വന്യമൃഗങ്ങളുടെ ജീവിതത്തെക്കുറിച്ച് കേട്ടറിയുന്ന ഒരു സംഭവമുണ്ട്, വിശക്കുമ്പോള്‍ മാത്രമേ വന്യമൃഗങ്ങള്‍ ഇരതേടുകയും മറ്റു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്യാറുള്ളൂ. വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ സംഭവങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്ന ഏതു സാധാരണക്കാരന്റെ മനസ്സിലും ഉയരുന്ന ചോദ്യം ചികിത്സ വേണ്ടത് മൃഗങ്ങള്‍ക്കാണോ അതോ അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കും എസ്എഫ്‌ഐ നേതാക്കള്‍ക്കും ആണോ എന്നതാണ്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ എന്തിന്റെ പേരിലായാലും ഒപ്പമുള്ള ഒരു സഹവിദ്യാര്‍ത്ഥിയെ അതിക്രൂരമായി പീഡിപ്പിക്കുകയും തല്ലിക്കൊന്നു കെട്ടിത്തൂക്കുകയും ചെയ്ത സംഭവം ഒരുകാര്യം വ്യക്തമാക്കുന്നു. ഇവരെക്കാള്‍ എത്രയോ ഭേദമാണ് വന്യമൃഗങ്ങളും തെരുവുനായ്ക്കളുമെന്ന്.
ഈ സംഭവത്തിലെ കുറ്റവാളികള്‍ വിദ്യാര്‍ത്ഥികളില്‍ മാത്രം ഒതുങ്ങുന്നില്ല. മൂന്നുദിവസം തുടര്‍ച്ചയായി നടന്ന അക്രമ സംഭവങ്ങള്‍ ഹോസ്റ്റലിന്റെ വാര്‍ഡനും ഡീനും അറിഞ്ഞില്ല എന്നുപറയുന്നത് എത്രമാത്രം സത്യമാണ്? കോളേജിലെ ഡീനായ എം.കെ. നാരായണന്റെ മക്കള്‍ക്കാണ് ഈ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതെങ്കില്‍ എന്താകുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയും നെടുമങ്ങാട് കുറക്കോട് വിനോദ് നഗര്‍ പവിത്രത്തില്‍ ജയപ്രകാശിന്റെയും ഷീബയുടെയും മകനുമായ സിദ്ധാര്‍ത്ഥ് ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് ഹോസ്റ്റലിന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു എന്നാണ് ഔദ്യോഗിക ഭാഷ്യം. മരണത്തിന് ഏതാനും മണിക്കൂര്‍ മുമ്പ് സിദ്ധാര്‍ത്ഥ് അമ്മയെ ഫോണില്‍ വിളിച്ചതാണ്. സമര്‍ത്ഥനായ വിദ്യാര്‍ത്ഥി,മികച്ച ചിത്രകാരനും ഫോട്ടോഗ്രാഫറും ആര്‍ക്കും അസൂയ തോന്നുന്ന പ്രതിഭാശാലിയായ യുവാവ്. ആത്മഹത്യ ചെയ്യാന്‍ യാതൊരു കാരണവും സാഹചര്യവും ഇല്ലാത്ത സിദ്ധാര്‍ത്ഥന്റെ മരണം സാധാരണ മരണമാണെന്ന് വരുത്താനാണ് യൂണിവേഴ്‌സിറ്റി അധികൃതരും വയനാട് പോലീസും ശ്രമിച്ചത്.
പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് അവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. സിദ്ധാര്‍ത്ഥന് ക്രൂരമായ മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ശരീരത്തില്‍ രണ്ടുമൂന്നു ദിവസം പഴക്കമുള്ള ഒട്ടേറെ മുറിവുകള്‍ ഉണ്ടായിരുന്നു. തലക്കും താടിയെല്ലിനും മുതുകിലും ക്ഷതമേറ്റതിന്റെ പാടുകള്‍ ഉണ്ട്. കനമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചിരിക്കാം. കഴുത്തില്‍ കുരുക്ക് മുറുകിയ ഭാഗത്ത് കണ്ടെത്തിയ മുറിവില്‍ അസ്വാഭാവികതയുണ്ടെന്നും ഇതാണ് മരണകാരണമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കോളേജില്‍ അന്വേഷണം നടത്തി. ഏതാനും വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍. സജീവന്‍ മരണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ പ്രതികളുടെ സംഘടനാബന്ധമോ യൂണിയന്‍ ബന്ധമോ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് എസ്എഫ്‌ഐ നേതാക്കളെ വെള്ളപൂശാനും ഗാന്ധിയന്മാരാക്കാനുമാണ് ശ്രമം നടത്തിയത്.
ഒരു വീടിന്റെയും നാടിന്റെയും പ്രതീക്ഷയായ, കലാകാരനായ, സംസ്‌കാര സമ്പന്നനായ ഒരു യുവാവിന്റെ അതിക്രൂരമായ മരണത്തെ ഈ തരത്തിലാണോ കേരള പോലീസ് കാണേണ്ടത്? രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി, ഭരണകക്ഷിക്കു വേണ്ടി ഏറാന്‍ മൂളാനും അവര്‍ പറയുന്നത് അനുസരിച്ച് കൊലപാതകം ആത്മഹത്യയാക്കാനും ആള്‍ക്കൂട്ടം തല്ലിക്കൊന്നതിനെ സ്വാഭാവിക മരണമാക്കാനുമുള്ള ശ്രമം കേരള പോലീസിനെ ഇന്ന് എവിടെ എത്തിച്ചു എന്ന കാര്യം കൂടി ബഹുമാന്യനായ ഡിജിപി മുതല്‍ താഴെയറ്റം വരെയുള്ള പോലീസുകാര്‍ വരെ ആലോചിക്കണം. തീവ്രവാദികളും പച്ചവെളിച്ചവും നുഴഞ്ഞുകയറി രാഷ്ട്രീയവല്‍ക്കരണത്തിന്റെ ഭാഗമായി ഗവര്‍ണറുടെയും പ്രധാനമന്ത്രിയുടെയും വരെ അതീവ രഹസ്യമായ യാത്രാപാതകള്‍ ആവശ്യക്കാര്‍ക്ക് ചേര്‍ത്തി കൊടുക്കുന്ന നിലയിലേക്ക് കേരള പോലീസ് മാറിയെങ്കില്‍ അതിനുത്തരവാദികള്‍ ആരാണ്?
പ്രണയദിനത്തില്‍ നൃത്തപരിപാടിക്കിടെ സിദ്ധാര്‍ത്ഥ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഡാന്‍സ് ചെയ്തു എന്നതിന്റെ പേരില്‍ ഒരുസംഘം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായും പരസ്യ വിചാരണ നടത്തിയതായും കുടുംബം തന്നെ ആരോപണം ഉയര്‍ത്തിയിരുന്നു. ഫെബ്രുവരി 15 ന് വീട്ടിലേക്ക് വരാന്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ എത്തിയ സിദ്ധാര്‍ത്ഥിനെ സഹപാഠികളില്‍ ഒരാളായ ഇഹ്‌സാന്‍ ഫോണ്‍ ചെയ്ത് തിരിച്ചു വിളിക്കുകയായിരുന്നു. കോളേജില്‍ എത്തിയ സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിന് അടുത്തുള്ള പാറപ്പുറത്ത് വച്ചും വാട്ടര്‍ ടാങ്കിന് അടുത്തുവച്ചും ക്രൂരമായി മര്‍ദ്ദിച്ചു. രണ്ട് ബെല്‍റ്റുകള്‍ മുറിയുന്നത് വരെ സിദ്ധാര്‍ത്ഥിനെ തല്ലി. കമ്പിയും വടിയും ഉപയോഗിച്ചും മര്‍മ്മ സ്ഥാനങ്ങളില്‍ ചവിട്ടിയും ഇടിച്ചും ഒക്കെ നടത്തിയ അക്രമത്തിനിടയില്‍ മൂന്ന് ദിവസവും ഒരുതുള്ളി വെള്ളം പോലും പ്രിയപ്പെട്ട സഹപാഠികള്‍ അവനു നല്‍കിയില്ല. ഹോസ്റ്റലിലെയും കോളേജിലെയും നിരവധി വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെയാണ് മര്‍ദ്ദനം നടന്നത്. മൂന്നുദിവസം തുടര്‍ച്ചയായി നടന്ന മര്‍ദ്ദനം ഹോസ്റ്റല്‍ വാര്‍ഡനും ഡീനും അറിയാതെ പോകില്ല. എന്നിട്ടും സിദ്ധാര്‍ത്ഥിന്റെ രക്ഷാകര്‍ത്താക്കള്‍ എത്തിയപ്പോള്‍ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് ഡീന്‍ എം.കെ.നാരായണന്‍ പറഞ്ഞത്. സീനിയര്‍ വിദ്യാര്‍ത്ഥികളാണ് സിദ്ധാര്‍ത്ഥനെ അടിച്ചുകൊന്നതെന്ന് ചില സഹപാഠികള്‍ രക്ഷാകര്‍ത്താക്കളോട് പറയുകയും ചെയ്തു. ആദ്യം സംഭവം ലാഘവബുദ്ധിയോടെ എടുത്ത എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം കേരളത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി ഈ ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ രംഗത്ത് വന്നതോടെ 12 പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു.
കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണ്‍, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ എന്നിവര്‍ ഉള്‍പ്പെട്ട 12 പ്രതികളാണ് തുടര്‍ച്ചയായി മൂന്നുദിവസം സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനിടെ ഇലക്ട്രിക് വയര്‍ കൊണ്ട് കഴുത്ത് ഞെരുക്കിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിമരിച്ച അടയാളത്തിന് പുറമേ രണ്ടുദിവസം പഴക്കമുള്ള മറ്റൊരു മുറിവ് ഇതാണ് സൂചിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥന്റെ നെഞ്ച്, വയര്‍ എന്നിവിടങ്ങളില്‍ ഒക്കെ മറ്റുള്ളവരുടെ കാല്‍പ്പാടുകളും കാലിന്റെ തള്ളവിരലും പതിഞ്ഞതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ആന്തരികാവയവങ്ങള്‍ തകര്‍ന്നിരുന്നു. കസേരയില്‍ ഇരുത്തിയ ശേഷം മര്‍ദ്ദിച്ചു പിറകിലേക്ക് തള്ളി നിലത്തിട്ട് ചവിട്ടിയതാവാനുള്ള സാധ്യതകളും ഫോറന്‍സിക്ക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സിദ്ധാര്‍ത്ഥന്റെ തലയ്ക്ക് പിന്നിലും പരിക്കേറ്റു. വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ സിദ്ധാര്‍ത്ഥിനെ പ്രതികളില്‍ ഒരാളും സഹപാഠിയുമായ ഇഹ്‌സാന്‍ ആണ് തിരിച്ചുവിളിച്ച് മര്‍ദ്ദനത്തിന് വിധേയനാക്കിയത്. അര്‍ദ്ധരാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ സിദ്ധാര്‍ത്ഥിന്റെ കരച്ചില്‍ കേട്ടതായി സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐ നേതാക്കളെ ഭയന്ന് സിദ്ധാര്‍ത്ഥിനെ ആശുപത്രിയില്‍ എത്തിക്കാനോ അധികൃതരെ അറിയിക്കാനോ മറ്റ് വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. എസ്എഫ്‌ഐ മാത്രമുള്ള ക്യാമ്പസില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ ഒന്നുംതന്നെ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടുതന്നെ സിദ്ധാര്‍ത്ഥന്റെ മരണം ആത്മഹത്യയാക്കാനും തെളിവുകള്‍ നശിപ്പിക്കാനും കാര്യങ്ങള്‍ മൂടിവെക്കാനും അവര്‍ക്ക് എളുപ്പമായി. ശരീരത്തിലെ മുറിവുകള്‍ ചൂണ്ടിക്കാട്ടിയിട്ടുപോലും സാധാരണ മരണമാണെന്ന രീതിയിലാണ് പോലീസ് തുടക്കത്തില്‍ നിലപാട് സ്വീകരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്കായി സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തിയ വിദ്യാര്‍ത്ഥികളോട് ബന്ധുക്കളോടൊന്നും സംസാരിക്കരുതെന്നും സംഭവങ്ങള്‍ പറയരുതെന്നും കോളേജ് അധികൃതര്‍ വിലക്കിയിരുന്നു.
പൂക്കോട് സര്‍വകലാശാലയില്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും മനുഷ്യന്മാര്‍ തന്നെയാണോ എന്ന സംശയമാണ് ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം. കലാകാരനും കഴിവുള്ളവനുമായ ഒരു യുവാവ് സഹപാഠിയായി എത്തുമ്പോള്‍ സന്തോഷിക്കുകയും അവനുമായി സൗഹൃദം ഉണ്ടാക്കുകയും ചെയ്യുന്നതിനു പകരം അവനെ നിഷ്ഠൂരമായി തല്ലിക്കൊന്നു കെട്ടിത്തൂക്കുന്ന എസ്എഫ്‌ഐ പാരമ്പര്യം വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഏതുതരത്തിലാണ് യോജിക്കുന്നത്? സര്‍വകലാശാലയില്‍ എത്തിയവര്‍ഷം തന്നെ ക്ലാസ് പ്രതിനിധിയായി, ഫോട്ടോഗ്രാഫിയിലെ മികവു കണക്കിലെടുത്ത് സര്‍വ്വകലാശാലയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ സ്ഥാനം, ചിത്രം വരയില്‍ മിടുക്കന്‍, പാട്ടിലും ഡാന്‍സിലും പ്രതിഭ, ഒന്നിന് പിറകെ ഒന്നായി നീളുന്ന ഈ യുവാവിന്റെ കഴിവുകളെ തല്ലിച്ചതച്ച് കൊന്നു കെട്ടിത്തൂക്കി ആ കുടുംബത്തിന്റെ ഭദ്രതയുടെ ദീപം തല്ലിക്കെടുത്തിയപ്പോള്‍ നിങ്ങള്‍ക്ക് എന്തുകിട്ടി? കേരളത്തിലെ ക്യാമ്പസുകളെ ഈ തരത്തില്‍ രക്തരൂക്ഷിതമാക്കി കൊല്ലും കൊലയും നിത്യസംഭവമാക്കി മാറ്റിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് എസ്എഫ്‌ഐ എന്ന പ്രസ്ഥാനത്തിന് ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല. നിങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനയല്ല കഴുകന്മാരാണ്. ശവം തിരഞ്ഞു നടക്കുന്ന ശവംതീനി കഴുകന്മാര്‍.
പരുമല കോളേജില്‍ എസ്എഫ്‌ഐക്കാര്‍, മറ്റൊരു സംഘടനയില്‍ വിശ്വസിക്കുന്നു എന്നതിന്റെ പേരില്‍ മാത്രം മൂന്നു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച് പുഴയില്‍ എറിഞ്ഞ് വലിയ കല്ലുകള്‍ കൊണ്ട് എറിഞ്ഞു വീഴ്ത്തി കൊല്ലുകയായിരുന്നു. സ്വന്തം സംഘടനയിലെ അംഗമായിരുന്ന മഹാരാജാസ് കോളേജിലെ അഭിമന്യുവിനെ കൊന്നു വീഴ്ത്തിയതും എസ്എഫ്‌ഐ പിന്തുണയോടെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ധനുവച്ചപുരം ഐടിഐയില്‍ പ്രൊജക്റ്റിന്റെ പേരില്‍ ആയുധ നിര്‍മ്മാണം നടത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍. കോട്ടയം കോളേജില്‍ സഹപാഠിക്ക് കുഞ്ഞുങ്ങളെ സൃഷ്ടിച്ചു നല്‍കുമെന്ന ഉദാര വാഗ്ദാനമായിരുന്നു എസ്എഫ്‌ഐ നല്‍കിയത്. ആ എസ്എഫ്‌ഐക്കെതിരെ നടപടിയെടുക്കാനോ സംഘടനാ തലത്തിലെങ്കിലും നിലപാട് സ്വീകരിക്കാനോ എ.ഐ.എസ്.എഫിന് കഴിഞ്ഞില്ല. നേരത്തെ തന്നെ സിപിഎമ്മിന്റെ ദുഃശാഠ്യത്തിനും അഹന്തക്കും മുന്നില്‍ കീഴടങ്ങിയ എഐഎസ്എഫ് തിരിഞ്ഞോടിയപ്പോള്‍ നഷ്ടമായത് ഒരു പെണ്‍കുട്ടിയുടെ മാനമാണെന്ന കാര്യം ഇടതുമുന്നണി ചര്‍ച്ചയില്‍ പോലും ഉന്നയിക്കാന്‍ ആര്‍ക്കുമായില്ല.
ക്യാമ്പസിലെ അക്രമത്തിനും അനീതിക്കും ഒരുപരിധിവരെ വിരാമം ഇടാന്‍ കഴിയുന്നത് അധ്യാപകര്‍ക്കാണ്. പക്ഷേ, എസ്എഫ്‌ഐയുടെ മുഷ്ടിക്കെതിരെ നിലപാടെടുക്കാന്‍, എല്ലാ വിദ്യാര്‍ത്ഥികളെയും ഒരുപോലെ കാണാനും സഹായിക്കാനും അവരുടെ കണ്ണീരൊപ്പാനും കഴിയുന്ന അധ്യാപകര്‍ കോളേജുകളില്‍ ഇല്ലാതായി എന്നതുകൂടിയാണ് പൂക്കോട് സംഭവം നമ്മുടെ മനസ്സാക്ഷിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടുന്നത്. നട്ടെല്ലുള്ള, നല്ല തറവാട്ടില്‍ പിറന്ന ഒരു അധ്യാപകന്‍ എങ്കിലും ആ കലാലയത്തില്‍ ഉണ്ടായിരുന്നെങ്കില്‍ മൂന്നുദിവസം തുടര്‍ച്ചയായി ഒരു കുഞ്ഞിനെ വെള്ളം കൊടുക്കാതെ തല്ലിച്ചതച്ചപ്പോള്‍ ചോദിക്കാന്‍ എത്തുമായിരുന്നു. അക്രമികള്‍ക്ക് ചൂട്ടു പിടിക്കാനും അവരെ വെള്ളപൂശാനും കൂടെ നില്‍ക്കാനും ശ്രമിച്ച ഡീന്‍ അടക്കമുള്ള അധ്യാപകര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം. തെളിവ് നശിപ്പിക്കാനും കേസ് ഇല്ലാതാക്കാനും അവര്‍ നടത്തിയ ശ്രമങ്ങള്‍ ക്രിമിനല്‍ ഗൂഢാലോചനയുടെ പരിധിയില്‍ വരുന്നതാണ്. മാത്രമല്ല, ഈ സംഭവത്തില്‍ സുതാര്യവും ശക്തവുമായ നടപടി ഉണ്ടാകണമെങ്കില്‍ സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ മതിയാവില്ല. അതുകൊണ്ടുതന്നെ കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണം. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തല്‍ക്കാലം മുഖം രക്ഷിക്കാന്‍ പിണറായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെങ്കിലും പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടിയെടുക്കാനോ സത്യം പുറത്തു കൊണ്ടുവരാനോ ഉള്ള ശക്തിയും ആര്‍ജ്ജവവും അവര്‍ക്ക് ഉണ്ടാവില്ല. വാളയാര്‍ കേസിലും കിളിരൂര്‍ കേസിലും അടക്കം ഇത് കേരളം കണ്ടതാണ്. അതുകൊണ്ടുതന്നെ ഈ സംഭവത്തില്‍ സിബിഐ അന്വേഷണം ഉണ്ടായേ പറ്റൂ. കേരളത്തിലെ ക്യാമ്പസുകളില്‍ നിന്ന് രാഷ്ട്രീയം പൂര്‍ണമായി തുടച്ചുനീക്കണമെന്ന് അഭിപ്രായമില്ല. പക്ഷേ, കലാലയങ്ങളില്‍ നിന്ന് അക്രമവും സ്വേച്ഛാധിപത്യവും പൂര്‍ണമായും തുടച്ചുനീക്കിയേ കഴിയൂ.