ആരായിരുന്നു ഗാന്ധിയുടെ രാമന്‍ എന്നത് രസകരമായ ഒരു കാര്യമാണ്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് മതേതര ഭീകരവാദികള്‍ വിലപിച്ചുകൊണ്ട് പറഞ്ഞ ഒരു കാര്യമാണ് ഗാന്ധി ഉണ്ടായിരുന്നുവെങ്കില്‍ രാമക്ഷേത്ര പ്രതിഷ്ഠ അനുവദിക്കില്ലായിരുന്നു എന്നത്. ഒരുപടി കൂടി കടന്ന് അദ്ദേ ഹത്തിന്റെ രാമന്‍ ക്ഷേത്രത്തില്‍ അല്ല, മനസ്സിലാണ് എന്നും അവര്‍ അവകാശപ്പെട്ടു. ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ ഇതേ വിഷയം പ്രസംഗിച്ചു, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖപ്രസംഗം പോലും പ്രാണ പ്രതിഷ്ഠയില്‍ വേദനിക്കുന്നതായിരുന്നു. ‘പ്രാണഹത്യ’ എന്നായിരുന്നു മാതൃഭൂമി അതിന് നല്‍കിയ തലക്കെട്ട് പോലും. ഗാന്ധിയുടെ രാമന്‍ അഹിംസാ വ്രതം നോറ്റ് കഴിഞ്ഞിരുന്ന ഒരു സാധുവായിരുന്നു എന്നും, അനീതിക്ക് എതിരെ പൊരുതാന്‍ മടിച്ച്, സമാധാനം മാത്രം കാംക്ഷിച്ചിരുന്ന ഒരാളായിരുന്നു എന്നും പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. ഗാന്ധിക്ക് ശ്രീരാമനോട് ഉണ്ടായിരുന്ന ആരാധനയും ആദരവും തരിമ്പും അറിയാത്ത ഇവര്‍ക്ക് ഗാന്ധിയുടെ രാമ സ്‌നേഹം എന്താണെന്ന് അറിയില്ല. പക്ഷേ നമ്മള്‍ അത് അറിഞ്ഞിരിക്കണം.
പലര്‍ക്കും അറിയാത്തൊരു കാര്യം, ഗാന്ധി തന്നെ ഒരു രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചിട്ടുണ്ട് എന്നതാണ്. 1928 ജനുവരി 24ന് ഗുജറാത്തിലെ (അന്നത്തെ സൗരാഷ്ട്ര) ഭാവനഗറിലാണ് ഗാന്ധി രാമക്ഷേത്രത്തിന് തറക്കല്ല് പാകിയത്. അധഃസ്ഥിത ഹിന്ദുക്കളായിരുന്നു ഈ ക്ഷേത്രം നിര്‍മ്മിച്ചത് പോലും. ഗാന്ധിയെ ക്ഷണിച്ചതും ഭാവ് നഗറിലെ ഹൈന്ദവര്‍ തന്നെ. രാമന്‍ സവര്‍ണ ദേവന്‍ അല്ലേ, അധഃസ്ഥിത ഹിന്ദുക്കള്‍ക്ക് രാമനുമായി എന്ത് ബന്ധം എന്ന് പ്രചരിപ്പിക്കുന്ന വെറുപ്പെഴുത്തുകാര്‍ക്ക് ഗാന്ധി ഈ രാമക്ഷേത്ര പ്രതിഷ്ഠയെ അയിത്തോച്ഛാടനത്തിന്റെ ഭാഗമായിട്ടാണ് കണ്ടത് എന്ന് പോലും അറിയില്ല. പ്രതിഷ്ഠ നടത്തി ഗാന്ധി നിര്‍വ്വഹിച്ച ഈ പ്രസംഗം അത്തരക്കാര്‍ ഒന്ന് അറിയുന്നത് നന്നായിരിക്കും.
‘തൊട്ടുകൂടാത്ത സഹോദരങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരോട് ഉത്തരവാദികളായ ഹിന്ദുക്കള്‍ നിരവധി പാപങ്ങള്‍ ചെയ്തിട്ടുണ്ട്. ആത്മശുദ്ധീകരണത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും പരിഹാരം കാണാന്‍ അവര്‍ എന്ത് ചെയ്താലും അത് അപര്യാപ്തമായിരിക്കും. അതിനാല്‍, തൊട്ടുകൂടാത്തവരെ സേവിക്കാന്‍ എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, മുന്‍കാല പാപങ്ങള്‍ക്ക് എന്തെങ്കിലും ചെറിയ പ്രായശ്ചിത്തം ചെയ്യാന്‍ ദൈവം അയച്ച അവസരമായി ഞാന്‍ കരുതുന്നു. താന്‍ എന്തെങ്കിലും സേവനം ചെയ്യുന്നതിനാല്‍ തനിക്ക് പ്രായശ്ചിത്തം ആവശ്യമില്ലെന്ന് കരുതി ആരും ആഹ്ലാദിക്കേണ്ടതില്ല. ഒരൊറ്റ ഹിന്ദുവിന്റെ മോശം പെരുമാറ്റത്തിന് ഞങ്ങള്‍ എല്ലാവരും സംയുക്തമായി ഉത്തരവാദികളാണെന്ന് നിങ്ങളോട് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു വ്യക്തി ചെയ്യുന്ന പാപത്തിന് ലോകം മുഴുവന്‍ ഉത്തരവാദികളാണെന്നത് സാര്‍വത്രിക നിയമമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും ഈ നിയമം അംഗീകരിക്കണം. ഈ ലോകത്ത് ജാതിയുടെയും സമുദായത്തിന്റെയും വേലിക്കെട്ടുകള്‍ ഉള്ളിടത്തോളം കാലം, ഓരോ അംഗത്തിന്റെയും പാപത്തിന് ഈ സംഘം ഉത്തരവാദികളായിരിക്കും.’1
അതായത് ഈ രാമക്ഷേത്ര ശിലാസ്ഥാപനത്തെ ഗാന്ധി കണ്ടത് അധഃസ്ഥിത ഹൈന്ദവരോടുള്ള സേവനമായിട്ടാണ്.
അപകടങ്ങള്‍ വരുമ്പോള്‍ താന്‍ രാമനാമമാണ് ജപിക്കുന്നതെന്ന് ഗാന്ധി ഓര്‍ക്കുന്നുണ്ട്. കുട്ടിക്കാലത്ത് തന്നെ ഭീതിപ്പെടുത്തിയ ഭൂത പ്രേത പിശാചുക്കളുടെ സ്വപ്‌നങ്ങളില്‍ നിന്ന് മോചനം നേടാന്‍ അദ്ദേഹത്തിന്റെ സേവിക രംഭയാണ് രാമനാമം അദേഹത്തിന് നിര്‍ദ്ദേശിച്ചത്. ആത്മകഥയായ സത്യാന്വേഷണ പരീക്ഷണങ്ങളില്‍ തന്റെ ചെറുപ്പകാലത്ത് അഭിസാരികകളില്‍ നിന്ന് രക്ഷ നേടാന്‍ താന്‍ മൂന്ന് തവണ രാമനാമം ഉപയോഗിച്ച് മനോനിയന്ത്രണം നേടിയിരുന്നതായി ഗാന്ധി എഴുതുന്നുണ്ട്. കുട്ടിക്കാലത്ത് ‘തന്റെ ചുണ്ടുകളില്‍ എല്ലായ്‌പ്പോഴും രാമനാമം ഇല്ലായിരുന്നുവെങ്കിലും എന്റെ ഹൃദയം ഭരിച്ചിരുന്നത് രാമനായിരുന്നു’ എന്ന് ഗാന്ധി പില്‍ക്കാലത്ത് തിരിച്ചറിയുന്നു.2
ഗാന്ധിയുടെ പ്രാര്‍ത്ഥനകളില്‍ ശ്രീരാമന്‍ പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു. ആദ്ധ്യാത്മികമായി ഉണര്‍ന്നിരിക്കുന്ന മനുഷ്യന്റെ ഹൃദയത്തില്‍ എപ്പോഴും ഈശ്വരന്‍ ഉണ്ടാകും എന്ന് ഗാന്ധി മറ്റുള്ളവരെ ഓര്‍മിപ്പിച്ചിരുന്നു. ഗാന്ധിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മനസ്സിലെ ഈശ്വരന്‍ രാമനായിരുന്നു. അതിനെ ഗാന്ധി തന്നെ വിശദീകരിക്കുന്നത് മനോഹരമാണ്: ‘ശ്യൂന്യതയിലേക്ക് ചുരുങ്ങുന്ന ഒരു അവസ്ഥയാണ് അത്. ഈശ്വരന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് എല്ലായ്‌പ്പോഴും ജീവിക്കുന്ന ഒരുവന്റെ ഹൃദയത്തില്‍ ഓരോ നിമിഷത്തിലും രാമന്‍ അധിവസിക്കും.’ 3
1914 മാര്‍ച്ച് 7ന് ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ നിന്ന് റാവുജി പട്ടേലിന് ഗാന്ധി അയക്കുന്ന കത്തിലാണ് രാമനാമ ജപം തന്റെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് ഗാന്ധി ആദ്യമായി വിവരിക്കുന്നത്. ‘ആപത്ത് കാലത്തോ, അല്ലാതെയോ, രാമ നാമം നിരന്തരം ആവര്‍ത്തിച്ച് കൊണ്ടിരിക്കുക. നേടാനുള്ളതെല്ലാം നിങ്ങള്‍ക്ക് നേടാന്‍ കഴിയും.’4 ഇങ്ങനെയായിരുന്നു പട്ടേലിന് ഗാന്ധി കത്തില്‍ നല്‍കുന്ന ഉപദേശം. ഗാന്ധിയുടെ രാമന്‍ റഹീമിന്റെ ദൈവം ആണെന്ന ഒരു വാദം പലരും ഉന്നയിക്കുന്നുണ്ട്.’ എന്നാല്‍ തന്റെ രാമന്‍, റഹീമിന്റെ ദൈവം അല്ല എന്നും ആരെയാണ് താന്‍ രാമനായി കാണുന്നത് എന്നും ഗാന്ധി അതേ കത്തില്‍ വിശദീകരിക്കുന്നു. ‘രാമന്‍ നിരുപാധികമായ നിരാകാരമായ ഒന്നാണ്. ദൈവികമായ ആയിരം ഗുണങ്ങളാല്‍ പരിലസിക്കപ്പെട്ട് നില്‍ക്കുന്നവന്‍. ആസുരികമായ മോഹങ്ങള്‍ കൊണ്ട് നടന്ന രാവണനെ വധിച്ചവന്‍’ ഒക്കെയായിരുന്നു അത്. എന്ന് മാത്രമല്ല, 1925 ജൂലൈയില്‍ സി.ആര്‍. ദാസിന്റെ അനുസ്മരണ പ്രസംഗത്തില്‍ ഗാന്ധി, ‘വ്യക്തിപരമായി ഞാന്‍ രാമനെ ഈശ്വരന്റെ അവതാരമായി തന്നെ കാണുന്നു’ എന്ന് വ്യക്തവും സ്പഷ്ടവുമായി പ്രസംഗിച്ചിട്ടുണ്ട്.5 ഇതില്‍ നിന്ന് തന്നെ തുളസീദാസ വിരചിതമായ രാമായണത്തിലെ നരശാര്‍ദ്ദൂലനായ രാമനെ തന്നെയാണ് ഗാന്ധി ആരാധിച്ചിരുന്നത് എന്ന് വ്യക്തം. ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെ ഭാരതത്തിലേക്ക് തിരികെ എത്തിയതിനു ശേഷം 1924 ‘മാല്‍ജി’ക്ക് അയച്ച കത്തിലും ഗാന്ധി രാമനാമത്തിന്റെ കരുത്ത് വിശദീകരിക്കുന്നു. യര്‍വാദ ജയിലില്‍ തടവില്‍ കിടന്നപ്പോള്‍ താന്‍ തുളസീദാസ രാമായണം അത്യധികം ഗൗരവമായി വായിക്കുകയും അതിന് ശേഷം രാമനാമം പഴയതിലും ശക്തിയായി ജീവിതത്തിന്റെ ഒരു ഭാഗമാക്കി ആചരിക്കുവാന്‍ തീരുമാനമെടുത്തതായും ഗാന്ധി എഴുതുന്നുണ്ട്. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് പിന്നെയങ്ങോട്ട് തന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമായ ഗീത പഠിക്കുവാന്‍ ഗാന്ധി കൂടുതല്‍ സമയം ചെലവഴിച്ചത്.
രാമനെ കുറിച്ചൊരു പൊതു പ്രസ്താവന ഗാന്ധി ആദ്യം നടത്തുന്നത് 1924 മെയ് മാസത്തിലെ നവജീവനിലാണ്…. ‘ബ്രഹ്‌മചര്യ’ എന്ന തലക്കെട്ടില്‍ ഗാന്ധി എഴുതിയ ലേഖനത്തില്‍, ബ്രഹ്‌മചര്യം പാലിക്കാന്‍ ഏറ്റവും ശക്തമായ മന്ത്രം രാമന്‍ എന്നാണ് എന്നും, അത് താന്‍ കുട്ടിക്കാലം മുതല്‍ക്ക് തന്നെ ശീലിച്ചു വന്നതാണ് എന്നും വ്യക്തമാക്കുന്നു. ‘ലൈംഗികാവേശത്തെ കീഴ്‌പ്പെടുത്താനുള്ള സുവര്‍ണ്ണ നിയമം എന്നത് രാമന്‍ എന്ന മാന്ത്രിക മന്ത്രമോ അതല്ലാതെ മറ്റേതെങ്കിലും വിശുദ്ധ മന്ത്രമോ ജപിക്കുക എന്നതാണ്. ദ്വാദശ മന്ത്രം പോലും ഈ ആവിശ്യം നമുക്ക് സാധിച്ച് തരും. അവനവന് ഇഷ്ടമുള്ള വിശ്വാസത്തിന് അനുസരിച്ച് അത് തിരഞ്ഞെടുക്കാം. ഞാന്‍ രാമനാമം നിര്‍ദ്ദേശിച്ചതിന്റെ കാരണം, കുട്ടിക്കാലം മുതല്‍ ഞാനത് പാലിക്കുന്നത് കൊണ്ടും അതിലെനിക്ക് ഫലം ഉള്ളത് കൊണ്ടുമാണ്.’6
‘മാനസിക ബുദ്ധിമുട്ടുകള്‍ക്ക് രാമനാമം ഒരു മരുന്നാണ്’7 എന്നാണ് ഗാന്ധി കരുതിയിരുന്നത്. ഗാന്ധിയുടെ വ്യക്തിത്വം രൂപീകരിക്കുന്നതില്‍ ആദര്‍ശവാനായ രാമന്‍ വലിയ രീതിയില്‍ പങ്ക് വഹിക്കുന്നുണ്ട്. ഗീതയിലെ സ്ഥിതപ്രജ്ഞന്റെ ഗുണങ്ങള്‍ ആര്‍ജിക്കുവാനും ബ്രഹ്‌മചര്യം പാലിക്കുവാനും മനസ്സിനെ ശുദ്ധീകരിക്കാനും, അങ്ങനെ ഒരു വ്യക്തിയെന്ന നിലയില്‍ തന്നെ സകല രീതിയിലും വ്യക്തിത്വം രൂപപ്പെടുത്താന്‍ രാമന്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഗാന്ധി പറയുന്നുണ്ട്.8 മറ്റുള്ളവര്‍ക്ക് കരുത്ത് പകരുന്ന പല മന്ത്രങ്ങളും ഹിന്ദുക്കളുടെ ഇടയിലുണ്ടെങ്കിലും തനിക്ക് ഏറ്റവും കരുത്ത് നല്‍കുന്നത് രാമനാമം ആണെന്ന് ഗാന്ധി എല്ലായ്‌പ്പോഴും പറയാറുണ്ടായിരുന്നു. എന്ന് മാത്രമല്ല, രാമനാമം അദ്ദേഹം ഹൈന്ദവരുടെ പ്രണവരൂപമായ ഓം എന്ന ചിഹ്നത്തിന് തത്തുല്യമായിട്ടാണ് കണ്ടിരുന്നത്. മനുഷ്യന്റെ ആരോഗ്യവും രാമനാമ ജപവും തമ്മില്‍ പോലും ബന്ധമുണ്ടെന്ന് വിശ്വസിച്ചിരുന്ന മനുഷ്യനാണ് ഗാന്ധി. തന്റെ കൂടെ അവസാന നാളുകളില്‍ ഉണ്ടായിരുന്ന മനുവിന് ആരോഗ്യപരമായ അസ്വസ്ഥതകള്‍ വന്നപ്പോള്‍ ‘രാമനാമം മനസ്സില്‍ ഉണ്ടായിരുന്നുവെങ്കില്‍ അവള്‍ക്ക് തുടരെ തുടരെ ഈ പനി വരില്ലായിരുന്നു’ എന്ന് അദേഹം തുറന്നടിച്ചിരുന്നു.9 മനുവിനോട് മാത്രമല്ല, ഗാന്ധി സാഹിത്യത്തിലെ 87, 88, 89, 90 വാള്യങ്ങള്‍ പരിശോധിച്ചാല്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഗാന്ധി ആരോഗ്യം സംരക്ഷിക്കാന്‍ രാമനാമം നിര്‍ദ്ദേശിച്ചിരുന്നു എന്ന് കാണാന്‍ കഴിയും. ഇത് കൂടുതല്‍ വിശദമാക്കി ഗാന്ധി തന്നെ ഹരിജനില്‍ 1946 മാര്‍ച്ചില്‍ എഴുതിയ ഒരു ലേഖനം നമുക്ക് വായിക്കാം.
‘പ്രകൃതി ചികില്‍സയെന്നാല്‍ മനുഷ്യനു ചേരുന്ന ചികിത്സയാണ്. മനസ്സിനും ആത്മാവിനും ഒരുപോലെ ചേരുന്നത്. അത്തരമൊരു വ്യക്തിക്ക്, രാമനാമം യഥാര്‍ത്ഥ പ്രകൃതി ചികിത്സയാണ്. മാറാത്ത പ്രതിവിധിയാണ്… എന്ത് അസുഖം വന്നാലും ഹൃദയത്തില്‍ നിന്ന് രാമനാമം ചൊല്ലുന്നത് അതിനുറപ്പായും ഒരു പരിഹാരമാണ്… എന്നാല്‍ പാരായണം തത്തയെപ്പോലെയാകരുത്, അത് വിശ്വാസത്തില്‍ നിന്ന് ഉടലെടുക്കണം… ശരീരത്തില്‍ അടങ്ങിയിരിക്കുന്ന അഞ്ച് മൂലകങ്ങള്‍, അതായത് ഭൂമി, ജലം, ആകാശം, സൂര്യന്‍, വായു എന്നിവയില്‍ രോഗശാന്തി മാര്‍ഗ്ഗങ്ങള്‍ പരിമിതപ്പെടുത്താന്‍, മനുഷ്യന്‍ അന്വേഷിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും രാമനാമം മാറ്റമില്ലാത്ത അകമ്പടിയായി ഒപ്പമുണ്ടാകണം.’10 ഇന്നായിരുന്നു ഗാന്ധി ഇത് പറഞ്ഞിരുന്നത് എങ്കില്‍ വ്യാജ ഗാന്ധി സ്‌നേഹികള്‍ അദ്ദേഹത്തിന്റെ ആശ്രമം കത്തിച്ചേനേ.
ഗാന്ധിക്ക് രാമനോടുള്ള വിശ്വാസത്തെ പലരും ചോദ്യം ചെയ്തിരുന്നു. അദ്ദേഹം അത് വകവെയ്ക്കാതെ മുന്നോട്ട് പോകുകയും ചെയ്തിരുന്നു. ഇന്ന് ഇടതുപക്ഷ ബൗദ്ധിക സംഘം രാമായണത്തിന് നേരെ ഉപയോഗിച്ചുവരുന്ന അതേ വിമര്‍ശനങ്ങള്‍ തന്നെ ഗാന്ധിക്കും ഒരു കാലത്ത് നേരിടേണ്ടി വന്നു. യങ് ഇന്ത്യയില്‍ വന്ന ഒരു ചോദ്യവും ഉത്തരവും ഇതിലേക്ക് വെളിച്ചം വീശുന്നു.
‘താങ്കള്‍ രാമായണത്തെ ഏറ്റവും നല്ലൊരു ഗ്രന്ഥമായിട്ടാണ് വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ താങ്കളുടെ വീക്ഷണഗതിയുമായി പൊരുത്തപ്പെടാന്‍ ഒരിക്കലും ഞങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. സ്ത്രീകുലത്തിനെ തുളസീദാസ് എത്രത്തോളമാണ് അവമതിച്ചിരിക്കുന്നതെന്ന് താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടോ? രാമന്‍ അധീരനായി ഒളിച്ചിരുന്ന് ബാലിയെ ആക്രമിച്ചതും, വിഭീഷണന്‍ സ്വന്തം രാജ്യത്തെ ചതിച്ചതിനെ പുകഴ്ത്തുകയും, രാമന്‍ സീതയോടു കാണിച്ച അതിഭീകരമായ അനീതിയെ നിരാകരിച്ചുകൊണ്ട് രാമനെ ഒരു അവതാരമായി പ്രകീര്‍ത്തിച്ചതിനെയും താങ്കള്‍ വിലയിരുത്തിയിട്ടുണ്ടോ? ഇത്തരമൊരു ഗ്രന്ഥത്തില്‍ എന്തു സൗന്ദര്യമാണ് താങ്കള്‍ കണ്ടെത്തിയിരിക്കുന്നത്? അതല്ല ആ ഗ്രന്ഥത്തിന്റെ കാവ്യാത്മക സൗന്ദര്യം മറ്റെല്ലാറ്റിനുമുള്ള പരിഹാരമായി താങ്കള്‍ ദര്‍ശിക്കുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ താങ്കള്‍ക്ക് ഇത്തരം ജോലികളൊന്നും ചെയ്യാന്‍ യാതൊരു യോഗ്യതയുമില്ലെന്ന് ഞങ്ങള്‍ പറയുന്നു’ ഇതിന് ഗാന്ധി നല്‍കുന്ന മറുപടി വളരെ ശ്രദ്ധേയവും ഉജ്ജ്വലവുമാണ്!
‘ഇത്തരം വിമര്‍ശനങ്ങളുടെയെല്ലാം ഓരോ അംശവും നമ്മള്‍ പരിഗണിച്ചാല്‍, അവരെ ഖണ്ഡിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് നമ്മള്‍ക്കു മനസ്സിലാകും. ഇക്കാര്യങ്ങള്‍കൊണ്ട് മൊത്തം രാമായണം തന്നെ നിന്ദിക്കപ്പെടേണ്ടതാണെന്നും തോന്നും. എന്നാല്‍ ഏതൊന്നിനെക്കുറിച്ചും ഏതൊരാളെക്കുറിച്ചും ഇങ്ങനെ പറയാവുന്നതേയുള്ളു. പ്രശസ്തനായ ഒരു ചിത്രകാരനെ സംബന്ധിക്കുന്ന ഒരു കഥയുണ്ട്. അദ്ദേഹത്തിന്റെ വിമര്‍ശകരോടു മറുപടി പറയേണ്ടിയിരുന്ന ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം തന്റെ ചിത്രങ്ങള്‍ ഒരിടത്ത് പ്രദര്‍ശിപ്പിച്ചിട്ട് സന്ദര്‍ശകരെ ക്ഷണിക്കുകയും, ചിത്രങ്ങളില്‍ അവര്‍ക്കിഷ്ടപ്പെടാത്ത സ്ഥലങ്ങളില്‍ അടയാളപ്പെടുത്താനും നിര്‍ദ്ദേശിച്ചു. എന്നാല്‍ ചിത്രങ്ങളില്‍ ഒരിടത്തും വിമര്‍ശകരുടെ അടയാളപ്പെടുത്തല്‍ ഉണ്ടായിരുന്നില്ല. സത്യത്തില്‍ ആ ചിത്രങ്ങള്‍ ചിത്രകലയിലെ മാസ്റ്റര്‍പീസ് ആയിരുന്നു. തീര്‍ച്ചയായും, വേദങ്ങളും ബൈബിളും ഖുറാനും ഒന്നും തന്നെ നിന്ദിക്കപ്പെടലില്‍നിന്ന് ഒഴിവായിരുന്നില്ല. ഒരു ഗ്രന്ഥത്തെ കൃത്യമായി മൂല്യനിര്‍ണയം ചെയ്യാനൊരുങ്ങുമ്പോള്‍ അതിനെ മൊത്തമായും വിലയിരുത്തേണ്ടതുണ്ട്. ബാഹ്യനിരൂപണത്തെക്കുറിച്ച് അത്രയേ പറയാനുള്ളു. ഒരു ഗ്രന്ഥത്തിന്റെ ആന്തരികമായ മൂല്യനിര്‍ണയം നടത്തേണ്ടത് ആ ഗ്രന്ഥത്തിന്റെ സിംഹഭാഗം വായനക്കാരില്‍ എന്തു പ്രതികരണമാണത് സൃഷ്ടിച്ചിരിക്കുന്നത് എന്നു കണക്കിലെടുത്തിട്ടാണ്. ഈ രണ്ടു രീതിയിലും വിലയിരുത്തിയാല്‍ ഒരു ഗ്രന്ഥമെന്ന നിലയ്ക്ക് രാമായണത്തിന്റെ വൈശിഷ്ട്യം അനിഷേധ്യമാണെന്നു കാണാം. അതുകൊണ്ടിത് പൂര്‍ണമായും കുറ്റമറ്റതാണെന്ന് അര്‍ത്ഥമില്ല. രാമായണം ദശലക്ഷം ജനങ്ങള്‍ക്ക് സമാധാനവും, വിശ്വാസമില്ലാത്തവര്‍ക്ക് വിശ്വാസവും നല്കിയെന്നും അപ്പോഴും അത് അവിശ്വാസത്തിന്റേതായ അഗ്‌നിയില്‍ പൊള്ളലേറ്റു കിടക്കുന്നവര്‍ക്ക് ഒരു വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നുവെന്നും ഒരു പുസ്തകമെന്ന പേരില്‍ രാമായണത്തിന് അവകാശപ്പെടാവുന്നതാണ്. അതിന്റെ ഓരോ മേഖലയിലും വഴിഞ്ഞൊഴുകുന്നത് അര്‍പ്പണബോധമാണ്. ആധ്യാത്മികാനുഭവത്തിന്റെ വ്യതിരിക്തമായ ഒരു അക്ഷയഖനി തന്നെയാണത്. ചില സമയങ്ങളില്‍ പൈശാചിക മനോഭാവമുള്ള ചിലര്‍ അവരുടെ അത്തരം പ്രവൃ ത്തികളെ സാധൂകരിക്കുന്നതിനായി രാമായണം ഉപയോഗിച്ചിരുന്നുവെന്നത് സത്യമാണ്. രാമായണത്തില്‍ ദോഷകരമായ എന്തെങ്കിലും ഉണ്ടെന്നുള്ളതിന്റെ തെളിവല്ല ഇത്.
ബാലിയെ കൊന്ന കാര്യത്തില്‍, എങ്ങനെ ആയാലും, രണ്ടഭിപ്രായങ്ങള്‍ക്കു സാധ്യതയുണ്ട്. വിഭീഷണനില്‍ കുറ്റങ്ങളൊന്നും കാണാന്‍ എനിക്കു കഴിയുന്നില്ല. അദ്ദേഹത്തിന്റെ സഹോദരനെതിരെ വിഭീഷണന്‍ സത്യഗ്രഹം ചെയ്യുകയായിരുന്നു. ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ കുറ്റകൃത്യങ്ങളോടു സഹതപിക്കുകയോ അതിനെ മറച്ച് വെക്കുകയോ ചെയ്യുന്നത് രാജ്യസ്‌നേഹത്തിന്റെ വികൃതരൂപമാണെന്നും അത്തരം കുറ്റകൃത്യങ്ങളെ എതിര്‍ക്കുന്നതാണ് യഥാര്‍ഥ രാജ്യസ്‌നേഹമെന്നുമാണ് വിഭീഷണന്റെ ഉദാഹരണം നമ്മെ പഠിപ്പിക്കുന്നത്. രാമനെ സഹായിക്കുന്നതിലൂടെ വിഭീഷണന്‍ അദ്ദേഹത്തിന്റെ യഥാര്‍ഥ സേവനം രാജ്യത്തിനു സമര്‍പ്പിക്കുകയായിരുന്നു. സീതയോടുള്ള രാമന്റെ പെരുമാറ്റം ഹൃദയശൂന്യതയെ സൂചിപ്പിക്കുന്നില്ല. ഇത് രാജാവിന്റെ കര്‍ത്തവ്യങ്ങളും ഒരു ഭര്‍ത്താവിന് ഭാര്യയോടുള്ള സ്‌നേഹവും തമ്മിലുള്ള ദ്വന്ദ യുദ്ധത്തിന്റെ തെളിവാണ്.
രാമായണത്തെ സംബന്ധിക്കുന്ന മാന്യമായ സംശയങ്ങളുള്ള അജ്ഞേയവാദികളോട് എനിക്കു നിര്‍ദ്ദേശിക്കാനുള്ളത് ആരുടെയും യാന്ത്രികമായ വ്യാഖ്യാനങ്ങള്‍ സ്വീകരിക്കരുതെന്നാണ്. അവര്‍ക്ക് സംശയങ്ങള്‍ ഉണ്ടാകുന്ന ഭാഗങ്ങള്‍ അവര്‍ ഉപേക്ഷിക്കണം. സത്യത്തിനും അഹിംസയ്ക്കും വിരുദ്ധമായി വരുന്നതിനെ തള്ളിക്കളയണം. അതിനെ ചോദ്യം ചെയ്യുന്നത് തികഞ്ഞ മനോവൈകല്യമാണ്. കാരണം രാമന്‍ ചതി ചെയ്തുവെങ്കില്‍ നമ്മളും ചിലപ്പോള്‍ അങ്ങനെ ചെയ്‌തെന്നുവരും. രാമന് വഞ്ചന പ്രയോഗിക്കാന്‍ കഴിയുമായിരുന്നില്ല എന്നു വിശ്വസിക്കുന്നതായിരിക്കും അഭികാമ്യം. ‘കുറ്റങ്ങളില്‍നിന്ന് പൂര്‍ണമായും വിമുക്തമായ യാതൊന്നും തന്നെ ഈ ഭൂമുഖത്തില്ല’ എന്നാണ് ഗീതാവാക്യം. അതുകൊണ്ട് കെട്ടുകഥയിലെ അരയന്നങ്ങളെപ്പോലെ, പാലും വെള്ളവും ചേര്‍ന്നതില്‍ നിന്ന് നമുക്ക് പാല് മാത്രം സ്വീകരിക്കാം. എല്ലാറ്റിലേയും നന്മകളെമാത്രം സ്വീകരിക്കുകയും തിന്മകളെ നിരാകരിക്കുകയും ചെയ്യാം. ദൈവത്തോളം ആരും ഒന്നുംതന്നെ പവിത്രമായതില്ല.’10
ഗാന്ധി പറഞ്ഞ വിഭീഷണന്റെ ഉദാഹരണം ഇന്നാട്ടിലെ കമ്യൂണിസ്റ്റുകള്‍ക്ക് രസിക്കാന്‍ അത്ര വഴിയില്ല. കാരണം സ്റ്റാലിനെയും മാവോയെയും പോള്‍ പോട്ടിനെയും പോലുള്ള ഏകാധിപതികളെ ഒന്നും അവര്‍ ഒരു കാലത്തും തള്ളി പറഞ്ഞിട്ടില്ലല്ലോ.
മറ്റൊന്ന്, ഗാന്ധി ഇവിടെ അഹിംസയ്ക്ക് എതിരായി വരുന്നതിനെ തള്ളിക്കളയണം എന്ന് പറയുന്നതില്‍ പലര്‍ക്കും സംശയം ഉണ്ടാകാം. രാവണനെ വധിച്ചത് അഹിംസ മാര്‍ഗ്ഗം വഴി ആയിരിക്കിലല്ലോ. താടക വധം, അനേകം അസുരന്മാരെ വധിച്ചത്, യുദ്ധം, അവയൊന്നും അഹിംസയെ മുന്നോട്ട് വയ്ക്കുന്നില്ല. അത്തരം സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ നാമാദ്യം ഗാന്ധിയുടെ അഹിംസ എന്താണ് എന്ന് അറിയണം. ഗാന്ധിയുടെ അഹിംസ ഒരിക്കലും ഭീരുത്വമായിരുന്നില്ല. തല്ല് കൊണ്ട് മറു കരണം കാട്ടി കൊടുക്കുന്നതുമായിരുന്നില്ല. അത് ഗാന്ധി തന്നെ വിശദീകരിക്കുന്നു.
‘ഭീരുത്വത്തിനും അക്രമത്തിനും ഇടയില്‍ ഒരു തിരഞ്ഞെടുപ്പ് മാത്രമുള്ളിടത്ത് ഞാന്‍ അക്രമത്തെ ഉപദേശിക്കും. അവള്‍ (ഭാരത മാതാവ്) ഭീരുത്വമായി മാറുകയോ നിലനില്‍ക്കുകയോ അവളുടെ സ്വന്തം അപമാനത്തിന് നിസ്സഹായയായ സാക്ഷിയാവുകയോ ചെയ്യുന്നതിനേക്കാള്‍ അവളുടെ ബഹുമാനം സംരക്ഷിക്കാന്‍ ഇന്ത്യ ആയുധങ്ങള്‍ സ്വീകരിക്കുന്നതാണ് എനിക്കിഷ്ടം.’12
അതുകൊണ്ട് തന്നെ ശ്രീരാമന്‍ ധര്‍മ്മ സംസ്ഥാപനത്തിന് വേണ്ടി രാമബാണം തൊടുത്ത് വിടുന്നതില്‍ ഗാന്ധിക്ക് സന്തോഷമേയുള്ളൂ എന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയും…അതില്‍ നിന്ന് തന്നെ ഗാന്ധിയുടെ രാമന്‍ അഹിംസാവാദി ആകുവാന്‍ ഗാന്ധി ഒരിക്കലും അനുവദിക്കില്ല എന്നും നമുക്ക് വായിക്കാം.
ഗാന്ധി തന്നെ നേരിട്ട് 1921 മാര്‍ച്ച് മാസത്തില്‍ അയോദ്ധ്യയില്‍ രാമജന്മഭൂമി സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. ‘ഞാന്‍ അയോധ്യയില്‍ എത്തിയപ്പോള്‍, രാമന്‍ ജനിച്ചു എന്ന് പറയപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ക്ഷേത്രത്തില്‍ എന്നെ പ്രവര്‍ത്തകര്‍ കൊണ്ട് പോയി’ എന്ന് ഗാന്ധി നവജീവനില്‍ എഴുതുന്നുണ്ട്. എന്ന് മാത്രമല്ല, വിഗ്രഹത്തെ ഖാദി തുണി കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കണമെന്ന് ക്ഷേത്ര പുരോഹിതനോട് നിര്‍ദ്ദേശിക്കണമെന്ന് ഗാന്ധിയുടെ ഒപ്പം വന്നവര്‍ അദ്ദേഹത്തോടു അഭ്യര്‍ഥിക്കുന്നുണ്ട്.13 ഗാന്ധി കണ്ട ചെറിയ ക്ഷേത്രം 1857ല്‍ ബാബാ ഫക്കീര്‍ സിംഗ് ഖാത്സയുടെ നേതൃത്വത്തില്‍ നിഹംഗ് സിഖുകള്‍ പണികഴിപ്പിച്ച റാം ചബൂത്ര ആയിരിക്കാം. കാരണം ജന്മഭൂമി യില്‍ നിലനിന്ന ക്ഷേത്രം അന്ന് സിഖുകാര്‍ പണിത രാമ ക്ഷേത്രമാണ്. എന്തായാലും ചബൂത്ര നിലനില്‍ക്കുന്നതിനോ, ഹിന്ദുക്കള്‍ ആരാധന നടത്തുന്നതിനോ ഗാന്ധി എതിര് പറയുന്നില്ല.
ഇനിയാണ് ഇതിലും രസകരമായ മറ്റൊരു കണ്ടുപിടുത്തം. അയോധ്യയിലെ ക്ഷേത്രം ഉയരുമ്പോള്‍ ഗാന്ധി വേദന കൊണ്ട് ഉരുകും എന്നും അദ്ദേഹത്തിന് അത് കണ്ടുനില്‍ക്കാന്‍ പറ്റില്ലെന്നും ഒക്കെ വാദിച്ചവര്‍ക്ക്, പക്ഷേ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് പണിതിട്ട് ഉണ്ടെങ്കില്‍ അവ എന്ത് ചെയ്യണം എന്ന് ഗാന്ധി തന്നെ പറഞ്ഞിട്ടുള്ളത് അത്ര രസിക്കാന്‍ വഴിയില്ല. രാംഗോപാല്‍ എന്നൊരാളുടെ കത്തിന് നവജീവനില്‍ ഗാന്ധിജി 1937 ജൂലായ് 27ന് നല്‍കിയ മറുപടിയില്‍ ഗാന്ധി അയോദ്ധ്യ, കാശി തുടങ്ങി തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കുന്നു:
”ഏതെങ്കിലും ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത് അത്യന്തം ഹീനമായ പാപമാണ്. മുഗള്‍ഭരണകാലത്ത് മതഭ്രാന്തുമൂലം മുസ്ലിം ഭരണാധികാരികള്‍ ഹിന്ദുക്കളുടെ നിരവധി ആരാധനാലയങ്ങള്‍ കയ്യേറിയിട്ടുണ്ട്. ഇവയില്‍ പലതും കൊള്ളചെയ്യുകയും തകര്‍ക്കുകയും മസ്ജിദുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ദൈവത്തെ ആരാധിക്കുന്ന കേന്ദ്രങ്ങളെന്ന നിലയ്ക്ക് ക്ഷേത്രങ്ങളും മസ്ജിദുകളും തമ്മില്‍ വ്യത്യാസമില്ലെങ്കിലും ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ആരാധനാരീതികള്‍ക്ക് വ്യത്യാസമുണ്ട്.”
”മതപരമായ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍, താന്‍ ആരാധന നടത്തുന്ന ഒരു മസ്ജിദ് ഹിന്ദുവായ ഒരാള്‍ കൊള്ളയടിക്കുന്നത് ഒരു മുസ്ലിമിന് ഒരിക്കലും സഹിക്കാനാവില്ല. ഇതുപോലെ താന്‍ ആരാധിക്കുന്ന രാമന്റെയോ കൃഷ്ണന്റെയോ വിഷ്ണുവിന്റെയോ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നത് ഹിന്ദുവിനും അംഗീകരിക്കാനാവില്ല. എവിടെയെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അടിമത്തത്തിന്റെ ചിഹ്നങ്ങളാണ്. ഇത്തരം സ്ഥലങ്ങളില്‍ തര്‍ക്കങ്ങളുണ്ടാവുമ്പോള്‍ ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കണം. മുസ്ലിങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ ഹിന്ദുക്കളുടെ കൈവശമുണ്ടെങ്കില്‍ അത് മഹാമനസ്‌കതയോടെ മുസ്ലിങ്ങള്‍ക്ക് വിട്ടുകൊടുക്കണം. ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രങ്ങള്‍ മുസ്ലിങ്ങളുടെ കൈവശമാണെങ്കില്‍ അവ സന്തോഷത്തോടെ ഹിന്ദുക്കള്‍ക്കും കൈമാറണം. ഇത് പരസ്പരമുള്ള വിവേചനങ്ങള്‍ നീക്കി ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ ഐക്യം വളര്‍ത്തുകയും ചെയ്യും. ഭാരതത്തെപ്പോലൊരു രാജ്യത്തിന് ഇത് അനുഗ്രഹമാവും.’14
മുഗള്‍ ഭരണാധികാരികള്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തു എന്നും, അവര്‍ മത ഭ്രാന്തര്‍ ആയിരുന്നു എന്നും ഗാന്ധിക്ക് സംശയം ഒന്നുമില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ട് എങ്കില്‍ അതെല്ലാം വിട്ട് നല്‍കണം എന്ന് ഗാന്ധി പറയുന്നുണ്ട്. അതുകൊണ്ട് ഗാന്ധിസ്‌നേഹം ഹിമാലയം വരെ മുട്ടി നില്‍ക്കുന്ന ഗാന്ധി ഭക്തന്മാര്‍ ഗാന്ധിയെ ഇതിലേക്കൊന്നും വലിച്ചിഴയ്ക്കരുത്. നിങ്ങളുടെ സങ്കുചിത പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് പിടിച്ച് നിര്‍ത്താന്‍ കഴിയുന്ന വ്യക്തിത്വമല്ല ഗാന്ധി. നിങ്ങളെക്കൊണ്ട് അത് കൂട്ടിയാല്‍ കൂടുകയുമില്ല….
ഗാന്ധിയുടെ രാമന്‍ കരുത്തിന്റെ പ്രതീകമാണ്, ദൗര്‍ബല്ല്യത്തിന്റേതല്ല. ഗാന്ധിയുടെ രാമനോടുള്ള സ്‌നേഹം, ആരാധന എന്നത് ഇന്നത്തെ വ്യാജന്മാരായ, ഒരുകാലത്ത് ഗാന്ധിയെ കുരുടന്‍ മിശിഹാ എന്ന് വിളിച്ച് നടന്ന ഇടതുപക്ഷത്തിന് മനസ്സിലാകണം എന്നില്ല. രാമനെ സേവിക്കാന്‍ മാത്രം തനിക്ക് ജീവിച്ചാല്‍ മതിയെന്ന് പറഞ്ഞ ഗാന്ധിയെ അവര്‍ക്ക് താല്‍പ്പര്യമില്ല. തന്റെ ഭൂമിയിലെ ലക്ഷ്യം തന്നെ രാമനാമത്തിന്റെ ശക്തി മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കുക എന്നതാണ് എന്ന് ഗാന്ധി സ്ഥാപിക്കുന്നു;
‘രാമനാമത്തിന്റെ പൂര്‍ണ്ണ ശക്തിയെക്കുറിച്ച് ആളുകള്‍ക്ക് അറിയില്ല. ഞാന്‍ അത് പ്രകടിപ്പിക്കാനാണ് ഇവിടെയുള്ളത്. അവന്റെ കൃപയാല്‍, അവനെ സേവിക്കാനും പൂജിക്കാനും വേണ്ടി മാത്രം ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഫിസിക്കല്‍ സയന്‍സിന്റെ നിയമങ്ങള്‍ കണ്ടുപിടിക്കാന്‍ ഒരു മഹാമാരി പടര്‍ന്നു പിടിക്കുന്ന ഒരു പ്രദേശത്തേക്ക് ഒരു ഡോക്ടറോ ശാസ്ത്രജ്ഞനോ പാഞ്ഞടുക്കുന്നത് പോലെ രാമനാമത്തിന്റെ ശാസ്ത്രീയത കണ്ടെത്താന്‍ ഞാന്‍ ഈ അഗ്‌നിയില്‍ പ്രവേശിക്കുന്നു. ഞാന്‍ അത് കണ്ടെത്തണം, അല്ലെങ്കില്‍ കണ്ടെത്തുന്ന ശ്രമത്തില്‍ നശിക്കണം.’15
ഇങ്ങനെ പറഞ്ഞതിന്, മതേതര ഭീകരവാദികള്‍ ഇന്നത്തെ സാഹചര്യങ്ങള്‍ വെച്ച് വിലയിരുത്തിയാല്‍ ഗാന്ധിയെ ഒന്നാന്തരം വര്‍ഗീയവാദിയും ഹിന്ദുത്വ ഫാസിസ്റ്റും ആക്കിമാറ്റിയെനെ.
‘രാമനാമമോ മറ്റേതെങ്കിലും ദൈവനാമമോ ഹൃദയത്തില്‍ നിന്ന് ഉച്ചരിക്കുന്നത് പരമശക്തിയുടെ സഹായം തേടലാണെന്ന് ഞാന്‍ പറഞ്ഞു. ആ ശക്തിക്ക് ചെയ്യാന്‍ കഴിയുന്നത് മറ്റൊരു ശക്തിക്കും കഴിയില്ല. രാമനാമവുമായി താരതമ്യം ചെയ്യുമ്പോള്‍ ആറ്റംബോംബ് ഒന്നുമല്ല… എന്നില്‍ ശക്തി നിറയ്ക്കുന്നത് പോലെയാണ് അത്…. ജീവിതത്തിലെ ഏറ്റവും ഉന്നതമായ കാര്യമാണ് രാമനാമം. ദിവസേനയുള്ള ആഹാരത്തില്‍ നിന്നും ഉറക്കത്തില്‍ നിന്നും ഊര്‍ജവും ഉന്മേഷവും ലഭിക്കുന്നത് പോലെ ഞാന്‍ രാമനില്‍ നിന്നും ശക്തി പ്രാപിക്കുന്നു.’16
ഗാന്ധിയുടെ രാമന്‍ ഇടതുപക്ഷത്തിന്റെ സ്വപ്‌നങ്ങളിലെ സോവിയറ്റ് രാമന്‍ അല്ല, വാത്മീകി മഹര്‍ഷി എഴുതിയ ആദി കാവ്യത്തില്‍ വിഭാവനം ചെയ്യപ്പെട്ട ഗുണഗണങ്ങള്‍ സ്വന്തമാക്കിയ രാമനാണ്. അത് തന്നെയാണ് ഹിന്ദുത്വത്തിന്റെ രാമനും അത് വഴി ഹിന്ദുക്കളുടെ രാമനും.
എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിയുടെ അന്ത്യദിനത്തിന് തൊട്ട് തലേ ദിവസം പോലും അദ്ദേഹം രാമന്റെ പിണക്കത്തെ ഓര്‍ത്ത് പരിഭവം കൊള്ളുകയായിരുന്നു. അവസാന നിരാഹാരത്തില്‍ നിന്നും പതിയെ മുക്തനായി വന്ന ഗാന്ധി പറഞ്ഞു:
‘എന്റെ കരുത്ത് ഞാന്‍ പതിയെ വീണ്ടെടുക്കുന്നു. ഇത്തവണ എന്റെ രണ്ട് കിഡ്‌നികളും കരളും തീവ്രമായി ബാധിക്കപ്പെട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ച് അതിനര്‍ത്ഥം, രാമനാമത്തോടുള്ള എന്റെ ഭക്തി പൂര്‍ണ്ണമല്ല എന്നാണ്.’17
അവലംബം
1. (നവജീവന്‍, 29-1-1928)
2. Gandhis religion, jtf jordens (പേജ് 192-193)
3. Ibid(പേജ് 192)
4. ഗാന്ധി സാഹിത്യം -14 (പേജ് 103)
5. നവജീവന്‍ 12-7-1925
6. നവജീവന്‍ 25-5-1924
7.gandhis religion,jtf jordens(പേജ് 194)
8. Ibid (പേജ് 194)
9. Ibid (195)
10. 1946 മാര്‍ച്ച് 3 ഹരിജന്‍
11. യങ് ഇന്ത്യ young India ഒക്ടോബര്‍ 31 1929
12. the mind of mahatma gandhi,mk Gandhi.org
13. ഗാന്ധി സാഹിത്യം, വോളിയം 22,(പേജ് 441)
14. india today 28 മെയ് 2022
15. ഡോക്ടര്‍മാരുമായുള്ള സംഭാഷണം ഒക്ടോബര്‍ 2 1947 (ഗാന്ധി സാഹിത്യം 97 പേജ് 26)
16. gandhis religion (പേജ് 197)
17. കിഷോര്‍ ലാല്‍ മശ്രുവാലയ്ക്ക് എഴുതിയ കത്ത് – 1948 ജനുവരി 29.