പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരില്‍ സ്ത്രീശക്തി സംഗമത്തില്‍ പങ്കെടുത്തു. ഒരുപക്ഷേ, കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ സ്ത്രീ സംഗമമാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും കേരളത്തിലെ അമ്മമാരെയും സഹോദരിമാരെയും കാണാനും സംവദിക്കാനുമുള്ള അവസരം എന്ന നിലയിലാണ് ഈ സന്ദര്‍ശനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടത്. ഈ പരിപാടിയോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും അനുവര്‍ത്തിച്ച തത്വദീക്ഷയില്ലാത്തതും മാന്യതയില്ലാത്തതുമായ പെരുമാറ്റത്തെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല.
പ്രധാനമന്ത്രി പ്രസംഗിച്ച വേദിയില്‍ പിറ്റേദിവസം ചാണകവെള്ളം തളിച്ച് ശുദ്ധിക്രിയ ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇത് തടയാന്‍ ശ്രമിച്ചു. അവരെ അറസ്റ്റ് ചെയ്ത് നീക്കി. കുറച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെങ്കിലും അകത്തു കടക്കാന്‍ സൗകര്യമുണ്ടാക്കിയത് പോലീസ് ആണെന്ന് ആരോപണം ഉണ്ടായിരുന്നു. രാഷ്ട്രീയത്തിനതീതമായി ഭാരതത്തിന്റെ പ്രധാനമന്ത്രി പ്രസംഗിച്ച സ്ഥലം ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കണം എന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് തോന്നിയെങ്കില്‍ അത് ആദ്യം ചെയ്യേണ്ടത് മാഡം സോണിയയുടെ വസതി മുതല്‍ പട്ടായ ഫെയിം രാഹുല്‍ വരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വസതികളിലും വഴികളിലുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം തുറന്ന പുസ്തകമാണ്. പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഭരണത്തിനിടയില്‍ ഒരു അഴിമതി ആരോപണം പോലും ഉയര്‍ന്നിട്ടില്ല, സ്വജനപക്ഷപാതം ഉണ്ടായിട്ടില്ല. ഇന്ന് ലോകരാഷ്ട്രങ്ങള്‍ അംഗീകരിക്കുന്ന രീതിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അന്താരാഷ്ട്രബന്ധങ്ങളും സ്വാധീനവുമായി ഭാരതത്തെ മാറ്റിയെടുത്തിട്ടുണ്ടെങ്കില്‍ അത് നരേന്ദ്ര മോദിയുടെ, അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ കഴിവാണ്. ഭാരതത്തിലെ 140 കോടി ജനങ്ങള്‍ക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ചെയ്ത സേവനത്തിന്റെയും നേട്ടങ്ങളുടെയും കണക്കുകള്‍ എണ്ണി പറഞ്ഞപ്പോള്‍ ഒരുവാക്കെങ്കിലും എതിര് പറയാന്‍ കഴിയാതെ തകര്‍ന്നടിഞ്ഞ ഗര്‍ദ്ദഭപുത്രന്മാര്‍ക്ക് ചാണകവെള്ളം തളിക്കാന്‍ തോന്നിയത് പരാജയഭീതിയില്‍ നിന്നും അല്പത്തത്തില്‍ നിന്നും ആണെന്ന കാര്യത്തില്‍ സംശയമില്ല.
ചാണകവെള്ളം തളിക്കേണ്ടത് ശുദ്ധിക്രിയക്കാണ്. വടക്കുംനാഥന്റെ മണ്ണ് പരിശുദ്ധമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഉപാസകനായ ഒരു മനുഷ്യന്റെ പാദസ്പര്‍ശം കൊണ്ട് ആ മണ്ണ് കൂടുതല്‍ പുണ്യപൂരിതം ആവുകയേയുള്ളൂ. അതേസമയം കോണ്‍ഗ്രസ് നേതാക്കളോ? കോണ്‍ഗ്രസ് നേതാക്കളുടെ വ്യക്തിജീവിതം, അഴിമതി തുടങ്ങിയവ പറയാന്‍ തുടങ്ങിയാല്‍ അത് ശുദ്ധീകരിക്കാന്‍ ഗംഗാനദിയിലെയും സപ്തസമുദ്രങ്ങളിലെയും മുഴുവന്‍ ജലവും പോരാതെ വരും. നരേന്ദ്രമോദിയുടെ വേദിക്ക് പകരം രാമനിലയത്തിലും തൃശൂര്‍ ഡിസിസി ഓഫീസിലും ഒക്കെയാണ് കോണ്‍ഗ്രസ് നേതൃത്വം ചാണകവെള്ളം തളിച്ച് ശുദ്ധി വരുത്തേണ്ടത്.
നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ കളിച്ച കളികള്‍ ഒരു ജനാധിപത്യ ഭരണസംവിധാനത്തിന് ഒരിക്കലും ഭൂഷണമല്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തൃശ്ശൂര്‍ നഗരത്തില്‍ ഉയര്‍ത്തിയ ഫ്‌ളക്‌സുകള്‍, ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യപ്പെട്ടു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും പട്ടികജാതി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും അറിയാതെ, അനുവദിക്കാതെ ഇത് നടക്കില്ല എന്നകാര്യം അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ഇത് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമായതുകൊണ്ട് ഈ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത് പോലീസും ഇന്റലിജന്‍സും എന്തായാലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാകും. തൃശ്ശൂര്‍ നഗരത്തില്‍ നവകേരള സദസ്സ് മുതല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം വരെ എത്രയോ ബോര്‍ഡുകളും പോസ്റ്ററുകളും വന്നു. അവയൊന്നും നീക്കം ചെയ്യാതെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ബോര്‍ഡ് മാത്രം നീക്കം ചെയ്തത് ഉന്നത നേതൃത്വം അറിയാതെയാണെന്ന് കരുതാനാവില്ല. നിങ്ങള്‍ അനുകൂലിച്ചാലും ഇല്ലെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രി ഭാരതത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ കക്ഷിയുടെ നേതാവ് എന്നീ നിലയിലാണ് നരേന്ദ്രമോദി തൃശ്ശൂരില്‍ വന്നത്. അതിനെ ജനാധിപത്യപരമായി നേരിടാം, ഇതിനേക്കാള്‍ വലിയ വനിതാ സമ്മേളനം നടത്താം, അതല്ലെങ്കില്‍ പ്രധാനമന്ത്രി പറഞ്ഞതിനോട് എതിര്‍പ്പുണ്ടെങ്കില്‍ അതേക്കുറിച്ച് കേരളത്തില്‍ എവിടെ വേണമെങ്കിലും പ്രതിഷേധയോഗം നടത്താം. ഇപ്പോഴും ചങ്കൂറ്റമുണ്ടെങ്കില്‍ ദല്‍ഹിയില്‍ നടത്താം. ഇതൊന്നും ചെയ്യാതെ പോസ്റ്ററും ബോര്‍ഡും നീക്കം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടി പരാജയപ്പെടുത്താമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ പണ്ട് പിണറായി പറഞ്ഞതുപോലെ അവരുടെ തല പരിശോധിക്കേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരെ പിന്‍വാതില്‍ കൂടി തടഞ്ഞതാണ് ഇവിടെ കാര്യമായ ശ്രദ്ധയില്‍ വരാതെ പോയ മറ്റൊരു സംഭവം. സാധാരണ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ഒക്കെ വരുമ്പോള്‍ അവരുടെ സന്ദര്‍ശനത്തിനായി പലപ്പോഴും അക്രഡിറ്റഡ് അല്ലാത്ത പത്ര-മാധ്യമ പ്രവര്‍ത്തകരും അപേക്ഷ നല്‍കാറുണ്ട്. ഇത്തരക്കാരുടെ പട്ടിക പിആര്‍ഡിയില്‍ നിന്നാണ് പോലീസ് കമ്മീഷണര്‍ക്കോ ഡിഐജിക്കോ സമര്‍പ്പിക്കുക. ഇക്കുറി തൃശ്ശൂരില്‍ നല്‍കിയ പട്ടിക പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് പിആര്‍ഡി പിന്‍വലിച്ചത് എന്തിനാണ്? ആരുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇത്? കാരണം പല പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കും സമ്മേളന നഗരിയില്‍ കയറാന്‍ കഴിയാതെ ലൈവ് കൊടുക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമായി. ഇതും വളരെ ഉന്നതലത്തില്‍ നിന്നുള്ള ആസൂത്രണം മൂലം ഉണ്ടായതാണെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ കരുതുന്നത്. കഴിഞ്ഞില്ല, ഇത്തവണ നരേന്ദ്രമോദി പുറത്ത് വാഹനത്തില്‍ വന്നിറങ്ങി വേദിയിലേക്ക് വരുന്ന വഴിക്ക് പോലീസ് പതിവില്ലാത്ത ഒരു പുതിയ സുരക്ഷാ സംവിധാനം ഒരുക്കി. അത് പോലീസിന്റെ ഒരു മതില്‍ ആയിരുന്നു. ഒരു വനിതയ്ക്ക് പോലും പ്രധാനമന്ത്രിയെ കാണാന്‍ പറ്റാത്ത രീതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മതില് പോലെ നിരന്നുനിന്നു. വേദിയില്‍ വന്ന് അഭിവാദ്യം ചെയ്യുന്നതിന് മുമ്പ് സ്ത്രീകള്‍ക്കിടയിലേക്ക് പ്രധാനമന്ത്രി ഇറങ്ങുകയോ അവരുമായി കുശലം പങ്കിടുകയോ ചെയ്യുന്നത് തടയണമെന്ന് ഉദ്ദേശിച്ച് ആരോ ചിലര്‍ ആസൂത്രിതമായി നടപ്പാക്കിയതാണ് ഈ പോലീസ് മതില്‍. പക്ഷേ, അതിനു മുകളിലൂടെയാണ് പ്രവര്‍ത്തകര്‍ പുഷ്പൃഷ്ടി നടത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഏതെങ്കിലും ഒരു കൊച്ചു കുട്ടിയെയോ അല്ലെങ്കില്‍ ഒരു അമ്മയെയോ കണ്ട് പ്രധാനമന്ത്രി സംവദിച്ചാല്‍ ആര്‍ക്കാണ് തലവേദന ഉണ്ടാകുന്നത് എന്ന് മനസ്സിലാകുന്നില്ല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖരായ വനിതകളുടെ ഒരു പരിച്ഛേദം വേദിയില്‍ എത്തിക്കാന്‍ സംഘാടകര്‍ക്കായി. പി.ടി ഉഷ എം.പി, വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിന്നുമണി, ചലച്ചിത്രതാരം ശോഭന, വസ്ത്രവ്യാപാര രംഗത്തെ വനിതാ പ്രതിഭ ബീനാകണ്ണന്‍, ആയിരങ്ങളുടെ കണ്ണീരൊപ്പിയ ഉമാ പ്രേമന്‍, വെച്ചൂര്‍ പശുക്കളുടെ സംരക്ഷണം കൊണ്ട് അന്താരാഷ്ട്ര ശ്രദ്ധയാര്‍ജിച്ച ഡോക്ടര്‍ ശോശാമ്മ ഐപ്പ്, പെന്‍ഷന്‍ നിഷേധിച്ച മുഖ്യമന്ത്രി പിണറായി വിജയന് എതിരായ സമരത്തിലൂടെ ശ്രദ്ധേയയായ മറിയാമ്മ ചേട്ടത്തി, ഭവനരഹിതര്‍ക്ക് ആശ്വാസമായ ഡോ. എം.എസ്. സുനില്‍, ഗായിക വൈക്കം വിജയലക്ഷ്മി തുടങ്ങി ശ്രദ്ധേയരായ വനിതകള്‍ പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടു. യോഗം തീരും മുമ്പ് തന്നെ ഇവര്‍ക്കെതിരായ സൈബര്‍ യുദ്ധം സിപിഎമ്മും കോണ്‍ഗ്രസ്സും ഒരേപോലെ ആരംഭിച്ചു. പ്രധാനമന്ത്രി പങ്കെടുത്ത വനിതാ സമ്മേളനത്തില്‍ സംഘാടകര്‍ക്ക് മാത്രമാണ് രാഷ്ട്രീയം ഉണ്ടായിരുന്നത്. പ്രധാനമന്ത്രി ആദരിക്കാന്‍ വിളിച്ചവരുടെ രാഷ്ട്രീയം നോക്കിയിട്ടില്ല. കേരളത്തിന്റെ സ്ത്രീജീവിതത്തില്‍ ശ്രദ്ധേയമായ കാല്‍പ്പാടുകള്‍ പതിപ്പിച്ച വനിതാ രത്‌നങ്ങളെയാണ് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ ക്ഷണിച്ചത്. ഇവരെല്ലാവരും തന്നെ പലപ്പോഴായി ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും മുന്‍ മുഖ്യമന്ത്രിമാര്‍ക്കും ഒപ്പം കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഒക്കെ വേദികള്‍ പങ്കിട്ടതല്ലേ? പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ടാല്‍ ഉടന്‍ തന്നെ എന്താണ് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും അസ്വസ്ഥമാക്കുന്നത്? ചലച്ചിത്രതാരം ശോഭന പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്, ഇത്രയും കൂടുതല്‍ സ്ത്രീജീവിതത്തെ സ്വാധീനിച്ച നിയമനിര്‍മാണങ്ങളും നടപടികളും വേറെ ഏത് സര്‍ക്കാരിന്റെ കാലത്താണ് ഉണ്ടായിട്ടുള്ളത്? അതിന് മറുപടി പറയുകയോ അല്ലെങ്കില്‍ അക്കാദമിക് തലത്തില്‍ ചര്‍ച്ച നടത്തുകയോ ചെയ്യുന്നതിന് പകരം സൈബര്‍ ആക്രമണം നടത്തി അവരെ തോല്‍പ്പിക്കാമെന്നും ഇകഴ്ത്താമെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനെതിരെ പൊതുസമൂഹം രംഗത്ത് വരും.
നരേന്ദ്രമോദിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണ് പവിത്രമാണ്. അവിടെ രാഷ്ട്രീയം കളിച്ച് അപമാനിക്കാന്‍ വരുന്നവര്‍ സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ചാണകവെള്ളം ആയിരിക്കില്ല മറ്റ് പലതും കൊണ്ട് ശുദ്ധീകരിക്കപ്പെടും എന്ന് നേതാക്കന്മാര്‍ ഓര്‍മിച്ചാല്‍ നല്ലത്. ഭാരതം എന്നാല്‍ തൃശ്ശൂര്‍ ഡിസിസി ഓഫീസ് അല്ല. അതോര്‍ത്തു വേണം നരേന്ദ്രമോദിയെയും ബിജെപിയെയും താറടിക്കാന്‍ ഇറങ്ങാന്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വടക്കുന്നാഥ ക്ഷേത്രമൈതാനത്തെ ചില മരങ്ങളുടെ കൊമ്പു വെട്ടിയതും വിവാദമാക്കാന്‍ ശ്രമമുണ്ടായി. ഇവര്‍ പറയുന്നത് കേട്ടാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മരം വെട്ടുകാരെയും കൊണ്ടുവന്ന് കൊമ്പുവെട്ടി എന്നാണ് തോന്നുക. മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാറും ഇതേക്കുറിച്ച് പ്രസ്താവനയുമായി വന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ മത്സരിക്കാന്‍ ഉടുപ്പ് തയ്പ്പിച്ച് കാത്തിരിക്കുന്ന സുനില്‍കുമാറിന്റെ പ്രസ്താവനയ്ക്ക് കാരണം, വരാന്‍ പോകുന്ന സ്ഥാനാര്‍ത്ഥിത്വമാണ് എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. മണ്ണിലെ മരക്കൊമ്പല്ല ഒരു ചില്ല പോലും മുറിക്കുന്നത് ശരിയല്ല. ആ നിലപാടില്‍ യാതൊരു മാറ്റവും ഇല്ല. ഇവിടെ മരക്കൊമ്പ് മുറിച്ചത് സുനില്‍കുമാര്‍ കൂടി ഉള്‍പ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അല്ലേ? അതില്‍ ബിജെപിയോ പ്രധാനമന്ത്രിയോ ഏതെങ്കിലും തരത്തില്‍ ഇടപെട്ടിട്ടുണ്ടോ? ഇല്ല! പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷ ഒരുക്കിയത് പോലീസ് സേനയാണ്. സുരക്ഷാഭീഷണിയാണെന്ന് പോലീസിന് തോന്നിയ മരക്കൊമ്പുകള്‍ അവര്‍ മുറിച്ചതിന് ബിജെപിയും പ്രധാനമന്ത്രിയും എന്തുചെയ്തിട്ടുണ്ടോ? ഈ മരക്കൊമ്പുകള്‍ മുറിക്കുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസുമായോ ബിജെപി സംസ്ഥാന നേതൃത്വവുമായോ പോലീസ് – റവന്യൂ അധികൃതര്‍ എപ്പോഴെങ്കിലും ചര്‍ച്ച ചെയ്തിട്ടുണ്ടോ? പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ മനപ്പൂര്‍വ്വം താറടിക്കാന്‍ സംസ്ഥാന ഭരണകൂടം ആസൂത്രിതമായി മരക്കൊമ്പുകള്‍ മുറിച്ചുമാറ്റിയതാണ് എന്ന് സംശയിച്ചാല്‍ അതിനെ കുറ്റം പറയാന്‍ കഴിയുമോ? സുരക്ഷ നടപടികളുടെ ഭാഗമായി തൃശ്ശൂര്‍ നഗരത്തില്‍ എവിടെയെങ്കിലും മരക്കൊമ്പുകള്‍ മുറിക്കുന്നതിലോ റോഡ് ടാര്‍ ചെയ്യുന്നതിലോ ഗതാഗതം നിയന്ത്രിക്കുന്നതിലോ എന്തിലെങ്കിലും പ്രധാനമന്ത്രിയോ പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്രസര്‍ക്കാരോ ഇടപെടുന്നതല്ല എന്ന് വി.എസ്. സുനില്‍കുമാറിന് നന്നായി അറിയാം. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടി ഇത്തരം വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്നതിന് പകരം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനും അഴിമതിരഹിത പ്രതിച്ഛായ വീണ്ടെടുക്കാനുമാണ് വി.എസ്.സുനില്‍കുമാര്‍ ശ്രമിക്കേണ്ടത്. നരേന്ദ്രമോദിയെ പോലെ ജീവിതം മുഴുവന്‍ രാഷ്ട്രത്തിനു വേണ്ടി സമര്‍പ്പിച്ച, അതിനുവേണ്ടി രാപ്പകലില്ലാതെ അക്ഷീണം യത്‌നിക്കുന്ന മഹാമനീഷിയുടെ സമര്‍പ്പണത്തെ ആദരവോടെ കാണാനാണ് ശ്രമിക്കേണ്ടത്. ഒരുപക്ഷേ, സി.അച്യുതമേനോന്‍ ജീവിച്ചിരുന്നെങ്കില്‍ വടക്കുന്നാഥ മൈതാനിയില്‍ നരേന്ദ്രമോദി പറയുന്നത് കേള്‍ക്കാന്‍ അദ്ദേഹം ഉണ്ടാകുമായിരുന്നു. അത്തരം വ്യക്തികള്‍ ഇന്ന് സിപിഐയിലും അന്യമായിരിക്കുന്നു എന്നതാണ് വി.എസ്.സുനില്‍കുമാറിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.
മുഖ്യമന്ത്രി അടക്കമുള്ള സംസ്ഥാന ഭരണകൂടവും ഒരു വിഭാഗം മാധ്യമങ്ങളും കിണഞ്ഞു പരിശ്രമിച്ചിട്ടും കേരളം കണ്ട ഏറ്റവും വലിയ പരിപാടിയായി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മാറി. ഒരുകാര്യം പറയാതെ വയ്യ, ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രൂപം കൊണ്ട മാതൃഭൂമി ദിനപ്പത്രം പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒറ്റക്കോളം വാര്‍ത്തയിലാണ് നല്‍കിയത്. അത് പ്രധാന തലക്കെട്ട് ആയില്ല. ഇത് വരാന്‍പോകുന്ന തിരഞ്ഞെടുപ്പില്‍ തന്റെ ഈര്‍ക്കില്‍ പാര്‍ട്ടിക്ക് സീറ്റ് കിട്ടാന്‍ മാതൃഭൂമിയിലെ ചില ഉന്നതര്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായിരിക്കാം. മലയാള മനോരമയും ഇന്ത്യന്‍ എക്‌സ്പ്രസ്സും ടൈംസ് ഓഫ് ഇന്ത്യയും ഒക്കെ മോദിജിയുടെ സന്ദര്‍ശനം പ്രധാന തലക്കെട്ട് ആക്കിയപ്പോള്‍ മാതൃഭൂമിക്ക് മാത്രം എന്തുപറ്റിയെന്ന് അവര്‍ സ്വയം ആലോചിച്ചാല്‍ നല്ലതാണ്.
ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യം കൂടി പറയാതിരിക്കാന്‍ വയ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗമാണത്. പ്രധാനമന്ത്രിയുടെ വിരുന്നില്‍ കേക്കും മുന്തിരിയിട്ടു വാറ്റിയ വീഞ്ഞും കഴിച്ചപ്പോള്‍ ബിഷപ്പുമാര്‍ക്ക് രോമാഞ്ചം ഉണ്ടായി എന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. മന്ത്രിയാണെന്ന കാര്യം സജി ചെറിയാന്‍ ഇടയ്ക്ക് മറന്നു പോകുന്നതു പോലെ തോന്നുന്നു. അതോ ഒരു മണിയാശാന്‍ വേണമെന്ന് പിണറായിക്ക് നിര്‍ബന്ധമുള്ളതുകൊണ്ടാണോ സജി ചെറിയാനെ ഇങ്ങനെ കയറൂരി വിടുന്നത് എന്നറിയില്ല. കേരളത്തിലെ ക്രൈസ്തവരെ മുഴുവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പിച്ചു കൊള്ളാം എന്ന ക്വാട്ടേഷനൊന്നും സജി ചെറിയാന്‍ എടുത്തിട്ടില്ലല്ലോ. ഭാരതത്തിന്റെ പ്രധാനമന്ത്രി ക്രിസ്മസിനോടനുബന്ധിച്ച് ഒരു വിരുന്നു നല്‍കിയാല്‍, ആ വിരുന്നിനു പോയാല്‍ സജി ചെറിയാന് എന്താണ് നഷ്ടം? ഈ മതമേലധ്യക്ഷന്മാര്‍ മുഖ്യമന്ത്രി സംഘടിപ്പിച്ച പരിപാടികളിലും പങ്കെടുത്തിട്ടുണ്ടല്ലോ? ചെങ്ങന്നൂരിലെ ഇടപാടുകള്‍ കാര്യമായി ഒന്ന് അന്വേഷിച്ചാല്‍ മന്ത്രിപ്പണി ഉണ്ടാവില്ല എന്നകാര്യം ആദ്യം ഓര്‍മിക്കേണ്ടത് സജി ചെറിയാന്‍ തന്നെയാണ്. ഇടയ്ക്ക് മന്ത്രിസ്ഥാനം പോയി പുറത്തിരുന്നിട്ടും മാന്യമായി സംസാരിക്കാനും പെരുമാറാനും അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വത നഷ്ടമായിരിക്കുന്നുവെന്നേ പറയാനാകൂ.
ഏതായാലും പ്രധാനമന്ത്രി വിളിച്ചാല്‍ ഇനിയും പോകും എന്ന് സഭാനേതൃത്വവും മതമേലദ്ധ്യക്ഷന്മാരും പറഞ്ഞത് സജി ചെറിയാന് മാത്രമല്ല, അദ്ദേഹത്തെ ഊട്ടി വളര്‍ത്തി സംരക്ഷിച്ചു നിര്‍ത്തുന്ന പിണറായിയുടെയും കരണത്തേറ്റ അടിയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ പറയുന്നില്ല. കേരളത്തിലെ ക്രൈസ്തവ സമൂഹവും ബിജെപിയും ഒന്നിക്കുന്നത് സിപിഎമ്മിനെ മാത്രമല്ല, ജിഹാദികളെയും അലോസരപ്പെടുത്തുന്നുണ്ട്. ജിഹാദി വോട്ട് ബാങ്കിന് ബദലായി ക്രൈസ്തവരും ദേശീയവാദികളായ ബിജെപിയും ഒന്നിക്കുമ്പോള്‍ ന്യൂനപക്ഷ വര്‍ഗീയതയെ ഊട്ടി വളര്‍ത്തി ജിഹാദികളെ പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ വിഷമിക്കും. കുറച്ചു പ്രസ്താവനകളും ഇത്തരം കണ്ണീരൊഴുക്കലും ഒക്കെയായി സജി ചെറിയാനും പിണറായിയും കഴിഞ്ഞുകൂടട്ടെ. അടുത്തയാഴ്ച അയോധ്യയില്‍ പോകുന്ന പ്രമുഖര്‍ക്കെതിരെ പ്രസ്താവനയുമായി ഇറങ്ങാന്‍ ഇപ്പോഴേ തയ്യാറെടുത്തോളൂ.