കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ എസ്.എഫ്.ഐ പ്രഖ്യാപിച്ചിരിക്കുന്ന പ്രതിരോധ സമരം ഒരു വിദ്യാര്‍ത്ഥി സമരം എന്നതിലുപരി രാഷ്ട്രീയ ലക്ഷ്യത്തോടെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ വിദ്യാര്‍ത്ഥികളെ മുന്നില്‍ നിര്‍ത്തി നടത്തുന്ന സമരപരമ്പരയാണ്. കേവലം ഒരു രാഷ്ട്രീയ സമരമെന്നതിലുപരി കേരളത്തിന്റെ വിദ്യാഭ്യാസ രംഗം, വിശേഷിച്ച് ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാണ് എസ്.എഫ്.ഐ സമരത്തിലൂടെ പ്രകടമാകുന്നത്. ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ നടത്തുന്ന ശ്രമങ്ങള്‍ മാത്രംകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ രോഗവിമുക്തമാക്കാന്‍ സാദ്ധ്യമല്ല. എന്നാല്‍ സമൂഹ മനസ്സിനെ ബോധവല്‍ക്കരിച്ച് ഈ രോഗത്തെ നേരിടാന്‍ പ്രാപ്തമാക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു കഴിയും. മുഖ്യമന്ത്രി നയിച്ച നവകേരളയാത്രയ്ക്കിടയില്‍ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും കേരള ഗവര്‍ണര്‍ക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാ സീമങ്ങളും ലം ഘിക്കുന്നവയായിരുന്നു. സര്‍ ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്തു നടത്തിയ നവകേരള സദസ്സിനെ ഗവര്‍ണര്‍ക്കെതിരായ രാഷ്ട്രീയ പ്രചരണത്തിന് വേദിയാക്കിയതും ഗവര്‍ണര്‍ വിരുദ്ധ സമരത്തിന്റെ വ്യാപ്തി പ്രകടമാക്കുന്നവയാണ്. ഉന്നത വിദ്യാഭ്യാസമേഖലയിലെ അഴിമതിയും രാഷ്ട്രീയവല്‍ക്കരണവും നിലവാരത്തകര്‍ച്ചയും ബാഹ്യഇടപെടലുകളും പുറത്തുകൊണ്ടുവരാന്‍ കേരള ഗവര്‍ണര്‍ നടത്തിയ പരിശ്രമങ്ങള്‍ പൊതുസമൂഹം തിരിച്ചറിഞ്ഞ്, ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാന്‍ അടിയന്തിര ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മണ്ഡലം അതിഭീകരമായ തകര്‍ച്ചയെയാവും അഭിമുഖീകരിക്കാന്‍ പോകുന്നത്. കേവലം ഗവര്‍ണര്‍ – മന്ത്രിസഭാ തര്‍ക്കം എന്ന നിലയില്‍ ഇതിനെ കാണുന്നത് ആത്മഹത്യാപരമായിരിക്കും. നാലുപതിറ്റാണ്ടിലധികം പഴക്കം ചെന്ന മാരകമായ രാഷ്ട്രീയവല്‍ക്കരണവും അഴിമതിയും മാര്‍ക്‌സിസ്റ്റുവല്‍ക്കരണവും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മണ്ഡലത്തെ അത്രയേറെ തകര്‍ത്തിരിക്കുന്നു.
നാഥനില്ലാത്ത സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ കോളേജുകള്‍
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന അപചയം അതിന്റെ നേതൃത്വത്തെ അവലോകനം ചെയ്താല്‍ മനസ്സിലാകും. ‘താല്‍ക്കാലിക’ സംവിധാനമാണ് പലപ്പോഴും രാഷ്ട്രീയക്കാര്‍ക്ക് താല്പര്യം. അങ്ങനെയാകുമ്പോള്‍ സ്വാഭാവികമായും ഇഷ്ടക്കാര്‍ക്ക് ചാര്‍ജ് നല്‍കി മുന്നോട്ട് പോകാം. ഇടതുപക്ഷത്തിന് അനുകൂലമല്ലാത്ത വി.സിമാരെ ഒഴിവാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ വി.സി നിയമനത്തിന് താല്പര്യം കാണിക്കാത്തത്. കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളിലും സ്ഥിരം പ്രിന്‍സിപ്പാളിനെ നിയോഗിക്കുന്നതിനുപകരം ചാര്‍ജ് പ്രിന്‍സിപ്പല്‍മാരാണ് ഭരണം നടത്തുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ താല്‍ക്കാലിക പ്രിന്‍സിപ്പല്‍മാര്‍ നയിക്കുന്ന കോളേജുകളാണ് ബഹുഭൂരിപക്ഷവും. സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളേജുകളില്‍ 60 കോളേജുകളിലും 2018 മുതല്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാരില്ല. ഇടതുപക്ഷവിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ‘താല്‍കാലിക’ നേതൃത്വമാണ് കൂടുതല്‍ സ്വീകാര്യമായിട്ടുള്ളത്. ഇടതു അദ്ധ്യാപകര്‍ക്കും ഇതേ സംവിധാനത്തോട് എതിര്‍പ്പില്ല. ക്യാമ്പസുകളില്‍ അരാജകത്വവും മദ്യപാനവും-മയക്കുമരുന്നും വ്യാപിക്കുന്നതിന് പ്രധാന കാരണം ഈ നേതൃത്വമില്ലായ്മയാണ്.
യു.ജി.സി. മാനദണ്ഡം ലംഘിക്കപ്പെട്ട വി.സി. നിയമനങ്ങള്‍
2018ലെ യു.ജി.സി ചട്ടം 7:3 പ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേരള സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത്. സംസ്ഥാനത്ത് വി.സി.മാരെ നിയമിക്കുന്നതിനായി അതത് സര്‍വ്വകലാശാല നിയമപ്രകാരം സെര്‍ച്ച് കമ്മറ്റികള്‍ രൂപവല്‍ക്കരിക്കും. പലപ്പോഴും ഐകകണ്‌ഠ്യേന തീരുമാനം (ഇടത്) എന്ന നിലയില്‍ ഒരാളുടെ പേര് മാത്രമാണ് ചാന്‍സലറിന് ശുപാര്‍ശ ചെയ്യുന്നത്. ചാന്‍സലര്‍ അത് അംഗീകരിക്കുകയാണ് കീഴ്‌വഴക്കം. എതിര്‍പ്പുണ്ടെങ്കിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും സര്‍ക്കാര്‍ ശുപാര്‍ശകള്‍ ആദ്യമൊക്കെ അംഗീകരിക്കുകയാണുണ്ടായത്. യുജിസി ചട്ടം 7:3 പറയുന്നതുപോലെ മൂന്നു മുതല്‍ അഞ്ചുവരെ അംഗങ്ങളടങ്ങിയ പാനല്‍ എന്ന നിര്‍ദ്ദേശം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ കേരള, എം.ജി, കണ്ണൂര്‍, മലയാളം സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ തസ്തികയിലേയ്ക്ക് ഒരുപേരുമാത്രമാണ് സെര്‍ച്ച് കമ്മറ്റി നിര്‍ദ്ദേശിച്ചത്. മലയാളം സര്‍വ്വകലാശാലയില്‍ രണ്ടുപേര്‍ പട്ടികയിലുണ്ടായിരുന്നു. കൊച്ചി സര്‍വ്വകലാശാലയില്‍ മൂന്നുപേരുടെ പട്ടിക അംഗീകരിച്ചു. പക്ഷെ സെര്‍ച്ച് കമ്മറ്റിയില്‍ വിദ്യാഭ്യാസ വിദഗ്ദ്ധനു പകരം ചീഫ് സെക്രട്ടറിയാണ് സര്‍ക്കാര്‍ പ്രതിനിധിയായി തുടരുന്നത്. കണ്ണൂര്‍, കുസാറ്റ്, എം.ജി, കേരള സര്‍വ്വകലാശാലകളുടെ സെര്‍ച്ച് കമ്മറ്റിയിലും കഴിഞ്ഞ തവണ ചീഫ് സെക്രട്ടറിയുണ്ടായിരുന്നു. കേരളത്തില്‍ സെര്‍ച്ച് കമ്മറ്റി ഒരിക്കലും യുജിസി മാനദണ്ഡപ്രകാരമായിരുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ ഈ തരത്തില്‍ നടത്തിയ നിയമനങ്ങള്‍ സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. ഈയിടെ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിസിയെയും സുപ്രീംകോടതി അയോഗ്യനാക്കി.
ഗവര്‍ണര്‍ ഇടതുപക്ഷത്തിന് അനഭിമതന്‍ ആകുന്നത് എന്തുകൊണ്ട്?
ഗവര്‍ണര്‍ ആദ്യകാലത്ത് സര്‍ക്കാരിനോടൊപ്പം നിന്നെങ്കിലും വ്യാപകമായി യു.ജി.സി. മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതോടെ വി.സി. നിയമനത്തില്‍ ഇടപെടാന്‍ നിര്‍ബ്ബന്ധിതനായി. ഇതിനിടയില്‍ അഴിമതി പുറത്തുവരുന്നത് തടയാന്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നു നീക്കി നിയമനിര്‍മ്മാണം നടത്താന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായി. അതോടെ ഇടതു വിദ്യാര്‍ത്ഥി സംഘടനയെ തെരുവില്‍ ഗവര്‍ണറെ നേരിടാന്‍ നിയോഗിക്കുകയും ചെയ്തു. ഗവര്‍ണര്‍ക്കെതിരെയുള്ള ഉപരോധസമരത്തിന്റെ കാരണം സര്‍വ്വകലാശാലകളിലെ വി.സി മുതല്‍ അദ്ധ്യാപക -അനദ്ധ്യാപക നിയമനങ്ങള്‍ വരെയുള്ള അഴിമതികള്‍ ചോദ്യം ചെയ്തതാണ്.
2021 ഒക്ടോബര്‍ 21-ന് സുപ്രീംകോടതി സാങ്കേതിക സര്‍വ്വകലാശാല വി.സി. എം.എസ്.രാജശ്രീയെ പുറത്താക്കിയതിനുശേഷമാണ് ഗവര്‍ണറില്‍ ‘ആര്‍.എസ്.എസ്. ബന്ധം’ ആരോപിച്ച് ഇടതുപക്ഷം സമരം ആരംഭിക്കുന്നത്. ഇതിനിടയില്‍ ഫിഷറീസ് സര്‍വ്വകലാശാല, വി.സി റിജിജോണിനെ 2022, നവംബര്‍ 14ന് കേരള ഹൈക്കോടതി പുറത്താക്കി. 2023 ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിസിയെയും ക്രമവിരുദ്ധ നിയമനം കണ്ടെത്തി സുപ്രീംകോടതി പുറത്താക്കി. പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമിച്ച സങ്കേതിക സര്‍വ്വകലാശാല വി.സി. എം.എസ്. രാജശ്രീ, ഫിഷറീസ് സര്‍വ്വകലാശാല വി.സി. റിജിജോണ്‍, കണ്ണൂര്‍ സര്‍വ്വകലാശാല വി.സി. ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ കേരള ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഇടപെടലിലൂടെ പുറത്തായവരാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ അഴിമതി നിറഞ്ഞ ഈ നിയമനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് ഇടതു വിദ്യാര്‍ത്ഥി സംഘടനയെ മുന്നില്‍ നിര്‍ത്തി ഗവര്‍ണര്‍ക്കെതിരെ ഇപ്പോള്‍ സമരം നടത്തുന്നത്.
കേരള ഗവര്‍ണര്‍ക്കെതിരായി ‘കാവി വല്‍ക്കരണം’, ‘ആര്‍.എസ്.എസ് വല്‍ക്കരണം’ എന്നിവ ആരോപിച്ച് വ്യാപകമായ പ്രചരണമാണ് ഇന്ന് ക്യാമ്പസുകളില്‍ നടക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെയും തീവ്രമതവാദികളെയും ഇസ്ലാമിസ്റ്റുകളെയും ഇടതു സംഘടനയിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഈ ആരോപണങ്ങള്‍ സഹായിക്കുന്നുണ്ട് എന്നുവേണം കരുതാന്‍. ഇക്കഴിഞ്ഞ 2021 ഒക്ടോബര്‍ 21ന് സുപ്രീംകോടതി സാങ്കേതിക സര്‍വ്വകലാശാല വി.സി. എം.എസ്.രാജശ്രീയെ പുറത്താക്കിക്കൊണ്ട് നടത്തിയ നിരീക്ഷണവും, 2021 നവംബര്‍ 14ന് കേരള ഹൈക്കോടതി ഫിഷറീസ് സര്‍വ്വകലാശാലാ വി.സി. റിജിജോണിനെ പുറത്താക്കിയ വിധിയും, 2023 ഡിസംബര്‍ 5ന്, സുപ്രീംകോടതി കണ്ണൂര്‍ സര്‍വ്വകലാശാല വി.സി. ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയ വിധിയും ഒന്നിച്ചു വായിക്കുമ്പോഴാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ നഗ്നമായ നിയമലംഘനം മനസ്സിലാകുന്നത്. കേരളത്തിലെ സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍ നിയമനം തടഞ്ഞ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിയമലംഘനവും, രാഷ്ട്രീയ നിയമനങ്ങളും തുറന്നു കാണിക്കുന്നവയാണ്. കേരളത്തിലെ പൊതുസമൂഹം ഇതൊന്നും കാര്യമായ ചര്‍ച്ചയ്ക്ക് വിധേയമാക്കാത്തത് സിപിഎമ്മിന്റെ തന്ത്രപരമായ ഗവര്‍ണര്‍വിരുദ്ധ പ്രചരണവും എസ്.എഫ്.ഐ നയിക്കുന്ന ഗവര്‍ണര്‍ വിരുദ്ധസമരവും കൊണ്ടാണ്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലബംഗാളിന്റെ വഴിയില്‍
മാര്‍ക്‌സിസ്റ്റുവല്‍ക്കരണം, അഴിമതി, നിലവാരത്തകര്‍ച്ച, നേതൃത്വരാഹിത്യം, മയക്കുമരുന്നിന്റെ കടന്നുകയറ്റം, അരാജകത്വം, അഡ്‌ഹോക്കിസം (Adhocism) എന്നിവകൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല വലിയ വെല്ലുവിളി നേരിടുകയാണ്. ഇതിന്റെ ഫലമായി ഇടത്തരം കുടുംബങ്ങള്‍ തങ്ങളുടെ കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേയ്ക്കും വിദേശത്തേയ്ക്കും അയക്കുന്ന സാഹചര്യം ഉണ്ടായി. പലവിഷയങ്ങള്‍ക്കും മതിയായ വിദ്യാര്‍ത്ഥികള്‍ ഇന്ന് ക്യാമ്പസുകളില്‍ ഇല്ല. പശ്ചിമ ബംഗാളിന്റെ തനിയാവര്‍ത്തനം കേരള ക്യാമ്പസുകളില്‍ കാണാം. നവോത്ഥാന കാലഘട്ടത്തിലും സ്വാതന്ത്ര്യ സമരമുന്നേറ്റത്തിലും സ്വാതന്ത്ര്യാനന്തരം ഏതാണ്ട് 1980-കള്‍ വരെ രാജ്യത്തെ വിദ്യാഭ്യാസ രംഗത്തും, സാംസ്‌കാരിക രംഗത്തും, സാഹിത്യം, കല, സിനിമ, മാധ്യമരംഗം തുടങ്ങി സമസ്ത മേഖലകളിലും നിറഞ്ഞുനിന്നത് ബംഗാളികളും ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്. മുപ്പത്തിനാലുവര്‍ഷത്തെ ഇടതുപക്ഷ തുടര്‍ഭരണം ബംഗാളിനെ സമസ്ത മേഖലകളിലും പുറകിലാക്കി. ഇന്ന് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കായികാധ്വാനം വേണ്ട തൊഴിലിടങ്ങളില്‍ മാത്രമായി ബംഗാളികള്‍ അധഃപതിച്ചിരിക്കുന്നു. ഇടതുഭരണം ബംഗാളിലെ വിദ്യാഭ്യാസ മണ്ഡലത്തെ തകര്‍ക്കുക മാത്രമല്ല, കാലത്തിനനുസരിച്ച് വിദ്യാഭ്യാസരംഗത്ത് പരിഷ്‌കരണങ്ങളോ, സാങ്കേതിക വിദ്യാഭ്യാസരംഗത്ത് പുതിയ സ്ഥാപനങ്ങളോ ആരംഭിച്ചില്ല. മാത്രമല്ല ഉള്ള സ്ഥാപനങ്ങള്‍ മുഴുവനും പാര്‍ട്ടി നിയന്ത്രണത്തിലാക്കി നിലവാരം തകര്‍ത്തു. വഴിവിട്ട നിയമനങ്ങള്‍ ഇടതുഭരണ സമയത്ത് ബംഗാളിന്റെ മുഖമുദ്രയായി. കേരളവും ഇന്ന് ബംഗാളിന്റെ വഴിയിലാണ്. മഹത്തായ വിദ്യാലയങ്ങളും സര്‍വ്വകലാശാലകളും ഒക്കെ രാഷ്ട്രീയ അതിപ്രസരം കൊണ്ട് തകര്‍ച്ചയുടെ വക്കിലാണ്. ഇടത്തരം കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളൊക്കെ കേരളം വിടുന്നതിന്റെ കാരണം അതാണ്. ഒരു കാലഘട്ടത്തില്‍ സാങ്കേതിക വിദ്യാഭ്യാസം നേടാന്‍ മലയാളിക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കണമായിരുന്നു. ഇന്ന് സാമൂഹ്യ ശാസ്ത്ര പഠനത്തിനും മറ്റു മാനവിക വിഷയങ്ങള്‍ക്കു പോലും മിടുക്കാരായ കുട്ടികള്‍ കേരളം വിട്ടുപുറത്തു പോകുകയാണ്. വിദ്യാഭ്യാസ രംഗത്ത് നേതൃത്വം നല്‍കേണ്ടവര്‍ പാര്‍ട്ടി അടിമകളും ഒപ്പിടുന്ന യന്ത്രങ്ങളും മാത്രമായി അധഃപതിച്ചിരിക്കുന്നു. പല വി.സി.മാരും പുറത്തേയ്ക്കുള്ള വഴിയില്‍ നില്‍ക്കുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മണ്ഡലം ആര്‍ക്കും രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അധഃപതിച്ചിരിക്കുന്നു. പുറത്താക്കിയ രണ്ടു വി.സിമാര്‍ക്കും മുന്‍ വി.സി എന്നു പറയാനുള്ള അവകാശം പോലും സുപ്രീംകോടതിയും ഹൈക്കോടതിയും എടുത്തു കളഞ്ഞിരിക്കുന്നു. 1987-91ലെ നായനാര്‍ ഭരണകാലത്താണ് ഇടതുപക്ഷം സര്‍വ്വകലാശാലകളെ പിടിച്ചെടുക്കുന്നത്. ആദ്യകാലത്ത് പാര്‍ട്ടി സഹയാത്രികരും ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍ക്കുമായിരുന്നു അവസരങ്ങള്‍ നല്‍കിയത്. 1996-ലെ നായനാര്‍ ഭരണകാലത്ത് സര്‍വ്വകലാശാല നിയമനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാറ്റിവച്ചു. അച്യുതാനന്ദന്റെ ഭരണകാലത്താണ് (2006-2011) കേരള സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമനം പാര്‍ട്ടി താല്പര്യപ്രകാരം നടത്തിയത് പുറത്തായത്. പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് സര്‍വ്വകലാശാല നിയമനങ്ങള്‍ പാര്‍ട്ടിക്കാരില്‍ നിന്ന് മാറ്റി പാര്‍ട്ടിനേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്നത്. പ്രിയാ വര്‍ഗ്ഗീസ് നിയമനം സുപ്രീംകോടതി പരിഗണനയിലാണെങ്കിലും മറ്റെല്ലാ നിയമനങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തില്‍ നിലവാരമുള്ള വിദ്യാഭ്യാസത്തിന് കേരളത്തിന്റെ പുറത്തുപോയി പഠിക്കുക എന്ന ഒറ്റ പോംവഴിയാണ് വിദ്യാര്‍ത്ഥികളുടെ മുന്നിലുള്ളത്. നിലവാരത്തകര്‍ച്ച മാത്രമല്ല, കേരളത്തിലെ കലാലയങ്ങള്‍ പാര്‍ട്ടി നഴ്‌സറികളും, ഏകവിദ്യാര്‍ത്ഥി സംഘടനാ ക്യാമ്പസുകളുമായി അധഃപതിച്ചിരുന്നു. ഇടതുപക്ഷ രാഷ്ട്രീയവല്‍ക്കരണം ഒരു ഭാഗത്തും മറുഭാഗത്ത് മദ്യ-മയക്കുമരുന്നു മാഫിയയും നിയന്ത്രിക്കുന്ന കലാലയങ്ങള്‍ ധാര്‍മ്മികമായും തകര്‍ന്നിരിക്കുന്നു. ബംഗാളിലും ഇടതുപക്ഷഭരണ കാലഘട്ടത്തില്‍ ഇതുതന്നെയായിരുന്നു അവസ്ഥ.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസം നേരിടുന്ന അതിഭീകരമായ തകര്‍ച്ചയുടെ ഉദാഹരണമാണ്, 2023-24 അക്കാദമിക വര്‍ഷത്തില്‍ 37 ശതമാനം സീറ്റുകള്‍ സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികളെ ലഭിക്കാതെ ഒഴിഞ്ഞു കിടക്കുന്നത്. കോഴിക്കോട്, മഹാത്മാഗാന്ധി, കേരള, കണ്ണൂര്‍ സര്‍വ്വകലാശാലകളിലായി 2,22,201 ഡിഗ്രി സീറ്റുകള്‍ ഉള്ളതില്‍ 82,230 (37%) സീറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ല. ബി.എസ്‌സി, ബി.എ., ബികോം വിഷയങ്ങളിലാണ് ഈ വേക്കന്‍സിയുള്ളത്. (പട്ടിക-1)
അഖിലേന്ത്യാ മത്സര പരീക്ഷകളിലും കേരള വിദ്യാര്‍ത്ഥികള്‍ ഏറെ പിന്നിലായിരിക്കുന്നു. 2022-23 അക്കാദമിക വര്‍ഷത്തില്‍ കേവലം 181 മലയാളി വിദ്യാര്‍ത്ഥികളാണ് വിവിധ ഐ.ഐ.ടികളില്‍ പ്രവേശനം നേടിയത് (1.08%). രാജസ്ഥാനില്‍ അത് 15.4% (2184) ആണ്. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ കണക്ക് പോലുള്ള ശാസ്ത്ര വിഷയങ്ങളില്‍ നിലവാരം ഇല്ലാതെ പോയതാണ് ഈ ദുര്‍ഗതിയ്ക്ക് കാരണം. കേരള സര്‍വ്വകലാശാല നടത്തുന്ന 34 ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികള്‍, സ്വാശ്രയ-സാങ്കേതിക വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലായി 50 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന തും ഇതിനോട് ചേര്‍ത്തു വായിക്കണം. കേരള സര്‍വ്വകലാശാലയ്ക്ക് A++, NAAC Grade ലഭിച്ച വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്ന വിരോധാഭാസവും ഉണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ഒരു വിദ്യാര്‍ത്ഥി പോലും കേരളത്തില്‍ വന്ന് പഠിക്കാന്‍ തയ്യാറാകാത്തതും ഇതുകൊണ്ടാണ്.
സര്‍വ്വകലാശാലാ സ്വയംഭരണം അട്ടിമറിക്കപ്പെട്ടു
കേരളത്തിലെ സഹകരണസംഘങ്ങളെ സി.പി.എം. കയ്യടക്കിയതുപോലെയാണ് സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തെയും അട്ടിമറിച്ചത്. സര്‍വ്വകലാശാലകളെ ഇന്ന് നിയന്ത്രിക്കുന്നത് ഇടതുപക്ഷ അദ്ധ്യാപക -അനദ്ധ്യാപക-വിദ്യാര്‍ത്ഥി രാഷ്ട്രീയ കൂട്ടായ്മയാണ്. ഇടതുപക്ഷ സംഘടനകള്‍ അല്ലാതെ മറ്റാരും ഇന്ന് സര്‍വ്വകലാശാലാ വേദികളില്‍ ശക്തമല്ല. സി.പി.എമ്മിന്റെ നേതൃത്വമാണ് സര്‍വ്വകലാശാലാ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. അതിന് ആവശ്യമായ ഭൗതിക പിന്തുണ നല്‍കുന്നത് പ്രാദേശിക നേതാക്കളാണ്. പ്രിന്‍സിപ്പല്‍മാര്‍ മുതല്‍ വി.സി.വരെ ഇടതുപക്ഷത്തോട് ചേര്‍ന്നു പോകുമ്പോള്‍ സര്‍വ്വകലാശാലകളും കോളേജുകളും സമരരഹിതമായിരിക്കും. ഇടതുപക്ഷത്തോട് കൂറ് ഇല്ലാത്തവരും, പ്രാദേശിക നേതൃത്വത്തിന് വഴങ്ങാത്തവരും അധികാരത്തില്‍ വരുന്നിടത്ത് സ്ഥാപനങ്ങള്‍ സമരഭൂമിയാകും. സാധാരണ ഒരു അക്കാദമിക പണ്ഡിതന് ഈ രാഷ്ട്രീയ-ഗുണ്ടാവിളയാട്ടത്തെ നേരിടാന്‍ കഴിയില്ല. പോലീസ് പലപ്പോഴും നോക്കുകുത്തിയായി മാറുകയാണ് പതിവ്. എറണാകുളം മഹാരാജാസ് കോളേജ്, പാലക്കാട് വിക്‌ടോറിയ കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജ് എന്നിവിടങ്ങളില്‍ വനിതാ പ്രിന്‍സിപ്പല്‍മാരാണ് ഇടതുപക്ഷ ആക്രമണങ്ങള്‍ക്ക് വിധേയരായത്. മാര്‍ക്‌സിസ്റ്റു സമരത്തിന്റെ വേലിയേറ്റത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കേരള വൈസ് ചാന്‍സലര്‍ (1983) എ.വി. വര്‍ഗ്ഗീസിനെ ഇവിടെ സ്മരിക്കുകയാണ്. പ്രീഡിഗ്രി ബോര്‍ഡിന്റെയും (1986) വി.സി. ഡോ. വിളനിലത്തിനെതിരായ സമരങ്ങളും (1993-95) കേരള സര്‍വ്വകലാശാലയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളാണ്. കേരള സര്‍വ്വകലാശാല ഇടതുപക്ഷം കയ്യടക്കുന്നത് ഈ സമരങ്ങളുടെ പശ്ചാത്തലത്തിലാണ്. സര്‍വ്വകലാശാലകളിലെ എല്ലാ നോമിനേറ്റ് അംഗങ്ങളും ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സംവരണം ചെയ്തതു പോലെയാണ് ഇന്ന് നാമനിര്‍ദ്ദേശം ചെയ്യുന്നത്. സര്‍വ്വകലാശാല നിയമനങ്ങള്‍ പൂര്‍ണ്ണമായും രാഷ്ട്രീയ നിയമനങ്ങളായി അധഃപതിച്ചിട്ട് പതിറ്റാണ്ടുകള്‍ ആയി. ഏത് അയോഗ്യതയും യോഗ്യതയാക്കുന്ന ‘വിഷയ വിദഗ്ദ്ധര്‍’ (Subject Experts) സര്‍വ്വകലാശാല നിയമനങ്ങളെ പൂര്‍ണ്ണമായും ഇടതുപക്ഷത്തിന് അനുകൂലമാക്കി മാറ്റുന്നു.
ജനാധിപത്യസംസ്‌കാരം വിസ്മൃതിലായ കലാലയങ്ങള്‍
1990കള്‍ വരെ കേരളത്തിലെ കലാലയങ്ങളും സര്‍വ്വകലാശാലകളും വ്യത്യസ്തമായ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനമേഖലകളായിരുന്നു. ആശയപരമായ സംവാദങ്ങളും കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് വ്യവസ്ഥയും ഒക്കെ നമ്മുടെ കലാലയങ്ങളുടെ മുഖമുദ്രയായിരുന്നു. എന്നാല്‍ ഇന്ന് അതൊക്കെ പഴങ്കഥകളായിരിക്കുന്നു. കേരളത്തിലെ കലാലയങ്ങളില്‍ രക്തസാക്ഷികളും കൊലപാതകങ്ങളും തുടര്‍ക്കഥയാകുന്നത് 1980കള്‍ക്കു ശേഷമാണ്. അക്രമരാഷ്ട്രീയത്തിന്റെ പിന്‍ബലത്തില്‍ എല്ലാ പൊതുവിദ്യാലയങ്ങളും ഹിന്ദു മാനേജ്‌മെന്റ് കോളേജുകളും ദേവസ്വം ബോര്‍ഡ് കോളേജുകളും ഇന്ന് ഇടതുപക്ഷം മാത്രമുള്ള കലാലയങ്ങളായി മാറിയിരിക്കുന്നു.
ചില ന്യൂനപക്ഷ കോളേജുകളിലാണ് ചെറിയ വ്യത്യാസം ഇന്ന് കാണുന്നത്. കലാലയങ്ങള്‍ രാഷ്ട്രീയ അക്രമകാരികള്‍ കയ്യടക്കിയതോടെ മിടുക്കരായ വിദ്യാര്‍ത്ഥികളും ഇടത്തരക്കാരും തങ്ങളുടെ കുട്ടികളെ ആദ്യം സ്വാശ്രയകോളേജുകളിലും പില്‍ക്കാലത്ത് മറ്റു സംസ്ഥാനങ്ങളിലേയ്ക്കും അയയ്ക്കുന്ന അവസ്ഥ വന്നു. വിദേശത്തെ വിദ്യാഭ്യാസ അവസരങ്ങളും ഉപയോഗപ്പെടുത്തുന്ന തരത്തിലേക്ക് മലയാളികള്‍ മാറിയിരിക്കുന്നു. അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കേരളം വിട്ടുപോകുന്ന സാഹചര്യമാണുള്ളത്. ആ തരത്തിലുള്ള നിലവാരത്തകര്‍ച്ചയും മൂല്യശേഷണവും ഇന്ന് ക്യാമ്പസുകളെ കീഴടക്കിയിരിക്കുന്നു. ഏക വിദ്യാര്‍ത്ഥി സം ഘടനകള്‍ അടക്കിവാഴുന്ന കലാലയങ്ങളിലാണ് മയക്കുമരുന്നു മാഫിയയും പിടിമുറുക്കുന്നത്.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കേണ്ടത് ആരാണ്?
കേരള ഗവര്‍ണര്‍ കേരളത്തന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ചയും അഴിമതിയും മാര്‍ക്‌സിസ്റ്റുവല്‍ക്കരണവും പൊതു മണ്ഡലത്തിന്റെ ശ്രദ്ധയ്ക്കായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നു നടക്കുന്ന ചര്‍ച്ചകളില്‍ ഗവര്‍ണര്‍ സംഘപരിവാറിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം ഇടതുപക്ഷവും കോണ്‍ഗ്രസ് നയിക്കുന്ന വലതുപക്ഷവും മുഖ്യധാരാ മാധ്യമങ്ങളും ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. അടിസ്ഥാനവിഷയം, നമ്മുടെ പൊതു വിദ്യാലയങ്ങളുടെ നിലവാരത്തകര്‍ച്ചയും വലിയൊരുവിഭാഗം ജനങ്ങള്‍ കേരളം വിട്ട് പുറത്തു പോയി പഠിക്കാന്‍ തയ്യാറാകുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യം ഒരുക്കിയ ഭരണ നേതൃത്വവുമാണ്. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നിന്ന് ‘മെറിറ്റ്’ പൂര്‍ണ്ണമായും പുറത്താവുകയും ഇടതുപക്ഷ രാഷ്ട്രീയം അടിമുടി കയ്യടക്കിയതുമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത്. പാര്‍ട്ടിയോടുള്ള കൂറ്, അനുസരണ, അയോഗ്യരെ യോഗ്യരാക്കുന്ന വൈദഗ്ദ്ധ്യം എന്നിവയാണ് ഇന്ന് കേരളത്തിലെ ഒരു ശരാശരി ‘വിദ്യാഭ്യാസ വിദഗ്ദ്ധന്റെ’ യോഗ്യതകള്‍. ഉന്നത വിദ്യാഭ്യാസ രംഗത്തു നടക്കുന്ന അഴിമതിയുടെ ഒരു ശതമാനം പോലും കോടതിയില്‍ എത്തുന്നില്ല. പോരാടാന്‍ ഇറങ്ങുന്നവരെ ക്യാമ്പസുകളില്‍ ഒറ്റപ്പെടുത്തി, വ്യക്തിഹത്യ ചെയ്ത്, അപമാനിക്കുന്ന സംഘടിത ഇടതു വിദ്യാഭ്യാസ മാഫിയ അത്ര ശക്തമായിരിക്കുന്നു. മദ്യ-മയക്കുമരുന്നു മാഫിയയും, രാഷ്ട്രീയ മാഫിയയും ഒന്നുചേര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ മാന്യമായി ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മറ്റു നാടുകളെ ആശ്രയിക്കുകയേ വഴിയൂള്ളൂ.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ കേരള സമൂഹം ചര്‍ച്ച ചെയ്യണം. അനീതിയോട് സമരസപ്പെടാനും, മൗനം പാലിക്കാനും, കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ തയ്യാറാകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
(കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയിലെ ഗ്ലോബല്‍ സ്റ്റഡീസ് പ്രൊഫസര്‍ ആന്റ് ഡീനും മുന്‍ പ്രോ-വൈസ് ചാന്‍സലറുമാണ് ലേഖകന്‍)