നവോത്ഥാനം എന്നത് കേവല മുദ്രാവാക്യമല്ല നൈരന്തര്യ സ്വഭാവമുള്ള ജീവിത പ്രയാണമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു തൃശ്ശൂരില്‍ നടന്ന സന്ന്യാസി സംഗമം. കേരളത്തിലെ വിവിധ സമ്പ്രദായങ്ങളിലും പരമ്പരകളിലും പെട്ട 400 ഓളം സന്ന്യാസിമാരാണ് മാര്‍ഗദര്‍ശക്മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സന്ന്യാസി സംഗമത്തില്‍ പങ്കെടുത്തത.്
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും കേരളത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റ ശ്രമങ്ങളുടെ തുടര്‍ച്ചയായി വേണം മാര്‍ഗദര്‍ശക് മണ്ഡലത്തിന്റെ ഈ ഉദ്യമത്തെ കാണാന്‍.
ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും ഉള്‍പ്പെടെയുള്ള ആത്മീയ നേതൃത്വം ആരംഭിച്ച കേരളീയ നവോത്ഥാനം ഇടക്കാലത്ത് വച്ച് തടസ്സപ്പെടുകയും ഗതിമാറി ഒഴുകുകയും ചെയ്തതാണ് ചരിത്രം. ആദ്ധ്യാത്മിക അടിത്തറയില്‍ പടുത്തുയര്‍ത്തിയ സാമൂഹിക നവോത്ഥാന ശ്രമങ്ങളെ കേവല ഭൗതികവാദത്തിന്റെ രാഷ്ട്രീയ ബോധം വിഴുങ്ങിയപ്പോള്‍ കേരളം നവോത്ഥാന മൂല്യങ്ങളില്‍ നിന്ന് പിന്തിരിഞ്ഞു നടക്കുകയും സ്വാര്‍ത്ഥ മോഹങ്ങള്‍ തിടം വെച്ചുവളര്‍ന്ന കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സാമൂഹ്യ ജീവിതത്തില്‍ മേല്‍കൈ നേടുകയും ചെയ്തു. ഇവിടെ നിന്നൊരു തിരിഞ്ഞുനോട്ടവും മുന്നോട്ട് നടക്കാനുള്ള ആഹ്വാനവുമാണ് സന്ന്യാസി സംഗമം നടത്തിയത്.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നരുളിചെയ്ത ഗുരുദേവന്റെ ആദര്‍ശ ധീരമായ പ്രഖ്യാപനത്തില്‍ നിന്ന് ഓരോ മനുഷ്യനും ജാതി തിരിഞ്ഞ്, മതം തിരിഞ്ഞ്, ദൈവങ്ങളുടെ പേരില്‍ കലഹം സൃഷ്ടിക്കുന്ന കാലത്തേക്ക് കേരളം എത്തിയതെങ്ങനെ എന്ന ഒരന്വേഷണം ഇനി നടക്കേണ്ടതുണ്ട്.
ജാതി വിവേചനത്തിനെതിരെ വലിയ മുന്നേറ്റം നടന്ന സംസ്ഥാനമാണ് നമ്മുടേതെങ്കിലും ജാതി ചിന്തയും അതിനെ തുടര്‍ന്നുള്ള വിവേചന മനോഭാവവും ഇന്നും സമൂഹ മനസ്സില്‍ ശക്തമാണ്. ഇതിനെതിരെ സന്ന്യാസി സമൂഹം ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി. ജാതിയുടെ പേരിലുള്ള എല്ലാതരം വിവേചനങ്ങളും അവസാനിപ്പിക്കണമെന്ന സന്ദേശമാണ് ഈ സംഗമം മുന്നോട്ടുവെക്കുന്നത്. സാമൂഹ്യ ജീവിതത്തിലെ വലിയ തിന്മകളില്‍ ഒന്നായ ജാതിബോധവും വിവേചനവും ഹിന്ദു സമൂഹത്തെ ആഴത്തില്‍ ഭിന്നിപ്പിക്കുകയാണ.് സാമ്പത്തികമായും സാമൂഹികമായും അതിവേഗം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഹൈന്ദവ സമൂഹത്തില്‍ ജാതി ചിന്തയും അതിനെ തുടര്‍ന്നുള്ള ഭിന്നതയും സൃഷ്ടിക്കുന്ന കലഹങ്ങള്‍ ആത്മഹത്യാപരമായിരിക്കുമെന്ന സന്ദേശമാണ് ആചാര്യ സംഗമം നല്‍കിയത്. ഐക്യമാണ് ശക്തി. ഭിന്നതയും കലഹവും മരണ തുല്യമാണെന്ന വിവേകാനന്ദ വചനങ്ങളുടെ മാറ്റൊലിയായി ആചാര്യസംഗമത്തിന്റെ സന്ദേശം.
സാമൂഹ്യ ജീവിതത്തില്‍ കൊടിയ വിപത്തായി മാറിയിരിക്കുന്ന മദ്യം, മയക്കുമരുന്ന്, ലഹരി ഉപയോഗത്തിനെതിരെയുള്ള താക്കീതും സംഗമത്തിലുണ്ടായി. മദ്യം വിഷമാണെന്നും കള്ള് ചെത്തരുതെന്നും കുടിക്കരുതെന്നും വില്‍ക്കരുതെന്നും പറഞ്ഞ ശ്രീനാരായണഗുരുദേവന്റെ സന്ദേശങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ നിലപാട്. മദ്യവും മയക്കുമരുന്നും മറ്റ് ലഹരികളുടെ ഉപയോഗവും കേരളത്തിലെ യുവാക്കളെ വഴിതെറ്റിക്കുന്നു. കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നു. സാമൂഹ്യ ജീവിതത്തെ അപകടത്തിലാക്കുന്നുവെന്ന താക്കീതാണ് ആചാര്യ സംഗമം നല്കുന്നത്.
ആത്മീയതയ്ക്കും സനാതന ധര്‍മ്മത്തിനും കേരളത്തിന്റെ പൊതുജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായ ആത്മീയ ബോധമാണ് കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് തുടക്കമിട്ടത്. വിവിധ മതവിഭാഗങ്ങളും ജീവിതരീതികളും പിന്‍പറ്റുന്ന ജനതകള്‍ ഒരുമിച്ച് സസുഖം ജീവിക്കുന്നതിന് നിമിത്തമായതും സനാതനധര്‍മ്മത്തിന്റെ സഹിഷ്ണുത എന്ന മഹത്തായ ആശയമാണ്. സനാതന ധര്‍മ്മത്തിനെതിരായി താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കക്ഷി രാഷ്ട്രീയക്കാര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ ചെറുത്തുതോല്‍പ്പിക്കേണ്ടതാണ്. കേരളത്തിന്റെ സ്വത്വം ആത്മീയതയാണ്. ആ ആത്മീയതയ്ക്ക് അടിസ്ഥാനമാകട്ടെ സനാതന ധര്‍മ്മവും. സനാതന ധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും കേരളത്തിലെ സാമൂഹ്യ ജീവിതത്തെ തകര്‍ക്കും. ഇത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം.
സംഘടിത മതവിഭാഗങ്ങള്‍ക്ക് കിട്ടുന്ന രാഷ്ട്രീയ പരിഗണനയും ആനുകൂല്യങ്ങളും കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് ലഭിക്കുന്നില്ല എന്ന കാര്യവും സന്ന്യാസി സംഗമം ചൂണ്ടിക്കാട്ടി. ഹിന്ദു ജനത സംഘടിതമല്ലാത്തതും സാമൂഹ്യമായി ശാക്തീകരിക്കപ്പെടാത്തതുമാണ് രാഷ്ട്രീയക്കാരുടെ നിരന്തരമായ അവഗണനയ്ക്കും അവഹേളനത്തിനും കാരണം. ന്യൂനപക്ഷ സംഘടിത മത വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വലിയ പരിഗണനകള്‍ ഹിന്ദു സമൂഹത്തിന് ലഭിക്കാതെ പോകുന്നതിന് മറ്റു കാരണങ്ങളില്ല. രാഷ്ട്രീയക്കാര്‍ക്ക് ഏതെങ്കിലും പ്രത്യേക മതവിഭാഗങ്ങളോട് താല്‍പര്യമോ താല്‍പര്യക്കുറവോ ഇല്ല. അവര്‍ക്കാവശ്യം വോട്ടാണ്.
സംഘടിതമായി വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയപാര്‍ട്ടികളെ വരുതിയിലാക്കുകയുമാണ് മതന്യൂനപക്ഷ വിഭാഗങ്ങള്‍. ഹിന്ദുസമൂഹം ഒരു വോട്ട് ബാങ്കായി മാറാത്തിടത്തോളം കാലം രാഷ്ട്രീയക്കാരുടെ തുടര്‍ച്ചയായ അവഹേളനങ്ങള്‍ക്കും അവഗണനകള്‍ക്കും പാത്രമാകേണ്ടിവരും എന്നും സന്യാസി സംഗമം ഓര്‍മ്മപ്പെടുത്തുന്നു.
വിവേചനത്തിന്റെ പ്രകടമായ ഉദാഹരണമാണ് ശബരിമല പ്രക്ഷോഭകാലത്തെ കേസുകള്‍ ഇതുവരെയും പിന്‍വലിക്കാത്തത്. 2021 ഫെബ്രുവരിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം ശബരിമല പ്രക്ഷോഭകാലത്തെ നാമജപ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കാന്‍ തീരുമാനമെടുത്തിരുന്നു. 2000 ലേറെ കേസുകളാണ് കേരളത്തിന്റെ പല ഭാഗങ്ങളിലായി നാമജപ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ഈ കേസുകള്‍ പിന്‍വലിക്കാന്‍ തത്വത്തില്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെങ്കിലും പിന്നീട് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
എന്നാല്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിയ സമരം, സിഎഎ വിരുദ്ധ സമരം, ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ പള്ളിതര്‍ക്കം എന്നിവയെ തുടര്‍ന്നുണ്ടായ കേസുകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. ശബരിമല പ്രക്ഷോഭകരോട് മാത്രം അനീതി തുടരുന്നതില്‍ ന്യായമില്ല എന്ന് സന്ന്യാസി സംഗമം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
നവോത്ഥാന പ്രക്രിയയുടെ തുടര്‍ച്ചയെന്നോണം കേരളത്തിലെ ക്ഷേത്ര സങ്കേതങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് വലിയ മുന്നേറ്റം ഉണ്ടാകണമെന്ന ഓര്‍മ്മപ്പെടുത്തലും സന്ന്യാസി സംഗമത്തിലുണ്ടായി. ക്ഷേത്രങ്ങള്‍ സേവന പ്രവര്‍ത്തനങ്ങളുടെയും ആദ്ധ്യാത്മിക സാധനയുടേയും കേന്ദ്രങ്ങളായി മാറണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ദുര്‍ബലര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും വേണ്ടി ജീവകാരുണ്യപരമായ ഇടപെടലുകളുണ്ടാകണം. ധാര്‍മികവും ആത്മീയവുമായ ജീവിതത്തിലേക്ക് സമൂഹത്തെ കൈപിടിച്ച് നടത്താനുതകുന്ന പ്രവര്‍ത്തന പദ്ധതികളുണ്ടാകണം. കുടുംബങ്ങള്‍ കേന്ദ്രീകരിച്ച് നാമജപം, സ്വാദ്ധ്യായം, വ്രതാനുഷ്ഠാനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില്‍ കാലോചിതമായ പരിവര്‍ത്തനത്തിനും സന്ന്യാസി സംഗമം ആഹ്വാനം ചെയ്യുന്നു. ശാരീരിക പീഡകള്‍ ഏല്‍പ്പിച്ചു കൊണ്ടുള്ള തൂക്കം പോലെയുള്ള അനാചാരങ്ങള്‍ നിര്‍ത്തലാക്കണം. ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ മേല്‍ വസ്ത്രം ധരിക്കരുതെന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത നിബന്ധനകള്‍ ഒഴിവാക്കണം. കാലത്തിനനുസരിച്ച് മുന്നോട്ടു നീങ്ങാനും ആചാര പദ്ധതികളില്‍ പരിഷ്‌കരണം ഉറപ്പാക്കാനും ഹിന്ദു സമൂഹം തയ്യാറാകണമെന്ന ആഹ്വാനമാണ് സന്യാസി സംഗമം നല്‍കുന്നത്.
ഇക്കാര്യത്തില്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വിശാലമായ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കണം. തന്ത്രിമാര്‍, പൂജാരികള്‍, ക്ഷേത്ര സമിതികള്‍, ദേവസ്വം ബോര്‍ഡ്, ജീവനക്കാര്‍ തുടങ്ങിയവരെല്ലാം ഈ ചര്‍ച്ചകളില്‍ പങ്കാളികളാവുകയും പുരോഗമനപരമായ നിലപാട് സ്വീകരിക്കുകയും വേണമെന്ന് സന്ന്യാസി സമൂഹം അഭിപ്രായപ്പെടുന്നു.
ശ്രീരാമകൃഷ്ണ മിഷന്‍, ചിന്മയ മിഷന്‍, ശിവഗിരി മഠം, മാതാ അമൃതാനന്ദമയി മഠം എന്നിവിടങ്ങളില്‍ നിന്നെല്ലാം സന്ന്യാസി-സന്ന്യാസിനിമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തിലെ എല്ലാ സമ്പ്രദായങ്ങളില്‍ നിന്നുമുള്ള സന്ന്യാസിമാര്‍ സമ്മേളനത്തിന് എത്തിയതും ഇതാദ്യമായാണ്.