മാര്‍ക്‌സിസ്റ്റ് വൈദ്യശാലയിലെ ചീഫ് ഫിസിഷ്യന്‍ വിജയന്‍ വൈദ്യരുടെ കുറിപ്പടി പ്രകാരം തയ്യാറാക്കിയ കഷായം കഴിച്ചപ്പോള്‍ മുന്‍ മന്ത്രി അഹമ്മദ് തേവര്‍ കോവിലിന്റെ മുഖമൊന്നു കാണേണ്ടതു തന്നെയായിരുന്നു. കഷായത്തിന്റെ കയ്പ് അസഹനീയമായിരുന്നു എന്നാണ് അഹമ്മദ് കോഴിക്കോട്ട് നാഷണല്‍ വിമണ്‍സ് ലീഗിന്റെ യോഗത്തില്‍ പറഞ്ഞത്.
അയോദ്ധ്യയില്‍ രാമലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ രാജ്യമൊട്ടാകെ ഭക്തിനിര്‍ഭരമായി പങ്കെടുത്തത് വലിയൊരു രോഗമാണെന്നാണ് വിജയന്‍ വൈദ്യരും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മൂലധനമെന്ന മാര്‍ക്‌സിന്റെ വൈദ്യ ഗ്രന്ഥം പരത്തി വായിച്ചപ്പോള്‍ തിരിച്ചറിഞ്ഞത്. അതിനുള്ള മരുന്ന് ആ പുസ്തകത്തില്‍ വിധിച്ചിട്ടുമുണ്ട്. കേരളത്തിന്റെ മുഖ്യവൈദ്യര്‍ കസേരയിലിരിക്കുമ്പോള്‍ ഈ രോഗം നാടുനീളെ പരക്കുന്നത് നോക്കിയിരിക്കാന്‍ പറ്റുമോ? അതിനാല്‍ അദ്ദേഹം ഒരു കുറിപ്പടി തയ്യാറാക്കി പ്രാണപ്രതിഷ്ഠാദിനത്തില്‍ ഇംഗ്ലീഷില്‍ വീഡിയോ വഴി ജനങ്ങളിലെത്തിച്ചൂ. കഷായകുറിപ്പടി ഇങ്ങനെയാണ്: മതത്തേയും ഭരണകൂടത്തേയും വേര്‍തിരിക്കുന്ന രേഖ ഒരു കഴഞ്ച്, ഭരണഘടനയും ഭരണഘടനാപരമായ ഉത്തരവാദിത്വവും നാലു കഴഞ്ച്, മതേതര മൂല്യങ്ങളോടുള്ള പ്രതിബദ്ധത രണ്ടു നാഴി, ഒരു മതത്തെ പ്രോത്സാഹിപ്പിക്കലും മറ്റൊരു മതത്തെ ഇകഴ്ത്തലും തുല്യ അളവില്‍ എടുത്തത് രണ്ടു കഴഞ്ച് എന്നിവ മാസപ്പടി ഒരു നുള്ള് മേമ്പൊടിയും ചേര്‍ത്ത് എ.കെ.ജി. സെന്ററിലെ കിണറ്റിലെ വെള്ളം രണ്ടിടങ്ങഴിയും ചേര്‍ത്ത് എം.വി.ഗോവിന്ദന്‍ പാര്‍ട്ടി ചൂളയില്‍ ചുട്ടെടുത്ത കലത്തില്‍ നവ കേരള യാത്രയില്‍ കിട്ടിയ നിവേദങ്ങള്‍ കത്തിച്ച ചൂടില്‍ കുറുക്കി പകുതിയാക്കിയതാണ് കഷായം അതാണ് അഹമ്മദ് തേവര്‍ കോവില്‍ കഴിച്ചത്.
ഈ മരുന്നിന് ഒരു പ്രത്യേക പഥ്യം ഉണ്ട്. മത ചടങ്ങില്‍ പങ്കെടുക്കാതെ മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം എന്നതാണത്. മരുന്നിന്റെ വില്പന ഏല്പിച്ചത് ഇടത് കണ്‍വീനര്‍ ഇ.പി.ജയരാജനെയാണ്. കോഴിക്കോട് ഐ.എന്‍.എല്‍കാരുടെ യോഗത്തില്‍ വെച്ച് അദ്ദേഹം മരുന്നിന്റെ പ്രചരണം തുടങ്ങി. മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്ന ആര്‍.എസ്.എസ്സിനെ ചെറുക്കാന്‍ ഈ കഷായത്തില്‍ വലിയ മരുന്നില്ലെന്നാണ് പറഞ്ഞത്. ഏതായാലും ഏ.കെ.ജി. സെന്ററില്‍ നിന്നു ഘടകകക്ഷികള്‍ക്ക് ഈ കഷായം ക്യൂ നിന്നു വാങ്ങിക്കാം.