തിരുവാതിര
ഡിസംബര്‍ 27
തിരുവാതിരയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വന്നാല്‍ മനസ്സ് പൂത്തുതളിര്‍ക്കും. ആ ഓര്‍മ്മകള്‍ക്ക് പോലും സുഖദമായ ഒരു കുളിരാണ്. മനസ്സും, ശരീരവും, പരിസരവും ശരണം വിളികളാല്‍ മുഖരിതമാകുന്ന വൃശ്ചിക മാസം അവസാനിക്കുമ്പോഴേക്കും, വരാന്‍ പോകുന്ന തിരുവാതിരയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങും.
മണ്ഡലകാലം കഴിഞ്ഞാല്‍ അമ്മ പറയും തിരുവാതിര കുളിക്കാന്‍ തുടങ്ങാറായി എന്ന്. ഈ തണുപ്പത്ത് എങ്ങിനെ കുളിക്കും എന്നൊക്കെ ആദ്യം പേടി തോന്നുമെങ്കിലും, സമയമാകുമ്പോഴേക്കും ഉണര്‍ന്നിരിക്കും.
തിരുവാതിരക്ക് ഒരാഴ്ച മുന്‍പ് തന്നെ (രേവതി മുതല്‍) തിരുവാതിര കുളിക്കാന്‍ തുടങ്ങും. പുലര്‍ച്ച നാലര ആകുമ്പോഴേക്കും നാട്ടിലുള്ള സ്ത്രീകളും കുട്ടികളും അമ്പലക്കുളത്തിലേക്കു നീങ്ങാന്‍ തുടങ്ങും. ഓരോ വീടിനു മുന്നിലെത്തുമ്പോഴും കുട്ടികള്‍ ഉറക്കെ ശബ്ദമുണ്ടാക്കി വിളിക്കും. അവിടെ കാത്തുനില്‍ക്കുന്നവര്‍ അവരുടെ കൂടെ കൂടും. അങ്ങനെ സംഘമായിട്ടാണ് കുളിക്കാന്‍ പോവുക. ചൂട്ടുംകത്തിച്ച് ആണ്‍കുട്ടികള്‍ വലിയ ഗമയില്‍ മുന്നിലുണ്ടാകും. പലപ്പോഴും ഞങ്ങളെത്തുമ്പോഴേക്കും തുടിച്ചുകുളി തുടങ്ങിയിരിക്കും. പാട്ടും, തുടിക്കുന്ന ശബ്ദവും അകലേക്ക് കേള്‍ക്കാം. ‘ഏഴ് വയസ്സായി പാര്‍വതിക്ക്…
കണ്ണില്‍ കവിഞ്ഞ തലമുടിയും…
കളെ കുളിച്ചു കറുക ചൂടി… ‘എന്നൊക്കയുള്ള പാട്ടുകള്‍ എല്ലാം പാര്‍വതീ പരമേശ്വരന്മാരെക്കുറിച്ചുള്ളതായിരിക്കും. വെള്ളത്തില്‍ രണ്ടുകൈകള്‍ക്കൊണ്ട് ഒരു പ്രത്യേക താളത്തില്‍ (ഒരേ സമയം താഴെനിന്നും മുകളില്‍നിന്നും) ആഞ്ഞടിക്കുമ്പോള്‍ വലിയൊരു ശബ്ദം ഉണ്ടാകും. അരക്കുതാഴെ വെള്ളത്തില്‍ നിന്ന് തുടിക്കുന്നതോടൊപ്പം ഈണത്തില്‍ പാടുകയും ചെയ്യും.
ഏറ്റവും നന്നായി തുടിക്കുന്നതും, പാടുന്നതും ആരെന്നൊക്കെ പറയുന്നത് കേള്‍ക്കാം. തുടി കഴിഞ്ഞാല്‍ മലരു വറുക്കുക എന്നൊരു പരിപാടി ഉണ്ട്.. എല്ലാവരും വട്ടത്തില്‍ നിന്ന് വെള്ളത്തില്‍ കൈകള്‍ മുക്കിപ്പിടിച്ച് പ്രത്യേക രീതിയില്‍ മുകളിലേക്ക് ചലിപ്പിക്കുമ്പോള്‍, മലര്‍ വറുക്കുന്നപോലെ വെള്ളത്തുള്ളികള്‍ തെറിക്കും. ഞങ്ങള്‍ കുട്ടികള്‍, കുളത്തിന്റെ കൂപ്പില്‍ കയറി വെള്ളത്തിലേക്ക് ചാടുകയും, നീന്തുകയുമൊക്കെ ചെയ്യുമ്പോള്‍ തണുപ്പറിയുകയേ ഇല്ല! കുളികഴിഞ്ഞാല്‍ അലക്കിയ വസ്ത്രം ധരിച്ച്, വിളക്ക് കത്തിച്ച്, കണ്ണെഴുതി, ചന്ദനം തൊട്ട്, കുങ്കുമം കൊണ്ട് തിലകം ചാര്‍ത്തും. തിരിച്ചു വീട്ടിലെത്തുമ്പോള്‍ നേരം പുലരാറായിട്ടുണ്ടാകും!
തിരുവാതിര ദിവസം കുളിച്ചു വന്നാല്‍, വാല്‍ക്കണ്ണാടിയുടെ മുന്നില്‍ നിലവിളക്ക് കത്തിച്ചുവെച്ച്, ചെറുപഴം കൂവപ്പൊടിയില്‍ മുക്കി കഴിക്കും. അങ്ങിനെയാണ് വ്രതം ആരംഭിക്കുന്നത്. കാലത്ത് കൂവ വിരകിയതും, പഴവും, പപ്പടവും ഉണ്ടാകും. അന്ന് അരികൊണ്ടുള്ള ഭക്ഷണം പാടില്ല. അമ്മ വെള്ളം പോലും കുടിക്കാതെ പൂര്‍ണ്ണ ഉപവാസമായിരിക്കും. എല്ലാറ്റിലും പങ്കെടുക്കുമെങ്കിലും, എന്താണ് തിരുവാതിരയെന്ന് അറിയാത്ത ഞങ്ങള്‍, കുട്ടികള്‍ അമ്മയോട് ചോദിക്കും. ധനുമാസത്തിലെ തിരുവാതിര, ഭഗവാന്റെ തിരുനാളാണ്. ശ്രീപാര്‍വതി ഊണും, ഉറക്കവുമൊഴിഞ്ഞു വ്രതമെടുക്കുന്ന ദിവസം. പെണ്‍കുട്ടികള്‍ക്ക് നല്ല ഭര്‍ത്താവിനെ കിട്ടുവാനും, സുമംഗലികള്‍ നെടുമാംഗല്യത്തിനും വേണ്ടിയാണ് വ്രതമെടുക്കുന്നത്. വേറെ ഐതിഹ്യങ്ങളു മുണ്ട്.
ശിവഭഗവാനും, പാര്‍വതി ദേവിയും വിവാഹം ചെയ്ത ദിവസമാണ് തിരുവാതിര എന്നും ഒരു ഐതിഹ്യം ഉണ്ട്. സതീദേവിയുടെ അച്ഛനായ ദക്ഷന്‍ നടത്തുന്ന യാഗത്തിലേക്കു ശിവനെയും സതിയെയും മാത്രം ക്ഷണിച്ചില്ല. ക്ഷണിക്കാതെയെത്തിയ സതീദേവിയെ അച്ഛന്‍ അപമാനിക്കുകയും, സതീദേവി യാഗാഗ്‌നിയില്‍ ചാടി ദേഹത്യാഗം ചെയ്യുകയും ഇതില്‍ കുപിതനായ പരമശിവന്‍, ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും, ഹിമാലയത്തില്‍ പോയി യോഗനിദ്രയിലാണ്ടുപോവുകയും ചെയ്തു. സതി പാര്‍വതിദേവിയായി പുനരവതാരം ചെയ്ത്, പരമശിവനെ ഭര്‍ത്താവായി ലഭിക്കാനായി അച്ഛനായ ഹിമാവാന്റെ സമ്മതത്തോടെ തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി. അതേസമയത്തുതന്നെ അസുരന്മാരുടെ നിരന്തര ആക്രമണങ്ങളില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ ശിവപുത്രന് മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കിയ ദേവന്മാര്‍ ശിവപാര്‍വതിമാരെ ഒന്നിപ്പിക്കുവാന്‍ കാമദേവനോട് അഭ്യര്‍ത്ഥിച്ചു. കാമദേവന്‍ പുഷ്പബാണമയക്കുകയും, ശിവന്‍ പാര്‍വതിയില്‍ അനുരക്തനാകുകയും, ദേവിയെ, തന്റെ അര്‍ദ്ധാംഗിനിയാക്കുകയും ചെയ്തു. അങ്ങനെ ശിവപാര്‍വ്വതിമാര്‍ വിവാഹിതരായ ദിവസമാണ് തിരുവാതിര എന്നും പറയുന്നു.
തിരുവാതിരക്ക് ഉച്ചക്ക് അരിഭക്ഷണം പാടില്ലാത്തതുകൊണ്ട് ഗോതമ്പു കഞ്ഞിയും പുഴുക്കുമാണ് കഴിക്കുക. കിട്ടാവുന്ന എല്ലാതരം കിഴങ്ങുകളും കൂടി പുഴുങ്ങി നാളികേരവും, പച്ചമുളകും ജീരകവും അരച്ചുചേര്‍ത്ത്, കറിവേപ്പിലയും, പച്ചവെളിച്ചെണ്ണയും ചേര്‍ത്താല്‍ പുഴുക്കായി. സാധാരണ വ്രതങ്ങള്‍ക്ക് പപ്പടം പാടില്ലെങ്കിലും, ഭഗവാന്റെ പിറന്നാള്‍ ആയതുകൊണ്ട് പപ്പടവും, കൊണ്ടാട്ടവും ശര്‍ക്കരയും തേങ്ങാപൂളും ഒക്കെ ഉണ്ടാകും.
ശരിക്കും വൈകീട്ടാണ് ആഘോഷം തുടങ്ങുന്നത്. സന്ധ്യക്ക് എല്ലാവരും ശിവക്ഷേത്രത്തില്‍ പോയി തൊഴുത് ഇളനീര്‍ നിവേദിക്കും. നിവേദിച്ചു കിട്ടുന്ന ഇളനീരും പഴവും കഴിക്കും. രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞിരിക്കണം. ഉറങ്ങാതിരിക്കുക എന്നത് ഒരു പ്രശ്‌നമേ ആയി തോന്നില്ല. ചുറ്റുമുള്ള സ്ത്രീകളെല്ലാവരും ഏതെങ്കിലും ഒരു വീട്ടില്‍ ഒത്തുചേരും. ഊഞ്ഞാലാട്ടമാണ് പ്രധാനം. അന്നൊക്കെ വീടുകളുടെ മുറ്റത്തൊക്കെ വലിയ പ്ലാവും മാവുമൊക്കെ ഉണ്ടാകും. തിരുവാതിരയുടെ മുന്നൊരുക്കമായി ക്രിസ്തുമസ് അവധിക്കു തന്നെ ഊഞ്ഞാല്‍ കെട്ടിയിരിക്കും. വലിയ മുള കൊണ്ടുള്ള ഊഞ്ഞാല്‍ ഏറ്റവും ഉയരമുള്ള കൊമ്പില്‍ കെട്ടിക്കും. കുട്ടികള്‍ക്കായി കയറുകൊണ്ടുള്ള ഊഞ്ഞാലുകളും ഉണ്ടാകും. ഊഞ്ഞാലാട്ടം, തകതി കളി, മാസ്സ് കളി അങ്ങനെ കുട്ടികള്‍ പല കളികളിലേര്‍പ്പെടും. സ്ത്രീകള്‍ തിരുവാതിര കളിക്കും. സുമംഗലികള്‍ 101 വെറ്റില മുറിക്കണം. അതിനായി തലേ ദിവസം തന്നെ പല വീടുകളില്‍നിന്നായി തളിര്‍വെറ്റില പൊട്ടിച്ച് ശേഖരിച്ചു വെച്ചിട്ടുണ്ടാകും. പുരുഷന്മാര്‍ വെറ്റില മുറുക്കലും, വെടിപറച്ചിലും, അക്ഷരശ്ലോകവുമൊക്കെയായി പൂമുഖത്തുണ്ടാകും. ഇതിനിടയില്‍ ചോഴിയും മക്കളും വരും. നാട്ടിലെ ആണ്‍കുട്ടികളും ചെറുപ്പക്കാരുമൊക്കെ കൂടി നടത്തുന്ന ഒരു നാടന്‍ കലാരൂപമാണ്. ശരീരം മുഴുവന്‍ ഉണങ്ങിയ വാഴയില കൊണ്ട് പൊതിഞ്ഞു അഞ്ചാറുപേര്‍ കൊട്ടും പാട്ടുമൊക്കെയായി വരും. ‘മന്നന്‍ നായരേ, മന്നന്‍ നായരേ… മഞ്ഞ കാട്ടില്‍ പോകാലോ…. മഞ്ഞക്കാട്ടില്‍ പോയാലോ പിന്നെ മഞ്ഞക്കിളിയെ പിടിക്കാലോ’ എന്നൊരു പാട്ടാണ് ഇവര്‍ പാടുക. എല്ലാവരും അതിനൊത്തു ചുവട് വെയ്ക്കും.
പാതിരാത്രി കഴിഞ്ഞാല്‍ പാതിരാപ്പൂചൂടും. കറുക, മുക്കുറ്റി, കയ്യോന്നി, നിലപ്പന, ഉഴിഞ്ഞ, ചെറുള, തിരുതാളി, മുയല്‍ചെവിയന്‍, കൃഷ്ണ ക്രാന്തി, പൂവാംകുറുന്നില, എന്നീ ദശപുഷ്പങ്ങള്‍ കാലത്ത് തലയില്‍ ചൂടുന്നതിനു പുറമേ, അന്ന് രാത്രി ചൂടാനായി അടക്കാമണിയന്‍ (പാതിരാപ്പൂ), കൊടുവേലി തുടങ്ങിയവ പറിച്ചു തലയില്‍ ചൂടാന്‍ പാകത്തിന് കെട്ടുകളാക്കി വെച്ചിരിക്കും. കന്യകമാര്‍ അടക്കമണിയന്‍ മാത്രമേ ചൂടാറുള്ളൂ. വിളക്ക് കൊളുത്തി വെച്ച് പാട്ടുപാടി ഇലയില്‍ വെച്ചിരിക്കുന്ന പൂവെടുത്തു ഭക്തിയോടെ തലയില്‍ ചൂടും. ഇങ്ങനെ രാത്രി മുഴുവന്‍ പാട്ടും ആട്ടവുമൊക്കെയായി വ്രതമെടുത്ത് തിരുവാതിര കൊണ്ടാടുന്നു.
ചില സ്ഥലങ്ങളില്‍ ഏട്ടങ്ങാടി വെച്ച് കഴിക്കുന്ന പതിവുണ്ട്. ചാണകം മെഴുകി ശുദ്ധമാക്കിയ നിലത്ത് തീ കൂട്ടി ചേമ്പ്, ചേന, നേന്ത്രക്കായ, കൂര്‍ക്ക, കാച്ചില്‍, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങുകള്‍ ചുട്ടെടുത്ത്, അരിഞ്ഞുണ്ടാക്കുന്ന ഒരു വിഭവം. നാളികേരം, നെയ്യ്, തേന്‍, ശര്‍ക്കര, കടലയും പയറും പൊടിച്ചത് ഒക്കെ ചേര്‍ത്തിളക്കി ഉണ്ടാക്കുന്ന ഏട്ടങ്ങാടി ഇലയില്‍ വിളമ്പി, വിളക്ക് വെച്ച് ഭാഗവാന് നിവേദിച്ചതിനുശേഷം എല്ലാവരും കഴിക്കും.
തിരുവാതിര കേരളത്തില്‍ മാത്രമുള്ള ഒരു ആഘോഷമല്ല, മറിച്ച് ഒരു ദക്ഷിണേന്ത്യന്‍ ആഘോഷമാണെന്നും അംബാവാടല്‍, മാര്‍ഗ്ഗഴിനീരടല്‍ എന്നൊക്കെ പേരുകളില്‍ തിരുവാതിര ആഘോഷിക്കാറുണ്ട്. നമ്മുടെ സംസ്‌കാരത്തെ നിലനിര്‍ത്തുന്നതില്‍ തിരുവാതിര ആ ഘോഷത്തിനും സുപ്രധാന സ്ഥാനമുണ്ട്.