റേഷന്‍കട ശങ്കരന്‍കുട്ടിയെ പോലീസ് പിടിച്ചുകൊണ്ടുപോയി. അതറിഞ്ഞപ്പോഴാണ് മുത്തശ്ശി ‘ശകുനം നന്ന് എന്നുവെച്ച് നേരം പുലരും വരെ കക്കരുത്’ എന്ന് പറഞ്ഞത്.
പാലക്കാട്ടെ സിവില്‍ സപ്ലൈ സില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ ശങ്കരന്‍കുട്ടി ചാക്കു ചാക്കായിട്ടു കൊണ്ടുവരും. പകുതി സാധനങ്ങളും കടയിലെത്താറില്ല. ആരുമറിയാതെ മറിച്ചുവില്‍ക്കും.
കരിഞ്ചന്തയുടെ ഈ ഏര്‍പ്പാട് ശങ്കരന്‍കുട്ടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലത്രെ. തുടക്കത്തില്‍ പത്തുകിലോ അരി, അഞ്ചുകിലോ ഗോതമ്പ്. ഇങ്ങനെയായിരുന്നു മറിച്ചു വില്‍പ്പന.
ശങ്കരന്‍കുട്ടിയുടെ നല്ലകാല ത്തിന് ഈ കള്ളക്കച്ചവടം അറിയേണ്ട വരറിഞ്ഞില്ല. അന്വേഷണം നടത്തേണ്ടവരുടെ കണ്ണുകെട്ടിയിട്ടുണ്ടാവും ശങ്കരന്‍കുട്ടി.
പിന്നെപ്പിന്നെ ചാക്കോടെ മറിച്ചു വില്‍ക്കാന്‍ തുടങ്ങി ശങ്കരന്‍കുട്ടി. കാര്‍ഡുകാര്‍ക്ക് റേഷന്‍ കിട്ടാതായ പ്പോള്‍ പരാതികള്‍ പോയിത്തുടങ്ങി. ശങ്കരന്‍കുട്ടിയുടെ കഷ്ടകാലത്തിന് കൈക്കൂലി വാങ്ങാത്ത ഒരാളായിരുന്നൂ പുതുതായി വന്ന സപ്ലൈ ഓഫീസര്‍. അങ്ങനെയാണ് ശങ്കരന്‍കുട്ടി പെട്ടുപോയത്.
” ‘പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍’ എന്നല്ലേ അപ്പൂ,”
‘കള്ളനെ വേണം താക്കോലേല്‍പ്പിക്കാന്‍’ എന്നാണ് മുത്തശ്ശിയുടെ പക്ഷം.
”അപ്പൂ നമ്മുടെ നാട്ടില്‍ ആരാപ്പൊ നല്ല കള്ളന്‍?”
”കണാരന്‍”
”വീടു പൂട്ടി നമ്മളെല്ലാരും കുറച്ചീസത്തേക്ക് ബാംഗ്ലൂര്‍ക്കു പോവ്ാന്ന് വിചാരിക്ക്യാ. ആരെ വീടു കാവലേല്‍പ്പിക്കും?”
”ആരെ ഏല്‍പ്പിക്കും മുത്തശ്ശീ?”
”കണാരനെ.”
”കണാരന്‍ കള്ളനല്ലെ?”
”ഒരു പേടീം വേണ്ട. നമ്മള് വരുന്നതുവരെ കണ്ണിന്റെ കൃഷ്ണമണിപോലെ അവന്‍ വീടു നോക്കിക്കോളും. ഒരു പഴുക്കടക്കേം ആരും കൊണ്ടുപോവില്ല. എന്താ കാരണം?”
”എന്താ കാരണം മുത്തശ്ശീ?”
”ആരെന്തു കട്ടുകൊണ്ടുപോയാലും ആര്‍ക്കാ ചീത്തപ്പേര്?”
”കണാരന്”
”അപ്പൊ, കളവു സംഭവിക്കാതെ നോക്കേണ്ടത് കണാരന്റെ ആവശ്യായില്ലേ?”
”ശര്യാട്ട്വോ മുത്തശ്ശീ”
ഉത്തമനൂശാന്താടി. കള്ളന് കാടും പടലും. അങ്ങനെയാണത്രെ പഴമക്കാര് പറഞ്ഞുവെച്ചിരിക്കുന്നത്.
അതു ശരിയാണെന്നെനിക്കു തോന്നിയിട്ടില്ല. ബാംഗ്ലൂരിലുള്ള അമ്മാമയ്ക്ക് മാറത്തും മുതുകത്തും രോമക്കാടാണ്. കയ്യിലും കാലിലും രോമം. കരടിമാമ എന്നാണ് ഞങ്ങള്‍ കുട്ടികള്‍ അമ്മാമ കേള്‍ക്കാതെ വിളിക്കുന്നത്.
കള്ളന്‍ കണാരനോ, ഊശാന്താടിയാണ്. മുട്ടനാടിനെപ്പോലെ.
പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് വേറൊരു ചൊല്ലുണ്ടെങ്കിലും ഇതുപോലെ ഒന്നോ രണ്ടോ പതിരൊക്കെ കാണുമായിരിക്കും. നല്ലപോലെ ചേറ്റിക്കൊഴിച്ചെടുക്കണമെന്നു മാത്രം.