ഒരുപക്ഷേ, ലോകത്തെ ഏറ്റവും പൗരാണികമായ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നത് ഭാരതത്തിലാണ്. റഷ്യ തയ്യാറാക്കിയ ഭാരത ചരിത്രത്തില്‍, ഭാരതം കൈവരിച്ച ഈ ഉജ്ജ്വല നേട്ടത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് വളരെ വ്യക്തമായി വരച്ചു കാട്ടിയിട്ടുണ്ട്. നാട്ടുരാജ്യങ്ങളിലെ നാട്ടുസഭ മുതല്‍ മണ്‍റങ്ങളും രാജസഭകളും ഒക്കെ തന്നെ ജനാധിപത്യ മൂല്യത്തിന്റെയും ധര്‍മ്മത്തിന്റെയും പ്രതീകമായിരുന്നു. രാജാക്കന്മാര്‍ അധികാരത്തിന്റെ പ്രതീകമായി ഉപയോഗിച്ചിരുന്ന ചെങ്കോല്‍ പോലും ധര്‍മ്മത്തിന്റെ പ്രതീകമായിരുന്നു. പണ്ട് പുതിയ രാജാക്കന്മാരെ വാഴിക്കുന്ന സമയത്ത് കിരീടം തലയില്‍ വെക്കുമ്പോള്‍ ഞാന്‍ എല്ലാത്തിനും അതീതനാണ് എന്ന് പറയുന്ന രാജാവിന്റെ തലയില്‍ ധര്‍മ്മദണ്ഡുകൊണ്ട് മുട്ടുന്ന രാജഗുരു, അല്ല നീ ധര്‍മ്മത്തിന് വിധേയനാണ് എന്ന് ആവര്‍ത്തിക്കുമായിരുന്നു. മൂന്നുതവണ രാജാവിന്റെ തലയില്‍ മുട്ടി നീ ധര്‍മ്മത്തിന് വിധേയനാണ് എന്നുപറയുമ്പോള്‍ അത് അനുസരിക്കുന്ന ചക്രവര്‍ത്തിമാരായിരുന്നു ഭാരതത്തിന്റെ അന്തര്‍ലീനമായ ജനാധിപത്യ സംവിധാനത്തെ കോര്‍ത്തിണക്കിയിരുന്ന സുവര്‍ണ്ണ നൂലിഴ.
അധികാരത്തിലേറാന്‍ ജനങ്ങളുടെ മുന്നില്‍ വെക്കേണ്ടത് അഴിമതിരഹിതമായ സത്യത്തിന്റെയും മികച്ച ഭരണത്തിന്റെയും വികസനത്തിന്റെയും ഒക്കെ കാഴ്ചപ്പാടുകളാണ്. ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നര്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന നൂറു ശതമാനം സാക്ഷരത നേടിയ കേരളത്തില്‍ ഈ സാംസ്‌കാരിക ഔന്നത്യത്തിന്റെ ലാഞ്ചന ഇല്ലാതെ ഏറ്റവും വികലവും, അനഭിലഷണീയവുമായ പ്രവൃത്തികള്‍ കടന്നുവരുന്നു എന്നത് ഒരിക്കലും ശുഭകരമല്ല. വ്യാജവാര്‍ത്തകളും വ്യാജ നിര്‍മ്മിതികളും പ്രചരിപ്പിക്കുകയും സ്ഥാനാര്‍ത്ഥികളെ അതിന്റെ പേരില്‍ അപമാനിക്കുകയും ചെയ്യുന്ന തീരെ ആശാസ്യമല്ലാത്ത പ്രവണത നടപ്പിലാക്കുന്നതിന് മുന്‍പില്‍ നില്‍ക്കുന്നത് സിപിഎമ്മാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൃശ്ശൂരില്‍ അരങ്ങേറിയത്.
തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി ആ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ട് മാസങ്ങളായി. അദ്ദേഹം മണ്ഡലത്തിലെ ഒട്ടുമിക്ക പൗരപ്രമാണിമാരെയും പ്രമുഖ വ്യക്തികളെയും ഒക്കെ നേരിട്ട് കാണുകയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇത് എല്ലാ സ്ഥാനാര്‍ത്ഥികളും എല്ലാ തിരഞ്ഞെടുപ്പിലും ചെയ്യുന്നതാണ്. ഇതില്‍ ആരെയും തെറ്റു പറയാനോ കുറ്റം പറയാനോ സാമാന്യബോധമുള്ള ആരും ശ്രമിക്കാറുമില്ല. എന്നാല്‍ ലക്കും ലഗാനുമില്ലാത്ത സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെ സുരേഷ് ഗോപിയെ വിവാദത്തിലേക്ക് വലിച്ചിട്ടത് സിപിഎം പ്രവര്‍ത്തകരും സൈബര്‍ പോരാളികളുമാണ്. കലാമണ്ഡലം ഗോപി എന്ന മലയാളത്തിന്റെ അഭിമാനമായ നിസ്തുല കലാകാരനെ സുരേഷ്‌ഗോപി വോട്ട് അഭ്യര്‍ത്ഥിച്ച് കാണാന്‍ ശ്രമിച്ചു എന്നും അദ്ദേഹത്തിന് പത്മ പുരസ്‌കാരം വാങ്ങി കൊടുക്കാം എന്ന് പറഞ്ഞുവെന്നും, തനിക്ക് പത്മയൊന്നും വേണ്ട താന്‍ ഇടതുപക്ഷക്കാരന്‍ ആണെന്നും അതുകൊണ്ടുതന്നെ തന്നെ കാണാന്‍ വീട്ടിലേക്ക് വരണ്ടെന്നും ഗോപി ആശാന്‍ പറഞ്ഞുവെന്നുമായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ ഇടത് സൈബര്‍ പോരാളികള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സുരേഷ് ഗോപി ആകട്ടെ ഇതിനു മറുപടി ഒന്നും പറഞ്ഞില്ല. ആശാനെ കാണണമെന്നുണ്ട്, കാണാന്‍ ശ്രമിക്കും ആദരണീയനായ കലാകാരനാണ് അദ്ദേഹം, എന്നായിരുന്നു മറുപടി.
പരപ്രേരണ ഒന്നും കൂടാതെ കലാമണ്ഡലം ഗോപി പ്രസ്താവന ഇറക്കി. എല്ലാ ചാനലുകളുടെയും ക്യാമറയ്ക്ക് മുന്നില്‍ തന്നെ അദ്ദേഹം ഈ സംഭവം നിഷേധിച്ചു. സുരേഷ്‌ഗോപി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു, പത്മ പുരസ്‌കാരം വാഗ്ദാനം ചെയ്യാന്‍ ശ്രമിച്ചു തുടങ്ങിയ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഗോപി ആശാന്‍ നേരിട്ട് തന്നെ പറഞ്ഞു. മാത്രമല്ല പുരസ്‌കാരം തരപ്പെടുത്താന്‍ വഴിയുണ്ടോ എന്ന് താനാണ് ചോദിച്ചതെന്നും തന്റെ പരിധിയില്‍ നില്‍ക്കുന്നതല്ല എന്നായിരുന്നു മറുപടി എന്നും ഗോപി ആശാന്‍ വ്യക്തമാക്കിയതോടെ പൊളിഞ്ഞു വീണത് ഇടതുമുന്നണിയുടെ ഒരു പ്രചാരണ തന്ത്രമായിരുന്നു.
ഈ തരത്തില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചും ഉന്നതരായ വ്യക്തികളെ കരിപുരട്ടിയും നടത്തുന്നതല്ല അന്തസ്സുള്ള രാഷ്ട്രീയ പ്രവര്‍ത്ത നം. സുരേഷ് ഗോപിയും ഗോപി ആശാനും കേരളം ആദരിക്കുന്ന അല്ലെങ്കില്‍ അഭിമാനത്തോടെ കാണുന്ന രണ്ട് കലാകാരന്മാരാണ്. വ്യത്യസ്ത രാഷ്ട്രീയമാണെങ്കില്‍ പോലും രണ്ടുപേരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതിലും സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സുരേഷ് ഗോപി ആശാനോട് വോട്ട് ചോദിക്കുന്നതിലും എന്ത് തെറ്റാണുള്ളത്. ഇക്കാര്യത്തില്‍ നുണപ്രചാരണം നടത്തി രണ്ട് വ്യക്തികളുടെയും മനസ്സില്‍ വേദന ഉളവാക്കിയ സൈബര്‍ പോരാളികളില്‍ ഒരാളും മറുപടി പറയുകയോ ക്ഷമ ചോദിക്കുകയോ ചെയ്തില്ല. ഇക്കാര്യം വിവാദമാക്കി മാറ്റാന്‍ ശ്രമിച്ച പു.ക.സാ ഭാരവാഹികളും ഇതേക്കുറിച്ച് പിന്നീട് മിണ്ടിയിട്ടില്ല. തികച്ചും രാക്ഷസീയമാണ് ഈ നിലപാട്. തിരഞ്ഞെടുപ്പ് വരും, സ്ഥാനാര്‍ത്ഥികള്‍ വരും, മത്സരം നടക്കും ജയിക്കും തോല്‍ക്കും. പക്ഷേ ബന്ധവും സംസ്‌കാരവും വിശ്വാസവും മതവും ഒക്കെ അതേപടി തന്നെ കളങ്കരഹിതമായി കാലുഷ്യമില്ലാതെ ഒഴുകുമ്പോഴല്ലേ ഒരു സമൂഹം പുരോഗതി പ്രാപിക്കുന്നതും പാകത കൈവരിക്കുന്നതും. ഒരു തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി മതഭീകരരെ പിന്തുണയ്ക്കുന്നതും സമൂഹത്തില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ മതവൈരം സൃഷ്ടിക്കുന്നതും ഒക്കെ സംസ്‌കാര വിഹീനമായ നടപടികളല്ലേ. എത്രയോ കാലമായി കേരളത്തില്‍ ഈ അഭ്യാസം വിജയകരമായി നടക്കുന്നു.
ഇതിലും അധമമാണ് കലാലയരാഷ്ട്രീയത്തില്‍ വിദ്യാര്‍ത്ഥികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന അപരന്മാരെ നിര്‍ത്തി തോല്‍പ്പിക്കുന്ന സംവിധാനം. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാര്‍ത്ഥികള്‍ രംഗത്തിറങ്ങുമ്പോള്‍ അവരെ തോല്‍പ്പിക്കാന്‍ കഴിയുന്ന രീതിയില്‍ അതേ പേരുള്ള പല സ്ഥാനാര്‍ഥികളെയും നിര്‍ത്തുന്നത് ഒരു വ്യവസായമായി കൊണ്ടുനടക്കുന്നത് ഇടതുപക്ഷമാണ്. ആലപ്പുഴയില്‍ വി.എം.സുധീരന്‍ മത്സരിക്കുമ്പോള്‍ സുധീരന്റെ അപരന്‍ പിടിച്ച വോട്ടിന്റെ നാലിലൊന്ന് പോലും എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ മനോജിന് ഭൂരിപക്ഷമായി ലഭിച്ചില്ല എന്ന് കാണുമ്പോഴാണ് അപരന്മാര്‍ ജനാധിപത്യത്തിലെ നിര്‍ണായകശക്തികള്‍ ആവുന്നത്. ഇതും പക്വതയുള്ള ഒരു ജനാധിപത്യ സംവിധാനത്തില്‍ ശരിയായ കീഴ്‌വഴക്കമാണോ? നിങ്ങളുടെ രാഷ്ട്രീയവിശ്വാസം എന്തായാലും ആ വിശ്വാസം പുലരാന്‍ വേണ്ടി, അത് പ്രചരിപ്പിക്കാന്‍ വേണ്ടി എതിര്‍പക്ഷവും ഒപ്പം നില്‍ക്കുമ്പോഴല്ലേ ജനാധിപത്യം സാര്‍ത്ഥകമാകുന്നത്. അപരനെ നിര്‍ത്തി ജനവിധിയും ജനഹിതവും അട്ടിമറിക്കുന്ന രാഷ്ട്രീയം നേര്‍വഴിക്കുള്ളതോ അന്തസ്സുള്ളതോ ആണെന്ന് തോന്നുന്നില്ല. ആര്‍ക്കൊക്കെ എതിരെ എവിടെയൊക്കെയാണ് അപരന്മാര്‍ ഉണ്ടാവുക എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഇത്രയും സംസ്‌കാര സമ്പന്നവും വിദ്യാസമ്പന്നവുമായ സമൂഹമായിരുന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയനേതൃത്വത്തിനും ഈ തരത്തില്‍ പാകതയും പക്വതയും വരാത്തത് എന്നകാര്യം ചിന്തിക്കേണ്ടതല്ലേ. ഇക്കാര്യത്തില്‍ ഏറ്റവും പ്രധാന പ്രശ്‌നം രാഷ്ട്രീയത്തിന് പിന്നിലെ ത്യാഗം എന്ന അംശം നഷ്ടമായി എന്നതുതന്നെയാണ്. ഇന്ന് രാഷ്ട്രീയനേതൃത്വവും രാഷ്ട്രീയവും ഒരു ബിഗ് ബിസിനസ്സായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഷൈലോക്കിന്റെ ലാഭക്കൊതിയാണ് ഒരുപറ്റം രാഷ്ട്രീയ നേതാക്കളെ എങ്കിലും നയിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളും ഏതാണ്ട് ഇതേ രീതിയില്‍ തന്നെ ആയിരുന്നില്ലേ. പക്ഷേ ഒന്നിനും കാലം കണക്ക് വെക്കാതിരിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ സത്യം. ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ നായികയെ കൊണ്ട് വ്യാജ പ്രസ്താവന ഇറക്കിച്ചവര്‍ അതിലും മോശമായ ആരോപണങ്ങളില്‍പ്പെട്ട് നട്ടംതിരിയുന്നത് കേരളം കണ്ടു. അപ്പോഴും ഒരു ചോദ്യം ബാക്കിയായിരുന്നു, നിങ്ങള്‍ എന്താണ് നന്നാകാത്തത്. ഉമ്മന്‍ചാണ്ടിക്കും കെ.എം. മാണിക്കും ഒക്കെ എതിരെ ഈ തരത്തില്‍ ഗൂഢാലോചന നടത്തുകയും കള്ള തെളിവുകള്‍ സൃഷ്ടിക്കുകയും ചെയ്ത കൊടും പാപത്തില്‍ നിന്ന് ഇനിയും സിപിഎമ്മിന് ഒഴിഞ്ഞുമാറാന്‍ കഴിയുമോ?
ഇടതുമുന്നണിയും യുഡിഎഫും പതിവായി അനുവര്‍ത്തിക്കുന്ന മറ്റൊരു തന്ത്രം തിരഞ്ഞെടുപ്പുകളിലെ ക്രോസ് വോട്ടിംഗ് ആണ്. ബിജെപി സ്ഥാനാര്‍ഥി ജയിക്കാന്‍ ഇടയുള്ള മണ്ഡലങ്ങളില്‍ അവരെ തോല്‍പ്പിക്കാന്‍ വേണ്ടി ഇടതുമുന്നണി യുഡിഎഫിനും അല്ലെങ്കില്‍ യുഡിഎഫ് ഇടതുമുന്നണിക്കും വോട്ട് ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പാക്കുന്നു. കഴിഞ്ഞതവണ കെ.സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്ത് നേരത്തെ പലതവണ ഈ തന്ത്രം ബിജെപിയെ തകര്‍ക്കാന്‍ വേണ്ടി ആവിഷ്‌ക്കരിച്ചിരുന്നു. തിരഞ്ഞെടുപ്പ് അപ്രസക്തമാക്കാനും അതിന്റെ സംഘടനാ സംവിധാനം തകര്‍ക്കാനുമാണ് ഈ ക്രോസ് വോട്ടിംഗ് ഉപയോഗപ്പെടുത്തുന്നത്. ബിജെപിയെ ഒറ്റപ്പെടുത്താനും നിയമസഭയോ പാര്‍ലമെന്റോ കാണിക്കാതിരിക്കാനും വാശിയോടെ ഇടതുമുന്നണിയും വലതു മുന്നണിയും അണിചേരുമ്പോള്‍ നഷ്ടമാകുന്നത് ജനാധിപത്യത്തിന്റെ സത്യസന്ധതയും മൂല്യങ്ങളും അല്ലേ.
എന്താണ് ഇത് ശരിയാക്കാ നുള്ള വഴി? ചിലര്‍ വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് അവര്‍ വന്നതോടെ എല്ലാം തകരുന്നു എന്ന അവസ്ഥയിലേക്കാണ് ഇന്ന് കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ രംഗത്തും ശരിയുടെ വഴിയിലേക്ക് നയിക്കുന്ന ഒരു ദിശാബോധം അഥവാ പരിവര്‍ത്തനം അനിവാര്യമാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം നടത്താതിരിക്കാനും പോസ്റ്ററുകളും പ്രചാരണോപാധികളും നശിപ്പിക്കുന്നതും സമ്മേളനങ്ങള്‍ തടയുന്നതും കേരളത്തില്‍ പതിവാണ്. വോട്ടെടുപ്പിലെ കള്ളവോട്ടാണ് ഏറ്റവും ഗുരുതരമായ മറ്റൊരു പ്രശ്‌നം.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ബൂത്ത് പിടുത്തവും ജമീന്ദാര്‍ പറയുന്നവര്‍ക്ക് വോട്ട് കുത്തിയിടുന്നതും ഒക്കെ കേട്ടിട്ടുണ്ടെങ്കിലും ഇന്ന് അത് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്നത് കേരളത്തിലാണ്. നമ്മള്‍ ജനാധിപത്യത്തിന് വേണ്ടി പാകപ്പെട്ടോ എന്ന ചോദ്യം ഉയരുന്നത് ഇവിടെയാണ്. ഈ തിന്മകളില്‍ നിന്നെല്ലാം വഴിമാറി പരിപക്വമായ ഒരു വോട്ടെടുപ്പും ജനാധിപത്യ സംവിധാനവും നിലവില്‍ വന്നില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗുണ്ടാസംഘങ്ങളെ ക്വട്ടേഷന്‍ കൊടുത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് ചോദിക്കുന്നത് അനതിവിദൂരത്താവില്ല. മലയാളി സമൂഹം മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രാഷ്ട്രീയത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുടെ അടിമകളാവുകയും അതിന്റെ വിഴുപ്പുഭാണ്ഡം ചുമക്കുകയും ചെയ്യുന്നതിന് പകരം, ശരിയായി ചിന്തിക്കാനും തിരഞ്ഞെടുക്കാനും കഴിയുന്ന രീതിയിലേക്ക് നമ്മുടെ രാഷ്ട്രീയത്തിന്റെ, തിരഞ്ഞെടുപ്പിന്റെ, ജനാധിപത്യത്തിന്റെ നീതിബോധം മാറേണ്ടിയിരിക്കുന്നു. ആ പരിവര്‍ത്തനത്തിനായി കാത്തിരിക്കാം.