2014ലെ ലോകസഭാ തിരഞ്ഞെടുപ്പ് ബിജെപി നേരിട്ടത് നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിച്ചുകൊണ്ടാണ്.
2013 സപ്തംബറില്‍ ബിജെപി ഈ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ഉണ്ടായി. എന്നാല്‍ ഇതിനോട് പരിഹാസത്തോടും പുച്ഛത്തോടും ആണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതികരിച്ചത്. നരേന്ദ്രമോദി ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആവില്ല എന്നും അങ്ങേര്‍ക്ക് വേണമെങ്കില്‍ എഐസിസി ആപ്പീസിന് മുമ്പില്‍ ഒരു ചായക്കട തുടങ്ങാനുള്ള സൗകര്യം ചെയ്തു കൊടുക്കാം എന്നു വരെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ പറഞ്ഞു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവച്ച ലക്ഷ്യം 272+ എന്നതായിരുന്നു. ഈ പ്രസ്താവനയോട് പരിഹാസത്തോടും പുച്ഛത്തോടും ആണ് ഇന്ത്യയിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും നിഷ്പക്ഷര്‍ എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകരും പ്രതികരിച്ചത്. ബിജെപി ഇത്തരത്തിലുള്ള ലക്ഷ്യം മുന്നോട്ടുവച്ചപ്പോള്‍ ബിജെപിയെ സ്‌നേഹിക്കുന്നവര്‍ പോലും സംശയത്തോടെ ആണ് ഇതിനെ നോക്കി കണ്ടത്. അതിന് കാരണം 1998ലെയും 1999ലെയും അനുഭവങ്ങള്‍ ആയിരിക്കാം. ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും കേന്ദ്രത്തില്‍ ദേശീയ ജനാധിപത്യ സഖ്യം അധികാരത്തില്‍ വന്നെങ്കിലും ബിജെപിക്ക് നൂറ്റി എണ്‍പതോളം സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 2004ലും 2009ലും നടന്ന തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപി പിറകോട്ട് പോയിരുന്നു. കര്‍ണ്ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നും തന്നെ വലിയ മുന്നേറ്റം നടത്താന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നതുമില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും ഒഡീഷയിലും ഹരിയാനയിലും ഒക്കെ ബിജെപിക്ക് അപ്രാപ്യമായ ഒരു അവസ്ഥയും ഉണ്ടായിരുന്നു.
അത്ഭുതകരമായ മാറ്റം
എന്നാല്‍ 2014ല്‍ അമിത് ഷാ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി അവിടെ എത്തുകയും ഗുണ്ടാ മാഫിയ ഭരണത്തിന്റെ കീഴില്‍ പൊറുതിമുട്ടിയവരും വികസന മുരടിപ്പ് കൊണ്ട് ജീവിതം മുന്നോട്ടുപോകാന്‍ സാധ്യമല്ലാത്ത അവസ്ഥയില്‍ ആയിരുന്നവരും ആയ ഉത്തര്‍പ്രദേശിലെ സാധാരണക്കാര്‍ക്ക് ഗുജറാത്ത് മാതൃകയിലുള്ള വികസനം വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഉത്തര്‍പ്രദേശിലെ പ്രധാന മണ്ഡലങ്ങളില്‍ നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കന്മാര്‍ മത്സരിക്കാന്‍ ഉള്ള നടപടികള്‍ എടുക്കുകയും ചെയ്തപ്പോള്‍ ഉത്തര്‍പ്രദേശിന്റെ ചിത്രം മാറുന്ന കാഴ്ച നാം കണ്ടു. 2016ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവലം 4 സീറ്റ് മാത്രം ലഭിച്ചിരുന്ന അസമില്‍ 7 ലോക്‌സഭ സീറ്റുകള്‍ നേടി ബിജെപി വലിയ ശക്തിയായി മാറുന്നതും കഴിഞ്ഞ കാലങ്ങളില്‍ സ്വന്തം നിലയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന ഹരിയാനയില്‍ മൊത്തമുള്ള 10 ലോകസഭ സീറ്റും നേടി വലിയ മാറ്റം ബിജെപിക്ക് അനുകൂലമായി ഉണ്ടാവുന്നതും 2014ല്‍ നാം കണ്ടു. ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ സഖ്യങ്ങള്‍ ഉണ്ടാക്കി ബിജെപി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തു. 2014ലെ തിരഞ്ഞെടുപ്പ് പശ്ചിമ ഭാരതത്തിലും ഉത്തര ഭാരതത്തിലും ബിജെപിയുടെ സമ്പൂര്‍ണ്ണ വിജയത്തിന് സാക്ഷ്യം വഹിച്ചു. അതോടൊപ്പം കര്‍ണാടക, തെലുങ്കാന, തമിഴ്‌നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിലവിലുള്ള സ്ഥിതി മെച്ചപ്പെടുത്താനും ബിജെപിക്ക് സാധിച്ചു. 2014 കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മാറ്റം 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പാര്‍ട്ടിക്ക് ലോകസഭയില്‍ കേവല ഭൂരിപക്ഷം ലഭിച്ചു എന്നുള്ളതാണ്.
സ്വയം പ്രഖ്യാപിത രാഷ്ട്രീയ നിരീക്ഷകരും പണ്ഡിതരും നടത്തിയ പ്രവചനങ്ങളും നിഗമനങ്ങളും 2014 ല്‍ ചീട്ടുകൊട്ടാരം പോലെ ജനവിധിക്ക് മുമ്പില്‍ തകര്‍ന്നുവീണു. 2013ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദിയെ പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ലാലു യാദവിന്റെയും കോണ്‍ഗ്രസ്സിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോയ ബീഹാറിലെ നിതീഷ് കുമാറിന് കനത്ത പ്രഹരം നല്‍കിക്കൊണ്ട് 40 സീറ്റില്‍ 31 സീറ്റും എന്‍ഡിഎ പിടിച്ചെടുത്തു എന്നുള്ളത് 2014ലെ തിരഞ്ഞെടുപ്പിലെ കൗതുകകരമായ ഒരു കാഴ്ചയായിരുന്നു.
2002 ല്‍ ഗുജറാത്തില്‍ സംഭവിച്ച വര്‍ഗീയ ലഹളക്ക് ശേഷം ഇന്ത്യയിലും വിദേശങ്ങളിലും കോണ്‍ഗ്രസും ഇടതുപക്ഷങ്ങളും ബുദ്ധിജീവികള്‍ എന്ന് വിളിക്കപ്പെട്ടവരും സമാന ചിന്താഗതിക്കാരും ചേര്‍ന്ന് ഇന്ത്യ വിരുദ്ധ ശക്തികളുടെ സഹായത്തോടെ ഗുജറാത്തിലെ ജനതയ്‌ക്കെതിരെയും നരേന്ദ്രമോദിക്കെതിരെയും ഹിന്ദുത്വ ശക്തികള്‍ക്ക് എതിരെയും ലോകവ്യാപകമായി നടത്തിയ പ്രചരണങ്ങള്‍ ഇന്ത്യന്‍ ജനത പരമ പുച്ഛത്തോടെ ചവറ്റുകൊട്ടയിലേക്ക് എറിയുന്നതും 2014ലെ ഒരു തിരഞ്ഞെടുപ്പ് കാഴ്ചയായിരുന്നു. 2014 നു മുമ്പ് ഇന്ത്യയില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം കിട്ടിയത് 1984 ല്‍ ആയിരുന്നു. 1984ലെ തിരഞ്ഞെടുപ്പ് ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടന്നത്. കൂടാതെ ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസുകാര്‍ കുറേ പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതെല്ലാം വോട്ടര്‍മാരെ പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരെ വളരെയധികം സ്വാധീനിക്കുകയും ആ സഹതാപം വോട്ടായി മാറുകയും ചെയ്തു. അങ്ങനെയാണ് 1984ല്‍ കോണ്‍ഗ്രസിന് 405 ഓളം സീറ്റുകള്‍ ലഭിച്ചത്, അല്ലാതെ ഒരു രാഷ്ട്രീയ മത്സരത്തിലൂടെ നേടിയ വിജയമായിരുന്നില്ല.
1984 നു ശേഷം 2014ല്‍ നരേന്ദ്രമോദി 282 സീറ്റ് നേടി ബിജെപിയെ വിജയത്തിലേക്ക് നയിച്ചത് തികച്ചും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ്. 2004 മുതല്‍ 2014 വരെ ഇന്ത്യ ഭരിച്ച യുപിഎ സര്‍ക്കാരിന്റെ ആകാശം മുട്ടെയുള്ള അഴിമതിയും പാതാളം വരേ ഉള്ള കെടുകാര്യസ്ഥതയും രാജ്യസുരക്ഷ നേരിട്ട ഭീഷണിയും, ആഭ്യന്തര സുരക്ഷാരംഗത്ത് സംഭവിച്ച വന്‍ പരാജയവും, പണപ്പെരുപ്പവും, തൊഴിലില്ലായ്മയും, കാര്‍ഷിക മേഖലയിലെ ഗുരുതരമായ പ്രതിസന്ധിയും ചൂണ്ടിക്കാണിച്ചു കൊണ്ട് ബിജെപി നടത്തിയ രാഷ്ട്രീയ പ്രചാരണം യുപിഎ സര്‍ക്കാരിനെ പിടിച്ചുലച്ചു. ഇതോടൊപ്പം 2001 മുതല്‍ 2014 വരെ ഗുജറാത്ത് ഭരിച്ച നരേന്ദ്രമോദിജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികള്‍, വികസന പ്രവര്‍ത്തനങ്ങള്‍, വ്യവസായവല്‍ക്കരണം, സാമ്പത്തിക രംഗത്ത് നേടിയ പുരോഗതി എന്നിവ രാജ്യം മുഴുവന്‍ ചര്‍ച്ചയായിരുന്നു. അപ്പോഴേക്കും, ഇവ പരസ്യമായി അംഗീകരിച്ചതിന് സിപിഎം വിട്ട് കോണ്‍ഗ്രസില്‍ എത്തിയ അബ്ദുള്ളക്കുട്ടിക്കും ഷിബു ബേബി ജോണിനും ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള നിരവധി ചെറുപ്പക്കാര്‍ തൊഴില്‍ തേടി എത്തുന്ന ഒരു വ്യവസായ കേന്ദ്രമായി ഗുജറാത്ത് അപ്പോഴേക്കും മാറിയിരുന്നു. ഹിന്ദി ഹൃദയ ഭൂമിയിലേക്ക് അവര്‍ എത്തിച്ച സന്ദേശം ആ മേഖലകളില്‍ നരേന്ദ്രമോദിക്കും ബിജെപിക്കും അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. ചുണ്ടുകളില്‍ നിന്നും ചുണ്ടുകളിലേക്ക് പകര്‍ന്ന ഗുജറാത്ത് മോഡല്‍ വികസനം രാജ്യം മുഴുവന്‍ ചര്‍ച്ചയായിരുന്നു.
2013 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ ഒരു ബന്ധുവിനെ സന്ദര്‍ശിച്ച ഈയുള്ളവന് അവിടത്തെ ഒരു കച്ചവടക്കാരന്‍ ‘ഇപ്പോള്‍ കച്ചവടം ഒക്കെ മോശമാണ് മോദി വന്നാല്‍ നന്നാവും’ എന്നു പറഞ്ഞത് നേരിട്ട് കേള്‍ക്കാനുള്ള സൗഭാഗ്യം ലഭിച്ചു. രാജ്യം നേരിടുന്ന എല്ലാ തരത്തിലുമുള്ള വെല്ലുവിളികളില്‍ നിന്നും ഭരണ സ്തംഭനത്തില്‍ നിന്നും അഴിമതിയുടെ സൂര്യഗ്രഹണത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുവാന്‍ നരേന്ദ്രമോദിക്കാവുമെന്ന ഒരു വിശ്വാസം ജനങ്ങളില്‍ രാജ്യത്താകമാനം പടര്‍ന്നിരുന്നു. 2013 ജനുവരി മാസത്തില്‍ ദല്‍ഹിയിലെ ശ്രീരാം കോളേജ് ഓഫ് കോമേഴ്‌സ് (എസ്ആര്‍സി സി)യില്‍ നരേന്ദ്രമോദി നടത്തിയ ഒരു പ്രസംഗം അപ്പോഴേക്കും ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ ‘വൈറലായിരുന്നു.’ ആശാ വാദി നിരാശാ വാദി എന്നറിയപ്പെടുന്ന ആ പ്രസംഗം കേട്ടവരില്‍ ഉണ്ടാക്കിയ മാറ്റം അവര്‍ണ്ണനീയമാണ്. ഇന്നും യൂട്യൂബില്‍ പതിനായിരങ്ങള്‍ കേള്‍ക്കുന്ന ആ പ്രസംഗം 2014ലെ കുരുക്ഷേത്ര യുദ്ധത്തിനു മുമ്പ് നടത്തിയ ഒരു ഗീതോപദേശം ആയി നമുക്ക് താരതമ്യം ചെയ്യാം. കാഴ്ചപ്പാടിലെ കൃത്യത, ദര്‍ശനത്തിലെ ദീര്‍ഘത, പ്രായോഗികവല്‍ക്കരണത്തിലെ വിട്ടുവീഴ്ചയില്ലായ്മ ഇതൊക്കെയാണ് നരേന്ദ്രമോദി എന്ന ഭരണാധികാരിയുടെ വിശേഷണങ്ങളായി ഗുജറാത്തിലെ മുഖ്യമന്ത്രി എന്ന നിലയിലുള്ള പതിമൂന്നു വര്‍ഷം രേഖപ്പെടുത്തിയത്.
ചെറിയ കാര്യങ്ങളില്‍ കാണിക്കുന്ന സൂക്ഷ്മത വലിയ കാര്യങ്ങളുടെ ഔന്നത്യം വാനോളം ഉയര്‍ത്തുന്നു എന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചിരുന്നു. 2014 ലെ തിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും രാജ്യം മുഴുവന്‍ മോദിജിക്ക് അനുകൂലമായ ഒരു അന്തരീക്ഷം ഉണ്ടായി. ആയത് ഫലപ്രദമായി വിനിയോഗിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന് സാധിച്ചു. കേരളം പോലുള്ള ഒന്നോ രണ്ടോ സംസ്ഥാനങ്ങള്‍ പുറം തിരിഞ്ഞു നിന്നെങ്കിലും രാജ്യത്തിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ഈ ഒഴുക്കിനോടൊപ്പം ചേര്‍ന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ജനത കൃത്യമായ ഒരു തീരുമാനം 2014ല്‍ എടുത്തു. അവര്‍ ബിജെപിക്ക് 282 സീറ്റും ദേശീയ ജനാധിപത്യ സഖ്യത്തിന് 300ല്‍ അധികം സീറ്റും നല്‍കി.
മാറ്റത്തിന് നേതൃത്വം കൊടുത്തവര്‍
2014ലെ മാറ്റത്തിന് നേതൃത്വം കൊടുത്തവര്‍ കേവലം ചില വ്യക്തികള്‍ അല്ല മറിച്ച് വലിയ ജനസമൂഹങ്ങളാണ്.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ദല്‍ഹി, ഹിമാചല്‍ പ്രദേശ്, എന്നിങ്ങനെയുള്ള ചെറുതും വലുതുമായ സംസ്ഥാനങ്ങളില്‍ അധിവസിക്കുന്ന താരതമ്യേന ദരിദ്രരും വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നവരും ആയ ജനവിഭാഗമാണ് 2014ലെ മാറ്റം സാധ്യമാക്കിയത്. 1977ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിലും മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഇന്നത്തെതിലും പിന്നാക്കം നിന്നിരുന്ന ഈ കൂട്ടരാണ് വിപ്ലവകരമായ മാറ്റം ഇന്ത്യയില്‍ സാധ്യമാക്കിയത് എന്ന വസ്തുത ഈ അവസരത്തില്‍ ഓര്‍ക്കാം. ഉത്തര്‍പ്രദേശില്‍ മൊത്തമുള്ള 80 സീറ്റുകളില്‍ 74 സീറ്റുകള്‍ ദേശീയ ജനാധിപത്യ സഖ്യം നേടിയത് ബീഹാറില്‍ ബിജെപി വളരെ ചെറിയ പാര്‍ട്ടികളുമായി മാത്രം സഖ്യം ഉണ്ടാക്കി മത്സരിച്ച് ജാതി രാഷ്ട്രീയക്കാരെ തകര്‍ത്തതും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആസ്ഥാന പണ്ഡിതന്മാരെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജാതി രാഷ്ട്രീയത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണികള്‍ അടിച്ച ജനവിധി കൂടിയായിരുന്നു 2014 ലേത്. കൃഷിക്കാര്‍, വീട്ടമ്മമാര്‍, കച്ചവടക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പ്രൊഫഷണലുകള്‍, സാധാരണ കൂലി തൊഴിലാളികള്‍ എന്നുവേണ്ട സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ജാതി-മതഭേദമന്യേ ഭാഷ-വര്‍ഗ്ഗഭേദമന്യേ ഒരു മാറ്റത്തിനായി നരേന്ദ്ര മോദിയോടൊപ്പം നില്‍ക്കുന്ന കാഴ്ച 2014ലെ തിരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്. മാറ്റം ആഗ്രഹിച്ചത് മൊത്തം ഭാരതമായിരുന്നു.
നരേന്ദ്രമോദിയുടെ പങ്ക്
2014ലെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വിജയത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് അപാരമായ ഒന്നാണ്. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിച്ചുകൊണ്ടുതന്നെ രാജ്യത്താകമാനം പറന്നെത്തി നൂറുകണക്കിന് റാലികളിലാണ് അദ്ദേഹം സംസാരിച്ചത്. 2013 സപ്തംബര്‍ മാസം പഞ്ചാബില്‍ മുന്‍ പട്ടാളക്കാരുടെ റാലിയില്‍ ആരംഭിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും എല്ലാ വിഭാഗം ജനങ്ങളുമായി അദ്ദേഹം സംവദിച്ചു.
2013 ഒക്‌ടോബര്‍ മാസം അഞ്ചാം തീയതി പാറ്റ്‌നയില്‍ നടന്ന റാലിയില്‍ അദ്ദേഹത്തെ വധിക്കാനുള്ള ശ്രമം ഉണ്ടായി. അത്തരത്തിലുള്ള ഒരു ശ്രമം ഉണ്ടാവുമെന്ന് മുന്‍കൂട്ടി രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടും അദ്ദേഹം റാലി റദ്ദാക്കാന്‍ തയ്യാറായില്ല. ഒരു തീവ്രവാദിക്ക് മുമ്പിലും മുട്ടുമടക്കാത്ത ഭരണാധികാരിയാണ് ഭാരതത്തിന് ആവശ്യമെന്ന സന്ദേശം കൃത്യമായി ജനങ്ങളില്‍ എത്തിച്ചു കൊണ്ട് അദ്ദേഹം ആ റാലിയില്‍ പങ്കെടുത്തു. എന്നാല്‍ റാലിക്ക് മധ്യേ പാറ്റ്‌നയിലെ ഗാന്ധി മൈതാനിയില്‍ തീവ്രവാദികള്‍ വെച്ച ബോംബുകള്‍ പൊട്ടി മൂന്നോളം പേര്‍ മരണപ്പെട്ടു.
രാവിലെ ഗാന്ധി നഗറില്‍ നിന്നും ഫയലുകളുമായി വിമാനം കയറുന്ന നരേന്ദ്രമോദി വൈകിട്ട് കന്യാകുമാരിയിലെ റാലിക്ക് ശേഷം രാത്രി തിരിച്ച് ഗുജറാത്തില്‍ എത്തുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ ചെയ്യേണ്ട ജോലികളും വിശ്രമവും വിമാനത്തില്‍ വച്ച് നടത്തുന്നു. അന്ന് മാധ്യമങ്ങളില്‍ വന്ന കൗതുകകരമായ ഒരു വാര്‍ത്ത ഈ തിരക്കിനിടയില്‍ എനിക്ക് വ്യായാമം ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് മോദി പരാതി പറഞ്ഞു എന്നുള്ളതാണ്.
ഒരു രാഷ്ട്രം മുഴുവന്‍ ഒരു ലക്ഷ്യത്തിനുവേണ്ടി ഒരൊറ്റ മനസ്സായി ഒരു നേതാവിന് പിന്നില്‍ അണിനിരന്നപ്പോള്‍ സാധ്യമായേക്കാവുന്ന വിജയമാണ് 2014ല്‍ ഭാരതത്തില്‍ കണ്ടത്.
(തുടരും)