ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കവെ മരണപ്പെട്ട കുഞ്ഞനന്തന്‍ രക്തസാക്ഷിയാണോ അതോ കുലംകുത്തിയോ? പാര്‍ട്ടി അണികള്‍ ആകെ കണ്‍ഫ്യൂഷനിലാണ്. പാര്‍ട്ടിക്ക് രണ്ടു കണക്കു പുസ്തകമുണ്ട്. ഒന്ന് രക്തസാക്ഷികളുടേത്; മറ്റേത് കുലംകുത്തികളുടേത്. ഈ രണ്ടു പുസ്തകത്തിലും കുഞ്ഞനന്തന്റെ പേര് കണ്ടതാണ് കണ്‍ഫ്യൂഷനു കാരണം. മുമ്പ് ടി.പി.ചന്ദ്രശേഖരനും രക്തസാക്ഷികളാവേണ്ടവരുടെ പട്ടികയിലായിരുന്നു. അധികം വൈകാതെ ചന്ദ്രശേഖരന്റെ പേര് കുലംകുത്തികളുടെ പുസ്തകത്തില്‍ സ്ഥാനം പിടിച്ചു. ഇപ്പോഴും ചന്ദ്രശേഖരനെ കൊന്നത് തങ്ങളല്ല എന്നാണ് പാര്‍ട്ടി ഔദ്യോഗികമായി പറയുന്നത്. അത് രക്തസാക്ഷി പുസ്തകത്തില്‍ ചന്ദ്രശേഖരന്റെ പേര് വെട്ടാതെ കിടക്കുന്നതുകൊണ്ടാണോ എന്നറിയില്ല. കുഞ്ഞനന്തന്‍ ജയിലില്‍ കിടന്നപ്പോള്‍ താന്‍ പലതവണ സംസാരിച്ചിട്ടുണ്ടെന്നും പലതും പറഞ്ഞിട്ടുണ്ടെന്നുമാണ് മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജി പറയുന്നത്. കുഞ്ഞനന്തന്റെ മരണത്തിനുമുമ്പ് ഒരു വി.വി.ഐ.പി ജയില്‍ സന്ദര്‍ശിച്ചതില്‍ ദുരൂഹതയുണ്ടെന്നും കുഞ്ഞനന്തനു ഭക്ഷ്യവിഷബാധയുണ്ടായതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഷാജി ആവര്‍ത്തിച്ചു പറയുകയാണ്. ഇതൊന്നും കേട്ടിട്ടും സി.പി.എമ്മിന് കാര്യമായ പ്രതികരണമില്ല.
ചന്ദ്രശേഖരനെ കൊല്ലാന്‍ വേണ്ടി ആസൂത്രണം ചെയ്ത കുഞ്ഞനന്തന്റെ ആത്മാവും ചന്ദ്രശേഖരന്റെ ആത്മാവിനൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ വേട്ടയാടുകയാണോ എന്നാണ് സംശയം. ഇവരൊന്നും ഒറ്റയ്ക്കല്ല, ഇത്തരക്കാരുടെ ഒരു പട തന്നെയുണ്ട് കണ്ണൂരിലെ പാര്‍ട്ടിനേതാക്കളുടെ തലയ്ക്കുമുകളില്‍ തൂങ്ങിക്കിടക്കുന്നവരായി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും ലീഗുകാരെയും എന്‍.ഡി.എഫുകാരെയുമൊക്കെ കൊന്ന കേസ്സിലെ പ്രതികളായി ആത്മഹത്യ ചെയ്തു എന്ന പട്ടികയില്‍ പരലോകത്തുപോയവരാണിവര്‍. ഇവരുടെയൊക്കെ പട്ടിക എടുത്തുവെച്ചു പാര്‍ട്ടിയുടെ കണക്കുപുസ്തകം പരിശോധിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാകുമ്പോള്‍ നേതാക്കള്‍ ഉറക്കെ ചൊല്ലിക്കൊടുക്കും ”രക്തസാക്ഷികള്‍ മൂര്‍ദ്ദാബാദ്.” ഈ പട്ടികയില്‍ സംസ്ഥാന തലത്തില്‍ കണക്കെടുത്താല്‍ ആദ്യത്തെയാള്‍ പി.കൃഷ്ണപിള്ളയായിരിക്കും. പാമ്പു കടിയേറ്റാണോ വിഷം നല്‍കിയാണോ കൃഷ്ണപിള്ള മരിച്ചത് എന്നത് ഇപ്പോഴും തീര്‍പ്പായിട്ടില്ല. അതാണല്ലോ കൃഷ്ണപിള്ള സ്മാരകത്തിലെ കൃഷ്ണപിള്ള പ്രതിമയ്ക്കുപോലും പാര്‍ട്ടിക്കാരില്‍ നിന്നു ശാന്തി കിട്ടാത്തത്.