അക്ഷരങ്ങള്‍ക്ക് അഭിമാനത്തിന്റെ കൂടൊരുക്കിയ ദേശത്തിന്റെ കവി വിടവാങ്ങി. സമസ്ത മാനുഷിക വികാരങ്ങളേയും കവിതയിലേക്കാവാഹിച്ച്, രുചിഭേദങ്ങളോടെ പകര്‍ന്ന കവി, എന്‍.കെ.ദേശം, എന്‍.കുട്ടികൃഷ്ണ പിള്ള, അണിയറയിലേക്കു മടങ്ങുമ്പോള്‍ പാരമ്പര്യത്തിന്റെ അതിശക്തമായ ഒരു കണ്ണി മലയാള കവിതക്ക് നഷ്ടമാകുകയാണ്. മണ്ണിനെ, മനുഷ്യനെ, സംസ്‌കൃതിയെ, സര്‍വ്വചരാചരങ്ങളേയും സ്വാര്‍ത്ഥതാ ലേശമില്ലാതെ കണ്ട കവി. നിശ്ശബ്ദമായ സഞ്ചാരങ്ങളിലൂടെ സ്വന്തം ശബ്ദത്തെ വെളിവാക്കിയ അക്ഷര സാന്നിദ്ധ്യം.
സമസ്ത മണ്ഡലങ്ങളും മത്സരങ്ങളുടെ ആസുരവേദികളായി പരിണമിക്കുമ്പോള്‍, ശാന്തനായൊരാള്‍ ഓരം ചേര്‍ന്നു നിന്നു. കാഴ്ചകളോരോന്നും കണ്ടറിഞ്ഞു. ചിലതെല്ലാം ദുഖിപ്പിച്ചു. ചിലതൊക്കെ ചിരിപ്പിച്ചു. ചിലതിനോടദ്ദേഹം സഹതപിച്ചു. മറ്റു ചിലതിനോടദ്ദേഹം ആക്ഷേപഹാസ്യത്തോടിടപെട്ടു. മാനവകുലം നന്മയില്‍ ചരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു ഈ കവിക്ക്. അതിനുവേണ്ടി അക്ഷരങ്ങളെ ക്ഷുദ്രമാക്കാനല്ല അദ്ദേഹം തുനിഞ്ഞത്. അക്ഷരങ്ങള്‍ക്കടിയിലൂറുന്ന വെളിച്ചത്തെ, ഏറ്റവും ലാളിത്യമാര്‍ന്ന കൈത്തിരികളാക്കി മലയാളത്തിന്റെ മണ്ഡപത്തറയില്‍ നിരത്തി വച്ചു. ഈ കൈത്തിരികളാണ് അദ്ദേഹത്തിന്റെ മുദ്ര.
ആധുനികതയുടെ ആവേഗങ്ങള്‍ കൊടുങ്കാറ്റായി മലയാള കാവ്യ പാരമ്പര്യത്തെ പിടിച്ചുലച്ചപ്പോള്‍, ആഗോള സംസ്‌കൃതിയെ മലയാളം ആശ്ലേഷിച്ചപ്പോള്‍, ശ്രീ എന്‍.കെ.ദേശത്തിന് തന്റെ ഇടത്തില്‍ ശങ്കതോന്നിയില്ല. അതു തന്നെയായിരുന്നു ഈ കവിയുടെ തന്റേടം. കാവ്യപന്ഥാവില്‍ വ്യാസനും വാത്മീകിയും കാളിദാസനും എഴുത്തച്ഛനും എന്‍വിയും വൈലോപ്പിളളിയും വരെ ഗുരുക്കന്മാരായിരുന്നു. കൊള്ളേണ്ടത് കൊണ്ടും കൊളളരുതാത്തത് കൊളളാതെയും ഈ സംയമി നടന്നു. ആരോടും കലഹിച്ചില്ല. പക്ഷെ തനിക്കു പറയാനുള്ളത് സുദൃഢമായും സുവ്യക്തമായും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും കര്‍മ്മങ്ങളിലൂടെയും അദ്ദേഹം പറഞ്ഞു. ഇഷ്ടാനിഷ്ടങ്ങളുടെ നിലവറ വാതിലുകള്‍ തനിക്കു നേരെ തുറക്കപ്പെടുന്നോ അടയുന്നുവോ എന്നദ്ദേഹം ഗൗനിച്ചില്ല. അതിനാല്‍ ഉപഗ്രഹങ്ങളേയും ചുറ്റും കൊണ്ടു നടന്നില്ല. എന്നിട്ടും കാലത്തിനും സമൂഹത്തിനും അദ്ദേഹത്തിനു മുമ്പില്‍ കണ്ണടക്കനായില്ല.
കൈനീട്ടി നില്‍ക്കാതെ തന്നെ പുരസ്‌ക്കാരങ്ങള്‍ വാരി പുണര്‍ന്നു. ഒന്നല്ല, നിരവധി. എങ്കിലും മലയാളം വേണ്ട വിധം തിരിച്ചറിയാത്ത കവിയാണ് എന്‍ കെ. ദേശമെന്നു തോന്നിയിട്ടുണ്ട്. സൂക്ഷ്മമാണ് അദ്ദേഹത്തിന്റെ കവിതകളിലെ നടവഴികള്‍. ശ്രദ്ധയോടെ കാതോര്‍ത്താല്‍, അവ അന്തരാ കൂജനം ചെയ്യുന്നത് കേള്‍ക്കാം. നേതി നേതി എന്നും ചരൈവേതി എന്നുമുളള പ്രാക്തനമായ ആഹ്വാനങ്ങളുടെ മുഴക്കം അവയിലുണ്ട്. എല്ലാ ശബ്ദായമാനമായ അന്തരീക്ഷത്തിനു പിറകിലും ആര്‍ക്കും ഭഞ്ജിക്കാനരുതാത്ത മൗനത്തെ തിരിച്ചറിഞ്ഞ കവി കൂടിയാണ് ദേശം. വരദാനമായി ലഭിച്ച ഒരു പുരുഷായുസ്സിനെ പണയപ്പെടുത്താത്ത സാംസ്‌കാരിക പ്രവര്‍ത്തകന്‍. അവലുമാം മലരുമാം ഫലവുമാം യഥാ ശക്തി, മലര്‍ക്കന്യാ മണവാളനൊക്കെയുമാകാം എന്നു കേട്ടു പഠിച്ചത് എന്നും മനസ്സിലുണ്ടായിരുന്നു. കവിതയില്‍ വാറ്റിയെടുത്തതെല്ലാം ഈ സംസ്‌കൃതി തന്നെ. അതിനാല്‍ വെട്ടിപ്പിടിക്കാനും കെട്ടിപ്പടുക്കാനും വിയര്‍ത്തോടി നടന്നില്ല. കണ്ണടച്ചിരുന്നാല്‍ ആ കാവ്യകന്യകയുടെ നേര്‍ത്ത ചിലമ്പൊലി കേള്‍ക്കാം. കവിതയെ അദ്ദേഹം കൂട്ടില്‍ ബന്ധിച്ചിട്ടില്ല. എപ്പോള്‍ വേണമെങ്കിലും കയറിവരാനും ഇറങ്ങിപ്പോകാനും അതിന്റെ വാതിലുകള്‍ തുറന്നേ കിടന്നു. അതിനാലാണ് സ്വര്‍ഗ്ഗസമാനമായ സ്വാതന്ത്ര്യത്തിലേക്ക് എന്റെ രാജ്യത്തെ ഉയര്‍ത്തേണമേ എന്നു പാടിയ ടാഗൂറിന്റെ ഗീതാഞ്ജലിയെ … into that heaven of freedom, my Father, let my country wake.) പരിഭാഷപ്പെടുത്തിയതും. പന്ത്രണ്ടാം വയസ്സില്‍ കവിതയുടെ പെരുവഴിയിലേക്കിറങ്ങി നടന്നു തുടങ്ങിയ അദ്ദേഹം ഏഴു പതിറ്റാണ്ടു കാലം കാവ്യദേവതയെ ഉപാസിച്ചു. വരപ്രസാദങ്ങളായ നിരവധി കവിതകള്‍ മലയാളത്തിനു സമ്മാനിച്ചു. ആദ്യകവിതാ സമാഹാരം പുറത്തിറങ്ങിയത് 1973 ല്‍, ‘അന്തിമലരി’. പിന്നീട് പലതുള്ളികളായി കവിതയുടെ പെരുമഴക്കാലമേകി അദ്ദേഹം. ചൊട്ടയിലെ ശീലം, അമ്പത്തൊന്നക്ഷരാളി, മുദ്ര, അപ്പൂപ്പന്‍ താടി, പവിഴമല്ലി, കന്യാഹൃദയം, കാവ്യകേളി, മഴത്തുളളികള്‍ അങ്ങനെയങ്ങനെ.. ഇതിനിടയിലായിരുന്നു ഗീതാഞ്ജലിയുടെ വിവര്‍ത്തനവും. എങ്കിലും ഇഷ്ട കവിതയേതെന്നുള്ളതിനുത്തരം ആദ്യകാല കവിതയായ ഗായകനായിരുന്നു.
ഭാഷാശുദ്ധിയും ഭാവശുദ്ധിയുമാണ് ദേശം കവിതകളുടെ കൊടിയടയാളം. വ്യാകരണത്തിലും വൃത്താലങ്കാരങ്ങളിലുമുളള നിഷ്‌കര്‍ഷതയും ഭാഷയെ മലിനമാക്കുന്നതിനോടുളള അസഹിഷ്ണുതയും കവിയുടെ ശീലത്തിന്റെ ഭാഗമായിരുന്നു. ഒരിക്കല്‍ മാത്രമാണ് ഒരു ഗദ്യകവിതാരചനക്കായി തുനിഞ്ഞത്. എന്‍.വിയുടെ വിടവാങ്ങലിന് അദ്ദേഹമെഴുതി-സൂര്യന്റെ മരണം.
ശ്ലോകപാരമ്പര്യത്തിന്റെ വക്താവായതിനാല്‍ ശ്ലോകങ്ങള്‍ നിരന്തരമെഴുതി, കുട്ടികളേയും മുതിര്‍ന്നവരേയും ശ്ലോകങ്ങള്‍ പഠിപ്പിച്ചെടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി. അങ്ങനെ അക്ഷര ശ്ലോകകലയുടെ പ്രചരണാര്‍ത്ഥം ഏറെ പ്രയത്‌നിച്ചു. സമാനമനസ്‌കരെ കൂടെ ചേര്‍ത്തു. കണ്ണിയറ്റു പോകാതെ കാവ്യപാരമ്പര്യത്തെ പുതുതലമുറയിലേക്കും പകര്‍ന്നു. മഹാകവി വൈലോപ്പിള്ളിയുമായി ഏറെ അടുത്തിടപഴകിയിരുന്നു. ദേശത്തിന്റെ ശ്ലോകവൈഭവത്തിനു മുമ്പില്‍ വൈലോപ്പിളളിയും ആദരം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരുപാട് ഓര്‍മ്മകളുടെ കലവറയായിരുന്നു ആ മനസ്സ്. എന്നാല്‍ ഒരോര്‍മ്മയോടും അമിതാവേശം കാണിച്ചില്ല. ഇദം ന മമ എന്നൊരു ഭാവമായിരുന്നു.
എത്രയോ സംസാരിച്ചിരിക്കുമായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തിന്റെ നാമറിയാത്ത വഴികളിലൂടെ നടത്തുമായിരുന്നു. ഓരോ അടയാളവും ചൂണ്ടിക്കാട്ടി പരിചയപ്പെടുത്തും. അതില്‍ കാപട്യം കലര്‍ന്നിരുന്നില്ല. ഒന്നും നേടാനില്ലാത്ത ഒരാള്‍ക്ക് എന്തിനാണ് ആടയാഭരണങ്ങള്‍. എന്നിട്ടും പുരസ്‌ക്കാരങ്ങള്‍ കാവ്യശ്രീയെ തേടിയെത്തി. കേരള സാഹിത്യ അക്കാദമി, ഓടക്കുഴല്‍, ചെറുകാട്, ആശാന്‍, നാലപ്പാടന്‍, ഇടശ്ശേരി, കേന്ദ്ര സാഹിത്യഅക്കാദമി തുടങ്ങിയ പേരുകളിലുളള പുരസ്‌ക്കാരങ്ങള്‍.
സംസ്‌കൃതിയോട് ആദരം പുലര്‍ത്തിയ കവി. ആവും വിധം തുണച്ച കവി. അസുഖ ബാധിതനായിട്ടുപോലും, കര്‍മ്മകാണ്ഡത്തില്‍ ഒട്ടേറെ യത്‌നിച്ചു – വരും തലമുറക്കുവേണ്ടി, ഭാഷക്കുവേണ്ടി, നന്മയുടെ വെളിച്ചമെങ്ങും പരക്കുവാനുളള പ്രാര്‍ത്ഥനയായി.
വാതിലൊന്നടച്ചു മരണം ആ കരം ഗ്രഹിച്ചപ്പോള്‍, മാഞ്ഞുപോകുന്നത് കാവ്യപാരമ്പര്യത്തിലേക്കുളള ഒരു വഴിച്ചാലാണ്. തേ ഞ്ഞു പോകുന്നത് വാക്കിന്‍ മൂര്‍ച്ചയും. വര്‍ത്തമാനത്തിലെ കവിഗുരുവിന് പാദനമസ്‌ക്കാരം.