ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണ് പാര്‍ലമെന്ററി സംവിധാനത്തില്‍ നിയമനിര്‍മ്മാണ സഭകളെ വിളിക്കുന്നത്. നിയമസഭ ആയാലും പാര്‍ലമെന്റ്ആയാലും ജനാധിപത്യം എന്ന സംവിധാനം നിലനില്‍ക്കുന്നത് രാഷ്ട്രീയകക്ഷി നേതാക്കളുടെ പക്വതയിലും ജനാധിപത്യ മര്യാദയിലുമാണ്. കേരളത്തിലും പാര്‍ലമെന്റിലും അരങ്ങേറുന്ന സംഭവങ്ങള്‍ ജനാധിപത്യ സംവിധാനത്തിനോ ഉത്തരവാദിത്ത രാഷ്ട്രീയത്തിനോ അനുസൃതമാണെന്ന് തോന്നുന്നില്ല.
കേരളത്തിലെ നിയമനിര്‍മ്മാണസഭയെ എല്ലാകാലവും നോക്കുകുത്തിയാക്കി അവഹേളിച്ച് അധഃപതിപ്പിച്ചതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനും ഇടതുമുന്നണിക്കുമാണ്. ഇടതു നേതാക്കളെ പോലെ നിയമസഭയെ അധഃപ്പതിപ്പിച്ച മറ്റാരും ഉണ്ടെന്നു തോന്നുന്നില്ല. പണ്ട് നിയമസഭയില്‍ മൈക്കിന്റെ ഇരുമ്പു ദണ്ഡൂരി അക്രമം നടത്തിയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. പിന്നീട് ഹരിപ്പാട് നിന്നുള്ള സിപിഎം എംഎല്‍എ സി.ബി.സി വാര്യര്‍ ഉടുമുണ്ട് ഉയര്‍ത്തി കാണിച്ച് ചരിത്രത്തില്‍ ഇടം നേടിയപ്പോള്‍, സിപിഎം ജനാധിപത്യ സംവിധാനത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. പാര്‍ട്ടിയില്‍ യുവജന സംഘടന ആരംഭിച്ചപ്പോള്‍ മുതല്‍ അതിന്റെ ചുമതല വഹിച്ചിരുന്ന എം.വി രാഘവനെ സഭക്കുള്ളില്‍ പഴയ ശിഷ്യന്മാര്‍ കൈകാര്യം ചെയ്തതും ചരിത്രം. രാഷ്ട്രീയ എതിരാളികളെ എന്തും പറയാനും എന്തും ചെയ്യാനും ഒരു വൈമുഖ്യവും സിപിഎം കാട്ടിയിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ ‘കെ’ എന്ന ഇനീഷ്യല്‍ കരിങ്കാലി എന്നാക്കി മാറ്റിയതും സിപിഎം നേതാക്കള്‍ തന്നെയായിരുന്നു. കഴിഞ്ഞില്ല, കെ.എം മാണിക്ക് എതിരെ ബജറ്റ് ചോര്‍ച്ച ആരോപിച്ച് നിയമസഭ സ്തംഭിപ്പിച്ച ഇടതുമുന്നണി ബജറ്റ് അവതരണം തടയാന്‍ സ്പീക്കറുടെ പോഡിയം തകര്‍ത്തതും ഡെസ്‌കിന്റെ മുകളില്‍ വി. ശിവന്‍കുട്ടി താണ്ഡവമാടിയതും ജനാധിപത്യത്തിന്റെ അസുലഭമായ ‘സുവര്‍ണ്ണ നിമിഷങ്ങള്‍’ തന്നെയാണ്.
ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംസ്ഥാനത്തുടനീളം ജനങ്ങളുമായി സംവദിക്കാനും ജനവികാരം അറിയാനും വേണ്ടി എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ്സ് എന്നപേരില്‍ യാത്ര സംഘടിപ്പിച്ചത്. ഒന്നരക്കോടി രൂപയുടെ ബസ്സില്‍ അതിന്റെ മൂന്ന് പടി ഇറങ്ങാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് വേണ്ടി പ്രത്യേക ലിഫ്റ്റ് വരെ തയ്യാറാക്കി, കൊട്ടിഘോഷിച്ചു നടത്തിയ യാത്രയില്‍ എന്ത് നേടി? സംസ്ഥാനത്തുടനീളം എല്ലാ സ്ഥലത്തും രാവിലെ പൗരപ്രമുഖന്മാര്‍ എന്നപേരില്‍ കുറച്ചു പോഴന്മാരെയും കച്ചവടക്കാരെയും ഇടതുപക്ഷത്തിന് പണം കൊടുക്കുന്നവരെയും മന്ത്രിസഭ എന്ത് അനീതി കാട്ടിയാലും മിണ്ടാതെ അവരെ പിന്തുണയ്ക്കുന്ന സാഹിത്യ സാംസ്‌കാരിക പ്രതിഭകളെയും ഉള്‍ക്കൊള്ളിച്ച്, സമൃദ്ധമായ പ്രഭാതഭക്ഷണം വിതരണം ചെയ്തു. ഒരുനേരം പോലും ഉണ്ണാനും ഉടുക്കാനും ഇല്ലാതെ ഒരുകാലത്ത് സിപിഎമ്മിന്റെ വോട്ട് ബാങ്കായി രാപ്പകല്‍ കൂടെ നിന്നിരുന്ന ജനവിഭാഗങ്ങളില്‍ പെട്ട ആരെയും ആ വഴിക്ക് അടുപ്പിച്ചില്ല. മുഖ്യമന്ത്രി പൊതുജനങ്ങളുടെ ഒരു പരാതിയും സ്വീകരിച്ചില്ല. മന്ത്രിമാര്‍ ഒരു പരാതിക്കും പരിഹാരവും കണ്ടില്ല. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൗണ്ടറുകളില്‍ സ്വീകരിച്ച് വകുപ്പുകളിലേക്ക് ഒരു പുതിയ ജനസമ്പര്‍ക്ക രീതി പിണറായി വിജയന്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തു. മുഴുവന്‍ പരാതിക്കാരെയും നിരത്തിയിരുത്തി മുഖ്യമന്ത്രി അടുത്തേക്ക് ചെന്ന് പരാതി സ്വീകരിച്ച് അപ്പോള്‍ തന്നെ പരിഹരിച്ച് ഉത്തരവ് കൊടുക്കുന്ന യുപി.യിലെ യോഗി ആദിത്യനാഥിന്റെ പരാതി പരിഹാര പരിപാടി സാമൂഹ്യ മാധ്യമങ്ങള്‍ എടുത്തുകാട്ടി. പക്ഷേ, അതൊന്നും പിണറായി വിജയന്‍ കണ്ടില്ല, അറിഞ്ഞില്ല.
കറുത്ത വസ്ത്രം ഇട്ട് വഴിയേ പോയവരെ വരെ അറസ്റ്റ് ചെയ്തും തല്ലിയൊതുക്കിയും കാസര്‍കോട് മുതല്‍ പാറശ്ശാല വരെ തല്ലുമാലയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിച്ചത്. പൊതുജനങ്ങള്‍ എങ്ങനെ പ്രതികരിച്ചു എന്നത് മാധ്യമങ്ങള്‍ തുറന്നുകാട്ടി. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും കമാന്‍ഡോ സംഘത്തിനും പിന്നാലെ ഗുണ്ടാസംഘങ്ങളും ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകരും പ്രതിഷേധക്കാരെ നേരിടാന്‍ റോഡില്‍ ഇറങ്ങിയത് പുതിയ കഥയായി. നേരത്തെ കല്ലേറുകൊണ്ട ഉമ്മന്‍ചാണ്ടിയോടൊപ്പം ഇത്തരക്കാര്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശോധിക്കണം. പോലീസും സുരക്ഷാസേനയും സമരക്കാരെയും പ്രതിഷേധക്കാരെയും നേരിടുന്നതില്‍ നിയമപരമായി പോലും തെറ്റില്ല. പക്ഷേ, ഗുണ്ടകളെയും പാര്‍ട്ടിക്കാരെയും രംഗത്തിറക്കുന്നത് ശരിയാണോ? മുഖ്യമന്ത്രി പിണറായി വിജയന്‍ ആരെയാണ് ഭയക്കുന്നത്? എന്തിനെയാണ് ഭയക്കുന്നത്? മാധ്യമങ്ങളെ ഭയം, ഉദ്യോഗസ്ഥരെ ഭയം, കോടതിയെ ഭയം, പ്രതിഷേധക്കാരെ ഭയം ഇങ്ങനെ എല്ലാവരെയും ഭയന്ന് എത്രകാലം മുന്നോട്ടു പോകാനാകും? ജനവികാരം മുഖ്യമന്ത്രിക്കെതിരാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. തിരഞ്ഞെടുപ്പ് രണ്ടാം തവണയും ജയിച്ചത് പ്രതിപക്ഷത്തിന്റെ പിടിപ്പുകേട് കൊണ്ടു മാത്രമാണെന്ന് പിണറായി വിജയന്‍ അറിയണം. ധനകാര്യ മാനേജ്‌മെന്റിലും ഭരണത്തിലും ജനകീയ പ്രശ്‌നങ്ങളിലും എല്ലാത്തിലും പ്രതീക്ഷകളില്‍ നിന്ന് അങ്ങയുടെ ഭരണകൂടം അകന്നുകൊണ്ടിരിക്കുകയാണ്. അതിനിടയാണ് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഗുണ്ടകളെ കൊണ്ട് നേരിടുന്ന ഒരു പുതിയ സംവിധാനം കൂടി ജനാധിപത്യ ഭരണക്രമത്തില്‍ കൊണ്ടുവരുന്നത്. തീര്‍ച്ചയായും ചരിത്രത്തില്‍ പിണറായി വിജയന്റെ സ്ഥാനം താഴെയായിരിക്കും എന്നകാര്യത്തില്‍ സംശയം വേണ്ട.
കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം നടത്തുന്ന പോരാട്ടം ഏതാണ്ട് അതേ രീതിയില്‍ തന്നെ പാര്‍ലമെന്‍ില്‍ സംയുക്തമായി നടത്തുകയാണ്. പാര്‍ലമെന്റില്‍ സന്ദര്‍ശക ഗ്യാലറിയില്‍ എത്തിയ രണ്ടു പ്രതിഷേധക്കാര്‍ സഭയ്ക്കുള്ളില്‍ ചാടിയിറങ്ങിയ സംഭവം സുരക്ഷാ വീഴ്ചയാണ് എന്ന് ആരോപിച്ചാണ് പ്രതിപക്ഷ ബഹളം. ശരിയാണ്, രണ്ട് സന്ദര്‍ശകര്‍ പാര്‍ലമെന്റിനുള്ളിലേക്ക് ചാടിയിറങ്ങിയത് വീഴ്ച തന്നെയാണ്. ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്. സ്പീക്കറും ദല്‍ഹി പോലീസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഒക്കെ അന്വേഷണവും നടപടികളും സ്വീകരിച്ചു. പക്ഷേ, ഇതിന്റെ പേരില്‍ സര്‍ക്കാരിനെ താഴ്ത്തിക്കെട്ടാനും മുള്‍മുനയില്‍ നിര്‍ത്താനുമാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇത്തരത്തില്‍ നിയമസഭകളില്‍ പ്രതിഷേധം ഉണ്ടായിട്ടില്ലേ? കേരള നിയമസഭയില്‍ എത്ര തവണ ഇത്തരം പ്രതിഷേധം അരങ്ങേറിയിരിക്കുന്നു! ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധക്കാര്‍ക്ക് അവരുടെ സ്ഥാനം കൊടുത്തതിനുശേഷം സുപ്രധാനമായ നിയമനിര്‍മ്മാണ നടപടികളില്‍ കാര്യമായ പങ്കുവഹിക്കേണ്ട പ്രതിപക്ഷം പാര്‍ലമെന്റില്‍ ചെയ്യുന്നത് എന്താണ്? കേരള നിയമസഭയുടെ മാതൃകയില്‍ സ്പീക്കറുടെ ബോഡിലും കസേരയിലും വലിഞ്ഞു കയറി ബഹളമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ കൂടുതലും മലയാളികളാണ് എന്നകാര്യം കൂടി ഓര്‍മിക്കണം. രണ്ടു സഭകളിലുമായി 143 പേരാണ് സസ്‌പെന്‍ഷനിലായത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപി കല്യാണ്‍ ബാനര്‍ജി ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗദീപ് ധന്‍കറിനെ പരിഹസിച്ച് മിമിക്രി ആര്‍ട്ടിസ്റ്റിനെ പോലെ അദ്ദേഹത്തിന്റെ സഭയിലെ പ്രസംഗം അനുകരിച്ചു. ഇത് വീഡിയോയില്‍ പകര്‍ത്തി പരസ്യപ്പെടുത്തിയത് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ രണ്ടുതവണയും മത്സരിച്ച രാഹുല്‍ രാജീവാണ്. എന്തു പക്വതയാണ് കല്യാണ്‍ ബാനര്‍ജിക്കും രാഹുലിനും ഉള്ളത്? ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലമെന്റില്‍ സഭാ അധ്യക്ഷനുള്ള സ്ഥാനം അറിയാതെയല്ല അദ്ദേഹത്തെ പരിഹസിച്ചത്. എന്ത് ജനാധിപത്യമാണ് അവര്‍, ഐ എന്‍ ഡി ഐ എ മുന്നണി മുന്നോട്ടുവെക്കുന്നത്?
ബ്രിട്ടീഷ് കാലത്തുണ്ടായിരുന്ന ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്ന സുപ്രധാന നിയമ നിര്‍മാണങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രപതി പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രകടനത്തില്‍ പ്രതികരിച്ചു. ഉപരാഷ്ട്രപതി ജഗദീപ്ധന്‍കറിനെ പരസ്യമായി അപമാനിച്ച സംഭവത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം വന്നത്. ജനപ്രതിനിധികള്‍ക്ക് സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താമെങ്കിലും അന്തസ്സും മര്യാദയും കൈവിടരുതെന്ന് രാഷ്ട്രപതി പറഞ്ഞു.
ജനാധിപത്യമെന്നത് പാകതയുടെയും പക്വതയുടെയും കൂടിയാണ്. പക്വതയില്ലാതെ രാഷ്ട്രീയത്തിനും അധികാരത്തിനും വേണ്ടി എന്തും കാട്ടിക്കൂട്ടാവുന്ന സ്ഥലമല്ല ജനാധിപത്യ സ്ഥാപനങ്ങള്‍. ഇത് ഗ്രാമസഭ മുതല്‍ പാര്‍ലമെന്റ് വരെ മനസ്സിലാക്കിയാലേ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന രീതിയില്‍ പാര്‍ലമെന്ററി സംവിധാനം വിജയിക്കൂ. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് പ്രതിപക്ഷത്തിരിക്കുമ്പോള്‍ അസ്വസ്ഥതയുണ്ടാകും എന്നത് സ്വാഭാവികം. പക്ഷേ, ജനവിധി നേടിയ ഭരണസംവിധാനത്തെ കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കേണ്ടേ? കേരളത്തില്‍ പിണറായി വിജയന്‍ നേരിടുന്നതു മാതിരി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെയും പുറത്ത് അവരുടെ നേതാക്കളെയും നേരിട്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്ന് ഇനിയെങ്കിലും ആലോചിക്കണം. പിണറായി പറഞ്ഞത് തന്നെ സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും പറയാനുള്ളൂ, മര്യാദ വേണം, ജനാധിപത്യ മര്യാദ. ഇല്ലെങ്കില്‍ നിങ്ങള്‍ എന്നും ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ തന്നെയായിരിക്കും.