‘ജുമ്പാ ലാഹിരി’ ഇന്‍ഡോ അമേരിക്കന്‍ എഴുത്തുകാരിയാണ്. ബ്രിട്ടനില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന ജുമ്പ ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് പലപ്പോഴും എഴുതാറുള്ളത്. അവരുടെ Interpreter of Maladies എന്ന കൃതിക്ക് 2000ലെ പുലിസ്റ്റര്‍ സമ്മാനം ലഭിച്ചു. അമേരിക്കക്കാരുടെ നൊബേല്‍ പ്രൈസ് ആയി കണക്കാക്കുന്ന പുലിസ്റ്റര്‍ അങ്ങനെ നിസ്സാരന്മാര്‍ക്കൊന്നും കൊടുക്കാറില്ല. പുലിസ്റ്റര്‍ ലഭിച്ചു എന്നു പറഞ്ഞാല്‍ അത് നൊബേല്‍ പ്രൈസിന്റെ മുന്നോടിയെന്നാണ് പൊതുവെ പറയാറ്. പുലിസ്റ്ററിനുശേഷം വലിയ സമ്മാനങ്ങള്‍ പലതും ജുമ്പയെ തേടിയെത്തി. 1999-ല്‍ത്തന്നെ ഒ. ഹെന്റി പുരസ്‌കാരം അവര്‍ നേടിയിരുന്നു. പെന്‍ഹെമിങ്‌വേ അവാര്‍ഡ്, ഫ്രാങ്ക് ഒ കോര്‍ണര്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് സ്റ്റോറി അവാര്‍ഡ്, അന്‍പതിനായിരം ഡോളര്‍ സമ്മാനത്തുകയുള്ള ഡിഎസ്‌സി പ്രൈസ് അങ്ങനെ നൊബേല്‍ ഒഴികെ പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ പലതും അവര്‍ നേടി.
ബംഗാളി വേരുകളുള്ള ഈ മറുനാടന്‍ എഴുത്തുകാരി ബംഗാളുമായി ബന്ധപ്പെട്ട പലതും കഥകളില്‍ എഴുതിയിട്ടുണ്ട്. ഏറ്റവും അത്ഭുതപ്പെടുത്തുന്ന വസ്തുത ഇറ്റാലിയന്‍ ഭാഷ പഠിച്ച് ആ ഭാഷയില്‍ സാഹിത്യരചന നടത്താന്‍ ഇവര്‍ തുനിഞ്ഞതാണ്. ഇറ്റാലിയന്‍ കൃതികള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുകയും ആ ഭാഷയില്‍ നോവല്‍ പോലും പ്രസിദ്ധീകരിക്കുകയും ചെയ്തു. അതൊക്കെ ഒരു സര്‍ഗാത്മക എഴുത്തുകാരിക്ക് സാധ്യമാകുന്ന കാര്യമല്ല. രണ്ടുഭാഷകളില്‍ വലിയ പാണ്ഡിത്യമാര്‍ജ്ജിച്ച് രണ്ടിലും ഒരുപോലെ എഴുതുക എന്നത് കുറച്ച് അസാധാരണത്വമുള്ള സംഗതിയാണ്. അത്തരക്കാര്‍ പൊതു വെ സര്‍ഗ്ഗാത്മക എഴുത്തുകാര്‍ എന്നതിനേക്കാള്‍ ഭാഷാപാണ്ഡിതരെന്ന നിലയിലാണ് അറിയപ്പെടുക.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജുമ്പാലാഹിരിയുടെ കഥാസമാഹാരമായ വ്യാധികളുടെ വ്യാഖ്യാതാവ് ( Interpreter of Maladies) എന്ന ഒന്‍പതു കഥകളുടെ സമാഹാരം വായിച്ചപ്പോള്‍ അതില്‍ വിശേഷവിധിയാ എന്തെങ്കിലുമുള്ളതായി തോന്നിയിരുന്നില്ല. പുലിസ്റ്റര്‍ സ മ്മാനമൊക്കെ നേടിയെടുക്കാന്‍ തക്ക എന്തു മാഹാത്മ്യമാണ് ആ കൃതിക്ക് ഉള്ളത് എന്നു തോന്നിപ്പോയി. സൂക്ഷ്മമായ ചില മാനസികാപഗ്രഥനങ്ങളൊക്കെ ഉണ്ടെന്നു വേണമെങ്കില്‍ പറയാം. പക്ഷേ അതൊക്കെ മറ്റ് പലകാര്യകളെ കുറച്ചുകൂടി മിഴിവുറ്റ രീതിയില്‍ മുന്‍കാലങ്ങളില്‍ സ്വയം അവതരിപ്പിച്ചു കഴിഞ്ഞവയാണെന്നു പറയാറുണ്ട്. ഒന്‍പതു കഥകളില്‍ ഏറ്റവും പ്രധാനമായി അവര്‍ കണക്കാക്കുന്നത് ഇന്റര്‍പ്രെറ്റര്‍ ഓഫ് മാലഡീസ് ആയതുകൊണ്ടാണല്ലോ. സമാഹാരത്തിന് ആ പേരിട്ടത്.
ബംഗ്ലാദേശ് യുദ്ധത്തിന്റെയും വിഭജനത്തിന്റെയും പശ്ചാത്തലത്തിലെഴുതിയ ‘When Mr. Pirzada came to dine”, വിവാഹശേഷം അപരിചിതരെപ്പോലെ ഒരു വീട്ടില്‍ കഴിയുന്ന സുകുമാര്‍, ശോഭ ദമ്പതികള്‍ ഒരു വൈദ്യുതി തകരാറിനെ തുടര്‍ന്ന് ഇരുട്ടിലാകുന്നതോടുകൂടി പരസ്പരം അടുക്കുന്നതിന്റെ കഥ പറയുന്നു. A Temporary matter, മിറാന്‍ഡ എന്ന വെള്ളക്കാരിക്ക് വിവാഹിതനായ ദേവ് എന്ന ഇന്ത്യക്കാരനോടുണ്ടാകുന്ന ബന്ധത്തിന്റെ കഥയാണ്. ‘Sexy’ തുടങ്ങി ഒന്‍പതുകഥകളില്‍ മൂന്നാമത്തേതാണ് ‘Interpreter of Maladies’. മിസ്റ്റര്‍ ദാസ്, മിസിസ് ദാസ്, അവരുടെ കുടുംബം മിസ്റ്റര്‍ കപാസി എന്ന ടൂര്‍ ഗൈഡിനെ ഡ്രൈവറാക്കി ഇന്ത്യയില്‍ ടൂറിനെത്തുന്നതാണ് കഥ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും, കുട്ടികളുടെ കാര്യത്തില്‍ അവര്‍ക്കു വലിയ നിയന്ത്രണമില്ലാത്തതുമൊക്കെ കപാസി ശ്രദ്ധിക്കുന്നു. ഇതിനിടയില്‍ തന്റെ ഒരു കുട്ടിയുടെ അച്ഛന്‍ മിസ്റ്റര്‍ ദാസല്ല എന്ന രഹസ്യം അവര്‍ കപാസിയുമായി പങ്കുവയ്ക്കുന്നു. കപാസിയുടെ തൊഴിലിനെ ഭാര്യ വെറുക്കുന്നതിനു കാരണം ഡോക്ടര്‍മാരുടെ മുന്‍പില്‍ ഒരു ദ്വിഭാഷിയെപ്പോലെ അയാള്‍ പ്രവര്‍ത്തിച്ചിട്ടും സ്വന്തം കുട്ടിയെ ടൈഫോയ്ഡ് മരണത്തില്‍ നിന്നും രക്ഷിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല എന്നതിനാലാണ്. കപാസി ഇതിനിടയില്‍ തന്റെ വിലാസവും മിസിസ് ദാസിന് കൈമാറുന്നു. എന്നാല്‍ കുരങ്ങന്മാര്‍ അവരുടെ മകനെ ആക്രമിക്കുകയും കപാസി കുഞ്ഞിനെ രക്ഷിക്കുകയും ചെയ്യുന്നു. കുട്ടിയുടെ മുട്ടിലെ മുറിവില്‍ ബാന്‍ഡേജ് ഒട്ടിക്കാനും അവന്റെ മുടിചീകാനുമൊക്കെ മിസിസ് ദാസ് ശ്രമിക്കുന്നതിനിടയില്‍ കപാസി അഡ്രസ് എഴുതിക്കൊടുത്ത പേപ്പര്‍ പറന്ന് പോകുന്നു.
സാധാരണ വായനയില്‍ എന്തെങ്കിലും മഹത്വം ഈ കഥയില്‍ ഉള്ളതായി അനുഭവപ്പെടുന്നില്ല. എങ്കിലും പുലിസ്റ്റര്‍ കിട്ടിയ കൃതിയെ വിലകുറച്ചു കാണാന്‍ കഴിയുമോ? അമേരിക്കയിലും സമ്മാനങ്ങളൊക്കെ കൊടുക്കുന്നതില്‍ ഇവിടെയുള്ളതുപോലെ വ്യക്തിബന്ധങ്ങള്‍ കാരണമാകാറുണ്ടോ എന്തോ? അറിയില്ല. പ്രത്യക്ഷത്തില്‍ ഒരു മഹത്വവും ജുമ്പാ ലാഹിരിയുടെ കഥകള്‍ക്ക് ഉള്ളതായി എനിക്കു തോന്നിയില്ല.
സുനീത ബാലകൃഷ്ണന്‍ ഭാഷാപോഷിണിയില്‍ (നവംബര്‍) ‘ജുമ്പാലാഹിരി മൂന്നാം മൊഴിയുടെ ഉന്മാദം’ എന്നൊക്കെ എഴുതിയിരിക്കുന്നു. ഒരു വലിയ ഭാഷാ പണ്ഡിതയാണ് ജുമ്പാ എന്നു സമര്‍ത്ഥിക്കാം. എന്നാല്‍ മഹതിയായ ഒരു കാഥികയാണെന്നു പറയാന്‍ വയ്യ. ഇനി നൊബേല്‍ പ്രൈസ് തന്നെ കിട്ടിയാലും അഭിപ്രായം മാറ്റാന്‍ വയ്യ. 2013ലെ മാന്‍ ബുക്കര്‍ സമ്മാനപ്പട്ടികയില്‍ കയറിപ്പറ്റിയ ലാഹിരിയുടെ നോവല്‍ ‘The Low land’ കഥകള്‍ പോലെയല്ല, അതില്‍ ജീവിതം തുടിക്കുന്നുണ്ട്. ബംഗാളും നക്‌സല്‍ മൂവ്‌മെന്റും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ആ കൃതി പാരായണ ക്ഷമതയുള്ളതാണ്. എട്ടുഭാഗങ്ങളുള്ള ഈ നോവല്‍ പാശ്ചാത്യര്‍ ഇന്ത്യയില്‍ നിന്നുവായിക്കാന്‍ ആഗ്രഹിക്കുന്നതെല്ലാം ചേര്‍ത്തുവച്ചിരിക്കുന്ന ഒന്നാണെന്നു പറയാം. ബംഗാളില്‍ ജനിക്കാതിരുന്നിട്ടും ഒരു ബംഗാളിയാണു താനെന്ന തിരിച്ചറിവ് നോവലിസ്റ്റില്‍ ആഴത്തില്‍ വേരുപിടിച്ചിരിക്കുന്നതായി ഈ കൃതി വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു. സുഭാഷ്, ഉദയന്‍ എന്ന റ്റോളിഗഞ്ചുകാരായ സഹോദരന്മാരുടെ ജീവിതം നക്‌സല്‍ ബാരിയിലെ സംഭവവികാസങ്ങളുടെ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. ഉദയന്‍ തീവ്രവാദികളോടൊപ്പം ചേരുന്നതും അതിന്‍ഫലമായിത്തന്നെ പോലീസിനാല്‍ കൊല്ലപ്പെടുന്നതുമൊന്നും നോവലിസ്റ്റ് ന്യായീകരിക്കുന്നില്ല എന്നതു ശ്രദ്ധേയമാണ്. നക്‌സലൈറ്റുകള്‍ നടത്തുന്ന (മാവോയിസ്റ്റുകളിലൂടെ ഇന്നും അതു തുടരുന്നുണ്ടല്ലോ) രക്തച്ചൊരിച്ചിലിനെ എഴുത്തുകാരി ന്യായീകരിക്കുന്നില്ല. സാധാരണ പാശ്ചാത്യ എഴുത്തുകാര്‍ ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ന്യായീകരണം അവതരിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ജുമ്പാ അതു ചെയ്യുന്നില്ല. അതില്‍ നിന്നു മനസ്സിലാക്കേണ്ടത് ലണ്ടനില്‍ ജനിച്ച് അമേരിക്കക്കാരിയായി വളര്‍ന്നിട്ടും അവര്‍ ഒരു ഇന്ത്യന്‍ മനസ്സ് സൂക്ഷിക്കുന്നുണ്ട് എന്നാണ്.
മലയാളത്തിലെ ഭാഗ്യവാന്മാരായ എഴുത്തുകാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം എസ്. ജോസഫിന് കൊടുക്കണം. അദ്ദേഹത്തിന്റേതായി ഒരു നല്ല കവിതയും വായിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നിട്ടും സാഹിത്യ അക്കാദമി പുരസ്‌കാരം പോലും ഈ കവിയെ തേടിയെത്തി. അതിനു പിറകിലുള്ള മായാജാലം എന്താണോ എന്തോ? ഈ ലക്കം ഭാഷാപോഷിണിയിലും അത്തരത്തില്‍ ഒരു മായാജാലം ഉണ്ട് കവിതയെന്ന് വിളിക്കാന്‍ വയ്യ. പേരിട്ടിരിക്കുന്നത് ‘അഭിസാരിക’ എന്നാണ്. പഴയ വാസവദത്തയുടെ കഥ മുതല്‍ ഫ്രഞ്ചുകാരനായ എമിലി സോളയുടെ ‘നാന’യും സ്വന്തം കഥ പറയുന്നതിലൂടെ നളിനി ജമീലയുമൊക്കെ ഇത്തരം സംഗതികളെത്തന്നെ സാഹിത്യത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ജോസഫ് എഴുതുന്നതുപോലെ പൊള്ളയായ ഒരു അഭിസാരികയെ ആരും അവതരിപ്പിക്കുന്നില്ല. ജോസഫിന്റെ അഭിസാരികയ്ക്ക് ഭര്‍ത്താവുണ്ട് എന്നത് ഒരു സവിശേഷതയാണ്. ഭാര്യമാരുടെ അഭിസാരികാവൃത്തിയ്ക്ക് ‘പിമ്പു’കളായി പ്രവര്‍ത്തിക്കുന്ന ചില ഭര്‍ത്താക്കന്മാരുള്ളതായി കേട്ടിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവിനെ ഉറക്കിക്കിടത്തിയിട്ട് അഭിസാരികാവൃത്തിക്കു പോകുന്നവരെ കുറിച്ച് അറിയില്ല. അങ്ങനെയും ചിലര്‍ ഉണ്ടാവും. ഭര്‍ത്താവ് ഉറങ്ങുമ്പോള്‍ അന്യന്റെ ഗിറ്റാര്‍വാദനം ശ്രദ്ധിച്ചു നില്‍ക്കുന്ന ഇത്തരം സ്ത്രീകളെ പക്ഷേ ‘അഭിസാരിക’ എന്നു വിളിക്കാറില്ല. ആ വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും കവിക്ക് അറിയില്ല എന്നുവരുമോ?
ജയശ്രീ പള്ളിക്കലിന്റെ ഭാഷാപോഷിണി കവിത ‘ഒരുത്തി’ സൂക്ഷ്മമായ വായന ആവശ്യപ്പെട്ടുന്ന രചനയാണ്. ഒറ്റവായനയില്‍ കവിതയുടെ വ്യംഗ്യങ്ങളെല്ലാം വായിച്ചെടുക്കുക സാധ്യമല്ല. നല്ല കവിത അങ്ങനെതന്നെ ആയിരിക്കണമല്ലോ.
”പലര്‍ക്കു പങ്കുവച്ചെടുത്തു
തന്നൊരാ
രസക്കുടുക്കയെന്‍ രസം
കുടികുടിക്കുമ്പോള്‍
പലര്‍ക്കു കൈമാറിത്തഴക്ക
മാര്‍ന്നൊരാ
ക്കിതപ്പുകള്‍ എന്നെ ബലി
ക്കെടുക്കുമ്പോള്‍’
ഈ വരികളില്‍ വൈയക്തികാനുഭവങ്ങളുടെ ചൊരുക്ക് നമുക്ക് വായിച്ചെടുക്കാനാവും. സ്വന്തം അനുഭവങ്ങളിലൂടെ ആത്മാവിലേയ്ക്ക് ചുഴിഞ്ഞു നോക്കാന്‍ കഴിയുമ്പോഴാണല്ലോ മെച്ചപ്പെട്ട രചനകള്‍ ഉണ്ടാകുന്നത്. സമാനമായ വരികള്‍ ജയശ്രീയുടെ മറ്റു ചില കവിതകളിലും വായിച്ചതായി ഓര്‍മ വരുന്നു. കവിത അവസാനിക്കുമ്പോള്‍ ‘ഗരളരാത്രി പോല്‍ വിശുദ്ധനായി ഞാന്‍’ എന്നാണ് നിര്‍ത്തിയിരിക്കുന്നത്. ‘വിശുദ്ധ’ എന്ന സ്ത്രീലിംഗം ഉപയോഗിക്കാത്തത് കവിയുടെ ആത്മവത്ത ഉയര്‍ത്തിപ്പിടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നു തോന്നുന്നു. ‘ഗരളരാത്രി’ നല്ല സമസ്തപദം തന്നെ. കവിക്ക് അഭിനന്ദനങ്ങള്‍.