മുത്തശ്ശി എപ്പോഴും പറയും..
”ജനിക്കാന്‍ അമ്മ ഭാഗ്യം ചെയ്യണം. മരിക്കാന്‍ അവനോന് ഭാഗ്യം വേണം.”
എത്ര വേദന തിന്നിട്ടാണ് അമ്മ കുട്ടിയെ പ്രസവിക്കുന്നത്! ഈ വേദനയൊന്നും കുട്ടി അറിയുന്നേയില്ല. സുഖപ്രസവം അമ്മയുടെ ഭാഗ്യമാണ്. ആ കുട്ടി വളര്‍ന്നു വലുതായി, യുവാവായി, പിന്നീട് വയസ്സനായി, ജരാനര ബാധിച്ച് മരണം കാത്തിരിപ്പായി. കിടപ്പിലാവരുതേ ഭഗവാനേ; സുഖമരണം തന്ന് അനുഗ്രഹി ക്കണേ എന്നു പ്രാര്‍ത്ഥിച്ചാലോ വഴിപാടു കഴിച്ചാലോ അങ്ങനെ സംഭവിക്കണമെന്നില്ല. മഹാ രോഗം ബാധിച്ച് മാസങ്ങളോളം കിടന്ന് നരകിച്ചു മരിക്കാം.
ഒന്നു കണ്ണടച്ച് ഉറങ്ങിപ്പോവുന്ന അത്ര എളുപ്പത്തില്‍ ഈ ലോകം വിട്ടുപോകുന്നവരുണ്ട.് അങ്ങനെ ആരെങ്കിലും മരിച്ചൂ എന്നറിയുമ്പോള്‍ ‘ഭാഗ്യവാന്‍’ എന്ന് അസൂയപ്പെടും മാലോകര്‍.
എണ്‍പത്തിനാലാം വയസ്സിലാണ് മുത്തശ്ശി മരിച്ചത്.
സന്ധ്യക്ക് നാമം ചൊല്ലിക്കഴിഞ്ഞ് ഞാന്‍ തളത്തിലിരുന്ന് പാഠം വായിക്കുകയാണ്. മുത്തശ്ശി തളത്തില്‍ ചുമരും ചാരി യിരിക്കുന്നു. കുറച്ചു മുമ്പാണ് മുത്തശ്ശി വിസ്തരിച്ചൊന്നു മുറുക്കിക്കഴിഞ്ഞ് കോളാമ്പിയിലേക്ക് കുലുക്കുഴിഞ്ഞത്. ‘രാമ രാമ’ ജപിക്കുകയാണ് മുത്തശ്ശി.
”അപ്പൂ, അമ്മയെ വിളിക്ക്. ഇത്തിരി ചുക്കുവെള്ളം കൊണ്ടു വരാന്‍ പറ. ദേഹം തളരണൂ മുത്തശ്ശിക്ക്. അടക്ക *ചൊരുക്കീ താവും.”
ഞാന്‍ അടുക്കളയിലേക്കോടി. മുത്തശ്ശിക്കു ചുക്കുവെള്ളം വേണമെന്നുപറഞ്ഞു അമ്മയോട്. അമ്മ വേഗം വെള്ളവുംകൊണ്ട് തളത്തിലേക്കുചെന്നു. അമ്മയുടെ കയ്യില്‍നിന്ന് ഗ്ലാസു വാങ്ങി മുത്തശ്ശി രണ്ടു മൂന്നു കവിള്‍ കുടിച്ചിട്ടുണ്ടാവും.
”മതി ശാരദേ.”
ഗ്ലാസ് അമ്മയുടെ കയ്യില്‍ കൊടുത്ത് മുത്തശ്ശി വെറും നിലത്ത് മലര്‍ന്നു കിടന്നു. അമ്മ അടുത്തിരുന്ന് എത്രകുലുക്കി വിളിച്ചിട്ടും മുത്തശ്ശി കണ്ണുതുറന്നില്ല.
അമ്മ അലമുറയിട്ടു. എനിക്കും സങ്കടം വന്നു. ഇനി മുത്തശ്ശി കണ്ണുതുറക്കില്ലെന്നോ മരിച്ചുകിടക്കുകയാണെന്നോ എനിക്കപ്പോള്‍ മനസ്സിലായില്ല.
മുത്തശ്ശിയുടെ മുറുക്കാന്‍ ചെല്ലം ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഈ ചെല്ലം തുറക്കുമ്പോഴെനിക്ക് തൊണ്ണു കാട്ടിച്ചിരിക്കുന്ന എന്റെ മുത്തശ്ശിയെക്കാണാം. മുത്തശ്ശി കഥ പറയുന്നതും പാട്ടു പാടുന്നതും കേള്‍ക്കാം.
പഴമൊഴി പറഞ്ഞ് ഇപ്പോഴു മെന്നെ വിസ്മയിപ്പിക്കുന്നു, മുത്തശ്ശി.
*ചൊരുക്കുക – തലയ്ക്കു പിടിക്കുക. ചിലപ്പോള്‍ ബോധം പോവും.