Tuesday, May 20, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home യാത്രാവിവരണം

കൃഷ്ണാവബോധമുണര്‍ത്തി വെണ്ണക്കല്‍ മന്ദിരം (നിത്യം പൂക്കുന്ന നീലക്കടമ്പ് 7)

ഡോ.മധു മീനച്ചില്‍

Print Edition: 23 August 2024

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് എന്ന ഇസ്‌കോണ്‍ ശ്രീകൃഷ്ണ ഭക്തി പ്രചരിപ്പിക്കാനായി രൂപം കൊണ്ട ഒരു അന്താരാഷ്ട്ര സംഘടനയാണ്. ശ്രീല പ്രഭുപാദരാണ് ഈ സംഘടനയുടെ സ്ഥാപകന്‍. ലോകം മുഴുവന്‍ ഇവര്‍ക്ക് ക്ഷേത്രങ്ങളും ആശ്രമങ്ങളും സ്ഥാപനങ്ങളും ഉണ്ട്. ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയില്‍ 1975 ല്‍ ആദ്യമായി ഇസ്‌കോണ്‍ സ്ഥാപിച്ച അതി മനോഹരമായ വെണ്ണക്കല്‍ മന്ദിരമാണ് അടുത്തതായി ഞാന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്നെ ഇസ്‌കോണ്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചത് വഴി മദ്ധ്യേ എന്റെ മനസ്സിലൂടെ കടന്നു പോയി. ഇസ്ലാമിക അധിനിവേശത്തില്‍ ഉത്തര ഭാരതത്തിലെ അതിപുരാതനങ്ങളായ ഒട്ടുമിക്ക ക്ഷേത്രങ്ങളും തകര്‍ക്കപ്പെടുകയോ മസ്ജിദുകളായി രൂപാന്തരപ്പെടുത്തുകയോ ചെയ്തിരുന്നു. ശ്രീകൃഷ്ണ ജന്മഭൂമിയും ഇതിനൊരപവാദമായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം ഈ പരിഹാസ്യമായ അവസ്ഥയ്ക്ക് ഒട്ടൊരു പരിഹാരമുണ്ടാക്കാന്‍ ഹരേ കൃഷ്ണ പ്രസ്ഥാനം പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ക്കായി. ഇവയൊക്കെത്തന്നെ മാര്‍ബിളില്‍ പടുത്തുയര്‍ത്തിയ ആധുനിക ശിലാ കാവ്യങ്ങളാണെന്ന് പറയേണ്ടിയിരിക്കുന്നു. ഹരേ കൃഷ്ണപ്രസ്ഥാനം അന്താരാഷ്ട്ര സംഘടന ആയതു കൊണ്ട് വലിയ സാമ്പത്തിക ആസ്തിയുള്ള പ്രസ്ഥാനമാണ്. അതുകൊണ്ടു തന്നെ ലോകം മുഴുവന്‍ വലിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. മഥുരയിലെ ക്ഷേത്രത്തിന് തറക്കല്ലിട്ടത് ഇസ്‌കോണ്‍ സ്ഥാപകനായ ശ്രീല പ്രഭുപാദര്‍ തന്നെയാണ്. ഇത് ശ്രീകൃഷ്ണ ബലറാം മന്ദിര്‍ എന്നാണ് അറിയപ്പെടുന്നത്. വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിന്റെ ആധുനിക മുഖമായാണ് ഇസ്‌കോണ്‍ അറിയപ്പെടുന്നത്. രണ്ടു നിലകളിലായി പടുത്തുയര്‍ത്തിയിരിക്കുന്ന ക്ഷേത്രത്തില്‍ രാധാകൃഷ്ണ പ്രതിഷ്ഠയും ഗൗരാംഗ നിത്യാനന്ദയുടെ പ്രതിഷ്ഠയും ഉണ്ട്. വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിന്റെ ആചാര്യന്മാരില്‍ ഒരാളായ ചൈതന്യമഹാപ്രഭുവിന്റെയും എ.സി. ഭക്തി വേദാന്തസ്വാമി പ്രഭുപാദര്‍ എന്നിവരുടെയും ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങള്‍ മന്ദിരത്തിനുള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാം. മന്ദിരത്തിന്റെ പ്രവേശന കവാടത്തില്‍ തന്നെയുള്ള മറ്റൊരു വെണ്ണക്കല്‍ മണ്ഡപം ആരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്നതാണ്. ഇവിടെയാണ് ശ്രീല പ്രഭുപാദരുടെ സമാധി സ്ഥിതി ചെയ്യുന്നത്. മുഖ്യ ക്ഷേത്രത്തിന്റെ ചുവരുകള്‍ നിറയെ ശ്രീകൃഷ്ണലീലകള്‍ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ മാര്‍ബിള്‍ പാകിയ നടുമുറ്റത്ത് സദാ സമയവും ഭജനയും നൃത്തവുമാണ്. ശ്രീകൃഷ്ണ കീര്‍ത്തനങ്ങള്‍ക്കൊപ്പം ആടിപ്പാടി ചുവടുവയ്ക്കുന്നവരില്‍ ഭൂരിപക്ഷവും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള കൃഷ്ണ ഭക്തരാണ്. കൈ മണിയും ഇലത്താളവും മൃദംഗവുമായി ഭക്തി ലഹരിയില്‍ നൃത്തം ചെയ്യുന്ന സായിപ്പന്മാരും മദാമ്മമാരുമൊക്കെ ഒരിക്കല്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ മയങ്ങിക്കിടന്നവരാകാം. എന്തായാലും പണം മുടക്കി കടല്‍ താണ്ടി വന്നവര്‍ ഭക്തിലഹരിയില്‍ നൃത്തമാടുന്നതു നോക്കിനില്‍ക്കുമ്പോള്‍ നേരം പോകുന്നതറിയില്ല. ലോകത്തേറ്റവും വലിയതും ഉയരം കൂടിയതുമായ ചന്ദ്രോദയമന്ദിര്‍ എന്ന ശ്രീകൃഷ്ണ ക്ഷേത്രസമുച്ചയത്തിന്റെ നിര്‍മ്മാണം വൃന്ദാവനത്തില്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ശില്‍പ്പകലയില്‍ ലോകാത്ഭുതങ്ങളില്‍ ഒന്നായി മാറാനിടയുള്ള ഈ ക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം കൊടുക്കുന്നതും ഹരേ കൃഷ്ണ പ്രസ്ഥാനം തന്നെയാണ്.

ശ്രീല പ്രഭുപാദര്‍

തകര്‍ക്കാന്‍ കഴിയാത്ത വിശ്വാസ ദുര്‍ഗ്ഗം
എന്റെ വൃന്ദാവനയാത്ര അതിന്റെ അവസാന സങ്കേതത്തിലേക്ക് എത്തുകയാണ്. സാക്ഷാല്‍ ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയില്‍ ഇത് രണ്ടാം തവണയാണ് ഞാന്‍ എത്തിച്ചേരുന്നത്. ഇതൊരു ക്ഷേത്രനഗരിയാണ് എന്നു പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല. വൃന്ദാവനത്തിലും പരിസരങ്ങളിലുമായി ഏതാണ്ട് 5500 ക്ഷേത്രങ്ങള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. മഹാക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഭാരതത്തിലെ പുരാതന നഗരങ്ങള്‍ എല്ലാം നിര്‍മ്മിക്കപ്പെട്ടത്. ഇവയെ എല്ലാം പുണ്യഭൂമിയും മോക്ഷ ഭൂമിയുമായാണ് ഭാരതീയര്‍ കണക്കാക്കി പോന്നത്. നഗരങ്ങളെ ഭോഗഭൂമിയായി കണക്കാക്കുന്നത് പാശ്ചാത്യ രീതിയാണ്. ക്ഷേത്രനഗരികളോടും ക്ഷേത്രങ്ങളോടും ഉള്ള ഭാരതീയരുടെ വൈകാരിക ബന്ധം ഏറെ പ്രസിദ്ധമാണ്. അതുകൊണ്ട് സാമൂഹ്യ ഐക്യത്തിന്റെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ കണക്കാക്കി പോരുന്നു. എന്നു മാത്രമല്ല രാജ്യത്തിന്റെ അമൂല്യ നിധി നിക്ഷേപങ്ങള്‍ പലതും സൂക്ഷിച്ചു വച്ചിരുന്ന ട്രഷറികള്‍ കൂടിയായിരുന്നു പുരാതന ക്ഷേത്രങ്ങള്‍. ഇതുകൊണ്ടുതന്നെ ഭാരതത്തെ കീഴടക്കി ഈ നാടിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ വന്ന അധിനിവേശ ശക്തികള്‍ എല്ലാം ക്ഷേത്രങ്ങളെ കീഴടക്കാനും കൊള്ളയടിക്കാനും മുതിര്‍ന്നിരുന്നു. അതിര്‍ത്തി ഭേദിച്ചു വന്ന ഇസ്ലാമിക ശക്തികള്‍ക്ക് തങ്ങളുടെ മതവിശ്വാസം ഇവിടെ അടിച്ചേല്‍പ്പിക്കുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു. അതുകൊണ്ട് സായുധ ബലത്താല്‍ പിടിച്ചെടുത്ത് തകര്‍ത്ത ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കു മേല്‍ തങ്ങളുടെ ആരാധനാലയങ്ങള്‍ പണിയണമെന്ന ശാഠ്യവും ഇവരില്‍ പലരും വച്ചു പുലര്‍ത്തി. ഭാരതത്തിലെ പ്രഖ്യാതങ്ങളായ സോമനാഥം, അയോദ്ധ്യ, കാശി, മഥുര എന്നിവിടങ്ങളിലെല്ലാം ഇത്തരം ആക്രമണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എ.ഡി. 1670ല്‍ ശ്രീകൃഷ്ണ ജന്മഭൂമി മന്ദിരം ആക്രമിച്ച് തകര്‍ത്ത ഔറംഗസേബ് അതിനു മേലെ ഷാഹി ഈദ് ഗാഹ് നിര്‍മ്മിച്ചു. അന്നുമുതല്‍ ക്ഷേത്രം വീണ്ടെടുക്കാനുള്ള വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ ഹിന്ദുക്കള്‍ നടത്തിവരുന്നു. ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനായി കൃഷ്ണന്‍ ജനിച്ചു വീണത് കംസന്റെ കാരാഗൃഹത്തിലാണ്. അഭിനവ കംസനായെത്തിയ ഔറംഗസേബ് ക്ഷേത്രം തകര്‍ത്ത് അതിന്റെ മേലെ ഈദ് ഗാഹ് നിര്‍മ്മിച്ചെങ്കിലും ഹിന്ദുക്കള്‍ ഇവിടെ ഇപ്പോഴും ആരാധന തുടര്‍ന്നു പോരുന്നുണ്ട്. കോട്ട പോലെ കെട്ടിപ്പൊക്കിയ ഈദ് ഗാഹിനടിയില്‍ വളരെ ചെറിയ ഒരു സ്ഥലം മാത്രമാണ് ഇന്ന് ഹിന്ദുക്കളുടെ കൈവശമുള്ളത്. ഇതിന് പുറത്ത് ഭാരതത്തിലെ പ്രമുഖ വ്യവസായിയായ ബിര്‍ള നിര്‍മ്മിച്ചു നല്‍കിയ കേശവ മന്ദിരം ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം ഒരു സ്മാരകം പോലെ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഈദ് ഗാഹില്‍ കാര്യമായ ആരാധനയോ ആള്‍ക്കൂട്ടമോ ഒന്നും ഇല്ലെങ്കിലും വലിയ ഉരുക്കുവേലിക്കകത്ത് പോലീസിന്റെയും പട്ടാളത്തിന്റെയും കാവലില്‍ ഇപ്പോഴും ഇത് സംരക്ഷിച്ച് നിലനിര്‍ത്തിയിരിക്കുന്നു. അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി വിമോചിപ്പിച്ചതു പോലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയും വിമോചിപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനെച്ചൊല്ലിയുള്ള കേസ് ഈ അടുത്ത കാലത്ത് കോടതിയില്‍ സജീവമായി നടന്നുവരുന്നു.

കൃഷ്ണ ജന്മഭൂമി, ഈദ് ഗാഹ്‌
കേശവ്‌ദേവ് മന്ദിര്‍

ശ്രീകൃഷ്ണന്റെ കൊച്ചുമകനായ വജ്രനാഭനാണ് പുരാതന ജന്മസ്ഥാന്‍ മന്ദിരം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ഇവിടെ ഉദ്ഖനനം നടത്തിയപ്പോള്‍ ബി.സി.ആറാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ കിട്ടുക യുണ്ടായി. ചന്ദ്രഗുപ്തന്റെ കാലത്ത് ഇവിടെ വലിയ ക്ഷേത്രം നിര്‍മ്മിച്ചിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു. എ.ഡി.1017-18 കാലത്ത് മുഹമ്മദ് ഗസ്‌നി ശ്രീകൃഷ്ണ ജന്മഭൂമിയില്‍ നിലനിന്നിരുന്ന അതിമനോഹര ക്ഷേത്രം തകര്‍ത്തതായി ചരിത്രരേഖകളുണ്ട്. ഇരുന്നൂറു വര്‍ഷം പണിയെടുത്താലും തീര്‍ക്കാന്‍ പറ്റാത്തത്ര ബൃഹത്തായ ക്ഷേത്രസമുച്ചയത്തെയാണ് താന്‍ തകര്‍ത്തതെന്ന് ഗസ്‌നി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ വൈഷ്ണവാചാര്യന്മാരായ ചൈതന്യ മഹാപ്രഭുവും വല്ലഭാചാര്യരും മഥുര സന്ദര്‍ശിച്ചതായി ചരിത്ര രേഖകള്‍ പറയുന്നു. അതുപോലെ തന്നെ ഫ്രഞ്ച് സഞ്ചാരിയായ തവേര്‍നിയര്‍ എഡി 1650 ല്‍ മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ അവിടെ ചുവന്ന സാന്റ് സ്റ്റോണ്‍ കൊണ്ടു നിര്‍മ്മിച്ച മനോഹര ക്ഷേത്രം ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എഡി 1804 ഓടു കൂടി മഥുരയുടെ നിയന്ത്രണം ബ്രിട്ടീഷുകാരുടെ കൈകളിലായി. അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര വിമോചനപ്പോരാട്ടം പോലെ ശ്രീകൃഷ്ണ ജന്മഭൂമി വിമോചനത്തിനായി പല കാലഘട്ടങ്ങളില്‍ പല പരിശ്രമങ്ങളും നടന്നിട്ടുണ്ട്. കാശി വിശ്വവിദ്യാലയം സ്ഥാപിച്ച മദനമോഹന മാളവ്യയുടെ പരിശ്രമഫലമായി ശ്രീകൃഷ്ണ ജന്മഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഈദ് ഗാഹിനോട് ചേര്‍ന്ന് കുറച്ച് ഭൂമി വിലയ്ക്കു വാങ്ങി. 1944 ഫെബ്രുവരി 7 ന് പ്രമുഖ വ്യവസായി ബിര്‍ളയുടെ സഹായത്തോടെ 13000 രൂപയ്ക്കാണ് സ്ഥലം സ്വന്തമാക്കിയത്. ഹിന്ദുക്കള്‍ നേരിടുന്ന അപമാനം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാവും ഇവിടെ ഒരു ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ജുഗല്‍ കിഷോര്‍ ബിര്‍ള ജയ ദയാല്‍ ഡാല്‍മിയയെ പുതിയ ശ്രീകൃഷ്ണജന്മഭൂമി മന്ദിരം നിര്‍മ്മിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചു. 1957 ജൂണില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനം 1958 സപ്തംബര്‍ 6 ന് പൂര്‍ണ്ണമായി. കോണ്‍ക്രീറ്റും മാര്‍ബിളും ഉപയോഗിച്ച് നിര്‍മ്മിച്ച കേശവദേവ ക്ഷേത്രം രാമകൃഷ്ണ ഡാല്‍മിയ അദ്ദേഹത്തിന്റെ അമ്മയുടെ ഓര്‍മ്മയ്ക്കായിട്ടു കൂടി നിര്‍മ്മിച്ചതാണ്. ഇന്നും ആരാധന നടക്കുന്ന ശ്രീകൃഷ്ണ ജന്മഭൂമിയുടെ മൂലസ്ഥാനം ഈദ് ഗാഹിനടിയിലാണ്. 1968ല്‍ ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സംഘവും ഷാഹി ഈദ് ഗാഹ് കമ്മറ്റിയും തമ്മില്‍ ചില ഒത്തുതീര്‍പ്പുകളിലെത്തിയെങ്കിലും 1992 ല്‍ മനോഹര്‍ലാല്‍ ശര്‍മ്മ എന്നൊരാള്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് മഥുര ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. രാമജന്മഭൂമി പോലെ ശ്രീകൃഷ്ണ ജന്മഭൂമിയും നീണ്ട വ്യവഹാരങ്ങളില്‍ക്കൂടി കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്.

ശ്രീകൃഷ്ണ ജന്മഭൂമിയുടെ കവാട ഗോപുരം

ശ്രീകൃഷ്ണ ജന്മഭൂമിയുടെ കവാട ഗോപുരം കടന്ന് നൂറുമീറ്റര്‍ നടന്നാല്‍ ശ്രീകൃഷ്ണന്‍ ജനിച്ചു വീണ കംസന്റെ കാരാഗൃഹമായി. ഇവിടെയുള്ള ഗര്‍ഭഗൃഹം ഈദ് ഗാഹിന്റെ ചുമരിനടിയിലാണ്. കര്‍ശനമായ ദേഹപരിശോധകള്‍ക്കു ശേഷം മാത്രമെ ഭക്തരെ ഉള്ളിലേയ്ക്ക് കടത്തിവിടുകയുള്ളു. ഏതാണ്ട് ഇരുട്ടുമൂടിയ ഗുഹയില്‍ പ്രവേശിച്ചതു പോലെ ഇടുങ്ങിയ മുറിയാണ് ഗര്‍ഭഗൃഹം. അവിടെ ശ്രീകൃഷ്ണ പരമാത്മാവിന്റെ ചെറിയ വിഗ്രഹം അലങ്കരിച്ച് വച്ചിട്ടുണ്ട്. ഗര്‍ഭഗൃഹത്തോട് ചേര്‍ന്നുള്ള മറ്റൊരു ചെറിയ ശ്രീകോവിലില്‍ എട്ടു കരങ്ങളുള്ള യോഗമായയുടെ വിഗ്രഹവും അലങ്കരിച്ച് വച്ചിരിക്കുന്നു. ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ കുഞ്ഞ് പെണ്‍കുഞ്ഞാണെന്നു വരുത്താന്‍ കൊണ്ടുവന്നു കിടത്തിയ പെണ്‍കുട്ടി സത്യത്തില്‍ യോഗമായയുടെ അവതാരം തന്നെ ആയിരുന്നു പോലും. ഈ പെണ്‍കുഞ്ഞിനെ തറയിലടിച്ച് വകവരുത്താനായി കംസന്‍ ശ്രമിച്ചപ്പോള്‍ കൈകളില്‍ നിന്ന് വഴുതിപ്പോയെന്നും അന്തരീക്ഷത്തില്‍ നിന്നു കൊണ്ട് നിന്റെ അന്തകന്‍ ഭൂമിയില്‍ പിറന്നു കഴിഞ്ഞുവെന്നും പറഞ്ഞ പെണ്‍കുട്ടി അപ്രത്യക്ഷയായി. യോഗമായ പെണ്‍കുഞ്ഞായി വന്നതിനെ അനുസ്മരിച്ചാണ് അഷ്ട ഭുജ ദേവീവിഗ്രഹം ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ജന്മഭൂമിയിലെ ശ്രീ മൂലസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ ഏതൊരു സനാതന ധര്‍മ്മവിശ്വാസിയിലും രോഷമുണ്ടാക്കാന്‍ പോന്നതാണ്. ശ്രീമൂലസ്ഥാനത്തെ ദര്‍ശനത്തിന് ശേഷം പുറത്തിറങ്ങിയാല്‍ ഇടതു വശത്തായി ഉയര്‍ന്ന പടിക്കെട്ടുകള്‍ക്ക് മുകളില്‍ ബിര്‍ളയും ഡാല്‍മിയയും ചേര്‍ന്ന് നിര്‍മ്മിച്ച സാമാന്യം വലിപ്പമുള്ള കേശവദേവ ക്ഷേത്രം കാണാം. ഇവിടെ മാര്‍ബിളില്‍ നിര്‍മ്മിച്ച കൃഷ്ണനും രാധയും ശ്രീരാമചന്ദ്രനും മറ്റ് നിരവധി പ്രതിഷ്ഠകളും ഉണ്ട്. ഈ ക്ഷേത്രത്തില്‍ നിന്ന് നോക്കുമ്പോള്‍ ഉരുക്കുമുള്ളു വേലികള്‍ക്കുള്ളില്‍ തോക്കേന്തിയ സൈനികരുടെ കാവലില്‍ ജീര്‍ണ്ണതയുടെ പായലും പൂപ്പലും പിടിച്ച ചരിത്ര സന്ധിയിലെ മറ്റൊരു സ്ഖലിതം പോലെ നരച്ച നിറമുള്ള ഈദ് ഗാഹ് കാണാം. ദര്‍ശനം കഴിഞ്ഞ് ശ്രീകൃഷ്ണ ജന്മഭൂമിയുടെ കവാട ഗോപുരം കടന്ന് വലത്തോട്ട് തിരിയുമ്പോള്‍ പടവുകള്‍ കെട്ടി സംരക്ഷിച്ചിരിക്കുന്ന സാമാന്യം വലിയൊരു കുളമുണ്ട്. ജന്മസ്ഥാന്‍ മന്ദിരത്തിനു തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ കുളം പവിത്ര കുണ്ഡ് എന്നും പൊട്രാ കുണ്ഡ് എന്നും അറിയപ്പെടുന്നു. ശ്രീകൃഷ്ണ പരമാത്മാവ് ജനിച്ച ശേഷം അദ്ദേഹത്തിന്റെ ആദ്യസ്‌നാനം നടത്തിയത് ഈ പവിത്ര തീര്‍ത്ഥത്തിലായിരുന്നത്രെ. പണ്ടുകാലത്ത് സല്‍ സന്താനലബ്ധിക്കായി ഈ പവിത്ര തീര്‍ത്ഥത്തില്‍ ഭക്തര്‍ മുങ്ങിക്കുളിക്കുമായിരുന്നു. എന്നാല്‍ തിരക്കേറിയതു കൊണ്ടാവാം ഇവിടേയ്ക്ക് ഇപ്പോള്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല.

പവിത്ര കുണ്ഡ്

വെയില്‍ ചാഞ്ഞു തുടങ്ങിയ മഥുരയെന്ന പുരാതന നഗരിയോട് ഞാന്‍ വിടപറയുകയാണ്. അധിനിവേശത്തിന്റെ പടയോട്ടങ്ങളില്‍ ചിതറിത്തെറിച്ച രക്തവും കബന്ധങ്ങളും ഇഴുകിച്ചേര്‍ന്ന മണ്ണ് നഷ്ടപ്രതാപത്തിന്റെ കഥകള്‍ പറയുന്നതുപോലെ തോന്നി. ഉടഞ്ഞു വീണ വിഗ്രഹങ്ങളും തീര്‍ത്ഥ ക്ഷേത്രങ്ങളും മണ്ണിനടിയില്‍ പൂര്‍വ്വ വൈഭവത്തിലേയ്ക്ക് ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്നതു പോലെ.. ഞാന്‍ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി… ഉയര്‍ത്തെഴുന്നേറ്റ ശ്രീകൃഷ്ണ ജന്മഭൂമി മന്ദിരത്തിന്റെ സ്വര്‍ണ്ണത്താഴികക്കുടങ്ങള്‍ പോക്കുവെയിലില്‍ വെട്ടിത്തിളങ്ങുന്നതായി എനിക്ക് തോന്നി… തീര്‍ത്ഥയാത്രകള്‍ അവസാനിക്കാത്തതുകൊണ്ട് നഷ്ടപ്രതാപങ്ങള്‍ വീണ്ടെടുത്ത ശ്രീകൃഷ്ണ ജന്മഭൂമിയിലേക്ക് ഞാന്‍ വീണ്ടും വരുമെന്ന് മനസ്സ് പറയുന്നു… തത്ക്കാലം വിട..!

(അവസാനിച്ചു)

Tags: നിത്യം പൂക്കുന്ന നീലക്കടമ്പ്
ShareTweetSendShare

Related Posts

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

ക്ഷേത്രഗോപുരം

മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)

നേതാജിയും ഐഎന്‍എയും (പൂര്‍ബ്ബശ്രീകള്‍ 7)

മണിപ്പൂര്‍ വിശേഷങ്ങള്‍ (പൂര്‍ബ്ബശ്രീകള്‍ 6)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

സുപ്രീം കോടതിയില്‍ കൈ കുടുങ്ങിയ വിജയന്‍ സഖാവ്

കാനഡയിലെ പുതിയ കാല്‍വെപ്പ്‌

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies