കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും ഇടതുപക്ഷത്ത് നിലകൊള്ളുന്ന മറ്റ് ചില ഘടകകക്ഷികളെയും ഭാരതത്തിലെ പൊതുസമൂഹം വളരെക്കാലമായി തിരഞ്ഞെടുപ്പുകളില്‍ നിരാകരിച്ചിരിക്കുകയാണ്. പൊതുജനത്തിന് ഓരോ പ്രശ്‌നത്തിലും ലഭിക്കുന്ന തിരിച്ചറിവുകളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഈ വിധം പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിനെ എതിര്‍ക്കുകയെന്ന ഭാവേന കഷ്ടപ്പെടുന്ന ജനവിഭാഗങ്ങളില്‍ നിന്നും വോട്ടുവാങ്ങി കോണ്‍ഗ്രസ് പാര്‍ട്ടിയെ സഹായിക്കുന്ന നിലപാടാണ് കുറെക്കാലമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അനുവര്‍ത്തിച്ചുവരുന്നത്.
അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പൊതു നന്മയ്ക്കായി കാലദേശാടിസ്ഥാനത്തില്‍ ഒരു ബഹുജന കൂട്ടായ്മ സൃഷ്ടിക്കുവാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എസ്.ഏ.ഡാങ്കേയുടെ വീക്ഷണം ബൂര്‍ഷ്വാസിയുടെ വാലായി മാറിക്കൊണ്ട് കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുകയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് 1964 ഏപ്രില്‍ 11ന് 32 സഖാക്കള്‍ പിണങ്ങി മാറി രൂപീകരിച്ച കക്ഷിയാണ് സി.പി.എം. എന്നാല്‍ ഈ കക്ഷി പിന്നീട് അനുവര്‍ത്തിക്കുന്ന നിലപാടുകള്‍ മൊത്തം കോണ്‍ഗ്രസ് പാര്‍ട്ടിയെ സഹായിക്കുന്ന വിധത്തിലുമാണ്. 140 സീറ്റുകള്‍ മാത്രം നേടി തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തിലെത്തിച്ചു ദുര്‍ഭരണം നടത്തുവാന്‍ യുപിഎ എന്ന സഖ്യം ഉണ്ടാക്കിയതും അതില്‍ പങ്കാളിയായി നാലരവര്‍ഷത്തോളം നിലകൊണ്ടതും സി.പി.എം തന്നെയായിരുന്നു. മന്‍മോഹന്‍ സിംഗ് എന്ന ബാങ്ക് ഉദ്യോഗസ്ഥനെ ഭാരതത്തില്‍ പ്രധാനമന്ത്രിക്കസേരയില്‍ പിടിച്ചിരുത്തിക്കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി പത്തോളം വര്‍ഷം ഭരണം തുടര്‍ന്നിരുന്നു! അഴിമതിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താണ കോണ്‍ഗ്രസ് 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും കാണാന്‍ കഴിയാതിരുന്നവിധം പ്രതിപക്ഷ നേതൃത്വം ലഭിക്കുവാനുള്ള പത്ത് ശതമാനം പോലും പ്രതിനിധികളില്ലാത്ത കക്ഷിയായി നിലംപൊത്തി. ജനദ്രോഹം മാത്രം നടത്തിവന്നിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരിയ്ക്കല്‍ കൂടി അധികാരത്തിലെത്തിച്ചുകൊണ്ട് അവരുടെ പിന്നില്‍ നിന്ന് ഒളിഞ്ഞും തെളിഞ്ഞും കളി നടത്തുവാന്‍ വേദി സ്വപ്‌നം കണ്ടിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇതരകക്ഷികള്‍ക്കും കനത്ത തിരിച്ചടിയാണ് ഭാരത ജനത നല്‍കിയത്. കേരളത്തിലെ പാവപ്പെട്ട അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നയപരിപാടികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല സ്വാധീനമുള്ള മേഖലകളില്‍ കനത്ത പരാജയം പാര്‍ട്ടിയേറ്റുവാങ്ങുകയായിരുന്നു.
നയപരിപാടികള്‍ തിരുത്തണമെന്നും അതില്ലാതെ മുന്നോട്ടുപോകുവാന്‍ പറ്റില്ലെന്നും സിപിഎം നേതൃയോഗം വിലയിരുത്തുമ്പോള്‍ ആരാണ് തിരുത്തേണ്ടത് എന്താണ് തിരുത്തേണ്ടത് എന്നീ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ നില്‍ക്കുകയാണ്. സി.പി.എം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് തിരുത്താതെ മുന്നോട്ടുപോകുവാന്‍ പറ്റില്ലെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ബംഗാള്‍ മുഖ്യമന്ത്രിയായി മൂന്ന് പതിറ്റാണ്ടുകളോളം ഭരണം നടത്തിയ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കിക്കൊണ്ട് കേന്ദ്രത്തില്‍ ഒരു ഭരണം കൊണ്ടുവരാമെന്ന ചിന്തകള്‍ രൂപപ്പെടുകയും മൂന്നാം മുന്നണിയെന്ന സങ്കല്പം ശക്തിപ്രാപിക്കുകയും ചെയ്ത സമയത്ത് സി.പി.എം. പൊളിറ്റ് ബ്യൂറോ അത് നിരസിക്കുകയാണ് ചെയ്തത്. ഈ സംഭവത്തെയാണ് ചരിത്രപരമായ വിഡ്ഢിത്തമെന്ന് ജ്യോതിബസു വിശേഷിപ്പിച്ചതും. ഭരണരംഗത്തും പ്രതിപക്ഷരംഗത്തും ഉറച്ച നിലപാടുകളോ കാഴ്ചപ്പാടുകളോ ഒന്നുമില്ലാത്ത പാര്‍ട്ടിയെ അണികള്‍ കയ്യൊഴിയുകയായിരുന്നു. വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പിലൂടെ അല്ല അധികാരത്തിലെത്തുവാന്‍ ആഗ്രഹിക്കുന്നത്. ഭാരതനാട്ടിലെ ജനങ്ങള്‍ക്ക് മതവിശ്വാസവും ദൈവവിശ്വാസവും യുക്തിപരമായ കാഴ്ചപ്പാടുകളും ഒക്കെയുണ്ട്. ഈ പുണ്യഭൂമിയില്‍ ജനിച്ചവരെല്ലാം തനത് സാംസ്‌കാരിക മഹത്വവും ഉള്ളവരാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത്തരം ചിന്തകളെ മാനിക്കുന്നില്ലെന്നതും അവര്‍ നേരിടുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. ഇവര്‍ കാട്ടിക്കൂട്ടുന്ന പലതും പാര്‍ട്ടി അണികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകള്‍ പാടി നടന്നിട്ട് കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റുവാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി നടത്തിവരുന്ന നയങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് തിരിച്ചറിവ് ഉണ്ടാക്കി. കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിച്ചവര്‍ക്ക് നിരുപാധികം പിന്തുണ നല്‍കിയ സി.പി.എം. എ.പി.ജെ. അബ്ദുള്‍ കലാം രാഷ്ട്രപതിയായി മത്സരരംഗത്തു വന്നപ്പോള്‍ പിന്തുണ നല്‍കാതെ മാറിക്കളഞ്ഞിരുന്നു. പൊതുസമ്മതനും ശാസ്ത്രലോകത്തെ ഉജ്ജ്വല പ്രതിഭയുമായി ലോകം വാഴ്ത്തിയ അബ്ദുള്‍ കലാമിനെ പിന്തുണയ്ക്കാതെ മാറിയത് എന്തിനെന്ന ചോദ്യത്തിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല! അതുപോലെ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട പ്രതിഭാ പാട്ടീലിനെ കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നപ്പോള്‍ സി.പി.എം. ഹര്‍ഷാരവത്തോടുകൂടി സ്വീകരിക്കുകയായിരുന്നുവല്ലോ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്ക് തല വിലങ്ങനെ വീശിയ കോണ്‍ഗ്രസ് ആ നയങ്ങള്‍ മൗനമായി സ്വീകരിക്കുകയായിരുന്നു. 2014ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാടുകള്‍ വളരെ വിചിത്രമായിരുന്നു. കോണ്‍ഗ്രസ്സിന് പിന്നില്‍ നിഴലായി നിന്നുകൊണ്ട് ഒരു കളി നടത്താമെന്ന അവരുടെ ചിന്തകള്‍ വോട്ടര്‍മാരില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
കഴിഞ്ഞ പത്തുവര്‍ഷമായി പറഞ്ഞു കബളിപ്പിച്ചുകൊണ്ടും അഴിമതിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താണും നടത്തിയ യുപിഎ എന്ന വിചിത്ര മുന്നണിയെ തുടച്ചു നീക്കുകയെന്ന അനിവാര്യതയിലേക്ക് ഭാരതീയ വോട്ടര്‍മാര്‍ നടന്നു നീങ്ങി. അന്നത്തെ കക്ഷിനില തികച്ചും തമാശ നിറഞ്ഞതായിരുന്നു. ആകെ 226 മെമ്പര്‍മാര്‍ മാത്രമുള്ള വിചിത്രമായ ഭരണസംവിധാനം. 271 എം.പി.മാരെങ്കിലും ഉണ്ടെങ്കില്‍ ഒരാളുടെ ഭൂരിപക്ഷം പറഞ്ഞു ഭരണം തുടരാമായിരുന്നു. അപ്പോള്‍ ഇവര്‍ എങ്ങിനെ ഭരണം തുടര്‍ന്നുവെന്നതു പഠിയ്‌ക്കേണ്ടുന്ന കഥയാണ്. മന്ത്രിസഭയില്‍ ചേരാതെ പുറത്തു മാറി നിന്നുകൊണ്ട് ഒറ്റയാന്‍ തന്ത്രത്തിലൂടെ കാര്യങ്ങള്‍ സാധ്യമാക്കുന്ന വിദ്യയുമായി കളത്തിലിറങ്ങിയ മായാവതി – മുലയാംസിംഗ് യാദവ് – മമതാ ബാനര്‍ജി – ജയലളിത തുടങ്ങിയ നേതാക്കളുടെ പിന്തുണ അവസരോചിതമായി ഉപയോഗപ്പെടുത്തി. അങ്ങനെ കേന്ദ്രത്തില്‍ ഒരു സഭാഭൂരിപക്ഷമില്ലാത്ത ന്യൂനപക്ഷ സര്‍ക്കാര്‍ ഞാണില്ലാ ഞാണിന്മേല്‍ക്കളി നടത്തുകയായിരുന്നു. ഇവരില്‍ പലരും അഴിമതിക്കേസുകളില്‍ സി.ബി.ഐയുടെ കേസ് ഡയറിയില്‍ പേരുകള്‍ ഉള്ളവരും. കേസുകളില്‍ കുടുങ്ങാതെ രക്ഷപ്പെടുവാനായി ഇവര്‍ കേന്ദ്രത്തില്‍ നിലനിന്നിരുന്ന ന്യൂനപക്ഷ സര്‍ക്കാരിനെ താങ്ങി നിര്‍ത്തി വന്നു. ഒരര്‍ത്ഥത്തില്‍ വരുതിയില്‍ നിര്‍ത്തി വന്നിരുന്നു.
അഴിമതിക്കാര്‍ ആഗ്രഹിക്കുന്നത് അസ്ഥിര സര്‍ക്കാരിനെയാണ്. സര്‍ക്കസ് കൂടാരത്തിലെ ബഫൂണ്‍ കളിപോലെ പരസ്പരം സഹായിക്കുന്ന പരസ്പര സഹായസഹകരണ സംഘം അതായിരുന്നു യു.പി.എയെന്ന കൂട്ടുകക്ഷി സര്‍ക്കാര്‍. ഇത്തരം ദുര്‍ബ്ബലാവസ്ഥയില്‍ ഒരു അസ്ഥിര സര്‍ക്കാരിനെ കേന്ദ്രത്തില്‍ ഒരിക്കല്‍ കൂടി അവരോധിക്കാമെന്ന പ്രതീക്ഷയുമായിട്ടാണ് കോണ്‍ഗ്രസ്സും അവരുടെ കൂടെ കൂട്ടുകൂടി നടക്കുന്ന മറ്റ് ആളില്ലാ പാര്‍ട്ടികളും സ്വപ്‌നം കാണുന്നത്. പ്രതിപക്ഷനേതാവായി ഇരിക്കുവാന്‍ ആവശ്യമായ കേവലം പത്തുശതമാനം മെമ്പര്‍മാരെ പാര്‍ലമെന്റില്‍ എത്തിക്കുവാന്‍ സാധിക്കാത്ത പാര്‍ട്ടി നേതാക്കളുടെ ദിവാസ്വപ്‌നം വോട്ട് എണ്ണുംവരെ ഉണ്ടാകും. സോണിയാഗാന്ധിയും മകനും മകളും രാഷ്ട്രീയ നഭസ്സിലെ അവരുടെ അസ്തമയം കാണുവാന്‍ വിധിക്കപ്പെട്ടവരാണ്. അവരുടെ മോഹങ്ങള്‍ പൊള്ളയായ മണല്‍കൂനകള്‍ പോലെ തകരുമെന്നതില്‍ സംശയമില്ല. കാരണം ഭാരതീയ ജനതാ പാര്‍ട്ടി ഭാരതത്തിലെ മുഴുവന്‍ ജനങ്ങളെയും നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുകയാണ്. ഭാരത ഭൂമിയുടെ അഖണ്ഡത-ദേശീയത-മതസൗഹാര്‍ദ്ദം-സാഹോദര്യം- സനാതനധര്‍മ്മ ചിന്ത എന്നിവയെല്ലാം ഉടവുതട്ടാതെ സംരക്ഷിക്കുന്നതിനോടൊപ്പം ആരോഗ്യരംഗത്തും കൃഷി-വ്യാപാരം-ശാസ്ത്രീയ പരീക്ഷണരംഗം തൊഴില്‍-പാര്‍പ്പിട നിര്‍മ്മാണം – സഞ്ചാരസൗകര്യം – വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിച്ചും ശത്രുക്കളില്‍ നിന്നും മാതൃഭൂമിയെ കാത്തുസൂക്ഷിച്ചും പരിപാലിച്ചും വരുന്നതുപോലെ രാജ്യത്തിനകത്തു നുഴഞ്ഞുകയറി അരാജകത്വം സൃഷ്ടിക്കുവാന്‍ പരിശ്രമിക്കുന്ന രാജ്യദ്രോഹികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷ ഉറപ്പാക്കുന്നതും ഈ രാജ്യത്തെ സമാധാനകാംക്ഷികളായ വോട്ടര്‍ന്മാര്‍ സന്തോഷപൂര്‍വ്വം കാണുകയാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തിയും കരുത്തും കാട്ടി വിജയപതാക ഉയര്‍ത്തുവാന്‍ ബിജെപി തയ്യാറെടുത്തിരിക്കുകയാണ്. ഈ സംഭവങ്ങള്‍ തുറന്ന കണ്ണുകളോടെ സി.പി.എം. മനസ്സിലാക്കണം.