വൃശ്ചികമാസം പിറന്നാല്‍ മലയാളനാട്ടില്‍ മണ്ഡലവ്രതകാലമായി. പ്രകൃതിയും ദൈവവും ഒന്നുതന്നെയെന്ന് മനുഷ്യരെ പഠിപ്പിക്കുന്ന ഭക്തിമാര്‍ഗ്ഗമാണ് ആ വ്രതകാലത്തിന്റെ സവിശേഷത.
ശബരിമലയില്‍ ആരാധിക്കപ്പെടുന്ന ദേവനെക്കുറിച്ചുള്ള കഥകളും സങ്കല്പങ്ങളും എന്തുമാവട്ടെ. ആ ഭക്തിമാര്‍ഗ്ഗത്തിന്റെ പൊരുള്‍ സൂര്യപ്രകാശം പോലെ തെളിവാര്‍ന്നതാണ്. മലനാടിന്റെ മങ്ങാത്ത ജൈവചൈതന്യവും ശബരിമലയിലെ ദേവചൈതന്യവും ഒന്നു തന്നെയാണ്. പൂവില്‍ സുഗന്ധമെന്നതുപോലെ ആ ചൈതന്യം പതിനെട്ടു മലകള്‍ അതിരിടുന്ന പൂങ്കാവനത്തില്‍ നിര്‍ലീനമാണ്. അവിടെ ഒരു വേരുമുറിഞ്ഞാല്‍, ഒരു പച്ചില പൊഴിഞ്ഞാല്‍, ഒരു നീരൊഴുക്കു കലങ്ങിയാല്‍ ദേവചൈതന്യത്തിന് മങ്ങലേല്‍ക്കും. ദൈവദോഷം സംഭവിക്കും. അങ്ങിനെയുള്ള പൂങ്കാവനത്തിലേക്ക്, വേരുമുറിക്കാതെ, ഇല പൊഴിക്കാതെ, ഒഴുക്കു കലക്കാതെ പ്രവേശിക്കുവാന്‍ മനുഷ്യനെ പാകപ്പെടുത്തുന്നതുകൂടിയാണ് മണ്ഡലവ്രതം. ഹിംസാത്മകമായ അന്നപാനങ്ങള്‍ ത്യജിക്കുക, ഉടുപ്പും നടപ്പും, കിടപ്പും ആവുന്നത ലളിതമാക്കുക, അന്യജീവനെ മുറിപ്പെടുത്തുന്ന വിചാരങ്ങള്‍ പോലും മനസ്സില്‍ നിന്നും തൂത്തുകളയുക തുടങ്ങിയ ആത്മനിയന്ത്രണവും ശുദ്ധീകരണവും ഈശ്വരസാക്ഷാത്കാരത്തിന് കൂടിയേ തീരൂ എന്ന് ഈ വ്രതാചരണം നിഷ്‌കര്‍ഷിക്കുന്നു.
ശബരിമലയുടെയും മലനാടിന്റെയും അതിരുകള്‍ക്കുമപ്പുറം, ഈ ഭൂമിയിലാകെ പരിലസിക്കുന്ന ജീവചൈതന്യത്തിന്റെ പൊരുളിലേക്ക് മനുഷ്യന്റെ ഉള്‍ക്കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണ് തത്വത്തില്‍ ശബരിമല തീര്‍ത്ഥാടനം.
സ്ഥലജലങ്ങളുടെ അന്തരാളങ്ങളില്‍ അതിസൂക്ഷ്മമായി ജീവന്‍ നിറച്ചുവെച്ച ഒരു പളുങ്കുപാത്രം പോലെയാണ് ഈ ഭൂമി. മനുഷ്യന്റെ അതിരുവിട്ട സുഖാസക്തികള്‍ അതിനെ അതിവേഗം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജലാശയങ്ങളെ മലിനമാക്കുന്നു. മലകളെ മാന്തിയെടുക്കുന്നു. വനങ്ങള്‍ വെട്ടിയെടുക്കപ്പെടുന്നു. രാസവിഷ ങ്ങളാല്‍ വായുവും വെള്ളവും മണ്ണും ജീവസമസ്തവും ദൂഷിതമായിത്തീരുന്നു. ആ വിധത്തില്‍ ജീവന്റെ നിലനില്പ്പുതന്നെ അപകടത്തിലാവുന്നു.
ജലത്തില്‍ ഉത്ഭവിച്ച്, ജലത്തിലും വനത്തിലുമായി പടര്‍ന്നാണ് ജീവരാശി വികാസം പ്രാപിച്ചത്. ജീവന്‍ ഉടലെടുത്ത ഗര്‍ഭപാത്രം പോലെ കടലും, ഗര്‍ഭഗൃഹം പോലെ കാടും കാത്തുസൂക്ഷിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഏറെ ശാസ്ത്രജ്ഞാനം നേടിയിട്ടും ഈ ജീവല്‍ പ്രതിഭാസങ്ങളെ അമ്പേ അവഗണിക്കുകയാണ് മനുഷ്യര്‍. അങ്ങനെയുള്ളൊരു കാലത്ത്, ശബരിമല തീര്‍ത്ഥാടനത്തിന്റെ സന്ദേശം, ഏതു വിധത്തിലാണ് ഉള്‍ക്കൊള്ളേണ്ടത് എന്ന അന്വേഷണത്തിന് ഏറെ പ്രസക്തിയുണ്ട്.
ഭക്തിമാര്‍ഗ്ഗത്തിലൂടെ തന്നെ നമുക്ക് ഈ അന്വേഷണത്തിലേക്ക് ചെന്നു ചേരാനാവും. ഇതുമായി ബന്ധപ്പെട്ട് രസകരമായ ഒരു ഉദാഹരണം ഉണ്ട്. രണ്ടായിരത്തിരണ്ടില്‍ ശബരിമലയില്‍ നടന്ന അഷ്ടമംഗല്യദേവ പ്രശ്‌നത്തില്‍ തെളിഞ്ഞതായിപ്പറയുന്ന ഒരു സംഗതിയാണത്. ‘യഥാര്‍ത്ഥ സ്വാമിഭക്തരായിട്ടുള്ള മൂന്നേമൂന്നുപേര്‍ മാത്രമത്രേ ആ വര്‍ഷം ശബരിമല കയറിയിട്ടുള്ളൂ.’! ദേവസ്വം ബോര്‍ഡിന്റെ കണക്കില്‍ മലചവിട്ടിയവരുടെ എണ്ണം ആ വര്‍ഷം മൂന്നു കോടി കവിയും! ഈ പ്രശ്‌നവിചാരത്തില്‍ നിന്നും ഭക്തലോകം കണ്ടെടുക്കേണ്ട ദൈവദര്‍ശനം എന്താവാം? ഈ ഭൂമിയോളം വിശാലവും പഴക്കമുള്ളതുമായ ജീവിതസത്യങ്ങളെ തെളിമയോടെ തിരിച്ചറിഞ്ഞ്, ആ സത്യങ്ങള്‍ക്കു നിരക്കുന്ന എളിമയാര്‍ന്ന ജീവിതചര്യയിലൂടെ അവ ഉള്‍ക്കൊണ്ട് തന്നെത്തന്നെ അദ്വൈതമായ ഈശ്വരപ്രകൃതിക്കു സമര്‍പ്പിച്ചവരായി മൂന്നുകോടിയില്‍ വെറും മൂന്നുപേരെ ഉണ്ടായുള്ളൂ എന്നതു തന്നെയായിരിക്കണം ആ ദര്‍ശനം.
ഈ ദര്‍ശനത്തിന്റെ വെളിച്ചത്തിലാവണം ശബരിമലയില്‍ വര്‍ദ്ധിച്ചുവരുന്ന തിരക്കിന്റെ അര്‍ത്ഥാന്തരങ്ങള്‍ വിചിന്തനം ചെയ്യേണ്ടത്. പ്രശ്‌നഭാഷയില്‍ യഥാര്‍ത്ഥ ഭക്തരല്ലാത്ത വാടികളുടെ തിരക്ക്, കാടിനും നീരൊഴുക്കുകള്‍ക്കും താങ്ങാവുന്നതിനും അപ്പുറമായിരിക്കുന്നു. വനനാശവും ജലമലിനീകരണവും അപകടകരമായി വര്‍ദ്ധിച്ചിരിക്കുന്നു. പൂങ്കാവനത്തേയും പമ്പാനദിയെയും ഒരു പ്രതീകമായി വേണം കാണേണ്ടത്. ഈ ഭൂമിയിലെ എല്ലാ വനങ്ങളും നദികളും ഈശ്വരീയമാണ് എന്നതിന്റെ പ്രതീകം.
സ്വാമിദര്‍ശനം വേണ്ടവിധത്തില്‍ ഉള്‍ക്കൊണ്ട ഒരു സ്വാമി ഭക്തനെ കഴിഞ്ഞ മണ്ഡലവ്രതകാലത്ത് പരിചയപ്പെടുവാനിടവന്നു. അദ്ദേഹം പരിപൂര്‍ണ്ണ സസ്യാഹാരിയാണ്. ലളിതമായ ജീവിതം. ചെരിപ്പുപോലും ധരിക്കില്ല. അങ്ങാടിയില്‍ നിന്നും ഭക്ഷണം കഴിക്കില്ല. മണ്ഡലകാലത്ത് ആഹാരം ഒരു നേരം മാത്രം. ബ്രഹ്‌മചര്യവും. മകരസംക്രമസന്ധ്യക്ക് സ്വന്തം ഗൃഹത്തിന്റെ കിഴക്ക് തെക്കുകിഴക്ക് മദ്ധ്യത്തിലായി കര്‍പ്പൂരം ജ്വലിപ്പിച്ച് ജ്യോതി ദര്‍ശിക്കും. മകരജ്യോതി ദര്‍ശനത്തിനു സമമാണിത് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരിക്കല്‍ മാത്രമേ അദ്ദേഹം മലചവിട്ടിയിട്ടുള്ളൂ. കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ കൈയ്യും പിടിച്ച്. പിന്നീട് പോയിട്ടില്ല.
ശബരിമല തീര്‍ത്ഥാടനത്തെ കേവലം ഒരു യാത്രയായല്ല, മറിച്ച് ഒരു ജീവിതരീതിയായി വേണം ഉള്‍ക്കൊള്ളേണ്ടത് എന്നാണ് ഈ സ്വാമിഭക്തന്റെ നിരീക്ഷണം.
പ്രകൃതിക്കിണങ്ങുന്ന, ലളിതവും അഹിംസാത്മകവുമായ ജീവിതരീതി ഭക്തിമാര്‍ഗ്ഗമായി സ്വീകരിച്ചാല്‍, സ്വാമിയുടെ പ്രീതി നമ്മെത്തേടി ഇങ്ങോട്ടെത്തുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
ഇതുപോലുള്ള ഭക്തരുടെ വെളിപാടുകള്‍! ശബരിമല തീര്‍ത്ഥാടനം ലക്ഷ്യമിടുന്ന മുഴുവന്‍ പേരുടെയും തിരിച്ചറിവായി മാറേണ്ടതാണ്.
ദൈവവും മനുഷ്യനും ഒന്നുതന്നെയെന്ന (തത്വമസി) മഹാതത്വം ഉയര്‍ത്തിപ്പിടിക്കുന്നതുപോലെതന്നെ മനുഷ്യനും പ്രകൃതിയും ഒന്നുതന്നെയെന്ന സര്‍വ്വചരാചര സമഭാവനയും ഈ ഭക്തിമാര്‍ഗ്ഗത്തിന്റെ ഉള്ളടക്കമാണ്.
പ്രകൃതിയില്ലെങ്കില്‍ മനുഷ്യന്‍ ഇല്ല. എന്നാല്‍ മനുഷ്യന്‍ മൂലം പ്രകൃതി നശിച്ചുകൊണ്ടിരിക്കുകയാണ്. കാട് എന്നത് മനുഷ്യന്റെ ആദിമമായ വീട് തന്നെയാണ്. ശബരിമല ഭക്തിമാര്‍ഗ്ഗവുമായി ബന്ധപ്പെട്ട കഥയും പുരാണവും ഉദ്‌ഘോഷിക്കുന്നത് വനദൈവത്തിന്റെ മാഹാത്മ്യമാണ്. പതിനെട്ടു മലകള്‍ കാവല്‍ നില്‍ക്കുന്ന വനദുര്‍ഗ്ഗയാണ് ശബരിമല ശാസ്താവിന്റെ വാസസ്ഥാനം. ധ്യാനാത്മകമായ നിശ്ശാന്തത, ശുദ്ധവായു, ശുദ്ധമായ നീരൊഴുക്കുകള്‍ എണ്ണമറ്റ സസ്യജന്തു ജാലങ്ങള്‍ എന്നിവയെല്ലാം ചേരുന്ന സവിശേഷമായ ജൈവ ചൈതന്യം തന്നെയാണ് ശബരിമലയിലെ ദേവചൈതന്യത്തിന് ഹേതുവാകുന്നത്.
കഠിനവ്രതത്തിലൂടെ എല്ലാതരം ഹിംസകളും വെടിഞ്ഞ് പ്രകൃതിയോടിണങ്ങി നടത്തുന്ന തീര്‍ത്ഥാടനം മൂലം പ്രകൃതിക്ക് യാതൊരു പരുക്കുമേല്ക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. എന്നാല്‍, കാലം മാറുന്നതിനുസരിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വരുന്ന ഭീമമായ പെരുപ്പം ശബരിമല സ്ഥിതിചെയ്യുന്ന നിത്യഹരിത വനഭൂമിക്ക് താങ്ങാവുന്നതിലും അപ്പുറമായിട്ടുണ്ട്.
കാനനയാത്രയിലും ശബരിമല സന്നിധാനത്തും, ഭക്തരുടെ ശ്രദ്ധകുറവും, പല അനാചാരങ്ങളും മൂലം ഉണ്ടാകുന്ന പരിസ്ഥിതി തകര്‍ച്ച ഗുരുതരമാണ്. പമ്പാനദിയിലെ വെള്ളത്തിന്റെ കാര്യം തന്നെയെടുക്കാം. സവിശേഷമായ ഔഷധ ഗുണങ്ങളുള്ള അമൃതോപമമായ കാനന തീര്‍ത്ഥമായിരുന്നു അരനൂറ്റാണ്ടുമുമ്പുവരെ പമ്പാനദി. എന്നാല്‍, ഇന്ന് അതിന്റെ സ്ഥിതി പരിതാപകരമാണ്. ഓരോതുള്ളി ജലത്തിലും നൂറുകണക്കിന് കോളിഫോം ബാക്ടീരിയയാണ് പരിശോധനയില്‍ കണ്ടെത്തുന്നത്. ഭക്തരുടെ അന്ന-പാന-സ്‌നാന-ശുച രീതികള്‍ ഈ പുണ്യനദിയെ എങ്ങിനെയെല്ലാം മലിനപ്പെടുത്തുന്നു എന്ന് ഓരോ തീര്‍ത്ഥാടകനും അറിയാന്‍ ബാധ്യസ്ഥനാണ്.
വ്രതത്തിന്റെ ഭാഗമായി ഉടുക്കുന്ന കറുപ്പു വസ്ത്രം നദിയിലൊഴുക്കിവിടുന്ന അനാചാരം മൂലം നദി ഭയാനകമായി മലിനപ്പെടുന്നു. കറുപ്പു വസ്ത്രം നദിയില്‍ ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന ഭൗതിക – രാസമലിനീകരണം നദിയെ കാളിന്ദിയാക്കുകയാണ്. (തീര്‍ത്ഥാടനം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയശേഷം, മുദ്ര അഴിച്ചുമാറ്റി വസ്ത്രം കഴുകിയുണക്കി സൂക്ഷിക്കണമെന്നതാണ് പണ്ഡിത മതം, ക്ഷേത്ര ദര്‍ശനത്തിനോ കുളിച്ചു ശുദ്ധമാകുമ്പോഴോ വീട്ടില്‍ ഉടുക്കുകയും ചെയ്യാമത്രെ)
ശബരിമലയെ ഗ്രസിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക വിപത്ത് പ്ലാസ്റ്റിക് ശവക്കച്ച തീര്‍ക്കുന്ന അവസ്ഥയാണ്. കെട്ടുനിറ സാമഗ്രികളും, അന്ന-പാനപാക്കറ്റുകളും കുടിവെള്ളക്കുപ്പികളും കാട്ടിലേക്കു വലിച്ചെറിയുന്നത് കുറെയൊക്കെ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. എന്നാല്‍, ഇപ്പോഴും ഗുരുതരമായ പ്ലാസ്റ്റിക് മലിനീകരണം തന്നെയാണ് സംഭവിക്കുന്നത്.
ഇരുമുട്ടിക്കെട്ടിലോ, സൈഡ് സഞ്ചിയിലോ, ഒരു തുണ്ടു പ്ലാസ്റ്റിക്ക് പോലും ഇല്ല എന്ന് ഓരോ ഭക്തനും ഉറപ്പുവരുത്തണം. കെട്ടുനിറയ്ക്കുന്ന സ്ഥലത്തും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
കാനനയാത്രയില്‍, ഭക്തര്‍ അശ്രദ്ധമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളടങ്ങിയ പ്ലാസ്റ്റിക് പാക്കറ്റുകള്‍, അകത്താക്കി, അജീര്‍ണ്ണം വന്ന്, വയറുവീര്‍ത്തുമുട്ടി ആനകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് അപമൃത്യു നേരിട്ട എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുണ്ട്.
സര്‍ക്കാരും വനംവകുപ്പും ദേവസ്വം ബോര്‍ഡും ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും ഭക്തരിലേക്ക് അത് വേണ്ടവിധം എത്തുന്നുണ്ടോ എന്ന് സംശയമാണ്.
പ്രകൃതിയെ ഈശ്വരനായിക്കാണുന്ന മഹത്തായ ഉള്‍ക്കാഴ്ചയിലേക്ക്, ശബരിമല തീര്‍ത്ഥാടനം ഓരോ ഭക്തനേയും ഉയര്‍ത്തേണ്ടതുണ്ട്. നാട്ടിലെ എല്ലാ ക്ഷേത്രങ്ങളും, പഞ്ചായത്തുകളും, സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ ഉചിതമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
മനുഷ്യന്റെ ഹിംസാത്മകമായ ജീവിത ശൈലിമൂലം ഭൂമിയിലെ ജീവന്റെ നിലനില്പ് തന്നെ ഒരു ചോദ്യചിഹ്നമായി മാറുന്ന ഇക്കാലത്ത് ശബരിമല ഭക്തിമാര്‍ഗ്ഗം, പ്രകൃതിയ്ക്കിണങ്ങുന്ന ഒരു ജീവിത സംസ്‌കാരത്തിലേക്ക് ഓരോരുത്തരുടെയും ഉള്‍ക്കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.