“Most people can bear adversity. But if you wish to know what a man really is give him power”
അമേരിക്കന്‍ നിയമജ്ഞനും പ്രഭാഷകനും എഴുത്തുകാരനും ഒക്കെയായിരുന്ന റോബര്‍ട്ട് ഗ്രീന്‍ ഇംഗര്‍സോളിന്റെ(Robert Green Ingersoll)വാക്കുകളാണിത്. ലോകയുക്തിവാദികളുടെ നേതാവും ചിന്തകനുമായിരുന്നു ഇംഗര്‍സോള്‍. അധികാരം മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങള്‍ അതിശയകരമാണ്. അധികാരത്തിന്റെ കിരീടം തലയിലേറ്റിയിട്ടും മാനവികതയോടും വിനയത്തോടും ലാളിത്യത്തോടും ജീവിക്കാന്‍ കഴിഞ്ഞവര്‍ വളരെ കുറച്ചുമാത്രം. വലിയ ആദര്‍ശങ്ങള്‍ പ്രസംഗിച്ചു നടന്ന പലരും അധികാരക്കസേരകളിലെത്തിയപ്പോള്‍ ക്രൂരന്മാരായ സ്വേച്ഛാധിപതികളും ‘നീറോ’ മാരുമായിത്തീര്‍ന്ന കഥകള്‍ ചരിത്രത്തില്‍ എത്രയോ ഉണ്ട്. സമകാല കേരളം അതിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ്. സമത്വാധിഷ്ഠിതമായ ഒരു സമൂഹ സൃഷ്ടിയാണ് ലക്ഷ്യമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലെത്തിയ ഒരു പ്രസ്ഥാനവും അതിന്റെ നേതാവും ഇന്ന് മലയാളിയുടെ പൊതുബോധത്തിനു മുന്നില്‍ ഒരു വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നു.
ഒരു ഭരണക്രമം എത്രമാത്രം ദുഷിക്കാമോ അതിന്റെ പരമകാഷ്ഠയാണ് ഇന്ന് കേരളത്തില്‍ കാണുന്നത്. സാര്‍വ്വത്രികമായ അഴിമതിയും സ്വജനപക്ഷപാതവും ഭരണകൂടം മുന്‍കൈയെടുക്കുന്ന അക്രമങ്ങളും പൊതുമുതല്‍ ധൂര്‍ത്തും എന്നുവേണ്ട ഒരുമോശം ഭരണത്തിനുവേണ്ട എല്ലാ പ്രത്യേകതകളും ഇന്നത്തെ കേരള ഭരണത്തിനുണ്ട്. ഈ അവസ്ഥയില്‍ പൊതുജനം ഉറ്റുനോക്കുന്നത് ആരെയാണ്? സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ബാധ്യതപ്പെട്ടവര്‍ എഴുത്തുകാരും കവികളും ബുദ്ധിജീവികളുമാണ്. ലോകത്തെവിടെയും ദുഷിച്ച ഭരണകൂടങ്ങള്‍ക്കെതിരെ ആദ്യം വെടിപൊട്ടിക്കുന്നവര്‍ അവരാണ്. എന്നാല്‍ ആ സാമൂഹ്യദൗത്യം നിര്‍വ്വഹിക്കാന്‍ പ്രാപ്തിയില്ലാത്തവരായിരിക്കുന്നു നമ്മുടെ എഴുത്തുകാരും കവികളുമൊക്കെ. ഭരണകൂടം വച്ചുനീട്ടുന്ന അവാര്‍ഡുകളും ആനുകൂല്യങ്ങളും പ്രതീക്ഷിച്ച് അവര്‍ കേരളത്തിലെ ഫാസിസ്റ്റ് ഭരണത്തെ പാടിപുകഴ്ത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാറ്റു പതുക്കെ മാറി വീശാന്‍ തുടങ്ങിയിരിക്കുന്നു. എഴുത്തുകാരില്‍ പലരുടേയും ക്ഷമ കെട്ടുതുടങ്ങിയിരിക്കുന്നു.
അധികാര മത്തുപിടിച്ച ഇടതുപക്ഷ ഭരണത്തിനെതിരെ ആദ്യം രംഗത്തുവന്നത് കടുത്ത ഇടതുപക്ഷക്കാരനായി അറിയപ്പെട്ടിരുന്ന സച്ചിദാനന്ദന്‍ തന്നെയാണ്. എന്നാല്‍ കവിയുടെ കലാപം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിച്ചെന്നു കരുതിയിരിക്കുമ്പോഴാണ് സാക്ഷാല്‍ എം.ടിതന്നെ ഈ അധികാരഗര്‍വ്വിനെതിരെ രംഗത്തു വന്നിരിക്കുന്നത്; പിന്നാലെ എം.മുകുന്ദനും. ജ്ഞാനപീഠസ്ഥനായ എം.ടി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരും ആരാധകരുമുള്ള എഴുത്തുകാരനാണല്ലോ! പൊതുവെ മിതഭാഷിയും സാമൂഹ്യരാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെട്ട് അഭിപ്രായപ്രകടനങ്ങള്‍ നടത്താത്ത വ്യക്തിയുമാണദ്ദേഹം. അത്തരത്തിലുള്ള എം.ടി പോലും പ്രതികരിക്കാന്‍ തുടങ്ങിയെങ്കില്‍ എത്രമാത്രം അപചയം നമ്മുടെ സമൂഹത്തിനു വന്നിരിക്കുന്നുവെന്നു ഓരോ മലയാളിയും ചിന്തിക്കേണ്ട സമയം എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നു നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പണ്ട് പുന്നപ്രയും വയലാറും സമരം നടത്താന്‍ നിരാലംബരായ ഒരുകൂട്ടം ഇറങ്ങിപ്പുറപ്പെട്ടത് തങ്ങള്‍ക്ക് ഒരു ബോധ്യവുമില്ലാതിരുന്ന ചില വ്യാമോഹങ്ങളില്‍ കുടുങ്ങിയായിരുന്നു. സര്‍.സി.പി എന്ന ഭരണാധികാരി മുന്നോട്ടുവച്ച അമേരിക്കന്‍ മോഡല്‍ എന്താണെന്നോ അതുകൊണ്ടു നമുക്കു പ്രയോജനമുണ്ടോ ഇല്ലയോ എന്നൊന്നും അറിഞ്ഞുകൂടാതിരുന്ന ഒരുകൂട്ടം നിരക്ഷരരായ മനുഷ്യര്‍ വാരിക്കുന്തങ്ങളുമായി എടുത്തുചാടി വരികയായിരുന്നു. യന്ത്രത്തോക്കിനെ വാരിക്കുന്തം കൊണ്ടു നേരിടാമെന്നു വ്യമോഹിച്ചവര്‍! എന്നാല്‍ ഇന്നതല്ല സ്ഥിതി. കേരളത്തില്‍ എന്തു നടക്കുന്നുവെന്നു നല്ല ബോധ്യമുണ്ടായിരുന്നിട്ടും ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന മൂഢവിശ്വാസത്തില്‍ കുടുങ്ങി നിഷ്‌ക്രിയരായി ഇരിക്കുന്നവരാണ് മലയാളികള്‍. അത്തരം മലയാളിയുടെ പ്രതിനിധികളായിത്തന്നെ കഴിയുകയായിരുന്നു അവരുടെ പ്രതിബിംബങ്ങളായ എഴുത്തുകാരും. എന്നാല്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയിരുന്ന വേദിയില്‍ത്തന്നെ എം. ടി. അധികാരത്തിന്റെ ചീഞ്ഞ മുഖത്തെക്കുറിച്ച് വിളിച്ചുപറയുന്നതു കേരളം കേട്ടു.
എം.ടിയുടെ വാക്കുകള്‍ കേരളത്തിന്റെ മനസ്സാക്ഷിയില്‍ത്തന്നെ ചെന്നു സ്പര്‍ശിച്ചിരിക്കുന്നു. ‘കുറെപ്പേരെ എല്ലാക്കാലത്തും എല്ലാവരേയും കുറേക്കാലത്തേയ്ക്കും പറ്റിക്കാം എന്നല്ലാതെ എല്ലാവരേയും എല്ലാക്കാലത്തും പറ്റിക്കാനാവില്ല’ എന്ന ഈ.വി.കൃഷ്ണപിള്ളയുടെ വചനം പോലെ ഒരു സംഘം സൈബര്‍ കൂലിപ്പടയാളികളുടെ സഹായത്തോടെ മലയാളികളെ വരുതിക്കുനിര്‍ത്തുന്ന ഭരണാധികാരിയുടെ കാപട്യത്തിനെതിരെ വിരല്‍ ചൂണ്ടേണ്ടുന്ന സാംസ്‌കാരികനായകര്‍ ഇത്രയും കാലം നിശ്ശബ്ദരായിരുന്നു. സൈബര്‍ക്കൂലി സംഘങ്ങള്‍ ഹിറ്റ്‌ലറുടെ ഗസ്റ്റപ്പോയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ സത്യം പറയുന്നവരെ നിശിതമായി ആക്രമിച്ചു നിശ്ശബ്ദരാക്കുന്ന രീതി കുറെക്കാലമായി കേരളത്തില്‍ തുടര്‍ന്നുവരുന്നു. ചിലര്‍ അകാരണമായി ആക്രമിക്കപ്പെടുന്നു. ഏതു നിരപരാധിയേയും സൈബര്‍ ആക്രമണത്തിലൂടെ ഒറ്റപ്പെടുത്തി കള്ളക്കേസുകളില്‍ കുടുക്കി ഇല്ലാതാക്കാം എന്നതാണ് കേരളത്തിലെ പൊതുസ്ഥിതി.
ഫാസിസത്തിന്റെ പുതിയകാല പ്രയോഗരീതികള്‍ക്കു ഏറ്റവും നല്ല ഉദാഹരണമാണ് കേരളം. സൈബര്‍ പടയാളികള്‍ പുകമറ സൃഷ്ടിച്ചശേഷം ഭരണകൂടത്തിനെതിരെ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ചെറിയ ശബ്ദങ്ങളെപ്പോലും മായ്ച്ചുകളയുന്നു. വിദ്യാസമ്പന്നരുടെ എണ്ണത്തില്‍ മുന്നിലാണെങ്കിലും സാമൂഹ്യ പ്രതിരോധം സൃഷ്ടിക്കുന്നതില്‍, സാമൂഹ്യ നന്മകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തില്‍ ഇന്നു ലോകത്തില്‍ത്തന്നെ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സമൂഹമാണ് കേരളം. ഒരു അനീതിയ്‌ക്കെതിരേയും കേരളത്തില്‍ ഒരു പ്രതികരണവും ഉണ്ടാകുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് എം.ടിയേയും മുകുന്ദനേയുമൊക്കെപ്പോലുള്ള സാംസ്‌കാരിക നായകര്‍ പ്രസക്തരാകുന്നത്. ‘കവിക്കു കലാപം നയിക്കാനും കഴിയണം’ എന്നെഴുതിയ കവികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെങ്കിലും അവരൊക്കെ ഇരുട്ടില്‍ ഇല്ലാത്ത പൂച്ചയെ തപ്പുന്നവരായി മറ്റെന്തൊക്കെയോ അന്വേഷിച്ചു നടക്കുകയാണ്.
ഒരു കാലത്ത് തങ്ങള്‍ക്ക് ഒരുബോധ്യവുമില്ലാതിരുന്നിട്ടും ‘ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വസന്തത്തിന്റെ ഇടിമുഴക്കം’ എന്ന് ചൈനീസ് പത്രങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ അതിന്റെ ഭാഗമാകാന്‍ ഒരു വലിയസംഘം യുവാക്കള്‍ ഇറങ്ങിപ്പുറപ്പെട്ട മണ്ണാണ് കേരളത്തിന്റേത്. അവര്‍ സച്ചിദാനന്ദന്റെയും കടമ്മനിട്ടയുടേയും കവിതകള്‍ തെരുവോരങ്ങളില്‍ എഴുതിവച്ചു. അനീതിയ്‌ക്കെതിരെ വലിയ പടപ്പുറപ്പാടിന് ആഹ്വാനം ചെയ്തു. ധാരാളം യൗവ്വനങ്ങള്‍ അന്നു ഈയാംപാറ്റകളെപോലെ ആ കാട്ടുതീയില്‍ എരിഞ്ഞടങ്ങി. അടിയന്തരാവസ്ഥയിലും അതിനു ശേഷവും യുവാക്കള്‍ തെരുവില്‍ ജര്‍മന്‍ കവിയായ ബര്‍തോള്‍ഡ് ബ്രഹ്തിന്റെ വരികള്‍ പാടി സമരവീര്യം തെളിയിച്ചു. ‘ക്ഷുഭിത യൗവ്വനം’ എന്ന് വിളിപ്പേരും നേടി. ആ യൗവ്വനം ഇന്ന് അകാലവാര്‍ദ്ധക്യം ബാധിച്ച സമ്പൂര്‍ണമായ മയക്കത്തില്‍ ആണെന്നു മാത്രമല്ല അനീതിയ്‌ക്കൊപ്പം പാട്ടുപാടി നടക്കുകയുമാണ്.
ഒരുകാലത്ത് ഇടതുപക്ഷക്കാര്‍ വ്യാപകമായി ഉദ്ധരിച്ചു നടന്ന ഒരു നാടകഭാഗമുണ്ട്. ബര്‍ടേള്‍ഡ് ബ്രഹ്തിന്റെ പ്രശസ്തനാടകമായ ‘സിച്വാനിലെ നല്ല മനുഷ്യന്‍ (The good person of Szechuan) എന്ന നാടകത്തിലെ ഒരു കഥാപാത്രം ഷെന്‍തോ സംസാരിക്കുന്നതാണ്. അതിങ്ങനെയാണ്;
Unhappymen your brother is assaulted and you shut your eyes. He is hit and cries aloud and you are silent? The beast prowls,- chooses his victim and you say:-
He’s spared us because we- do not show displeasure. What sort of a city is this? What sort of peop-le are you? When injustice is don-e there should be revolt in the city.
And- i- there is no revolt, it were letter the city perish in fire before might falls.
ഈ സംഭാഷണം നാടകത്തില്‍ ഷെന്‍തേ (Shen Te) എന്ന കഥാപാത്രം പറയുന്നതാണ്. കേരളത്തില്‍ ബ്രഹ്തിന്റെ കവിത എന്ന പേരില്‍ ”ഒരു നഗരത്തില്‍ ഒരു അനീതിയുണ്ടായാല്‍ അവിടെയൊരു കലാപമുണ്ടാകണം, അല്ലെങ്കില്‍ സൂര്യനസ്തമിക്കുന്നതിനു മുമ്പ് ആ നഗരം ചുട്ടുചാമ്പലാകണം” എന്നിങ്ങനെ പാടി നടന്ന ചെറുപ്പക്കാരുടെ വലിയ സംഘങ്ങള്‍ ഒരുകാലത്ത് ഉണ്ടായിരുന്നു. ഭാരതത്തില്‍ പലയിടത്തും ഈ നാടകം തര്‍ജ്ജമ ചെയ്ത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കോടതി മുറികളില്‍ പോലും ഈ സംഭാഷണഭാഗം ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അനീതി സ്വന്തം വീട്ടുപടിക്കലെത്തിയപ്പോള്‍ ക്ഷുഭിതയൗവ്വനം പടുവൃദ്ധന്മാരാകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. തൊണ്ണൂറുകഴിഞ്ഞ എം.ടി മാത്രമാണ് അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് എം.മുകുന്ദനും എം.ടിയെ പിന്‍തുണയ്ക്കുന്നു.
ഈ ശബ്ദങ്ങളെല്ലാം ജീവിതത്തിന്റെ സായാഹ്നത്തില്‍ നില്‍ക്കുന്നവരുടേതാണ്. പ്രതികരിക്കേണ്ട യൗവ്വനം എവിടെപ്പോയി എന്നത് കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. ഏറ്റവും വലിയ സാമൂഹ്യദുരന്തം അതാണ്. അടിയന്തിരാവസ്ഥയുണ്ടായപ്പോള്‍ കേരളത്തിലെ എത്രയോ ചെറുപ്പക്കാര്‍ അതിനെതിരെ പ്രതികരിച്ച് ജയിലില്‍ പോവുകയും പോലീസ് മര്‍ദ്ദനം ഏറ്റുവാങ്ങുകയും ചെയ്തു. അവരില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ജീവിച്ചിരിക്കുന്നവരൊക്കെ എഴുപതിനോടടുത്ത് എത്തിയിരിക്കുന്നു. ഈ പ്രായത്തിലും അവരില്‍ പ്രതികരണശേഷിയുണ്ട്. എന്നാല്‍ പ്രതികരിക്കേണ്ട പുതിയ തലമുറ മാര്‍ക്കുതട്ടിപ്പിലും എംഡിഎംഎ കള്ളക്കടത്തിലും ഒക്കെ മുഴുകിക്കഴിയുകയാണ്.
ഇന്ന് സര്‍വ്വമേഖലകളിലും പരാജയം ഏറ്റുവാങ്ങുന്ന ഒരു സമൂഹമാണ് കേരളത്തിലുള്ളത്. ഒരു വിഭാഗം ജനതയും തൃപ്തരല്ല. തൊഴിലാളികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കര്‍ഷകരും വയോജനങ്ങളും സ്ത്രീകളും എല്ലാവരും കടുത്ത ജീവിതദുരിതത്തിലേയ്ക്ക് നീങ്ങുന്നു. പുതുതായി ഒരു തൊഴിലവസരം പോലും സൃഷ്ടിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. കുട്ടികള്‍ വിദ്യാഭ്യാസം നടത്തുന്നത് അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്റ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ തൊഴില്‍ സാധ്യതയെ മുന്നില്‍ക്കണ്ടാണ്. ഒരാള്‍പോലും കേരളത്തില്‍ തൊഴില്‍ ലഭിക്കും എന്ന പ്രതീക്ഷയോടെ വിദ്യാഭ്യാസം ചെയ്യുന്നില്ല. വിദേശത്തെ അവസരങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകും എന്നതിന് എന്താണ് ഉറപ്പ്? ‘സ്വന്തം തലതാങ്ങാന്‍ സ്വന്തം കൈയേ ഉപകരിക്കുകയുള്ളൂ.’ മലയാളി കേരളത്തില്‍ത്തന്നെ തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയാലേ നിലനില്‍ക്കാനാവൂ! മറ്റു രാജ്യങ്ങളെ നോക്കി ജീവിതം ചിട്ടപ്പെടുത്തി എത്രകാലം നമുക്കു മുന്നോട്ടു പോകാനാവും.
ഒരു കാലത്ത് ഗള്‍ഫ് രാജ്യങ്ങള്‍ വലിയ ഒരു വിഭാഗം മലയാളികളെ ഏറ്റുവാങ്ങി. എന്നാല്‍ ഇന്ന് അവിടത്തെ സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു തുടങ്ങിയിരിക്കുന്നു. എമിററ്റൈസേഷന്‍ ((Emiratisation)) എന്ന പേരില്‍ യുഎഇയില്‍ സ്വന്തം പൗരന്മാരെ മാത്രം തൊഴില്‍ശാലകളില്‍ നിയമിക്കുന്ന രീതി ആരംഭിച്ചു കഴിഞ്ഞു. വൈകാതെ അവിടത്തെ സാധ്യതകള്‍ സമ്പൂര്‍ണ്ണമായി അടയും.
വ്യവസായികളെ വര്‍ഗ്ഗശത്രുക്കള്‍ എന്നു വിളിച്ച് ആട്ടിയോടിക്കുന്ന നയം പിന്‍തുടരുന്ന കേരളം ലോകത്തിലെ ഏറ്റവും വലിയ പട്ടിണി പ്രദേശമായി മാറാത്തത് വിദേശങ്ങളില്‍ പണിയെടുക്കുന്ന മലയാളികള്‍ കാരണമാണ്. കേരളത്തിന്റെ ബഡ്ജറ്റിന്റെ ഇരട്ടിതുകയെങ്കിലും വിദേശ മലയാളികള്‍ സമ്പാദിക്കുന്നുണ്ട്. എന്നാല്‍ ‘അന്യന്റെ പുരയിടത്തിലെ പുല്ലു കണ്ടുകൊണ്ട് നമുക്ക് എത്രകാലം പശുക്കളെ വളര്‍ത്താന്‍ കഴിയും. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുന്ന എഴുത്തുകാരും ബുദ്ധിജീവികളും ഉയര്‍ന്നു വരാത്തത് ഏറ്റവും വലിയ സാമൂഹ്യദുരന്തമായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നു. ഒരുപക്ഷേ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ അവരുടെ അഭിപ്രായങ്ങളെ ഉയര്‍ത്തിക്കാട്ടാനോ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനോ നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ക്കു കഴിയുന്നില്ല. പാശ്ചാത്യ മാധ്യമങ്ങളെ അനുകരിച്ച് അന്ധവും അപ്രായോഗികവുമായ പരിസ്ഥിതിക്കഥകള്‍ പ്രചരിപ്പിച്ച് വ്യവസായങ്ങളെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ പരസ്പരം മത്സരിക്കുന്നതു കാണാം.
കേരളത്തിലെ ഭരണക്കാരുടെ ഇഷ്ടക്കാരനായി പൊതുവെ അറിയപ്പെടുന്ന വ്യവസായിയായ യൂസഫലിപോലും ഒരിക്കല്‍ ചോദിക്കുകയുണ്ടായി ‘എന്തുകൊണ്ടാണ് മലയാളികള്‍ മാത്രം ഇങ്ങനെ വിദേശങ്ങളില്‍ ജോലി തിരക്കി അലയുന്നത്? മറ്റു സംസ്ഥാനക്കാര്‍ വരുന്നില്ലല്ലോ’! എന്ന്. യൂസഫലി ഉയര്‍ത്തിയ ചോദ്യം ഓരോ മലയാളിയും സ്വയം ചോദിക്കേണ്ടതാണ്. കേരളസമൂഹം അടിമുടി മാറേണ്ടിയിരിക്കുന്നു. ഇതൊരു പഴഞ്ചന്‍ കാല്പനിക സമൂഹമാണ് എന്ന യാഥാര്‍ത്ഥ്യം മലയാളി തിരിച്ചറിയേണ്ടിയിരിക്കുന്നു. മലയാളിയുടെ കാല്പനിക മനസ്സിനെ ചൂഷണം ചെയ്താണ് ഈ ഫാസിസ്റ്റ് ഭരണകൂടം തുടരുന്നത്. ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ജനതയെ ബോധവല്‍ക്കരിക്കേണ്ടത് എഴുത്തുകാരും ബുദ്ധിജീവികളുമാണ്. തങ്ങളുടെ കര്‍ത്തവ്യം മറന്ന് നീറോമാരെപ്പോലെ വീണ വായിക്കുന്ന ഇന്നത്തെ കേരളത്തിലെ എഴുത്തുകാരുടെയിടയില്‍ എം.ടിയുടേയും മുകുന്ദന്റേയും തിരിച്ചറിവുകള്‍ ആശ്വാസമാകുന്നു.