ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് കൃഷി ഒരു സംസ്ഥാന വിഷയമാണ്. ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ രണ്ടാമത്തെ ലിസ്റ്റില്‍ (സ്റ്റേറ്റ് ലിസ്റ്റില്‍) പതിനാലാമത്തെ ഇനമായി ഇത് കാണിച്ചിട്ടുണ്ട്. അതായത്, കൃഷിയുമായി സംബന്ധിച്ച നടപടികള്‍ പ്രാഥമികമായി എടുക്കേണ്ടത് അതാത് സംസ്ഥാന ഗവണ്‍മെന്റുകള്‍ ആണെന്നര്‍ത്ഥം. എന്നാല്‍ വിവിധ കാലഘട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി എടുത്ത നടപടികളുടെ ഫലമായി അടിസ്ഥാന താങ്ങുവിലയുടെയും മറ്റും കാര്യങ്ങള്‍ നിശ്ചയിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ എടുത്തുവരുന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലേക്കുള്ള സംഭാവന ഏകദേശം 15% ത്തോളം (2,02,223) മാത്രമാണുള്ളത്. പക്ഷേ ഏകദേശം 150 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു മേഖലയാണ് കൃഷി. ചെറുകിട കര്‍ഷകരും, നാമമാത്ര കര്‍ഷകരും മൊത്തം കൃഷി നടക്കുന്ന സ്ഥലത്തിന്റെ 33 ശതമാനത്തോളമേ (2 ഹെക്ടറില്‍ താഴെ) കയ്യാളുന്നുള്ളൂ. പക്ഷേ, അവര്‍ മൊത്തം കൃഷിക്കാരുടെ 85 ശതമാനത്തോളവും വരുന്നു. അതായത്, 15 ശതമാനം കര്‍ഷകര്‍ 67% കാര്‍ഷിക മേഖല കയ്യടക്കി വച്ചിരിക്കുന്നതായി കാണാം. വാസ്തവത്തില്‍ 85% വരുന്ന ചെറുകിട കര്‍ഷകര്‍ക്കാണ് കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ മൂലം ഏറ്റവും വിഷമിക്കേണ്ടിവരുന്നത്. ഇവരുടെ ഇടയില്‍ തന്നെയാണ് കാര്‍ഷിക കടങ്ങളും, വിള നാശങ്ങളും മറ്റു മൂലമുള്ള കാരണങ്ങളാല്‍ കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നതും. കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രതിസന്ധികളെ കുറിച്ച് പഠിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഡോ. എം.എസ് സ്വാമിനാഥന്‍ കമ്മീഷനെ നിയമിക്കുകയും, സ്വാമിനാഥന്‍ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് 2006ല്‍ തന്നെ സമര്‍പ്പിക്കുകയും ചെയ്തതാണ്. 2004 മുതല്‍ 2014 വരെ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നു എങ്കിലും സ്വാമിനാഥന്‍ നല്‍കിയ മിക്കവാറും നിര്‍ദ്ദേശങ്ങളില്‍ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. കാര്‍ഷിക വിളകള്‍ക്ക് നിയമപരമായി ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം അടക്കം ഇതില്‍ ഉള്‍പ്പെടുന്നു.
കേന്ദ്രസര്‍ക്കാര്‍ 2020ല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരികയുണ്ടായി. എന്നാല്‍ ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 13 മാസം നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍ നടക്കുകയും കേന്ദ്രസര്‍ക്കാര്‍ ഈ നിയമങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. ഈ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരില്‍ എത്ര ശതമാനം പേര്‍ അംഗീകരിക്കുന്നുവെന്ന് അറിയുന്നതിനായി ബഹുമാനപ്പെട്ട സുപ്രീംകോടതി 2021 ജനുവരിയില്‍ ഒരു കമ്മറ്റിയെ നിയോഗിക്കുകയുണ്ടായി. ഇതിന്റെ കണ്ടെത്തലായി പറയുന്നത്, 85.7 ശതമാനം കര്‍ഷകരും ഈ നിയമങ്ങളെ അനുകൂലിച്ചിരുന്നു എന്നതാണ്. അതായത് ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വളരെ പ്രയോജനം ചെയ്യുന്ന നിയമങ്ങള്‍ ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത് എന്നര്‍ത്ഥം.
കാര്‍ഷിക മേഖല ഏകദേശം 60% ജനങ്ങളുടെ ജീവിത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉപാധി ആണെങ്കിലും 15 ശതമാനത്തോളം വരുന്ന, അതില്‍ തന്നെ ഏഴോ എട്ടോ ശതമാനം വരുന്ന വലിയ ഭൂഉടമകളാണ് കാര്‍ഷിക മേഖലയിലെ എല്ലാവിധ പ്രയോജനങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ഗുണഭോക്താക്കള്‍. മണ്ഡികളില്‍ കാര്‍ഷികവിളകള്‍ കൊണ്ടുകൊടുത്തു അതിന്റെ പണം കിട്ടാതെ ആത്മഹത്യ ചെയ്യേണ്ടി വന്നിരുന്ന കര്‍ഷകരോ ചെറുകിട കര്‍ഷകരോ ഒന്നുമായിരുന്നില്ല കാര്‍ഷിക പ്രക്ഷോഭം എന്ന നിലയില്‍ ദല്‍ഹി വളയുകയും 13 മാസക്കാലം പ്രക്ഷോഭം നടത്തുകയും ചെയ്തത്. ഈ പ്രക്ഷോഭത്തിനായി വന്നിരുന്ന പലരും വളരെ മുന്തിയ തരം കാറുകളിലും, ഡയറക്ട് ടു ഹോം സംവിധാനങ്ങള്‍ ഉള്ള ടെലിവിഷന്‍ ഘടിപ്പിച്ച എയര്‍കണ്ടീഷനിംഗ് സംവിധാനമൊക്കെയുള്ള വാഹനങ്ങളിലുമാണ് ദല്‍ഹി വളയാന്‍ എത്തുന്നത്. പലപ്പോഴും വലിയ കാര്‍ഷിക ഭൂവുടമകള്‍ അവരുടെ കാര്‍ഷിക തൊഴിലാളികളെ ഈ സമരത്തില്‍ ചേരുന്നതിന് നിര്‍ബന്ധിക്കുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
സാധാരണ നിലയില്‍ ഏഴു ലക്ഷം രൂപയില്‍ അധികം വാര്‍ഷിക വരുമാനമുള്ള ഒരു ഉദ്യോഗസ്ഥനോ, അതുപോലെ ആദായം ലഭിക്കുന്ന മറ്റുള്ളവരോ ആദായനികുതി നല്‍കേണ്ടി വരുമ്പോള്‍ നൂറുകണക്കിന് കോടി ആദായമുള്ള ഈ കാര്‍ഷിക വന്‍കിടക്കാര്‍ യാതൊരു ആദായനികുതിയും നല്‍കേണ്ടതില്ല. കാര്‍ഷിക ആദായനികുതി സംസ്ഥാനങ്ങളുടെ വിഷയം ആയതിനാല്‍, മിക്കവാറും സംസ്ഥാനങ്ങള്‍ നാമമാത്രമായോ അല്ലെങ്കില്‍ പ്രാബല്യത്തില്‍ ഇല്ലാത്ത വിധത്തിലുള്ള കാര്‍ഷിക ആദായ നികുതികളോ ആണ് നടപ്പിലാക്കുന്നത്. അങ്ങനെ ഏഴോ എട്ടോ ശതമാനം വരുന്ന കാര്‍ഷിക വന്‍ പ്രഭുക്കള്‍ മറ്റുള്ളവരുടെ സമ്പത്ത് കൊണ്ടും അതിന്റെ സ്വാധീനം കൊണ്ടും നിയന്ത്രിക്കുന്ന അവസ്ഥയാണ് ഉള്ളത്.
2020 – 21 ലെ കാര്‍ഷിക പ്രക്ഷോഭത്തില്‍ ഇന്ത്യയ്ക്ക് പുറത്തു നിന്നുള്ള ശക്തികള്‍ ഇടപെട്ടിരുന്നതും, പ്രത്യേകിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇക്കാര്യത്തില്‍ അനാവശ്യമായി കൈകടത്തല്‍ നടത്തിയതും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ഇന്ത്യയിലെ കര്‍ഷകരുടെ സമരം എന്നാണ് വിളിക്കുന്നതെങ്കിലും പ്രധാനമായും പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ് ദല്‍ഹിയിലേക്ക് എല്ലാ സുഖസൗകര്യങ്ങളോടുമുള്ള മാര്‍ച്ച് നടത്തുന്നത്. ബഹുമാനപ്പെട്ട കോടതിയുടെ വിചാരണയിലിരിക്കുന്ന ലഖീപൂര്‍ഖേരി സംഭവത്തിലെ പ്രതികള്‍ക്ക് ശിക്ഷ കൊടുക്കുന്നത് പോലും ഈ പ്രക്ഷോഭങ്ങളിലെ ഒരു ആവശ്യമായി കാണുന്നു.
ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യങ്ങള്‍ എന്താണ് എന്ന് നോക്കാം;
1) സര്‍ക്കാര്‍ നല്‍കിയിട്ടുള്ള എല്ലാ കാര്‍ഷിക ലോണുകളും പൂര്‍ണ്ണമായും എഴുതിത്തള്ളണം എന്നതാണ് ഒരു ആവശ്യം. ഏകദേശം 24 ലക്ഷം കോടി രൂപയുടെ ബാധ്യത ഇന്ത്യന്‍ ബാങ്കുകള്‍ക്ക് വരുത്തിവയ്ക്കുന്ന ഒന്നാണിത്. മാത്രമല്ല, കടമെടുത്താല്‍ തിരിച്ചടയ്‌ക്കേണ്ടതില്ല എന്ന ഒരു സ്വാഭാവിക പരിണാമത്തിലേക്ക് കര്‍ഷകരെ എത്തിക്കുന്നതിന് മാത്രമേ ഇത്തരമൊരു നടപടി സഹായിക്കൂ.
2) വൈദ്യുത മേഖലയിലെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കരുത് എന്നതാണ് മറ്റൊരാവശ്യം. വൈദ്യുതമേഖല ശരിയായി പ്രവര്‍ത്തിക്കുന്നതിന് റിന്യൂവബിള്‍ എനര്‍ജിയിലേക്ക് പൂര്‍ണ്ണമായും മാറ്റുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
3) പാടങ്ങളിലെ വൈക്കോല്‍ കത്തിക്കുന്നതിന് പൂര്‍ണ്ണമായും സംരക്ഷണം വേണം എന്നുള്ളതാണ് വിചിത്രമായ മറ്റൊരാവശ്യം. ഇതില്‍ നിന്ന് തന്നെ ഇത് പഞ്ചാബിലെ ചില കര്‍ഷകരുടെ മാത്രം ആവശ്യമാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഉത്തര്‍പ്രദേശിലും മറ്റും ഈ വൈക്കോല്‍ കര്‍ഷകര്‍ ആദായകരമായ രീതിയില്‍ യാതൊരുവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇല്ലാതെ എങ്ങനെ സംസ്‌കരിക്കാം എന്ന് തെളിയിച്ചിരിക്കെയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.
4) വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ നിന്നും ഭാരതം പൂര്‍ണ്ണമായും പിന്മാറണം എന്നതാണ് മറ്റൊരാവശ്യം. ഇത് നടപ്പിലാക്കേണ്ട ഒരാവശ്യവുമില്ല. മാത്രമല്ല, ഭാരതം പോലുള്ള രാജ്യങ്ങളുടെ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനിലെ വാദങ്ങളാണ് വികസ്വര രാജ്യങ്ങള്‍ക്ക് പല കാര്യങ്ങളിലും തുണയായി വരുന്നത്. മാത്രമല്ല, ബഹുഭൂരിപക്ഷം വരുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങളും കൂടി രാഷ്ട്രത്തിന് കണക്കിലെടുക്കേണ്ടതുണ്ട്.
5) എല്ലാ കര്‍ഷകര്‍ക്കും, കര്‍ഷക തൊഴിലാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് 10,000 രൂപ വീതം മാസം പെന്‍ഷന്‍ നല്‍കണം എന്നതാണ് മറ്റൊരാവശ്യം. സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയ സമയത്താണ് രാഷ്ട്രത്തിന്റെ ബഡ്ജറ്റിനെക്കാള്‍ വലിപ്പം വരുന്ന ഇത്തരമൊരു ആവശ്യം ഉയരുന്നത് എന്ന് കാണാം. തീര്‍ച്ചയായും നാമമാത്ര കര്‍ഷകര്‍ക്കും, കര്‍ഷക തൊഴിലാളികള്‍ക്കും അത്യാവശ്യമായ പെന്‍ഷനുകള്‍ നല്‍കേണ്ടതുണ്ട്. രാജ്യത്തിലെ പല സംസ്ഥാനങ്ങളും ചെറിയ തോതില്‍ ഇത്തരം ക്ഷേമപെന്‍ഷനുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇത് കുറെക്കൂടി കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമങ്ങളാണ് കൈക്കൊള്ളേണ്ടത്.
6) കാര്‍ഷിക വിളകള്‍ക്ക് മാത്രമല്ല, കാര്‍ഷിക സ്ഥലങ്ങള്‍ക്കും സര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് അടച്ച് ഇന്‍ഷുറന്‍സ് ഉറപ്പാക്കണം എന്നതാണ് മറ്റൊരു ആവശ്യം. കാര്‍ഷിക വിളകള്‍ രാഷ്ട്രത്തിന് ആവശ്യമുള്ള വിധത്തില്‍ വിവിധ രീതിയിലുള്ളതായി കൃഷി ചെയ്യുന്നതിനും, അതാത് വിളകള്‍ക്ക് അനുസരിച്ച് ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക എന്നതാണ് ഇതിന് പ്രതിവിധി.
7) എല്ലാ കാര്‍ഷിക വിളകള്‍ക്കും താങ്ങുവില പ്രഖ്യാപിക്കുകയും അത് നിയമപരമായി സര്‍ക്കാരിന്റെ ബാധ്യത ആകണം എന്നതാണ് മറ്റൊരാവശ്യം. ഇപ്പോള്‍ സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ള 23 ഓളം കാര്‍ഷിക വിളകളുടെ മുഴുവന്‍ സംഭരണം നടത്തണമെങ്കില്‍ 17 ലക്ഷം കോടി രൂപയില്‍ അധികം വേണം. ഇത് സംഭരിച്ചാല്‍ സൂക്ഷിച്ചു വയ്ക്കുന്നതിന് ആവശ്യമായ സംഭരണശാലകള്‍ ഉണ്ടാക്കേണ്ടി വരും. വളരെ കൂടുതല്‍ തുക ഇതിനായി വേണ്ടിവരും. പല സ്ഥലങ്ങളിലും എംഎസ്പി നടപ്പിലാക്കിയപ്പോള്‍ സ്വകാര്യമേഖല പൂര്‍ണമായി സംഭരണത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും അതുവഴി കര്‍ഷകര്‍ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടായ സംഭവങ്ങളുമുണ്ട്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പരസ്പരം ബന്ധപ്പെട്ട് രണ്ടു സര്‍ക്കാരുകളുടെയും ഉത്തരവാദിത്വത്തില്‍ കുറെക്കൂടി നല്ല രീതിയിലുള്ള ചുരുങ്ങിയ താങ്ങുവില പ്രഖ്യാപനങ്ങള്‍ നടത്തി ആവശ്യമായ സംഭരണങ്ങള്‍ നടത്താന്‍ സാധ്യതയുള്ളതാണ്.
ചുരുങ്ങിയ താങ്ങുവില നെല്ലിന് (കിലോയ്ക്ക്) 2013-14 ല്‍ സാധാരണ നെല്ലിന് 13 രൂപ 10 പൈസയും ഗ്രേഡ് എ നെല്ലിന് 13 രൂപ 45 പൈസയുമായിരുന്നു. 2023 ല്‍ ഇത് 21 രൂപ 83 പൈസ (1 കിലോയ്ക്ക്) ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ഗോതമ്പിന്റെ കാര്യത്തിലാണെങ്കില്‍ 2013-14 ല്‍ ക്വിന്റലിന് 1400 രൂപ ആയിരുന്നത് 2125 രൂപ ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് കേന്ദ്ര സര്‍ക്കാര്‍ മാത്രം നല്‍കുന്ന തുകയാണ്. ഇതിന്റെ കൂടെ സംസ്ഥാനങ്ങള്‍ അവരുടെ ചെറിയ വിഹിതം നല്‍കിയാണ് മൊത്തം ചുരുങ്ങിയ താങ്ങുവില കര്‍ഷകര്‍ക്ക് സംഭരണത്തിനായി നല്‍കുന്നത്. സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നത് ഉല്പാദന ചെലവിന്റെ 50% കൂടി മുകളില്‍ വെച്ച് കൃഷിക്ക് വേണ്ടി വരുന്ന മൂലധന ചെലവിന്റെയും സ്ഥലത്തിന്റെ വാടകയുടെയും അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് 50% വീതം റിട്ടേണ്‍ ലഭിക്കണമെന്നതായിരുന്നു. എന്നാല്‍ 2006 മുതല്‍ 2014 വരെയും ഇത് നടപ്പില്‍ വരുത്തുവാന്‍ അന്നുണ്ടായിരുന്ന സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സ്വാമിനാഥന്‍ കമ്മീഷന്റെ സി2+50% ഫോര്‍മുലയ്ക്ക് പകരമിപ്പോള്‍ ഉപയോഗിക്കുന്നത് എ2+എഫ് എല്‍ & സി2 എന്ന ഫോര്‍മുലയാണ്. സര്‍ക്കാര്‍ ഇപ്പോള്‍ താങ്ങുവില കണക്കാക്കുന്നത് ഉല്പാദന ചെലവ്, മാര്‍ക്കറ്റിന്റെ സ്ഥിതിഗതികള്‍ക്ക് നീതിപൂര്‍വ്വകമായ ഒരു വില ലഭിക്കല്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ്. ഇത് തയ്യാറാക്കുന്നത് The Commision for Agricultural Costs and Prices എന്ന കമ്മീഷന്‍ ആണ്. ഇത് കേന്ദ്ര കൃഷി മന്ത്രാലയത്തോടു ബന്ധപ്പെട്ടിരിക്കുന്നു. ഇവര്‍ 22 പ്രത്യേകം പ്രത്യേകം വിളകളുടെ താങ്ങുവില നിര്‍ദ്ദേശിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നു. കേന്ദ്രസര്‍ക്കാര്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം 24 വിവിധ ഉല്പന്നങ്ങള്‍ക്കായി ചുരുങ്ങിയ താങ്ങുവില തയ്യാറാക്കുന്നുണ്ട്.
8) 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ വന്നിട്ടുള്ള കാര്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണം എന്നതാണ് മറ്റൊരു ആവശ്യം. ഭാരതത്തിലുണ്ടായിട്ടുള്ള അടിസ്ഥാനപരമായ വികസനങ്ങളെ മുഴുവന്‍ ഇല്ലാതാക്കുന്ന ഒരു നടപടി ആയിരിക്കുമിത്. ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും നടപ്പിലാക്കാന്‍ ആകുന്ന ഒന്നല്ല.
9) ഇത് കൂടാതെ തൊഴിലുറപ്പ് പദ്ധതിയിലുള്ള പണം കര്‍ഷകര്‍ക്ക് മാറ്റി നല്‍കി അവരുടെ കാര്‍ഷിക ചെലവ് കുറയ്ക്കണം എന്നതാണ് മറ്റൊരു ആവശ്യം. ആവശ്യമായ സംസ്ഥാനങ്ങളില്‍ ഉല്പാദനപരമായ തൊഴില്‍ പദ്ധതികള്‍ നടക്കുന്നുവെന്ന് ഉറപ്പാക്കി ഈ പദ്ധതിയുടെ വിഹിതം വര്‍ദ്ധിപ്പിക്കാവുന്നതാണ്. എന്നാല്‍ ഒരു പദ്ധതിയുടെ മുഴുവന്‍ ഗുണഭോക്താക്കളായി കര്‍ഷകരെ പ്രതേ്യകിച്ച് വന്‍കിട കര്‍ഷകരെ മാറ്റുന്നത് അഭികാമ്യമല്ല. മറ്റൊരു കാര്യം മനസ്സിലാക്കേണ്ടത് വന്‍കിട കര്‍ഷകര്‍ യന്ത്രവല്ക്കൃത സംവിധാനങ്ങള്‍ ഉപയോഗിച്ച് മനുഷ്യപ്രയത്‌നത്തിന്റെ ആവശ്യകത വളരെയധികം കുറച്ചിട്ടുണ്ട് എന്നതാണ്. അവരുടെ ഉല്പാദനമേഖലയിലെ മനുഷ്യപ്രയത്‌നത്തിന്റെ ദിനങ്ങള്‍ വളരെ കുറവാണ്. അതേസമയം ഉല്പാദനം വളരെ കൂടുതലും.
കാര്‍ഷിക വിളകള്‍ക്ക് വേണ്ട വളങ്ങള്‍ക്ക് ഒന്നേ മുക്കാല്‍ ലക്ഷം കോടി രൂപയാണ് ഒരു വര്‍ഷം സബ്‌സിഡിയായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇന്ത്യയുടെ ഒരു വര്‍ഷത്തെ ബഡ്ജറ്റിലെ മൊത്തം ചെലവ് 45 ലക്ഷം കോടി രൂപയ്ക്ക് അടുത്താണ്. അതിലും എത്രയോ കൂടുതല്‍ തുക വേണ്ടിവരും ഈ ‘കാര്‍ഷിക’ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്?
അല്‍-ജസീറയും കാനഡയും മറ്റും എടുക്കുന്ന താല്പര്യം ഇക്കാര്യത്തില്‍ ഇന്ത്യയെ വെട്ടി മുറിക്കാന്‍ ഒരുമ്പെട്ടു ഇറങ്ങിയവര്‍ക്ക് കാര്‍ഷിക സമരങ്ങള്‍ എന്ന പേരില്‍ നടത്തുന്ന ഈ സമരാഭാസത്തിലുള്ള പങ്ക് വ്യക്തമാക്കുന്നതാണ്. ഈ സമരത്തിന് എത്തിയിരിക്കുന്ന ചിലര്‍ പറയുന്നത് ആസാദ് പഞ്ചാബിനോ, ഖലിസ്ഥാനോ വേണ്ടിയാണ് സമരത്തിന് എത്തിയിരിക്കുന്നത് എന്നാണ്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയായില്‍ ലഭ്യവുമാണ്.
യാതൊരുവിധ യാഥാര്‍ത്ഥ്യബോധവും ഇല്ലാത്ത ആവശ്യങ്ങള്‍ നിരത്തി പഞ്ചാബില്‍ നിന്നും സര്‍വ്വവിധ സുഖസൗകര്യങ്ങളോടുകൂടി ഈ സമരത്തിന് എത്തിയിരിക്കുന്നവരെ പിന്തുണയ്ക്കുന്നതിന് ആം ആദ്മി പാര്‍ട്ടിയും ‘ഇന്‍ഡി’ സഖ്യവും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. 2024 ഏപ്രിലില്‍ നടക്കേണ്ട ലോക്‌സഭ ഇലക്ഷന് മുന്നോടിയായി ഉള്ള ഒരു അവസാന ശ്രമമായി ഇതിനെ കാണേണ്ടതാണ്. അതോടൊപ്പം ഖലിസ്ഥാന്‍ വാദികളായ ചിലരും കാര്‍ഷിക ഭൂപ്രഭുക്കളും കാര്‍ഷിക മേഖലയുടെ പേര് മാത്രം ഉപയോഗിച്ച് നടത്തുന്ന ഒരു രാഷ്ട്ര വിരുദ്ധ സമരമായി മാത്രമേ ഈ കാര്‍ഷിക പ്രക്ഷോഭങ്ങളെ കാണാനാവു. കാര്‍ഷിക മേഖലയെ ഉയര്‍ത്തുന്നതിനും ചെറുകിട നാമമാത്ര കര്‍ഷകരെ സഹായിക്കുന്നതിനുള്ള ഒരു നടപടിയായി പ്രക്ഷോഭകര്‍ക്ക് ഈ സമരത്തെ ചൂണ്ടിക്കാണിക്കാനാവില്ല. കൈയൂക്ക് കൊണ്ടും, ധനം കൊണ്ടും, അതിന്റെ ഹുങ്ക് കൊണ്ടും രാജ്യ തലസ്ഥാനത്തെ വരിഞ്ഞു കെട്ടി അക്രമ സമരം നടത്തി ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് കഴിയുന്നത്ര സഹായം നല്‍കുക എന്നുള്ളതാണ് ഈ പ്രക്ഷോഭത്തിന്റെ പ്രധാന അജണ്ട. രാഷ്ട്രത്തിന് താങ്ങാന്‍ ആകാത്തത് കൊണ്ടാണ് 2004 മുതല്‍2014 വരെ ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരിന് എം.എസ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മിക്കവാറും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കാന്‍ ആകാതിരുന്നത്. അതെല്ലാം തങ്ങള്‍ അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കും എന്ന് ഇപ്പോള്‍ പറയുന്നത് ഇന്ത്യന്‍ ജനതയെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. കഴിഞ്ഞ കാര്‍ഷിക പ്രക്ഷോഭത്തിനോട് അനുവര്‍ത്തിച്ച നയം ആയിരിക്കരുത് ഇപ്പോള്‍ തുടങ്ങി വെച്ചിട്ടുള്ള ഈ ‘ദല്‍ഹി ചലോ’ സമരത്തോട് സ്വീകരിക്കേണ്ടത്. ഇതിനെ അതിശക്തമായി നേരിടേണ്ടതും, ഇതിലെ രാജ്യവിരുദ്ധതയും രാഷ്ട്രീയ തല്‍പരതയും ജനങ്ങളുടെ മുന്‍പില്‍ തുറന്നു കാട്ടേണ്ടതും ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
ബഹുഭൂരിപക്ഷം വരുന്ന ചെറുകിട കര്‍ഷകര്‍ക്കും നാമമാത്ര കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും അതിന് സ്ഥിരതയുണ്ടാക്കുന്നതിനും അതോടൊപ്പം രാജ്യത്തിനകത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് കാര്‍ഷിക വസ്തുക്കളുടെ പൊതുവായ ലഭ്യത ഉറപ്പാക്കുന്നതിനും ഊന്നിയുള്ള നയങ്ങളിലാകണം ശ്രദ്ധ നല്‍കേണ്ടത്. അതിന്റെ ഭാഗമായുള്ള പുതിയ സ്റ്റോറേജുകള്‍ ഉണ്ടാക്കല്‍, കര്‍ഷകര്‍ക്ക് ആവശ്യമായ രാസവളം സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കല്‍, വെള്ളം, ആവശ്യമായ ധനം എന്നിവ ലഭ്യമാക്കല്‍ (20 ലക്ഷം കോടി രുപയാണ് കാര്‍ഷിക മേഖലയില്‍ കടം നല്‍കുന്നതിനായി ബഡ്ജറ്റില്‍ നീക്കിവെച്ചിട്ടുള്ളത് എന്ന് കാണുക) ശരിയായ സമയത്ത് ഉല്പാദനം, ചുരുങ്ങിയ താങ്ങുവിലയ്ക്ക് വാങ്ങേണ്ടി വന്നാല്‍ വാങ്ങേണ്ട സാഹചര്യം സൃഷ്ടിക്കല്‍, കര്‍ഷകര്‍ക്ക് ഒരു കാരണവശാലും കടം എടുക്കുന്നതിനുവേണ്ടി അമിത പലിശ ഈടാക്കുന്നവരെ സമീപിക്കുന്നത് ഇല്ലാതാക്കല്‍ എന്നിങ്ങനെ ഉള്ള കാര്യങ്ങളാണ് നടപ്പാക്കേണ്ടത്. ക്ഷേമ പെന്‍ഷനുകളില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് വരുത്തിയും ഇപ്പോള്‍ തന്നെ നല്‍കിയിട്ടുള്ള പ്രധാനമന്ത്രി ആയുഷ്മാന്‍ യോജന തുടങ്ങിയ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കിയും ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും നല്ല വിധത്തില്‍ സഹായിക്കുന്നതിന് കഴിയുന്നതാണ്. രാഷ്ട്ര വിരുദ്ധ ശക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാതെയോ അിറഞ്ഞിട്ടും അറിവില്ലായ്മ നടിച്ചോ 2024 ലെ പൊതു തിരെഞ്ഞെടുപ്പ് വരുന്നതിനു മുന്‍പായി ഇപ്പോള്‍ നടക്കുന്ന പോലൊരു സമരം നടത്തുന്നത് തീര്‍ച്ചയായും കര്‍ശനമായി നിയന്ത്രിക്കപ്പെടേണ്ടതാണ്. വന്‍കിട കര്‍ഷകര്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ അല്ല ആവശ്യം, മറിച്ച് ചെറുകിട കര്‍ഷകര്‍ക്കും, നാമമാത്ര കര്‍ഷകര്‍ക്കും, കര്‍ഷക തൊഴിലാളികള്‍ക്കും വേണ്ടിയുള്ള നയങ്ങളാണ് ആവശ്യം. ഇപ്പോഴത്തെ സമരം ഈ മുന്നു വിഭാഗങ്ങളെയും സഹായിക്കുന്നതിനായിട്ടുള്ളതല്ല.
(കേരളാ പോലീസ് മുന്‍ മേധാവിയാണ് ലേഖകന്‍)