സിദ്ധിഖ് കാപ്പനിലൂടെ കട്ടിംഗ് സൗത്തിലേക്ക്
‘കട്ടിംഗ് സൗത്ത് കോണ്‍ക്ലേവ്’ പേര് സൂചിപ്പിക്കുന്നതുപോലെ രാഷ്ട്രത്തെ വെട്ടിമുറിക്കുക എന്ന കൃത്യമായ അജണ്ടയോടെ സംഘടിപ്പിക്കപ്പെട്ട ഒന്നാണ്. ഇടതുപക്ഷ സ്വഭാവമുള്ള ചില മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും അവരുടെ സംഘടനകളെയും വിലയ്‌ക്കെടുത്ത് ഭരണ-രാഷ്ട്രീയ പിന്തുണയോടെ കേരളത്തില്‍ സംഘടിപ്പിച്ച ഈ പരിപാടിക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള ദേശവിരുദ്ധ ശക്തികളുടെ സഹകരണം ലഭിച്ചതായാണ് വിവരം. മതത്തിന്റെ പേരിലും മറ്റുവിധത്തിലും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചും, തെക്ക്-വടക്ക് എന്ന് വേര്‍തിരിവുണ്ടാക്കിയും ഭാരതത്തിന്റെ അഖണ്ഡതയെ തകര്‍ക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. ദക്ഷിണ ഭാരതത്തെ അടര്‍ത്തിമാറ്റി മറ്റൊരു രാഷ്ട്രം നിര്‍മിക്കാനുള്ള വിധ്വംസക അജണ്ടയ്‌ക്കെതിരെ ‘ബ്രിഡ്ജിങ് സൗത്ത്’ എന്ന ആശയപദ്ധതി മുന്നോട്ടുവച്ച് കേസരി വാരിക ദേശീയതലത്തില്‍ ഒരു പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ആര്യ-ദ്രാവിഡമെന്നും തെക്കു-വടക്കെന്നുമുള്ള വേര്‍തിരിവുകളെ അപ്രസക്തമാക്കുന്ന അഖണ്ഡമായ സാംസ്‌കാരിക ഐക്യവും അതിന്റെ തുടര്‍ച്ചയുമാണ് ഭാരതത്തിനുള്ളത്. കൊളോണിയല്‍ ശക്തികളും അവരുടെ പിന്‍മുറക്കാരും വളച്ചൊടിക്കുകയും തമസ്‌കരിക്കുകയുമൊക്കെ ചെയ്ത ഭാരതത്തിന്റെ സാംസ്‌കാരിക ഏകതയ്ക്ക് ദക്ഷിണ ഭാരതം നല്‍കിയ സംഭാവനകളിലേക്ക് എത്തിനോക്കുന്ന ലേഖന പരമ്പര ആരംഭിക്കുന്നു.
മാധ്യമപ്രവര്‍ത്തനം ഭീകരപ്രവര്‍ത്തനത്തിന് മറയാക്കുന്നത് എങ്ങനെയൊക്കെയാണ് എന്നതിന്റെ തെളിവുകള്‍ മലയാളിയായ സിദ്ധിഖ് കാപ്പനെതിരെ ഉത്തര്‍പ്രദേശ് പോലീസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വിവിധ കോടതികളില്‍ സമര്‍പ്പിച്ച കുറ്റപത്രങ്ങളിലുണ്ട്. താന്‍ അംഗമായ പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി കാപ്പന്‍ ചില കൂട്ടാളികളുമായി ചേര്‍ന്ന് വിദേശങ്ങളില്‍നിന്ന് ശേഖരിച്ച പണം വ്യാജ അക്കൗണ്ടുകള്‍ വഴി രാജ്യത്തെത്തിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു എന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന അക്രമാസക്തമായ ദേശവിരുദ്ധ പ്രക്ഷോഭത്തിനും, നിരവധി പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി വര്‍ഗീയ കലാപത്തിനും മറ്റും ഈ തുക വിനിയോഗിച്ചുവെന്നാണ് കരുതപ്പെടുന്നത്.
ഭീകര പ്രവര്‍ത്തനം നടത്തിയതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തിയതിനെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ അംഗമായിരുന്ന കാപ്പന്‍ മാധ്യമപ്രവര്‍ത്തകനായി അഭിനയിക്കുകയായിരുന്നു എന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ ‘തേജസ്സി’ന്റെ ലേഖകനായിരുന്ന കാപ്പന്‍ ദല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറിയുമായിരുന്നു. അമേരിക്കന്‍ നാവിക സേന വധിച്ച അല്‍ഖ്വയ്ദ തലവനായ ബിന്‍ലാദനെ രക്തസാക്ഷിയാക്കി അവതരിപ്പിച്ചുകൊണ്ടുള്ള തേജസ് വാരികയുടെ കവര്‍ പേജും കാപ്പന്റെ ഭീകരവാദത്തിന് തെളിവായി യുപി സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കുകയുണ്ടായി.
യുഎപിഎ കേസില്‍ പ്രതിയായ കാപ്പനെ ന്യായീകരിച്ചും സംരക്ഷിച്ചും രംഗത്തിറങ്ങിയത് പോപ്പുലര്‍ ഫ്രണ്ട് മാത്രമായിരുന്നില്ല. തങ്ങളിലൊരാളായ കാപ്പന് മൗലികാവകാശം നിഷേധിക്കുകയാണെന്ന് പരാതിപ്പെട്ട് കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ യൂണിയനായ കെയുഡബ്ല്യുജെ പ്രസ്താവനയിറക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡും പ്രസ്താവനയിറക്കി. വിദഗ്ദ്ധ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. കാപ്പന് ചികിത്സ നിഷേധിക്കുകയാണെന്നു പറഞ്ഞ് കെയുഡബ്ല്യുജെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുകപോലും ചെയ്തു.
പോപ്പുലര്‍ ഫ്രണ്ടിന്റെ അംഗമായിരുന്ന കാപ്പന്‍ കെയുഡബ്ല്യുജെയുടെ സെക്രട്ടറിയുമായിരുന്നു. ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കാപ്പനെ പുറത്തിറക്കാനും പത്രപ്രവര്‍ത്തകരുടെ സംഘടന കോടതിയിലെത്തി. ഹാജരായത് മണിക്കൂറിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന മുന്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലും. ബന്ധുക്കളെയോ അഭിഭാഷകരെയോ കാണാന്‍ അനുവദിക്കാതിരുന്നതിനാലാണ് കാപ്പന് അലഹബാദ് കോടതിയില്‍ ജാമ്യത്തിനുവേണ്ടി അപ്പീല്‍ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതെന്ന് സിബല്‍ വാദിച്ചു. കെയുഡബ്ല്യുജെയുടെ വാദങ്ങള്‍ തെറ്റാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍ത്ഥിച്ചു. നിയമം അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും, ആരുടെയും മൗലികാവകാശം ലംഘിച്ചിട്ടില്ലെന്നും പറഞ്ഞ യുപി സര്‍ക്കാര്‍, മഥുര കോടതിയില്‍ കാപ്പനുവേണ്ടി അഭിഭാഷകന്‍ ഹാജരായ കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.
തന്റെ ഭീകരവാദ ബന്ധം സംബന്ധിച്ച് ആസൂത്രിതമായ നുണകള്‍ പറഞ്ഞാണ് കാപ്പന്‍ ജാമ്യം നേടിയത്. ഈ നുണകളെല്ലാം ഉത്തര്‍പ്രദേശ് പോലീസ് തുറന്നുകാണിക്കുകയുണ്ടായി. പത്ത് വര്‍ഷം സൗദിയില്‍ ജോലി ചെയ്ത താന്‍ അത് ഉപേക്ഷിച്ച് കേരളത്തിലെത്തുകയും, മാധ്യമപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമുള്ളതുകണ്ട് തേജസ് പത്രത്തില്‍ ചേരുകയായിരുന്നു എന്നുമാണ് കാപ്പന്‍ പറഞ്ഞത്. സൗദിയിലെ തന്റെ തൊഴിലുടമ ആരാണെന്നത് കാപ്പന്‍ ബോധപൂര്‍വം മറച്ചുപിടിച്ചു. യഥാര്‍ത്ഥത്തില്‍ ഗള്‍ഫ് തേജസിന്റെ ജിദ്ദ ലേഖകനായിരുന്നു കാപ്പന്‍. താന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണെന്ന കാപ്പന്റെ വാദം തെറ്റായിരുന്നു. അറസ്റ്റിലാവുമ്പോള്‍ കാപ്പനില്‍നിന്ന് നാല് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കുകയുണ്ടായി. ഇതില്‍ രണ്ടെണ്ണം തേജസ് പത്രത്തിന്റെതായിരുന്നു. ഒരെണ്ണം ദല്‍ഹി ജേര്‍ണലിസ്റ്റ് യൂണിയന്റെയും മറ്റൊന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെയും. ദല്‍ഹി ജേണലിസ്റ്റ് യൂണിയന്റെ തിരിച്ചറിയല്‍ കാര്‍ഡിലും കാപ്പന്‍ തേജസിന്റെ ജീവനക്കാരനാണെന്ന് പറയുന്നുണ്ട്. കാപ്പന്‍ അംഗമായ പോപ്പുലര്‍ ഫ്രണ്ട് തുര്‍ക്കിയിലെ ഇസ്ലാമിക സന്നദ്ധസംഘടനയായ ഐഎച്ച്എച്ച് വഴി അല്‍ഖ്വയ്ദയുമായി ബന്ധം സ്ഥാപിച്ചിരുന്നതായി യുപി പോലീസിന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
ഇതാണ് സിദ്ധിഖ് കാപ്പന്‍. ഇതൊക്കെയായിരുന്നു മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ അയാള്‍ ചെയ്തിരുന്നത്. പക്ഷേ എഡിറ്റേഴ്‌സ് ഗില്‍ഡിനും കെയുഡബ്ല്യുജെക്കും കാപ്പന്റെ ഭീകരസംഘടനാ ബന്ധം ഒരു പ്രശ്‌നമായിരുന്നില്ല. ഈ സംഘടനയില്‍പ്പെട്ടവര്‍ മാധ്യമ ജിഹാദിക്കുവേണ്ടി ഇസ്ലാമിക ചാവേറുകളെപ്പോലെ രംഗത്തിറങ്ങി. യുഎപിഎ ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ കേസില്‍ കാപ്പനെ ജയിലില്‍നിന്ന് പുറത്തെത്തിക്കാന്‍ പ്രസ്താവനകള്‍, പ്രതിഷേധ പ്രകടനങ്ങള്‍, ഐക്യദാര്‍ഢ്യസമരങ്ങള്‍ എന്നിങ്ങനെ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ഒടുവില്‍ അത് വിജയിക്കുകയും ചെയ്തു. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനും കലാപങ്ങള്‍ കുത്തിപ്പൊക്കാനും പ്രവര്‍ത്തിച്ച ഒരു ഭീകരവാദി മൗലികാവകാശത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടിയും മതേതരത്തിനുവേണ്ടിയും നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകനായി മാറി!
പിഎഫ്‌ഐ നിരോധനത്തെ മറികടക്കാനുള്ള തന്ത്രം
മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ കാപ്പനുവേണ്ടി അണിനിരന്നവര്‍ തന്നെയാണ് എറണാകുളത്ത് ‘കട്ടിംഗ് സൗത്ത്’ എന്ന മാധ്യമ കോണ്‍ക്ലേവ് സംഘടിപ്പിച്ചതും. വേദി മറ്റൊന്നായിരുന്നുവെങ്കിലും വേഷക്കാര്‍ക്ക് വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല. കേരള മീഡിയ അക്കാദമി, കെയുഡബ്ല്യുജെ, കോണ്‍ഫ്‌ളുവന്‍സ് മീഡിയ, ന്യൂസ് ലോണ്‍ട്രി, ദ ന്യൂസ് മിനുട്ട് എന്നിവയാണ് മുന്‍നിരയില്‍ നിന്നത്. കാപ്പനുവേണ്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു എറണാകുളം ടൗണ്‍ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന കട്ടിംഗ് സൗത്ത് കോണ്‍ക്ലേവിന്റെ ഉദ്ഘാടകന്‍. കാപ്പന്റെ ജയില്‍ മോചനത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയും, ജിഹാദി ശക്തികളുടെ അനുഭാവിയും വ്യവസായ-നിയമ മന്ത്രിയുമായ പി.രാജീവ് അതിഥിയുമായിരുന്നു. ജിഹാദി വിരുദ്ധ പക്ഷത്തുനില്‍ക്കുന്ന മറ്റു ചിലരെ വേദിയില്‍ എത്തിക്കാന്‍ ആസൂത്രിത ശ്രമം നടന്നെങ്കിലും സത്യം തിരിച്ചറിഞ്ഞ് അവസാന നിമിഷം അവര്‍ പിന്മാറി.
ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളത്തെ പരിപാടിയില്‍ നേരിട്ട് പങ്കെടുക്കുമെന്നായിരുന്നു പ്രചാരണമെങ്കിലും അതുണ്ടായില്ല. ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം നടത്തിയത്. ഇതുപോലും ഇടതു മാധ്യമകേന്ദ്രങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും പറയപ്പെടുന്നു. ഓണ്‍ലൈന്‍ വഴി നടത്തിയ പ്രസംഗത്തില്‍ ‘കട്ടിംഗ് സൗത്ത്’ എന്നു പറയാതെ ‘ഗ്ലോബല്‍ സൗത്ത് കോണ്‍ക്ലേവ്’ എന്നാണ് പറഞ്ഞത്. എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചു എന്നു ചിന്തിച്ചാല്‍ തന്നെ കട്ടിംഗ് സൗത്തില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്നു വ്യക്തമാവും.
കാപ്പനുവേണ്ടി എഡിറ്റേഴ്‌സ് ഗില്‍ഡും കെയുഡബ്ല്യുജെയുമൊക്കെ മുന്നിട്ടിറങ്ങിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണ്. കെയുഡബ്ല്യുജെ ഇതിനുവേണ്ടി നടത്തിയ നിയമയുദ്ധത്തിന് ചെലവഴിച്ചത് പോപ്പുലര്‍ ഫ്രണ്ട് നിയമവിരുദ്ധമായി ശേഖരിച്ച പണമാണ്. മാധ്യമപ്രവര്‍ത്തകരുടെ ഒരു സംഘടനയ്ക്ക് ഇത്രയധികം തുക സ്വന്തം നിലയ്ക്ക് ചെലവഴിക്കാനാവില്ലല്ലോ. മറ്റു പലതിനും പുറമെ മാധ്യമ-ജിഹാദി ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നത് പണശക്തിയാണ്. നിര്‍ലോഭമായി പണമിറക്കി മാധ്യമപ്രവര്‍ത്തകരെയും മാധ്യമങ്ങളെയും വിലയ്‌ക്കെടുക്കുന്ന രീതിയാണ് ജിഹാദി ശക്തികള്‍ അവലംബിച്ചുപോരുന്നത്. പോപ്പുലര്‍ ഫ്രണ്ടും ഇതുതന്നെചെയ്തു. സ്വന്തം ജിഹ്വകളെ മാത്രം ആശ്രയിച്ച് നടപ്പില്‍ വരുത്തിയിരുന്ന അജണ്ടയായിരുന്നില്ല ഇത്. ജനങ്ങള്‍ക്കു മുന്നില്‍ നിഷ്പക്ഷതയുടെയും വിശ്വാസ്യതയുടെയും പരിവേഷമുള്ള മാധ്യമപ്രവര്‍ത്തകരെയും ഇതിന് ഉപയോഗിച്ചു പോന്നു. ഇവരൊക്കെ ഏറിയും കുറഞ്ഞും കാപ്പന്മാരായി മാറുകയായിരുന്നു. ചില മാധ്യമ സ്ഥാപനങ്ങളെപ്പോലും പണമൊഴുക്കി ജിഹാദി ശക്തികള്‍ സ്വാധീനവലയത്തിലാക്കി.
ഈ കളി വലിയ തടസ്സങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുമ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടുന്നത്. ഇസ്ലാമിക ഭീകരവാദത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായ ഇതിന്റെ നേതാക്കളെ ഒന്നടങ്കം ജയിലിലടയ്ക്കുകയും ചെയ്തു. അക്രമവും കൊലപാതകങ്ങളും നടത്തി സമൂഹത്തില്‍ ഭീതിവിതയ്ക്കുകയും, രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും സ്വാധീനം ഉപയോഗിച്ച് കേസുകളെ നേരിടുകയും ചെയ്തുകൊണ്ടിരുന്ന ഒരു സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്ര ശക്തമായ ഒരു നടപടി പോപ്പുലര്‍ ഫ്രണ്ട് പ്രതീക്ഷിച്ചില്ല. പക്ഷേ അത് സംഭവിച്ചു. അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചിരുന്ന നേതാക്കള്‍ അഴിക്കുള്ളിലായതോടെ ദേശവിരുദ്ധമായ വിധ്വംസക അജണ്ട സംഘടനാപരമായി മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥ വന്നു. എന്താണ് ഇതിനുള്ള ഒരു പോംവഴി എന്ന ആലോചനയില്‍നിന്നാണ് കട്ടിംഗ് സൗത്തില്‍ എത്തിച്ചേര്‍ന്നത്.
സംഘടനാപരമായി രംഗത്തുവരാനാവില്ലെന്നു മാത്രമല്ല, ആ പേരു പോലും ഉപയോഗിക്കാന്‍ കഴിയില്ലെന്നു വന്നപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് കണ്ടെത്തിയ ബദല്‍ മാര്‍ഗമാണ് കട്ടിംഗ് സൗത്ത് എന്നു കരുതാന്‍ മതിയായ കാരണങ്ങളുണ്ട്. കാപ്പനെതിരായ കേസിലും പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിലും ലൗജിഹാദിലും ഹിജാബ് പ്രശ്‌നത്തിലുമൊക്കെ പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിന്നവരാണ് കട്ടിംഗ് സൗത്തിന്റെ സംഘാടകര്‍. വിഭാഗീയതയും വിദ്വേഷവും സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും രാജ്യത്തിനകത്തും പുറത്തുമുള്ള വിഘടനവാദ ശക്തികളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുള്ള ഓണ്‍ലൈന്‍ മാധ്യമമാണ് കോണ്‍ഫ്‌ളുവന്‍സ് മീഡിയ. ഇതുമായി ബന്ധമുള്ള മാധ്യമ ദമ്പതിമാര്‍ കട്ടിംഗ് സൗത്തിന്റെ മുഖ്യ സംഘാടകരായിരുന്നു. മലയാളിയായ ഈ വനിതാ മാധ്യമപ്രവര്‍ത്തക കാനഡയില്‍നിന്ന് ഫണ്ട് സ്വീകരിച്ചുവെന്നാണ് വിവരം. കാനഡയിലുള്ള ഇവരുടെ ചില ബന്ധുക്കള്‍ക്ക് അവിടത്തെ ഖാലിസ്ഥാന്‍ ഭീകരവാദികളുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
വിധ്വംസക അജണ്ടയുടെ പ്രചാരണ പദ്ധതി
കട്ടിംഗ് സൗത്തിന്റെ സംഘാടകരിലൊരാള്‍ ന്യൂസ് മിനുട്ടിന്റെ ലേഖികയായ ധന്യ രാജേന്ദ്രനായിരുന്നു. കട്ടിംഗ് സൗത്തിന്റെ ഒരു സെഷന്‍ സ്‌പോണ്‍സര്‍ ചെയ്തത് കാനഡ ഹൈക്കമ്മീഷനാണെന്ന് രഹസ്യാന്വേഷണ ഏജന്‍സി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ പറഞ്ഞതായും അറിയുന്നു. കോണ്‍ക്ലേവിന്റെ സംഘാടകരിലൊരാളായ ന്യൂസ് ലോണ്‍ട്രിയും ഇടതുപക്ഷ സ്വഭാവത്തോടെ ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശി കാണിക്കുന്ന ഓണ്‍ലൈന്‍ മാധ്യമമാണ്. ഫലത്തില്‍ ചില വൈദേശിക ശക്തികളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ പിന്‍ബലത്തില്‍ വിഘടനവാദ അജണ്ട മുന്നോട്ടു കൊണ്ടുപോകാനുള്ള ഛിദ്ര ശക്തികളുടെ പരിപാടിയായിരുന്നു കട്ടിംഗ് സൗത്ത്. ഭാരതം ലോ കനേതൃത്വത്തിലേക്ക് ഉയര്‍ന്ന ജി-20 ഉച്ചകോടിയുടെ പരിപാടികള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇതിന് വിരുദ്ധമായ പ്രചാരണം സംഘടിപ്പിക്കുകയാണ് കട്ടിംഗ് സൗത്ത് ചെയ്തത്.
കട്ടിംഗ് സൗത്തിന്റെ വിഘടനവാദ അജണ്ട അതിന്റെ പ്രചാരണ സാമഗ്രികളില്‍ നിന്നുതന്നെ വ്യക്തമാണ്. കട്ടിംഗ് സൗത്ത് എന്ന പേരിന് ദക്ഷിണ സംസ്ഥാനങ്ങളെ ഭാരതത്തില്‍നിന്ന് വേര്‍പെടുത്തുകയെന്ന അര്‍ത്ഥമാണുള്ളത്. അവരുടെ ഫെയ്‌സ്ബുക്ക് പേജിലടക്കം ഇത് പ്രകടമാണ്. ഉത്തരസംസ്ഥാനങ്ങളെ മാത്രം കാണിച്ചും, ദക്ഷിണ സംസ്ഥാനങ്ങളെ മാത്രം ഉള്‍പ്പെടുത്തിയും ഭാരതത്തിന്റെ വ്യത്യസ്ത ഭൂപടങ്ങളാണ് ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഭാരതത്തിന്റെ അഖണ്ഡത അംഗീകരിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് രണ്ടും നല്‍കുന്നത്. ‘കട്ടിംഗ് സൗത്ത്’ എന്നതിന് വിശാലമായ അര്‍ത്ഥമുണ്ടെന്നും, ലോകത്ത് അമേരിക്കന്‍ വിരുദ്ധ ചേരിയെ പ്രതിനിധീകരിക്കുന്നതാണ് അതെന്നുമുള്ള വ്യാഖ്യാനം ആസൂത്രിതമായ തെറ്റിദ്ധരിപ്പിക്കലാണ്. തങ്ങളുടെ ചെയ്തികള്‍ നിയമവിരുദ്ധവും ദേശവിരുദ്ധവും ആണെന്ന് പൂര്‍ണമായി അറിയാവുന്നതിനാല്‍ പിടിക്കപ്പെടാതിരിക്കാന്‍ പറയുന്നതാണിത്. അമേരിക്കന്‍ വിരുദ്ധ ചേരിയെയാണ് പ്രതിനിധീകരിക്കുന്നതെങ്കില്‍ ഭാരതത്തിനു പുറത്തും മറ്റ് രാജ്യങ്ങളുണ്ട്. അവയുടെ ഭൂപടങ്ങളും ഉള്‍പ്പെടുത്തേണ്ടിയിരുന്നു. പ്രതിരോധത്തില്‍ ഭാരതത്തിന്റെ പങ്കിനെക്കുറിച്ചാണ് പറയുന്നത് എന്നാണ് വാദമെങ്കില്‍ എന്തിന് ഉത്തര-ദക്ഷിണ സംസ്ഥാനങ്ങളെ വേര്‍പെടുത്തി കാണിക്കണം? ഭാരതം ഒറ്റക്കെട്ടായാണല്ലോ ഗ്ലോബല്‍ സൗത്തില്‍ അണിനിരക്കേണ്ടത്.
സ്വാതന്ത്ര്യം നേടിയതിന്റെ 100 വര്‍ഷം പൂര്‍ത്തിയാവുന്ന 2047ല്‍ ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തോടെ ‘വിഷന്‍ 2047’ എന്നൊരു രേഖ പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്നു. ഇത് അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിട്ടുളളതുമാണ്. ഭാരതത്തെ വീണ്ടും വിഭജിക്കുകയെന്ന തന്ത്രവും ഇതിലുള്‍പ്പെടുന്നു. ഗ്ലോബല്‍ സൗത്തിനെക്കുറിച്ചാണ് ഇത് എന്നൊക്കെ പറയുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ രീതിയിലുള്ള പ്രചാരണ തന്ത്രമാണ്. സാമൂഹ്യനീതിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ് മതഭീകരവാദം പ്രാവര്‍ത്തികമാക്കുകയായിരുന്നുവല്ലോ പോപ്പുലര്‍ ഫ്രണ്ട്.
പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള മതഭീകരവാദ സംഘടനകളെ നിരോധിച്ചാലും പുതിയ കാലത്തിന്റെ ആശയവിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശിഥിലീകരണ രാഷ്ട്രീയവും വിധ്വംസക അജണ്ടയും മുന്നോട്ടുകൊണ്ടുപോകുകയെന്നതാണ് കട്ടിംഗ് സൗത്തിനെപ്പോലുള്ള വേദികളുടെ തന്ത്രം. ഇവര്‍ പ്രചരിപ്പിക്കുന്ന വിഘടനവാദത്തെ ആശയതലത്തില്‍ തന്നെ ഫലപ്രദമായി ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെതന്നെ വളരെ നേരത്തെ നിരോധിക്കേണ്ടതുണ്ടായിരുന്നു എന്ന ചിന്തയാണ് ദേശീയ കാഴ്ചപ്പാടുള്ള പലര്‍ക്കുമുള്ളത്. ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കെതിരെ ആശയതലത്തിലുള്ള പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിച്ചേ മതിയാവൂ. ഇതോടൊപ്പം ചരിത്രാതീതകാലം മുതല്‍ ഭാരതം അഖണ്ഡമാണെന്നും, വടക്കെന്നോ തെക്കെന്നോ കിഴക്കെന്നോ പടിഞ്ഞാറെന്നോ ഭേദമില്ലാതെ കലയിലൂടെയും സാഹിത്യത്തിലൂടെയും ദര്‍ശനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും തീര്‍ത്ഥാടനങ്ങളിലൂടെയും ആത്മീയതയിലൂടെയും നിരന്തരം സാക്ഷാല്‍ക്കരിക്കപ്പെട്ടു പോരുന്ന സത്യമാണിതെന്നും, രാജ്യത്തെ ജനതയെ പ്രത്യേകിച്ച് പുതുതലമുറയെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇത് ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ഈ ആശയപ്പോരാട്ടത്തിന്റെ മഹത്തായ തുടക്കമാണ് കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട ബ്രിഡ്ജിംഗ് സൗത്ത് കോണ്‍ക്ലേവ്.
അടുത്തത്: വിഭജനവാദത്തിന് എതിരെ ഐക്യത്തിന്റെ വിളംബരം