ഉണ്ടായിരുന്നോ, മുമ്പ് കേരളത്തില്‍ വസ്ത്രംതുന്നി ഉപജീവനം ചെയ്യുന്ന ഏതെങ്കിലും തൊഴില്‍സമുദായം? ജീവിതത്തിന്റെ മറ്റെല്ലാ അടിസ്ഥാനാവശ്യങ്ങള്‍ക്കും വേണ്ട തൊഴില്‍ ജീവിതോപാധിയാക്കിയ ധാരാളം സമുദായങ്ങള്‍ നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നുപോരുന്നുണ്ട്. കൃഷിപ്പണിക്കാര്‍, മണ്‍കുടം നിര്‍മ്മിക്കുന്ന കുശവര്‍, വസ്ത്രം നെയ്യുന്ന ശാലിയര്‍, വസ്ത്രമലക്കുന്ന വെളുത്തേടന്മാര്‍, മരപ്പണി ചെയ്യുന്ന ആശാരിമാര്‍, കല്‍പ്പണി ചെയ്യുന്ന കല്ലാശാരിമാര്‍, എണ്ണയാട്ടുന്ന വാണിയന്മാര്‍, ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന തട്ടാന്മാര്‍, ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന കൊല്ലന്മാര്‍, ലോഹപ്പാത്രമുണ്ടാക്കുന്ന മൂശാരിമാര്‍, എഴുത്തു പഠിപ്പിക്കാനുള്ള എഴുത്തച്ഛന്‍ സമുദായം വരെ നമുക്കുണ്ട്.
പറകൊട്ടുന്നവര്‍ പറയരും, തുടികൊട്ടുന്നവര്‍ തുടിയരും, പാട്ടുപാടുന്നവര്‍ പാണരുമാണെന്ന് സംഘകാലകൃതിയായ തൊല്‍ക്കാപ്പിയത്തില്‍ രേഖപ്പെടുത്തിയിരുന്നു. ചെണ്ടകൊട്ടാനും ക്ഷേത്രത്തില്‍ മാല കെട്ടാനും തെയ്യം മുതലായ അനുഷ്ഠാനകലകള്‍ക്കും കൂത്ത്, കൂടിയാട്ടം മുതലായ ക്ഷേത്രകലകള്‍ക്കും ആയുര്‍വേദചികിത്സക്കും ജ്യോതിഷത്തിനും ആയോധനകലകള്‍ക്കും വരെ കേരളത്തില്‍ പ്രത്യേക സമുദായങ്ങളുണ്ട്. കൊല്ലും കൊലയും നടത്തി ഗുണ്ടാപ്പണി ചെയ്യുന്ന സമുദായങ്ങളുമുണ്ടായിരുന്നല്ലോ ഇവിടെ. എല്ലാരും പാരമ്പര്യസിദ്ധികളിലൂടെ കൈവരിച്ച തൊഴില്‍സാമര്‍ഥ്യംകൊണ്ട് അനുഗ്രഹീതരായവര്‍. പ്രാദേശികമായ പ്രത്യേകതകള്‍ക്കനുസരിച്ച് ഓരോ സമുദായങ്ങളും സമൂഹത്തില്‍ തങ്ങളുടേതായ പങ്ക് നിര്‍വഹിച്ചുപോന്നു, ശതാബ്ദങ്ങളായി.
എന്നാല്‍ എന്തുകൊണ്ട് വസ്ത്രംതുന്നലിനു മാത്രമായി ഇവിടെ ഒരു പ്രത്യേക സമുദായം വളര്‍ന്നുവന്നില്ല. മണ്ണാന്‍ സമുദായത്തിലുള്ളവര്‍ അവരുടെ പാരമ്പര്യമായ മറ്റു തൊഴിലുകള്‍ക്കൊപ്പം കിടക്കയും മറ്റും തുന്നാറുണ്ടായിരുന്നു. ഒപ്പം മുണ്ടിന്റെ വക്കുതുന്നലും കൗപീനത്തയ്യലും.
ശരീരം മറക്കാനുള്ള മേല്‍വസ്ത്രം ധരിക്കുന്ന രീതി കേരളത്തില്‍ ആരംഭിച്ചിട്ട് എത്ര കാലമായി? കഷ്ടിച്ച് ഒരു നൂറ്റാണ്ടു മാത്രം? ഒരു ഉടുമുണ്ടും ഒരു മേല്‍മുണ്ടും മാത്രമായിരുന്നു അതിനു മുമ്പ് മലയാളിയുടെ പരമ്പരാഗതവേഷം. ആണായാലും പെണ്ണായാലും, സമൂഹത്തിന്റെ താഴെത്തട്ടു മുതല്‍ മേലേത്തട്ടുവരെ അങ്ങനെയായിരുന്നു. അടിവസ്ത്രത്തിനും തുന്നല്‍ ആവശ്യമുണ്ടായിരുന്നില്ല. വീട്ടിനുള്ളിലാണെങ്കില്‍ ആണുങ്ങള്‍ ഒരു തോര്‍ത്തുടുക്കും. പെണ്ണുങ്ങള്‍ ഒന്നരയും. പുരയ്ക്കകത്ത് നാം കൂടുതല്‍ നഗ്നരാവുകയായിരുന്നു.
ഒരു നൂറ്റാണ്ടുമുമ്പ് മലയാളികള്‍ക്ക് ആവശ്യമില്ലാത്ത ഒരു തൊഴിലായിരുന്നു വസ്ത്രംതുന്നല്‍. അതുകൊണ്ടുതന്നെ ആ തൊഴില്‍നൈപുണ്യമുള്ള ജനവിഭാഗവും നമുക്കില്ലാതായി. രാജകുടുംബങ്ങള്‍ക്കും മറ്റും അലങ്കാരവസ്ത്രങ്ങള്‍ തുന്നുന്ന ചെറുവിഭാഗങ്ങള്‍ അവിടവിടെ ഉണ്ടായിരിക്കാം എന്നത് അപവാദം മാത്രം.
ജീവിതത്തിലെ എല്ലാ സാമൂഹ്യവേളകളിലും മലയാളികള്‍ക്ക് ഒരേ വസ്ത്രരീതിതന്നെയാണ് കാലാകാലമായി നിലനിന്നുപോന്നത്. വീട്ടുകാര്യങ്ങള്‍ക്കും ക്ഷേത്രകാര്യങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വിവാഹാദി ചടങ്ങുകള്‍ക്കും എല്ലാം.
സാമൂഹ്യജീവിതത്തില്‍ പുരോഗമനപരമായ വലിയ മാറ്റങ്ങളുണ്ടാവുകയും ജീവിതശൈലിയില്‍ പടിപടിയായി പരിഷ്‌കാരങ്ങള്‍ വരികയും ചെയ്തതോടെയാണ് കേരളീയര്‍ തയ്ച്ചുണ്ടാക്കിയ മേല്‍വസ്ത്രം ധരിക്കാന്‍ തുടങ്ങിയത്. പുരുഷന്മാര്‍ ഷര്‍ട്ട്, ജൂബ മുതലായവ. സ്ത്രീകള്‍ ജംബര്‍, ബ്ലൗസ് മുതലായവ. ആദ്യമാദ്യം പുരുഷന്മാര്‍ വീട്ടിനു പുറത്തിറങ്ങുമ്പോള്‍ മാത്രമേ കുപ്പായം ഇടാറുണ്ടായിരുന്നുള്ളൂ. എതാണ്ട് ഒരു അമ്പത് വര്‍ഷത്തിനിപ്പുറമാണ് നാം പൂര്‍ണമായി നഗ്നത മറച്ച പരിഷ്‌കൃതസമൂഹമായി മാറിയത്.
സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകള്‍ ചെയ്തുചെയ്തു വഴങ്ങിപ്പോയ ശീലങ്ങളില്‍ മനസ്സ് അടിയുറച്ചുപോയതു കാരണം മാറ്റത്തിന്റെ സൂചന കാണുമ്പോള്‍ അസഹിഷ്ണുക്കളാവുക എന്നത് സ്വാഭാവികമാണ്. സ്ത്രീകള്‍ക്ക് മുലക്കച്ച ധരിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ പോലുമുണ്ടായ പൊല്ലാപ്പ് ചരിത്രത്തിന്റെ ഭാഗമാണല്ലോ.
മനുഷ്യരുടെ സാമൂഹ്യാവശ്യവേളകളില്‍ വസ്ത്രധാരണത്തിലുള്ള ചെറിയതോതിലുള്ള നിബന്ധനകളേ കേരളത്തിലുണ്ടായിരുന്നുള്ളൂ. പ്രത്യേകിച്ചും ആരാധനയുമായി ബന്ധപ്പെട്ട്. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ അലക്കി വൃത്തിയാക്കിയ വസ്ത്രം ധരിക്കണം. മലയാളി ശീലിച്ചുപോന്നിരുന്ന ഉടുമുണ്ടും മേല്‍മുണ്ടും മാത്രം അവിടെ മാറ്റമില്ലാതെ തുടര്‍ന്നുപോന്നു. സ്ത്രീകള്‍ സാരിയും ബ്ലൗസും ധരിച്ചുതുടങ്ങിയെങ്കിലും പുരുഷന്മാര്‍ മുണ്ടും വേഷ്ടിയുമായിത്തന്നെ നിലനിന്നു.
ആചാരങ്ങളുമായി ബന്ധപ്പെട്ടാണ് എപ്പോഴും സമൂഹത്തിലെ യാഥാസ്ഥിതികത കൂടുതല്‍ ദൃഢമാവുക പതിവ്. അന്ധമായ ധാരണകള്‍ മൂലം രൂപപ്പെട്ട ഒരുതരം ഭയപ്പാട്, ജീവിതഗതിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ക്ഷേത്രാചാരങ്ങളില്‍ സ്വാഭാവികമാറ്റം സംഭവിക്കുന്നതില്‍ പലപ്പോഴും വിഘാതമായിട്ടുണ്ട്. ദൈവവിശ്വാസികളായ എല്ലാ സമുദായങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും ക്ഷേത്രവഴിയിലൂടെ നടക്കുന്നതിനും അനുവാദം നല്‍കാനുള്ള ആവശ്യത്തെ യാഥാസ്ഥിതികര്‍ എതിര്‍ക്കുകയുണ്ടായല്ലോ. ഓരോരോ അവസരങ്ങളില്‍ വ്യത്യസ്തങ്ങളായ മുടക്കുന്യായങ്ങള്‍ കണ്ടെത്തുക, യുക്തിരഹിതമായ വാദങ്ങളുന്നയിച്ചും ശക്തമായ അധികാരപ്രയോഗങ്ങള്‍ നടത്തിയും സമൂഹപുരോഗതിയെ തടയുക, ചിരന്തനമായ സാംസ്‌കാരികപ്രവാഹത്തിലൂടെ വളര്‍ന്നുവികസിച്ചുകൊണ്ടിരിക്കുന്ന ജനസമൂഹത്തെ ദുശ്ശാഠ്യങ്ങളുടെ കുറ്റിയില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുക-ഇങ്ങനെയൊക്കെയായിരുന്നു അവര്‍. എന്നാല്‍ സ്വയം നവീകരണശേഷിയുള്ള സനാതനസംസ്‌കാരത്തിന്റെ കരുത്തിനാല്‍ സ്വയംഭൂവായി പിറവികൊണ്ട പരിഷ്‌കരണകര്‍മ്മങ്ങള്‍ക്കു മുന്നില്‍ അജ്ഞതാമത്തിന്റെ കല്‍ക്കൂനകള്‍ വീണുചിതറിയത് ചരിത്രം.
ആത്മീയാചാര്യരോ അവരില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട സാംസ്‌കാരികനായകരോ ആണ് ആചാരപരിഷ്‌കരണങ്ങള്‍ക്ക് എന്നും പ്രചോദനവും പ്രേരണയുമായത്. അവരുടെ നേതൃത്വത്തിനു കീഴിലുയര്‍ന്നുവന്ന ഉത്പതിഷ്ണുക്കളുടെ ശക്തമായ മുന്നേറ്റങ്ങളിലൂടെയുണ്ടായ നിരവധിയായ നവീകരണങ്ങള്‍, എല്ലാ എതിര്‍പ്പുകളും അലിഞ്ഞില്ലാതായി ഹൈന്ദവസമൂഹം അവയെ സര്‍വാത്മനാ സ്വീകരിച്ചു. പുതുക്കിയ സമൂഹ്യക്രമത്തിലൂടെ അവ വികാസംപൂണ്ടു. പരിഷ്‌കരണശ്രമങ്ങളില്‍ ബാഹ്യശക്തികളുടെ സ്ഥാപിതതാല്പര്യങ്ങള്‍ എന്നും തിരസ്‌കരിക്കുകയും പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട് നാം.
പുരുഷന്മാര്‍ മേല്‍വസ്ത്രം ധരിച്ച് അമ്പലങ്ങളില്‍ പ്രവേശിക്കരുതെന്ന വിലക്കും ജീവിതപരിഷ്‌കാരങ്ങളുടെ യാഥാര്‍ഥ്യം തിരിച്ചറിയാതെ പൊള്ളയായ ആചാരങ്ങളില്‍ മനസ്സുറഞ്ഞുപോയ ക്ഷേത്രാധികാരികളുടെ വിശ്വാസധാര്‍ഷ്ട്യത്തില്‍നിന്നുണ്ടായതാണ്. കുപ്പായമിടല്‍ ആചാരവിരുദ്ധമായ പരിഷ്‌ക്കാരഭ്രമമായി അവര്‍ അപഹസിച്ചു. സ്ത്രീകള്‍ക്ക് സാരി മാത്രമേ പാടുള്ളൂവെന്ന നിബന്ധന മാറ്റാന്‍ ശ്രമിച്ചപ്പോഴും ശക്തമായി പ്രതിരോധിക്കുകയായിരുന്നു അവര്‍. അക്കാര്യത്തില്‍ കോടതിവിധിയിലൂടെ പരിഹാരമുണ്ടാക്കേണ്ട ഗതികേടാണുണ്ടായത്. അതുതന്നെ അടുത്തകാലത്ത് മാത്രം.
ചുരുക്കം ചിലവയയൊഴിച്ച് കേരളത്തിനു പുറത്തുള്ള മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും പുരുഷന്മാര്‍ക്ക് ഷര്‍ട്ടും പാന്റസും ധരിച്ച് ഉള്ളില്‍ കയറാം. വേഷവിലക്കില്ലാത്ത ചുരുക്കം ചില അമ്പലങ്ങള്‍ കേരളത്തിലും അവിടവിടെയുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടം തടിച്ചുകൂടുന്ന ഗുരുവായൂരടക്കം ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പുരുഷന്മാര്‍ കുപ്പായം ധരിക്കാന്‍ പാടില്ല. ചിലയിടങ്ങളില്‍ നാലമ്പലത്തിനുളളിലാണ് വിലക്ക്. വേറെ ചിലയിടങ്ങളില്‍ മതില്‍ക്കെട്ടിനുള്ളിലും പാടില്ല.
നോക്കുക, പാവനമായ തിരുനടയില്‍ ഗുരുവായൂരപ്പദര്‍ശനത്തിന് വരിനില്‍ക്കുന്നവരുടെ പരിതാപാവസ്ഥ! വിയര്‍പ്പിലൊട്ടി പുഴുക്കിവഴുക്കുന്ന അര്‍ധനഗ്നമായ ആണ്‍ശരീരങ്ങളുടെ അരമ്യദൃശ്യം! തിക്കുതിരക്കുകളില്‍ പുരുഷന്റെ സ്വേദോദകമാലിന്യപൂരിതമായ അനാവൃതശരീരത്തിന്റെ ജുഗുപ്‌സാവഹമായ മുട്ടിയുരുമ്മല്‍ അനുഭവിക്കേണ്ടി വരുന്ന സ്ത്രീകളുടെ വീര്‍പ്പുമുട്ടലുകള്‍! ദേവദര്‍ശനവേളയില്‍ നഗ്നശരീരത്തിന്റെ ശ്ലീലമല്ലാത്ത പ്രദര്‍ശനം നടത്തേണ്ടിവരുന്ന പുരുഷന്മാരുടെ നിസ്സഹായാവസ്ഥ!!
ദേവചൈതന്യതരംഗം ശരീരത്തില്‍ പ്രവേശിക്കുന്നതിന് കുപ്പായം തടസ്സമാണെന്ന വിചിത്രന്യായമാണ് ചിലര്‍ ഉന്നയിക്കുന്നത്. ഏതൊക്കെയോ കപടശാസ്ത്രത്തിന്റെ യുക്തിയാല്‍ പടച്ചുണ്ടാക്കുന്ന അപക്വമായ ന്യായീകരണങ്ങള്‍. കൈയും കോളറും കീശയും ബട്ടണുകളും തുന്നിയ തുണി മാത്രമോ ദേവചൈതന്യത്തെ തടയുന്നത്!! ക്ഷേത്രത്തിനുള്ളില്‍ കടക്കുമ്പോള്‍ ചുറ്റിപ്പുതക്കുന്ന കസവു വേഷ്ടിയോ അഴിച്ച് തോളിലും ഒറ്റക്കയ്യിലുമിടുന്ന കുപ്പായമോ ഒരു തടസ്സവുമില്ലാതെ ദേവചൈതന്യം കടത്തിവിടുന്നുണ്ടോ!! ഇട്ടിരിക്കുന്ന പാന്റ് മുട്ടോളം തെരച്ചുകയറ്റി അതിനുമീതെ ഒരു മുണ്ട്ചുറ്റി കയറുമ്പോഴും ദേവചൈതന്യം തടസ്സമേതുമില്ലാതെ ശരീരത്തിലേക്ക് പ്രസരിക്കുമോ!!
അങ്ങാടിപ്പുറം തളിക്ഷേത്രത്തില്‍ പുരുഷന്മാര്‍ക്ക് പാന്റും ഷര്‍ട്ടും ധരിച്ച് ശ്രീകോവിലിനുമുന്നില്‍ തൊഴാം. എന്നാല്‍ കോഴിക്കോട് തളിയില്‍ കയറണമെങ്കില്‍ ഷര്‍ട്ടും ബനിയനുമഴിച്ച് നഗ്നരാവണം. ഒരേ സ്വഭാവത്തിലുള്ള ക്ഷേത്രങ്ങള്‍. ഒരേ മൂര്‍ത്തി. ഒരേ പൂജാസമ്പ്രദായം. ഒരേ ആരാധനാക്രമം. ഒരേതരം ഭക്തസമൂഹം. വ്യത്യാസം എവിടെയാണ്? ക്ഷേത്രഭരണാധികാരത്തിനു മാത്രം. എത്രയോ കാലമായി തുടര്‍ന്നു പോരുന്ന ബാഹ്യമായ ആചാരക്രമങ്ങളില്‍ മാത്രം. അങ്ങാടിപ്പുറം തളിയില്‍ നാലമ്പലമില്ല, അതിനാലാണ് വിലക്കുകളില്ലാത്തത് എന്ന വരട്ടുസിദ്ധാന്തം അനങ്ങാവാദികള്‍ ഉന്നയിച്ചേക്കാം. നാലമ്പലമുള്ളിടത്ത് ഷര്‍ട്ടഴിച്ച് തോളിലൂടെയിടുകയോ ഒറ്റക്കയ്യിട്ട് വരികയോ ചെയ്താല്‍ കുഴപ്പമില്ല എന്നാണോ. അതോ തുന്നലുകളില്ലാത്ത ഒറ്റത്തുണി പുതച്ചാല്‍ പ്രശ്‌നമില്ല എന്നോ! തുന്നലിനാണോ കുഴപ്പം!!!
ഹൈന്ദവാചാരാനുഷ്ഠാനങ്ങളില്‍ ശ്രുതിയും സ്മൃതിയും ഉണ്ടല്ലോ. ജീവിതത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള ശാശ്വതമായ അറിവുകളാണ് ശ്രുതി. ഒരിക്കലും മാറാത്ത സത്യങ്ങള്‍. ജീവിതനിരീക്ഷണപരീക്ഷണങ്ങളിലൂടെയും മനനത്തിലൂടെയും ഋഷികള്‍ ആര്‍ജ്ജിച്ച ജ്ഞാനം. പരമമായ ആ ജ്ഞാനത്തെ ജീവിതത്തെ സുഗമമാക്കുന്നതിനായി ഉപയോഗപ്പെടുത്താന്‍ ഓരോ കാലങ്ങളിലായി രൂപപ്പെടുത്തിയെടുത്ത പ്രയോഗവിധികളാണ് സ്മൃതികള്‍. കാലത്തിന്റെ പരിണാമത്തിനും ജീവിതക്രമത്തിനുമനുസരിച്ച് പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കേണ്ടത്, സമാജത്തിന്റെ ചിന്താഗതിയുടെ നിലവാരമുയരുന്നതനുസരിച്ച് പരിഷ്‌കരിക്കപ്പെടേണ്ടതാണ് ഇവയൊ ക്കെ. കാലപരിണാമത്തിനനുസരിച്ച് ആത്മീയാചാര്യരാരുടെ നേതൃത്വത്തില്‍ പുതിയപുതിയ സ്മൃതികള്‍ ഉണ്ടായിവരും.
യാഗങ്ങളിലെ ‘പശ്വാലംഭം’ എന്ന ഹിംസയുടെ വാശി പരാശരസ്മൃതികൊണ്ടു തിരുത്തിയവരാണു നാം. അരിമാവുപയോഗിച്ച് ആ കര്‍മ്മം ചെയ്യാമെന്ന മാധ്വാചാര്യവിധി ഒരു പരിഷ്‌കരണമായിരുന്നു. മഹാഭാരതം തൊണ്ണൂറ്റൊന്നാമധ്യായത്തിലെ ശ്ലോകവും നിര്‍ദ്ദേശിക്കുന്നത് ‘പിഷ്ടപശു’ മതി എന്നാണ്:
”യജ്ഞാഗമം മഹാഭാഗ
ചൊല്‍കെങ്ങനെ നൃപോത്തമ?
പശുക്കളാല്‍ ബീജരസ-
ത്താലോ ചെയ്യേണ്ടതധ്വരം?
അവര്‍ ചൊന്നതു കേട്ടോര്‍ത്തീ-
ടാതെ വസു ബലാബലം
ഉപനീതങ്ങളാല്‍ യജ്ഞം
ചെയ്‌കെന്നായ് ചൊല്ലി മന്നവന്‍”
വൈദികമായ യാഗകര്‍മ്മങ്ങളില്‍ത്തന്നെ ആചാരപരിഷ്‌കരണം നടത്തിയാണ് ഹൈന്ദവസമൂഹം വളര്‍ന്നുവന്നത്. ഗംഗാതീര്‍ഥസമാനമായ ആ നവീകരണശേഷിയാണ് സഹസ്രാബ്ദങ്ങള്‍ക്കിപ്പുറത്തും സംസ്‌കാരത്തെ നശിക്കാതെ നിലനിര്‍ത്തുന്നതും. കേരളത്തിലെ സാമൂഹ്യക്രമങ്ങളിലും അത്തരത്തിലുള്ള നിരവധി പരിഷ്‌കരണശ്രമങ്ങള്‍ ഹിന്ദുസമുദായത്തിനുള്ളില്‍ സ്വയം രൂപപ്പെട്ടുവന്നിട്ടുണ്ട്.
ചരിത്രത്തിന്റെ പിന്‍പുറങ്ങളിലേക്ക് അധികം അന്വേഷിച്ചുപോവേണ്ടതില്ല. ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ, ക്ഷേത്രപ്രവേശനവിളംബരം, കേളപ്പജിയുടെ ഗുരുവായൂര്‍സത്യഗ്രഹം, ക്ഷേത്രങ്ങളില്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ബ്രാഹ്‌മണജാതര്‍ക്ക് മാത്രമുണ്ടായിരുന്ന അവകാശം, വിധിപ്രകാരം അതു പഠിച്ച എല്ലാവര്‍ക്കും തുറന്നുനല്‍കിയ പാലിയം വിളംബരം, 1987ല്‍ പി.മാധവ്ജിയുടെ നേതൃത്വത്തില്‍ കേരളത്തിലെ തന്ത്രിവര്യരും ആത്മീയാചാര്യരും ഒന്നിച്ചെടുത്ത വിപ്ലവകരമായ തീരുമാനമാണ്. യാഥാസ്ഥിതിക ശാഠ്യങ്ങളലിയിച്ചില്ലാതാക്കിയ വിശ്വാസസമൂഹത്തിന്റെ ഇച്ഛാശക്തിയാണത് കാണിക്കുന്നത്.
ക്ഷേത്രാരാധനയിലേര്‍പ്പെടുന്നവര്‍ അനുഷ്ഠിക്കേണ്ട ബാഹ്യമായ നിബന്ധനകള്‍ മാത്രമാണ് വേഷത്തെ സംബന്ധിച്ചുള്ളത്. അതിന് യാതൊരുവിധ ശാശ്വതത്വവുമില്ല. കാലോചിതമല്ലാത്ത വഴക്കങ്ങള്‍ മാറ്റി ജീവിതഗതിക്കനുസരിച്ച് ആചാരവിധികള്‍ പരിഷ്‌കരിച്ചു കൊണ്ടേയിരിക്കണം. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് ശുദ്ധിവേണം, ശരീരത്തിനും മനസ്സിനുമൊപ്പം വസ്ത്രത്തിനും. അത്രമാത്രം.
അമ്പലങ്ങളില്‍ പുരുഷന്മാര്‍ കുപ്പായമിടരുത് എന്ന നാട്ടുനടപ്പില്‍നിന്ന് മുക്തരാവാന്‍ നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല. സ്ത്രീകളും കുട്ടികളുമടക്കം നാനാവിധ ജനങ്ങള്‍ ഒത്തുകൂടുന്ന ക്ഷേത്രാന്തരീക്ഷം അര്‍ധനഗ്നമായ പുരുഷശരീരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വെളിയിടമായി നിലനില്ക്കണമോ, ഈ ആധുനികകാലത്തും? മനുഷ്യജീവിതത്തിലുണ്ടാവുന്ന ഗുണകരപരിവര്‍ത്തനങ്ങള്‍ക്കൊപ്പം ക്ഷേത്രങ്ങളിലെ ബാഹ്യാചാരനിബന്ധനകള്‍ക്കും പരിഷ്‌കരണം ആവശ്യമില്ലേ? ആത്മീയാചാര്യര്‍ ഇതിനായി ഇപ്പോഴിതാ വെളിച്ചം കാണിച്ചുതന്നിരിക്കുന്നു. ആചാരനിഷ്ഠകളുടെ പിടിവാശികള്‍ വകഞ്ഞുമാറ്റി അരക്കിട്ട് ഉറഞ്ഞുപോയ ശീലങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം ഉയര്‍ന്നുവരികയാണ് ഇനി ആവശ്യം. വിശ്വാസിസമൂഹത്തിനുള്ളില്‍നിന്നുള്ള സ്വാഭാവികപ്രക്രിയ. സംസ്‌കാരശൈഥില്യം കൊതിക്കുന്ന അകത്താളരുടെയും പുറത്താളരുടെയും ദുഷ്ടലാക്കോടെയുള്ള ഇടപെടലിന് അവസരം കൊടുക്കാതെ വേണം അത്.
സമാനസ്വഭാവമുള്ള ആരാധനാസ്ഥലങ്ങളില്‍ വിരുദ്ധങ്ങളായ നിഷ്ഠകളും നിയമങ്ങളുമുണ്ടാവുമ്പോള്‍ പുതിയ തലമുറകള്‍ക്ക് ആചാരാനുഷ്ഠാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടും. അവരുടെ കാര്യകാരണസഹിതമായ യുക്തിചിന്തകളോട് സംവദിക്കാന്‍ പഴയ ജീവിതക്രമത്തിനനുസരിച്ച് രൂപപ്പെട്ട വിശ്വാസപ്രമാണങ്ങള്‍ക്ക് ത്രാണിയുണ്ടാവില്ല. അനുസ്യൂതവും നൈരന്തര്യവുമായ വികാസപരിണാമങ്ങള്‍ നഷ്ടപ്പെട്ട് സാംസ്‌കാരികമായ മുരടിപ്പിലെത്തിപ്പെടും സമൂഹം. ഉത്പതിഷ്ണുക്കളായ വിശ്വാസികള്‍ക്കുള്ളില്‍നിന്ന് പരിഷ്‌കരണക്രിയ വളര്‍ന്നു വരേണ്ടിയിരിക്കുന്നു, എതിര്‍പ്പുകളെ അവഗണിച്ചും പ്രതിരോധിച്ചുംകൊണ്ട്. കോടതിയുടെയോ സര്‍ക്കാരിന്റെയോ നടപടികള്‍ക്ക് സാഹചര്യമുണ്ടാക്കാതെ, അഭിപ്രായസമന്വയത്തിലൂടെ, ബന്ധപ്പെട്ട എല്ലാവരുടെയും വിശ്വാസമാര്‍ജിച്ചുകൊണ്ട്.
എങ്ങിനെ സാധ്യമാകും, മനഃസ്ഥിതിയുടെ വികാസപരിണാമത്തിലൂടെയുള്ള വ്യവസ്ഥിതിമാറ്റങ്ങള്‍. വേഷവിചാരങ്ങളില്‍ മാത്രമല്ല, ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ടു വളര്‍ന്നുവരുന്ന കച്ചവടതാല്പര്യങ്ങളില്‍, ക്ഷേത്രങ്ങളുടെ പാവനാന്തരീക്ഷം വിഴുങ്ങിക്കൊണ്ട് ഉയര്‍ന്നുവരുന്ന വികൃതമായ കെട്ടിടക്കൂമ്പാരങ്ങളില്‍, വിശ്വാസങ്ങളെ ചൂഷണംചെയ്തുകൊണ്ട് ഭീഷണമായി മുളച്ചുപൊങ്ങുന്ന കപടാചാരങ്ങളില്‍, ദുസ്സഹമാംവിധത്തില്‍ പരിണമിച്ചുകൊണ്ടിരിക്കുന്ന മതാചാരശാഠ്യങ്ങളില്‍, വിവാഹധൂര്‍ത്തുകളില്‍, അങ്ങനെയങ്ങിനെ… ഭാവാത്മകമായ പരിവര്‍ത്തനം ആവശ്യമായ ഒരുപാട് മേഖലകള്‍. ഇതിനൊക്കെ ആര് നിമിത്തമാവും! മുന്നിലും പിന്നിലും ആരുണ്ടാവും! സംസ്‌കാരവൈകൃതമെന്ന മാര്‍ജാരപ്പതുങ്ങലിന് ആര് മണികെട്ടും!
ഈയിടെ കേരളത്തിലെ ആത്മീയാചാര്യര്‍ തൃശൂരില്‍ ഒന്നിച്ചുചേര്‍ന്നെടുത്ത തീരുമാനത്തിന് വലിയ പ്രാധാന്യമുണ്ട്. കാലോചിതവും പുരോഗമനപരവുമായ ആ ആഹ്വാനം സ്വീകരിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കാനാനുള്ള ഉള്ളുതുറന്ന ചര്‍ച്ചകളും പ്രചരണങ്ങളും ഉണ്ടാവണം.