ചിലരോട് കാലം വളരെ ഉദാരമായും മറ്റു ചിലരോട് നിര്‍ദ്ദയമായും പെരുമാറും. എല്ലാ കഴിവുകളും ഒത്തിണങ്ങിയിട്ടും ചിലര്‍ക്ക് ജീവിതത്തില്‍ ഒന്നുമാകാതെ ഭൂമി വിട്ടു പോകേണ്ടി വരുന്നു. കാര്യമായ ഒരു കഴിവും ഇല്ലാതിരുന്നിട്ടും മറ്റു ചിലര്‍ പ്രശസ്തരും സമ്പന്നരുമൊക്കെയായി ജീവിതവിജയം നേടുന്നു. അത് കാലത്തിന്റെ വിചിത്ര നീതിയാണെന്നു പറയാം. ഒരുപക്ഷേ മുജ്ജന്മ സുകൃതമാകാം. പലരുടെയും പരാജയം പ്രതിഭയുണ്ടെങ്കിലും പരിശ്രമിക്കാന്‍ തയ്യാറാകാത്തതുകൊണ്ട് സംഭവിക്കുന്നതാകാം.
സുരേഷ് കൃഷ്ണ എന്ന ചലച്ചിത്രനടന്‍ സുന്ദരനാണ്. നല്ല അഭിനയസിദ്ധിയും ശബ്ദവും ഒക്കെയുണ്ട്. പക്ഷേ സിനിമയില്‍ എന്നും വില്ലനായിരിക്കാനാണ് അദ്ദേഹത്തിന്റെ തലവിധി. എം.ജി.ആറിന് വലിയ അഭിനയസിദ്ധിയൊന്നുമുണ്ടായിരുന്നില്ല. 1971-ല്‍ ‘റിക്ഷാക്കാരനി’ലെ അഭിനയത്തിന് അദ്ദേഹത്തിന് ഭരത് അവാര്‍ഡ് കിട്ടിയെങ്കിലും ഫിലിം ചേംബര്‍ പ്രസിഡന്റായിരുന്ന എ.എല്‍. ശ്രീനിവാസ തന്റെ റെക്കമെന്റേഷന്‍ കൊണ്ടാണ് എം.ജി.ആറിന് നാഷണല്‍ അവാര്‍ഡ് കിട്ടിയത് എന്ന് പറഞ്ഞതിനാല്‍ കുപിതനായ എംജിആര്‍ അവാര്‍ഡ് ബഹുമതിയായ ഭരത് ഒരിക്കലും തന്റെ പേരിനൊപ്പം വയ്ക്കാന്‍ അനുവദിച്ചിരുന്നില്ല. അഭിനയസിദ്ധിയൊന്നും കാര്യമായി ഉണ്ടായിരുന്നില്ലെങ്കിലും ഭാരത സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാറായി മാറാനുള്ള ഭാഗ്യം അദ്ദേഹത്തിനാണുണ്ടായത്. ജനലക്ഷങ്ങള്‍ അദ്ദേഹത്തെ ഹൃദയത്തില്‍ വച്ചാരാധിച്ചു.
ഷേക്‌സ്പിയര്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തേക്കാള്‍ തലപ്പൊക്കം ഉള്ള എഴുത്തുകാരനായി കണക്കാക്കിയത് നാടകകൃത്തും കവിയുമായിരുന്ന ബെന്‍ജോണ്‍സനെ ആയിരുന്നു. ജയിംസ് രാജാവ് ആസ്ഥാന കവിയായി തിരഞ്ഞെടുത്തതും അദ്ദേഹത്തെയായിരുന്നു. ഷേക്‌സ്പിയറിനോട് ജോണ്‍സന് ഉണ്ടായിരുന്നത് അസൂയ കലര്‍ന്ന ആദരവായിരുന്നു. പക്ഷേ കാലം ഷേക്‌സ്പിയറിനോട് വളരെ ഉദാരമായി പെരുമാറി. ഇന്ന് ലോകം മുഴുവന്‍ അറിയുന്ന എഴുത്തുകാരനാണ് അദ്ദേഹം. ലോകത്തിലെ എല്ലാ പ്രധാന ഭാഷകളിലും ഷേക്‌സ്പിയറിന്റെ കൃതികള്‍ക്കു തര്‍ജ്ജമയുണ്ട്. കുട്ടികള്‍ പോലും ഈ നാടകകൃത്തിനെ അറിയും. ബെന്‍ജോണ്‍സനെ ഇംഗ്ലീഷ് സാഹിത്യവിദ്യാര്‍ത്ഥികള്‍ മാത്രമേ ഇന്ന് അറിയുന്നുള്ളൂ.
ഇത്തരത്തില്‍ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ജീവിതത്തിന്റെ എല്ലാ മേഖലയില്‍ നിന്നും നമുക്ക് എടുത്തു കാണിക്കാനാവും. ചങ്ങമ്പുഴയ്ക്ക് അവാര്‍ഡുകള്‍ ഒന്നും കിട്ടിയിട്ടില്ല. കാരണം അദ്ദേഹത്തിന്റെ ഹ്രസ്വമായ ജീവിതകാലത്ത് കാര്യമായ പുരസ്‌കാരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതകാലത്ത് സാഹിത്യ അക്കാദമികള്‍ പോലും രൂപമെടുത്തിരുന്നില്ല. പക്ഷേ മലയാള കവിതയെക്കുറിച്ചു ചോദിച്ചാല്‍ കേരളത്തിലെ സാഹിത്യ കുതുകികളില്‍ പകുതി പേരെങ്കിലും ആദ്യം പറയുന്ന പേര് ചങ്ങമ്പുഴയുടേതായിരിക്കും. അതുകൊണ്ട് ചങ്ങമ്പുഴ മലയാളത്തിലെ ഏറ്റവും ഉന്നതനായ കവിയാണെന്ന് പറയാനാവില്ല.
കവികളെ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. കാരണം ഒരാളുടെ രീതി മറ്റൊരാളില്‍ നിന്നും വ്യത്യസ്തമാണ്. മാങ്ങയും ആപ്പിളും തമ്മില്‍ താരതമ്യം ചെയ്ത് അതിലൊന്നാണ് മെച്ചപ്പെട്ട ഫലം എന്നു സ്ഥാപിക്കുക പ്രയാസം തന്നെ. അതേ രീതിയില്‍ തുഞ്ചനാണോ കുഞ്ചനാണോ കൂടുതല്‍ നല്ല കവി എന്നു പറയുക അസാധ്യം. ആശാനാണോ വള്ളത്തോളാണോ മെച്ചം എന്നു പറയുന്നതും പ്രയാസം തന്നെ. എന്നാല്‍ ചില കവികളെ നമുക്ക് താരതമ്യം ചെയ്യാനാവും. ഒരേ ശൈലിയില്‍ എഴുതിയ രണ്ടു പേരെ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ തെറ്റില്ല. അങ്ങനെ നോക്കുമ്പോള്‍ ചങ്ങമ്പുഴയെയും പാലാനാരായണന്‍ നായരെയും തമ്മില്‍ സാദൃശ്യപ്പെടുത്തി നോക്കുന്നതില്‍ തെറ്റില്ല.
ചങ്ങമ്പുഴയെ അടിമുടി അനുകരിച്ചെഴുതിയ കവിയാണ് പാലാനാരായണന്‍ നായരെന്നാണ് പൊതുവേ കാവ്യാസ്വാദകരുടെയെല്ലാം ധാരണ. ‘വസന്ത പൗര്‍ണമി’ എന്ന കവിതാസമാഹാരത്തിന് സി.പി. ശ്രീധരന്‍ എഴുതിയിരിക്കുന്ന അവതാരിക വായിച്ചാല്‍ ചങ്ങമ്പുഴ പാലായെ ആയിരുന്നു അനുകരിച്ചിരുന്നത് എന്നു നമുക്ക് തോന്നിപ്പോകും. ”ചങ്ങമ്പുഴ കവിതയില്‍ നിന്നും പ്രചോദനം സിദ്ധിച്ച പാലാനാരായണന്‍ നായര്‍ക്ക് അതിന്റെ ശൈലീ സമ്പ്രദായമേ പ്രചോദനമായുള്ളൂ” എന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ നിലപാടിനെ ഖണ്ഡിച്ചുകൊണ്ട് സി.പി. ശ്രീധരന്‍ എഴുതുന്നത് ലളിതകോമള പദാവലീകലിതമായ ചങ്ങമ്പുഴ ശൈലിയുടെ ഉപജ്ഞാതാവ് ചങ്ങമ്പുഴയല്ല മറിച്ചു പാലായാണെന്നാണ്.
ചങ്ങമ്പുഴയും വൈലോപ്പിള്ളിയും പാലായും ജനിച്ചത് ഒരേ വര്‍ഷത്തിലാണ്; 1911-ല്‍. മൂവരും അതുകൊണ്ടുതന്നെ സമപ്രായക്കാര്‍. ചങ്ങമ്പുഴയുടെ ആദ്യസമാഹാരമായ ബാഷ്പാഞ്ജലിയും പാലായുടെ ആദ്യസമാഹാരമായ പൂക്കളും ഇറങ്ങിയത് ഒരേ വര്‍ഷം. 1935-ല്‍. പൂക്കളാണ് മുന്‍പേ പ്രസിദ്ധീകരിക്കപ്പെട്ടത്. മാത്രവുമല്ല പൂക്കള്‍ പുറത്തിറങ്ങി ഒരു കോപ്പി പാലാ ചങ്ങമ്പുഴയ്ക്ക് നല്‍കിയത്രേ! അതുവായിച്ച് ചങ്ങമ്പുഴ കവിയെ വളരെ അഭിനന്ദിക്കുകയുമുണ്ടായി. 1936ല്‍ പറവൂരില്‍ ഒരു പിഎസ്‌സി പരീക്ഷയെഴുതാന്‍ നാരായണന്‍ നായരെത്തിയപ്പോള്‍ ചങ്ങമ്പുഴയെ കാണാന്‍ വീട്ടില്‍ ചെല്ലുകയുണ്ടായി. അപ്പോള്‍ കാവ്യ ഗന്ധര്‍വ്വന്‍ തന്റെ മുറിയില്‍ മാതൃഭൂമിയില്‍ വന്ന പാലായുടെ കവിത ‘ശൂര്‍പ്പണഖയുടെ പ്രണയം’ ഒരു കാര്‍ഡില്‍ ഒട്ടിച്ച് ചുവരില്‍ തൂക്കിയിരിക്കുന്നു. പാലായെ കണ്ട ഉടന്‍ ”കണ്ടോടോ തന്നെ ഞാനെത്ര ബഹുമാനിക്കുന്നെന്ന്. ഒരു കവിതയും ഇതുപോലെ എനിക്ക് ഇഷ്ടപ്പെട്ടില്ല” എന്നു പറഞ്ഞുപോലും. ഇതൊക്കെ കാണുമ്പോള്‍ ചങ്ങമ്പുഴ പാലായെ അനുകരിക്കുകയായിരുന്നുവെന്ന് സി.പി. ശ്രീധരന്‍ പറയുന്നതിനെ തള്ളിക്കളയാനാവില്ല.
കവിത്വസിദ്ധിയില്‍ പാലാ പലപ്പോഴും ചങ്ങമ്പുഴയെ കടന്നുനില്‍ക്കുന്നതായി വായനക്കാര്‍ക്കു തോന്നിപ്പോകും. ഈ ലേഖകനും പാലാ ചങ്ങമ്പുഴയെക്കാള്‍ മികച്ച കവിയാണെന്ന് തോന്നിയിട്ടുണ്ട്. ചങ്ങമ്പുഴയുടെ ആദ്യസമാഹാരമായ ബാഷ്പാഞ്ജലിയിലെ കവിതകളേക്കാള്‍ എന്തുകൊണ്ടും മികച്ചവയാണ് പൂക്കളിലെ കവിതകള്‍. എന്നാല്‍ ഇതിനൊരു മറുപുറമുണ്ട്. ചങ്ങമ്പുഴയുടെ ആദ്യസമാഹാരം ബാഷ്പാഞ്ജലിയല്ല. പക്ഷേ അതു പുറത്തുവന്നത് 1988-ല്‍ മാത്രമാണ്. ലീലാങ്കണം 1931ലും അതിനുമുന്‍പും എഴുതപ്പെട്ട കവിതകളുടെ സമാഹാരമാണ്. ആ കവിതക്ക് അവതാരിക എഴുതാനായി സാഹിത്യ പഞ്ചാനന്‍ പി.കെ. നാരായണപിള്ളയെ ഏല്പിച്ചെങ്കിലും ഉള്ളൂരിനെപ്പോലുള്ള ഉജ്ജ്വല ശബ്ദാഢ്യാന്മാരെ മാത്രം ശ്രദ്ധിക്കുന്ന അദ്ദേഹം ആ കൃതിയെ ശ്രദ്ധിച്ചില്ല. വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ചാനനന്റെ മകന്‍ ടി.എന്‍.ഗോപിനായരാണ് കൈയെഴുത്തുപ്രതി കണ്ടെടുത്ത് പ്രസിദ്ധീകരിക്കാനേല്‍പ്പിച്ചത്. കാവ്യഗുണമുള്ള കവിതകളൊന്നും ലീലാങ്കണത്തിലില്ലെങ്കിലും ചങ്ങമ്പുഴയുടെ ശൈലി നമുക്കതില്‍ നിറഞ്ഞുനില്‍ക്കുന്നതു കാണാം. അമ്പലപ്പുഴ ഗോപകുമാറിന്റെ സുദീര്‍ഘമായ അവതാരികയോടെ എന്‍ബിഎസ്. പ്രസിദ്ധീകരിച്ചിരിക്കുന്ന സമാഹാരത്തില്‍ 20 കവിതകളുണ്ട്. 20 വയസ്സുപോലും തികയാത്ത ഒരാളുടെ രചനയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. കാരണം ഭാഷയില്‍ അത്രമാത്രം ജ്ഞാനം ആ ചെറുകവിയ്ക്കുണ്ടെന്ന് വായിച്ചാല്‍ മനസ്സിലാകും.
”വിജ്ഞാനദീപം കരസ്ഥമാണെങ്കിലേ-
യജ്ഞാത ജ്യോതിസ്സേ നിന്നെ കാണൂ”
(ഗീതാഞ്ജലി)
എന്ന ബോധം അന്നേ കവിയ്ക്ക് ഉണ്ടായിരുന്നു (ഇന്നത്തെ കവികള്‍ക്ക് അതു തീരെയില്ലല്ലോ).
ചങ്ങമ്പുഴയ്ക്ക് പാലായെപ്പോലെ ഒരു നീണ്ട കാവ്യജീവിതം ലഭിച്ചില്ല. ആ കവിത കൂടുതല്‍ പുഷ്ടിപ്പെടുന്നതിനു മുമ്പ് അദ്ദേഹം മണ്‍മറഞ്ഞു. പാലായ്ക്ക് ദീര്‍ഘകാലം എഴുതാന്‍ കഴിഞ്ഞു. അതിനാല്‍ കവിതയെ കൂടുതല്‍ സാങ്കേതികമായി മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാലാ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ‘കേരളം വളരുന്നു’ എന്ന എട്ട് ഭാഗങ്ങളുള്ള കവിതാസമാഹാരത്തെ മാത്രമാണ് നമ്മള്‍ ഓര്‍ക്കുന്നത്. അതിലെ
”കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ
ക്കേറിയും കടന്നുംചെന്നന്യമാം രാജ്യങ്ങളില്‍”
എന്ന ഈരടിയും
ഏറിയാല്‍
”ഇവിടെ പിറക്കുന്ന കാട്ടുപുല്ലിലുമുണ്ട്
ഭുവനം മയക്കുന്ന ചന്തവും സുഗന്ധവും
ഇവിടെ കിടക്കുന്ന കാട്ടു കല്ലിലുമുണ്ട്
വിവിധ സനാതന ചൈതന്യ പ്രതീകങ്ങള്‍”
എന്ന വരികളും കൂടിയാകുമ്പോള്‍ പി. കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കവിതകളെഴുതിയിട്ടുള്ള പാലാനാരായണന്‍ നായരെന്നെ കവിയെ മലയാളി വിസ്മൃതിക്കുവിട്ടു കൊടുക്കുന്നു. അന്തരിച്ചുപോയ കവി കെ.കെ.രാജ പാലായെക്കുറിച്ച് ഇങ്ങനെയെഴുതിയത്രേ!
”പാലാ നാരായണന്‍ നായരൊരു
സരളസാഹിത്യമാര്‍ഗ്ഗധ്വനീ നന്‍
ലീലാ ഗാനൈകതാനന്‍ സകല
സുചരിതാരാധ്യദേശാഭിമാനന്‍”
മലാളത്തില്‍ പരിസ്ഥിതിക്കവിതകളൊന്നുമുണ്ടാകുന്നതിന് എത്രയോ മുന്‍പ്
”ഏടുകള്‍ ചവയ്ക്കുന്ന വിപ്ലവക്കാരാസര്‍പ്പ
ക്കാടുകള്‍ ദുരാചാര കൂടുകളെന്നോ ചൊന്നു.
വീടുകള്‍ക്കതു തണലന്തരീക്ഷത്തിന്നീര്‍പ്പം
നേടിമണ്ണിനു നല്‍കാന്‍ പൊന്തിയ തണ്ണീര്‍” ഇങ്ങനെയെഴുതിയ ആ കവിയുടെ ക്രാന്തദര്‍ശിത്വം മലയാളി കാണാതെ പോയതെന്തുകൊണ്ട്! എഴുത്തച്ഛന്‍ പുരസ്‌കാരം വരെയുള്ള സമ്മാനങ്ങളൊക്കെ വച്ചു നീട്ടിയെങ്കിലും കവിതാചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പേരു വരുന്നതേയില്ല. മലയാളത്തിലെ പ്രധാന കവികളെയെല്ലാം ചേര്‍ത്ത് ലീലാവതി ടീച്ചര്‍ ‘വര്‍ണ്ണരാജി’യെന്ന ബൃഹദ് നിരൂപണകൃതി എഴുതിയപ്പോള്‍ വയലാറിനേയും പി.ഭാസ്‌കരനേയും വരെ അതില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ പാലാനാരായണന്‍ നായര്‍ ആ പട്ടികയില്‍ വന്നില്ല.
”പാടുന്നുവെന്നോ ശരിയല്ല,
കേരളം
പാടിക്കയാണെന്നെയാനന്ദ
വീണയില്‍
ഭാരതത്തിന്നകത്തും പുറത്തു
മായ്
പാരം നടന്ന ഞാന്‍ കണ്ട ഭൂ
ഭംഗികള്‍
കുന്നിച്ചുവച്ചാലുമാവില്ല
നമ്മുടെ
കുന്നലനാടിനെക്കീഴടക്കാന്‍”
എന്നു പാടിയ പാലായെയല്ലാതെ മലയാളി വേറെ ആരെയാണോര്‍ക്കേണ്ടത്?
കവികളെക്കുറിച്ച് മലയാളിക്ക് അസൂയ കലര്‍ന്ന ഒരു പൊതുസങ്കല്പമുണ്ട്. കവി ഭൗതിക ജീവിതത്തില്‍ പരാജയപ്പെട്ടിരിക്കണം. പി, ചങ്ങമ്പുഴ, എ. അയ്യപ്പന്‍ എന്നിവരോട് ആസ്വാദകര്‍ക്ക് പ്രത്യേക സ്‌നേഹമാണ്. കാരണം മൂവരും കുത്തഴിഞ്ഞു ജീവിച്ചവരാണ് എന്നാണ് പൊതുധാരണ. ജി, ഒഎന്‍വി, പാലാ എന്നിവരോടൊന്നും വലിയ മതിപ്പില്ല. കാരണം അവര്‍ സദാചാരനിഷ്ഠയോടെ ജീവിച്ചു. ഈ സങ്കല്പങ്ങള്‍ മാറ്റി വച്ച് കവിയെ കവിതയുടെ പേരില്‍ മാത്രം വിലയിരുത്തിയാല്‍ പാലാനാരായണന്‍ നായര്‍ ഉന്നതനായ കവിയാണ്.