ്പോഴും ഓര്‍ക്കുന്നു. 1991ലാണ് ഈ ചിത്രം പുറത്തുവന്നത്. അതില്‍ ഹാനിബാള്‍ ലെക്ടര്‍ (Hanibal Lecter) എന്ന മനോരോഗിയായ മനഃശാസ്ത്രജ്ഞന്‍ മനുഷ്യരെ കൊന്ന് തലച്ചോറ് വെണ്ണപോലെ ഭക്ഷിക്കുന്നതാണ് കാണിക്കുന്നത്. ആ ചലച്ചിത്രം ആസ്വദിച്ചു കാണുന്ന ധാരാളം യുവാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. സിനിമയിലെ അക്രമം യുവാക്കളെ വഴിതെറ്റിച്ചു എന്നു പറയുന്നതിനെക്കാള്‍ അക്രമം ഇഷ്ടപ്പെടുന്ന യുവതയ്ക്കുവേണ്ടി ചിലര്‍ സിനിമ നിര്‍മ്മിക്കുന്നുവെന്നു പറയുന്നതാണ് ശരി. എന്തുകൊണ്ട് പുതിയ തലമുറ അക്രമത്തോട് ഇത്രമാത്രം ആഭിമുഖ്യം കാണിക്കുന്നു. ലഹരി നിര്‍മ്മാര്‍ജ്ജനം കൊണ്ടു മാത്രം ഇതിനൊക്കെ പരിഹാരമാകുമോ?
ലഹരി വലിയ അളവുവരെ അക്രമത്തിനു പ്രേരിപ്പിക്കുന്നുണ്ട്. എങ്കിലും മദ്യം ഉള്‍പ്പെടെ സമ്പൂര്‍ണ്ണ ലഹരി നിയന്ത്രണം വിജയിക്കാനിടയില്ല. മദ്യത്തിന്റെ ഉപഭോഗം കര്‍ശനമായ നിയന്ത്രണങ്ങളാല്‍ നിരുത്സാഹപ്പെടുത്തുകയും മറ്റു ലഹരികള്‍ വിട്ടുവീഴ്ചയില്ലാത്തവിധം നിരോധിക്കുകയും വേണ്ടതാണ്. മദ്യം, സിഗരറ്റ് എന്നിവയുടെ സമ്പൂര്‍ണ്ണനിരോധനം ടൂറിസം പോലുള്ള വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ അവ ചില പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രം ലഭ്യമാക്കുന്ന തരത്തില്‍ പരിമിതപ്പെടുത്തണം. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ മാരകമായ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതു മാത്രമല്ല ഉപയോഗിക്കുന്നതും കഠിന ശിക്ഷ ലഭിക്കുന്ന കുറ്റമാക്കി മാറ്റണം. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ ഒരു പരിധിവരെ ലഹരി ഉപയോഗം തടയാനാവും.
ലഹരി അക്രമത്തെ പ്രോത്സാഹിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ലഹരി ഉപയോഗത്തിലേയ്ക്കു നയിക്കുന്ന മറ്റു ചില സാമൂഹ്യകാരണങ്ങളുമുണ്ട്. അവയും പരിഹരിക്കപ്പെടണം. കേരളത്തില്‍ നമ്മളിന്നുകാണുന്ന തകര്‍ച്ചയ്ക്കു പ്രധാന കാരണം വിദ്യാഭ്യാസമേഖലയിലുണ്ടായ അപചയമാണ്. സ്‌കൂളുകളില്‍ മാതൃഭാഷാപഠനം, കലാ വിദ്യാഭ്യാസം, കായിക പഠനം ഇവയ്ക്കു ഒരു പ്രാധാന്യവും ലഭിക്കാത്തത് കുട്ടികളെ അലസരും മാനസിക വൈകല്യങ്ങളുള്ളവരും ആക്കുന്നു. കേരളത്തിലിപ്പോള്‍ 99% സ്‌കൂളുകളിലും കളിക്കളമില്ല. “Idle minds are devils workshop’ എന്നു പൊതുവെ പറയാറുള്ളതു പോലെ വെറുതെയിരിക്കുന്ന കുട്ടികള്‍ സ്വാഭാവികമായും വിഷണ്ണരായി (depressed) ത്തീരും. കായിക വിദ്യാഭ്യാസവും കലാവിദ്യാഭ്യാസവും അവരെ സജീവമാക്കും.
എന്നാല്‍ രണ്ടും നമ്മുടെ നാട്ടില്‍ ഇല്ല. ഉണ്ടായിരുന്ന കാലത്തും അതിനൊന്നും ഒരു വ്യവസ്ഥയുമുണ്ടായിരുന്നില്ല. കായികവിദ്യാഭ്യാസവും കലാപഠനവും സിലബസിന്റെ ഭാഗമാക്കുകയും അവ പരിശോധിക്കുന്നതിന് കൃത്യമായി പരീക്ഷകള്‍ നടത്തുകയും മാര്‍ക്ക് ലിസ്റ്റ് നല്‍കി പ്രമോഷനു മാനദണ്ഡമാക്കുകയും വേണ്ടതാണ്. അതുതന്നെ നല്ലൊരുവിഭാഗം കുട്ടികളുടെ മനോഭാവങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും.
കളിക്കളങ്ങള്‍ വലിയ സാഹോദര്യം വളര്‍ത്തുന്നയിടങ്ങളാണ്. കളികളിലേര്‍പ്പെടുന്ന കുട്ടികള്‍ റാഗ് ചെയ്യാന്‍ പോകില്ല എന്നുമാത്രമല്ല അവര്‍ക്ക് അതിനുള്ള നേരവും ഉണ്ടാകാനിടയില്ല. കുട്ടികളില്‍ വലിയ അഭിരുചിഭേദങ്ങള്‍ വളര്‍ത്താന്‍ സഹായിക്കുന്നതാണ് സംഗീതപഠനം. ചിത്രകലാ പഠനവും മറ്റു കലകളുടെ പരിശീലനവുമൊക്കെ കുട്ടികളുടെ പൊതുവായ ജീവിതവീക്ഷണത്തെയും മനോഭാവത്തെയും സ്വാധീനിക്കും. നാമമാത്രമായെങ്കിലും മുന്‍പുണ്ടായിരുന്ന കലാപഠനം ഇപ്പോള്‍ ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചമട്ടാണ്.
മാതൃഭാഷാപഠനത്തെ നിസ്സാരവല്‍ക്കരിച്ചതാണ് സമൂഹത്തിന്റെ അപചയത്തിനുകാരണമായ ഏറ്റവും പ്രധാന ഘടകം. മാതൃഭാഷയിലൂടെയാണ് ഒരു സമൂഹം അതിന്റെ സംസ്‌കാരം തലമുറകളിലേയ്ക്ക് കൈമാറുന്നത്. കേരളത്തിലിപ്പോള്‍ ആ കൈമാറ്റം നടക്കുന്നില്ല. ആഴത്തിലുള്ള മാതൃഭാഷാപഠനം ഒരു ദുര്‍വ്യയമായാണ് ഒരു പറ്റം വിദ്യാഭ്യാസ വിചക്ഷണന്മാര്‍ കരുതുന്നത്. നമ്മുടെ യുവതലമുറയെ വേരറ്റവരാക്കിയത് പുതിയ രീതിയിലുളള മാതൃഭാഷാപഠനമാണ്. ഇന്നത്തെ രീതികള്‍ മാറ്റി പഴയ മാതൃകയില്‍ കുട്ടികള്‍ കവിത, വ്യാകരണം, വൃത്തം, അലങ്കാരം എന്നിവയൊക്കെ പഠിക്കുന്ന സമ്പ്രദായം തിരിച്ചുകൊണ്ടുവരണം. കവിത നിശ്ചയമായും കാണാതെ പഠിക്കുകയും അത് പരീക്ഷകളാല്‍ വിലയിരുത്തപ്പെടുകയും വേണം. നമ്മുടെ സംസ്‌കാരത്തെക്കുറിച്ച് അറിവുള്ളവരായി അവര്‍ വളര്‍ന്നാല്‍ തീര്‍ച്ചയായും അവര്‍ക്ക് സമൂഹത്തോട് വിധേയത്വമുണ്ടാവും.
പാശ്ചാത്യരെക്കണ്ട് ഒറ്റയടിക്ക് സ്‌കൂളുകളില്‍ നിന്നും ചൂരല്‍ പിന്‍വലിച്ചതും അദ്ധ്യാപക വിദ്യാര്‍ത്ഥിബന്ധത്തെ താറുമാറാക്കി. എല്‍.കെ.ജി. മുതല്‍ 7-ാം ക്ലാസുവരെ ചൂരല്‍ നിര്‍ബ്ബന്ധമായും ഒഴിവാക്കണം എന്നാല്‍ 8-ാം ക്ലാസു മുതല്‍ പ്ലസ് ടു വരെ നിര്‍ബ്ബന്ധമായും അടിശിക്ഷ കുട്ടികള്‍ക്കു നല്‍കണം. എന്നാല്‍ അതുകര്‍ശനമായ നിബന്ധനകള്‍ക്കു വിധേയമായേ നടപ്പാക്കാവൂ. അല്ലെങ്കില്‍ പല അദ്ധ്യാപകരും അതിനെ ദുര്‍വിനിയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഒരിക്കല്‍ അവസാനിപ്പിച്ചതിനാല്‍ ഇനി പുനരാരംഭിക്കുക വലിയ ബുദ്ധിമുട്ടാണ്. ശിക്ഷ എല്ലായ്‌പ്പോഴും നെഗറ്റീവ് റീ ഇന്‍ഫോഴ്‌സ്‌മെന്റ് (ഋണാത്മക പ്രബലനം) മാത്രം ഉളവാക്കും എന്ന മനഃശാസ്ത്രസിദ്ധാന്തം അനുഭവത്തില്‍ ശരിയാണെന്നു തോന്നുന്നില്ല. പാശ്ചാത്യരുടെ മനഃശാസ്ത്രസിദ്ധാന്തങ്ങള്‍ അപ്പാടെ നമ്മുടെ കുട്ടികള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നതു വിഡ്ഢിത്തമാണ്. ലോകത്തെല്ലായിടത്തും മനുഷ്യന്‍ ഒരുപോലെയല്ല. നമുക്ക് നമ്മുടേതായ അനുഭവങ്ങളും പഠനങ്ങളും മാനദണ്ഡമാക്കേണ്ടതുണ്ട്.






















