പശു ചത്തിട്ടും ഇടത് വിദ്യാഭ്യാസ ചിന്തകരായ സഖാക്കള്‍ക്ക് മോരിലെ പുളി പോകുന്നില്ല. അവര്‍ക്കു വേണ്ടി വാര്‍ത്ത എഴുതുന്ന പത്രക്കാരായ സഖാക്കള്‍ക്കും ഉണ്ട് ഇതേ സുഖക്കേട്. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ സമകാലിക ചരിത്രം പഠിക്കുമ്പോള്‍ ബാബരി പഠിച്ചാല്‍ മതി, രാമജന്മഭൂമി പഠിക്കേണ്ട എന്നാണ് അവരുടെ ആവശ്യം. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഭാരതത്തിലെ രാഷ്ട്രീയം എന്ന പ്ലസ് ടു പാഠപുസ്തകത്തിലെ പാഠ്യഭാഗത്താണ,് 2024-25 വര്‍ഷത്തെ പാഠ്യപദ്ധതിപരിഷ്‌കരണത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള 2019 -ലെ സുപ്രീം കോടതി വിധിയും രാമജന്മഭൂമി പ്രസ്ഥാനവുമൊക്കെ ഉള്‍പ്പെടുത്തിയത്. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തുണ്ടായ അഞ്ച് പ്രധാന സംഭവങ്ങളില്‍ ഇത് ഉള്‍പ്പെടുത്തിയതാണ് അവര്‍ക്ക് സഹിക്കാന്‍ പറ്റാതായത്.
ഇടതുവിദ്യാഭ്യാസ ചിന്തകര്‍ കോണ്‍ഗ്രസ് ഭരണകാലത്ത് പാഠ്യപദ്ധതി തയ്യാറാക്കുന്നതില്‍ നുഴഞ്ഞുകയറി ബോധപൂര്‍വ്വം തങ്ങളുടെ അജണ്ട നടപ്പാക്കിയിട്ടുണ്ട്. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ഉത്ഭവം, ആര്യന്മാരുടെ വരവ്, നവോത്ഥാന നായകരായ നായനാര്‍മാരെക്കുറിച്ചുള്ള പരാമര്‍ശം തുടങ്ങി പല പാഠ്യ ഭാഗങ്ങളിലും അവര്‍ ഈ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. ആര്യന്‍ ആക്രമണവാദം സംബന്ധിച്ച പുതിയ കണ്ടെത്തലുകള്‍ ഒന്നും പഠിക്കാന്‍ പാടില്ല എന്നതാണ് അവരുടെ നിലപാട്. പാഠപുസ്തകത്തില്‍ ഗാന്ധിവധം സംബന്ധിച്ച് പറയുമ്പോള്‍ ഇതിനെ തുടര്‍ന്ന് ആര്‍.എസ്.എസ്സിനെ നിരോധിച്ചു എന്നു കൂടി ചേര്‍ത്ത് ഗാന്ധിവധത്തിന്റെ ഉത്തരവാദിത്തം ആര്‍.എസ്.എസ്സിനാണെന്ന തെറ്റിദ്ധാരണ കുട്ടികളില്‍ ഉണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. പാഠ്യപദ്ധതിയിലെ ഇത്തരം ദുര്‍മേദസ്സുകളെയെല്ലാം നീക്കിക്കളയുമ്പോള്‍ അവര്‍ ബഹളം വെക്കുകയാണ്. അതാണ് ഇയ്യിടെ പത്രവാര്‍ത്തകളായി പുറത്തുവന്നത്.