യുഗപുരുഷനായ ശ്രീരാമന്‍! ഇതിഹാസനായകനായ അദ്ദേഹം പുത്രകാമേഷ്ടിയിലൂടെ ദശരഥനും കൗസല്യക്കും മകനായിപ്പിറക്കുന്നു. രാജ്യാധികാരം വന്നുചേര്‍ന്നിട്ടും വിധിവശം വിപരീതമാകയാല്‍ കാടു വാഴാന്‍ വിധിക്കപ്പെട്ട്, കുടുംബവും സ്വസ്ഥതയും നഷ്ടപ്പെട്ട് ജീവിച്ചു മരിച്ച ഇതുപോലൊരു ഹതഭാഗ്യനായ കഥാനായകന്‍ ലോകേതിഹാസങ്ങളില്‍ത്തന്നെ ഉണ്ടാവാനുള്ള സാധ്യത വിദൂരമാണ്. ആ പുണ്യാത്മാവിന്റെ ജന്മസ്ഥലത്ത് ക്രി.പി. 1114 മുതല്‍ 1154വരെ കോസലം ഭരിച്ചിരുന്ന ഗോവിന്ദചന്ദ്രഗര്‍വ്വാള്‍ പണികഴിപ്പിച്ച ‘ജന്മസ്ഥാന്‍ മന്ദിര്‍’ എന്നറിയപ്പെട്ടിരുന്ന രാമക്ഷേത്രം നിലംപരിശാക്കി, ബാബര്‍ പണികഴിപ്പിച്ച പള്ളിയും അതിനെക്കുറിച്ചുള്ള തര്‍ക്കങ്ങളും രാമന്റെ കഥപോലെത്തന്നെ നൂറ്റാണ്ടുകളോളമാണ് ഉയിര്‍കൊണ്ടു നിന്നത്. വളരെ ലാഘവത്തോടെ പരിഹരിക്കാമായിരുന്ന പ്രശ്‌നമായിരുന്നിട്ടും സങ്കീര്‍ണ്ണതയുടെ കിനാവള്ളികളിലേക്ക് രാഷ്ട്രീയത്തിന്റെ കുതന്ത്രതാല്പര്യങ്ങള്‍ വലിച്ചെറിഞ്ഞുകൊടുത്ത ഈ പുണ്യസൗധത്തിന്റെ ഗതകാലചരിത്രം പല അപ്രിയസത്യങ്ങളും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അധികാരക്കസേരകളുടെ മത്തുപിടിപ്പിക്കുന്ന സുഖം അനുസ്യൂതം അനുഭവിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറായി നില്ക്കുന്ന രാഷ്ട്രീയ ഉദരംഭരികളുടെ സ്വാര്‍ത്ഥതാല്പര്യങ്ങളും മാധ്യമങ്ങളുടെ കച്ചവടകുതന്ത്രങ്ങളും ഓരോ ഡിസംബര്‍ 6-നെയും ഉല്‍ക്കണ്ഠയുളവാക്കുന്ന ഭീകരമുഹൂര്‍ത്തങ്ങളായി നിലനിര്‍ത്തി. അതുണ്ടാക്കിയ സമാധാനക്കേടുകളും അനിശ്ചിതത്വവും കണക്കാക്കാതെ സ്വാര്‍ത്ഥതാല്പര്യങ്ങളുടെ നില ഭദ്രമാക്കാനാണ് അവര്‍ വേവലാതിപ്പെട്ടത്. ഭാരതത്തിലെ ജനമനസ്സുകളില്‍ കനല്‍ച്ചൂടു വിതച്ചുകൊണ്ട് നൂറ്റാണ്ടുകളോളം നിലനിന്ന സംഭവപരമ്പരകള്‍ക്ക് 2019 നവംബര്‍ 9-ന് രാവിലെ പത്തരമണിക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച അന്തിമവിധിയിലൂടെയാണ് വിരാമം വീണത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായുള്ള അഞ്ചംഗ ബെഞ്ചാണ് അന്ന് രാമജന്മഭൂമിത്തര്‍ക്കത്തില്‍ വിധി പറഞ്ഞത്. പ്രസ്തുത വിധിയനുസരിച്ച് അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ ഉയര്‍ന്നുവന്ന രാമക്ഷേത്രം 2024 ജനുവരിമാസം 22-ാം തിയതി, നൂറ്റാണ്ടുകളുടെ ദൈര്‍ഘ്യമുള്ള കാത്തിരിപ്പിനു ശേഷം ഭക്തജനങ്ങള്‍ക്കായി തുറക്കപ്പെടുകയാണ്. ഈയവസരത്തില്‍, ഇരുമതങ്ങളിലുമുള്ള അനുയായികളുടെ ഉള്ളില്‍ അഗ്നിപടര്‍ത്തി നിലനിന്നിരുന്ന ഈ ഉഷ്ണക്കാറ്റിന്റെ ഉത്ഭവദിശയിലേക്കുള്ള ഒരു ജാലകാവലോകനം പ്രസക്തമാണെന്നു തോന്നുന്നു.
പലതവണ ഭാരതത്തെ കൊള്ളയടിച്ച്, അവിടത്തെ ഖജനാവിലും ക്ഷേത്രങ്ങളിലും കൂട്ടിയിട്ടിരുന്ന എണ്ണിയാലൊടുങ്ങാത്ത സമ്പത്തും വിലമതിക്കാനാവാത്ത രത്‌നങ്ങളും ആഭരണങ്ങളും നാണയങ്ങളും അപഹരിച്ചുകൊണ്ടുപോയ ഫര്‍ഖാനക്കാരനായ മുടന്തന്‍ തൈമൂറിന്റെ പിന്മുറക്കാരനായിരുന്നു സാഹിറുദ്ദീന്‍ മുഹമ്മദ് ബാബര്‍. 12-ാമത്തെ വയസ്സില്‍ ഫര്‍ഖാനയുടെ രാജാവായി അവരോധിക്കപ്പെട്ട അദ്ദേഹം തികച്ചും യാഥാസ്ഥിതികനായ ഒരു ഇസ്ലാംമതവിശ്വാസിയായിരുന്നു. അനിസ്ലാമികമായ എല്ലാ സമ്പ്രദായങ്ങളെയും നഖശിഖാന്തം എതിര്‍ത്ത ബാബര്‍ പില്‍ക്കാലത്ത്, കൂടുതല്‍ കൃത്യമായിപ്പറഞ്ഞാല്‍ 1526-ലാണ് ഇബ്രാഹിം ലോദിയെ ജയിച്ച് ഭാരതത്തില്‍ മുഗളഭരണത്തിന് അടിത്തറയിടുന്നത്. അന്ന്, ചിത്തോദ്ഘട്ടിലെ രാജാവായിരുന്ന റാണാ സംക്രമസിംഹനെ തോല്പിച്ച് അവിടത്തെ ഭരണാധികാരിയായ ബാബര്‍ തന്റെ സേനാനായകനായ മീര്‍ ബക്കിയെ അവരോധിതനാക്കി. അന്ന് കാശിയിലെ വിശ്വനാഥക്ഷേത്രംപോലെയും മഥുരയിലെ ശ്രീകൃഷ്ണക്ഷേത്രംപോലെയും ഭക്തജനപ്രളയംകൊണ്ട് സമ്പുഷ്ടമായിരുന്നു ‘ജന്മസ്ഥാന്‍’ ക്ഷേത്രം (ബാബ്‌റി മസ്ജിദ് നിന്നിടത്തുണ്ടായിരുന്ന ക്ഷേത്രം അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്). ഇത് സഹിക്കാന്‍ കഴിയാതെ ബാബര്‍ മീര്‍ ബക്കിയോട് ആ ക്ഷേത്രം തകര്‍ത്ത് അവിടെ പള്ളി പണിയാന്‍ കല്പിക്കുകയാണുണ്ടായത്. അതനുസരിച്ച് പണിയപ്പെട്ട പള്ളിയാണ് പില്‍ക്കാലത്ത് ‘ബാബ്‌റി മസ്ജിദ്’ എന്നറിയപ്പെട്ടത് (അതുവരെ, ‘ജന്മസ്ഥാന്‍ മസ്ജിദ്’ എന്നറിയപ്പെട്ടിരുന്ന ഈ പള്ളിക്ക് 1940-നു ശേഷമാണ് ‘ബാബ്‌റി മസ്ജിദ്’ എന്നു പേരു വീണത്). ക്ഷേത്രം തകര്‍ത്ത് പള്ളിപണിയാന്‍ ബാബര്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് രാമചന്ദ്രചാറ്റര്‍ജിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു വന്നിരുന്ന ‘മോഡേണ്‍ റിവ്യൂ’ എന്ന മാസികയുടെ 1924 ജൂലായ് 6 ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാരതത്തിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ട്, ആ രാജ്യം ഊറ്റം കൊള്ളുന്ന പാരമ്പര്യസംസ്‌കൃതിയുടെ പ്രഭ കുറച്ച് ഭാരതീയന്റെ ആത്മാഭിമാനത്തിന്റെ കടയ്ക്കല്‍ വേല്‍ പായിക്കുക എന്ന തന്ത്രമാണ് പണ്ടു മുതല്‍ക്കേ വിദേശ ആക്രമണകാരികള്‍ പയറ്റിപ്പോന്നത്. മതച്ചൊരുക്കാണ് അവരെ അങ്ങനെയൊരടവിലേക്ക് നയിച്ച പ്രേരകശക്തി എന്നതാണ് വാസ്തവം. നളന്ദ തകര്‍ത്ത ബക്തിയാര്‍ ഖില്‍ജിയും സോമനാഥം തകര്‍ത്ത മുഹമ്മദ് ഗസ്‌നിയും കാശിയും മഥുരയും തകര്‍ത്ത അറംഗസേബും മലബാര്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത ടിപ്പുവും വെള്ളക്കാരന്‍ കൊണ്ടുവന്ന പാതിരിമാരുമെല്ലാം ശക്തമായ മതഭ്രാന്തിന്റെ ഇരുള്‍ മൂടിയ പ്രാകൃതരഥ്യകളിലെ അന്ധസഞ്ചാരികളായിരുന്നുവല്ലൊ.
കാശി, മഥുര, കാഞ്ചി, അവന്തിക, സോമനാഥം എന്നു നീളുന്ന ആ പട്ടികയിലെ ഒരു കണ്ണി മാത്രമായിരുന്നു അയോധ്യയിലെ ജന്മസ്ഥാന്‍ ക്ഷേത്രം. പട്ടേലിന്റെ നേതൃത്വത്തില്‍ പുതുക്കിപ്പണിയപ്പെട്ട സോമനാഥക്ഷേത്രമൊഴികെ മറ്റെല്ലാ ക്ഷേത്രബാക്കികളും പള്ളികളായിത്തന്നെ നിലനിന്നുകൊണ്ട്, ഇനിയും തിരുത്തപ്പെടാത്ത ദാരുണ ചരിത്രത്തിന്റെ സാക്ഷ്യഗീതങ്ങള്‍ അടുത്ത തലമുറയിലേക്ക് കൈമാറാന്‍ ഉറക്കമിളച്ച് കാത്തിരിക്കുകയാണ്. സോമനാഥത്തിനു പിന്നാലെ, പൂര്‍ത്തീകരിക്കപ്പെട്ട പുനര്‍നിര്‍മ്മിതിയുടെ പട്ടികയിലേക്ക് കടന്നിരിക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ അയോധ്യയിലെ ജന്മസ്ഥാന്‍ ക്ഷേത്രം.
ബാബറി പള്ളിയുടെ നിര്‍മ്മാണത്തെത്തുടര്‍ന്ന് ഛന്ദേരിയിലുണ്ടായിരുന്ന നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്ത് പള്ളികളാക്കാന്‍ ബാബര്‍ ആജ്ഞാപിച്ചതനുസരിച്ച് മീര്‍ ബക്കി ആ വഴിക്ക് തന്റെ ജൈത്രയാത്ര തുടര്‍ന്നതായി, ബാബറിന്റെ ജീവിതചരിത്രഗ്രന്ഥമായ ‘താരിഖ് ഇ ബാബ്രി’യില്‍ കാണുന്നുണ്ട്. സമാധാനപ്രിയരായ പ്രാദേശിക ഹിന്ദുക്കള്‍ ബക്കിയുടെ പടയെടുപ്പിനെ ഭയന്ന് പലായനം ചെയ്യുകയാണ് ഉണ്ടായത്.
ഹൃദയത്തിനു മുറിവേറ്റ ഹിന്ദുമനസ്സുകളുടെ നെരിപ്പോടിനകത്ത്, അണയാത്ത കനല്‍പോലെ ജന്മസ്ഥാന്‍ ക്ഷേത്രം ജ്വലിച്ചുനിന്നു. 1853-ല്‍, നവാബ് വാജിദ് അലി ഷാ ആവാദ് ഭരിക്കുമ്പോഴാണ് ജന്മസ്ഥാന്‍ മസ്ജിദിന് ആദ്യത്തെ ആഘാതമുണ്ടാക്കുന്നത്. അതിനുശേഷം 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം വരെ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ത്ഥന നടത്താന്‍ നടുവില്‍ വേലി കെട്ടി വിഭജിച്ച് ഈ കെട്ടിടം തുറന്നുവിടപ്പെട്ടു. ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം ബ്രിട്ടീഷ് ഗവണ്‍മെന്റ് വീണ്ടും ഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി. 1905-ലെ ഫൈസാബാദ് ഡിസ്ട്രിക്റ്റ് ഗസറ്റിയറില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനുശേഷം 17 അടി നീളവും 21 അടി വീതിയുമുള്ള ഒരു കൊച്ചുക്ഷേത്രം അവിടെ നിര്‍മ്മിക്കാനുള്ള അനുമതിക്കുവേണ്ടി പണ്ഡിറ്റ് ഹരികൃഷ്ണനും മഹന്ത് രഘുവീര്‍ദാസും ഫൈസാബാദ് ജില്ലാ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും 1886 മാര്‍ച്ച് 17-ാംതിയതി സ്ഥലം സന്ദര്‍ശിച്ച ജഡ്ജി ഐഇഎ ചാമ്പ്യാര്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നതിന് തെളിവുണ്ടെങ്കിലും 358 വര്‍ഷക്കാലം അസ്വസ്ഥത വിതച്ചു നിന്ന വിഷയമായതുകൊണ്ട് അതിനുള്ള അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന്, 1886 മെയ് 25-ന് ജുഡീഷ്യല്‍ കമ്മീഷണര്‍ ഡബ്ല്യു യങ്ങിന് അപ്പീല്‍ നല്കിയെങ്കിലും ഫലം പരാജയം തന്നെയായിരുന്നു.
രോഷാകുലരായ ഹിന്ദുക്കള്‍ 1936-ല്‍, മസ്ജിദിന്റെ ഒരു താഴികക്കുടവും ചുറ്റുമുള്ള മതിലുകളും തകര്‍ത്തു. അന്നത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് നഷ്ടഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും കെട്ടിടത്തിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പാടാക്കുകയും ചെയ്തു. എങ്കിലും, 1949 ഡിസംബര്‍ 22-ാം തിയതി അര്‍ദ്ധരാത്രി, മസ്ജിദിന്റെ കാവല്‍ക്കാര്‍ കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍ ആരുമറിയാതെ രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ മസ്ജിദിനുള്ളില്‍ പ്രതിഷ്ഠിച്ച് ഒരുകൂട്ടം ഹിന്ദുമതാനുയായികള്‍ പുറത്തുവന്നു.
മാതാപ്രസാദ് എന്ന പോലീസ് കോണ്‍സ്റ്റബിളാണ് ഇത് ആദ്യം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത പ്രഭാതത്തില്‍ ഒരു വലിയ പുരുഷാരംതന്നെ അമ്പലത്തില്‍ പൂജക്കെത്തി. അന്നത്തെ ഡിസ്ട്രിക്റ്റ് മജിട്രേറ്റ് കെ.കെ.നായര്‍ രേഖപ്പെടുത്തിയതനുസരിച്ച്, പോലീസുകാരുടെ നേരെ വമ്പിച്ച കയ്യേറ്റമാണ് അന്ന് സന്ന്യാസിമാരും ഭക്തജനങ്ങളും നടത്തിയത്. അവരെ നിയന്ത്രിക്കാന്‍ പോലീസിന് വളരെയേറെ പാടുപെടേണ്ടി വന്നു. തുടര്‍ന്ന് നെഹ്രു, അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ്‌വല്ലഭ് പന്തിനെ വിളിച്ച് വിഗ്രഹങ്ങള്‍ മാറ്റുവാന്‍ കല്പന നല്കി. അന്നത്തെ ചീഫ് സെക്രട്ടറി, ഭഗവാന്‍ സഹായിയും ഐ.ജി, വി.എന്‍. ലാഹിരിയും ചേര്‍ന്ന് കല്പന നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഹിന്ദുക്കളുടെ രോഷത്തെ ഭയന്ന് മജിട്രേറ്റ് കെ.കെ. നായര്‍ അതിന് സമ്മതിച്ചില്ല. അതിനുശേഷം, 1950 ജനുവരി 16-ന് ഗോപാല്‍സിങ്ങ് വിശാരദും അന്നത്തെ രാമജന്മഭൂമി ട്രസ്റ്റ് ചെയര്‍മാന്‍, മഹന്ത് രാമചന്ദ്രപരമഹംസരും ആരാധനയ്ക്ക് അനുമതി തേടിക്കൊണ്ട് വീണ്ടും കോടതിയെ സമീപിച്ചു. ഒരു ഹിന്ദുപുരോഹിതന്റെ കാര്‍മികതയില്‍ വര്‍ഷത്തില്‍ ഒരുതവണ പൂജ നടത്താന്‍ ഇവരെ കോടതി അനുവദിച്ചു. ഈ സമ്പ്രദായം 1985-ല്‍, രാജീവ് ഗാന്ധി അമ്പലം നിത്യപൂജയ്ക്കും ആരാധനയ്ക്കും തുറന്നിടുന്നതുവരെ തുടര്‍ന്നുപോന്നു.
1959-ല്‍ ‘നിര്‍മോഹി അഖാഢ’ എന്ന ഹിന്ദു കൂട്ടായ്മ തര്‍ക്കഭൂമിയില്‍ അവകാശവാദമുന്നയിച്ചുകൊണ്ട് കോടതിയെ സമീപിച്ചു. അതിന്റെ മറുപുറമെന്നോണം 1961-ല്‍ ഉത്തര്‍പ്രദേശ് സംസ്ഥാന സുന്നി വഖഫ്‌ബോര്‍ഡ് പ്രസ്തുതപ്രദേശം തങ്ങളുടെതാണെന്നവകാശപ്പെട്ടുകൊണ്ട് രംഗത്തുവന്നു. അതിനെത്തുടര്‍ന്ന്, 1986-ല്‍ ശങ്കര്‍ ദുബെ എന്നൊരു ഹിന്ദുസംഘടനാ പ്രവര്‍ത്തകനും ആരാധനാവകാശം ഉന്നയിച്ച് കോടതിയിലെത്തി. ഹിന്ദുക്കള്‍ക്ക് ആരാധനാവകാശം കോടതിമൂലം അനുവദിച്ചു കിട്ടി. അതിന്റെ ശേഷപത്രമാണ് ‘ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി’ എന്ന കൂട്ടായ്മ.
1989-ല്‍ വി.എച്ച്.പി നേതാവായിരുന്ന ത്യാഗി നന്ദന്‍ അഗര്‍വാള്‍ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശമുന്നയിച്ചുകൊണ്ട് വീണ്ടും കോടതിയിലെത്തി. ഫൈസാബാദ് കോടതിയില്‍ നിലനിന്നിരുന്ന ഈ നാലു കേസുകളും 1989 ഒക്‌ടോബര്‍ 23-ന് ഹൈക്കോടതി ബെഞ്ചിലേക്ക് മാറ്റപ്പെട്ടു. 1996-ല്‍ പ്രസ്തുത തര്‍ക്കങ്ങളെല്ലാം ഏകോപിപ്പിച്ച് അലഹാബാദ് ഹൈക്കോടതി വിചാരണ നടത്തി.
വിചാരണയുടെ ഭാഗമായി തര്‍ക്കഭൂമിയില്‍ ഗവേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേക്ക് കോടതി ഉത്തരവിട്ടു. ഡി.വി.ശര്‍മ്മ, സുധീര്‍ അഗര്‍വാള്‍, എസ്.യു ഖാന്‍ എന്നീ മൂന്നു ന്യായാധിപരടങ്ങുന്ന ബെഞ്ച്, കേസ് വിചാരണയ്‌ക്കെടുത്തു. 2009 ജൂണ്‍ മാസത്തില്‍ ലെബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ 2010 സപ്തംബര്‍മാസം 24-ാം തിയതി വിധിയുണ്ടാവുമെന്ന് കോടതി അറിയിച്ചു. ഒരു മധ്യസ്ഥതയിലൂടെ പരിഹരിക്കപ്പെടാവുന്ന പ്രശ്‌നമാണിതെന്നും അത് കോടതിവരെ വലിച്ചിഴക്കേണ്ട യാതൊരാവശ്യവും ഇല്ലെന്നും അതുകൊണ്ട് വിധി നീട്ടി വയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോടതിലെത്തിയ രമേശ്ചന്ദ്ര ത്രിപാഠിയുടെ അപേക്ഷ കോടതി നിരാകരിച്ചു. തുടര്‍ന്ന്, അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും 28-ാം തിയതി, എസ്.എച്ച്. കപാഡിയ, കെ.എസ്. രാധാകൃഷ്ണന്‍, അഫ്താബ് ആലം എന്നീ മൂന്നു ന്യായാധിപന്മാരടങ്ങുന്ന ബെഞ്ച് ആ അപ്പീല്‍ തള്ളുകയാണുണ്ടായത്.
അങ്ങനെ ഏതാണ്ട് 500 വര്‍ഷത്തോളം ഭാരതത്തിന്റെ ഉറക്കംകെടുത്തിയ സംഭവത്തിന് 2010 സപ്തംബര്‍ 30-ാം തിയതി വൈകുന്നേരം മൂന്നരമണിക്ക് നിയമപാലകരിടപെട്ട് ഒരു തീരുമാനമുണ്ടായി. രാംലല്ല, നിര്‍മോഹി അഖാഡ, സുന്നി വഖഫ്‌ബോര്‍ഡ് എന്നീ മൂന്നു ഗ്രൂപ്പുകാര്‍ക്കും തര്‍ക്കഭൂമി തുല്യമായി വീതിച്ചു നല്കിക്കൊണ്ട് കോടതി ഉത്തരവിട്ടു. പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന കലാപങ്ങളെ ഭയന്ന് വലിയ സുരക്ഷാ ഏര്‍പ്പാടുകളാണ് രാജ്യമെങ്ങും അന്നേര്‍പ്പെടുത്തിയിരുന്നത്. പക്ഷേ, പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിക്കാതിരുന്നത് നാടിനെ മാത്രമല്ല, ലോകത്തെത്തന്നെ വിസ്മയത്തിലാഴ്ത്തി.
ഇനി ആനുഷംഗികമായ ചില ഗതകാലസംഭവങ്ങളുടെ വാതില്‍പ്പുറക്കാഴ്ചകളിലേക്ക്….
രാജീവ്ഗാന്ധിയുടെ ജന്മഭൂമി പ്രവേശനാനുമതിബില്‍ പ്രാബല്യത്തില്‍വന്നതോടെ ന്യൂനപക്ഷങ്ങളുടെയും മതേതരവാദികളുടെയും ഉള്ളില്‍ കടുത്ത മുറുമുറുപ്പുകളുണ്ടായി. പലയിടത്തും, പ്രത്യേകിച്ച് കശ്മീര്‍, ബംഗ്ലാദേശ്, മലേഷ്യ, പാകിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ ഗവേഷണാടിസ്ഥാനത്തിലുള്ള പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ യോഗ്യതയുണ്ടായിരിക്കുമെന്ന് രാജീവ്ഗാന്ധി അഭിപ്രായപ്പെട്ടു.
1970, 1990, 2003 എന്നീ വര്‍ഷങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ ഗവേഷണങ്ങളില്‍ ബാബ്‌റി മസ്ജിദിന്റെ അടിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉള്ളതായി സൂചനയുണ്ടായിരുന്നു. 2003-ല്‍ അതിനെക്കുറിച്ച് വീണ്ടും ആഴത്തില്‍ പഠിച്ച് റിപ്പോര്‍ട്ടു നല്കാന്‍ കോടതി ഉത്തരവിട്ടു. അതനുസരിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, നിഗമനം സ്ഥിരീകരിക്കുകയും അവിടെ ക്ഷേത്രമുണ്ടായിരുന്നതിനുള്ള തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്തു (ബാബ്‌റി മസ്ജിദ് കേസിന് വിധി പറഞ്ഞ മൂന്നില്‍ രണ്ടു ജഡ്ജിമാരും ഇത് ശരി വച്ചിരുന്നു എന്നറിയുക).
അലങ്കരിക്കപ്പെട്ട ചെങ്കല്ലുകളും 260 വിമാനങ്ങളും രൂപവൈകല്യം വന്ന ദേവശില്പങ്ങളും ആമലകങ്ങളും കപോതപാലിയും ചിത്രപ്പണികളുള്ള സ്തൂപങ്ങളും വാതില്‍ക്കാലില്‍ കൊത്തിവച്ച താമരരൂപങ്ങളും പുരാവസ്തുഗവേഷകര്‍ അവിടെനിന്ന് തോണ്ടിയെടുത്തിരുന്നു. നാഗരി ലിപികളില്‍ ആലേഖനംചെയ്യപ്പെട്ട 30 സംസ്‌കൃതശ്ലോകങ്ങളുള്ള ഒരു ശിലാഫലകവും ഇവിടെ കണ്ടെത്തി. 1114 മുതല്‍ 1154 വരെ അയോധ്യ ഭരിച്ചിരുന്ന ഗോവിന്ദ്ചന്ദ്ര ഖര്‍വാളിനെയും രാജകുടുംബത്തെയും കുറിച്ചുള്ള സ്തുതിഗീതങ്ങളായിരുന്നു ആദ്യത്തെ 20 ശ്ലോകങ്ങള്‍. രാജാവിന്റെ മോക്ഷപ്രാപ്തിക്കായി അംബരചുംബിയായ ജന്മസ്ഥാന്‍ക്ഷേത്രം അദ്ദേഹം നിര്‍മ്മിച്ചതിനെക്കുറിച്ചുള്ള പ്രതിപാദനമാണ് തുടര്‍ന്നുള്ള 10 ശ്ലോകങ്ങളില്‍. ഡോ സുധാ മല്ലിക്, ഡോ.ഡി.പി ദുബെ, ഡോ.സി.ജി. ത്രിപാഠി തുടങ്ങിയ ഗവേഷകരടങ്ങുന്ന സംഘമാണ് ജന്മഭൂമിയില്‍ പഠനം നടത്തിയത്. ഇതുവരെ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകളിലില്ലാത്തവിധം ഇങ്ങനെയൊരു റിപ്പോര്‍ട്ട് തല്പരകക്ഷികളുടെ ഭാവനാസൃഷ്ടിയാണെന്നും ഗൂഢാലോചനയുടെ പരിണതിയാണെന്നും ആരോപിച്ച് മുസ്ലീങ്ങള്‍ ഈ റിപ്പോര്‍ട്ടിനെ എതിര്‍ത്തു. അസ്ഗര്‍ ആലി എഞ്ചിനീയര്‍, മുക്തര്‍ അബ്ബാസ് നഖ്‌വി തുടങ്ങിയ ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയിലെ മുസ്ലീം അംഗങ്ങളുടെ ‘അതാണു ശരി’ എന്ന സാക്ഷ്യപ്പെടുത്തലുകളെയും മുസ്ലീങ്ങള്‍ ചെവിക്കൊണ്ടില്ല. മുസ്ലീം വ്യക്തിനിയമബോര്‍ഡും സുന്നി വഖഫ് ബോര്‍ഡും യാഥാസ്ഥിതിക മുസല്‍മാന്റെ നിലപാടിനെയാണ് പിന്തുണച്ചത്.
1990 സപ്തംബര്‍ 25-നാണല്ലൊ ജന്മസ്ഥാന്‍ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ടുകൊണ്ട് അദ്വാനി രഥയാത്ര നടത്തുന്നത്. സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് നീണ്ട, അദ്വാനിയുടെ രഥയാത്രയ്ക്ക് പതിനായിരം കിലോമീറ്ററിന്റെ ദൈര്‍ഘ്യമുണ്ടായിരുന്നു. അന്ന് വി.പി. സിങ്ങ് സര്‍ക്കാര്‍ അദ്വാനിയെ ബീഹാറിലെ സമസ്തിപ്പൂരില്‍ വച്ച് അറസ്റ്റു ചെയ്തു. തങ്ങളുടെ പിന്‍ബലത്തോടെ രാജ്യംഭരിച്ചിരുന്ന പ്രസ്തുത സര്‍ക്കാരിനെ, പിന്തുണ പിന്‍വലിച്ചുകൊണ്ട് ബി.ജെ.പി സ്ഥാനഭ്രഷ്ടമാക്കി. തന്റെ യാത്രകൊണ്ട് ജന്മസ്ഥാന്‍ ക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായി രാജ്യത്താകമാനം വലിയൊരു ചലനംതന്നെ ഉണ്ടാക്കുന്നതില്‍ അദ്വാനി വിജയിച്ചു. ക്ഷേത്രനിര്‍മ്മാണത്തിനായി ഒരിഷ്ടികയുമെടുത്തുകൊണ്ട് ജന്മഭൂമിയിലേക്ക് വരാനുള്ള അദ്വാനിയുടെ ആഹ്വാനം നാടിന്റെ നാനാ ഭാഗത്തുനിന്നും ജനങ്ങളെ അയോധ്യയിലേക്കൊഴുക്കി. അങ്ങനെ രാമജന്മഭൂമിപ്രസ്ഥാനത്തെ ദേശീയാടിസ്ഥാനത്തില്‍ത്തന്നെ ഒരു സംഭവമാക്കി മാറ്റാന്‍ അദ്വാനിക്കു കഴിഞ്ഞു.
കിലോമീറ്ററുകള്‍ നീളമുള്ള സരയൂ നദി നീന്തിക്കടന്നും വേഷം മാറിയും രാംലല്ലയുടെ ഭക്തന്മാര്‍ നിലവിലിരുന്ന വിലക്കുകളെ മറികടന്ന് അയോധ്യയിലെത്തി. വേഷപ്രച്ഛന്നനായി, ഇരുന്നൂറ്റമ്പതു കിലോമീറ്ററോളം തന്റെ ചേതക് സ്‌ക്കൂട്ടറില്‍ സഞ്ചരിച്ചാണ് അന്ന് അശോക് സിംഘാള്‍ തര്‍ക്കഭൂമിയിലെത്തിയത്. മുമ്പേ പറഞ്ഞുറപ്പിച്ച സമയത്തുതന്നെ അവിടെയെത്തിയിരുന്ന മൂന്നു യുവാക്കള്‍ വിവാദമന്ദിരത്തിനു മുകളില്‍ കയറി കാവിക്കൊടി ഉയര്‍ത്തി. മുലായം സിങ്ങിന്റെ പോലീസ് ആള്‍ക്കൂട്ടത്തിനു നേരെ നടത്തിയ വെടിവെപ്പില്‍ പലരും മരിച്ചു വീണു. ഭീകരമായ പോലീസ് അഴിഞ്ഞാട്ടത്തിന്റെ ഭാഗമായി നടന്ന ലാത്തിച്ചാര്‍ജ്ജില്‍ അശോക് സിംഘാളിനടക്കം പലര്‍ക്കും പരിക്കു പറ്റി.
1992, ഡിസംബര്‍ 6-ന് കര്‍സേവ പ്രഖ്യാപിക്കപ്പെട്ടു. അതിനനുകൂലമായും പ്രതികൂലമായും വാദപ്രതിവാദങ്ങള്‍ രാജ്യമൊട്ടുക്കും മുഴങ്ങി. പ്രശ്‌നം സുപ്രീം കോടതിയിലെത്തി. അന്ന് ഉത്തര്‍പ്രദേശില്‍ അധികാരത്തിലുണ്ടായിരുന്ന കല്യാണ്‍സിങ്ങ് ഗവണ്‍മെന്റ്, മന്ദിരത്തിന് ഒന്നും സംഭവിക്കുകയില്ലെന്ന് ഉറപ്പു നല്കിയതിനെത്തുടര്‍ന്ന് സുപ്രീം കോടതി കര്‍സേവ അനുവദിച്ച് മന്ദിരത്തില്‍ പൂജകള്‍ ആരംഭിച്ചു. അന്ന്, പ്രത്യേകമൊരുക്കിയ വേദിയില്‍ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും എച്ച്.വി. ശേഷാദ്രിയുമെല്ലാം സന്നിഹിതരായിരുന്നു.
ഈ വക പ്രക്രിയകളോട് ഒട്ടും മമതയില്ലാത്ത ചില പത്രപ്രവര്‍ത്തകര്‍, ‘ഈ പൂജ കാണാനാണോ നമ്മള്‍ ഇത്ര ദൂരം സഞ്ചരിച്ച് ഇവിടെ വന്നു നില്ക്കുന്നത്’ എന്നു തുടങ്ങിയ പരിഹാസങ്ങള്‍കൊണ്ട് പ്രകോപിതരായി എന്നു പറയപ്പെടുന്നു, കര്‍സേവകര്‍ വേലിക്കെട്ടുകള്‍ തകര്‍ത്ത് മന്ദിരത്തിനുള്ളിലേക്ക് കുതിച്ചു. നേതാക്കന്മാരുടെയെല്ലാം അഭ്യര്‍ത്ഥനകള്‍ അവഗണിച്ചുകൊണ്ട് അവര്‍ തര്‍ക്കമന്ദിരം ഇടിച്ച് നിലംപരിശാക്കി.
1992 ഡിസംബര്‍ 6-ാം തീയതി ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി. എസ്.ബി. ചവ്വാന്‍ ആഭ്യന്തരമന്ത്രിയും. കല്യാണ്‍സിങ്ങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു. രഹസ്യാന്വേഷണവിഭാഗക്കാര്‍ ബാബ്‌റി മസ്ജിദ് നിലംപൊത്താനുള്ള സാധ്യതകളെക്കുറിച്ചുള്ള സൂചനകള്‍ തുടര്‍ന്ന് നല്കിക്കൊണ്ടിരുന്നെങ്കിലും റാവു അര്‍ത്ഥവത്തായ മൗനം പാലിക്കുകയാണുണ്ടായത്. ആ കെട്ടിടം നിലനില്ക്കുന്നിടത്തോളം കാലം അത് നാടിനും സര്‍ക്കാരിനും തീരാത്ത തലവേദനയ്‌ക്കേ ഉതകൂ എന്നും അത് തകര്‍ന്നു വീഴാന്‍ അനുവദിച്ചാല്‍ ബി.ജെ.പിക്കുമേല്‍ ബാബ്‌റിമസ്ജിദ് പതനത്തിന്റെ കുറ്റം ചുമത്തിക്കൊണ്ട് ഒരു നൂലാമാലയുടെ കുരുക്കില്‍നിന്ന് രക്ഷപ്പെടാമെന്നും അദ്ദേഹം കണക്കുകൂട്ടിയിരിക്കണം. ബി.ജെ.പിയെ മുസ്ലീങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തലും ബാബ്‌റിമസ്ജിദ് എന്ന രാഷ്ട്രീയ തലവേദനയുടെ നിര്‍മ്മാര്‍ജ്ജനവും, ഒരു കല്ലുകൊണ്ട് രണ്ടു മാങ്ങ എന്നപോലെ, സാധിച്ചെടുക്കാമെന്ന് അദ്ദേഹം കരുതിയിരിക്കണം. പക്ഷേ, അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ വോട്ടുബാങ്കിനുള്ള കരുവായി അതിനെ ചൂടുപിടിപ്പിച്ചുതന്നെ നിര്‍ത്തുകയാണ് ചെയ്തത് (നരസിംഹറാവു ബാബ്‌റി മസ്ജിദ് കൈകാര്യം ചെയ്തതില്‍ പ്രതിഷേധിച്ച മുസ്ലീം വിഭാഗത്തിന്റെ പിന്തുണ നഷ്ടമാവുമെന്ന് ഭയന്നാണ് നരസിംഹറാവുവിന്റെ മൃതദേഹം എ.ഐ.സി.സി ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ പ്രദര്‍ശനത്തിനു വയ്ക്കാന്‍പോലും അനുവദിക്കാതിരുന്നതെന്ന് അന്ന് ജനസംസാരമുണ്ടായിരുന്നു).
ബാബ്‌റി മസ്ജിദിന്റെ പതനം സ്വാഭാവികമായും മുസ്ലീങ്ങളുടെ മനസ്സിലുണ്ടാക്കിയ വ്രണം ബി.ജെ.പിക്കെതിരായുള്ള വോട്ടുബാങ്കാക്കി മുതലെടുക്കാന്‍ രാഷ്ട്രീയകക്ഷികള്‍ മത്സരിച്ചു. അതിനെ ചൂടുപിടിപ്പിച്ചു നിര്‍ത്തിക്കൊണ്ട്, മുസ്ലീങ്ങള്‍ ഭാരതത്തില്‍ ആര്‍ക്കും ചാടിവീഴാവുന്ന ഒരു പറ്റം ദുര്‍ബലരാണെന്ന വിശ്വാസം അവരുടെ മനസ്സില്‍ ഊതിപ്പിടിപ്പിക്കാന്‍ പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാം മത തീവ്രവാദികള്‍ ഉറക്കമൊഴിച്ചദ്ധ്വാനിച്ചുകൊണ്ടിരുന്നു. ഇവിടെ കലാപമുണ്ടാക്കാന്‍ ഇവിടെനിന്നുതന്നെ ‘പടയാളി’കളെ റിക്രൂട്ട് ചെയ്യാന്‍ അവര്‍ക്ക് ഈ പ്രക്രിയ സഹായകമാവുകയും ചെയ്തു. (അക്കാലത്ത് ഭാരതത്തിന്റെ അതിര്‍ത്തിസേന അറസ്റ്റു ചെയ്ത മലപ്പുറം ജില്ലക്കാരനായ സൈനുദ്ദീന്‍, ഈ മസ്തിഷ്‌ക്കപ്രക്ഷാളനപ്രക്രിയയുടെ അന്തിമോല്പ്പന്നങ്ങളില്‍ ഒന്നായിരുന്നു എന്നറിയുക).
ബാബ്‌റി മസ്ജിദ് വിധിപറയുന്ന ദിവസം രാജ്യത്താകമാനം വലിയ പൊട്ടിത്തെറികള്‍ പ്രതീക്ഷിച്ചതാണ്. പക്ഷേ, ഒരു മതവിഭാഗത്തിനിടയില്‍നിന്നും യാതൊരെതിര്‍പ്പുമുണ്ടായില്ലെന്നുള്ളത് വ്യത്യസ്തമായ ഒരു സന്ദേശമാണ് നമുക്ക് തരുന്നത്. ആ സന്ദേശത്തെയാണ് നമ്മള്‍ പഠനവിധേയമാക്കേണ്ടത്. പരസ്പരം ജാതിയും മതവും നോക്കാതെ സഹവര്‍ത്തികളായി ജീവിക്കാന്‍ എന്നോ പഴകിക്കഴിഞ്ഞവരാണ് ഭാരതീയര്‍. അജ്മീരിലെ ജാറത്തിലും നാഗൂര്‍ പള്ളിയിലും വേളാങ്കണ്ണിയിലുമൊക്കെ തീര്‍ത്ഥാടനത്തിനെത്തുന്ന ഹിന്ദുക്കളുടെ എണ്ണപ്പെരുപ്പം, ആ മതവിശ്വാസങ്ങളെയും തങ്ങളുടെ ഹൃദയത്തോട് അവര്‍ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട് എന്ന നിര്‍മ്മലസത്യത്തെയാണ് വിളിച്ചറിയിക്കുന്നത്. ഈ ഇണക്കത്തില്‍ വിള്ളലുണ്ടാക്കി, നാടിനെ ശിഥിലമാക്കാന്‍ നോമ്പ് നോറ്റിരിക്കുന്ന വിദേശശക്തികളുടെയും അവരുടെ അച്ചാരം പറ്റിക്കൊണ്ട് നാടിനെ ഛിദ്രീകരിക്കാന്‍ ശ്രമിക്കുന്ന ‘കപ്പലിലെ കള്ളന്മാ’രുടെയും നേരെയാണ് എക്കാലത്തും നമ്മുടെ ആഭ്യന്തരകലാപങ്ങളുടെ പ്രവൃത്തിസൂചിക തിരിഞ്ഞുനിന്നിട്ടുള്ളത്.
2010 സപ്തംബര്‍ 28-ാം തീയതി, അലഹാബാദ് ഹൈക്കോടതിയോട് കേസ് പരിഗണിച്ച് വിധി പറയാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. അതിനെത്തുടര്‍ന്ന് അതേ മാസം മുപ്പതാം തീയതി എസ്.യു. ഖാന്‍, സുധീര്‍ അഗര്‍വാള്‍, സി.വി. ശര്‍മ്മ എന്നിവരടങ്ങുന്ന ബെഞ്ച് തര്‍ക്കഭൂമിയെ മൂന്നായി വിഭജിച്ച് രാംലല്ലയ്ക്കും നിര്‍മോഹി അഖാഡയ്ക്കും സുന്നി വഖഫ്‌ബോര്‍ഡിനും നല്കാന്‍ ഉത്തരവിട്ടു. ഈ വിധി 2011 മാര്‍ച്ച് 4ന് സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയാണുണ്ടായത്.
പിന്നീട് 2015 ഡിസംബറില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാനായി വിശ്വഹിന്ദു പരിഷത്തിലെ മഹന്ത് നൃത്യ ഗോപാലിന്റെ നേതൃത്വത്തില്‍ ഇഷ്ടികകളിറക്കിയെങ്കിലും അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ക്ഷേത്രനിര്‍മ്മാണത്തിനുള്ള പരിശ്രമങ്ങള്‍ തടഞ്ഞു. അതിനുശേഷം ചീഫ് ജസ്റ്റിസ് ഖേഹറിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള അനുരഞ്ജനശ്രമങ്ങളും പൊളിയുകയാണുണ്ടായത്.
തുടര്‍ന്ന്, 2017 ഡിസംബര്‍ 1-ന്, അലഹാബാദ് ഹൈക്കോടതിയുടെ വിധിയെ എതിര്‍ത്ത് പൗരാവകാശപ്രവര്‍ത്തകരുടെ 32 ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയത്. അതേ മാസം 5-ാം തിയതി ദീപക് മിശ്ര, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന മൂന്നംഗസംഘം ഈ മുപ്പത്തിരണ്ട് ഹര്‍ജികളുടെ അവസാനവാദം കേള്‍ക്കാന്‍ തുടങ്ങി.
ഇങ്ങനെ വാദവും പ്രതിവാദവുമായി കേസ് നീങ്ങുന്നതിനിടെ 2019 ആഗസ്റ്റ് 6ന് ഹൈക്കോടതിവിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ക്രോസ് അപ്പീലുകള്‍ ഭരണഘടനാബെഞ്ച് കേള്‍ക്കാന്‍ തുടങ്ങി. ഇതിനിടെ തര്‍ക്കഭൂമിയിലെ നിര്‍മ്മിതിക്കടിയില്‍നിന്ന് പുരാവസ്തു ഗവേഷകന്‍ കണ്ടെടുത്ത ക്ഷേത്രാവശിഷ്ടങ്ങളിലെ ശിലാലിഖിതങ്ങളില്‍ വിഷ്ണുക്ഷേത്രത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ളതായി കോടതിയെ ബോധ്യപ്പെടുത്താന്‍ ക്ഷേത്രഭാഗം വക്കീലിനു കഴിഞ്ഞു.
ഈ വാദങ്ങള്‍ നടക്കുന്നതിനിടയില്‍ ആര്‍ക്കിയോളജി വിഭാഗം ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിരമിച്ച കെ. കെ. മുഹമ്മദ് എഴുതിയ, ‘ഞാന്‍ ഭാരതീയന്‍’ എന്ന പുസ്തകത്തിലെ ക്ഷേത്രനിര്‍മ്മിതിക്ക് അനുകൂലമായ പരാമര്‍ശങ്ങളും ജനമനസ്സുകളെ സ്വാധീനിച്ചു കഴിഞ്ഞിരുന്നു.
ബാബര്‍ ഒരു ആക്രമണകാരിയായിരുന്നുവെന്നും അധിനിവേശക്കാരന്റെ അവകാശങ്ങള്‍ സ്ഥാപിക്കാന്‍ ഭാരതത്തിലെ കോടതികള്‍ക്ക് കടമയില്ലെന്നും ഹിന്ദുമഹാസഭ വാദിച്ചു. തുടര്‍ന്ന് 2019 സപ്തംബര്‍ 23-ന് രാമജന്മഭൂമിയില്‍ ഹിന്ദുക്കളുടെ വിശ്വാസം ദൃഢമായിരുന്നുവെന്നും അത് കണക്കിലെടുക്കാതിരിക്കാന്‍ ആവില്ലെന്നും ബെഞ്ച് പ്രസ്താവിച്ചു. തുടര്‍ച്ചയായ 40 ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്കു ശേഷം 2019 ഒക്‌ടോബര്‍ 16ന് വാദം പൂര്‍ത്തിയാക്കി, കേസ് വിധി പറയാനായി കോടതി മാറ്റിവെച്ചു.
2019 നവംബര്‍ 9ന് രാവിലെ 10.30നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. എസ്.എ ബോഭ്‌ഡേ, ഡി.വൈ ചന്ദ്രചൂഡ്, എസ്.എ നസീര്‍, അശോക് ഭൂഷണ്‍ എന്നീ ന്യായാധിപന്മാരായിരുന്നു ഗോഗോയുടെ അധ്യക്ഷതയില്‍ രൂപീകരിക്കപ്പെട്ട ബെഞ്ചില്‍ ഉണ്ടായിരുന്നത്.
തര്‍ക്കഭൂമിയായ ജന്മസ്ഥാനിന്റെ 2.77 ഏക്കര്‍ സ്ഥലം നിര്‍മോഹി അഖാഡയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും പ്രതിഷ്ഠയായ രാംലല്ലയ്ക്കും വീതിച്ചുനല്കിയ അലഹാബാദ് ഹൈക്കോടതിയുടെ അബദ്ധം സുപ്രീം കോടതി റദ്ദാക്കി. അതിനുപകരം നഗരത്തിലെ കണ്ണായ സ്ഥലത്ത് 5 ഏക്കര്‍ സ്ഥലം (ഏകദേശം ഇരട്ടി) പള്ളിനിര്‍മ്മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് നല്കണമെന്നും ഉത്തരവായി. കേന്ദ്രഗവണ്‍മെന്റ് ഉണ്ടാക്കുന്ന ട്രസ്റ്റിന്റെ നേതൃത്വത്തിലായിരിക്കും ക്ഷേത്രനിര്‍മ്മാണം നടത്തുന്നത് എന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. ബ്രിട്ടീഷുകാര്‍ ഇരുമ്പുവേലി കെട്ടിത്തിരിച്ച കാലത്തുപോലും മുടക്കമേതും വരുത്താതെ ഇന്നോളം അനുസ്യൂതം തുടരുന്ന രാമാരാധന കാരണംകാണിച്ച,് ക്ഷേത്രത്തിനകത്തെയും പുറത്തെയും മുറ്റങ്ങള്‍ ഈ ട്രസ്റ്റിന്റെ കീഴിലായിരിക്കും എന്നും കോടതി പ്രഖ്യാപിച്ചു. രാമന്റെ ജന്മസ്ഥാനമാണ് അതെന്ന ഹിന്ദുക്കളുടെ അവകാശവാദത്തെ അലഹാബാദ് ഹൈക്കോടതിയും മുഖവിലയ്‌ക്കെടുത്തതാണല്ലൊ.
പ്രസ്തുതമുറ്റങ്ങള്‍ കൈവശംവച്ചിരുന്നത് തങ്ങളാണെന്ന് തെളിയിക്കാന്‍ രാംലല്ലയ്ക്ക് സാധിച്ചതിനാലാണ് കോടതി ഇങ്ങനെയൊരു വിധിയിടാന്‍ കാരണമായത്. ഹിന്ദുക്കള്‍ തുടര്‍ച്ചയായി ആരാധന നടത്തിയിരുന്ന ആരാധനാകേന്ദ്രമായിരുന്നുവല്ലൊ അത്. രാമന്‍ അവിടെത്തന്നെയാണ് ജനിച്ചതെന്ന ഹിന്ദുക്കളുടെ വിശ്വാസം ചോദ്യം ചെയ്യാനാവാത്തതാണെന്ന വസ്തുതയ്ക്ക് രാം ഛബൂത്ര, സീതാ രസോയി, ഭണ്ഡാരഗൃഹം എന്നീ ക്ഷേത്രഭാഗങ്ങള്‍ മൂകമായി സാക്ഷി ചൊല്ലുന്നുണ്ട്. മാത്രവുമല്ല, 1528-ന് മുമ്പേതന്നെ, അയോദ്ധ്യയിലാണ് രാമന്‍ പിറവികൊണ്ടത് എന്നതിന് പിന്‍ബലമേകുന്ന ഒട്ടേറെ മതഗ്രന്ഥങ്ങളുടെ സാക്ഷ്യവും കോടതിയുടെ മുമ്പാകെ തെളിവായുണ്ടായിരുന്നു. വാത്മീകിരാമായണം, രാമചരിതമാനസം, സ്‌കന്ദപുരാണം തുടങ്ങിയ ഹൈന്ദവപുരാണങ്ങളും യാത്രികരുടെ സഞ്ചാരക്കുറിപ്പുകളും എല്ലാം ജന്മസ്ഥാന് അനുകൂലമായിത്തന്നെയാണ് കോടതിയില്‍ മൂകമായി മൊഴി നല്കിക്കൊണ്ടിരുന്നത്.
അതേ സമയം തര്‍ക്കഭൂമിയിലുള്ള അവകാശവാദത്തെ പിന്‍താങ്ങുന്ന നിദാനരേഖകള്‍ സമര്‍പ്പിക്കാന്‍ വഖഫ് ബോര്‍ഡിന് കഴിഞ്ഞിട്ടുമില്ല. പോരാത്തതിന് പള്ളിക്കുതാഴെയുള്ള ഉദ്ഖനനങ്ങളില്‍നിന്ന് ലഭിച്ചിരിക്കുന്നത് ക്ഷേത്രാവശിഷ്ടങ്ങള്‍തന്നെയാണെന്ന് പുരാവസ്തുവകുപ്പും തെളിവുകളോടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
തുടര്‍ച്ചയായി 40 ദിവസത്തെ വാദം കേട്ടശേഷമാണ് 1045 പേജുകളുള്ള വിധി കോടതി പുറപ്പെടുവിക്കുന്നത്. കൂടാതെ, ഹിന്ദുക്കളവകാശപ്പെടുന്നതുപോലെ രാമന്‍ ജനിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്നിടത്ത് ഉണ്ടായിരുന്ന ക്ഷേത്രം ഇവിടെയായിരുന്നു എന്ന് സ്ഥാപിക്കുന്ന 116 പേജുള്ള മറ്റൊരനുബന്ധവും കോടതി തയ്യാറാക്കി.
അദ്വാനി, രഥയാത്രയ്ക്കിടയില്‍ മുഴക്കിയ ‘മന്ദിര്‍ വഹീം ബനായേംഗേ’ എന്ന മുദ്രാവാക്യമാണ് അങ്ങനെ കോടതിയിലൂടെ സാക്ഷാത്കൃതമാവാന്‍ വിധിയായത്.
അദ്വാനി മുഴക്കിയ ‘മന്ദിര്‍ വഹീം ബനായേംഗേ’ എന്ന മുദ്രാവാക്യത്തിന് പൂര്‍വ്വകാല ചരിത്രത്തിന്റെ പിന്‍ബലങ്ങള്‍കൂടിയുണ്ട്. 1949-ല്‍ സോമനാഥക്ഷേത്രത്തിന്റെ മൂലസ്ഥാനത്തുണ്ടായിരുന്ന പള്ളി പൊളിച്ചാണ് അവിടെ ഇന്ന് തല ഉയര്‍ത്തി നില്ക്കുന്ന ക്ഷേത്രം പണിതത്. 1964-ല്‍ കത്തോലിക്ക സഭയുടെ എതിര്‍പ്പിനെ മറികടന്നാണ് കന്യാകുമാരിയിലെ വിവേകാനന്ദമന്ദിരം നിര്‍മ്മിച്ചത്. അന്ന് കോണ്‍ഗ്രസ്സുകാരായ പട്ടേലും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുമായിരുന്നു ഭാരതം ഭരിച്ചിരുന്നത്.
രാമരാവണയുദ്ധം ജയിച്ചതിന് തുല്യമാണ് കോടതിയുടെ രാമജന്മഭൂമി വിധിയെന്നാണ് സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകള്‍, രാജശ്രീ അഭിപ്രായപ്പെട്ടത്. വരാനുള്ള തലമുറയ്ക്കുകൂടി മനസ്സിലാവുന്ന തരത്തില്‍ മതമൈത്രി ഇനിയും പുലരട്ടെ എന്ന്, ‘ജമാഅത്ത് ഉലമ – ഇ ഹിന്ദ്’ നേതാവ് മൗലാനാ ഷുഹൈബ് ഖസ്മിയും പറഞ്ഞിട്ടുണ്ട്.
അയോധ്യ ഭൂമിതര്‍ക്കക്കേസിലെ ആദ്യഹര്‍ജിക്കാരനായ ഹാഷിം അന്‍സാരിയുടെ മകന്‍ ഇക്ബാല്‍ അന്‍സാരി, സുപ്രീം കോടതി വിധിക്കുശേഷം മുസ്ലീം വ്യക്തിനിയമബോര്‍ഡിന്റെ പുന:പരിശോധനാനീക്കത്തെ എതിര്‍ക്കുകയാണ് ചെയ്തത്. ഭാരതത്തില്‍ നിലനിന്നുപോരുന്ന ഹിന്ദുമുസ്ലീം മൈത്രിക്കു ഭംഗം വരുത്താനേ അത് സഹായകമാവൂ എന്നാണ് ഇക്ബാല്‍ അഭിപ്രായപ്പെട്ടത്.
കേസില്‍ കക്ഷിയായ യു.പി സുന്നി വഖഫ് ബോര്‍ഡും അഖിലേന്ത്യാ മുസ്ലിം വഖഫ് ബോര്‍ഡിന്റെ നീക്കത്തെ എതിര്‍ക്കുകയാണ് ചെയ്തത്. പോരാത്തതിന് രാമക്ഷേത്രനിര്‍മ്മാണത്തിന് അന്നത്തെ യു.പി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി 51000 രൂപ സംഭാവന കൊടുക്കുകയും ചെയ്തു. ശ്രീരാമന്‍ മുസ്ലീങ്ങളടക്കം എല്ലാവരുടെയും പൂര്‍വ്വികനാണെന്ന അദ്ദേഹത്തിന്റെ സമ്മതപത്രം ആ മനസ്സിലെ ആത്മാര്‍ത്ഥതയെത്തന്നെയാണ് പ്രദര്‍ശിപ്പിക്കുന്നത്. ഭാരതത്തിലെ ഒട്ടുമിക്ക മുസ്ലീങ്ങളും മനസ്സില്‍പ്പുലര്‍ത്തുന്ന ആശയംതന്നെയാണ് വസീം റിസ്‌വി തന്റെ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്.
ബാബര്‍, ജന്മസ്ഥാന്‍ക്ഷേത്രം തകര്‍ത്ത് പള്ളിപണിതതും കര്‍സേവകര്‍ അത് നിലം പരിശാക്കിയതും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട സത്യങ്ങളാണ്. ആ പ്രാര്‍ത്ഥനാമന്ദിരങ്ങള്‍ തകര്‍ന്നുവീഴുമ്പോള്‍ അക്കാലയളവില്‍ ജീവിച്ചിരുന്ന അതാതു മതവിശ്വാസികളുടെ ഹൃദയങ്ങള്‍ തീര്‍ച്ചയായും വിതുമ്പിയിരിക്കും. പക്ഷേ, അതിനപ്പുറത്ത് വിരിഞ്ഞുപൂത്തുനില്ക്കുന്ന മറ്റൊരു സത്യമുണ്ട്. പള്ളിയോ അമ്പലമോ തകര്‍ത്തതുകൊണ്ട് സ്ഥാനഭ്രഷ്ടനാവുന്നവനല്ല ദൈവം. കാരണം ദൈവം എന്നത് ഒരു വിശ്വാസമാണ്. വിശ്വാസത്തിന്റെ സ്ഥാനം ഹൃദയത്തിലാണ്. അതുകൊണ്ടുതന്നെ, ഹൃദയമുള്ളിടത്തോളം കാലം ദൈവത്തെ അവിടെനിന്നും നിഷ്‌കാസിതനാക്കാന്‍ ഒരു ശക്തിക്കുമാവില്ല. അതുകൊണ്ട് തര്‍ക്കഭൂമിയിലുണ്ടായിരുന്ന കെട്ടിടസമുച്ചയത്തിന്റെ പതനത്തെ ഒരു ഉഷ്ണക്കാറ്റിന്റെ ഓര്‍മ്മയായി മറക്കാന്‍ ശ്രമിച്ചുകൊണ്ട് അതിന് വന്നുചേര്‍ന്ന ശുഭപര്യവസായിയായ അവസാനത്തെ നമ്മള്‍ വരവേല്ക്കുകയാണ് വേണ്ടത്.
1940-ല്‍, ‘ബാബ്‌റിമസ്ജിദ്’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുന്നതുവരെ അത് അറിയപ്പെട്ടിരുന്നത് ‘മസ്ജിദ് ഇ ജന്മസ്ഥാന്‍’ എന്ന പേരിലായിരുന്നു. മുസ്ലിം പുരോഹിതന്മാരുടെയോ ഖലീഫമാരുടെയോ നബിയുടെയോ ചരിത്രവുമായി കേട്ടുകേള്‍വിബന്ധം പോലുമില്ലാത്ത ഈ സ്ഥലം രാമന്റെ ജന്മസ്ഥാനമാവാന്‍ തന്നെയേ സാധ്യതയുള്ളു. ഹിന്ദുക്കള്‍, ശ്രീരാമന്‍ പിറന്ന പുണ്യഭൂമിയായി വിശ്വസിച്ചാരാധിച്ചുപോന്ന ഈ ഭൂമിയില്‍ത്തന്നെയാണ് ശ്രീരാമചന്ദ്രന്റെ പിഞ്ചുടല്‍ ഭൂമിയില്‍ തൊട്ടത് എന്നതിന് പുരാവസ്തുഗവേഷകരും സാക്ഷി പറയുന്നുണ്ടല്ലൊ. മുസ്ലീങ്ങള്‍ക്ക് ബാബ്‌റിമസ്ജിദ,് മീര്‍ ബക്കി നിര്‍മ്മിച്ച പള്ളിയാണ് എന്നതില്‍ക്കവിഞ്ഞ് വിശ്വാസസംബന്ധിയായ മറ്റു സവിശേഷതകള്‍ ഒന്നുംതന്നെയില്ല. പക്ഷേ, ഹിന്ദുക്കള്‍ക്ക് അവര്‍ പരംപുരുഷനായി ആരാധിക്കുന്ന ശ്രീരാമദേവന്റെ ജന്മഭൂമിയാണത്.
കാര്യമെന്തൊക്കെത്തന്നെയായാലും, നീണ്ട അഞ്ചു ശതകങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ അയോദ്ധ്യയിലൊരു രാമക്ഷേത്രമെന്ന ശരാശരി ഹിന്ദുവിന്റെ ‘നീണ്ടനാള്‍കനവ്’, 2024 ജനുവരി 22-ാം തിയതിയോടെ യാഥാര്‍ത്ഥ്യത്തിലേക്കടുക്കുകയാണ്. ഈ ധന്യമുഹൂര്‍ത്തത്തില്‍ സമകാലികരായി ജീവിക്കാന്‍ നമുക്കും കഴിഞ്ഞു എന്നുള്ളത് തീര്‍ച്ചയായും ആനന്ദകരംതന്നെയാണ്. ഈ സ്വപ്‌നസാക്ഷാത്ക്കാരത്തിനുവേണ്ടി പ്രയത്‌നിച്ച് ജീവന്‍നഷ്ടപ്പെട്ടവര്‍ക്കും ചിത്രവധം നേരിടേണ്ടി വന്നവര്‍ക്കും എല്ലാമുള്ള ശ്രദ്ധാഞ്ജലികൂടിയാവട്ടെ പുതിയതായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഈ രാംലല്ല ക്ഷേത്രം!