മുൻകാലങ്ങളിൽ കേന്ദ്ര ഗവൺമെൻ്റും, സംസ്ഥാന സർക്കാരുകളും ചെയ്തിരുന്നത് പോലെ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ പ്രാവർത്തികമാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടും ദീർഘവീക്ഷണത്തോടെയും ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്ന ബഡ്ജറ്റുകളാണ് നരേന്ദ്രമോദി നേതൃത്വം കൊടുക്കുന്ന എൻ.ഡി.എ സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റുകൾ .
അതുകൊണ്ടുതന്നെ സാമൂഹിക നീതി ഉറപ്പാക്കാൻ മഹിള, യുവ, ഗരീബ് , അന്നദാത, എന്നീ നാല് വിഭാഗങ്ങൾക്ക് മുൻതൂക്കം നൽകി ക്ഷേമ വികസന പദ്ധതികൾ നടപ്പിലാക്കാൻ നിർമ്മല സീതാരാമൻ ഇത്തവണ അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റ് കൂടുതൽ ആത്മവിശ്വാസവും ഏറെ പ്രതീക്ഷയും നൽകുന്നതാണ്. സങ്കുചിത രാഷ്ട്രീയചിന്തകൾക്ക് അതീതമായി രാഷ്ട്രം എന്ന വിശാല കാഴ്ചപ്പാടാണ് കേന്ദ്രനയം എന്ന് ആവർത്തിച്ചു പറയുന്നതാണ് ധനകാര്യ മന്ത്രിയുടെ പ്രഖ്യാപനങ്ങൾ. കാലോചിതമായി പരിഷ്കരിക്കേണ്ടത് പരിഷ്കരിച്ചും തള്ളേണ്ടത് തള്ളിയും സമ്പദ്ഘടന മികവുറ്റതാക്കാനും ആഗോളവളർച്ചയിൽ ഭാരതത്തെ ലോകരാഷ്ട്രങ്ങളിൽ മുൻപന്തിയിലേക്ക് കൈപിടിച്ചുയർത്താനും പ്രഖ്യാപിത ബജറ്റിന്‍റെ അനുബന്ധ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കും എന്നതിന് സംശയമില്ല.
ആഗോള സാമ്പത്തികരംഗത്ത് പ്രഥമപരിഗണന നൽകി വ്യാപാരരംഗത്തെ പരിപോഷിപ്പിക്കാൻ വൻകിട ശക്തികൾ മത്സരത്തിലൂടെ സ്വന്തം സാമ്പത്തിക നില സംരക്ഷിച്ച് എടുക്കാൻ വ്യാകുലപ്പെടുമ്പോൾ അടിസ്ഥാനപരമായപ്രവർത്തനത്തിലൂടെ, ആശങ്കാ രഹിതവും, സുസ്ഥിരവുമായ ഒരു വികസന സ്വപ്നത്തിലേക്കാണ് ഭാരതം കാൽവെക്കുന്നത്. 5 ദശലക്ഷം കോടിയുടെ സമ്പദ്വ്യവസ്ഥ എന്നത് നമ്മുടെ കയ്യെത്തും ദൂരത്താണ് ഇപ്പോൾ ഉള്ളത്. 55 വർഷത്തെ ഭരണം കൊണ്ട് ഇന്ത്യക്ക് കൈവരിക്കാൻ ആയത് ഒരു ലക്ഷം കോടിയുടെ സമ്പദ്വ്യവസ്ഥ മാത്രമായിരുന്നെങ്കിൽ നരേന്ദ്രമോദി അധികാരമേറ്റ് 5 വർഷം കൊണ്ട് മൂന്ന് ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥ കൈവരിക്കാൻകഴിഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു.
രാജ്യസുരക്ഷയും സാമ്പത്തികവളർച്ചയും ലക്ഷ്യമിട്ടായിരുന്നു മോദി സർക്കാരിന്റെ രണ്ടാം ഊഴത്തിൽ നിർമ്മല സീതാരാമൻ്റെ കന്നി ബജറ്റ് .
സർവ്വ സ്പർശിയായ വികസനത്തിനൊപ്പം നിക്ഷേപ സൗഹൃദമായ അന്തരീക്ഷം ഭാരതത്തിൽ ഒരുക്കാനും ഇവിടെ ബിസിനസ് ചെയ്യാനുള്ള സൗകര്യം കൂടുതൽ മെച്ചപ്പെടുത്താനും, ഉൽപാദന രംഗം ഊർജ്ജസ്വലമായി നിലനിർത്താനും, ആ ബജറ്റിൽ ലക്ഷ്യമിട്ടിരുന്നു. ലോക സാമ്പത്തിക ശക്തിയായി ഭാരതത്തെ ഉയർത്താൻ ആഭ്യന്തര വരുമാനം കാര്യമായി വർദ്ധിപ്പിക്കുന്നതിനും കയറ്റുമതി ഇറക്കുമതി സന്തുലനം നിലനിർത്തി രാജ്യത്തെ വ്യാപാര കമ്മി കുറയ്ക്കാനും നടപടികൾ സ്വീകരിച്ചിരുന്നു. ഉയർന്ന സാമ്പത്തിക വളർച്ചയും എല്ലാവർക്കും ഉള്ള വികസനവും നിക്ഷേപ സൗഹൃദ കാലാവസ്ഥയും , വ്യവസായങ്ങൾ വളർന്ന് വരാനുള്ള സാഹചര്യം, ആഭ്യന്തര വരുമാന വർദ്ധനവും, കയറ്റുമതി ഇറക്കുമതി സന്തുലനവും മെച്ചപ്പെട്ട കാർഷിക വളർച്ചയും ഗ്രാമ വികസനവും ചെറുകിട വ്യവസായങ്ങളുടെയും നവീനസംരഭകരുടെയും പ്രോത്സാഹനവും പൊതു ബജറ്റ് വേണ്ടത് പോലെ പരിഗണിച്ചിരുന്നു. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കാനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും കാർഷിക വികസനത്തിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും കാർഷിക ഉൽപ്പന്നങ്ങളുടെ വില സ്ഥിരത മെച്ചപ്പെടുത്താനും ആ ബജറ്റ് കൊണ്ട് സാധിച്ചിട്ടുണ്ട്. കൂടാതെ മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, കർഷക സൗഹൃദമായ സമീപനം കൊണ്ടുവരാനും, സീറോ ബജറ്റ് ഫാമിംഗും, രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിന് 100 – ലക്ഷം കോടിയും ഗതാഗത മേഖലയ്ക്ക് 83000 കോടിയും, പ്രതിരോധ പെൻഷന് 1,12,079.57 കോടിയും, പ്രതിരോധ മേഖലയ്ക്ക് 3.19 ലക്ഷം കോടിയും റെയിൽവേക്ക് 50 ലക്ഷം കോടിയും കാർഷികമേഖലയുടെ സമഗ്ര വികസന പദ്ധതിയും കൃഷിക്ക് സീറോ ബജറ്റ് പദ്ധതിയും 2019 ജൂലൈ മാസം അവതരിപ്പിച്ച സമ്പൂർണ്ണ ബജറ്റിൽ ഉള്‍ക്കൊള്ളിച്ചിരുന്നു.
പാവപ്പെട്ടവർ, കർഷകർ വനിതകൾ ,ഇടതട്ടുകാർ എന്നിവരുടെ ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു കന്നി ബജറ്റ് . റെയിൽവേ ബജറ്റ് പ്രത്യേകം അവതരിപ്പിക്കാതെ പൊതു ബജറ്റിൽ ഉൾപ്പെടുത്തുന്ന വിപ്ലവകരമായ തീരുമാനം എടുത്തത് മോദി സർക്കാർ ആണ്. റെയിൽവേ വികസനത്തിൽ വൻ മാറ്റങ്ങൾ വരുത്താനും നൂതനമായ സാങ്കേതിക സൗകര്യങ്ങൾ ഉൾപ്പെടുത്തി ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും നവീകരിക്കാനും സർക്കാർ പ്രഥമ പരിഗണന നൽകുന്നുണ്ട് . ഇത്തവണത്തെ ബജറ്റില്‍ മൂന്ന് ഇടനാഴികളും 40000 – ബോഗികൾ വന്ദേഭാരത് നിലവാരത്തിലും ഒപ്പം സംസ്ഥാന റെയിൽവേ വികസനത്തിന് മാത്രമായി 2744 – കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
യാഥാർത്ഥ്യബോധത്തിൽ അധിഷ്ഠിതവും അതേസമയം ഭാവനാ സമ്പന്നവും ആയിരുന്നു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മോദി സർക്കാരിൻറെ മൂന്നാം പൊതു ബജറ്റ് സമഗ്ര വികസനം, ഉൽപാദന വർദ്ധനവ്, ഊർജ്ജ വിതരണം കാലാവസ്ഥ വ്യതിയാനം, എന്നിങ്ങനെ വികസനത്തിന്റെ നാല് ഘടകങ്ങളിൽ ഊന്നിയായിരുന്നു അന്ന് ബഡ്ജറ്റ് അവതരിപ്പിച്ചത്. മഹാമാരി മൂലം ആഗോളതലത്തിൽ വൻ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടത് നമ്മുടെ സമ്പദ് വ്യവസ്ഥയിലും ചില വ്യതിയാനങ്ങൾ സൃഷ്ടിച്ചെങ്കിലും 2022 ജനുവരിയിൽ മാത്രം ജി. എസ്. ടി ഇനത്തിൽ 1,40,986 -കോടി രൂപ സമാഹരിച്ചു എന്നത് നമ്മുടെ ആത്മവിശ്വാസത്തെ വളർത്തുന്നതായിരുന്നു.സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത്പകരുന്നതിനോടൊപ്പം സാധാരണക്കാർക്ക് ആശ്വാസകരവും ആയിരുന്നു ബജറ്റ് .
അടിസ്ഥാന സൗകര്യ വളർച്ചയ്ക്കും, കൂടുതൽ നിക്ഷേപം, കൂടുതൽ തൊഴിലവസരങ്ങൾ എന്നിവ സൃഷ്ടിക്കാനും, സമകാലീന പ്രശ്നപരിഹാരവും ദാരിദ്ര്യ നിർമാർജനവും, കെട്ടുറപ്പുള്ള വീടും, ശൗചാലയവും, കുടിവെള്ളവും , സൗജന്യ ഗ്യാസ് കണക്ഷനുകളും, ആധുനിക ഇൻറർനെറ്റ് കണക്ടിവിറ്റിയും ലഭ്യമാക്കാനുമുള്ള പ്രഖ്യാപനങ്ങൾ പൂർണതയിലേക്ക് എത്തിക്കുന്നതിനുള്ള ദീർഘവീക്ഷണത്തോടെ സാമ്പത്തിക അച്ചടക്കത്തിൽ ഊന്നിയുള്ള ബജറ്റാണ് ധനമന്ത്രി ഇത്തവണ അവതരിപ്പിച്ചത്.
അടിസ്ഥാന സൗകര്യ മേഖലയിൽ ആദ്യ സമ്പൂർണ്ണ ബജറ്റിൽ 100 ലക്ഷം കോടി രൂപയാണ് വക ഇരുത്തിയിരുന്നതെങ്കിൽ ഇപ്പോൾ 11,11,111-കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പുനരധിവാസ മേഖലയിൽ കരുതലോടെയാണ് മോദി സർക്കാർ പദ്ധതികൾ വിഭാവനം ചെയ്യുന്നതും തുക അനുവദിച്ചിട്ടുള്ളതും . മോദി സർക്കാരിൻറെ സബ്ക സാത് സപ്ക വികാസ് എന്ന അടിസ്ഥാനപരമായ മുദ്രാവാക്യത്തിൽ ഊന്നിയാണ് കഴിഞ്ഞകാല ബജറ്റുകളും ഇപ്പോഴത്തെ ഇടക്കാല ബജറ്റും അവതരിപ്പിച്ചിരിക്കുന്നത് എന്ന് നിസംശയം പറയാം.
7500 കോടി രൂപ പലിശരഹിതമായി സംസ്ഥാനങ്ങൾക്ക് വായ്പ നൽകും എന്നത് ഉൾപ്പെടെ പല പദ്ധതികളും സംസ്ഥാന സർക്കാരിന് പ്രയോജനപ്രദമാണ്. കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞതുപോലെ കേരളം അത് പ്രയോജനപ്പെടുത്തണം എന്ന് മാത്രം. കേരളത്തിലെ അവഗണിച്ചു എന്ന പഴയ മന്ത്രം ഉരുവിട്ടു കൊണ്ടിരിക്കുന്നവർ മനസ്സിലാക്കേണ്ടത് പതിനഞ്ചാം സാമ്പത്തിക കമ്മീഷന്റെ റവന്യൂ ഡിഫിഷൻസി ഗ്രാൻഡ് സംസ്ഥാനങ്ങൾക്ക് കൊടുത്തപ്പോൾ രണ്ടാം സ്ഥാനത്ത് കേരളം ആയിരുന്നു അന്ന് കേരളത്തിന് കേന്ദ്രം നൽകിയത് 37000 – കോടി രൂപയാണ് അതിൽ കൂടുതൽ നൽകിയത് ബംഗാളിന് മാത്രമായിരുന്നു 40000 – കോടി രൂപ.
വലിയൊരു അളവോളം നരേന്ദ്രമോദിയുടെ സ്വപ്നങ്ങളാണ് പ്രായോഗിക പദ്ധതികളുടെ രൂപത്തിൽ ബജറ്റുകളിൽ എല്ലാം ഇടം പിടിക്കുന്നത് സാധാരണക്കാർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകി സമ്പന്നർ ഗുണഭോക്താക്കൾ ആകുന്ന കോൺഗ്രസ് മോഡൽ ബജറ്റുകൾ പഴങ്കഥകൾ ആയി മാറുമ്പോൾ ജനകോടികൾക്ക് അവരുടെ സ്വന്തം ശക്തിയിൽ കെട്ടിപ്പടുക്കുന്ന ക്ഷേമരാഷ്ട്രത്തിന്റെയും ഭാവി ഭാരതത്തിന്റെയും രൂപരേഖകൾ ഉൾക്കൊള്ളുന്ന ബജറ്റുകള്‍ ആത്മവിശ്വാസവും കൂടുതൽ പ്രതീക്ഷയും നൽകുന്നുണ്ട് എന്നുള്ളത് ഉറപ്പാണ്.