ആടിനും ആരാച്ചാർക്കും മോഹം
ബിരിയാണിയതായിത്തീരാൻ,
തന്നത്താൻ തിന്നണമെന്നും
ജീവൽ സാഹിത്യം വെൽവൂ…
മത്സരിക്കുവാൻ ഒട്ടേറെ ജീവികൾ;
പോത്ത്, പന്നി, കലമാൻ, കഴുകൻ,
കോഴി, കാട, പെരുമ്പാമ്പ്, പ്രാവ്, ഭംഗിയേറും പുതിയാപ്ലക്കോര,
കാവൽക്കാരാകും നായകളില്ല,
കള്ളനോട് കയർക്കുകയാണ്.
പാവമാപ്പശു മാറിനിൽക്കുന്നു,
മുമ്പു തിന്നതയവിറക്കുന്നു…
മെയ് വഴക്കക്കാർ മികച്ചു നിന്നു
കൈത്തഴക്കക്കാർ കടന്നു നിന്നു
കാണികളായ് ചിലർ കാത്തു നിന്നു
കാണാതെ നിന്നോർ കൈകൂപ്പി നിന്നു
സർവ്വരും ഒരേ സ്‌കുളിൽ പഠിച്ചോർ
സച്ചിദാനന്ദ ബാധപ്രഭാവർ
നിവർത്തനം, വിവർത്തനം ച
മോഷണം ചതുഷ്ടയം
സനാതനത്വ ധ്വംസനം സ്വ
ഭാരതത്വ ശോഷണം
തക്കിട തരികിട താളം
ഒക്കടെ തിരുകണമൊക്കെ
പൊക്കുക തമ്മിൽത്തമ്മിൽ
വെക്കുകയപരനു തടകൾ !
അയാൾക്ക് എഴുത്ത് അച്ഛനാണത്രെ!
അച്ഛൻ എഴുത്തും!
എന്ന് ഗവേഷണ വെളിപാട്
അതിനെഴുപതുതച്ചു പണിഞ്ഞിട്ടും
ഉളിമുനയൊക്കെ്‌യൊടിഞ്ഞതു മിച്ചം
അന്തിമ റൗണ്ടാണ്…
ഫിനാലെ,
അല്ല, ‘ഫിനിഷാ’ലെ!
താളം മാറി,
പാട്ടും കൊട്ടും,
കൊയ്യാൻ വയലുകളില്ലാതാക്കി,
ഞങ്ങൾ നടന്നൊരു വഴികൾപോലും
പെങ്ങൾവഴി,യാധാരമതാക്കീ
‘ചെ’മ്പോത്തിൻ വാഴക്കൃഷികൾ
താളം തക ധൃതിഗതിവേഗം
ത്രിപുടകളോ ത്രിപുരകൾ തീർത്തു
പൊട്ടിയൊലിക്കുന്നിടംതല.
സ്തംഭിച്ചൂ ദീപസ്തംഭം…
എനിക്കേ കിട്ടാവൂപണം,
എനിക്ക് മാത്രം!
എന്നു പിണം .