പ്രശസ്ത സിനിമാ-സീരിയല്‍ നടനും കര്‍ഷക അവാര്‍ഡ് ജേതാവുമാണ് ചങ്ങനാശ്ശേരി സ്വദേശിയായ കൃഷ്ണപ്രസാദ്. നിരവധിയായ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത അദ്ദേഹം കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ ലേഖനത്തിലൂടെ വിലയിരുത്തുന്നു
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത് തന്നെ കര്‍ഷക തൊഴിലാളികളിലൂടെയും കാര്‍ഷിക പ്രസ്ഥാനങ്ങളിലുടെയുമാണ്. അതിനാല്‍ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ വേദനകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ബാധ്യത ഇടതുപക്ഷ ഭരണകൂടത്തിനുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭ എംഎല്‍എമാരുടെ ശമ്പളം 700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പിണറായി സര്‍ക്കാര്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ഉഴലുമ്പോള്‍ പോലും ധൂര്‍ത്തിന് ഒരു കുറവും വരുത്തുന്നില്ലെന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. കര്‍ഷകരെ സംബന്ധിച്ചിടത്തോളം പിണറായി സര്‍ക്കാരിന്റെ ഈ കാലഘട്ടമാണ് ചരിത്രത്തിലെ ഏറ്റവും ദുരിതകാലം എന്ന് പറയാതിരിക്കാനാവില്ല. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
മുന്‍പ് നെല്‍ കര്‍ഷകര്‍ വിളവെടുത്ത് നെല്ല് സര്‍ക്കാരിന് കൊടുത്താല്‍ പിആര്‍എസ് വഴി രണ്ട് മൂന്ന് ആഴ്ചകളുടെ ഇടവേളകളില്‍ പണം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഏഴും എട്ടും മാസമായി മുടങ്ങിക്കിടക്കുകയാണ്. കര്‍ഷകന്‍ നിലയില്ലാ കയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കയ്യും കാലുമിട്ടടിക്കുന്ന അവസ്ഥയാണ് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ വിഷയം പൊതുജന മധ്യത്തില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോഴാണ് കര്‍ഷകരെ കുടുക്കിയിട്ടിരിക്കുന്ന ഒരുപാട് കെണികള്‍ തിരിച്ചറിയപ്പെട്ടത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കര്‍ഷകരുടെ ദുരിതം സമൂഹമധ്യത്തില്‍ ചര്‍ച്ചയാകാന്‍ കാരണം കൃഷിമന്ത്രിയും വ്യവസായ മന്ത്രിയും ഇരിക്കുന്ന വേദിയില്‍ നടന്‍ ജയസൂര്യ നടത്തിയ ഒരു പരാമര്‍ശമാണ്. പുതിയ തലമുറ കാര്‍ഷിക മേഖലയിലേക്ക് കടന്നുവരുന്നില്ലെന്നും കാലില്‍ ചെളി പുരളാന്‍ അവര്‍ക്ക് താല്പര്യമില്ലെന്നുമുള്ള കൃഷിമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് വേദിയിലുണ്ടായിരുന്ന ജയസൂര്യ ‘സാര്‍ എങ്ങനെ അവര്‍ കാര്‍ഷികവൃത്തിയിലേക്ക് വരും. എന്റെ സുഹൃത്തായ നടന്‍ കൃഷ്ണപ്രസാദിനെ പോലുള്ള കര്‍ഷകര്‍ സര്‍ക്കാരിന് നല്‍കിയ നെല്ലിന്റെ വില കിട്ടാതെ തിരുവോണ നാളില്‍ ഉപവാസമിരിക്കുകയാണ്. അങ്ങിനെയുള്ള ഒരു തൊഴില്‍ മേഖലയില്‍ പുതുതലമുറ എങ്ങനെ കടന്നുവരും’ എന്ന് പറഞ്ഞത്. ജയസൂര്യ എന്റെ പേര് പറഞ്ഞത് അദ്ദേഹത്തിന് അടുത്തറിയുന്ന ഒരു കര്‍ഷകന്‍ എന്ന നിലയ്ക്കാണ്. എന്നാല്‍ ആ മറുപടി വിവാദമാക്കുകയും വിഷയം എന്നില്‍ കേന്ദ്രീകരിച്ച് എന്റെ രാഷ്ട്രീയ നിലപാടും പശ്ചാത്തലവും എടുത്ത് പറഞ്ഞ് വ്യക്തിപരമായി എന്നെ അക്രമിച്ച് സംഘിപ്പട്ടം ചാര്‍ത്തി വിഷയം വഴിതിരിച്ച് വിടാനാണ് മന്ത്രി അടക്കമുള്ളവര്‍ ശ്രമിച്ചത്. മുപ്പതിനായിരത്തിലധികം നെല്‍കൃഷിക്കാര്‍ക്ക് അപ്പോഴും വില്പന നടത്തിയ നെല്ലിന്റെ വില നല്‍കിയിരുന്നില്ല എന്ന് മന്ത്രി മറന്നുപോയി.
വില്‍ക്കുന്ന നെല്ലിന്റെ വില കര്‍ഷകന് നല്‍കുന്നത് ബാങ്ക് വായ്പയായിട്ടാണ് എന്നതാണ് അതിനേക്കാള്‍ ആശ്ചര്യം. പല കര്‍ഷകരും ഇത് അറിഞ്ഞിരുന്നില്ല. ഈ വിവാദം ഉയര്‍ന്നപ്പോള്‍ ഞാന്‍ പറഞ്ഞിട്ടാണ് മിക്ക കര്‍ഷകരും വായ്പയുടെ കാര്യം അറിയുന്നത് തന്നെ. ഇടതുപക്ഷ ആഭിമുഖ്യമുള്ള കര്‍ഷകര്‍ ആദ്യം അത് വിശ്വസിച്ചതു പോലുമില്ല. ഞാന്‍ എന്തോ രാഷ്ട്രീയ താല്പര്യം വച്ച് പറയുന്നതാണ് എന്നാണ് അവര്‍ ധരിച്ചിരുന്നത്. എന്നാല്‍ ആലപ്പുഴയിലേയും അമ്പലപ്പുഴയിലേയും കര്‍ഷകരായ പ്രസാദും രാജപ്പന്‍ ചേട്ടനും ആത്മഹത്യ ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞകാര്യം ശരിയായിരുന്നുവെന്ന് വ്യക്തമായി. കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങി അതിന്റെ വില അവന് വായ്പയായി നല്‍കി അവരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഈയടുത്ത് സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ കൃഷി മന്ത്രിയെ വേദിയിലിരുത്തി കൊണ്ട് പറഞ്ഞത്, കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കിലും വലിയ കുഴപ്പമൊന്നുമില്ല, അരി തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമൊക്കെ കൊണ്ടുവരാം എന്നാണ്. പുതിയ തലമുറ കൃഷിരംഗത്ത് വരുന്നില്ലെന്ന് പറഞ്ഞ കൃഷി മന്ത്രി ഈ പ്രസ്താവന തിരുത്തിക്കാനോ ഇതിന് മറുപടി കൊടുക്കാനോ തയ്യാറാകാതെ ചിരിച്ചു കൊണ്ടിരിക്കുക മാത്രമാണ് ചെയ്തത്. ഈ മന്ത്രിക്ക് എന്ത് ആത്മാര്‍ത്ഥതയാണ് കര്‍ഷകരോടും കൃഷി വകുപ്പിനോടും ഉണ്ടാകുക എന്ന് നാം ചിന്തിക്കണം. തമിഴ്‌നാട്ടില്‍ നിന്ന് അരി കൊണ്ടു വരാം എന്ന് പറഞ്ഞവര്‍ കൃഷിയെക്കുറിച്ച് പഠിക്കാന്‍ പോയത് ഇസ്രായേലിലേക്കാണ്. നമ്മുടെ ഭൂപ്രകൃതിയുമായോ കാലാവസ്ഥയുമായോ സാഹചര്യവുമായോ യാതൊരു ബന്ധവുമില്ലാത്ത അവിടെ പോയി എന്ത് കൃഷിരീതിയാണ് ഇവര്‍ പഠിച്ചത്? വെറുതെ ഒരു സുഖവാസ യാത്ര നടത്തുകയും നാലഞ്ച് കോടി രൂപ പൊടിക്കുകയും ചെയ്തതല്ലാതെ. മലയാളികളെ നിരന്തരം വിഡ്ഢികളാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
പത്ത് മാസം മുമ്പ് അരിയുടെ വില പെട്ടെന്ന് കൂടി. മൂന്ന് വര്‍ഷം മുമ്പ് വരെ 28 രൂപ കിലോയ്ക്ക് ഉണ്ടായിരുന്നത് ഇപ്പോള്‍ 60 – 65 രൂപയാണ്. ഇവിടുത്തെ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ആന്ധ്രയ്ക്ക് പോയി അവിടുത്തെ മന്ത്രിയെ കണ്ട് പറഞ്ഞു, ഞങ്ങള്‍ അഡ്വാന്‍സ് ആയി പണം തരാം, നിങ്ങള്‍ കൃഷി ചെയ്ത് നെല്ലുണ്ടാക്കി അരിയാക്കി ഞങ്ങള്‍ക്ക് തരണം എന്ന്. പുതിയ തലമുറ കൃഷിരംഗത്ത് കടന്നുവരുന്നില്ലെന്ന് പറയുന്ന മന്ത്രി, പാവം പിടിച്ച ഇവിടുത്ത കര്‍ഷകന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഉല്പന്നത്തിന്റെ വില നല്‍കാതെ നിലവില്‍ ഉള്ള കര്‍ഷകര്‍ കൂടി ഈ രംഗത്തു നിന്ന് ഒഴിഞ്ഞു പോകാനുള്ള പണിയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ കര്‍ഷകന്റെ മരണമൊഴി എടുക്കേണ്ട സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്.
കേരളം പല കാര്യത്തിലും കേന്ദ്രത്തിന്കണക്ക് കൊടുക്കാറില്ല എന്ന് ഇപ്പോഴാണ് നാം അറിയുന്നത്. കേന്ദ്രം നിലപാട് കര്‍ക്കശമാക്കിയപ്പോള്‍ പിണറായി സര്‍ക്കാര്‍ ധൃതി പിടിച്ച് ഓഡിറ്റിങ്ങിന് തയ്യാറായി. ഇതില്‍ നിന്നും കേരള സര്‍ക്കാരിന്റെ കള്ളക്കളി മനസ്സിലാക്കാമല്ലോ. ഇവര്‍ ആടിനെ പട്ടിയാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ സര്‍ക്കാരിനോട് ഞങ്ങള്‍ നല്‍കിയ ഉല്പന്നത്തിന്റെ വിലയാണ് ചോദിക്കുന്നത്. തന്നുകൊണ്ടിരുന്ന28രൂപ 20 പൈസയില്‍ 20 രൂപ 40 പൈസ കേന്ദ്ര ഗവണ്‍മെന്റിന്റേതാണ്. 7 രൂപ 80 പൈസ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റേതായി പറയുന്നത്. യഥാര്‍ത്ഥത്തില്‍ 11 രൂപ ചില്ലറ പൈസയാണ് സംസ്ഥാന ഗവണ്‍മെന്റ് നല്‍കേണ്ടത്. എന്നാല്‍ കേന്ദ്ര ഗവന്മെന്റ് നെല്‍ വില കൂട്ടുന്നതിനനുസരിച്ച് സംസ്ഥാനം അവരുടെ വിഹിതം കുറയ്ക്കുന്ന അവസ്ഥയാണുള്ളത്. മുമ്പൊക്കെ കേന്ദ്രം കൂട്ടുന്നതിനനുസരിച്ച് സംസ്ഥാനവും കൂട്ടുമായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ നേരെ മറഞ്ഞിരിക്കുകയാണ്. ഇനി കേന്ദ്ര ഗവണ്‍മെന്റ് എന്തെങ്കിലും തരാന്‍ ബാക്കി ഉണ്ടെങ്കില്‍ കണക്ക് വ്യക്തമാക്കിയാല്‍ തരാം എന്നു കൂടി കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുകയാണ്.
കര്‍ഷകര്‍ പാടത്ത് കൃഷി ചെയ്യുന്നത് ലാഭത്തിനു വേണ്ടിയല്ല. അതിലുപരി മാനസികമായ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയാണ്. കൃഷിയെ ഒരു കച്ചവടമായല്ല ഞാന്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ കാണുന്നത്. കൃഷി ചെയ്ത് ലക്ഷാധിപതിയോ കോടീശ്വരനോ ആയ ഒരാളെ കുറിച്ചും നമ്മളൊന്നും കേട്ടിട്ടില്ല. കുറേ പേര്‍ പാരമ്പര്യമായി ചെയ്തുപോരുന്നതുകൊണ്ട് കൃഷി ചെയ്യുന്നു എന്ന് മാത്രം. മറ്റു ചിലര്‍ കൃഷിയോട് താല്പര്യം തോന്നി കൃഷി ചെയ്യുന്നു. അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അച്ഛന്‍ എന്‍.പി.ഉണ്ണിപ്പിള്ളയുടെ പിന്‍ഗാമിയായാണ് ഞാന്‍ ഈ മേഖലയിലേക്ക് കടന്നുവന്നത്. മറ്റ് പലരും ഇങ്ങിനെത്തന്നെയാണ്. കേവലം രണ്ടര ലക്ഷം പേര്‍ മാത്രമാണ് നെല്‍കൃഷി ചെയ്യുന്നവരായി കേരളത്തില്‍ ഉള്ളത്.
കൃഷിക്കാരനെ ആ മേഖലയില്‍ നിലനിര്‍ത്തണമെങ്കില്‍ അവന് സര്‍ക്കാര്‍ വേണ്ട രീതിയിലുള്ള സഹായം നല്‍കണം. ഭാര്യയുടെ കെട്ടുതാലി പണയം വച്ചോ പുരയിടവും വസ്തുവകകളും പണയം വച്ചോ ആണ് പലരും കൃഷി ചെയ്യുന്നത്. വിളവെടുപ്പ് നടന്നാല്‍ അവരുടെ ഉല്പന്നത്തിന്റെ വില എത്രയും പെട്ടെന്ന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അത് ബാങ്ക് വായ്പയായിട്ടല്ല നല്‍കേണ്ടത്. ഞങ്ങള്‍ കൊടുത്ത നെല്ലിന്റെ തൂക്കവും അളവും റസീപ്റ്റും ഞങ്ങളുടെ കയ്യില്‍ ഉള്ളപ്പോള്‍ പിന്നെന്തിനാണ് ഞങ്ങള്‍ക്ക് സപ്ലൈക്കോ ഗ്യാരന്റിയായി നിന്നുകൊണ്ട് പണം വായ്പയായി നല്‍കുന്നത്? മറ്റെന്തെങ്കിലും ആവശ്യത്തിനായി, ഉദാഹരണത്തിന് വിദ്യാഭ്യാസ വായ്പയോ ഭവന വായ്പയോ വാഹന വായ്പയോ എടുക്കുവാനായി പോകുമ്പോഴാണ് തന്റെ പേരില്‍ മറ്റൊരു വായ്പ ഉണ്ടെന്ന് പാവപ്പെട്ട കര്‍ഷകന്‍ അറിയുന്നത്. അപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെടതായി കര്‍ഷകന്‍ തിരിച്ചറിയുന്നത്.
പണ്ടുള്ളവര്‍ പറയും, ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം എന്ന്. തൊഴുതില്ലെങ്കിലും പുറംകാലുകൊണ്ട് തൊഴിക്കാതിരിക്കാനെങ്കിലും സന്മനസ്സ് കാണിക്കണം. ഒരു നേരമെങ്കിലും അരിയാഹാരം നിര്‍ബന്ധമുള്ളവരാണ് മലയാളികള്‍. അങ്ങനെ നോക്കുമ്പോള്‍ നിലവില്‍ നെല്ല് കൃഷിചെയ്യുന്ന കുറച്ചുപേരെയെങ്കിലും ഈ രംഗത്ത് പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഇന്നത്തെ നിലയില്‍ പോയാല്‍ മറ്റ് സംസ്ഥാനങ്ങള്‍ ഭക്ഷ്യോത്പാദനത്തില്‍ ബഹുദൂരം മുന്നോട്ട് പോയി സ്വയം പര്യാപ്തതയിലെത്തുമ്പോള്‍ കേരളം കേവലം ഉപഭോക്തൃ സംസ്ഥാനമായി മാത്രം നിലനില്‍ക്കും. ഇപ്പോള്‍ തന്നെ 80% ഉപഭോക്തൃ സംസ്ഥാനമായ കേരളം നൂറുശതമാനത്തിലേക്ക് കടക്കും കൃഷി ലോബികള്‍ക്ക് കേരളത്തെ ഒറ്റുകൊടുക്കുന്ന പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്. ഇതാണ് കേരളത്തില്‍ കൃഷിവേണ്ട, തമിഴ്‌നാട്ടിലും ആന്ധ്രയിലുമൊക്കെ കൃഷി മതി എന്ന പ്രസ്താവനയിലൂടെ മന്ത്രി പറഞ്ഞത്.
കേരളത്തില്‍ 28 ലക്ഷം പേരാണ് നിലവില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി കിസാന്‍ പദ്ധതിയിലൂടെ വര്‍ഷം 6000 രൂപ കൃഷി ആനുകൂല്യം കൈപ്പറ്റുന്നത്. 33 ലക്ഷം പേര്‍ ആയിരുന്നത് ഒറ്റ നോട്ടത്തിലുള്ള അന്വേഷണം നടത്തിയപ്പോഴാണ് 5 ലക്ഷം കുറഞ്ഞത്. കേരളത്തില്‍ ഇന്ന് 28 ലക്ഷം കര്‍ഷകര്‍ ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. എല്ലാ മേഖലയിലും കൂടി ഏറിയാല്‍ 7- 8 ലക്ഷം കര്‍ഷകര്‍ മാത്രമേ ഉണ്ടാകൂ. 28 ലക്ഷം പേര്‍ ഉണ്ടായിരുന്നെങ്കില്‍ ഏറ്റവും വലിയ കാര്‍ഷിക ഉല്പന്ന കയറ്റുമതി സംസ്ഥാനമായി കേരളം മാറിയേനേ. ഇത്തരത്തില്‍ അനര്‍ഹര്‍ ആനുകൂല്യം കൈപ്പറ്റുമ്പോള്‍ യഥാര്‍ത്ഥ കൃഷിക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് ഇല്ലാതാകുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഫണ്ട് അടിച്ചു മാറ്റാനുള്ള വലിയൊരു ലോബി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നസംശയം ബലപ്പെടുത്തുന്നതാണ് ഈ വസ്തുത. അത് വെളിച്ചത്ത് കൊണ്ടു വരേണ്ടിയിരിക്കുന്നു.
മറ്റൊരു പ്രധാന കാര്യം കാര്‍ഷിക ബഡ്ജറ്റ് ആണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒരു കാര്‍ഷിക ബഡ്ജറ്റ് ഉണ്ടാകും. എന്നാല്‍ ഇന്നുവരെ കേരളത്തില്‍ ഒരു കാര്‍ഷിക ബഡ്ജറ്റ് ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ കര്‍ഷകന് യാതൊരുവിധ പ്രാധാന്യവും നല്‍കാത്തതുകൊണ്ടാണ് ഇതിനെക്കുറിച്ച് ചിന്തിക്കാത്തത്. പാവപ്പെട്ടവരുടെ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇന്നും കോരന് കഞ്ഞി കുമ്പിളില്‍ മതി എന്നാണ് ചിന്തിക്കുന്നത്. ഇങ്ങനെ പോയാല്‍ കേരളം കൃഷി വിമുക്തമാവാന്‍ അഞ്ച് വര്‍ഷത്തില്‍ അധികം വേണ്ടി വരില്ല എന്നാണ് തോന്നുന്നത്.