വന്നു ചൈത്രമെന്നോതുവാന്‍ കാഞ്ചന-
പ്പൊന്നലുക്കുമണിഞ്ഞു മനോജ്ഞമായ്
കൊന്നയൊന്നെന്റെ മുറ്റത്തു പണ്ടൊക്കെ
വര്‍ണ്ണചാതുരി പെയ്തു വിലസുമ്പോള്‍ .
ഓട്ടുരുളി കനകനിറമാക്കി –
ച്ചാര്‍ത്തിടുന്നമ്മ പൊന്‍കണിവെയ്ക്കുവാന്‍ ,
കാത്തുവെച്ച കണിവെള്ളരിയ്ക്കയും
കായ്കനികള്‍ പലതുമൊരുക്കിയാ –
ഉമ്മറത്തിണ്ണ ‘ശ്രീലക’മാക്കുമ്പോള്‍
നന്മനേര്‍ന്നു വിടരും വിഷുക്കണി!
വെള്ളിനാണ്യക്കിലുക്കം, നല്‍പ്പൂത്തിരി
ഉള്ളമൊക്കെ കുളിര്‍ക്കുന്ന പൊന്‍കണി
പൊന്മുരളിയും ചുണ്ടില്‍ച്ചേര്‍ത്തന്‍പൊടു
കണ്ണനുണ്ണി വിളങ്ങിനില്‍ക്കുന്നതും .
നാവില്‍ സ്വാദായ്ത്തുളുമ്പും വിഷുക്കഞ്ഞി ,
മാമ്പഴത്തിന്‍ മധുരം, പാല്‍പ്പായസം
ഒക്കെയൊക്കെയൊരുക്കി വിഷുവൊരു-
സ്വര്‍ഗ്ഗമായിപ്പുലര്‍ന്നു തിളങ്ങവേ,
ഒത്തുചേരലിന്‍ മുഗ്ധമാമെത്രയോ
നല്‍സ്മൃതികള്‍ വിഷുക്കാലമാകവേ…..!
‘ചക്കയ്ക്കുപ്പുണ്ടോ? ‘ പാടും മഞ്ഞക്കിളി-
യ്ക്കൊപ്പം നമ്മളും താളമേളങ്ങളായ്
തുള്ളിയാര്‍ത്തു കളിയ്ക്കുന്നു ചൈത്രത്തിന്‍-
ഉള്ളമെത്ര വിശുദ്ധം, മനോഹരം!
ഇന്നു പൂങ്കുലമങ്ങിയ കൊന്നപോല്‍
വന്നുപോകുന്നൊരോര്‍മ്മത്തിരയതില്‍
ഓര്‍ക്കയാണ് കഴിഞ്ഞ വിഷുക്കാലം,
ഓര്‍മ്മ പിന്നെയും പൂക്കുന്നു കൊന്നപോല്‍!