റോബിന്‍ ജഫ്രിയുടെ(Robin Jeffery) The Decline of Nair Dominance എന്ന കൃതിയുടെ ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെയെഴുതുന്നു. “The rate of male literacy in 1901 was 22 percent the highest in India, and in Travancore’s none small towns, it reached 36 percent higher than that of calcutta….’ആയിരത്തിതൊള്ളായിരത്തി ഒന്നിലും പത്തിലുമൊന്നും ഇന്ത്യയിലേക്ക് ഇടതുപക്ഷാശയം എന്ന ഒരു സംഗതി തന്നെ കടന്നുവന്നിട്ടില്ല. ശിങ്കാര വേലുചെട്ടിയാര്‍ ഭാരതത്തില്‍ ആദ്യ ട്രേഡ് യൂണിയന്‍ സ്ഥാപിക്കുന്നത് 1918-ലാണ്. 1923 മെയ് 1-നാണ് രാജ്യത്ത് ആദ്യമായ് മെയ് ദിനാഘോഷം നടക്കുന്നത് ചെട്ടിയാരുടെ നേതൃത്വത്തില്‍. ഇരുപത്തിയഞ്ചില്‍ ആദ്യ കമ്മ്യൂണിസ്റ്റ് യോഗവും 39-ല്‍ കേരളത്തിലെ രൂപീകരണവും നടന്നു. അതിനൊക്കെ വളരെ മുന്‍പേ തന്നെ ഭാരതത്തില്‍ സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നയിടം കേരളമാണെന്ന് ജഫ്രി എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.
കേരളത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളോ, സാംസ്‌കാരിക പ്രസ്ഥാനങ്ങളോ, സാക്ഷരതാ സമിതികളോ കഷ്ടപ്പെട്ടു നേടിയെടുത്തതല്ല ഇന്നു കാണുന്ന ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും സാക്ഷരതയും. ഈ പ്രസ്ഥാനങ്ങളൊക്കെ ഉടലെടുക്കുന്നതിനുമുമ്പേ ഭാരതത്തില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള പ്രദേശം കേരളമായിരുന്നു എന്ന കാര്യത്തില്‍ മറ്റൊരു തെളിവുവേണ്ടല്ലോ. എന്നിട്ടും ചിലര്‍ ഇപ്പോഴും പറഞ്ഞു നടക്കുകയും ജാഥ നടത്തുകയും ചെയ്യുന്നത് ഇതൊക്കെ ഞങ്ങള്‍ നേടിയെടുത്തതാണെന്ന അര്‍ത്ഥത്തിലാണ്. അവരോട് പറയാനുള്ളത് അത്തരക്കാരായവരുടെ വക്താവും സഹചാരിയുമായ കവി സച്ചിദാനന്ദന്റെ തന്നെ ഒരു കവിതാഭാഗമാണ്.
”അഴിമതിയ്‌ക്കെതിരായസമരം ഇന്നലെ ഞങ്ങള്‍ തുടങ്ങിയതാണെന്ന് ആരും അഹങ്കരിക്കണ്ട. ഒരു വിപ്ലവം കൊണ്ട് അതവസാനിച്ചു എന്നാരും ആശ്വസിക്കുകയും വേണ്ട.”
മാതൃഭൂമിയില്‍ (നവംബര്‍ 23 ഡിസം.2) ജിതീഷ് പി.എം., ഡോ.കെ.എന്‍ ഗണേഷുമായി നടത്തുന്ന അഭിമുഖം വായിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ എഴുതാന്‍ തോന്നിയത്. വളരെ ദുഷ്ടലാക്കോടുകൂടിയുള്ള ചോദ്യങ്ങളാണ് ജിതീഷ് ചോദിക്കുന്നതെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടുകൂടിയ ഉത്തരങ്ങളാണ് കെ.എന്‍.ഗണേശ് നല്‍കുന്നത്. മലയാള മനോരമ ചാനലിലെ അവതാരകനായ ജോണിലൂക്കോസിന്റെ ചോദ്യം ചെയ്യല്‍പോലെ. ഒരു പ്രസക്തിയുമില്ലാത്ത, മനുഷ്യരെ ബോധപൂര്‍വ്വം തമ്മിലടിപ്പിക്കാനുതകുന്ന ചില ചോദ്യങ്ങളാണ് ലൂക്കോസ് എല്ലാവരോടും ചോദിക്കാറ് പതിവ്. മോഹന്‍ലാലിനോട് ഒരു ഇന്റര്‍വ്യൂവില്‍ ചോദിച്ചത് ശാരീരികബന്ധത്തിലേര്‍പ്പെട്ട സ്ത്രീകളുടെ എണ്ണത്തെക്കുറിച്ചാണ്. ശ്രീനിവാസനോടു ചോദിച്ചത് കീഴാളരെ ഉയര്‍ത്താന്‍ എന്താ സിനിമയെടുക്കാത്തത് എന്നായിരുന്നു. അദ്ദേഹത്തിന്റെ മറുപടി രസകരമായ ചോദ്യങ്ങളായിരുന്നു. ആരാ ഈ കീഴാളന്‍? അവരെ സിനിമയെടുത്ത് ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഞാനാര്‍ക്കെങ്കിലും വാക്കുകൊടുത്തിട്ടുണ്ടോ എന്നായിരുന്നു? അതോടെ ചോദ്യകര്‍ത്താവ് വിയര്‍ത്തു.
ഏതാണ്ട് ലൂക്കോസ് മാതൃകയിലുള്ള ചോദ്യങ്ങളാണ് ജിതീഷ് ചോദിച്ചതെങ്കിലും ഗണേഷ് ചോദ്യകര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്ന ഉത്തരങ്ങളല്ല നല്‍കുന്നത്. ചരിത്രത്തിലെ പല മുന്‍വിധികളേയും പൊളിച്ചെഴുതാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. അഭിമുഖത്തിന്റെ തലക്കെട്ടു തന്നെ ‘ചരിത്രമെന്ന പ്രതിരോധം’ എന്നതാണ്. ആ തലക്കെട്ടില്‍ത്തന്നെ ഒരു മുന്‍വിധിയും അര്‍ത്ഥ ശൂന്യതയും വിജ്ഞാനവിരുദ്ധതയുമുണ്ട്. ചരിത്രം ഒരു രീതിയിലുമുള്ള പ്രൊപ്പഗന്‍ഡകള്‍ സ്ഥാപിച്ചെടുക്കാനുള്ള വിജ്ഞാനശാഖയല്ല. അത് ജ്ഞാനപ്രതിബദ്ധതയോടെ നടപ്പാക്കേണ്ടതാണ്. ഇളംകുളം കുഞ്ഞന്‍പിള്ളയാണ് അക്കാര്യത്തില്‍ കേരളത്തില്‍ ഏറ്റവും നല്ല മാതൃക എന്നുതോന്നുന്നു. അദ്ദേഹത്തിന്റെ കൃതികളിലെല്ലാം ഊന്നിപ്പറയുന്ന ഒരു വസ്തുത ഒരുതരത്തിലുമുള്ള വിഭാഗീയ ചിന്തകള്‍ ചരിത്രകാരനെ തീണ്ടാന്‍ പാടില്ല എന്നതാണ്. നൂറുശതമാനം നിഷ്പക്ഷത മനുഷ്യസാധ്യമല്ലെങ്കിലും പരമാവധി അതിനുവേണ്ടി ശ്രമിച്ചയാളാണ് ഇളംകുളം. പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ മാതൃകയാണ് കെ.എന്‍.ഗണേഷും പിന്‍തുടരുന്നത്.
ചോദ്യകര്‍ത്താവിന്റെ മുന്‍വിധികളെ അദ്ദേഹം തകര്‍ത്തുകളയുന്നു. മാത്രവുമല്ല, പരമാവധി നിഷ്പക്ഷതയോടെ കേരള ചരിത്രത്തിലെ ചില അബദ്ധധാരണകളെ തിരുത്തുന്നു. അതിലേറ്റവും പ്രധാനം ഇവിടെ പലരും പറഞ്ഞു നടക്കുന്ന ബൗദ്ധസ്വാധീനത്തെക്കുറിച്ചുള്ള വാദഗതികളാണ്.
ബുദ്ധമതം എന്നത് ഹിന്ദുമതത്തില്‍ നിന്ന് വേര്‍പെടുത്തി ചിന്തിക്കാറുള്ള ഒരു സ്വതന്ത്രമതമല്ല. ബുദ്ധ, ജൈന, സിഖ് മതങ്ങള്‍ ഹിന്ദുമതത്തിനുള്ളില്‍ നടന്ന പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ മാത്രമാണ്. അവ സ്വതന്ത്രമതങ്ങളല്ല. ബുദ്ധ സംസ്‌കാരത്തിന്റെ സ്വാധീനം ഇഴപിരിച്ചെടുക്കാനാവാത്തവിധം ഭാരതത്തിലും കിഴക്കനേഷ്യയിലും മൊത്തത്തിലുണ്ട്. അതൊന്നും ഹിന്ദുമതത്തിനു വിപരീതമായതല്ല മറിച്ചു പൂരകം മാത്രമാണ്. ഉത്തരഭാരതത്തില്‍ പ്രത്യേകിച്ചും ബീഹാറില്‍, ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായിക്കണ്ട് ആരാധിക്കുന്നവര്‍ ധാരാളമുണ്ട്. ഈ വസ്തുതകള്‍ കണക്കിലെടുക്കാതെ ഹിന്ദുക്കളും ബുദ്ധമതക്കാരും തമ്മില്‍ ഭാരതത്തില്‍ പലയിടത്തും വലിയ ഏറ്റുമുട്ടലുകള്‍ നടന്നതായി ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഗണേഷ് അതിനു ചരിത്രത്തിന്റെ പിന്‍തുണയില്ലെന്നു തുറന്നു പറയുന്നു. കേരളത്തില്‍ ഉണ്ടായിരുന്നു എന്നു പ്രചരിപ്പിക്കുന്ന ബൗദ്ധസ്വാധീനം സംസ്‌കാരത്തിന്റേത് മാത്രമാണ് മതത്തിന്റേതല്ല എന്ന് ചരിത്രകാരന്‍ വ്യക്തമാക്കുന്നു.
കേരളത്തിലെവിടെയെങ്കിലും ബുദ്ധമതക്കാരെ ഹിന്ദുക്കള്‍ കൂട്ടക്കൊലനടത്തി എന്നതിന് ചരിത്രപരമായി ഒരു തെളിവുമില്ലെന്നാണ് ഡോക്ടര്‍ ഗണേഷിന്റെ പക്ഷം. ശ്രീമൂലവാസം എന്ന പേരില്‍ ഒരു ബുദ്ധമത ആരാധനാകേന്ദ്രം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതു കൃത്യമായി എവിടെയായിരുന്നു എന്നതിന് ഇതുവരേയും തെളിവൊന്നും കിട്ടിയിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. അത് വെറും ഒരു പ്രചരണത്തിനപ്പുറം ചരിത്രവസ്തുതയായിരുന്നെന്നു പറയാന്‍ കഴിയുന്ന ഒരു തെളിവും ചരിത്രത്തിനു മുന്നില്‍ ഇല്ല എന്നാണ് ഗണേഷ് സ്ഥാപിക്കുന്നത്.
‘പമ്പകടത്തുക’ എന്ന ശൈലി ബുദ്ധമതക്കാരെ ആട്ടിയോടിച്ചതുമായി ബന്ധപ്പെട്ടതാണെന്ന രീതിയിലുള്ള പ്രചരണവും ബോധപൂര്‍വ്വം ഉണ്ടാക്കിയതാണെന്ന് അദ്ദേഹം പറയുന്നു. ചേര-ചോള യുദ്ധത്തില്‍ ചോളന്മാരുടെ പരാജയത്തെ സൂചിപ്പിക്കുന്നതാണ് അത് എന്ന് ചില ചരിത്രകാരന്മാര്‍ എഴുതിയതാണ് ശരിയെന്നു തോന്നുന്നു. അന്ന് പാണ്ഡ്യകുലത്തില്‍പ്പെട്ട പന്തളം രാജവംശത്തിലെ രാജകുമാരനായിരുന്ന മണികണ്ഠന്‍ ആ യുദ്ധത്തിനു നേതൃത്വം കൊടുത്തതായി പറയപ്പെടുന്നു. യുദ്ധം മുഖ്യമായും പമ്പയിലും പന്തളത്തും വച്ചായിരുന്നുവത്രേ! പന്തളത്ത് അന്നു നടന്ന യുദ്ധം രാത്രിയിലും സജീവമായിരുന്നതിനാല്‍ ”പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തവും കൊളുത്തിപ്പട” എന്ന ചൊല്ലുണ്ടായതെന്നാണ് ആ ചരിത്രകാരന്മാരുടെ പക്ഷം. പന്തളത്തുനിന്നും പരാജയപ്പെട്ട് പമ്പയിലേയ്ക്കു പിന്‍വാങ്ങിയ ചോളന്മാര്‍ അവിടെ വച്ച് പൂര്‍ണ്ണമായും പരാജയപ്പെട്ട് ഓടിപ്പോയത്രേ! ചോളന്മാരുടെ കൊടിയടയാളം അക്കാലത്ത് പുലി ആയിരുന്നതിനാലാണ് മണികണ്ഠന്‍ പുലിയെ മെരുക്കി പാലുകൊണ്ടുവന്നെന്ന കഥയുണ്ടായതെന്നും പറയപ്പെടുന്നു. ആ മണികണ്ഠനാണ് പില്‍ക്കാലത്ത് സന്യാസം സ്വീകരിച്ച് യോഗീശ്വരനായിത്തീര്‍ന്നതെന്നും ഈ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും പമ്പ കടത്തലിലും പന്തളത്തെ പടയിലുമൊന്നും ബുദ്ധമത ബന്ധത്തിനു തെളിവൊന്നുമില്ല.
ബാലചന്ദ്രന്‍ ചുള്ളിക്കാട് ‘എവിടെ ജോണ്‍’ എന്ന പേരില്‍ മുന്‍പ് ഒരു കവിത എഴുതിയിട്ടുണ്ട്. മനോഹരമായ കവിതയാണത്. പക്ഷേ അത് വലിയ ഒരു ദ്രോഹം മലയാളിക്കുചെയ്തു. എന്തെന്നാല്‍ ആ കവിത വായിച്ച പലരും ജോണ്‍ എബ്രഹാമെന്ന മോശം ചലച്ചിത്രകാരനെ മഹാനായി കാണാന്‍ തുടങ്ങി. ഒരു നിലവാരവുമില്ലാത്ത മൂന്നുനാലു സിനിമകളെടുത്ത ജോണിനെ ഇപ്പോള്‍ ലോകോത്തര ചലച്ചിത്രകാരനായാണ് മലയാളി കാണുന്നത്. അതിനുകാരണക്കാരന്‍ ചുള്ളിക്കാടാണ്. സുഹൃത്ത് ആണെന്നു കരുതി ഇങ്ങനെ മഹത്വവല്‍ക്കരിക്കാമോ?
ഇപ്പോള്‍ അദ്ദേഹം അടുത്ത അസ്ത്രം പ്രയോഗിച്ചിരിക്കുന്നു; മാതൃഭൂമിയില്‍ ഇത് പി.ജെ.ആന്റണിയെ മഹാനാക്കാനാണ്. ‘മറക്കാമോ’ എന്ന കവിതയിലൂടെ കവി. പി.ജെയെ പാടി പുകഴ്ത്തുന്നു. കവിത നിരോധിക്കാനോ എന്തിനെ കുറിച്ചെഴുതണം എന്ന് കവിയോട് നിര്‍ദ്ദേശിക്കാനോ ആര്‍ക്കുമാകില്ലല്ലോ. എന്തായാലും ഇക്കവിതയും ചുള്ളിക്കാടിന്റെ മറ്റു കവിതകള്‍ പോലെ വികാരജനകത്വമുള്ളതും വായനക്കാരനെ ഉണര്‍ത്തുന്നതുമാണ്.