കോണ്‍ഗ്രസ്സിനെയും ചൈനാച്ചാരന്മാരെയും പാക്-ജിഹാദി പക്ഷ മതമൗലികവാദികളെയുമെല്ലാം മൂലയ്ക്കിരുത്തി ഭാരതീയ ജനാധിപത്യം ദേശീയതയുടെ രാഷ്ട്രീയ പക്ഷത്തെ നരേന്ദ്രമോദിയിലൂടെ 2014ല്‍ അധികാരത്തിലെത്തിച്ചതോടെ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. അമേരിക്കയും ചൈനയും പാകിസ്ഥാനും ചേര്‍ന്നുണ്ടാക്കിയിരുന്ന ഭാരത വിരുദ്ധ കൂട്ടുകെട്ടില്‍ നിന്ന് അമേരിക്കയെ പുറത്തു കൊണ്ടുവരുന്നതില്‍ മോദിഭരണകൂടം വിജയം കണ്ടു. ഡമോക്രാറ്റായ ബാരക് ഒബാമയോ റിപ്പബ്‌ളിക്കനായ ഡോണോള്‍ഡ് ട്രംപോ മറ്റൊരു ഡമോക്രാറ്റായ ജോ ബൈദനോ ആര് അമേരിക്കന്‍ പ്രസിഡന്റായാലും അവരോട്, ആത്മവിശ്വാസത്തോടെ, ഇടപഴകുവാനുള്ള നേതൃത്വപാടവം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടമാക്കി. ആദ്യം പാകിസ്ഥാന്‍ ഭരിച്ചിരുന്ന നവാസ് ഷെരീഫിനോടും പിന്നീടു വന്ന ഇമ്രാന്‍ ഖാനോടും ചൈനീസ് കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഏകാധിപതി ഷീ ജിങ്ങ്പിങ്ങിനോടും സഹകരണത്തിനായി സന്നദ്ധത പ്രകടിപ്പിച്ചു. അവരാരും നേരിന്റെ വഴിക്കല്ലെന്ന് നിശ്ചയമായതോടെ ചൈനയുടെയും പാകിസ്ഥാന്റെയും കടന്നാക്രമണ സാഹസങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള പോരാട്ട വീര്യം പുതിയ ഭാരതത്തിന്റെ മുഖമുദ്രയാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തി. പാകിസ്ഥാനും വടക്കന്‍ കൊറിയയും ഒഴികെയുള്ള ലോകം വെറുക്കുന്ന ചൈനീസ് അധിനിവേശ ശക്തി ഭാരതത്തിന്റെ ശത്രുവാണെന്നുള്ളതുകൊണ്ട് അവരെ പ്രതിരോധിക്കുന്ന ജോലിയാണ് ഈ രാജ്യത്തെ ജനങ്ങള്‍ ദേശീയതയുടെ രാഷ്ട്രീയപക്ഷത്തെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന തിരിച്ചറിവോടെ നരേന്ദ്രമോദി ഓരോ ചുവടും വെക്കുന്നതാണ് ലോകം കണ്ടത്.
ആ ദൗത്യം ഫലപ്രദമായി നിര്‍വഹിക്കുന്നതിന് ലോക രാജ്യങ്ങളുടെ ഫലപ്രദമായ കൂട്ടായ്മകളുടെ ചാലകശക്തിയായി മോദിഭരണകൂടം നയിക്കുന്ന ഭാരതം മാറിക്കഴിഞ്ഞതാണ് ചീനാച്ചാരന്മാരുടെ രാഷ്ട്രീയ കക്ഷിയുടെ നേതാക്കളെ വിറളി പിടിപ്പിക്കുന്നതെങ്കില്‍ അത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മുന്നേറുന്നവഴി ശരിയാണെന്നുളളതിന്റെ സാക്ഷ്യപത്രമാണ്. അങ്ങനെ ചൈനയെ വളയാന്‍ അമേരിക്കയോ ആസ്‌ട്രേലിയയോ ജപ്പാനോ മറ്റേതെങ്കിലും രാജ്യങ്ങളോ അന്താരാഷ്ട്ര കൂട്ടായ്മകളോ ഭാരതത്തോടൊപ്പം നിന്നാല്‍ അവരോടൊപ്പം ചേര്‍ന്നും അല്ലെങ്കില്‍ സ്വന്തം വഴിയെയും ഭാരതം ചൈനയുടെ സാമ്രാജ്യത്വ അധിനിവേശത്തെ ചെറുക്കും. അതിലൊരു സംശയവും വേണ്ട. ചുരുക്കത്തില്‍ ചൈനയെ ചുമക്കാനോ പാകിസ്ഥാനോ പൊറുക്കാനോ അമേരിക്കയെ വെറുക്കാനോ അല്ല മോദിയോട് ജനങ്ങളാവശ്യപ്പെട്ടിരിക്കുന്നത്, ഭാരതത്തെ വളര്‍ത്താനാണ്. തള്ളയെ എറിഞ്ഞാല്‍ പിള്ളയ്ക്കും മുറിവുണ്ടാകും എന്ന ന്യായത്തില്‍ കമ്യൂണിസ്റ്റ് ചൈനയെ എതിര്‍ത്താല്‍ ഭാരതത്തിലെ മാര്‍ക്‌സിസ്റ്റുകളും മാവോയിസ്റ്റുകളും വീഴുമെന്നതാണ് ഭയമെങ്കില്‍ തള്ളയുടെ ഒക്കത്ത് നിന്ന് ഇറങ്ങി ഓടുകയാകും പിള്ളകളുടെ തടി രക്ഷിക്കാന്‍ നല്ലത്.
ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്നവരുടെ ശൈലിയില്‍ ലോകത്തിലെ അവികസിത രാജ്യങ്ങളുടെ മേല്‍, മുതലാളിത്തം പ്രദാനം ചെയ്യുന്ന എല്ലാ ചൂഷണ ഉപകരണങ്ങളെയും സാദ്ധ്യതകളെയും മനസ്സാക്ഷിയില്ലാതെ ഉപയോഗിച്ചു കൊണ്ടാണ് കമ്യൂണിസ്റ്റ് ചൈന അതിന്റെ സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കുന്നത്. അങ്ങനെ നേടുന്ന മൂലധനത്തിന്റെ ഒരു ചെറിയ അംശം ചൈനയിലെ പാവപ്പെട്ടവന് ‘കഞ്ഞിവീഴ്ത്തലിന്’ മാറ്റിവെച്ചിട്ടുണ്ടാകാമെന്നല്ലാതെ ആ രാജ്യത്തിനു പുറത്തുള്ള പാവപ്പെട്ടവരുടെ ഒരു സമൂഹത്തിനും ഒരു സഹായവും ചൈന നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ, ലോകത്ത് പട്ടിണി ഇല്ലാതാക്കുന്നതില്‍ ചൈന എഴുപതു ശതമാനം പങ്കു വഹിച്ചുവെന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ പറയുമ്പോള്‍ അവരുടെ വാക്കുകളുടെ വില പഴയ ചാക്കിന്റേതിനും താഴേയ്ക്ക് പതിക്കുന്നു. ലോകത്തിലെ ഏറ്റവും പട്ടിണിക്കാരുള്ള രാജ്യമായ ചൈനയില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ചെയ്തതായി കള്ളക്കണക്കു കൊടുത്തപ്പോള്‍ അത് മൊത്തം കണക്കില്‍ വന്നുവെന്നല്ലാതെ അക്കാര്യത്തില്‍, ചൈന ആ രാജ്യത്തിന് പുറത്ത് എന്തെങ്കിലും നിര്‍ണ്ണായക ഇടപെടല്‍ നടത്തിയതായി പറയാനില്ല.
കമ്യൂണിസ്റ്റ് ചൈനയില്‍ പട്ടിണിയോ?
ചൈനയില്‍ പട്ടിണി ഇല്ലാതാക്കിയെന്നു പറയുമ്പോള്‍ ഉയരേണ്ട മറ്റൊരു പ്രധാന ചോദ്യമാണ് കമ്യൂണിസ്റ്റ് ചൈനയില്‍ പട്ടിണിയോ എന്നത്. ചെയര്‍മാന്‍ മാവോയുടെ 1949ലാരംഭിച്ച, ഭരണത്തില്‍, കമ്യൂണിസം നില നിന്നിരുന്നകാലത്ത്, ചൈന മുഴുപ്പട്ടിണിയിലേക്ക് തകര്‍ന്നു വീണുവെന്നതാണ് ആ ചോദ്യത്തിനുള്ള വസ്തുതാപരമായ ഉത്തരം. ജനകോടികള്‍ക്ക് മരണം വിതച്ചിട്ടും ബാക്കിയായവരില്‍ 88 ശതമാനം 1981-ല്‍ മുഴുപ്പട്ടിണിക്കാരായി മാറിയിരുന്നു. 1979ല്‍ ഡെങ്ങ് സിയാവോ പിങ്ങ് കമ്യൂണിസത്തെയും സോഷ്യലിസത്തെയുമൊക്കെ പെട്ടിയില്‍ വെച്ചു പൂട്ടി മുതലാളിത്തത്തിന്റെ പുതിയ പരീക്ഷണത്തിന് (അതിനെ ചൈനീസ് സ്വഭാവങ്ങളുള്ള ചൈനീസ് സോഷ്യലിസമെന്നൊക്കെ വിശേഷിപ്പിച്ചെങ്കിലും) തയാറായതുകൊണ്ടുണ്ടായ സാമ്പത്തിക വളര്‍ച്ചയിലാണ് പട്ടിണി പരിമിതമായ തോതില്‍ മാറിയെന്നു പറയുന്നത്. മാവോയുടെ കമ്യൂണിസ്റ്റ് ചൈന സൃഷ്ടിച്ച പട്ടിണിക്കാരുടെ എണ്ണം ലോകത്തിലെ പട്ടിണിക്കാരുടെ എഴുപതോ അതിലധികമോ ശതമാനമായി വളര്‍ന്നതുകൊണ്ട് കമ്യൂണിസം ഉപേക്ഷിച്ച് മുതലാളിത്തം സ്വീകരിച്ച ചൈന പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിലും കുറച്ച് തുട്ടുകള്‍ വീഴുന്നതിന് ഇടവരുത്തിയതുകൊണ്ടാണ് ലോക പട്ടിണി കുറയ്ക്കല്‍ ശ്രമങ്ങളില്‍ ചൈനയുടെ പങ്ക് നിര്‍ണ്ണായകമായി മാറിയെന്ന് അവകാശവാദക്കപടതയ്ക്ക് അവസരമൊരുങ്ങിയത്.
അത്തരം വീമ്പിളക്കലുകള്‍ക്ക് മുതിരുന്ന ചൈനയുടെ ഇന്ത്യന്‍ ചാരന്മാര്‍ ഇരുമ്പ് മറയുള്ള ചൈന പുറത്തേക്ക് തരുന്ന കണക്കുകളുടെ അവിശ്വസനീയത കൂടി കണക്കിലെടുക്കണമെന്നതും ഓര്‍ക്കണം. അവികസിത രാജ്യങ്ങളുടെ പട്ടിണിക്കാരുടെ അളവുകോലായി ലോകബാങ്ക് നിശ്ചയിച്ചിട്ടുള്ളത് പ്രതിദിനം 1.93 യുഎസ്സ് ഡോളറാണ്. ഇടത്തരം വികസിത രാജ്യങ്ങള്‍ക്ക് 5.50 യുഎസ്സ് ഡോളറും. അമേരിക്കയിലാണെങ്കില്‍ പ്രതിദിനം 13 ഡോളറില്‍ താഴെ വരുമാനമുള്ളവരെയാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരായി കാണുന്നത്. ചൈന അമേരിക്കയ്ക്ക് വെല്ലുവിളിയായി വളര്‍ന്നെന്ന് എസ്സ്.ആര്‍.പിള്ള പറയുന്നത് ശരിയാണെങ്കില്‍ 13 ഡോളറില്‍ കുറവുള്ള സ്വന്തം നാട്ടുകാരെയെല്ലാം പട്ടിണിക്കാരായി കണക്കാക്കിയല്ലേ ചൈന കണക്ക് തയ്യാറേക്കണ്ടത്? അതുമല്ലെങ്കില്‍ ഇടത്തരം വികസിത രാജ്യങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡമായ 5.5 ഡോളര്‍ പ്രതിദിന വരുമാനമില്ലാത്തവരെയെങ്കിലും പട്ടിണിക്കാരുടെ ലിസ്റ്റില്‍ പെടുത്തിയിട്ടല്ലേ ചൈനയിലെ കഞ്ഞിക്ക് നിവൃത്തിയില്ലാത്തവരുടെ കണക്കെടുക്കേണ്ടത്. അതിനുപകരം വികസനക്കാര്യത്തില്‍ ഏറ്റവും പിന്നിലുള്ള രാജ്യങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ദരിദ്ര്യ രേഖതന്നെ (പ്രതിദിനം 1.93 ഡോളര്‍) തങ്ങള്‍ക്കും അളവടയാളമായി കണക്കാക്കി പട്ടിണിക്കാരുടെ എണ്ണം കുറച്ചിട്ട് ചൈനയില്‍ പട്ടിണി ഇല്ലാതായെന്ന് ഷീ ജിങ്ങ് പിങ്ങ് പ്രഖ്യാപിച്ചതോടെ അവിടെ ദാരിദ്ര്യം ഇല്ലാതായെന്നാണോ പിള്ളയുടെ പക്ഷം? നിലവിലെ സ്ഥിതി ചൈനയുടെ വികസന നിലവാരം എത്തിക്കഴിഞ്ഞ ഒരു രാജ്യത്തിന് വേള്‍ഡ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള ദാരിദ്ര്യരേഖയായ പ്രതിദിനം 5.50 യുഎസ്സ് ഡോളറില്‍ താഴെ വരുമാനമുള്ളവരുടെ സംഖ്യ ചൈനീസ് ജനസംഖ്യയുടെ 13 ശതമാനമാണെന്നതാണ്. അതിനെ മൂടിവെച്ചുകൊണ്ട് പുരപ്പുറത്തു കയറി നിന്ന് ഏകാധിപതിയായ ചൈനീസ് ഭരണാധികാരി പ്രഖ്യാപിച്ചെങ്കില്‍ അദ്ദേഹത്തിന്റെ പ്രധാനമന്ത്രി ലീ കെഖിയാങ്ങ് 2020 മെയ് മാസം പ്രഖ്യാപിച്ചത് നാല്‍പ്പത് ശതമാനം ചൈനക്കാരും നൂറ്റമ്പത് യുഎസ്സ് ഡോളര്‍ (അല്ലെങ്കില്‍ പ്രതിദിനം ശരാശരി അഞ്ച്‌ഡോളര്‍ മാത്രം) വരുമാനം സമ്പാദിക്കുന്നവരാണെന്നാണ്. ചൈനീസ് നഗരങ്ങളില്‍ താമസിക്കാന്‍ ഒരു മുറിയുടെ വാടകയ്ക്കു പോലും ആ തുക പര്യാപ്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് ഭരണകൂടം ആ രാജ്യത്ത് നടത്തിയെന്ന് അവകാശപ്പെടുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ പോലും കമ്യൂണിസ്റ്റ് മാതൃകയില്‍ പ്രതീക്ഷിക്കുന്നത് പോലെ തൊഴിലാളികളുടെ മാനുഷിക മൂലധനത്തിന്റെ പ്രയോഗ ക്ഷമതയും സാദ്ധ്യതയും പരമാവധി പ്രയോജനപ്പെടുത്തി ജോലിക്ക് അര്‍ഹിക്കുന്ന കൂലിനല്‍കുന്നതിലൂടെയൊന്നുമല്ല. തൊഴിലാളികളുടെ സംഘടിത സംഘര്‍ഷങ്ങളെ ഒഴിവാക്കാന്‍ വേണ്ടി ചിലപ്പോഴൊക്കെ അപ്പക്കഷണങ്ങള്‍ എറിഞ്ഞു നല്‍കുന്ന മുതലാളിത്ത ചൂഷണ സമ്പ്രദായത്തിന്റെ സ്വയംപ്രതിരോധ തന്ത്രങ്ങള്‍ തന്നെയാണ് ചൈനയും സ്വീകരിക്കുന്നത്. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രഹരശേഷി പരമാവധി ഉപയോഗിച്ച് വര്‍ഗ്ഗസമര സാദ്ധ്യതകള്‍ തേടിയുള്ള തൊഴിലാളി സമൂഹത്തിന്റെ പോരാട്ടവീര്യത്തെഅടിച്ചൊതുക്കുകയും ചെയ്തിരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ലോകത്തു പട്ടിണി കൂടുതല്‍ രൂക്ഷമാക്കാന്‍ ഇടവരുത്തുംവിധം യുദ്ധഭീഷണി നിലനിര്‍ത്തുന്നതാണ് ചൈനീസ് ചുവപ്പ് സാമ്രാജ്യത്തിന്റെ അതിരുകള്‍ വളര്‍ത്താനുള്ള കുതന്ത്രം. അതിര്‍ത്തി പങ്കിടുന്ന ഇരുപത്തിരണ്ടില്‍ ഇരുപത്തിയൊന്ന് രാജ്യങ്ങളോടും നിരന്തരം യുദ്ധ ഭീഷണികള്‍ മുഴക്കി അവരുടെയെല്ലാം പ്രതിരോധച്ചിലവ് വര്‍ദ്ധിപ്പിച്ച് അവരുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നതാണ് ചൈനയുടെ ചുവപ്പ് സാമ്രാജ്യത്വത്തിന്റെ ആക്രമാത്മക രണതന്ത്രം. മറ്റൊന്ന് ലോകമാകെ ചൈനയുടെ സാമ്രാജ്യമാക്കുവാനുള്ള കടക്കെണിയുടെ കുതന്ത്രമാണെന്ന് വ്യക്തമായിക്കഴിഞ്ഞ ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ പദ്ധതിയാണ്. അതും എന്തോ മഹാകാര്യമായിട്ടാണ് എസ്സ്.ആര്‍. പിള്ളയെ പോലുള്ള ഇന്ത്യയിലെ ‘സഖാക്കള്‍’ വാഴ്ത്തി പ്രചരിപ്പിക്കുന്നത്. കരയിലും കടലിലും കൂടി ചൈനയെ ഏഷ്യയും ആഫ്രിക്കയും യൂറോപ്പുമായി ബന്ധിപ്പിക്കാനുള്ള ഗതാഗതമാര്‍ഗം തുറന്ന് ആഗോളവത്കരണ വികസനപ്രക്രിയയില്‍ ആ മേഖലകളിലെ രാജ്യങ്ങളുടെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും അവയുടെ അടിസ്ഥാന സൗകര്യ മേഖലകളിലെ പോരായ്മകള്‍ക്ക് അറുതി വരുത്തുമെന്നുമൊക്കെ പറഞ്ഞ് 2013ല്‍ വിരിച്ച വലയില്‍ പെട്ടു പോയ രാജ്യങ്ങള്‍ ചൈനയ്ക്ക് കൊടുത്ത് തീര്‍ക്കുവാനുള്ള കടത്തിന്റെയും പലിശയുടെയും തോത് പാകിസ്ഥാനെയും ശ്രീലങ്കയെയുമൊക്കെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കയാണ്. മലേഷ്യയുടെയും ബംഗ്ലാദേശിന്റെയുമൊക്കെ അനുഭവങ്ങള്‍, വലയില്‍ പെട്ട ഒട്ടുമിക്ക രാജ്യങ്ങളെയും ചീന വല പൊട്ടിക്കുന്നതിനു തന്നെയാണിന്ന് പ്രേരിപ്പിക്കുന്നത്. ചൈനയെന്നെ അന്താരാഷ്ട്ര വിപണിയിലെ ‘ബ്ലേഡ് കമ്പനി’ കടവും പലിശയും തിരിച്ചു പിടിക്കാന്‍ ചെല്ലുമ്പോള്‍ കടക്കെണിയില്‍ പെട്ടുപോയ രാജ്യങ്ങള്‍ കൂട്ടായ്മ രൂപീകരിച്ച് ‘മേടിക്കാമെങ്കില്‍ മേടിച്ചോയെന്ന്’ പറഞ്ഞു തുടങ്ങുമോയെന്നതാണ് ഇന്ന് ലോകം ശ്രദ്ധയോടെ നോക്കിയിരിക്കുന്നത്. അത്തരം ഒരു പ്രതിരോധം സംഭവിച്ചാല്‍ എന്താകും കമ്യൂണിസ്റ്റ് ചൈനയുടെ ഗതിയെന്ന് ഇന്ത്യന്‍ സഖാക്കള്‍ക്കും ആലോചിച്ച് നോക്കാവുന്നതാണ്.
ചൈനീസ് വൈറസും കൊറോണയും ഒളിച്ചു വെച്ചിരുന്ന സാമ്രാജ്യത്വ അജണ്ടയും
വുഹാനിലെ പരീക്ഷണശാലയില്‍ ചൈന വികസിപ്പിച്ചതായി ആഗോള ശാസ്ത്ര സമൂഹത്തിന് ബോദ്ധ്യമായിക്കഴിഞ്ഞ കൊറോണാ വൈറസെന്ന ജൈവായുധത്തെ പ്രതിരോധിക്കാന്‍ ചൈന ഏതൊക്കെയോ രാജ്യങ്ങള്‍ക്ക്’സൗജന്യമായി’ വാക്‌സിന്‍ നല്‍കിയെന്ന പെരുങ്കള്ളമാണ് ചൈനയുടെ കുഴലൂത്തുകാര്‍ നടത്തുന്ന മറ്റൊരു നുണപ്രചരണം. പാവപ്പെട്ടവന്റെ കുടിലുകള്‍ക്ക് ഇരുട്ടിന്റെ മറവില്‍ തീ കൊടുത്തിട്ട് അതുകെടുത്താന്‍ വെള്ളം വിറ്റ് പണം സമ്പാദിക്കുന്ന മുതലാളിത്ത സ്വഭാവമാണ് ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം അക്കാര്യത്തിലും കാട്ടിയത്. ചൈനയുടെ വാക്‌സിന്‍ കയറ്റുമതിയുടെ തൊണ്ണൂറിലധികം ശതമാനവും അമിതവില വാങ്ങിയുള്ള കച്ചവടമായിരുന്നു. മത്സരാധിഷ്ടിത വില നിര്‍ണ്ണയത്തിലൂടെ ചില രാജ്യങ്ങളില്‍ വിപണി പിടിക്കാന്‍ തന്ത്രവും പയറ്റിയിട്ടുണ്ടാകാം. ബ്രസീലുള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത വാക്‌സിനുകളുടെ ഗുണനിലവാരമില്ലായ്മയെ പുറത്തു കൊണ്ടുവന്നതും കൂടി കണക്കിലെടുക്കുമ്പോളാണ് ചൈനയുടെ ‘മികവ്’ ആഗോള വിപണിയില്‍ അപകടം വിതയ്ക്കുന്ന കള്ളക്കച്ചവടത്തിലാണെന്നത് വ്യക്തമാകുന്നത്. അവിടെയാണ് കൊറോണാ മഹാമാരിക്ക് മുന്‍പുതന്നെ പ്രതിരോധ മരുന്നുകളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ലോക വിപണിയില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കഴിഞ്ഞാല്‍ നേതൃത്വം നേടിക്കഴിഞ്ഞിരുന്ന ഭാരതം കൊറോണ ഭീഷണിയെ നേരിടുവാന്‍ ലോക ജനതയോടൊപ്പം നിന്നത്. ലോക വിപണിയില്‍ ചൈനയെ സഹായിക്കാന്‍ വേണ്ടി ഭാരതത്തിന്റെ വാക്‌സിന്‍ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്നതിനെതിരെ ഇവിടെ ജനവികാരം ഇളക്കിവിടാന്‍ പോലും ആവേശപൂര്‍വ്വം ഓടിനടന്ന രാഹുലിനെയും യെച്ചൂരിയെയുമൊക്കെ പ്രതിരോധിക്കണമെന്ന പരിമിതിയെ അതിജീവിച്ചുകൊണ്ടാണ് നരേന്ദ്ര മോദിസര്‍ക്കാര്‍ ഭാരതത്തിന്റെ സഹായങ്ങള്‍ അര്‍ഹിക്കുന്ന ലോക രാജ്യങ്ങള്‍ക്കെത്തിച്ചതെന്നും കയറ്റുമതിക്ക് ഗുണനിലവാരമുള്ള വാക്‌സിന്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കിയതെന്നും എടുത്തു പറഞ്ഞ് ഓരോ ഭാരതീയനും അഭിമാനിക്കാം.
ചൈനീസ് സാമ്രാജ്യത്വത്തെ വളഞ്ഞു വരിയുന്നതിലെന്താ തെറ്റ്?
ചരിത്രത്തിലെന്നും ചൈനയോട് വിധേയത്വവും ഭാരതത്തോട് വിരക്തിയും പുലര്‍ത്തുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കളായ എസ്സ്.ആര്‍. പിള്ളയോ സീതാറാം യെച്ചൂരിയോ പറഞ്ഞുപരത്തുന്ന ന്യായങ്ങളൊക്കെ അടിസ്ഥാനമില്ലാത്തതാണെന്നതില്‍ പൊതുസമൂഹത്തിന് സംശയമേയില്ല. അവരോട് സാധാരണ ഭാരതീയന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ വ്യക്തമാണ്. 1) ഭാരതത്തെ എതിര്‍ക്കാന്‍ അമേരിക്കയോടും പാകിസ്ഥാനോടും ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കിയ ചൈനയുടെ രണതന്ത്രത്തെ തകര്‍ത്ത് ആ കൂട്ടായ്മയില്‍ നിന്ന് അമേരിക്കയെ അടര്‍ത്തി മാറ്റിയതില്‍ നരേന്ദ്രമോദി എന്തു തെറ്റാണ് ചെയ്തത്? 2) ഭാരതത്തിന് നേരെ സൈനികാക്രമണം നടത്തിയിട്ടില്ലാത്ത മുതലാളിത്തരാജ്യമെങ്കിലും ജനാധിപത്യ ഭരണകൂടമുള്ള അമേരിക്കയോട് ഭാരതം എന്തിന് ശത്രുത വളര്‍ത്തണം? 3) സോവിയറ്റ് യൂണിയനെന്ന കമ്യൂണിസ്റ്റ് രാഷ്ട്രത്തെ തകര്‍ക്കാന്‍ അമേരിക്കയുമായി ചൈനയ്ക്ക് സഖ്യമുണ്ടാക്കാമായിരുന്നെങ്കില്‍ അമേരിക്കയുള്‍പ്പടെയുള്ള ലോകരാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കി ശത്രു രാജ്യമായ ചൈനയെ വളഞ്ഞു വരിഞ്ഞുകെട്ടാന്‍, സഖാക്കള്‍ പറയുന്നതു പോലെ ഭാരതം ശ്രമിക്കുകയാണെങ്കില്‍ പോലും അതിലെന്താണ് തെറ്റ്? 4) ജിഹാദി ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ച്, ചൈനയ്ക്കുള്ളില്‍ ഞെരിഞ്ഞമരുന്ന അടിച്ചമര്‍ത്തപ്പെട്ട ഇസ്ലാമിക സമൂഹത്തെയെങ്കിലും ഓര്‍ത്ത് സ്വയം തിരുത്തി ഭാരതത്തോടൊപ്പം നിന്ന് ചൈനയ്‌ക്കെതിരെ പോരാടാന്‍ പാകിസ്ഥാന്‍ തയാറായാല്‍ പോലും സ്വാഗതം ചെയ്യേണ്ടതല്ലേ? പിന്നെയാണോ അമേരിക്ക? 5) മുതലാളിത്തം സ്വീകരിച്ച് ലോക വിപണിയിലെ ഏറ്റവും വലിയ ‘ബൂര്‍ഷ്വാ’ രാഷ്ട്രമാകാന്‍ കമ്യൂണിസ്റ്റ് ഭരണകൂട ഭീകരതയെ ഉപയോഗിച്ച് വര്‍ഗസമരസാദ്ധ്യതകളെയും തൊഴിലാളികളുടെ അവകാശ സമര പോരാട്ടങ്ങളെയും അടിച്ചമര്‍ത്തുന്ന ചൈനയിലെവിടെയാണ് കമ്യൂണിസം? 6) ഇരുമ്പ് മറയ്ക്കുള്ളില്‍ സത്യം കുഴിച്ചു മൂടുന്ന ചൈനയുടെ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടം അരിച്ചുപെറുക്കി പുറത്തുവിടുന്ന വസ്തുതകള്‍ കേട്ട് അവിടെ പട്ടിണിമാറിയെന്ന് വിശ്വസിച്ചുതുടങ്ങുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റുകളുടെ വിഡ്ഢിത്തം പൊതുജനം എന്തിന് അംഗീകരിക്കണം? 7) കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാമിനതിരെ സൈനിക ആക്രമണം അഴിച്ചു വിട്ട് പരാജയമേറ്റുവാങ്ങിയ ചൈനയോട്, അമേരിക്കയോട് കൂട്ടുകൂടി സോവിയറ്റ് യൂണിയനെതിരെ പോരിനിറങ്ങിയ ചൈനയോട്, വിധേയത്വം വെച്ചുപുലര്‍ത്തുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ സര്‍വ്വരാജ്യത്തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യമെന്ന പ്രത്യയശാസ്ത്ര അടിത്തറ ഉപേക്ഷിച്ചുവോ?
സാമ്രാജ്യത്വത്തിന്റെ പേ പിടിച്ച മുതലാളിത്ത രാജ്യമായ ചൈനയുടെ ഫാസിസത്തിന്റെയും ഏകാധിപത്യത്തിന്റെയും ഭരണകൂടം ആ രാജ്യത്തെ ജനങ്ങളുടെ കൈകളിലും കാലുകളിലും പൂട്ടിയിരിക്കുന്ന അടിമത്തത്തിന്റെ ചങ്ങലകളും കഴുത്തില്‍ വട്ടം കെട്ടിയ ബെല്‍റ്റുകളും മാര്‍ക്‌സിസത്തിന് ജനിതക വകഭേദമായ മാവോയിസത്തിന്റെ ലേബലുകളുള്ളവയായതുകൊണ്ട് അവിടെ കാണുന്നതാണ് കമ്യൂണിസമെന്നാണ് അവരുടെ നേതാക്കള്‍ പറഞ്ഞു പുകഴ്ത്തുന്നത്. നല്ലത്! പക്ഷേ ഭാരതപക്ഷത്തുള്ളവര്‍, ഉണ്ണുന്ന ചോറിന് നന്ദി കാണിക്കാത്ത മാക്‌സിസ്റ്റ് ചാരസമൂഹത്തിന് ശത്രു രാജ്യമായ ചൈനയോടുള്ള നാണംകെട്ടതും അപകടകരവുമായ വിധേയത്വമായിട്ടാണ് അതിനെ കാണുന്നത്. അതുകൊണ്ടവര്‍ ചൈനയോടൊപ്പം നില്‍ക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ കാഴ്ചബംഗ്ലാവുകളില്‍ താഴിട്ടു പൂട്ടേണ്ട വിചിത്ര ജീവികളുടെ പട്ടികയില്‍ പെടുത്തും.
(അവസാനിച്ചു)