അയോധ്യ ശ്രീരാമജന്മഭൂമിയില്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ ജനുവരി 22ന് നടക്കുകയാണ്. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ഭാരതത്തിലെ പൊതുസമൂഹത്തിന്റെ ഒരു പരിച്ഛേദത്തെ ശ്രീരാമ തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. ഈ ക്ഷണത്തെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദം കൊഴുക്കുന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ പ്രത്യേകത വിഗ്രഹ പ്രതിഷ്ഠ മാത്രമല്ല, ആ പ്രതിഷ്ഠയ്ക്ക് ജീവന്‍ നല്‍കുന്ന, അതിനെ സചേതനമാക്കുന്ന പ്രക്രിയ കൂടിയാണ്. ക്ഷേത്രപ്രതിഷ്ഠ നടത്തുന്ന തന്ത്രിയുടെ ജീവന്റെ ഒരു ഭാഗമാണ് പ്രതിഷ്ഠയിലേക്ക് സന്നിവേശിക്കപ്പെടുന്നത്. അതാകട്ടെ, ആ ക്ഷേത്രവും വിഗ്രഹവും നിലനില്‍ക്കുന്നിടത്തോളം കാലം സഹസ്രാബ്ദങ്ങള്‍ പിന്നിട്ടാലും അനശ്വരമായി ചൈതന്യവത്തായി നിലകൊള്ളും. വര്‍ഷാവര്‍ഷങ്ങളില്‍ വിഗ്രഹത്തിന്റെ ശക്തി കൂട്ടാനുള്ള ഉത്സവബലി ക്രിയകളും മറ്റും മാത്രമാണ് പിന്നീട് ചെയ്യുക. പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ ആ പ്രതിഷ്ഠയെ സംരക്ഷിച്ചു കൊള്ളാമെന്നും കാലാകാലങ്ങള്‍ നിത്യനിദാനകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു കൊള്ളാമെന്നും ക്ഷേത്രത്തിലെ ആരാധനയ്ക്കും ഭഗവത് ചൈതന്യത്തിനും ലോപം വരാതെ കാത്തുസൂക്ഷിച്ചുകൊള്ളാമെന്നും ക്ഷേത്രത്തിന്റെ ചുമതലക്കാരും നാട്ടുകാരും പ്രതിജ്ഞ എടുക്കുന്ന ചടങ്ങ് കൂടി ഇതിന്റെ ഭാഗമാണ്. ചുരുക്കത്തില്‍ പ്രാണപ്രതിഷ്ഠയിലൂടെ ഒരു ദേവതാ സങ്കല്പം വീണ്ടും ആത്മസ്വരൂപം പ്രാപിക്കുകയാണ്. മാത്രമല്ല, ആ ദേവത ഭക്തരെ സംരക്ഷിക്കുന്നതിനൊപ്പം ചൈതന്യലോപം വരാതെയും നിത്യനിദാനം മുടങ്ങാതെ സംരക്ഷിക്കുകയും ചെയ്യുമെന്ന പ്രതിജ്ഞ കൂടി വരുന്നതോടെ ദൈവവും സമൂഹവും തമ്മിലുള്ള ഒരു പാരസ്പര്യം കൂടി നിലവില്‍ വരുന്നു.
ശ്രീരാമന്‍ ഭാരതത്തിന്റെ, സനാതനസംസ്‌കൃതിയുടെ, ഹൈന്ദവ വിശ്വാസത്തിന്റെ നെടുംതൂണാണ്. ഹിമാലയം മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ കാമരൂപം വരെയുമുള്ള മുഴുവന്‍ ഭാരതത്തെയും സ്വാധീനിച്ച ഈശ്വരാവതാരങ്ങളാണ് രാമനും കൃഷ്ണനും മഹേശ്വരനും. മഹേശ്വരന്റെയും ശ്രീരാമന്റെയും പേരുള്ള ഒരു കുഞ്ഞെങ്കിലും ഇല്ലാത്ത ഒരു ഗ്രാമവും ഈ ഭാരതവര്‍ഷത്തില്‍ ഉണ്ടാവില്ല. ഭാരതത്തിലെ പൊതുജീവിതത്തോട് അത്രമാത്രം ഇഴുകിച്ചേര്‍ന്ന, ഓരോ വീടിന്റെയും ഗ്രാമത്തിന്റെയും സ്വന്തമാണ് രാമന്‍. ആ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ നടത്തുന്ന സ്ഥലത്തിനുമുണ്ട് പ്രത്യേകത. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതത്തിലെ ഹിന്ദുസമൂഹം ശ്രീരാമന്റെ ജന്മസ്ഥലം എന്നനിലയില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് ആരാധിച്ചുവരുന്ന പ്രദേശമായിരുന്നു അയോധ്യ. ശ്രീരാമന്റെ ജന്മഭൂമിയില്‍ സഹസ്രാബ്ദങ്ങളായി ക്ഷേത്രം നിലനിന്നിരുന്നു. നാശോന്മുഖമായപ്പോഴൊക്കെ ക്ഷേത്രത്തെ പുതുക്കി. പുതിയതായി പണിഞ്ഞത് അതത് കാലത്തെ ഹിന്ദു ചക്രവര്‍ത്തിമാരാണ്.
1200 വര്‍ഷത്തെ അടിമത്തത്തിനിടയില്‍ 1528 ലാണ് ബാബറിന്റെ നിര്‍ദ്ദേശമനുസരിച്ച് മീര്‍ബാഖി രാമക്ഷേത്രം തകര്‍ത്ത് അവിടെ പള്ളി പണിതത്. തകര്‍ത്ത ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും തൂണുകളും പള്ളിയുടെ നിര്‍മ്മിതിക്കായി ഉപയോഗിച്ചത് ഡോ. ബി.എസ് ലാലിന്റെ നേതൃത്വത്തിലുള്ള പര്യവേഷക സംഘം കണ്ടെത്തിയിരുന്നു. മലയാളിയായ കെ.കെ. മുഹമ്മദ് ആ സംഘത്തില്‍ അംഗമായിരുന്നു. ഹിന്ദുക്ഷേത്രത്തിന്റെ എല്ലാ അംഗോപാംഗങ്ങളും അവിടെനിന്ന് കണ്ടെത്തിയത് സുപ്രീംകോടതി പോലും തെളിവായി സ്വീകരിച്ചു. ഈ തെളിവ് ഇന്നും അംഗീകരിക്കാത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസുകാരും മാത്രമാണ്. നല്ല മതവിശ്വാസിയായ കെ.കെ. മുഹമ്മദ് അന്ന് ഉപദേശിച്ചതാണ് നമുക്ക് മക്ക പോലെ അവര്‍ക്ക് പരിശുദ്ധമാണ് അയോദ്ധ്യയെന്ന്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ന്യൂനപക്ഷ പ്രീണനത്തിനും വേണ്ടി ചിലര്‍ തര്‍ക്കം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. സുപ്രീംകോടതി വിധി വന്നു, പരമോന്നത നീതി ന്യായപീഠം രമ്യമായ പരിഹാരത്തിനു വഴിയൊരുക്കി. കോടതിവിധി പൂര്‍ണമായും നടപ്പിലാക്കി. പള്ളിവെക്കാന്‍ സ്ഥലവും ബാക്കിയുള്ള എല്ലാ സൗകര്യങ്ങളും യു.പി സര്‍ക്കാര്‍ ചെയ്തു.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം വന്നപ്പോള്‍ ആദ്യം അത് നിരസിച്ചത് കമ്മ്യൂണിസ്റ്റ് നേതാവ് സീതാറാം യെച്ചൂരി ആയിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ക്ഷേത്ര ആരാധനയില്‍ വിശ്വാസം ഇല്ലെന്നും ഭരണത്തിലും പണത്തിലും മാത്രമാണ് താല്പര്യം എന്നകാര്യം അറിയാവുന്നത് കൊണ്ട് ആരുമത് കാര്യമായി പരിഗണിച്ചില്ല. പക്ഷേ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുത് എന്ന ആവശ്യം ഉയര്‍ത്തിയത് മുസ്ലിംലീഗ് ആയിരുന്നു. മുസ്ലിംലീഗിന്റെ ആവശ്യം ഉള്‍ക്കൊണ്ട് പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പടലപ്പിണക്കം ഉയര്‍ന്നു കഴിഞ്ഞു. പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് കര്‍ണാടകത്തില്‍ പൊതു ആരാധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അയോധ്യയ്ക്കു പോകാനും തീരുമാനിച്ചു. അദ്ദേഹം മാത്രമല്ല, യുപിയിലെ കോണ്‍ഗ്രസ് നേതാക്കളും ഹിമാചല്‍പ്രദേശിലെ മന്ത്രി, മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരൊക്കെ ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം കീഴടങ്ങിയതിന് കാരണം ഉത്തരേന്ത്യയില്‍ എവിടെയും വിജയിക്കാത്ത രാഹുലിന് മത്സരിച്ച് ജയിക്കാന്‍ വയനാട് സീറ്റ് വേണമെന്നത് കൊണ്ട് മാത്രമാണ്. അതിനുവേണ്ടിയാണ് ഭാരതത്തിന്റെ അഭിമാനസ്തംഭമായ ദേശീയപുരുഷന്റെ, ശ്രീരാമദേവന്റെ, പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നത്.
ഇവിടെ ഏറ്റവും പ്രസക്തമായ ചോദ്യം 1906 ല്‍ രൂപീകരിച്ച, ഭാരതത്തിന്റെ വിഭജനത്തിന് വഴിവച്ച മുസ്ലിംലീഗും ഇപ്പോഴത്തെ ലീഗും തമ്മില്‍ മൗലികമായ എന്തു വ്യത്യാസമാണ് ഉള്ളതെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നുള്ളതാണ്. അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ എത്ര പാവപ്പെട്ട ഹിന്ദുക്കളെയാണ് ജിഹാദി ഭീകരര്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ വധിച്ചത് എന്നകാര്യം പൊതുസമൂഹം തിരിച്ചറിയണം. കര്‍ണാടകത്തില്‍ നിന്ന് വന്ന ശബരിമല തീര്‍ത്ഥാടകരുടെ കെട്ടഴിപ്പിച്ച് റോഡില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന് സിന്ദാബാദ് വിളിപ്പിച്ച് തേങ്ങയടിപ്പിച്ച സംഭവം അന്ന് മാതൃഭൂമി കോഴിക്കോട് റിപ്പോര്‍ട്ടറായിരുന്ന ഈ ലേഖകന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതാണ്. പോലീസ് മേധാവി സി. സുബ്രഹ്‌മണ്യത്തോട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അന്ന് മലപ്പുറം എസ്.പി ആയിരുന്ന മുഹമ്മദ് യാസീന് എതിരെ വകുപ്പ്തല നടപടി ഉണ്ടാകുമെന്ന് പറഞ്ഞതാണ്. മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, ഇസ്ലാമിക തീവ്രവാദത്തെ മലബാറില്‍ ശക്തിപ്പെടുത്താന്‍ ഇവരുടെയൊക്കെ സേവനം ജിഹാദികള്‍ ഉപയോഗപ്പെടുത്തി എന്നത് മാറാട് അന്വേഷണ കമ്മീഷന്‍ പറയാതെ പറഞ്ഞിട്ടുണ്ട്. പോലീസ് സേനയില്‍ ഉണ്ടായ വീഴ്ചയും ഇത്തരം ഉദ്യോഗസ്ഥന്മാര്‍ പ്രകടിപ്പിച്ച അവധാനതയും കമ്മീഷന്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
അതുകൊണ്ട്, മുസ്ലിംലീഗ് കേരളത്തില്‍ മതേതരത്വം വളര്‍ത്താനും സര്‍വ്വമത സമന്വയത്തിനും വേണ്ടി കനപ്പെട്ട സംഭാവനകള്‍ നല്‍കിയെന്ന ക്ലീഷേ പ്രയോഗങ്ങളും വെള്ളപൂശലും ഇനി വേണ്ട. 1528 ല്‍ ജിഹാദി ഭീകരത തകര്‍ത്ത രാമജന്മഭൂമിയിലെ ആരാധനാലയം തിരിച്ചുപിടിക്കുമ്പോള്‍, പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍, മറ്റൊരു ചരിത്രം കൂടി തിരുത്തുകയാണ്. ഇസ്ലാം അധിനിവേശത്തിലൂടെ കൈവശപ്പെടുത്തിയ ഒരു ആരാധനാലയം തനത് ജനത തിരിച്ചുപിടിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ഏതാണ്ട് ആയിരത്തോ ളം സംസ്‌കാരങ്ങളെയാണ് ഇസ്ലാം ജിഹാദിന്റെ പേരില്‍ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയത്. ഭാരതത്തില്‍ അറുപതിനായിരം ക്ഷേത്രങ്ങളാണ് തകര്‍ത്തത്. അതില്‍ അയോധ്യയിലെ ശ്രീരാമജന്മഭൂമി മാത്രമല്ല, ശ്രീകൃഷ്ണജന്മഭൂമിയായ മഥുരയും ശ്രീവിശ്വനാഥന്റെ വിഹാരഭൂമിയായ കാശിയും ഉള്‍പ്പെടുന്നു. തകര്‍ക്കപ്പെട്ട സോമനാഥക്ഷേത്രം സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലും കെ.എം.മുന്‍ഷിയും ചേര്‍ന്ന് നെഹ്‌റുവിന്റെ എതിര്‍പ്പ് വകവെക്കാതെ പുനര്‍നിര്‍മ്മിച്ചു. സ്വാതന്ത്ര്യം പ്രാപിച്ച് ദശാബ്ദങ്ങള്‍ക്ക് ശേഷവും സഹസ്രാബ്ദങ്ങളായി ഇവിടെ ജീവിക്കുന്ന ഹിന്ദുസമൂഹം സ്വത്വം വീണ്ടെടുക്കാനും തങ്ങളുടെ തകര്‍ക്കപ്പെട്ട് അന്യാധീനമായ ദേവതാസങ്കേതങ്ങള്‍ക്കും വേണ്ടി ഇന്നും കണ്ണീരൊഴുക്കി നടക്കേണ്ടി വരുന്നതിന്റെ കാരണക്കാര്‍ കോണ്‍ഗ്രസ് തന്നെയാണ്.
ഇക്കാര്യത്തില്‍ കേരളത്തിലെ ഹൈന്ദവസമൂഹത്തില്‍ ഉണ്ടായ ഉജ്ജ്വലമായ അഭിപ്രായ ഐക്യം ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തുന്നതായിരിക്കും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അയോധ്യാ പ്രശ്‌നത്തില്‍ ശക്തമായ നിലപാടെടുത്ത് രംഗത്തുവന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയത്തിന്റെ പേരില്‍ ബഹിഷ്‌കരിക്കുന്നത് തികഞ്ഞ അനീതിയും ദൈവനിന്ദയുമാണെന്ന് പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഭാവുകങ്ങള്‍ ആശംസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത് വന്നു. ഭാരതത്തിന്റെ ചരിത്രത്തിലെ അഭിമാന മുഹൂര്‍ത്തമാണിതെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കേരളത്തിലെ എല്ലാ വീടുകളിലും ദീപാവലി പോലെ ദീപം കൊളുത്തി അയോധ്യയിലെ പ്രാണപ്രതിഷ്ഠ ആഘോഷിക്കാന്‍ ധീവരസഭാ നേതാവ് എല്‍. ദിനകരനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മന്നത്ത് പത്മനാഭനും ആര്‍. ശങ്കറും ടി.കെ. മാധവനും ഒക്കെ സ്വപ്‌നം കണ്ട ഹിന്ദു ഐക്യത്തിന്റെ സാക്ഷാത്കാരമാണ് ഈ പ്രസ്താവനകളില്‍ നിഴലിക്കുന്നത്. ഈ പ്രസ്താവനകള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി സംഘടിത മതങ്ങള്‍ക്ക് പിന്നാലെ പായുന്ന ഇടത്-വലത് മുന്നണികള്‍ക്ക് ഒരു താക്കീതായി മാറുകയാണ്. കേരളത്തിലെ ഹിന്ദുസമൂഹത്തിന് നാഥരുണ്ടെന്ന് സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും ദിനകരനും തെളിയിച്ചിരിക്കുന്നു.
ഇതു പോരാ, കേരളത്തിലെ മുഴുവന്‍ ഹിന്ദുസമൂഹവും ഒന്നിച്ചണിനിരന്നാല്‍ മാത്രമേ ഇനി നമുക്ക് അതിജീവിക്കാന്‍ കഴിയുകയുള്ളൂ എന്ന സത്യം സമുദായ നേതാക്കള്‍ മനസ്സിലാക്കണം. വൈക്കത്തെ ആതിര എന്ന പെണ്‍കുട്ടിയെ ലൗജിഹാദിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി മതം മാറ്റിയ ജിഹാദികള്‍ക്കെതിരെ ഹൈക്കോടതി വിധി വന്നപ്പോള്‍ സുപ്രീംകോടതിയില്‍ പോകാന്‍ ഒറ്റദിവസം കൊണ്ട് കേരളത്തിലെ പള്ളികളില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കാന്‍ ഭീകരര്‍ക്കായി. സംഘടിത മതവിഭാഗത്തിന് മുന്നില്‍ മുട്ടിലിഴയുന്ന ഭരണ-പ്രതിപക്ഷ മുന്നണികളുടെ യഥാര്‍ത്ഥചിത്രം ഹിന്ദുനേതാക്കള്‍ തിരിച്ചറിയണം. ലൗ ജിഹാദ് അടക്കം എന്തുചെയ്താലും ഹിന്ദുവിന്റെ ആരാധനാലയങ്ങളും സ്ഥലങ്ങളും കയ്യടക്കിയാലും ചോദിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമാകുന്നത് ഇനിയെങ്കിലും കണ്ടറിയണം. എന്‍എസ്എസും എസ്എന്‍ഡിപിയും ധീവരസഭയും വിശ്വകര്‍മ്മസഭയും പുലയ മഹാസഭയും ചേരമര്‍സഭയും അടക്കം എല്ലാ സമുദായങ്ങളും ഒന്നിച്ചു ചേര്‍ന്ന് ഹിന്ദുസമൂഹത്തിന്റെ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി അണിനിരന്നേ മതിയാകൂ. നമ്മുടെ സ്വത്തും ജീവനും നമ്മുടെ പൈതൃകവും നമ്മുടെ മക്കളെയും സംരക്ഷിക്കാന്‍ ഇത് അനിവാര്യമാണ്. ആ സത്യം മനസ്സിലാക്കി ഇനിയെങ്കിലും മുന്നോട്ടു പോകാന്‍ ഇപ്പോഴത്തെ നിലപാട് സഹായകമാകട്ടെ. അത് സാക്ഷാത്കരിക്കുക മന്നത്ത് പത്മനാഭന്റെയും കെ. കേളപ്പന്റെയും ആര്‍. ശങ്കറിന്റെയും ടി.കെ.മാധവന്റെയും സ്വപ്‌നങ്ങളെയാണ്. ഈ സ്വപ്‌നങ്ങള്‍ക്ക് നിറം ചാര്‍ത്തിയത് ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും അയ്യാ സ്വാമികളും മഹാത്മാ അയ്യങ്കാളിയും ശുഭാനന്ദ ഗുരുദേവനും വാഗ്ഭടാനന്ദനും ഒക്കെയാണെന്ന കാര്യം വിസ്മരിക്കരുത്. ജാതിയില്ലാത്ത ഹിന്ദുത്വത്തിന് വേണ്ടി അനാചാരങ്ങള്‍ നീക്കി മാതാന്ധതയുടെ ക്രൂരതയ്‌ക്കെതിരെ പോരാടാന്‍ നമ്മെ പ്രേരിപ്പിച്ച, ദുരവസ്ഥ തുറന്നു കാട്ടിയ കുമാരനാശാന്റെ നൂറാം ചരമ വര്‍ഷത്തില്‍ സമാജ ഐക്യത്തിന്റെ കാഹളം മുഴക്കലായി അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ മാറിക്കഴിഞ്ഞു.