റിയാസ് മൗലവി കേസ് വിധി വന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു: ”റിയാസ് മൗലവി കൊല്ലപ്പെട്ട് 96 മണിക്കൂര്‍ തികയും മുമ്പ് മൂന്നു പ്രതികളെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഏഴു കൊല്ലവും ഏഴു ദിവസവും പ്രതികള്‍ ജയിലില്‍ കിടന്നു. പല ഘട്ടത്തിലും ജാമ്യത്തിനുവേണ്ടി ശ്രമിച്ചെങ്കിലും സര്‍ക്കാരിന്റെ കര്‍ശനമായ നിലപാട് മൂലമാണ് ലഭിക്കാതിരുന്നത്.”
വിധി വന്ന ഉടനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചത് ഇങ്ങനെ: ”കേസില്‍ സര്‍ക്കാരിന്റെ അറിവോടെ പ്രോസിക്യൂഷനും പോലീസും ഗുരുതര വീഴ്ചവരുത്തി. അതാണ് പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണം.”
അന്വേഷണവും കോടതി നടപടികളും വിധിയും ഒന്നുമല്ല പിണറായി വിജയനും വി.ഡി സതീശനും പ്രധാനം. ഈ കേസ്സില്‍ ആര്‍.എസ്.എസ് പ്രതിസ്ഥാനത്തുണ്ടാവണം എന്നതായിരുന്നു അവരുടെ ആവശ്യം. അതുകൊണ്ട് സര്‍ക്കാരും പ്രതിപക്ഷവും മൗലവി കൊല്ലപ്പെട്ട ഉടനെ തന്നെ പ്രതികളെ നിശ്ചയിച്ചു. അതനുസരിച്ച് കേസ് നടത്തി. ഇതിന്റെ ഫലം കാസര്‍കോട് സെഷന്‍സ് കോടതി ജഡ്ജി മുഴുവന്‍ വാദവും കേട്ട ശേഷം മൂന്നു പ്രതികളെയും വെറുതെവിട്ടു. ഈ നിരപരാധികളായ ചെറുപ്പക്കാര്‍ എഴുവര്‍ഷവും ഏഴുദിവസവും ജയിലില്‍ കിടന്നതിന് ആര് ഉത്തരം പറയും? പിണറായി വിജയന്‍ ഉത്തരം പറയണ്ടേ? വി.ഡി സതീശന്‍ ഉത്തരം പറയണ്ടേ? അതിനുപകരം ഏഴുവര്‍ഷം ജയിലിലാക്കിയതിന്റെ ക്രഡിറ്റ് അവകാശപ്പെടുകയാണ് മുഖ്യമന്ത്രി. അവരെ വെറുതെ വിട്ടു എന്നതിന്റെ ഇച്ഛാഭംഗം പ്രകടിപ്പിക്കുകയാണ് പ്രതിപക്ഷ നേതാവ്. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസ്സില്‍ മദനി ഒമ്പതുവര്‍ഷം ജയിലില്‍ കിടന്നതിന്റെ പേരില്‍ രോഷം കൊള്ളുന്നവരാണ് ഇവര്‍. ആര്‍.എസ്.എസ്സുകാര്‍ കുറ്റക്കാരല്ലെങ്കിലും ശിക്ഷയനുഭവിക്കണം എന്നാണോ ഇവരുടെ പക്ഷം? എന്താ ആര്‍.എസ്.എസ്സുകാര്‍ ഇവിടുത്തെ ഒരു നിയമത്തിന്റെയും പരിരക്ഷ കിട്ടാന്‍ പാടില്ലാത്ത നാലാംകിട പൗരന്മാരാണോ?
എന്തിനായിരുന്നു റിയാസ് മൗലവിക്കേസ് സര്‍ക്കാരും പ്രതിപക്ഷവും ഇത്ര താല്പര്യത്തോടെ കൈകാര്യം ചെയ്തത്? എന്തായിരുന്നു അവരുടെ ലക്ഷ്യം? മൗലവിയുടെ ഘാതകരെ കണ്ടെത്തുക എന്നതായിരുന്നില്ല എന്ന് അന്വേഷണത്തിന്റെ രീതിയും കുറ്റപത്രത്തിന്റെ സ്വഭാവവും വ്യക്തമാക്കിത്തരുന്നു. മൗലവി കൊല്ലപ്പെട്ട് 96 മണിക്കൂറിനകം പ്രതികളെ പിടികൂടി എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. ഈ ധൃതി ആരാവണം പ്രതികള്‍ എന്ന മുന്‍ധാരണകൊണ്ടായിരുന്നില്ലേ? അന്നുമുതല്‍ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായി. പിന്നീട് ഇവരാണ് കുറ്റം ചെയ്തവര്‍ എന്നു തെളിയിക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തിയത്.
റിയാസ് മൗലവി കൊല്ലപ്പെടുന്നതിനു മുമ്പ് പത്തോളം അക്രമങ്ങളോ കൊലകളോ കാസര്‍കോട് ജില്ലയില്‍ ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ട്. അതില്‍ പ്രതികളാക്കപ്പെട്ട ആര്‍ക്കും ജാമ്യം കിട്ടാതിരുന്നിട്ടുമില്ല. ഈ കേസ് ഉണ്ടായപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇതിനെ ആര്‍.എസ്.എസ്സിനെതിരായ ആയുധമാക്കാന്‍ അന്വേഷണ സംഘത്തെ ഉപയോഗിക്കുകയായിരുന്നു. കാസര്‍കോട്ടെ മതമൗലികവാദികളും ലീഗു-കോണ്‍ഗ്രസ്സ്-മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന അച്ചുതണ്ടാണ് ഇതിന്റെ കരുക്കള്‍ നീക്കിയത് എന്നു സംശയിക്കണം. അവരുണ്ടാക്കിയ ആക്ഷന്‍ കൗണ്‍സിലിന്റെ താല്പര്യ പ്രകാരമാണ് കേസ് നീങ്ങിയത്. എന്നാല്‍ അന്വേഷണസംഘം കിണഞ്ഞു ശ്രമിച്ചിട്ടും മൗലവിയെ കൊല്ലുന്നതിന് പ്രതികള്‍ക്കുള്ള കാരണമോ കേസ്സില്‍ ആര്‍.എസ്.എസ്സിനുള്ള ബന്ധമോ സംബന്ധിച്ച തെളിവുകള്‍ കണ്ടെത്താനായില്ല. മൗലവിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ചു എന്നു മുഖ്യമന്ത്രി തന്നെ പറയുന്ന പ്രോസിക്യൂട്ടര്‍ എം.അശോകന്‍ തന്റെ സുഹൃത്തുക്കളോട് അന്വേഷണം ദുര്‍ബ്ബലമാണ് എന്നു പറഞ്ഞതായി അറിയുന്നു.
പ്രതികള്‍ ആര്‍.എസ്.എസ്സുകാര്‍ ആണെന്നും ആര്‍.എസ്എസ്സിന് മുസ്ലിങ്ങളോട് കടുത്ത വിരോധമുണ്ടെന്നും അതിനാലാണ് മൗലവിയെ കൊന്നതെന്നും സ്ഥാപിക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ മധുസൂദനന്‍ മൊഴികൊടുത്തത് ഒന്നാം പ്രതിയായ അജേഷ് ആര്‍.എസ്.എസ്സുകാരനല്ല എന്നും അയാളുടെ വീട്ടുകാര്‍ മാര്‍ക്‌സിസ്റ്റുകാരാണ് എന്നുമാണ്. ആര്‍.എസ്.എസ്. മുസ്ലിങ്ങളെ കൊല്ലുന്ന സംഘടനയാണെന്നും കടുത്ത തീവ്രവാദികളാണെന്നും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വിരോധത്തെ കലാപമാക്കാനാണ് ഈ കൊലയിലൂടെ അവര്‍ ശ്രമിച്ചത് എന്നും കോടതിവിധിയിലൂടെ സ്ഥാപിച്ചെടുക്കാന്‍ സര്‍ക്കാരും പോലീസും പ്രോസിക്യൂഷനും വളരെ തന്ത്രപൂര്‍വ്വവും ആസൂത്രിതവുമായി നടത്തിയ നീക്കമാണ് പ്രോസിക്യൂഷന്റെ വാദങ്ങളില്‍ നിഴലിക്കുന്നത്. എന്നാല്‍ അവര്‍ തന്നെ ഹാജരാക്കിയ സാക്ഷികള്‍ കൊടുത്ത മൊഴി ഈ വാദങ്ങളെ തകര്‍ത്തു കളഞ്ഞു. സാക്ഷിയായ ഒരു മുസ്ലിം നാമധാരി പറഞ്ഞത് ഒന്നാം പ്രതി അജേഷ് തന്റെ സുഹൃത്താണെന്നും ഒന്നിച്ച് മൈതാനത്തു കളിക്കാറുണ്ടായിരുന്നു എന്നുമാണ്. ഇത്തരത്തില്‍, ആസൂത്രിത പദ്ധതി സെഷന്‍സ് കോടതിയുടെ മുമ്പില്‍ തകര്‍ന്നതിന്റെ ഫലമാണ് പ്രതികളെ വെറുതെ വിടാനുള്ള ഉത്തരവുണ്ടായത്.
മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും കോണ്‍ഗ്രസ്സും ചില രാഷ്ട്രീയ നേട്ടത്തിനായി സര്‍ക്കാര്‍ മെഷിനറിയെ ഉപയോഗിച്ചു കളിച്ചപ്പോള്‍ മൗലവിയുടെ വധക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടു. ഒരു സാധാരണ മദ്രസ മൗലവിയ്ക്ക് എന്തിനാണ് മൂന്നുഫോണും ഒമ്പതു സിമ്മുകളും മെമ്മറി കാര്‍ഡുമൊക്കെ? ഈ സംശയം സ്വാഭാവികമല്ലേ? ഇതിനുത്തരം തേടാന്‍ അന്വേഷണ ഉദ്യോഗസ്ഥരോ പ്രൊസിക്യൂഷനോ തയ്യാറായിട്ടില്ല. ഈ ഫോണുകള്‍ പരിശോധിച്ചിട്ടുമില്ല. അതു വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. മൗലവിയ്ക്ക് ഖുറാന്‍ കേള്‍ക്കാനാണ് ഫോണ്‍ എന്നും അതിനാല്‍ അതു പരിശോധിക്കേണ്ട ആവശ്യമില്ലെന്നും മൗലവിയെ അവസാനമായി വിളിച്ചയാള്‍ ആരാണെന്ന് അന്വേഷിക്കേണ്ടതില്ല എന്നുമാണ് പ്രോസിക്യൂഷന്‍ പത്രക്കാരോട് പറഞ്ഞത്. കേസന്വേഷണത്തിലും വിചാരണയിലും തികഞ്ഞ സത്യസന്ധത അന്വേഷണ സംഘവും പ്രൊസിക്യൂഷനും കാണിച്ചു എന്നാണ് വിധി വന്നശേഷം മുഖ്യമന്ത്രി കോഴിക്കോട്ടുവെച്ച് പറഞ്ഞത്. അന്വേഷണ സംഘവും പ്രൊസിക്യൂഷനും സത്യസന്ധത കാട്ടിയത് ആരോടാണ്? സര്‍ക്കാരിനോടും ആര്‍.എസ്.എസ്സിന്റെ തലയില്‍ മൗലവി വധം കെട്ടിവെക്കാനുള്ള ആസൂത്രിത നീക്കത്തോടുമായിരുന്നില്ലേ? സെഷന്‍സ് കോടതി ചോദിച്ച പച്ചലുങ്കിയിലെ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള നിരവധി വീഴ്ചകള്‍ എന്തിനുവരുത്തി? അത് ആരെ രക്ഷിക്കാനായിരുന്നു?
വിധി വന്നശേഷം ആര്‍.എസ്.എസ്സിന്റെ തലയില്‍ മൗലവി വധം കെട്ടിവെക്കാനുള്ള പദ്ധതി പൊളിഞ്ഞതിലുള്ള ജാള്യത സര്‍ക്കാരിനുണ്ട്. കോടതി കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചവരാണ് മൗലവിയെ കൊന്നവര്‍ എന്ന നിലയിലാണ് സര്‍ക്കാരും പ്രതിപക്ഷവും ഇപ്പോഴും നിലപാട് സ്വീകരിക്കുന്നത്. ഇത് മുസ്ലീം ഭീകരസംഘടനകള്‍ക്ക് തങ്ങളുടെ പ്രതികാരം എന്ന നിലയ്ക്ക് നിയമം കയ്യിലെടുക്കുന്ന നടപടികളിലേക്ക് നീങ്ങാന്‍ പ്രേരണ നല്‍കും. അതിനെ ന്യായീകരിക്കാന്‍ ഈ രാഷ്ട്രീയക്കാരും തയ്യാറാകും. ഫലത്തില്‍ മൗലവി വധത്തിലെ യഥാര്‍ത്ഥ പ്രതികള്‍ ആഗ്രഹിച്ച കാസര്‍കോട്ട് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുക, ഹിന്ദു-മുസ്ലീം ധ്രുവീകരണത്തിനു തീവ്രത കൂട്ടുക എന്ന അപകടകരമായ അവസ്ഥയ്ക്ക് വളം വെച്ചുകൊടുക്കുന്നതാണ് അവരുടെ ഈ നിലപാട്. നാദാപുരം ഈന്തുളളകണ്ടി ബിനു എന്ന ഡിഫി പ്രവര്‍ത്തകനെ ഒരു മുസ്ലീം സ്ത്രീയെ അപമാനിച്ചു എന്ന കള്ള പ്രചരണമുണ്ടാക്കി കേസില്‍ പെടുത്തുകയും ജാമ്യത്തിലിറങ്ങിയതിന്റെ പിറ്റേന്ന് പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊല്ലുകയും ചെയ്ത സംഭവം മറന്നു പോകരുത്. പിന്നീടാണ് ബിനു കുറ്റക്കാരനല്ല എന്ന സത്യം പുറത്തുവന്നത്. കാസര്‍കോട് മൗലവി വധത്തില്‍ കോടതി വിധിയോടെ സത്യം പുറത്തുവന്നിട്ടും അതിനെ അംഗീകരിക്കാന്‍ തയ്യാറല്ലാത്തവരാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികള്‍, കലാപത്തിന് എണ്ണ ഒഴിക്കുന്നവര്‍.