Tuesday, May 20, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ദക്ഷിണാപഥത്തിലെ സാംസ്‌കാരിക ദേശീയതയുടെ പാലം

കെ.വി.രാജശേഖരന്‍

Print Edition: 20 September 2024
ചിത്രങ്ങള്‍-സ്വാമിനാഥന്‍ ചന്ദ്രശേഖര്‍

ചിത്രങ്ങള്‍-സ്വാമിനാഥന്‍ ചന്ദ്രശേഖര്‍

2024 ആഗസ്റ്റ് 29ന് തിരുവനന്തപുരം ‘ദി സൗത്ത് പാര്‍ക്കില്‍’ വെച്ച് നടന്ന കേസരി മീഡിയ കോണ്‍ക്ലൈവ് 2024 (ബ്രിഡ്ജിംഗ് സൗത്ത്)ന്റെ സൈദ്ധാന്തിക പശ്ചാത്തലം വ്യക്തമാക്കുന്ന ലേഖനം.

യുദ്ധത്തിന്റെ അപകടകരമായ അന്തരീക്ഷത്തില്‍ ഉക്രൈനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിക്കു നല്‍കിയ രണ്ട് സന്ദേശങ്ങള്‍ മാറിയ ഭാരതത്തിന്റെ കരുത്തും ലോകവീക്ഷണവും പ്രകടമാക്കുന്നതായിരുന്നു. ഒന്ന്: ”ഭാരതം ചേരിചേരാത്ത ഒരു രാജ്യമല്ല. ഭാരതത്തിന് ചേരിയുണ്ട്. സമാധാനത്തിന്റേതാണ് ആ ചേരി”. രണ്ട്: ”ഞാനിവിടെ എത്തിയിട്ടുള്ളത് നൂറ്റിനാല്‍പ്പതുകോടി ഭാരതീയരുടെ ഭാവനയുടെ സന്ദേശവാഹകനായിട്ടാണ്; നൂറ്റിയിരുപതിലധികം ആഗോള ദക്ഷിണഭാഗ രാഷ്ട്രങ്ങളോട് (ഗ്ലോബല്‍ സൗത്ത്) രണ്ട് മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ നിന്ന് നടത്തിയ ആശയവിനിമയങ്ങള്‍ക്കു ശേഷം അവരുടെ പ്രതിനിധിയായിട്ടാണ്”.

2023ല്‍ ജി 20യുടെ അദ്ധ്യക്ഷപദം അലങ്കരിച്ചുകൊണ്ട് ആഫ്രിക്കയെ ആ കൂട്ടായ്മയുടെ അംഗമാക്കുന്നതിലുള്‍പ്പടെ പ്രധാനമന്ത്രി മോദി നടത്തിയ ഇടപെടലുകളും ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി ഭാരതം മാറുന്നതിന്റെ സൂചനകളായിരുന്നു. അക്കാലത്താണ് അദ്ദേഹം, ‘വിശ്വ മിത്രം’എന്ന തലത്തില്‍ മാനവികതയ്‌ക്കൊപ്പം ഭാരതം ഉണ്ടാകുമെന്ന ഉറപ്പും ലോകത്തിന് നല്‍കിയത്. അമേരിക്ക ഉള്‍പ്പടെയുള്ള ലോകത്തിലെ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ഗ്ലോബല്‍ നോര്‍ത്തിന്റെ നിരന്തര ചൂഷണത്തിന് വിധേയരാകാന്‍ വിധിക്കപ്പെട്ടവരാണ് ഗ്ലോബല്‍ സൗത്തിലെ വികസ്വര രാഷ്ട്രങ്ങള്‍. അതുപോലെ തന്നെ വണ്‍ ബല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലും മറ്റും അവരെ തളച്ചിട്ട് കടക്കെണിയില്‍ പെടുത്തി തകര്‍ത്തു തരിപ്പണമാക്കുന്നതില്‍ ചൈനയും സജീവമാണ്. അത്തരം ഒരു സാഹചര്യത്തില്‍ അമേരിക്കയുടെയും ചൈനയുടെയും മറ്റ് വികസിത രാജ്യങ്ങളുടെയും ചൂഷണത്തില്‍ നിന്ന് വികസ്വര രാഷ്ട്രങ്ങള്‍ക്ക് വിമോചനത്തിന്റെ വഴിയൊരുക്കുവാന്‍ മോദിയുടെ കാലത്തെ ഭാരതം മാതൃക കാട്ടുന്നുവെന്നത് ചൂഷകരാഷ്ട്രങ്ങള്‍ക്ക് വെല്ലുവിളികളുയര്‍ത്തും.

1999ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ സാംസ്‌കാരിക ദേശീയതയുടെ രാഷ്ട്രീയധാരയെ ഭാരതീയ ജനാധിപത്യത്തിന്റെ ചാലകശക്തിയാക്കുന്നതിന് തുടക്കം കുറിച്ചപ്പോള്‍ തന്നെ മുകളില്‍ ചൂണ്ടിക്കാണിച്ച വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു നിലയിലേക്ക് ഈ രാജ്യം മാറുന്നതിന്റെ സൂചനകള്‍ മറുപക്ഷത്തിനു ലഭിച്ചുകഴിഞ്ഞിരുന്നു. അക്കാലത്ത് തന്നെ മാറുന്ന ഭാരതത്തില്‍ നോക്കിവെക്കേണ്ട ഒരു രാഷ്ട്രീയ വ്യക്തിത്വമായി നരേന്ദ്രമോദി വളരുന്നതിന്റെ സൂചനയ്ക്കും അമേരിക്ക സാക്ഷിയായി. പ്രമുഖ നയതന്ത്ര വിദഗ്ദ്ധന്‍ ടി. പി. ശ്രീനിവാസന്‍ മോദിപ്ലോമസി (Modiplomacy) എന്ന പുസ്തകത്തില്‍ ആ സംഭവം വിവരിച്ചത് ഇങ്ങനെ സംഗ്രഹിക്കാം:

1998ലെ ന്യൂക്ലിയര്‍ സ്‌ഫോടന പരീക്ഷണങ്ങള്‍ക്ക് ശേഷം 1999ലെ കാര്‍ഗില്‍ യുദ്ധം അമേരിക്കയിലെ ഭാരതനയതന്ത്ര കാര്യാലയത്തിന് ഒരു വെല്ലുവിളിയായി മാറി. അതിനിടെ വാഷിംഗ്‌ടെണിലെത്തിയ നരേന്ദ്ര മോദിയില്‍ നിന്ന് എനിക്കൊരു ഫോണ്‍ കാള്‍ ലഭിച്ചു. പേരറിയാമായിരുന്നു; പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ യാത്രയുടെ ഉദ്ദേശ്യം അറിയില്ലായിരുന്നു. എങ്കിലും ഞാന്‍ അദ്ദേഹത്തെ ഞങ്ങളുടെ ഓഫീസിലേക്ക് ക്ഷണിച്ചു; അദ്ദേഹം എത്തി. കുര്‍ത്തയും പൈജാമയും ധരിച്ച് ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ പ്രതിച്ഛായ! പക്ഷേ ഭാരത-യു.എസ്. ബന്ധങ്ങളെ കുറിച്ചും കാര്‍ഗില്‍ വിഷയത്തില്‍ ആക്രമകാരികളായ പാകിസ്ഥാനെതിരെയുള്ള വികാരം രൂപപ്പെടുത്താന്‍ നയതന്ത്ര തലത്തില്‍ ഞങ്ങളെടുക്കുന്ന നടപടികളെ കുറിച്ചും സംഭാഷണങ്ങള്‍ കടന്നതോടെ ഞാന്‍ അദ്ദേഹത്താല്‍ പ്രഭാവിതനായി. ഞാന്‍ അദ്ദേഹത്തെ വീട്ടിലേക്ക് അത്താഴത്തിന് ക്ഷണിച്ചു. മറ്റാരെയെങ്കിലുമൊക്കെ കൂടി വിരുന്നില്‍ പങ്കെടുപ്പിക്കാനാഗ്രഹിക്കുന്നുവോ എന്ന് അന്വേഷിച്ചപ്പോള്‍ അദ്ദേഹം തന്ന ലിസ്റ്റില്‍ ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടിലെയും വേള്‍ഡ് ബാങ്കിലെയും ചില പ്രമുഖ ഉദ്യോഗസ്ഥരുടെ പേരുകള്‍ കണ്ട് ഞാന്‍ അതിശയപ്പെട്ടു. വിരുന്നുവേളയില്‍ അവരോടും മറ്റ് അതിഥികളോടും അദ്ദേഹം ദീര്‍ഘനേരം ആധികാരികതയോടെ; പക്ഷേ വിനയപൂര്‍വ്വം സംവദിച്ചു. അതിനുശേഷം അദ്ദേഹത്തിന് നിരവധി പ്രമുഖരായ അമേരിക്കന്‍ കോണ്‍ഗ്രസ്സിലെയും സെനറ്റിലെയും അംഗങ്ങളെ സന്ദര്‍ശിക്കുന്നുണ്ടെന്ന് എന്നെ അറിയിച്ചു. ഞാനും ചില പേരുകള്‍ നിര്‍ദ്ദേശിച്ചു. ആ സന്ദര്‍ശനങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്നോടു വെളിപ്പെടുത്തിയില്ല. പക്ഷേ, കാപ്പിറ്റോള്‍ ഹില്ലില്‍, (ഭാരതത്തിന് വേണ്ടി) സുഹൃത്തുക്കളെ സമ്പാദിക്കുകയും സ്വാധീനം ചെലുത്തുകയുമാണ് മോദി ചെയ്യുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. ലക്ഷ്യ സാദ്ധ്യത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഒരു വ്യക്തിയാണ് (A man with a mission) മോദി എന്ന ആഴത്തിലുള്ള ധാരണ അദ്ദേഹം എന്നില്‍ അവശേഷിപ്പിക്കുകയും ചെയ്തു.

ടി.പി. ശ്രീനിവാസന്റെ വിശദീകരണം ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനും രണ്ടു വര്‍ഷം മുമ്പ് കേവലം ഭാരതീയ ജനതാ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന മോദിയെ കുറിച്ചായിരുന്നുവെന്നത് ശ്രദ്ധിക്കുക. അത്തരം ഒരു ദൗത്യവുമായി കാര്‍ഗില്‍ കാലത്ത്, വാജ്‌പേയ് ഭരണകൂടം നരേന്ദ്ര മോദിയെ അങ്ങോട്ടയച്ചതും അദ്ദേഹം അവിടെയെത്തിയതും അമേരിക്കയില്‍ അത്തരം കാര്യങ്ങള്‍ കണ്ടറിയാന്‍ ചുമതലയുള്ളവര്‍ അറിയാതിരുന്നിട്ടുണ്ടാകുമെന്ന് കരുതാനാകില്ലെന്നതും മറക്കാതിരിക്കുക. അങ്ങനെ നരേന്ദ്രമോദി അമേരിക്കയിലെത്തിയ 1999ല്‍ തന്നെയാണ് അമേരിക്കയിലെ അതിസമ്പന്നനായ വിവാദ പുരുഷന്‍, ജോര്‍ജ്ജ് സോറോസ്, തന്റെ ഭാരതത്തിലെ അട്ടിമറിശ്രമങ്ങള്‍ക്ക് നിര്‍ണ്ണായക തുടക്കമിട്ടത് എന്ന കാര്യം യാദൃച്ഛികമായിരുന്നോ അതോ വരാന്‍ പോകുന്ന കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് കണക്കുകൂട്ടിയിട്ടായിരുന്നോ എന്നത് കാലം വിലയിരുത്തട്ടെ.

മോദിയുടെ ഭാരതത്തെ ലക്ഷ്യമിട്ട’കട്ടിംഗ് സൗത്തിന്റെ’ പശ്ചാത്തലവും പരാജയവും
1999ല്‍ നിന്ന് 2023ലെത്തിയപ്പോള്‍, ഭാരതം നേടിയെടുത്ത കരുത്തും വളര്‍ച്ചയും ലോകത്തില്‍ നേടിക്കൊണ്ടിരിക്കുന്ന നിലയും വിലയുമൊക്കെയാണ് പല കുതന്ത്രങ്ങള്‍ക്കുമിടയില്‍ തെക്കന്‍ ഭാരതം മുറിച്ചുമാറ്റാന്‍ ഒന്നു ശ്രമിച്ചു നോക്കാമെന്ന് ഭാരതവിരുദ്ധ ശക്തികളില്‍ കുബുദ്ധി ഉയരുവാന്‍ കാരണം. ഒഎന്‍വിയുടെ കവിതയ്ക്ക് പാഠഭേദം വരുത്തിയതുപോലെയുള്ള തലതിരിഞ്ഞ ചിന്തകളുമായി കേരളത്തിലെ പത്രപ്രവര്‍ത്തകരില്‍ ചിലര്‍ ആ പണിയുടെ ‘ഉടമ്പടി’ ഏല്‍ക്കാന്‍ തയ്യാറായിരുന്നു. ഒരു വട്ടം കൂടിയീ ഭാരതരാജ്യത്തെ പലതായ് മുറിക്കുവാന്‍ മോഹം! ”വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം.” അതായിരുന്നു അവരുടെ മട്ട്. പക്ഷേ, തെക്കിനെ മുറിക്കുവാന്‍ തക്കം നോക്കിയിറങ്ങിയവരുടെ ഉള്ളിലെ മോഹം വെറുതെ മോഹിക്കുവാനുള്ള മോഹമായി മാറുന്ന കാഴ്ചയാണ് ‘കട്ടിംഗ് സൗത്തിനെതിരെ’ ‘ബ്രിഡ്ജിങ്ങ് സൗത്തുമായി’ ദേശീയതയോടൊപ്പം നില്‍ക്കുന്ന ബൗദ്ധിക സമൂഹം ‘കേസരിയുടെ’ ആഭിമുഖ്യത്തില്‍ ദില്ലിയിലും (ഡിസംബര്‍ 2023) തിരുവനന്തപുരത്തും (ആഗസ്റ്റ് 29, 2024) ഒന്നിച്ചു ചേര്‍ന്നതോടെ ബാക്കിവെച്ചത്.

ദേശീയതയുടെ വിജയവും ദേശവിരുദ്ധരുടെ പരാജയവും വിലയിരുത്തുമ്പോള്‍ ശ്രദ്ധയിലെത്തുന്ന ചില കാര്യങ്ങളുണ്ട്. 1947ല്‍ ആംഗ്ലോ-ഇസ്ലാമിക അവിഹിത ബന്ധത്തിന് ജവഹര്‍ലാല്‍ നെഹ്രുവിന്റെ അധികാരമോഹം വയറ്റാട്ടിയായി നിന്നപ്പോഴാണ് പാകിസ്ഥാന്‍ ജനിച്ചതും ഭാരതം വിഭജിക്കപ്പെട്ടതും. അവശിഷ്ട ഭാരതത്തില്‍ തെക്കന്‍ ഭാരതമെന്ന തെറ്റായ സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കി പൊതുജനങ്ങളുടെ രക്തം കൊണ്ട് പുതിയ അതിരുകള്‍ വരച്ച് വീണ്ടുമൊരു മുറിച്ചു മാറ്റലിന് കൂലി വാങ്ങി വേലയ്ക്കിറങ്ങിയവരെ കളത്തിലിറക്കി വിട്ടവര്‍ കരുത്തുള്ളവരായിരുന്നു. അവരില്‍ ലോകത്തിലെ ഒന്നാമത്തെ സാമ്പത്തികശക്തിയായ അമേരിക്കന്‍ സാമ്രാജ്യത്വമുണ്ട്; ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈനയിലെ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് സാമ്രാജ്യത്വമുണ്ട്; ചൈനാ-അമേരിക്കന്‍ കൂട്ടായ്മയുടെ വേട്ടപ്പട്ടിയുടെ വേഷത്തില്‍ പാകിസ്ഥാനുണ്ട്. ആ മൂന്നുകൂട്ടരുടെയും വിനീതവിധേരായി ഭാരതത്തിനുള്ളില്‍ തന്നെ വിവിധ സ്വദേശ വിരുദ്ധ ശക്തികള്‍ അവര്‍ക്കൊപ്പമുണ്ട്. ആ ശക്തികളില്‍, ഇടതുവലത് കമ്യൂണിസ്റ്റുകളും നാടന്‍/കാടന്‍ നക്‌സലൈറ്റുകളും കൂടിച്ചേര്‍ന്നുള്ള കമ്യൂണിസ്റ്റ് പരിവാരങ്ങളുമുണ്ട്. മുസ്ലീം ലീഗും എസ്.ഡി.പി. ഐയും, ഒവൈസിയും മദനിയുമടക്കം നേതൃത്വം നല്‍കുന്ന വിവിധ രാഷ്ട്രീയ കക്ഷികളും ഇസ്ലാമിക വര്‍ഗീയവാദികളും മതമൗലികവാദികളും തീവ്രവാദികളും അടങ്ങുന്ന ജിഹാദി പരിവാരവുമുണ്ട്. ക്രിസ്ത്യന്‍ മതപരിവര്‍ത്തന ശക്തികളുണ്ട്. ജനാധിപത്യത്തെ കുതന്ത്രങ്ങളിലൂടെ കുടുംബാധിപത്യമാക്കി മാറ്റി ഭാരതത്തെ ആറു ശതാബ്ദങ്ങളോളം ഭരിച്ചുമുടിച്ച് കൊള്ളയടിച്ചശേഷം അധികാരം നഷ്ടമായപ്പോള്‍ അവസരവാദ രാഷ്ട്രീയവുമായി അലഞ്ഞു തിരിയുന്ന, സോണിയയുടെയും രാഹുലിന്റെയും സ്വന്തമായ നെഹ്രു-ഗാന്ധി കുടുംബവുമുണ്ട്. അത്തരം ശക്തികളുടെ പിന്നില്‍ ഹംഗറിയെയും ഇംഗ്ലണ്ടിനെയും ജര്‍മ്മനിയെയും ജപ്പാനെയും സാമ്പത്തിക മേഖലയിലെ ദുരുദ്ദേശ്യപരങ്ങളായ ഇടപെടലുകളിലൂടെ സ്വന്തം സാമ്പത്തിക സാമ്രാജ്യത്തിന്റെ വ്യാപ്തി കൂട്ടാന്‍ ഭാരതത്തിലേക്കും പണമെറിഞ്ഞ് പണം വീഴ്ത്തിയെടുക്കാന്‍ കഴുകന്‍ കണ്ണുമായി കാത്തിരിക്കുന്ന ജോര്‍ജ്ജ് സൊറോസുണ്ട്. ഹിന്ദുവിരുദ്ധ വര്‍ഗീയതയും ഭാരതവിരുദ്ധ രാഷ്ട്രീയവുമാണ് അത്തരം വിധ്വംസക ശക്തികള്‍, ഒറ്റയ്‌ക്കൊറ്റയ്ക്കും കൂട്ടായ്മ എന്ന നിലയിലും പിന്തുടരുന്ന പൊതുവായ കര്‍മ്മപരിപാടി. ആ കര്‍മ്മ പരിപാടി പ്രാവര്‍ത്തികമാക്കിയതിന്റെ സൃഷ്ടികളാണ് ബ്രേക്ക് ഇന്ത്യാ ഗ്യാംഗ്, ടുക്ക്‌ഡേ, ടുക്ക്‌ഡേ ഗ്യാംഗ് എന്നൊക്കെ പൊതുസമൂഹം വിളിക്കുന്നതും ജെഎന്‍യു ഉള്‍പ്പടെയുള്ള ചില സര്‍വ്വകലാശാലകളില്‍ പോലും കണ്ടുവരുന്നതുമായ നകാരാത്മക സംഘങ്ങള്‍. ‘അഫ്‌സല്‍ ഹം ശര്‍മീന്ദാ ഹേയ്, തേരീ ഖാതില്‍ ജിന്ദാ ഹേ’ ‘ഭാരത് തേരി ടുക്ക്‌ഡേ ഹോംഗേ, ഇന്‍ഷാ അള്ളാ, ഇന്‍ഷാ അള്ളാ’, കാശ്മീര്‍ മാംഗേ ആസാദി, കേരള്‍ മാംഗേ ആസാദി, തുടങ്ങിയവയാണ്, അത്തരം വെറുക്കപ്പെടേണ്ട സംഘങ്ങള്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍. ഈ ഖണ്ഡികയില്‍ വിവരിച്ച മുഴുവന്‍ ഭാരത വിരുദ്ധ ശക്തികളുടെ യും വിടുപണി ചെയ്യുവാന്‍ കരാര്‍ ഏറ്റെടുത്ത കേരളത്തിലെ ഭാരതവിരുദ്ധ മാധ്യമപക്ഷമാണ് ‘കട്ടിംഗ് സൗത്ത്’ എന്ന പേരില്‍ ഒരു ‘കോണ്‍ക്ലേവ്’ നടത്തുവാന്‍ മുന്നോട്ടുവന്നത്. അത്രയും വിപുലമായ പിന്തുണവലയം ഉണ്ടായിട്ടും അതിന്റെ സംഘാടക സംഘത്തിന് മൂക്ക് കൊണ്ട് ‘ക്ഷ’ വരയ്‌ക്കേണ്ട സാഹചര്യം ഉണ്ടായത് എങ്ങനെയാണ്, എന്തുകൊണ്ടാണ്? അത്തരം ഒരു വിലയിരുത്തല്‍ ദേശീയതയുടെ രാഷ്ട്രീയവും സാമാജികവുമായ പക്ഷത്തിന് കൂടുതല്‍ കരുത്തോടെയും കരുതലോടെയും മുന്നോട്ടുപോകുന്നതിനുള്ള കാര്യശേഷി പകരും.

ചരിത്രകാരന്‍ ഡോ.ടി.പി.ശങ്കരന്‍കുട്ടി, മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍ എന്നിവര്‍ മുന്‍നിരയില്‍

 

ദേശീയ പക്ഷത്തിന്റെ പ്രതികരണശേഷി
2024 മുതല്‍ ഭാരതീയ ദേശീയ പക്ഷത്ത് പ്രകടമാകുന്ന പ്രതികരണശേഷി കാലംകൊണ്ട് വളര്‍ത്തിയെടുത്തതാണ്; സ്വയം വളര്‍ന്നതോ ഉയര്‍ന്നു വന്നതോ അല്ല. ശതാബ്ദിയോടടുക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘമാണ് അങ്ങനെയൊരു പ്രതികരണശേഷിയുടെ രൂപപ്പെടുത്തലില്‍ പ്രേരണയും കാരണവുമായത്. അത്തരം ഒരു ദൗത്യത്തിന് സംഘം തയ്യാറായപ്പോള്‍ ഉയര്‍ന്നുവന്ന വെല്ലുവിളികളും ചെറുതായിരുന്നില്ല. ആ വെല്ലുവിളികളില്‍ പ്രധാനമായിരുന്നു ഭഗവദ്ഗീതയ്ക്കു പോലും അസ്വാഭാവികമായ വ്യാഖ്യാനം നല്‍കി അഹിംസയുടെ മതമൗലികവാദം വളര്‍ത്തിയെടുത്തത്. അത്തരത്തില്‍ ഒരു ജനസമൂഹത്തില്‍ നിര്‍ണ്ണായകവിഭാഗത്തിന്റെ മസ്തിഷ്‌ക്കപ്രക്ഷാളനം ചെയ്തത് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഭാരതീയ സമൂഹത്തില്‍ പ്രതികരണശേഷിയും പ്രഹരശേഷിയും അപടകരമായ തലത്തിലേക്ക് താഴ്ത്തി. അക്കാര്യത്തില്‍ മഹര്‍ഷി അരവിന്ദോയുടെ പ്രതികരണത്തെ കുറിച്ച് ജെ. നന്ദകുമാര്‍ അദ്ദേഹത്തിന്റെ Swa:Struggle for National Selfhoodഎന്ന ഗ്രന്ഥത്തില്‍ (പേജ് 104) വിശദീകരിച്ചിട്ടുള്ളത് ശ്രദ്ധിക്കുക.

”ശ്രീ അരബിന്ദോ, ഭാരതം നിരവധി വെല്ലുവിളികളെ നേരിടുന്ന സ്വാതന്ത്ര്യസമര കാലത്ത് ഭഗവദ് ഗീതയുടെ പാഠങ്ങളെ ചില വ്യാഖ്യാതാക്കള്‍, അഹിംസയുടെ പാഠപുസ്തകമായി തെറ്റായി വ്യാഖ്യാനിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ നിശിതമായി വിമര്‍ശിച്ചിരുന്നു. ”ഗീതയില്‍ അഹിംസയില്ല; മഹാത്മാവ് ഉള്‍പ്പെടെയുള്ള ചിലര്‍ ഗീത ഒരു ആത്മീയ യുദ്ധത്തെയോ സംഘര്‍ഷത്തെയോ മാത്രമാണെന്ന് സൂചിപ്പിക്കുന്നുവെങ്കില്‍ എന്താണ് ‘അപരിഹരിയേര്‍ത്തേയും’ ‘ഹന്യമാനേയും’? ‘അനിവാര്യമായ സാഹചര്യം’, ‘ശരീരം കൊല്ലപ്പെടുന്നു’ എന്നിവയൊക്കെ എന്തിനെയാണ് സൂചിപ്പിക്കുന്നത്? എന്താണ് മരിച്ചവര്‍ക്കു വേണ്ടിയുള്ള ശോകം? എനിക്ക്, അത്തരമൊരു വായന അവരുടെ മാനസിക മനോഭാവത്തിലെ വൈകല്യത്തിന്റെ ഫലമാണെന്ന് തോന്നുന്നു,” 1923-ല്‍ അഹിംസയെയും ഗീതയെയും കുറിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ അരബിന്ദോ പറഞ്ഞു. പ്രത്യേകിച്ചും, ഗാന്ധിജിയുടെ അനാസക്തി യോഗം വെളിച്ചത്തുവരുന്നതിന് വളരെ മുമ്പായിരുന്നു ശ്രീ അരബിന്ദോയുടെ ആ നിരീക്ഷണം എന്നത് പ്രത്യേകം ശ്രദ്ധേയമാണ്”.

അത്തരത്തില്‍, അഹിംസയെ മാത്രം മുറുകെ പിടിക്കുന്നത് അപകടകരമാണെന്ന് പതിറ്റാണ്ടുകളിലൂടെ അനുഭവിച്ചറിഞ്ഞതിന്റെ ഫലം വര്‍ത്തമാനകാല ഹൈന്ദവ സമാജത്തില്‍ പ്രകടമാണ്. അതുകൊണ്ട് ബംഗ്ലാദേശില്‍ പയറ്റിയ അട്ടിമറിയുടെ തന്ത്രം ഇവിടെ പയറ്റിയാല്‍ പോലും പരാജയപ്പെടുമെന്ന് ഭാരതത്തിന്റെ ശത്രുക്കള്‍ക്കറിയാം. അത്തരമൊരു ഗൂഢശ്രമം ഉണ്ടായാല്‍ പ്രതികരണസജ്ജമാകാന്‍ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് വേണ്ടതെന്ന് ദേശീയതയുടെ പക്ഷത്തുള്ളവര്‍ സ്വയം മനസ്സിലാക്കേണ്ടതുണ്ടെന്നു മാത്രം. സമാജസംരക്ഷണത്തിനും രാഷ്ട്രസുരക്ഷയ്ക്കും ഹൈന്ദവ സമാജത്തെ ഈ കാലഘട്ടമായപ്പോള്‍ പരുവപ്പെടുത്തിക്കഴിഞ്ഞുവെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഒരു സംഘമെന്ന നിലയില്‍ അത്തരമൊരു സാമാജിക മുന്നേറ്റത്തിന് വഴിയൊരുക്കിയത് ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറായിരുന്നു. അതിനുള്ള ആത്മീയവും ബൗദ്ധികവും രാഷ്ട്രീയദര്‍ശനപരവുമായ പശ്ചാത്തലമൊരുക്കിയതില്‍ സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും വിനായക ദാമോദര സാവര്‍ക്കരുടെയും ഡോ. ഭീം റാവ്ജി അംബേദ്കറുടെയും സംഭാവനകള്‍ക്ക് നിര്‍ണ്ണായകമായ പങ്കുമുണ്ട്. അതുകൊണ്ട് പഴയ ഭാരതമല്ല പുതിയ ഭാരതമെന്ന് പുതിയ കാല വിഘടനാവാദികളായ ‘കട്ടിംഗ് സൗത്തുകാരോട്’ പറയുമ്പോള്‍, ജനാധിപത്യഭാരതത്തിന് നേരെ ഉയരാനുള്ള വെല്ലുവിളികളെയും പരിഹാരമാര്‍ഗ്ഗങ്ങളെയും കുറിച്ച് ഭാരതപക്ഷത്തു നിന്ന ആ മഹാന്മാര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് തിരിഞ്ഞു നോക്കുവാന്‍ പറയാവുന്നതാണ്. അതില്‍ തന്നെ ഡോ.അംബേദ്കറുടെ കാഴ്ചപ്പാടുകളുടെ പ്രസക്തി വേറിട്ടു നില്‍ക്കുന്നു.

ജി.കെ.സുരേഷ് ബാബു, ശ്രീജിത്ത് പണിക്കര്‍, ഡോ.ടി.പി.ശങ്കരന്‍കുട്ടി, ഓര്‍ഗനൈസര്‍ വാരിക ചീഫ് എഡിറ്റര്‍ പ്രഫുല്ലകേത്കര്‍, ഡോ.ലക്ഷ്മി എന്നിവര്‍.

ഭാരതം കരുതിയിരിക്കേണ്ട വെല്ലുവിളി, അംബേദ്കറുടെ ദൃഷ്ടിയില്‍
1949 നവംബര്‍ 25ന് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടത്തിയ സമാപന പ്രഭാഷണത്തില്‍ ഡോ.ഭീം റാവ് റാംജി അംബേദ്കര്‍ തന്റെ ഉള്ളിലുയര്‍ന്ന ചില സന്ദേഹങ്ങള്‍ ഇങ്ങനെ വിശദീകരിച്ചു: ‘അത്, ഭാരതം ഒരിക്കലും ഒരു സ്വതന്ത്ര രാജ്യമായിരുന്നിട്ടില്ലായെന്നതല്ല. ഒരിക്കല്‍ ഭാരതത്തിനുണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നതാണ് പ്രശ്‌നം. അത്, രണ്ടാം തവണയും നഷ്ടപ്പെടുമോ? ഈ ചിന്തയാണ് ഭാവിയെക്കുറിച്ച് എന്നെ ഏറ്റവും ഉത്കണ്ഠാകുലനാക്കുന്നത്. ഭാരതത്തിന് മുമ്പ് ഒരിക്കല്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നതല്ല, പക്ഷെ, അങ്ങനെ നഷ്ടപ്പെട്ടത് സ്വന്തം ജനതയില്‍ തന്നെ ചിലരുടെ വിശ്വാസവഞ്ചനകളും ഒറ്റിക്കൊടുക്കലുകളും കാരണമായിരുന്നു എന്നതാണ് എന്നെ ഭയങ്കരമായി അലോസരപ്പെടുത്തുന്നത്. അതേ ചരിത്രം ആവര്‍ത്തിക്കുമോ? ഈ ചിന്തയാണ് എന്നില്‍ ഉത്കണ്ഠ നിറയ്ക്കുന്നത്. ആ ഉത്കണ്ഠയുടെ ആഴം വര്‍ദ്ധിക്കുന്നത്, ജാതികളുടെയും മതങ്ങളുടെയും രൂപത്തിലുള്ള നമ്മുടെ പഴയ ശത്രുക്കള്‍ക്കു പുറമേ, വ്യത്യസ്തവും പരസ്പരം എതിര്‍ക്കുന്നതുമായ നിലപാടുകളുള്ള നിരവധി രാഷ്ട്രീയ കക്ഷികള്‍ നമുക്കുണ്ടാകാന്‍ പോകുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോളാണ്. ഭാരതീയര്‍ രാജ്യത്തെ അവരുടെ മതപരവും മറ്റുമായ വിശ്വാസങ്ങള്‍ക്ക് മുകളില്‍ സ്ഥാപിക്കുമോ? അതോ അവര്‍ രാജ്യത്തിന് മുകളില്‍ തങ്ങളുടെ വിശ്വാസങ്ങളെ സ്ഥാപിക്കുമോ? എനിക്കറിയില്ല. എന്നാല്‍, ഒരു കാര്യം ഉറപ്പാണ്, രാഷ്ട്രീയ കക്ഷികള്‍ രാജ്യത്തിന് മുകളില്‍ മതവിശ്വാസം ഉയര്‍ത്തിയാല്‍, നമ്മുടെ സ്വാതന്ത്ര്യം രണ്ടാമതും അപകടത്തിലാകും, ഒരുപക്ഷേ എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്‌തേക്കാം. അത്തരമൊരു സാധ്യതയെ നാം ദൃഢനിശ്ചയത്തോടെ പ്രതിരോധിക്കണം. നമ്മുടെ അവസാന തുള്ളി രക്തവും നല്‍കി, നമ്മുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍, നാം ദൃഢനിശ്ചയമെടുക്കണം.”

മതത്തിനും ജാതിക്കും മുന്‍ഗണനാക്രമത്തില്‍ പ്രഥമ പരിഗണന നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വര്‍ദ്ധിച്ച സംഖ്യയിലുള്ള ആവിര്‍ഭാവവും അവ സ്ഥാപിത താത്പര്യത്തിനുവേണ്ടി ദേശവിരുദ്ധരായി സ്വയം മാറുകയോ അങ്ങനെയുള്ളവരുമായി കൂട്ടുകൂടുകയോ ചെയ്യുന്നതു മൂലം ‘കട്ടിംഗ് സൗത്ത്’ പോലുള്ള അപശബ്ദങ്ങള്‍ ഉയരുമ്പോഴാണ് ഡോ.അംബേദ്കര്‍, അന്ന്, പ്രകടിപ്പിച്ച സന്ദേഹത്തിന്റെ പ്രസക്തി വെളിപ്പെടുന്നത്. പക്ഷേ അതിനപ്പുറം പ്രസക്തമാണ് അതിന് അദ്ദേഹം പണ്ടേ കുറിച്ചിട്ട പരിഹാര മാര്‍ഗ്ഗം.

സ്വരാജ് നിലനിര്‍ത്താന്‍ ഡോ.അംബേദ്കര്‍നിശ്ചയിച്ച പരിഹാരമാര്‍ഗ്ഗം
ഡോ.അംബേദ്കര്‍ ദേശീയതയോടും സ്വരാജിനോടും പുലര്‍ത്തിയ സമീപനത്തിന്റെ മര്‍മ്മം വെളിപ്പെടുത്തുന്ന പരാമര്‍ശമാണ് അദ്ദേഹം Annihilation of Caste ല്‍ അര്‍ത്ഥ ശങ്കയ്ക്കിടം കൊടുക്കാതെ വ്യക്തമാക്കിയുട്ടുള്ളത്. സ്വരാജ് നേടിക്കഴിഞ്ഞാല്‍ അത് സുസ്ഥിരമാക്കുന്നതിന് എന്തു ചെയ്യണമെന്ന് വിശദീകരിച്ചുകൊണ്ട് ഡോ.അംബേദ്കര്‍ എഴുതി:

‘സ്വരാജ് നേടിയതുകൊണ്ടുമാത്രം, നിങ്ങള്‍ക്കതിനെ പ്രതിരോധിച്ച് സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍, ഒരു പ്രയോജനവുമില്ല. സ്വരാജിന്റെ പ്രതിരോധത്തിലെ ഏറ്റവും പ്രധാനമായ പ്രശ്‌നം ഹിന്ദുവിന്റെ സുരക്ഷയാണ്. എന്റെ അഭിപ്രായത്തില്‍, ഹിന്ദുസമാജത്തില്‍ ജാതിയില്ലാതായെങ്കില്‍ മാത്രമേ ഹിന്ദുവിന് സ്വയം പ്രതിരോധിക്കാനാവശ്യമായ ശക്തി സംഭരിക്കാനാകൂ. അങ്ങനെയൊരു ശക്തിയില്ലാത്ത ഹിന്ദുവിന് ‘സ്വരാജ്’ അടിമത്തത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പായി മാറും.'(There is no use of Swaraj if you cannot defend it. More important is the question of defending is the defending of Hindus under the Swaraj. In my opinion only when the Hindu society becomes a casteless society then it can hope to have the strength enough to defend itself. Without such internal strength, Swaraj for Hindus may turn out to be a step towards slavery). അവിടെ, ജാതിരഹിത സമൂഹമായി ഹൈന്ദവസമൂഹം മാറി, സ്വയം ശക്തിപ്പെടുത്തിയെങ്കില്‍ മാത്രമേ സ്വരാജ് സുസ്ഥിരമായി നിലനില്‍ക്കൂവെന്നും അല്ലെങ്കില്‍, വീണ്ടും അടിമത്തം മറ്റേതെങ്കിലും വഴിയെ വീണ്ടും മടങ്ങിവരുമെന്നുമുള്ള മുന്നറിയിപ്പാണ് ഡോ. അംബേദ്കര്‍ നല്‍കിയത്. അവിടെ അദ്ദേഹം ‘ഹിന്ദു’ സുരക്ഷിത ഭാരതത്തിന്റെ കേന്ദ്ര ബിന്ദുവെന്നത് വ്യക്തമാക്കിയത് ശ്രദ്ധിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതിനും വളരെ മുമ്പെയാണ് അദ്ദേഹം അത്തരമൊരു പരാമര്‍ശം നടത്തിയതെന്നത് കൂടുതല്‍ ശ്രദ്ധേയമാണ്.

ജാതിവ്യവസ്ഥയോട് സംഘര്‍ഷത്തിലായപ്പോഴും ഹിന്ദുത്വത്തിന്റെ മുഖ്യധാരയിലെ ഇടം നഷ്ടപ്പെടുത്താതെ ഭാരത ദേശീയതയുടെ മുഖ്യധാരയാണ് ഹിന്ദുത്വം എന്ന കാര്യത്തില്‍ ഡോ.അംബേദ്കര്‍ക്ക് വിട്ടുവീഴ്ചയില്ലായിരുന്നുവെന്നത് വ്യക്തമാക്കുന്ന സംഭവം 1930കളിലാണ് സംഭവിച്ചത്. അക്കാലത്താണ് ജാതി വ്യവസ്ഥയില്‍ പൊറുതി മുട്ടി ‘ഞാന്‍ ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ലെന്ന്’ പ്രഖ്യാപിച്ചതും തന്റെ അനുയായികളോട് കൂട്ട മതപരിവര്‍ത്തനത്തിന് തയാറാകുക എന്ന് ആഹ്വാനം ചെയ്തതും. വലിയ ഒരു ഇര ഒത്തു വന്നതിന്റെ ആവേശത്തിലായി അന്നത്തെ ക്രിസ്ത്യന്‍/ഇസ്ലാം മതപരിവര്‍ത്തന ലോബികള്‍. ഹൈദരാബാദ് നിസാം അന്ന് എട്ടുകോടി രൂപയുടെ വാഗ്ദാനവുമായി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഡോ.അംബേദ്കറെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചുയെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. പക്ഷേ ഡോ.അംബേദ്കര്‍ അക്കാര്യത്തിലും പഠനവും ഗവേഷണവും അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനവും താരതമ്യവുമാണ് സ്വീകരിച്ചത്. അങ്ങനെയാണ് അദ്ദേഹം 1936 മേയില്‍ വാര്‍ദ്ധയില്‍ നടത്തിയ പ്രസ്താവന ചരിത്രമായത്. അന്നത്തെ ജനസംഖ്യയില്‍ എട്ടുകോടിയോളമുണ്ടായിരുന്ന അധ:സ്ഥിത ജനവിഭാഗം ഇസ്ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ പോയാല്‍ എന്തു സംഭവിക്കുമെന്ന് അംബേദ്കര്‍ വ്യക്തമാക്കി: ‘അവര്‍ ഇസ്ലാമിലേക്ക് പോയാല്‍ മുസ്ലീങ്ങളുടെ എണ്ണം ഇരട്ടിയാകും; അത് മുസ്ലീം ആധിപത്യമെന്ന അപകടം യാഥാര്‍ത്ഥ്യമാക്കും. അവര്‍ ക്രിസ്തുമതത്തിലേക്കു പോയാല്‍ ക്രിസ്ത്യാനികളുടെ സംഖ്യ ഗണ്യമായി വര്‍ദ്ധിക്കും; അത് നമ്മുടെ രാജ്യത്തിനു മേല്‍ ബ്രിട്ടീഷുകാരുടെ പിടി വര്‍ദ്ധിപ്പിക്കും. അധഃസ്ഥിത ജനവിഭാഗം ഇസ്ലാം മതത്തിലേക്കോ ക്രിസ്തുമതത്തിലേക്കോ പോയാല്‍ അവര്‍ ഹിന്ദു മതത്തില്‍ നിന്നു മാത്രമല്ല, ഹിന്ദുസംസ്‌കാരത്തില്‍ നിന്നും പുറത്താകും.’ ഹിന്ദു സംസ്‌കാരത്തില്‍ നിന്ന് പുറത്തു പോകുന്നത് അപകടകരമാണെന്ന തിരിച്ചറിവാണ് ബുദ്ധമതം സ്വീകരിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വിനായക ദാമോദര്‍ സവര്‍ക്കര്‍ മുന്നോട്ടുവെച്ച ഹിന്ദു സംസ്‌കാരത്തിലധിഷ്ഠിതമായ ദേശീയതയുടെ വീക്ഷണത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതുകൊണ്ടാണ് അംബേദ്കര്‍ ക്രിസ്ത്യന്‍/ഇസ്ലാം മതങ്ങളിലേക്കുള്ള പരിവര്‍ത്തനം ഒഴിവാക്കിയതും ഹിന്ദു മതത്തില്‍ നിന്ന് വേര്‍പിരിഞ്ഞു പോയാലും ഹൈന്ദവ സംസ്‌കാരവുമായി ഇഴപിരിയാതിരിക്കുവാന്‍ ഉതകുംവിധം പരിവര്‍ത്തനം ബുദ്ധമതത്തിലേക്ക് മതിയെന്ന തീരുമാനം എടുത്തതും. അവിടെയാണ് ജാതിവ്യവസ്ഥതയോട് സംഘര്‍ഷത്തിലായപ്പോഴും ഹിന്ദുത്വത്തിന്റെ മുഖ്യധാരയിലെ ഇടം നഷ്ടപ്പെടുത്താതിരിക്കാന്‍ അംബേദ്കര്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തിയത്. മറ്റൊരു തരത്തില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ പഠിച്ചാല്‍ സ്വരാജ് സംരക്ഷിക്കപ്പെടാന്‍ ഹിന്ദുത്വ സംസ്‌കാരത്തിനുള്ളിലാകണം ഭാരതീയ ജനസമൂഹമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് വ്യക്തമായ നിലപാടാണുണ്ടായിരുന്നതെന്ന് കാണാം. അത് ഇക്കാലത്ത് കട്ടിംഗ് സൗത്തിന് തക്കം നോക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന ഇസ്ലാമിക/ക്രിസ്ത്യന്‍ മതമൗലികവാദികളോടും മതപരിവര്‍ത്തന വാദികളോടും എടുക്കേണ്ട സമീപനം എന്തായിരിക്കണമെന്ന് ഡോ. ഭീം റാവ് റാംജി അംബേദ്കറുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള കാഴ്ചപ്പാടുകളില്‍ നിന്ന് വായിച്ചെടുക്കാന്‍ അവസരം നല്‍കുന്നു.

വിഭജനവാദികള്‍ക്കെതിരെ അംബേദ്കര്‍ നിലപാട്
മഹര്‍ഷി അരവിന്ദനോടും വീരസാവര്‍ക്കറോടും സര്‍ദാര്‍ പട്ടേലിനോടും ശ്രീഗുരുജി ഗോള്‍വാല്‍ക്കറോടും ഒപ്പം, ഒന്നുകൂടി വ്യക്തമായി കമ്യൂണിസ്റ്റ് ചൈന ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് സൂചന നല്‍കിയ ക്രാന്ത ദര്‍ശിയായിരുന്നു ഡോ.അംബേദ്കര്‍. അദ്ദേഹത്തെ കേള്‍ക്കാതെ താന്‍പോരിമയോടെ ജവഹര്‍ലാല്‍ നെഹ്രു ചൈനയോടെടുത്ത സമീപനം കാരണം ഭാരതം നേരിടേണ്ടി വന്ന ദുരന്തങ്ങള്‍ക്ക് ചരിത്രം സാക്ഷിയാണ്. 1962ലെ ചൈനീസ് അക്രമണവും ഭാരതത്തിന് നേരിടേണ്ടി വന്ന പരാജയവും ചൈനയുടെ പിന്തുണയോടെ നക്‌സലുകളും മറ്റ് കമ്യൂണിസ്റ്റ് സംഘങ്ങളും ഉയര്‍ത്തിയ ഇടതുതീവ്രവാദ വെല്ലുവിളികളും, വടക്ക്കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനീസ് രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളും, മറ്റും സംഭവിച്ചത്, ഡോ ബി.ആര്‍.അംബേദ്കര്‍ സമയാസമയങ്ങളില്‍ നല്‍കിയ മുന്നറിയിപ്പുകളെ മുഖവിലയ്‌ക്കെടുത്ത് പ്രതിരോധിക്കുന്നതിന് ജവഹര്‍ലാല്‍ നെഹ്രു തയാറാകാഞ്ഞതുകൊണ്ടാണെന്ന കാര്യത്തില്‍ ഒരു സംശയത്തിനും ഇടമില്ല. ആ അനുഭവങ്ങളെല്ലാം ബാക്കിയുള്ളപ്പോളാണ് നെഹ്രുകുടുംബത്തിലെ ‘അഞ്ചാംതലമുറത്തമ്പുരാന്‍’ രാഹുല്‍, സോണിയാ-മന്‍മോഹന്‍ സിംഗ് ഭരണകാലത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ദുരൂഹമായ എന്തോ ഇടപാടുകള്‍ക്കുള്ള ധാരണാ പത്രം ഒപ്പിട്ടത്. ‘കട്ടിംഗ് സൗത്ത്’ വിഭജനവാദികളോടൊപ്പം നില്‍ക്കുന്ന കമ്യൂണിസ്റ്റ് പരിവാരങ്ങളോടും നെഹ്രു-ഗാന്ധി കുടുംബ രാഷ്ട്രീയത്തോടും ഭാരതപക്ഷ ജനസമൂഹത്തിന്റെ നിലപാടെന്തായിരിക്കണമെന്നതിനെ കുറിച്ച്, ഡോ.അംബേദ്കര്‍ അക്കാലത്ത് പഠിച്ചറിഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചാല്‍ ഉത്തരം വ്യക്തമാണ്. ഭാരതവിരുദ്ധ നിലപാടുകള്‍ പങ്കുവെക്കുന്ന ചൈനയെയും ഇറ്റാലിയന്‍ വനിതയെയും കരുതിയിരിക്കണം.

ലങ്കാ ദഹനവും സേതുബന്ധനവും കഴിഞ്ഞു ഇനിയെന്ത്? മഹര്‍ഷി അരബിന്ദോ ഉത്തരം നല്‍കിയിട്ടുണ്ട്. സേതുബന്ധനം സ്ഥായിയാണെന്നത് ശരിതന്നെ. പക്ഷേ, ഹനുമാന്‍ സ്വാമി ദഹിപ്പിച്ചു തകര്‍ത്തെങ്കിലും ലങ്കാപുരി വീണ്ടും പഴയതുപോലെ ‘പരിപൂര്‍ണ്ണമായി’ എന്നാണല്ലോ ഇതിഹാസത്തില്‍ പറയുന്നത്. അതുപോലെ ‘കട്ടിംഗ് സൗത്ത്’ പൊളിച്ചടുക്കിയെങ്കിലും വിദേശികളായ സാമ്രാജ്യത്വ അധിനിവേശശക്തികളും ഭാരതത്തിനുള്ളിലെ ‘മുടിയരായ പുത്രന്മാര്‍’ ഉള്‍പ്പെടുന്ന വിധ്വംസക ശക്തികളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പുതിയ ഭാവങ്ങളിലോ പുതിയ ഇടങ്ങളിലോ വീണ്ടും തല ഉയര്‍ത്തുമെന്നതില്‍ സംശയം വേണ്ട. ആ സാഹചര്യത്തിലാണ് അത്തരം ശക്തികളുമായുള്ള അന്തിമ സംഘട്ടനത്തില്‍ ഭാരതത്തിന്റെ സകാരാത്മകമായ ലക്ഷ്യം വ്യക്തമായി നിര്‍വ്വചിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യേണ്ടത്. ഭാഗ്യവശാല്‍ മഹര്‍ഷി അരബിന്ദോ അത് പണ്ടേ വ്യക്തമാക്കിയിട്ടുണ്ട്. 1947 ആഗസ്റ്റ് 15ന് (അത് ശ്രീ അരബിന്ദോയുടെ ജന്മദിനവുമാണെന്നത് ഓര്‍ക്കുക) രാജ്യം സ്വതന്ത്രമാകുന്നതിനു മുന്നോടിയായി ആകാശവാണിയിലൂടെ ലോകത്തോടുള്ള ഭാരതത്തിന്റെ സന്ദേശം അദ്ദേഹം വിളംബരം ചെയ്തു. ലോകത്തെ കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങള്‍ ആദ്യമൊക്കെ അപ്രായോഗികമെന്നു തോന്നിയെങ്കിലും പിന്നീട് അതെല്ലാം സാക്ഷാത്കാരത്തിലേക്ക് നീങ്ങുന്ന കാഴ്ച തനിക്ക് സംതൃപ്തി നല്‍കുന്നുവെന്ന സന്തോഷം ആദ്യം അദ്ദേഹം പങ്കുവെച്ചു. അതിനുശേഷം സ്വതന്ത്ര ഭാരതത്തെയും ഏഷ്യന്‍ ഭൂഖണ്ഡത്തെയും ലോകത്തെയും സംബന്ധിക്കുന്ന തന്റെ അഞ്ച് സ്വപ്‌നങ്ങള്‍ മാനവരാശിയോട് വിശദീകരിച്ചു. അവയില്‍ മൂന്നെണ്ണം ഇങ്ങനെ സംഗ്രഹിക്കാം.

മഹര്‍ഷിയുടെ ഒന്നാമത്തെ സ്വപ്‌നം: ഒരു വിപ്ലവ പ്രസ്ഥാനം സ്വതന്ത്രവും അവിഭാജ്യവുമായ ഭാരതത്തിന് ജന്മം നല്‍കുമെന്നാണ് ഞാന്‍ സ്വപ്‌നം കണ്ടിരുന്നത്. സ്വാതന്ത്ര്യം നേടി. പക്ഷേ ഐക്യം സാധ്യമായില്ല. ഹിന്ദുവെന്നും മുസ്ലീമെന്നുമുള്ള പഴയ വര്‍ഗീയമായ വേര്‍തിരിവ് കൂടുതല്‍ കടുത്തതാകുകയും ഭാരതത്തിന്റെ സ്ഥിരമായ രാഷ്ട്രീയ വിഭജനത്തിന് വഴിയൊരുക്കിയതായും തോന്നുന്നു. പക്ഷേ അത് സ്ഥായിയായിരിക്കുമെന്ന് ചിന്തിക്കരുത്. ഈ വിഭജനം ഇല്ലാതാകണം. ഏത് വഴിയില്‍ക്കൂടിയാണെങ്കിലും എന്തെല്ലാം വഴികളിലൂടെയാണെങ്കിലും വിഭജനം പോയേ തീരൂ. ഐക്യഭാരതം നേടിയെടുക്കണം. അത് നേടിയെടുക്കുക തന്നെ ചെയ്യും. അത് ഭാരതത്തിന്റെ മഹത്തായ ഭാവിക്ക് അനിവാര്യമാണ്.

മഹര്‍ഷിയുടെ ദര്‍ശനം
ഏഷ്യന്‍ ജനതയുടെയാകെ നവോത്ഥാനവും വിമോചനവും ആയിരുന്നു ശ്രീ അരബിന്ദോയുടെ രണ്ടാമത്ത സ്വപ്‌നം. അത് പറയുന്ന കാലഘട്ടത്തില്‍ തന്നെ ഏഷ്യന്‍ ജനതയില്‍ ഭൂരിപക്ഷവും അവരുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ വിജയിച്ചു കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ബാക്കിയും കൂടി സാധ്യമാക്കാന്‍ സ്വതന്ത്ര ഭാരതത്തിന് നിര്‍ണ്ണായകമായ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതം വേണ്ടത്ര ഊര്‍ജ്ജത്തോടെയും കാര്യശേഷിയോടെയും ആ ദൗത്യം നിര്‍വ്വഹിക്കാന്‍ തുടങ്ങിക്കഴിഞ്ഞുവെന്നും, അത് രാഷ്ട്രങ്ങളുടെ സഭയില്‍ ഭാരതത്തിനുള്ള സ്ഥാനവും സാധ്യതകളുടെ അളവും സൂചിപ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വിലയിരുത്തി.

മാനവരാശിക്കാകെ മെച്ചപ്പെട്ടതും പ്രകാശമാനമായതും പ്രൗഢമായതുമായ ഒരു ലോകക്രമത്തിന്റെ രൂപപ്പെടുത്തലായിരുന്നു, മഹര്‍ഷി അരബിന്ദോയുടെ മൂന്നാമത്തെ സ്വപ്‌നം. സാര്‍വ്വലൗകികമായ മാനവ ഐക്യത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ പലതും നടക്കുന്നുണ്ടെങ്കിലും അവയൊക്ക കഠിനമായ വെല്ലുവിളികളെ നേരിടേണ്ടിവരുന്ന അപൂര്‍ണ്ണങ്ങളായ ഒരുമ്പെടലുകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. അവിടെ ഭാരതത്തിന്റെ സാന്നിദ്ധ്യം, ആ പ്രക്രിയയെ വേഗത കുറഞ്ഞതും അറച്ചറച്ചുള്ളതും എന്ന നിലയില്‍ നിന്ന് ധീരവും അതിവേഗവും എന്ന അവസ്ഥയിലേക്ക് മാറ്റുവാന്‍ കാരണമായിത്തീരുമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യാശ.

മഹര്‍ഷിയുടെ രണ്ടും മൂന്നും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനാകുംവിധം വിഭജനത്തിനു മുമ്പുണ്ടായിരുന്ന ഭാരതം വീണ്ടെടുക്കാനുള്ള ഒന്നാമത്തെ സ്വപ്‌നം സാദ്ധ്യമാക്കാനുള്ള പഴുതടച്ചുള്ള പരിശ്രമമാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് കാലം ആവശ്യപ്പെടുന്നത്. അകത്തോ പുറത്തോ ശത്രു ഇങ്ങോട്ട് കയറി ആക്രമിക്കും വരെ കാത്തിരുന്നിട്ട് പ്രതിരോധത്തിന് കോപ്പുകൂട്ടുന്നതിനു പകരം പാകധീന കശ്മീരിലാണെങ്കിലും ജമ്മു കശ്മീരിലാണെങ്കിലും മണിപ്പൂരിലാണെങ്കിലും ബംഗ്ലാദേശിലാണെങ്കിലും വിഭജനപൂര്‍വ്വ ഭാരതത്തിന്റെ ഏതു മേഖലയിലാണെങ്കിലും നിരന്തരമായ ആദ്യ വെല്ലുവിളികള്‍ ഐക്യഭാരതപക്ഷത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കും എന്ന തലത്തിലേക്ക് കാര്യങ്ങള്‍ മാറേണ്ട കാലമായിരിക്കുന്നു. ഒരു അയല്‍ രാജ്യത്തേക്കും ആദ്യ വെടിയുണ്ട ഭാരതം പായിക്കില്ലെന്നും, എന്നാല്‍ ഇങ്ങോട്ടൊരെണ്ണം അയച്ചാല്‍ അങ്ങോട്ടയക്കുന്നതിന്റെ എണ്ണം നോക്കില്ലെന്നും പ്രഖ്യാപിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നിശ്ചയദാര്‍ഢ്യം ആവേശോജ്ജ്വലമാണെന്നു പറയുമ്പോള്‍ തന്നെ ശത്രുവിന്റെ വീട്ടില്‍ കയറി അടിക്കും (‘ഘര്‍ മേ ഘുസ്‌കെ മാരേംഗേ’) എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്ന സാഹചര്യത്തെയാണ് ക്ഷമകെട്ട ഭാരതീയ ജനത കാത്തിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. അത്തരത്തില്‍ രണതന്ത്രപരമായ മാറ്റങ്ങള്‍ പ്രകടമാക്കുമ്പോള്‍ തന്നെ ‘കട്ടിംഗ് സൗത്ത്’ പോലുള്ള ദേശവിരുദ്ധ പദ്ധതികളുമായി ഇറങ്ങിത്തിരിച്ചവരും അവരെ ഇറക്കിവിട്ടവരും സ്വയം പ്രതിരോധിക്കുന്നതിലേക്ക് വഴിതിരിഞ്ഞുകൊള്ളും.

Tags: Bridging SouthKesari Conclave
ShareTweetSendShare

Related Posts

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

എംജിഎസ് തച്ചുടച്ച ഇഎംഎസ് വിഗ്രഹം

ചരിത്രവഴിയിലെ അശ്വത്ഥവൃക്ഷം

ദുരന്തം കാക്കുന്ന പാകിസ്ഥാന്‍

ഭാരതം കരുത്തുകാട്ടും

നീതിവാചകത്തിലെ നിഷേധസ്വരം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

സുപ്രീം കോടതിയില്‍ കൈ കുടുങ്ങിയ വിജയന്‍ സഖാവ്

കാനഡയിലെ പുതിയ കാല്‍വെപ്പ്‌

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies