‘ശരിയായ കാര്യം ചെയ്യുക. അത് കുറച്ചു പേര്‍ക്കു സന്തോഷം നല്‍കും. കൂടുതലാളുകളെ അസ്വസ്ഥരാക്കുകവും ചെയ്യുമത്’
– മാര്‍ക് ട്വയിന്‍
ശരിയായ കാര്യങ്ങള്‍ മാത്രം ചെയ്യുകയെന്നത് തന്റെ ജീവിതവ്രതമായി സ്വീകരിച്ചിട്ടുള്ള ഒരു ഭരണാധികാരി, തന്റെ പ്രവൃത്തികള്‍ ആരെയൊക്കെ സന്തോഷിപ്പിക്കുമെന്നോ, ആരെയൊക്കെ അസ്വസ്ഥരാക്കുമെന്നോ ചിന്തിക്കുന്നതിനു പകരം, തന്റെ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിക്കൊണ്ടായിരിക്കും ഓരോ തീരുമാനവുമെടുക്കുന്നതെന്ന് 2014 മെയ് 26-ാം തീയതി മുതല്‍ ഭാരതം മാത്രമല്ല, ലോകം തന്നെയും കണ്ടുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ആറര പതിറ്റാണ്ടിനു മുന്‍പ് രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും സാമ്പത്തിക-സാമൂഹ്യ- ബൗദ്ധിക മേഖലകളിലെ പാരതന്ത്ര്യത്തില്‍ നിന്നു മോചനം നേടാനാവാതെ വീര്‍പ്പുമുട്ടിയിരുന്ന ജന്മനാടിന്, സമസ്ത രംഗങ്ങളിലും സ്വയംപര്യാപ്തത നേടുന്നതിനുള്ള ഫലപ്രദമായ ഭരണപരിഷ്‌ക്കാരങ്ങളാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തപ്പൊള്‍ മുതല്‍ നരേന്ദ്രമാദി നടപ്പിലാക്കിയത്.
2014 ആഗസ്റ്റില്‍ ആവിഷ്‌ക്കരിക്കപ്പെട്ടതും, സാധാരണക്കാരെ സാമ്പത്തിക സ്വാഭിമാനത്തിലേയ്ക്ക് വഴിതെളിക്കാനുതകുന്നതുമായ പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയാകട്ടെ, 2014 ഒക്ടോബര്‍ രണ്ടിന് അവതരിപ്പിക്കപ്പെട്ട സ്വച്ഛഭാരത് അഭിയാന്‍ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്ന ശുചിത്വ ഭാരതം എന്ന യാഥാര്‍ത്ഥ്യമാകട്ടെ, നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങളോരോന്നും അന്നോളം ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിപ്ലവകരമായ തീരുമാനങ്ങളായിരുന്നു. 2016 നവംബര്‍ എട്ടാം തീയതി പ്രഖ്യാപിക്കപ്പെട്ട നോട്ട് നിരോധനവും 2019 ജൂലായ് 30ന് പാര്‍ലമെന്റ് പാസ്സാക്കിയ മുത്തലാക്ക് നിരോധന നിയമവും ഒക്കെ ഇത്തരത്തില്‍ അതിശക്തമായ മാറ്റങ്ങള്‍ സൃഷ്ടിച്ച തീരുമാനങ്ങളാണ്. എന്നാല്‍ ദീര്‍ഘകാലമായി, രാഷ്ട്ര ശരീരത്തിലും മനസ്സിലും ഉണങ്ങാത്ത മുറിവ് പോലെ നീറ്റല്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു പ്രശ്‌നം പരിഹരിക്കാനുള്ള സുദൃഢമായ ഒരു ശ്രമം ഉണ്ടായത് 2019 ആഗസ്റ്റ് ആറാം തീയതിയാണ്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിക്കുക എന്നതായിരുന്നു അത്. ഒരു ചരടില്‍ കോര്‍ത്ത പുഷ്പങ്ങള്‍ പോലെ വൈവിധ്യത്തിലെ ഏകത്വത്തിന്റെ മനോഹാരിത പ്രകാശിപ്പിക്കുന്ന ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ ഒന്നുമാത്രം, മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നില്‍ക്കുകയും പൂര്‍ണമായ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു ചേരാതിരിക്കുകയും ചെയ്യുന്നതിലെ അനൗചിത്യം പരിഹരിക്കാനുതകുന്ന ഈയൊരു തീരുമാനം പുതിയൊരു യുഗപ്പിറവിക്കാണ് നാന്ദി കുറിച്ചത്. ദേശീയതയിലും നാടിന്റെ അഖണ്ഡതയിലും അഭിമാനിക്കുന്നവര്‍, യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍, ഈ തീരുമാനത്തെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തു; കൊളോണിയല്‍ യജമാനന്മാരെ പോലെ തന്നെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുതന്ത്രം പയറ്റാന്‍ ആഗ്രഹിക്കുന്നവരൊക്കെ ശക്തമായി വിമര്‍ശിച്ചു, എതിര്‍ത്തു. എന്നാല്‍, ഏതു കൊടുങ്കാറ്റിലും അക്ഷോഭ്യമായി നിലകൊള്ളുന്ന ദൃഢനിശ്ചയത്തിനും രാജ്യസ്‌നേഹത്തിനും ദീര്‍ഘവീക്ഷണത്തിനും മുന്‍പില്‍ അത്തരക്കാരുടെ എതിര്‍പ്പുകള്‍ മഞ്ഞുപോലെ ഉരുകിപ്പോയി.
1952 ജൂണ്‍ 26ന് പാര്‍ലമെന്റിനുള്ളില്‍ ദേശീയ ഐക്യത്തിന് തുരങ്കം വെക്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശക്തമായി നിലപാടെടുത്ത സ്വര്‍ഗീയ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ദര്‍ശനം ‘ഏക് ദേശ്‌മേം ദോ വിധാന്‍ ദോ പ്രധാന്‍ ദോ നിഷാന്‍ നഹി ചലേംഗേ’ എന്നതായിരുന്നു. പൗരത്വം, സ്വത്വവകാശം, മൗലികാവകാശങ്ങള്‍ തുടങ്ങിയ ഏറ്റവും അടിസ്ഥാനപരവും മര്‍മ്മപ്രധാനവുമായ വിഷയങ്ങളില്‍ ജമ്മു- കാശ്മീരിലെ ജനതയ്ക്ക് ഇതര സംസ്ഥാനങ്ങളിലുള്ളവരില്‍ നിന്ന് വ്യത്യസ്തമായ നിയമങ്ങളാണ് ഉണ്ടായിരുന്നത്. ഭൂമി കൈമാറ്റത്തിന്റെ കാര്യത്തിലും സ്വകാര്യ നിക്ഷേപങ്ങളുടെ കാര്യത്തിലും ഒക്കെ യുക്തിസഹമല്ലാത്ത നിയമങ്ങള്‍ മൂലം കടുത്ത വികസനരാഹിത്യമായിരുന്നു ജമ്മുകശ്മീരില്‍ ഉണ്ടായിരുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, വിനോദസഞ്ചാര മേഖലകളിലൊന്നുംതന്നെ പ്രമുഖ ദേശീയ അന്തര്‍ദേശീയ നിക്ഷേപകരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അതിന്റെ ഫലമായി മികച്ച വിദ്യാഭ്യാസ- തൊഴില്‍ സാധ്യതകള്‍ നിഷേധിക്കപ്പെട്ട കാശ്മീരിലെ ചെറുപ്പക്കാര്‍ സ്വാഭാവികമായും രാജ്യവിരുദ്ധ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടു; ദേശവിധ്വംസക പ്രവര്‍ത്തനങ്ങളില്‍ അവര്‍ അകപ്പെട്ടു. ഭാരതത്തിന്റെ വികസന പ്രയാണം ദൂരെ നിന്നു നോക്കിക്കണ്ടു നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ജമ്മു കാശ്മീരിലെ യുവതയുടെ വിമോചനമാണ് യഥാര്‍ത്ഥത്തില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നതിലൂടെ സംഭവിച്ചത്.
എന്നാല്‍ സങ്കുചിത താല്പര്യങ്ങളും വിഭാഗീയതയും കൈവിടാന്‍ തയ്യാറല്ലാത്തവര്‍ ഈ സുപ്രധാന തീരുമാനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചില്ല. ഏറ്റവും ഒടുവില്‍ 2023 ഡിസംബര്‍ 11 ന് രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച ഉത്തരവ് അത്തരക്കാരുടെ വായടപ്പിക്കുന്നതാണ്. രാഷ്ട്രത്തിന്റെ ഭാഗമായിത്തീരാനും വികസനം സാധ്യമാക്കാനുള്ള മികച്ച ഒരു അവസരമായാണ് സുപ്രീംകോടതി ഈ തീരുമാനത്തെ കാണുന്നത്. 370-ാം വകുപ്പ് നിരാകരിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ തീരുമാനത്തെ സുപ്രീംകോടതി സ്വാഗതം ചെയ്തതോടെ വിഘടനതല്‍പരരുടെ നിലപാട് അപ്രസക്തമാകുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത യാതൊ രുവിധത്തിലുള്ള ആഭ്യന്തര പരമാധികാരവും ജമ്മുകാശ്മീരിനില്ല എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രഖ്യാപിച്ചത്, സര്‍ക്കാരിന്റെ തീരുമാനത്തെ അതിശക്തമായി പിന്താങ്ങുന്നുണ്ട്. കഴിഞ്ഞ 70 വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്നതും, ജമ്മുകാശ്മീരിനെ ഭാരതത്തിന്റെ രാഷ്ട്ര ശരീരത്തിലും ആത്മാവിലും പൂര്‍ണമായി ലയിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമായ പ്രക്രിയയുടെ പൂര്‍ത്തീകരണമാണ് 370-ാം വകുപ്പിന്റെ നിരാകരണമെന്ന വിധി. ഇത് വളരെ നിര്‍ണായകമായ ചുവടുവെപ്പാണ്. ഇനി ഭാരതത്തിലെ ഏതെങ്കിലും ഒരു പ്രദേശത്തെ മാറ്റിനിര്‍ത്താനോ വിഭാഗീയതയിലൂടെ ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ അങ്ങനെ ഭാരതത്തിന്റെ അഖണ്ഡതയെ തകര്‍ക്കാനോ വികസനം തടയാനോ സാധ്യമല്ലെന്ന സന്ദേശമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്നോളം ജമ്മുകാശ്മീര്‍ അടച്ചുപൂട്ടിയ ഒരു ജയില്‍ മുറി ആയിരുന്നെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 തിരസ്‌കാരത്തിലൂടെ ആ നാടിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ടിരിക്കുകയാണ്. കാറ്റും വെളിച്ചവും സുഗന്ധവും സ്‌നേഹവും ജമ്മുകാശ്മീരിലേക്ക് എത്തുന്നു. മികച്ച യൂണിവേഴ്‌സിറ്റികള്‍, തൊഴില്‍ശാലകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വിനോദസഞ്ചാരസാധ്യതകള്‍ എല്ലാം ഇനി മുതല്‍ ജമ്മുകാശ്മീരിന് ലഭിക്കുന്നു. ഇതിലൂടെ വിജയിക്കുന്നത് കറകളഞ്ഞ ദേശസ്‌നേഹമാണ്. അചഞ്ചലമായ ഇച്ഛാശക്തിയാണ്. ദാര്‍ശനികമാനമുള്ള ദീര്‍ഘവീക്ഷണമാണ്; അഖണ്ഡ ഭാരതം എന്ന സ്വപ്‌നമാണ്.