കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രനെ സുപ്രീംകോടതി പുറത്താക്കി. അദ്ദേഹത്തിന് പുനര്‍ നിയമനം നല്‍കിയ ഗവര്‍ണറുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്വജന പക്ഷപാതിത്വത്തിനും ചട്ടവിരുദ്ധ ഇടപെടലിനും ഉന്നത നീതിപീഠം നല്‍കിയ കരണത്തടിയാണ് ഈ വിധി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല സംസ്ഥാനത്ത് ഭരണ തലത്തിലും ഇഷ്ടമുള്ളത് എന്തും ചെയ്യും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന്റെ കൊമ്പാണ് ഉന്നത നീതിപീഠം തകര്‍ത്തത്. അമിതമായ രാഷ്ട്രീയ ഇടപെടലുകളും സ്വജനപക്ഷപാതവും യോഗ്യത അട്ടിമറിച്ചുകൊണ്ടുള്ള നിയമനങ്ങളും ഉന്നത വിദ്യാഭ്യാസ രംഗത്തെ പൂര്‍ണ്ണമായും മലിനമാക്കി കഴിഞ്ഞു. ഇത് ഏറ്റവും കൂടുതല്‍ അരങ്ങേറിയിട്ടുള്ളത് ഇടതുപക്ഷത്തിന്റെ കാലത്തുമാണ്.
സുപ്രീം കോടതിയുടെ ഇത്തരം ഉത്തരവിലൂടെ പിണറായി സര്‍ക്കാര്‍ നിയമിച്ച രണ്ടാമത്തെ വൈസ്ചാന്‍സലര്‍ ആണ് പുറത്തുപോകുന്നത്. നേരത്തെ യുജിസി ചട്ടങ്ങള്‍ പാലിച്ചില്ല എന്നതിന്റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോക്ടര്‍ രാജശ്രീയുടെ നിയമനവും സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും മുഖ്യമന്ത്രി പിണറായി വിജയനും സമ്മര്‍ദ്ദത്തിലൂടെയാണ് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയതെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടും സുപ്രീംകോടതി തള്ളി. മറ്റാരുടെയെങ്കിലും താല്പര്യ പ്രകാരം അല്ല നിയമപ്രകാരവും സ്വന്തം തീര്‍പ്പിന്റെ അടിസ്ഥാനത്തിലും ആണ് ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ടിയിരുന്നത്. വിവേചനാധികാരം പ്രയോഗിക്കുന്നതില്‍ ഉണ്ടാകുന്ന ഭരണഘടന ബാഹ്യ ഇടപെടലിനെ നിയമം അംഗീകരിക്കുന്നില്ല. അത്തരത്തിലുള്ള ഏതു ഇടപെടലും രാഷ്ട്രീയ മേലധികാരിയുടെ ആജ്ഞയാവും. അതിനെ കോടതി പലതവണ അപലപിച്ചിട്ടുള്ളതാണ്.
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നടത്തിയ നിയമവിരുദ്ധ ഇടപെടലും അതനുസരിച്ച് ചാന്‍സലര്‍ ആയ ഗവര്‍ണര്‍ കൈക്കൊണ്ട തീരുമാനവും ആണ് നിയമനം റദ്ദാക്കാനുള്ള കാരണമായി സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്. മറ്റാരുടെയെങ്കിലും തീരുമാനം ശരിവെക്കുന്ന അല്ലെങ്കില്‍ നടപ്പാക്കുന്ന വെറും റബ്ബര്‍ സ്റ്റാമ്പ് അല്ല ചാന്‍സലര്‍ പദവി എന്ന് സുപ്രീംകോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍.ബിന്ദുവും നടത്തിയ രാഷ്ട്രീയ ഇടപെടലിനെയും സ്വാധീനത്തെയും പൊതുസമൂഹത്തില്‍ അതിശക്തമായി അപലപിച്ച ഗവര്‍ണര്‍ പിന്നീട് മുഖ്യമന്ത്രിയുമായി സമരസപ്പെടുകയായിരുന്നു. ആദ്യം ശക്തമായി എതിര്‍ക്കുകയും പിന്നീട് അയയുകയും ചെയ്ത ഗവര്‍ണറുടെ നിലപാട് സുപ്രീംകോടതിവിധിയില്‍ അതിശക്തമായി വിമര്‍ശിക്കപ്പെട്ടു എന്നതും ഈ വിധിയില്‍ കാണേണ്ട ഒരു ഘടകമാണ്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചെയ്യുന്ന എല്ലാകാര്യത്തെയും ഗവര്‍ണര്‍ എതിര്‍ക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ യോഗ്യത അട്ടിമറിക്കുകയും രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രം നിയമനം നല്‍കുകയും ചെയ്തതിനെ എതിര്‍ത്തതിനുശേഷം അനുകൂലിക്കുകയും അംഗീകരിക്കുകയും ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ഒരിക്കലും ആശാസ്യമാണെന്ന് തോന്നുന്നില്ല. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ നിയമപ്രകാരം നിലനില്‍ക്കില്ലെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കേടതിയില്‍ സ്വീകരിച്ച നിലപാട് തങ്ങളെ അമ്പരപ്പിച്ചെന്ന് വിധിയില്‍ കോടതി പറഞ്ഞു. വി.സി.യുടെ നിയമനത്തില്‍ ഗവര്‍ണറുടെ അഥവാ ചാന്‍സലറുടെ സ്വതന്ത്ര തീരുമാനമാണ് വേണ്ടിയിരുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ കെ.കെ. രാഗേഷിന്റെ ഭാര്യ ഡോക്ടര്‍ പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം യോഗ്യത അട്ടിമറിച്ചുകൊണ്ടുള്ളതായിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ആളിനെ ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് കുറച്ച് താഴത്തേക്ക് തള്ളിയാണ് പ്രിയാ വര്‍ഗീസിനെ നിയമിച്ചത്. ഇതിന് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിലാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷം അവസാനദിനമാണ് വിജ്ഞാപനം റദ്ദാക്കി പഴയ വൈസ് ചാന്‍സലര്‍ക്ക് തുടര്‍നിയമനം നല്‍കിയത്.
ഇക്കാര്യത്തില്‍ ചാന്‍സലറുടെ സ്വതന്ത്ര തീരുമാനമാണ് ഉണ്ടാകേണ്ടിയിരുന്നത്. നിയമനം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മൂന്നിന് രാജഭവന്‍ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പ് വിധിന്യായത്തില്‍ സുപ്രീംകോടതി പൂര്‍ണ്ണമായി ഉള്‍പ്പെടുത്തി., ‘പുനര്‍നിയമനത്തിന് നടപടി തുടങ്ങിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആണ്. മന്ത്രിയുടെ അഭ്യര്‍ത്ഥനയും അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായവും കേട്ടാണ് ബൈസാന്‍ നിര്‍ണയിക്കാനുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനവും അതിന്റെ പ്രക്രിയകളും അവസാനിപ്പിച്ചത്. ‘ചാന്‍സലറുടെ സ്വതന്ത്ര തീരുമാനം ഉണ്ടായില്ല എന്നും മന്ത്രിസഭയുടെ അഥവാ രാഷ്ട്രീയ നേതൃത്വത്തിന്റെ സ്വാധീനത്തിന് ചാന്‍സലര്‍ വഴങ്ങുകയായിരുന്നുവെന്നും ഇതില്‍നിന്ന് കോടതിക്ക് ബോധ്യപ്പെട്ടു.
വിധിയോടുള്ള ഗവര്‍ണറുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം കൊണ്ടാണ് പുനര്‍നിയമന ഉത്തരവിറക്കിതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചത്. കണ്ണൂര്‍ തന്റെ നാടാണെന്ന് തന്നെ കാണാന്‍ എത്തിയ മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി ഉപകരണം ആക്കുകയായിരുന്നു. തനിക്ക് കത്തെഴുതാന്‍ മുഖ്യമന്ത്രി മന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. പുതിയ വി.സിയെ നിയമിക്കാനുള്ള നടപടി തുടങ്ങിയപ്പോള്‍ ആദ്യം തന്നെ സമീപിച്ചത് മുഖ്യമന്ത്രിയാണ്. നടപടി പുരോഗമിക്കുകയാണ് താങ്കളുടെ അഭിപ്രായം പരിഗണിക്കാം എന്നു മറുപടി നല്‍കി. മൂന്നു ദിവസത്തിനു ശേഷം മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവും ഒ.എസ്.ഡിയും തന്നെ വന്ന് കണ്ടു. മുഖ്യമന്ത്രി പറഞ്ഞതുപോലെ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു. നിയമം അനുശാസിക്കുന്ന നടപടിയാണ് താന്‍ തുടങ്ങിയതെന്ന് മറുപടി നല്‍കി. പുതിയ വിസിയെ നിയമിക്കാനുള്ള നടപടി നിര്‍ത്തിവയ്ക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമപദേശം ഉണ്ടെന്ന് പറഞ്ഞ് അവര്‍ അദ്ദേഹത്തിന്റെ ഒപ്പില്ലാത്ത രേഖ കൈമാറി. അത് താന്‍ ആദ്യം സ്വീകരിച്ചില്ല. പിന്നീട് അവര്‍ ഒപ്പിട്ട രേഖയുമായി എത്തി. മന്ത്രിയുടെ കത്തുമായി തന്നെ കണ്ടതും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവും ഒ.എസ്.ഡിയുമാണ്. നിയമവിരുദ്ധം ആണെങ്കിലും എ.ജിയുടെ നിയമോപദേശം ഉള്ളതിനാല്‍ അംഗീകരിക്കുകയാണെന്ന് അറിയിച്ചു. നിയമവിരുദ്ധമായ കാര്യമാണ് ആവശ്യപ്പെട്ടത് എന്നും സര്‍വ്വകലാശാലകളുടെ ചാന്‍സലറായി തുടരാന്‍ താല്പര്യമില്ലെന്നും ചൂണ്ടിക്കാട്ടി തുടര്‍ന്ന് കത്തയച്ചതായും ഗവര്‍ണര്‍ പ്രതികരണത്തില്‍ പറഞ്ഞു.
ഇവിടെ ഏറ്റവും പ്രസക്തമായ കാര്യം നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി എന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കുറ്റസമ്മതം ആണ്. സുപ്രീംകോടതി ഈ നിയമനം റദ്ദാക്കിയിരുന്നില്ലെങ്കില്‍ പിണറായി രാഷ്ട്രീയ ഉദ്ദേശ്യത്തോടെ തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് നല്‍കിയ നിയമനത്തിന് കാരണഭൂതനായ വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ പുനര്‍നിയമനം അതേപടി തുടരുമായിരുന്നു. നിയമ വിരുദ്ധമായ കാര്യം അറിഞ്ഞു കൊണ്ട് തന്നെ ചെയ്യാന്‍ കൂട്ടുനില്‍ക്കാന്‍ ആണോ ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത്? തീര്‍ച്ചയായും ഗവര്‍ണറില്‍ നിന്ന് പ്രതീക്ഷിച്ചത് ഇതല്ല. പിണറായിയുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങാതെ ഭാരതത്തിന്റെ ഉജ്ജ്വലമായ ലക്ഷ്യപൂര്‍ത്തിക്കുവേണ്ടി കേരളത്തെ തിരുത്താന്‍, രാഷ്ട്രീയത്തിന് അതീതമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഉജ്ജ്വലമായ നേതൃത്വം ആണ്, പക്വതയാണ് ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പൊതുവേദിയില്‍ ഇടയുകയും പിന്നീട് കീഴടങ്ങുകയും ചെയ്യുന്ന പ്രക്രിയ സുഖകരമല്ല. ഷഹബാനു കേസില്‍ മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ് രാജീവ് ഗാന്ധിയെ അധികാര രാഷ്ട്രീയം ഒന്നുമല്ലെന്ന് പഠിപ്പിച്ച ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടില്‍ വെള്ളം ചേര്‍ത്തപ്പോള്‍ നീതിപീഠം ഇടപെടേണ്ടി വന്നു എന്നത് അദ്ദേഹത്തിനുള്ള വ്യക്തിപരമായ സൂചന കൂടിയാണ്.
ചാന്‍സലര്‍ വെറും സ്ഥാനപ്പേരല്ല. മറ്റാരുടെയെങ്കിലും സ്ഥാപിത താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ അധികാരം പ്രയോഗിക്കുമ്പോള്‍ അത് അധികാരം മറ്റുള്ളവര്‍ക്ക് വെച്ചൊഴിയലാണ്. അങ്ങനെയുള്ള തീരുമാനം നിയമവിരുദ്ധമാണ്. സര്‍വ്വകലാശാല നിയമമനുസരിച്ച് ചാന്‍സലര്‍ക്ക് സുപ്രധാനമായ ചുമതലയുണ്ട്. അദ്ദേഹം വെറും സ്ഥാനപ്പേരുള്ള വ്യക്തിയല്ല. വി.സി. നിയമനത്തില്‍ ചാന്‍സലര്‍ മാത്രമാണ് തീരുമാനമെടുക്കേണ്ടത്. വിവേചനാധികാരം നടപ്പാക്കേണ്ടത്. ആ തീരുമാനം അന്തിമവും ആണ്. ചാന്‍സലര്‍ എന്ന നിലയ്ക്കുള്ള ഗവര്‍ണറുടെ നടപടികള്‍ വ്യക്തിനിഷ്ഠമാണ്, ഗവര്‍ണറുടെ അധികാരങ്ങളുമായി ഇതിന് ബന്ധമില്ല. ചാന്‍സലറും സംസ്ഥാന സര്‍ക്കാരുമായി വ്യക്തമായ വേര്‍തിരിവ് നിയമത്തിലുണ്ട്.സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ ഈ വിവേചന അധികാരം ചാന്‍സലര്‍ എന്ന നിലയില്‍ ഉപയോഗപ്പെടുത്തിയില്ല എന്നതിന്റെ വ്യക്തമായ സൂചന സുപ്രീംകോടതി വിധിയില്‍ ഉണ്ട്. സര്‍വ്വകലാശാല നിയമനങ്ങളില്‍ സിപിഎം നടത്തുന്ന യോഗ്യത അട്ടിമറിച്ചു കൊണ്ടുള്ള അനാശാസ്യ ഇടപെടലുകള്‍ ആണ് ഈ സുപ്രീംകോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നത് എന്ന കാര്യം ഒരു കാരണവശാലും മറക്കാന്‍ പാടില്ല. സമ്മര്‍ദ്ദത്തിന് വഴങ്ങി രാഷ്ട്രീയ മേലാളന്മാരുടെ പെട്ടി ചുമക്കുന്ന ഏഴാം കൂലികളായി വൈസ് ചാന്‍സലര്‍മാര്‍ മാറുന്നതിന്റെ ഉദാഹരണമാണ് ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രന്‍. യോഗ്യതയിലും മാനദണ്ഡത്തിലും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പ്രൊഫസര്‍ ജോസഫ് സ്‌കറിയയെ മാറ്റി നിരവധി അയോഗ്യതയുണ്ടായിരുന്ന പ്രിയാ വര്‍ഗീസിനെ നിയമിച്ചത് ഒരുതരത്തിലും നീതീകരിക്കാവുന്നതായിരുന്നില്ല. അതിന് പ്രതിഫലമായി കിട്ടിയ പുനര്‍നിയമനം സുപ്രീംകോടതി വലിച്ചുകീറി ഒട്ടിക്കുമ്പോള്‍ കേരളത്തിലെ ഭരണകൂടത്തിനു മാത്രമല്ല ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓരോ അധ്യാപകനും ഇതൊരു താക്കീതാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ യോഗ്യതയില്ലാത്തവര്‍ക്ക് കടന്നുകൂടാനുള്ള സ്ഥലം അല്ല സര്‍വകലാശാല അധ്യാപക നിയമനവും വൈസ് ചാന്‍സലര്‍ പദവിയും. ഒരുപക്ഷേ കേരളത്തില്‍ ഒരു സര്‍വകലാശാലയില്‍ നിന്നും ഗോപിനാഥ് രവീന്ദ്രനെ പോലെ ഇത്രയേറെ നാണംകെട്ട് മറ്റൊരാള്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഇറങ്ങിയിട്ടുണ്ടോ എന്ന കാര്യവും സംശയമാണ്. സാങ്കേതിക സര്‍വകലാശാല വി.സി.സ്ഥാനത്തുനിന്ന് ഡോക്ടര്‍ രാജശ്രീ പുറത്തുപോയത് യുജിസി മാനദണ്ഡം പാലിക്കാത്തത് കൊണ്ടാണ്. ഇവിടെ രാഷ്ട്രീയ ഇടപെടല്‍ തെളിഞ്ഞു എന്നതുകൊണ്ടാണ് ഗോപിനാഥ് രവീന്ദ്രന്‍ പോകുന്നത്. ഇക്കുറി പുനര്‍നിയമനത്തിലൂടെ ലഭിച്ച ആനുകൂല്യങ്ങള്‍ തിരിച്ചടയ്‌ക്കേണ്ടി വരും എന്നുള്ളത് ഉറപ്പാണ്. ഗോപിനാഥ് രവീന്ദ്രന്‍ തത്വദീക്ഷയില്ലാത്ത രാഷ്ട്രീയമാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഉടനീളം അനുവര്‍ത്തിച്ചത്. ഗവര്‍ണറെ ചരിത്ര കോണ്‍ഗ്രസില്‍ ആക്രമിക്കാന്‍ ശ്രമിച്ചതും നിയമനങ്ങളിലും അക്കാദമിക് സമിതികളിലും രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രം ഇടതുപക്ഷക്കാരെ കുത്തി നിറച്ചും ഒരു സര്‍വ്വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും ഉണ്ടാകാന്‍ പാടില്ലാത്ത നിന്ദ്യമായ നടപടിക്രമങ്ങള്‍ നടപ്പാക്കിയതും അദ്ദേഹത്തിന്റെ പുനര്‍ നിയമനത്തിനുള്ള യോഗ്യത പട്ടിക സമ്പൂര്‍ണമാക്കി.
താന്‍ ആവശ്യപ്പെട്ടിട്ടല്ല പുനര്‍നിയമനം നല്‍കിയത് എന്നാണ് ഗോപിനാഥ് രവീന്ദ്രന്‍ ഇപ്പോള്‍ ഉന്നയിക്കുന്ന വാദം. അങ്ങനെയാണെങ്കില്‍ ഈ പുനര്‍ നിയമനം സ്വീകരിക്കാതിരിക്കാന്‍ അല്ലേ അദ്ദേഹം ശ്രദ്ധിക്കേണ്ടിയിരുന്നത്. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ കണ്ണൂര്‍ സര്‍വ്വകലാശാല പ്രസിഡന്റ് ഡോക്ടര്‍ ഷിനോ പി.ജോസും ഡോക്ടര്‍ പ്രേമചന്ദ്രനുമാണ് വിസിക്ക് എതിരായ ഹര്‍ജി നല്‍കിയത്. ഗവര്‍ണര്‍ക്ക് കത്ത് എഴുതിയ മന്ത്രി ആര്‍.ബിന്ദുവും മുഖ്യമന്ത്രി പിണറായി വിജയനും ആണ് ഇതിലെ ഒന്നും രണ്ടും പ്രതികള്‍. എന്നാല്‍ ഗവര്‍ണര്‍ക്കാണ് ഉത്തരവാദിത്തം എന്ന് പറഞ്ഞ് ഗവര്‍ണര്‍ രാജിവെക്കണം എന്നാണ് സി. പി. എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആവശ്യം ഉന്നയിച്ചത്. നിയമവിരുദ്ധമായ ശുപാര്‍ശ നല്‍കിയ നിയമനത്തില്‍ ഇടപെടല്‍ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി ആര്‍.ബിന്ദുവിനെയും മാറ്റിനിര്‍ത്താനുള്ള അന്തസ്സും ആര്‍ജ്ജവവും ഇടതുമുന്നണിയും സിപിഎമ്മും കാണിക്കുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. മാത്രമല്ല സുപ്രീംകോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇത്തരം അഴിമതികളില്‍ നിന്ന് ഇനിയെങ്കിലും സിപിഎം വിട്ടുനില്‍ക്കുമോ എന്നും കണ്ടറിയണം. കേരളത്തിന്റെയും ഭാരതത്തിന്റെയും മാത്രമല്ല ലോകത്തിന്റെ തന്നെ പുരോഗതിക്കും ശാസ്ത്രനേട്ടത്തിനും വഴിയൊരുക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവല്‍ക്കരിക്കാതെ അതിന്റെ സ്വത്വം നിലനിര്‍ത്താനും അപമാനത്തോടെ പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഇടതുപക്ഷം നല്‍കണം. തിരുവിതാംകൂറില്‍ സര്‍വകലാശാല ആരംഭിക്കുമ്പോള്‍ ആദ്യ വൈസ് ചാന്‍സലറായി ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ക്ഷണിച്ചിടത്താണ് ഗോപിനാഥ് രവീന്ദ്രനെ പോലെ പിണറായി വിജയന്റെ പെട്ടി തൂക്കുന്ന ഏഴാം കൂലികള്‍ എത്തുന്നത് എന്നത് അപഹാസ്യകരം മാത്രമല്ല അപമാനകരം കൂടിയാണ്.