ഐക്യരാഷ്ട്രസഭ 1951 ല്‍ വിളിച്ചു ചേര്‍ത്ത റെഫ്യൂജി കണ്‍വെന്‍ഷന്‍ ആരാണ് കുടിയേറ്റക്കാരെന്ന് നിര്‍വചിക്കുകയുണ്ടായി. മതം, വംശം, ദേശീയത, ഒരു പ്രത്യേക സാമൂഹ്യ വിഭാഗത്തിലെ അംഗത്വം, രാഷ്ട്രീയ നിലപാട് എന്നിവയുടെ പേരില്‍ പീഡിപ്പിക്കപ്പെടുമെന്നുള്ള വ്യക്തമായ ഭയംകൊണ്ട് സ്വന്തം രാജ്യം വിട്ടുപോരുന്നയാളാണ് കുടിയേറ്റക്കാരന്‍. ഈ നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷം തോറും ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമായി ആചരിക്കുന്നുണ്ട്.
രാജ്യങ്ങള്‍ക്കിടയില്‍ വ്യക്തമായ അതിര്‍ത്തികള്‍ ഉള്ളതിനാല്‍ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കുള്ള കുടിയേറ്റം സങ്കീര്‍ണമായ ഒരു പ്രശ്നമാണ്. അനധികൃത കുടിയേറ്റത്തെ വികസ്വര രാഷ്ട്രങ്ങളും വികസിത രാഷ്ട്രങ്ങളും ഒരുപോലെ എതിര്‍ത്തു പോരുകയാണ്. തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത, മതപരമായ പീഡനം എന്നിവയാണ് സാധാരണയായി കുടിയേറ്റത്തിനു കാരണമാകാറുള്ളത്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് പ്രത്യേക കേസായി പരിഗണിക്കുന്നുണ്ടെങ്കിലും നിയമവിരുദ്ധമായ കുടിയേറ്റം തടയണമെന്ന് രാഷ്ട്രങ്ങള്‍ക്കിടയില്‍ സമവായമുണ്ട്.
”ഒരുമിച്ചു നിന്നാലെ നമുക്ക് അതിജീവിക്കാന്‍ കഴിയൂ എന്ന് കോവിഡ് മഹാമാരിയുടെ അനുഭവങ്ങള്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്. അഭയാര്‍ത്ഥികളും പലായനം ചെയ്യപ്പെടുന്നവരും വര്‍ദ്ധിക്കുകയാണെങ്കിലും ഓരോരുത്തരുടെയും സുരക്ഷ ഉറപ്പാക്കാന്‍ നമ്മള്‍ നമ്മുടേതായ പങ്ക് നിര്‍വഹിക്കേണ്ടതുണ്ട്. അവസരം കൊടുക്കുമ്പോള്‍ അഭയാര്‍ത്ഥികള്‍ക്ക് ശക്തവും സുരക്ഷിതവും കൂടുതല്‍ ഊര്‍ജസ്വലവുമായ ഒരു ലോകത്തിനുവേണ്ടി സംഭാവന ചെയ്യാനാവും” എന്നാണ് ഐക്യരാഷ്ട്രസഭയുടെ അഭിപ്രായം. എന്നാല്‍ യൂറോപ്പിലെയും അമേരിക്കയിലെയും ഭാരതത്തിലെയും അഭയാര്‍ത്ഥി പ്രതിസന്ധി അടുത്തറിയുമ്പോള്‍ ഐക്യരാഷ്ട്രസഭ വരച്ചുകാട്ടുന്നതില്‍നിന്ന് വ്യത്യസ്തമായ ചിത്രമാണ് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതല്ല സത്യമെന്ന് അപ്പോള്‍ വ്യക്തമാവും.
യൂറോപ്പിലെ അഭയാര്‍ത്ഥി പ്രതിസന്ധി 2014 ലാണ് ആരംഭിക്കുന്നത്. നിര്‍ബന്ധിത അഭയാര്‍ത്ഥി പ്രവാഹമുണ്ടായതോടെ 2015 ല്‍ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ഏജന്‍സിയായ യുഎന്‍എച്ച് സിആര്‍ പറയുന്നതു പ്രകാരം ഈ അഭയാര്‍ത്ഥികളില്‍ ഭൂരിപക്ഷവും മെഡിറ്ററേനിയന്‍ കടല്‍വഴി യൂറോപ്യന്‍ തീരത്തെത്തിയത് ഇറാഖ് (9.4 ശതമാനം), അഫ്ഗാനിസ്ഥാന്‍ (20.9 ശതമാനം), സിറിയ (46.7 ശതമാനം) എന്നീ രാജ്യങ്ങളില്‍നിന്നായിരുന്നു. 2015 നവംബറോടെ സ്വീഡന്‍ സ്വീകരിച്ചത് 1,46,000 അഭയാര്‍ത്ഥികളെയാണ്. ഇതിന്റെ ഫലം ആസന്നമായിരുന്നു. സ്വീഡനില്‍ 2012-2017 കാലയളവിലെ ബലാത്സംഗ കേസ് പ്രതികളില്‍ 58 ശതമാനവും വിദേശത്ത് ജനിച്ചവരായിരുന്നുവെന്ന് ഡെയ്ലി കോളര്‍ എന്ന പത്രം റിപ്പോര്‍ട്ടു ചെയ്തു.
വിദേശികളായ ഈ ബലാത്സംഗ കുറ്റവാളികളില്‍ 40 ശതമാനവും ആഫ്രിക്കയില്‍നിന്നോ മധ്യേഷ്യയില്‍നിന്നോ ഉള്ളവരായിരുന്നു. അഞ്ച് ശതമാനം പേര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരും. വിദേശികളായതിനാല്‍ 80 ശതമാനം കേസുകളിലും ഇരകള്‍ക്ക് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ‘വംശീയവാദം’ ആരോപിക്കപ്പെടുമെന്ന് ഭയന്ന് 2016 ല്‍ ഇത്തരം കുറ്റവാളികളെ തിരിച്ചറിയാനാവുന്ന വിധം റിപ്പോര്‍ട്ടുകള്‍ വരുന്നതിനെ സ്വീഡന്‍ വിലക്കി. ബലാത്സംഗ കുറ്റവാളികളെ രാജ്യത്തുനിന്ന് പുറത്താക്കിയതുമില്ല. ‘ഡെയ്ലി കോളര്‍’ റിപ്പോര്‍ട്ടു ചെയ്ത പ്രകാരം അതില്‍ ഒരാളെ മാത്രമാണ് അയാളുടെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തിയത്.
കുടിയേറ്റക്കാരും ഭീകരവാദികളും
2014 ലും 2016 ലും യുവതീയുവാക്കള്‍ പങ്കെടുക്കുന്ന, സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക് ഹോമിലെ വര്‍ഷംതോറുമുള്ള ‘വി ആര്‍ സ്തല്‍’ എന്ന സംഗീതപരിപാടിക്കിടെ നിരവധി ലൈംഗിക പീഡനങ്ങളുണ്ടായി. കുടിയേറ്റക്കാരായ യുവാക്കള്‍ ചെയ്യുന്ന ഈ കുറ്റകൃത്യങ്ങള്‍ മൂടിവയ്ക്കുന്നതിനെക്കുറിച്ച് സ്വീഡിഷ് പോലീസ് രഹസ്യമായ ഒരു അന്വേഷണം നടത്തി. സ്വീഡനില്‍ കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുകയാണെന്ന് ‘സ്പെക്ടേറ്റര്‍’ എന്ന പത്രം റിപ്പോര്‍ട്ടു ചെയ്തു. ”ഈ കുറ്റകൃത്യ സംഘത്തില്‍പ്പെടുന്നവര്‍ ഒന്നാം തലമുറയിലും രണ്ടാം തലമുറയിലുമുള്ള കുടിയേറ്റക്കാരാണെന്ന് വ്യക്തം” എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. രാജ്യത്തെ പലയിടങ്ങളിലേക്കും സ്വീഡിഷ് പോലീസിന്റെ സംരക്ഷണമില്ലാതെ അവിടത്തുകാര്‍ക്ക് പോകാന്‍ കഴിയാത്ത സ്ഥിതിവന്നു.
കുടിയേറ്റക്കാരില്‍പ്പെട്ട 500 പേര്‍ക്ക് ഭീകരവാദവുമായും യുദ്ധക്കുറ്റങ്ങളുമായും ബന്ധമുണ്ടെന്ന് 2015 ല്‍ സ്വീഡിഷ് സുരക്ഷാ സര്‍വീസ് പരസ്യപ്പെടുത്തുകയുണ്ടായി. കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനു പുറമെ സ്‌ക്വയ്ന്‍ പ്രവിശ്യയില്‍ ചികിത്സിക്കാന്‍ ബുദ്ധിമുട്ടുള്ള അണുബാധ (എംആര്‍എസ്എ) കുടിയേറ്റക്കാര്‍ പരത്തുകയുണ്ടായി. 20-30 ശതമാനം കുടിയേറ്റക്കാര്‍ മാനസിക പ്രശ്‌നങ്ങളുള്ളവരുമാണ്. ക്ഷയരോഗം കണ്ടെത്തിയവരില്‍ 90 ശതമാനവും വിദേശങ്ങളില്‍ നിന്നുള്ളവരാണ്.
കുടിയേറ്റക്കാരുടെ വര്‍ദ്ധനവ് മുന്‍നിര്‍ത്തി എല്ലാ പൊതുസേവനങ്ങളും വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചുപോലും സ്വീഡിഷ് സര്‍ക്കാര്‍ ആലോചിച്ചിരുന്നതായി ചോര്‍ന്നുകിട്ടിയ രഹസ്യരേഖയില്‍നിന്ന് വെളിപ്പെടുകയുണ്ടായി. കുടിയേറ്റക്കാരെ കൈകൊടുത്ത് സ്വീകരിക്കുമ്പോഴും സ്ഥിരതാമസത്തിന് അപേക്ഷിക്കുന്ന അഭയാര്‍ത്ഥികളില്‍നിന്ന് വധഭീഷണിപോലും ഉണ്ടാകുന്നതായി സ്വീഡിഷ് മൈഗ്രേഷന്‍ ഏജന്‍സി പരാതിപ്പെടുന്ന അവസ്ഥയുണ്ടായി. ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളില്‍ പിന്തുടരുകയും ചെയ്യുന്നു.
അഭയാര്‍ത്ഥി പ്രതിസന്ധി രൂക്ഷമായിരിക്കെ ജര്‍മനി ഒരു അബദ്ധം കാണിച്ചു. അഭയാര്‍ത്ഥികളെ ഏറ്റെടുക്കാന്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തേക്ക് അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ പരിധിയൊന്നുമില്ലെന്നും മെര്‍ക്കല്‍ പ്രഖ്യാപിച്ചു. സര്‍ക്കാരുമായി ആലോചിക്കാതെ ഇങ്ങനെ ഒരു നിരുത്തരവാദപരമായ പ്രഖ്യാപനം നടത്തിയതിന് മെര്‍ക്കല്‍ വിമര്‍ശിക്കപ്പെട്ടു. ബവാറിയയിലെ ക്രിസ്ത്യന്‍ സോഷ്യല്‍ കൗണ്‍സില്‍ നേതാവ് സീഹോഫര്‍ ചാന്‍സലറെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞത് അഭയാര്‍ത്ഥികളില്‍ 30 ശതമാനവും സിറിയയില്‍നിന്നുള്ളവരാണ് എന്നായിരുന്നു. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിലെ നിര്‍ബന്ധിത പരിധി മറികടക്കുന്ന അംഗരാജ്യങ്ങളുടെ ഫണ്ട് നിര്‍ത്തലാക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് ഈ നേതാവ് ആവശ്യപ്പെട്ടു.
ജര്‍മനിയിലെ ജനപ്പെരുപ്പത്തില്‍ നാലാമതായ ലോവര്‍ സാക്സണി പ്രവിശ്യയില്‍ കുടിയേറ്റക്കാര്‍ മൂലം കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നുവെന്ന് 2018 ലെ ഒരു പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. 2007-2014 കാലയളവില്‍ ഈ മേഖലയില്‍ കുറ്റകൃത്യങ്ങളില്‍ 21.9 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. എന്നാല്‍ 2016 അവസാനം കുറ്റകൃത്യനിരക്ക് 10.4 ശതമാനം ഉയര്‍ന്നു. ലോവര്‍ സാക്സണില്‍ ജര്‍മന്‍ പൗരത്വമില്ലാത്ത 7.5 ലക്ഷം പേര്‍ താമസിക്കുന്നതായി കണ്ടെത്തി. 2016 അവസാനത്തോടെ 1.5 ലക്ഷം കുടിയേറ്റക്കാര്‍ അഭയാര്‍ത്ഥികളാവാനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നു. ലോവര്‍ സാക്സണിലെ 92.1 ശതമാനം വര്‍ദ്ധിച്ച കുറ്റകൃത്യങ്ങള്‍ കുടിയേറ്റക്കാര്‍ ചെയ്തതായിരുന്നു.
2014-2016 കാലയളവില്‍ വിവിധ അക്രമങ്ങളുമായി ബന്ധപ്പെട്ട് പരിഹരിച്ച കേസുകളുടെ നിരക്ക് 4.3 ശതമാനത്തില്‍നിന്ന് 13.3 ശതമാനമായി വര്‍ദ്ധിച്ചുവെന്ന് ബ്ലൂംബെര്‍ഗ് പത്രം റിപ്പോര്‍ട്ടു ചെയ്തു. ഈ കേസുകളിലെ പ്രതികള്‍ കുടിയേറ്റക്കാരായിരുന്നു. രാജ്യത്തെ മറ്റ് വിദേശീയരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്ന നിരക്കാണിത്. അതിക്രൂരമായ കുറ്റകൃത്യങ്ങളാണ് ഇവര്‍ ചെയ്തുകൂട്ടുന്നത്. 91 ശതമാനം കൊലപാതകങ്ങളിലും മൃതദേഹം വികൃതമാക്കിയിരിക്കുന്നതായി കാണപ്പെട്ടു.
ആഞ്ജല മെര്‍ക്കല്‍ കാണിച്ച അബദ്ധം
ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന്റെ തുറന്നവാതില്‍ നയം ജര്‍മനിയിലേക്ക് അഭയാര്‍ത്ഥികളുടെ ഒരു കുത്തൊഴുക്കുതന്നെ സൃഷ്ടിച്ചു. 2015 ല്‍ 1.091 ദശലക്ഷം അഭയാര്‍ത്ഥികളാണ് രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അപേക്ഷ നല്‍കിയത്. എന്നാല്‍ 2016 ഫെബ്രുവരിയില്‍ 13 ശതമാനം അഭയാര്‍ത്ഥികള്‍ എവിടെയാണെന്ന് അറിയില്ലെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. അനുവദിക്കപ്പെട്ട താമസസ്ഥലത്തേക്ക് പോകാതെ ഇവര്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയോ, ജര്‍മനിയില്‍തന്നെ നിയമവിരുദ്ധമായി തങ്ങുകയോ ആണെന്നും കണ്ടെത്തി.
ഇതിനിടെ വിചിത്രമായ ചില കാര്യങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. തന്നെ ബലാത്സംഗം ചെയ്ത മൂന്നു പ്രതികളുടെ മതം വെളിപ്പെടുത്താന്‍ ജര്‍മന്‍ രാഷ്ട്രീയ നേതാവായ സെലിന്‍ ഗോഹന്‍ തയ്യാറായില്ല. ഇടതു-ലിബറല്‍ ചിന്താഗതിയുടെ ഫലമായിരുന്നു ഇത്. ഒരു കളിമൈതാനത്തു വച്ച് ബലാത്സംഗം ചെയ്യപ്പെട്ട ഈ വനിതയെ കാവല്‍ക്കാര്‍ രക്ഷിക്കുകയായിരുന്നു. എന്നാല്‍ പ്രതികള്‍ അറബി സംസാരിക്കുന്നവരാണെന്ന വസ്തുത ഈ വനിത മറച്ചുപിടിച്ചു. ജര്‍മനിയിലെ കുടിയേറ്റക്കാര്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഈ ഇടതുപക്ഷക്കാരി പറഞ്ഞത്. കുടിയേറ്റക്കാരോട് ജര്‍മന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉദാരസമീപനത്തിന് കൊടുക്കേണ്ടിവരുന്ന വിലയാണിത്.
കുടിയേറ്റം സാമൂഹ്യ ജീവിതത്തെ ബാധിക്കുന്ന വലിയൊരു പ്രശ്‌നമായ യൂറോപ്യന്‍ യൂണിയനില്‍ പിന്നീടത് രാഷ്ട്രീയത്തിലും നിര്‍ണായമായിത്തീര്‍ന്നു. ജനസംഖ്യ പ്രതിസന്ധി, അഭയാര്‍ത്ഥി പ്രവാഹം, അഭയാര്‍ത്ഥികളുടെ പുനരധിവാസം എന്നിങ്ങനെ നിരവധി വെല്ലുവിളികളാണ് കുടിയേറ്റവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്നത്. ഈ വെല്ലുവിളികളെ അതിജീവിക്കുന്നതിനായി 2023 ഡിസംബറില്‍ യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റം സംബന്ധിച്ച നയം മാറ്റങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇത് അംഗരാജ്യങ്ങളില്‍ പലതരം പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. ഒരു കാലഘട്ടം വരെ യൂറോപ്യന്‍ യൂണിയനിലെ വിദഗ്ദ്ധര്‍ കുടിയേറ്റത്തെ കുറിച്ച് പുലര്‍ത്തിയിരുന്ന കാഴ്ചപ്പാടുകള്‍ ഇതോടെ മാറുകയും ചെയ്തു. കുടിയേറ്റത്തിനും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും കൂടുതല്‍ മാന്യവും ഫലപ്രദവും നിലനില്‍ക്കുന്നതുമായ പാത ഒരുക്കുകയാണ് പുതിയ നയം മാറ്റത്തിലൂടെയെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിശദീകരിച്ചത്.
ജനസംഖ്യാ പ്രതിസന്ധിയാണ് കുടിയേറ്റത്തിലൂടെ യൂറോപ്യന്‍ യൂണിയന്‍ നേരിടുന്ന ആദ്യ വെല്ലുവിളി. യൂറോപ്പില്‍ മരണനിരക്കിനേക്കാള്‍ ജനനനിരക്ക് ഉയര്‍ന്നതാണ് ഇതിനു കാരണം. 2021 ലെ നിലയനുസരിച്ച് യൂറോപ്പിലെ ഒരു സ്ത്രീയുടെ ശരാശരി പ്രത്യുല്‍പാദന നിരക്ക് 1.57 ആയിരുന്നു. 2014 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് കീഴോട്ടാണ്. എന്നാല്‍ കുടിയേറ്റം മൂലം ജനസംഖ്യ വളര്‍ന്നുകൊണ്ടിരുന്നു. പക്ഷേ കോവിഡ് മഹാമാരിയുടെ കാലത്ത് ഇത് താണു. 2100 ല്‍ ജനസംഖ്യയില്‍ 65 നും 79നും ഇടയില്‍ പ്രായമുള്ളവര്‍ 17 ശതമാനം ആയിരിക്കും. 2012 നെ അപേക്ഷിച്ച് രണ്ട് ശതമാനം അധികമാണിത്. 2022 ല്‍ 6 ശതമാനം മാത്രമായിരുന്ന 80 വയസ്സ് കഴിഞ്ഞവര്‍ 2100ല്‍ 12 ശതമാനമായി വര്‍ദ്ധിക്കും. 19 വയസ്സുവരെയുള്ള യുവാക്കള്‍ 2 ശതമാനം കുറയും. അധ്വാനിക്കുന്നവരുടെ ജനസംഖ്യ 59 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി താഴും. ഇതിനര്‍ത്ഥം വരുംദശകങ്ങളില്‍ പ്രായമായവരുടെ ജനസംഖ്യ കൂടുകയും ചെറുപ്പക്കാരുടെ ജനസംഖ്യ കുറയുകയും ചെയ്യുമെന്നാണ്. ഇത് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. അധ്വാനിക്കുന്നവരുടെ സംഖ്യ കുറയുന്നതിനാലാണിത്. ഇതോടെ വിദഗ്ദ്ധ തൊഴിലാളികളായ കുടിയേറ്റക്കാരുടെ വരവ് അനിവാര്യമാകും.
കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയന്‍ നേരിടുന്ന രണ്ടാമത്തെ വെല്ലുവിളി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യൂറോപ്പ് കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും വര്‍ഷങ്ങളോളം സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് അഭയാര്‍ത്ഥികളോടുള്ള ജനങ്ങളുടെ സമീപനം നിഷേധാത്മകമായി തീര്‍ന്നു. രാജ്യങ്ങള്‍ക്കിടയിലെ സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളാണ് ഇതിനിടയാക്കിയത്. ഭവന പ്രതിസന്ധി, കക്ഷിരാഷ്ട്രീയം, നിയമവിരുദ്ധ കുടിയേറ്റം, മനുഷ്യക്കടത്ത്, മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനില്‍ ഉടനീളം അനധികൃത കുടിയേറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇത് പ്രചാരണ വിഷയമാക്കുകയും സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. അഭയാര്‍ത്ഥികളെ പങ്കുവയ്ക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ആശയക്കുഴപ്പമാണ് മൂന്നാമത്തെ വെല്ലുവിളി. ഓരോ രാജ്യത്തിനും ഇത് വലിയ ഭാരമായി തീര്‍ന്നു. അതിര്‍ത്തി രാജ്യങ്ങളായ ഇറ്റലി, ഗ്രീസ് മുതലായവ വന്‍തോതില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുകയുണ്ടായി. കുടിയേറ്റം സംബന്ധിച്ച വ്യവസ്ഥകള്‍ അയവുള്ളതായിരുന്നതിനാല്‍ കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഈ രാജ്യങ്ങളിലേക്ക് എത്താന്‍ തുടങ്ങി. ഇത് പോളണ്ടിലും ഹംഗറിയിലും പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. അഭയാര്‍ത്ഥികളെ കണക്കില്ലാതെ സ്വീകരിക്കുന്നതിനെ എതിര്‍ത്ത ഈ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ സമവായം ആവശ്യമാണെന്ന നിലപാടെടുത്തു. കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും കാര്യത്തില്‍ പുതിയ ഉടമ്പടി നിലവില്‍ വരുന്നതുവരെ യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്പരം പഴിചാരുകയായിരുന്നു. ഉടമ്പടിയിലൂടെ രാഷ്ട്രീയ ചിന്താഗതികള്‍ക്കും മാറ്റം വന്നു.
അഭയാര്‍ത്ഥികളെ തടയാന്‍ പുതിയ ഉടമ്പടി
അതിര്‍ത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും യൂറോപ്യന്‍ യൂണിയന്റെ പുതിയ ഉടമ്പടി മൂന്ന് വിഭാഗങ്ങളാക്കി തിരിക്കുന്നു. വിദഗ്ദ്ധ തൊഴിലാളികള്‍, അഭയാര്‍ത്ഥികള്‍, രാഷ്ട്രീയ അഭയം തേടിയെത്തുന്നവര്‍ എന്നിങ്ങനെയാണിത്. ഇത് സംബന്ധിച്ച് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ബുദ്ധിജീവികളില്‍ നിന്നും സര്‍ക്കാര്‍ ഇതര സംഘടനകളില്‍ നിന്നും ഉയര്‍ന്നത്. അനധികൃത കുടിയേറ്റം തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ മൂന്നാം ലോക രാജ്യങ്ങളുമായി കൈകോര്‍ക്കണമെന്നും, അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുമുള്ള അഭിപ്രായം പലകോണുകളില്‍ നിന്നും ഉയരുകയുണ്ടായി. കുടിയേറ്റം സുരക്ഷിതമാക്കാനാണ് പുതിയ ഉടമ്പടിക്ക് രൂപം നല്‍കി യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നത്. വ്യത്യസ്തമായ പരിഗണനയാണ് അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കുന്നത്. ഉദാഹരണത്തിന് യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളോട് പോളണ്ട് ഉദാരമായ സമീപനം സ്വീകരിക്കുന്നു. അഭയാര്‍ത്ഥികളില്‍പ്പെട്ട ഡോക്ടര്‍മാര്‍ക്ക് രോഗികളെ ചികിത്സിക്കാനുള്ള അനുമതി പോളണ്ട് നല്‍കുന്നുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ക്ക് ഇത്തരം പരിഗണനയില്ല. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുള്ള ബജറ്റ് വെട്ടിക്കുറയ്ക്കണമെന്നാണ് ജനങ്ങളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. നാട്ടുകാര്‍ ഏറ്റെടുക്കാത്തതും കുറഞ്ഞ കൂലി ലഭിക്കുന്നതുമായ തൊഴിലുകളാണ് അഭയാര്‍ത്ഥികള്‍ ചെയ്യുന്നത്.
കുടിയേറ്റം സംബന്ധിച്ച പുതിയ ഉടമ്പടിക്ക് രൂപം നല്‍കിയതോടെ സാമൂഹ്യ ചിന്തകര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ രൂപപ്പെടുകയുണ്ടായി. യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ പരമ്പരാഗത മൂല്യങ്ങളില്‍നിന്ന് അകന്നുപോവുകയാണെന്നും, അഭയാര്‍ത്ഥികള്‍ക്ക് നേരെയുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഒരു വിഭാഗം ചിന്തകര്‍ കരുതുന്നു. നല്ല അഭയാര്‍ത്ഥികള്‍ എന്നും മോശം അഭയാര്‍ത്ഥികള്‍ എന്നും വേര്‍തിരിക്കാനാവില്ല. എന്നാല്‍ ഈ നിലപാടിനോട് പലരും യോജിക്കുന്നില്ല. അഭയാര്‍ത്ഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതിനെ ജനങ്ങള്‍ അംഗീകരിക്കുന്നില്ല. ജനവികാരം മൗലികമായി മാറിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളിലും മാറ്റം വന്നിരിക്കുന്നു. അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സംരക്ഷിക്കുന്നതിനു പകരം അവരെ അതിര്‍ത്തി കടത്തിവിടുന്നതിനെക്കുറിച്ചാണ് മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ സംസാരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൊതു സാഹചര്യം മാറിയിരിക്കുന്നു.
കുടിയേറ്റ വിരുദ്ധ വികാരം യൂറോപ്യന്‍ യൂണിയനില്‍ ശക്തമാണ്. ഇതൊരു തെരഞ്ഞെടുപ്പ് വിഷയമായും മാറിയിരിക്കുന്നു. ജര്‍മ്മനിയിലെ ‘ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി’ എന്ന പാര്‍ട്ടി ശക്തമായ പ്രചാരണമാണ് കുടിയേറ്റത്തിനെതിരെ നടത്തുന്നത്. യൂറോപ്പിലെ ലിബറല്‍ പാര്‍ട്ടികള്‍ പോലും ഇത് ഏറ്റെടുക്കുകയുണ്ടായി. കുടിയേറ്റത്തിനെതിരായ ജനവികാരമാണ് ഇതിനു കാരണം. യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കുടിയേറ്റവും അഭയാര്‍ത്ഥികളും ആവശ്യമാണ്. അതേസമയം അഭയാര്‍ത്ഥികളെ പരിധിയില്ലാതെ സ്വീകരിക്കുന്നത് വലിയ സാമ്പത്തിക ഭാരമായി മാറുകയും ചെയ്യുന്നു.
മാറിയ സാഹചര്യത്തില്‍ അഭയാര്‍ത്ഥി പ്രശ്‌നം യൂറോപ്യന്‍ യൂണിയനിലെ പൊതു മണ്ഡലത്തില്‍ വലിയ ചര്‍ച്ചാവിഷയമാണ്. അഭയാര്‍ത്ഥി ക്യാമ്പുകളുടെ പ്രശ്‌നങ്ങള്‍, അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍, ജനസംഖ്യാപരമായ പ്രതിസന്ധി, തൊഴിലാളികളുടെ ലഭ്യതക്കുറവ് എന്നിവയാണ് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍. ഒരു കാര്യം എല്ലാവരും അംഗീകരിക്കുന്നു. അഭയാര്‍ത്ഥികളെ കണക്കില്ലാതെ സ്വീകരിച്ചാല്‍ ആതിഥേയ രാജ്യങ്ങളിലെ ജനജീവിതത്തില്‍ അത് നിര്‍ണായകമായും നിഷേധാത്മകവുമായ പല മാറ്റങ്ങള്‍ക്കും വഴിവയ്ക്കും. ഇതിനെ ബഹുഭൂരിപക്ഷം രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂടങ്ങളും അംഗീകരിക്കുന്നില്ല.
അടുത്തത്: ജിഹാദിനെതിരെ ഫ്രഞ്ച് വിപ്ലവം





















