സ്വാതന്ത്ര്യം പ്രാപിച്ചിട്ട് 75 വര്‍ഷമായി. ഇന്നും തിരുവിതാംകൂര്‍ രാജകുടുംബവും അന്തരിച്ച ശ്രീചിത്തിര തിരുനാള്‍ മഹാരാജാവും സര്‍വ്വാദരണീയരാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രീം കോടതിയില്‍ തീര്‍പ്പ് ഉണ്ടായതിനു ശേഷം സിപിഎം നേതൃത്വത്തിന് തിരുവിതാംകൂര്‍ രാജകുടുംബത്തോട് ഉള്ള സമീപനത്തില്‍ കാര്യമായ മാറ്റം വന്നിരിക്കുന്നു. ഇത് തിരുവിതാംകൂര്‍ രാജകുടുംബത്തോട് മാത്രമല്ല, കേരളത്തില്‍ എന്തു പ്രശ്‌നം വന്നാലും അതിന്റെ പേരില്‍ നിരാശ്രയരായ ബ്രാഹ്‌മണ സമൂഹത്തെ അധിക്ഷേപിക്കാനും അപമാനിക്കാനും ഉള്ള ശ്രമവും ഇതിനൊപ്പം ഉണ്ട്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ബ്രാഹ്‌മണിക്കല്‍ ഹെജിമണിയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണവും കേരളം കണ്ടതാണ്.
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സസ്യഭക്ഷണവും സദ്യയും വിളമ്പുന്നത് കാലാകാലങ്ങളായുള്ള തീരുമാനമായിരുന്നു. കേരളത്തിന്റെ ഉടങ്കൊല്ലി മന്ത്രിയും നിയമസഭയിലെയും പുറത്തെയും ഗുണ്ടാപ്രവര്‍ത്തനവും ഒക്കെ കൊണ്ട് ശ്രദ്ധേയനായ മന്ത്രി വി. ശിവന്‍കുട്ടി മുന്‍കൈയെടുത്ത് ഇനിമുതല്‍ പഴയിടം നമ്പൂതിരിയെ സദ്യ ഒരുക്കാന്‍ ക്ഷണിക്കില്ലെന്നു മാത്രമല്ല, അടുത്തവര്‍ഷം മുതല്‍ സസ്യേതരഭക്ഷണം വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. സ്‌കൂള്‍ യുവജനോത്സവം അടുത്തെത്തിക്കഴിഞ്ഞു. യുവജനോത്സവത്തിന് സദ്യ ഒരുക്കാന്‍ ലാഭം നോക്കാതെ രാവും പകലും പണിയെടുത്ത പഴയിടം ഇനി ആ വഴിക്കില്ലെന്ന് പ്രഖ്യാപിച്ചു. മന്ത്രിയുടെ പ്രസ്താവന പതിവുപോലെ പാഴ്‌വാക്കായി. ഇക്കുറിയും സസ്യഭക്ഷണം മാത്രമേ വിളമ്പൂ എന്നകാര്യം മന്ത്രി തന്നെ മൊഴിഞ്ഞു.
കേരളത്തിലെ ബ്രാഹ്‌മണസമൂഹം ഒരു വോട്ട് ബാങ്കല്ല. ഒരു നിയമസഭാ സാമാജികനെയോ പഞ്ചായത്ത് മെമ്പറയോ കോര്‍പ്പറേഷന്‍ കൗണ്‍സിലറെയോ ജയിപ്പിക്കാന്‍ ഉള്ള ശക്തി ഈ സമൂഹത്തിന് ഇല്ല. ഭൂപരിഷ്‌കരണവും മറ്റ് നിയമ ഭേദഗതികളും വന്നതോടെ സാമ്പത്തികമായും ദുര്‍ബലമായി. കേരളീയ പൊതുസമൂഹത്തില്‍ ഏതെങ്കിലും തരത്തില്‍ അനാശാസ്യകരമായ ഇടപെടല്‍ നടത്താനുള്ള ശേഷിയും അവര്‍ക്കില്ല. പൂജയും ആരാധനയും തേവാരവും അധ്യയനവും ഒക്കെയായി പല പല തൊഴില്‍ ചെയ്ത് ജീവിച്ചുവരുന്ന ഈ സമൂഹത്തെ ലക്ഷ്യമിട്ടാണ് പുരോഗമന കലാസാഹിത്യ സംഘവും ചില സിപിഎം നേതാക്കളും ഇന്നും പടവാള്‍ ഓങ്ങുന്നത്. പഴയ തലമുറ ചെയ്ത തെറ്റുകള്‍ക്ക് അതുമായി യാതൊരു ബന്ധവുമില്ലാത്ത ഇന്നത്തെ ബ്രാഹ്‌മണസമൂഹത്തെ വേട്ടയാടുന്നതില്‍ എന്ത് ന്യായവും ന്യായീകരണവുമാണ് ഉള്ളത്. ഏതെങ്കിലും ഒരു വ്യക്തിയുടെ പ്രവൃത്തിക്ക് അദ്ദേഹത്തിന്റെ സമൂഹത്തെയും സമുദായത്തെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ശരിയാണോ?
തങ്ങളുടെ സമുദായത്തിലെ അനാചാരത്തിനും അന്ധവിശ്വാസങ്ങള്‍ക്കും പരിഷ്‌കൃതമല്ലാത്ത നിലപാടുകള്‍ക്കും എതിരെ അതേ സമുദായത്തില്‍ നിന്ന് തന്നെയാണ് പരിഷ്‌കരണത്തിന്റെ പ്രകാശനാളങ്ങള്‍ ഉണ്ടായത് എന്ന കാര്യം തിരിച്ചറിയണം. വിധവാ വിവാഹത്തിനും ഘോഷാ സമ്പ്രദായത്തിനും എതിരെയും ബ്രാഹ്‌മണ സ്ത്രീകളുടെ അടിമത്തത്തിനെതിരെയും ഒക്കെ നിലപാടെടുത്ത് രംഗത്ത് വരികയും പോരാടുകയും ചെയ്തത് ബ്രാഹ്‌മണസമൂഹത്തില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു. പക്ഷേ, അവര്‍ ചെയ്ത തെറ്റ് പരിഷ്‌കരണത്തോടൊപ്പം പരിഷ്‌കരിച്ച ധര്‍മ്മത്തിന്റെ നിത്യനൂതനവും ചിരന്തനവുമായ ആത്മീയത പോലും കൈവിടുന്ന അവസ്ഥയിലേക്ക് എത്തുകയും തേവാര ദേവതകളെയും തേവാരപ്പുരകളെയും അനാഥമാക്കുകയും ചെയ്തതാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കി ഋജുവായ സനാതനധര്‍മ്മത്തിന്റെ കാതലായ ആത്മീയതയെ പിന്‍പറ്റുന്നതില്‍ ഒരു വിഭാഗത്തിനെങ്കിലും വീഴ്ച പറ്റുകയും അവര്‍ സമുദായത്തെ കമ്മ്യൂണിസത്തിന്റെ തൊഴുത്തില്‍ കൊണ്ട് കെട്ടുകയും ചെയ്തു. പൂണൂല്‍ പൊട്ടിച്ച് നാസ്തികതയിലേക്ക് നടന്നുകയറിയ അവര്‍ സഹസ്രാബ്ദങ്ങളായി പിന്തുടര്‍ന്നിരുന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയും കൈവിടുകയും ചെയ്തു. സ്വത്വം കൈവിട്ട ഒരു സമൂഹമായി മാറിയതോടെ ഇന്ന് ആര്‍ക്കും കയറി കൊട്ടാവുന്ന വഴിയിലെ ചെണ്ടയായി ബ്രാഹ്‌മണസമൂഹം മാറിയിരിക്കുന്നു. അശോകന്‍ ചെരുവില്‍ മുതല്‍ ഒരുപറ്റം ഇടതുപക്ഷ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍, എന്തുപറഞ്ഞാലും അത് ബ്രാഹ്‌മണിക്കല്‍ ഹെജിമണിയാണെന്ന് വരുത്തുകയും ബ്രാഹ്‌മണാധിപത്യം ഇന്നും നിലനില്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. ഉള്ള ശക്തി ഉപയോഗിച്ച് ഇതിനെ ചെറുക്കാന്‍ ബ്രാഹ്‌മണ സമൂഹത്തിന് കഴിഞ്ഞേ മതിയാകൂ.
രാജഭരണത്തിനു ശേഷവും തലസ്ഥാനത്തിന്റെ പൊതുജീവിതത്തില്‍ ഏറ്റവും ആദരണീയമായ മുഖമായിരുന്നു ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഓരോ ദിവസവും കൊട്ടാരം സ്ഥാനി എന്ന നിലയില്‍ തൊഴുതിറങ്ങുമ്പോള്‍ പത്മനാഭന്റെ മണ്‍തരി പോലും കാലില്‍ പറ്റാതിരിക്കാന്‍ കഴുകി വൃത്തിയാക്കി പുറത്തിറങ്ങുന്ന രാജാവ് ഒരു രാജ്യത്തിന്റെ സമ്പത്തും അധികാരവും മുഴുവന്‍ സര്‍വ്വശക്തനായ പത്മനാഭന്റെ മുന്നില്‍ തൃപ്പടിദാനം നടത്തിയ രാജവംശത്തിന്റെ പ്രതീകമായിരുന്നു. ഇനിയും എത്രയാണ് മൂല്യം എന്ന് തെളിയിച്ചിട്ടില്ലാത്ത, കണ്ടെത്തിയിട്ടില്ലാത്ത ലക്ഷക്കണക്കിന് കോടി രൂപയുടെ ആസ്തി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പത്മനാഭന് സമര്‍പ്പിച്ചിട്ടും വഴിയില്‍ കേടാകുന്ന കാര്‍ നിര്‍ത്തി ഓട്ടോറിക്ഷയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പോകാന്‍ ശ്രീ ചിത്തിര തിരുനാളിന് ഒരു മടിയും ഉണ്ടായിരുന്നില്ല. ഭൂമിയുള്ള കാലത്തോളം പത്മനാഭനും പത്മനാഭന്റെ സ്വത്തും അതേപടി നിലനില്‍ക്കണമെന്ന ആഗ്രഹമോ വാശിയോ മാത്രമേ തിരുവിതാംകൂര്‍ രാജകുടുംബം പ്രകടിപ്പിച്ചിട്ടുള്ളു. ക്ഷേത്ര ഉടമസ്ഥതയ്ക്ക് വേണ്ടി ഇരുട്ടിന്റെ ശക്തികള്‍ക്ക് ഒപ്പം സുപ്രീംകോടതി വരെ പോരാടാന്‍ ഇടതുപക്ഷവും അവരുടെ സര്‍ക്കാരും ഉണ്ടായിരുന്നു എന്ന കാര്യം മറക്കരുത്.
സുപ്രീംകോടതി വിധി വന്നതിനു ശേഷം തിരുവിതാംകൂര്‍ രാജകുടുംബത്തോട് സാമൂഹ്യ മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും ഇടതുപക്ഷം അവഹേളനം പ്രകടിപ്പിക്കുന്നത് എന്തിന്റെ പേരിലാണെന്ന് മനസ്സിലാകുന്നില്ല. 1936 ല്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ തീരുമാനത്തെ ദേശീയ തലത്തില്‍ തന്നെ എല്ലാ നേതാക്കളും വാഴ്ത്തിയതാണ്, ഗാന്ധിജി അടക്കം പ്രകീര്‍ത്തിച്ചതാണ്. ക്ഷേത്രപ്രവേശനത്തിനുള്ള പോരാട്ടം കേരളത്തിലെ അധഃസ്ഥിത സമൂഹം മാത്രമല്ല നടത്തിയത്. വിളംബരം വരുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വന്തം തറവാട്ട് ക്ഷേത്രം തുറന്നുകൊടുത്ത മന്നത്ത് പത്മനാഭനും മിശ്ര ഭോജനത്തിനിടെ സവര്‍ണ്ണ സമുദായക്കാരുടെ മര്‍ദ്ദനം കൊണ്ട് പല്ലു കൊഴിഞ്ഞുവീണ സ്വാമി ആനന്ദതീര്‍ത്ഥനും ഒക്കെ മുന്നാക്ക സമുദായക്കാര്‍ തന്നെയായിരുന്നു. ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമിയും മഹാത്മ അയ്യങ്കാളിയും അയ്യാ ഗുരുദേവനും തൈക്കാട്ട് അയ്യാസ്വാമികളും മഹാകവി കുമാരനാശാനും ആര്‍. ശങ്കറും ടി.കെ. മാധവനും അടക്കം ഒരു വന്‍നിര തന്നെ ഇത്തരം സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിരുന്നു. വി.ടി. ഭട്ടതിരിപ്പാടും എം.ആര്‍.ബിയും അടക്കമുള്ളവരും ഈ വഴിയില്‍ പ്രവര്‍ത്തിച്ചവരാണ്. അവരെയൊക്കെ നിരാകരിച്ച് അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം തമസ്‌കരിച്ച് കേരളത്തിലെ സാമൂഹിക പരിഷ്‌കരണ ശ്രമങ്ങള്‍ തങ്ങള്‍ നടത്തിയതാണെന്ന് വരുത്താനുള്ള കമ്മ്യൂണിസ്റ്റ് സഹയാത്രികരുടെ ശ്രമമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാകുന്നതിന് മുമ്പ് ഉണ്ടായ സാമൂഹ്യപരിഷ്‌കരണങ്ങള്‍ പോലും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് കഥാപാത്രമായി സിപിഎം തരംതാണിരിക്കുന്നു.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികത്തിന് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ രണ്ടു മുതിര്‍ന്ന അംഗങ്ങളെ ക്ഷണിച്ചത് ഇടതുപക്ഷ യൂണിയന്റെ നേതാവാണ്. രാജകുടുംബാംഗങ്ങളെ കാലാകാലങ്ങളായി വിളിക്കുന്ന പേരില്‍ കത്തില്‍ വിശേഷിപ്പിച്ചു എന്നതിലാണ് പുതിയ വിവാദം ഉണ്ടായത്. രാജകുടുംബാംഗങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടു നിന്നു. ക്ഷണിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു. എന്നിട്ടും തിരുവിതാംകൂര്‍ രാജകുടുംബത്തെയും രാജകുടുംബാംഗങ്ങളെയും അപകീര്‍പ്പെടുത്തുന്ന രീതിയില്‍ ഒരുപറ്റം ഇടത് സൈബര്‍ പോരാളികള്‍ പരസ്യമായ ആക്രമണം നടത്തി. സ്വാതന്ത്ര്യത്തിനു മുമ്പുള്ള അന്നത്തെ സാഹചര്യത്തില്‍ എത്രമാത്രം പ്രജാതാല്പര്യത്തോടെയും ജനക്ഷേമകരമായ പ്രവൃത്തികളോടെയും ആണ് ഒരു രാജാവ് അല്ലെങ്കില്‍ രാജകുടുംബം പ്രവര്‍ത്തിച്ചത് എന്നത് ഇന്നത്തെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അളവ് കോലില്‍ വിലയിരുത്താന്‍ കഴിയുന്നതാണോ? കഴിഞ്ഞ 75 വര്‍ഷത്തെ ജനാധിപത്യ ഭരണം കൊണ്ട് കൈവരിച്ച അല്ലെങ്കില്‍ നടത്തിയ ജനക്ഷേമകാര്യങ്ങളെക്കാള്‍ എത്രയോ മടങ്ങ് കൂടുതല്‍ കാര്യങ്ങള്‍ ഒരു ചെറുകിട നാട്ടുരാജ്യമായ തിരുവിതാംകൂറില്‍ നടന്നു എന്നകാര്യം വിസ്മരിക്കരുത്. കേരളത്തില്‍ ഇന്നുണ്ടായ എല്ലാ പരിഷ്‌കരണങ്ങള്‍ക്കും വന്‍കിട സ്ഥാപനങ്ങള്‍ക്കും പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കും ഒക്കെ പിന്നില്‍ ഒരു രാജകുടുംബത്തിന്റെയും രാജാവിന്റെയും ജനക്ഷേമ താല്‍പര്യം ഉണ്ടായിരുന്നു എന്നകാര്യം ഓര്‍മ്മിക്കണം.
കേരളത്തിലെ ജനങ്ങളുടെ പട്ടിണി മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമം രാജകുടുംബത്തില്‍ നിന്നാണ് ഉണ്ടായത്. വിദേശ രാജ്യത്ത് നിന്ന് മരച്ചീനി കമ്പ് കൊണ്ടുവരികയും ഭക്ഷ്യോല്‍പാദനം കൂട്ടാന്‍ വേണ്ടി എഫ്എസിടി എന്ന രാസവള നിര്‍മ്മാണശാല ആരംഭിച്ചതും ചിത്തിര തിരുനാള്‍ മഹാരാജാവ് ആയിരുന്നു. കേരളത്തില്‍ ഇന്ന് കാണുന്ന ഒട്ടുമിക്ക വ്യവസായ സ്ഥാപനങ്ങളും ആരംഭിച്ചത് ചിത്തിര തിരുനാള്‍ മഹാരാജാവാണ്. ട്രാവന്‍കൂര്‍ ടൈറ്റാനിയം, പുനലൂര്‍ പേപ്പര്‍മില്‍, ട്രിവാന്‍ഡ്രം റബ്ബര്‍ വര്‍ക്ക്‌സ്, ആലുവ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് പ്ലൈവുഡ് ഫാക്ടറി, പെരുമ്പാവൂര്‍ വഞ്ചിനാട് ഹൗസ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, കൊല്ലം പെന്‍സില്‍ ഫാക്ടറി, ചെങ്കോട്ട ബാലരാമവര്‍മ ടെക്‌സ്റ്റൈല്‍സ്, നാട്ടകത്തെ സിമന്റ് ഫാക്ടറി, തിരുവനന്തപുരം വിജയമോഹിനി മില്‍സ്, ആലുവ അലൂമിനിയം ഫാക്ടറി, ട്രാവന്‍കൂര്‍ ഗ്ലാസ് ഫാക്ടറി, ശ്രീചിത്ര മില്‍സ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് തുടങ്ങി ഭാരതത്തിലെ ഒരു നാട്ടുരാജ്യവും സ്വപ്‌നം കാണാത്ത വ്യവസായ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് വേണ്ടി പബ്ലിക് സര്‍വീസ് കമ്മീഷന്‍ തിരുവനന്തപുരത്ത്, ശുദ്ധജല വിതരണ പദ്ധതി, വൈദ്യുതി വിതരണ പദ്ധതി, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി, ആകാശവാണി, അങ്കമാലി മുതല്‍ കന്യാകുമാരി വരെ നീളുന്ന മെയിന്‍ സെന്‍ട്രല്‍ റോഡ് എന്ന കോണ്‍ക്രീറ്റ് റോഡ്, കെഎസ്ആര്‍ടിസി, തിരുവനന്തപുരം വിമാനത്താവളം, കലാസാംസ്‌കാരിക രംഗത്ത് ശ്രീചിത്ര വിദ്യാലയവും സംഗീതസഭയും ശ്രീചിത്ര സംഗീത നാടക അക്കാദമിയും മ്യൂസിക് അക്കാദമിയും ഒക്കെ തുടങ്ങിയത് ചിത്തിര തിരുനാള്‍ മഹാരാജാവാണ്. 1937 ല്‍ ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കുമ്പോള്‍ വൈസ് ചാന്‍സലറായി വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ കൊണ്ടുവരാനാണ് ആലോചിച്ചത്.
ഇന്ന് തിരുവനന്തപുരത്ത് കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഴുവന്‍ രാജാവിന്റെ കാഴ്ചപ്പാടില്‍ ഉണ്ടായതാണ്. സ്വതന്ത്ര ഭാരതം സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം ആലോചിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തിരുവിതാംകൂറില്‍ സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നടപ്പിലാക്കി. തൈക്കാട് ആശുപത്രി മുതല്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വരെയുള്ള നിരവധി ആരോഗ്യസ്ഥാപനങ്ങള്‍ രാജകുടുംബത്തിന്റെ ദിശാബോധത്തില്‍ നിന്നുണ്ടായതാണ്. രാജകുടുംബത്തിലെ ഒരു കുഞ്ഞു മരിച്ചപ്പോള്‍ തിരുവിതാംകൂറില്‍ ഒരു കുട്ടിക്ക് ഇനി ആ അവസ്ഥ ഉണ്ടാകരുത് എന്ന് പറഞ്ഞ് എസ്.എ.ടി ആശുപത്രി തുടങ്ങിയ രാജകുടുംബത്തിനെതിരെയാണ് ഇന്ന് ഇല്ലാക്കഥകളും ആയി ആക്രമിക്കാന്‍ ഒരുമ്പെടുന്നത്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം കേരളത്തിന്റെ വികസനത്തിനായി എന്തു ചെയ്തു എന്നതും രാജകുടുംബം ചെയ്തതും കൂടി താരതമ്യം ചെയ്യുമ്പോള്‍ മനസ്സിലാകും ആരായിരുന്നു പ്രജാക്ഷേമ തല്‍പരര്‍ എന്ന്. ഇന്നത്തെ തലമുറയില്‍ ആരും രാജഭക്തരല്ല. പക്ഷേ, ചെയ്ത കാര്യങ്ങള്‍ ചെയ്തു എന്ന് സമ്മതിക്കാനുള്ള അന്തസ്സ് ഉണ്ടാകണം. എല്ലാ മോശമായ കാര്യങ്ങളുടെയും ഉത്തരവാദിത്തം രാജകുടുംബത്തിന്റെ തലയില്‍ കയറ്റി ഒരു രാജാവിന്റെയും ചക്രവര്‍ത്തിയുടെയും കാലത്തുണ്ടാകാത്ത തരത്തില്‍ പെരുമാറുന്ന ജനാധിപത്യ ഭരണക്രമത്തിലെ നേതാക്കളുമായി എന്തെങ്കിലും താരതമ്യം രാജാക്കന്മാര്‍ക്ക് ഉണ്ടോ എന്നകാര്യം കൂടി ആലോചിക്കണം. രാജകുടുംബം രാജകീയ വിളംബരത്തിലൂടെയാണ് അടിമക്കച്ചവടവും അടിമ പണിയും നിര്‍ത്തലാക്കിയത്. ഇന്നത്തെ ഭരണകൂടം അത് അതേപടി തിരിച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്നകാര്യം കൂടി ഓര്‍മിപ്പിക്കട്ടെ. സത്യത്തിനൊപ്പം നീങ്ങാനുള്ള തന്റേടം പൊതുസമൂഹം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു എന്ന കാര്യം അടിവരയിട്ട് പറയട്ടെ.