ജാതിസെന്‍സസ് നടപ്പാക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭം എന്ന അശ്വമേധത്തിനു കുതിരയെ അഴിച്ചുവിട്ട് പടക്കിറങ്ങിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജന:സെക്രട്ടറി സീതാറാം യച്ചൂരിക്ക് തിരുവനന്തപുരത്തെ ഏ.കെ.ജി. സെന്ററില്‍ എന്നല്ല കേരളത്തിലെ ഏതെങ്കിലും എല്‍.സി. ആപ്പീസില്‍ കാലെടുത്തു വെക്കണമെങ്കില്‍ യുദ്ധക്കോപ്പുകളൊക്കെ അഴിച്ച് പിടിക്കു പുറത്തു വെച്ച് കുളിച്ച് ശുദ്ധം വരുത്തണം. ഇനി അകത്തു കടന്നാല്‍ തന്നെ ജാതിസെന്‍സസ് എന്നു മിണ്ടിപ്പോകരുത് എന്ന വിജയന്‍ സഖാവിന്റെ ആജ്ഞ ശിരസ്സാവഹിക്കുകയും വേണം. ജാതി സെന്‍സസും കൊണ്ട് ഇങ്ങോട്ടു വരണ്ട എന്നാണ് മുഖ്യന്റെ ഫത്വ. മോദി ജാതിസെന്‍സസിനെ എതിര്‍ക്കുന്നത് മനുവാദി സാമൂഹ്യ അടിച്ചമര്‍ത്തലിന്റെ ഭാഗമായാണെന്ന് യച്ചൂരി വൈരുദ്ധ്യാത്മിക ഭൗതികവാദതത്വം നോക്കി സിദ്ധാന്തിച്ചിരുന്നു. പിന്നാക്ക വിഭാഗക്കാരെ ശാസ്ത്രീയമായി കണ്ടെത്താനുള്ള രീതിയാണ് ജാതിസെന്‍സസ് എന്ന സര്‍ട്ടിഫിക്കറ്റും അദ്ദേഹം നല്‍കിയിട്ടുണ്ട്. അതിനാല്‍ കേന്ദ്രത്തെ ധിക്കരിച്ചാണെങ്കിലും സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ അതു നടത്താം എന്ന പച്ചക്കൊടി കാണിക്കലും യച്ചൂരി നടത്തിയിട്ടുണ്ട്.
സ്വാഭാവികമായും ബീഹാര്‍ മുഖ്യന്‍ നിതീഷ് കുമാറിന് മുമ്പ് ഇതു നടപ്പാക്കേണ്ടത് കേരള മുഖ്യന്‍ വിജയന്‍ സഖാവായിരുന്നു. അതു കണ്ട് യച്ചൂരിക്ക് തലയുയര്‍ത്തിപ്പിടിച്ചു നടക്കാമായിരുന്നു. എന്നാല്‍ ജന:സെക്രട്ടറിയുടെ ഫത്വയല്ല, മാര്‍ക്‌സിന്റെ ഫത്വയായലും ശരി കേരളത്തില്‍ ജാതിസെന്‍സസ് നടപ്പാക്കില്ല എന്നാണ് വിജയന്‍ സഖാവിന്റെ കല്പന. പാര്‍ട്ടി ജന: സെക്രട്ടറിക്ക് കഞ്ഞി കുടിച്ചു കഴിഞ്ഞു കൂടിപ്പോകണമെങ്കില്‍ വിജയന്‍ സഖാവ് കനിയണമെന്നാണ് സി.പി.എമ്മിന്റെ അവസ്ഥ. ജാതി സെന്‍സസ് സംബന്ധിച്ച് വിജയന്‍ സഖാവിന്റെ നിലപാട് ലോകസഭയിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കല്‍ വഴി മുഖ്യമന്ത്രി തെളിച്ചു കാണിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ പിന്നാക്ക ജാതിക്കാരന്‍ ഒരാള്‍ മാത്രം. പട്ടികജാതിക്കാരനും ഒന്ന്. മുസ്ലീമും ക്രിസ്ത്യാനിയും മൂന്നാക്കക്കാരനും അതിന്റെ മൂന്നിരട്ടി. ഇതാണ് വിജയന്‍ സഖാവിന്റെ ജാതി സെന്‍സസ് നടപ്പാക്കല്‍. ഫലത്തില്‍ യച്ചൂരി സഖാവിന്റെ പൃഷ്ഠത്തില്‍ കിട്ടിയ ചവിട്ടാണ് ഈ സ്ഥാനാര്‍ത്ഥിപ്രഖ്യാപനം.