ഒരു പ്രകോപനവുമില്ലാതിരുന്ന സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിന് ഏകപക്ഷീയവും അപ്രതീക്ഷിതവുമായി ഹമാസ് ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടത്. ഇതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ യുദ്ധത്തിലേക്ക് നിര്‍ബന്ധിതരായത്. ഇസ്രയേലിനെ യുദ്ധത്തിലേക്ക് തള്ളിവിട്ട സാഹചര്യം പരിഗണിക്കാതെ ഇസ്രയേലിന്റെ പ്രത്യാക്രമണത്തെക്കുറിച്ചു മാത്രമാണ് കേരളത്തിലെ സി.പി.എമ്മും, കോണ്‍ഗ്രസും സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഇവര്‍ തീവ്രവാദത്തെ തള്ളിപ്പറയാതെ ഇവിടത്തെ മുസ്ലീം വോട്ടുബാങ്കില്‍ കണ്ണുംനട്ട,് മതം മാത്രമാണ് മാനദണ്ഡമാക്കിക്കൊണ്ടിരിക്കുന്നത്. ഹമാസ് ഭീകരര്‍ ഇസ്രയേലിനെ ആക്രമിച്ചതിനെ തുടര്‍ന്നുള്ള തിരിച്ചടിയാണ് ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന സത്യം മറച്ചുപിടിച്ചുകൊണ്ടാണ് ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ എന്തൊക്കെ പറഞ്ഞാലും, മാനുഷികമൂല്യങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമപ്പുറം മതത്തിലൂന്നിയ വോട്ടുബാങ്ക് ഫാക്ടറാണ് ഈ രാഷ്ട്രീയ പാര്‍ട്ടികളെ നയിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ 24 ശതമാനത്തിലധികം മുസ്ലിങ്ങള്‍ ഉള്ളതിനാലും, ചില മണ്ഡലങ്ങളില്‍ ഇവര്‍ നിര്‍ണായകമായതിനാലും, ഹമാസ് ഭീകരതയെ ഇവര്‍ അപലപിക്കുന്നില്ല. മറിച്ച്, ജൂതര്‍ക്കാണ് കേരളത്തില്‍ വോട്ടുബാങ്ക് ഉണ്ടായിരുന്നതെങ്കില്‍, ഇവരുടെ മാനുഷികമൂല്യങ്ങള്‍ ഇസ്രയേലിനോടൊപ്പമാകുമായിരുന്നു.
ഹമാസ് ഭീകരര്‍ പലസ്തീന്‍കാര്‍ക്കുവേണ്ടിയാണോ നിലനില്‍ക്കുന്നത്? അല്ല! പലസ്തീനില്‍ ഒരു ഭരണകൂടമുണ്ട്. ഇപ്പോള്‍ അവിടത്തെ പ്രസിഡന്റ് മുഹമ്മദ് അബ്ബാസാണ്. 2004 ല്‍ അരാഫത്തിന്റെ മരണശേഷം പലസ്തീന്‍ ഭരണകൂടത്തില്‍ നിന്നും 2007 ല്‍ ഫത്താപാര്‍ട്ടിയുമായുള്ള സായുധപോരാട്ടത്തിലൂടെ ഹമാസ് ഗാസാ മുനമ്പിന്റെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. അതിനുശേഷമാണ് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടങ്ങുന്നത്. ഗാസായുടെ ഭരണത്തിലേറിയ ഹമാസ് ഭരണകൂടം രാജ്യവികസനത്തിനോ ജനക്ഷേമത്തിനോ വേണ്ടി ഇതുവരെ ശ്രമിച്ചിട്ടില്ല. അവര്‍ക്ക് ഇസ്രയേലികളെ ആക്രമിക്കുകയെന്ന ഒരു അജണ്ട മാത്രമേ ഉള്ളൂ. അവിടത്തെ ജനങ്ങള്‍ക്കു കൂടി വെള്ളമെത്തിക്കാനായി സമുദ്രജല ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മിക്കാനോ, വൈദ്യുതിയ്ക്കായി വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാനോ, വ്യവസായശാല കൊണ്ടുവരാനോ ശ്രമിച്ചില്ല. അവിടത്തെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഗാസായിലേക്ക് ഇസ്രായേലില്‍ നിന്നും എത്തിക്കൊണ്ടിരുന്ന വൈദ്യുതിയും ജലവും ഇപ്പോള്‍ ഇസ്രയേല്‍ വിച്ഛേദിച്ചിരിക്കുകയാണ്.
1947 ല്‍ ആ ഭൂപ്രദേശം രണ്ടായി വിഭജിച്ച് ‘ഇസ്രയേല്‍’ എന്നും ‘പലസ്തീന്‍’ എന്നും രണ്ടു രാജ്യങ്ങളായി യു.എന്‍ പ്രഖ്യാപിച്ചു. 1948 ല്‍ യു.എന്‍ പ്രഖ്യാപനം അനുസരിച്ച് നിലവില്‍ വന്ന ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിക്കാന്‍ പലസ്തീനും, മറ്റ് അറബ് രാജ്യങ്ങളും തയ്യാറായില്ല. യു.എന്‍ പ്രഖ്യാപനത്തെ തള്ളിക്കൊണ്ടും മുസ്ലീം രാജ്യങ്ങള്‍ക്കിടയില്‍ മറ്റൊരു രാജ്യം തങ്ങള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടും അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. 1948 ലെ ആ യുദ്ധത്തില്‍ ഇസ്രയേലിനോട് അടിയറവു പറഞ്ഞെങ്കിലും ആ രാജ്യത്തെ അംഗീകരിക്കാന്‍ അറബ് രാജ്യങ്ങള്‍ തയ്യാറായില്ല. ഇസ്രയേലിനെ പാടേ നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെ അറബ് രാജ്യങ്ങള്‍ ശക്തിയാര്‍ജ്ജിച്ച,് 1967 ല്‍ ശക്തമായ യുദ്ധം ആരംഭിച്ചു. ഈ യുദ്ധത്തില്‍ പലസ്തീന്‍ രാജ്യത്തിനു ഗാസാമേഖലയും വെസ്റ്റ് ബാങ്ക് മേഖലയും പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഈ യുദ്ധത്തില്‍ സഖ്യകക്ഷികളായ ഈ പ്രദേശത്തിന്റെ ചുറ്റുമുള്ള അറബ് രാജ്യങ്ങളുടെ പ്രദേശങ്ങള്‍ ഇസ്രയേല്‍ കൈവശപ്പെടുത്തി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസര്‍ സമാധാന സന്ധികളിലൂടെ നീങ്ങിയതിനാല്‍ പിടിച്ചെടുത്ത ഈജിപ്ഷ്യന്‍ പ്രദേശങ്ങള്‍ ഇസ്രയേല്‍ അവര്‍ക്ക് വിട്ടുകൊടുത്തു. പിടിച്ചെടുത്ത ജോര്‍ദാന്‍ പ്രദേശം ജോര്‍ദാനും സിറിയയില്‍ നിന്നും പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളിലെ സിംഹഭാഗവും സിറിയയ്ക്കും വിട്ടുകൊടുത്തു.
ഈ കാലഘട്ടത്തിലാണ് പലസ്തീനില്‍ ‘ഫത്താ’പാര്‍ട്ടിയും ‘ഹമാസും’ വളര്‍ന്നു വരുന്നത്. ഫത്താ പാര്‍ട്ടിയിലൂടെ പലസ്തീന്റെ അനിഷേധ്യനേതാവായി യാസര്‍ അരാഫത്ത് മാറി. തങ്ങള്‍ക്കു നഷ്ടപ്പെട്ട ഭൂപ്രദേശം തിരിച്ചു കിട്ടാനായി സഹായിക്കണമെന്ന് ലോകരാജ്യങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതിന്റെ ഫലമായി ഗാസാമേഖല ഇസ്രയേല്‍ പലസ്തീനു തിരിച്ചു നല്‍കുകയുണ്ടായി. യുദ്ധത്തില്‍ പിടിച്ചെടുത്ത വെസ്റ്റ്ബാങ്ക് പ്രദേശത്ത്, അഞ്ചുലക്ഷത്തോളം കുടുംബങ്ങളെ ഇസ്രയേല്‍ സര്‍ക്കാര്‍ കുടിയേറി പാര്‍പ്പിച്ചു.
യാസര്‍ അരാഫത്തിന്റെ മരണത്തെത്തുടര്‍ന്നു വന്ന കാലഘട്ടത്തില്‍ ഹമാസ്, പി.എല്‍.ഒയില്‍ (ഫത്താപാര്‍ട്ടി) നിന്നും ഗാസ പിടിച്ചെടുത്തശേഷം അവര്‍ ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിടാന്‍ തുടങ്ങി. ഈ റോക്കറ്റുകളെ മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇസ്രയേല്‍ നേരിട്ടുവെങ്കിലും, ചുരുക്കം ചിലതു ലക്ഷ്യത്തിലെത്തി. കൊച്ചുകുട്ടികളെയും സ്ത്രീകളെയും മനുഷ്യബോംബായി ഹമാസ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെ കൊന്ന് മരിച്ചാല്‍ ഉടന്‍ സ്വര്‍ഗ്ഗം കിട്ടുമെന്നാണ് തീവ്രവാദികളുടെ പ്രചരണം. പലരും അത് വിശ്വസിച്ച്, മനുഷ്യബോംബുകളായി മാറുന്നു. സ്ത്രീകളെയും കുട്ടികളെയും മറകളായി ഉപയോഗിക്കുന്നതിനാല്‍ ഹമാസിനെ ലക്ഷ്യം വച്ചുള്ള ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നു. ഹമാസ് നടത്തുന്ന ഓരോ ഭീകരാക്രമണത്തിനും, പതിന്മടങ്ങ് വരുന്ന തിരിച്ചടി ഇസ്രയേലി സൈന്യം നല്‍കിക്കൊണ്ടിരിക്കുന്നു. ഒക്‌ടോബര്‍ 7 ന് ഹമാസ് നടത്തിയ കിരാതമായ ഭീകരാക്രമണത്തിന്റെ തിക്തഫലങ്ങളാണ് അവര്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 1948, 1967, 1973 ലെ യുദ്ധങ്ങളില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ വീണ്ടും വീണ്ടും ഇസ്രയേലില്‍ കയറി ആക്രമണം നടത്തുകയും തിരിച്ചടി വാങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 1948 ലും 1967 ലും 1973 ലും ഇസ്രയേലില്‍ കയറി ആക്രമിച്ചപ്പോള്‍ കിട്ടിയ തിരിച്ചടി മറന്നുകൊണ്ടാണ് 2023 ല്‍ കയറി ഭീകരാക്രമണം നടത്തിയത്. ഇത്തവണ ഹമാസ് ഭീകരരെ പാടെ തുടച്ചുനീക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഇസ്രയേല്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.
അവിടെ ആദ്യം വേണ്ടത് ഫത്താപാര്‍ട്ടിയും ഹമാസും പരസ്പരം തല്ലാതെ ലക്ഷ്യബോധമുള്ള രണ്ടു രാഷ്ട്രീയ പാര്‍ട്ടികളാകണം. അതിനായി ഹമാസ് തീവ്രവാദം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. തുടര്‍ന്ന് ഇപ്പോള്‍ നിലനില്‍ക്കുന്ന പലസ്തീന്‍ മേഖലയും ഗാസാ മേഖലയും കൂടി ചേര്‍ന്ന് പലസ്തീന്‍ എന്ന ഒരൊറ്റരാജ്യം പ്രഖ്യാപിച്ച് അവിടെ സമാധാനത്തോടെ അന്തസ്സായി ജീവിക്കുകയാണ് വേണ്ടത്. ഒരു മരുഭൂമിയായി കിടന്ന ഇന്നത്തെ ഇസ്രയേല്‍ പ്രദേശത്തെ അവര്‍ സമ്പല്‍സമൃദ്ധമാക്കി മാറ്റിയെടുത്തപോലെ പലസ്തീനെയും സമ്പല്‍സമൃദ്ധമാക്കി മാറ്റിയെടുക്കണം.
അറബ്‌രാജ്യങ്ങള്‍ മതവികാരം ഉപേക്ഷിച്ച് ഹമാസിന്റെ ഭീകരപ്രവര്‍ത്തനത്തിനു ചൂട്ടുപിടിക്കാതെ അവിടത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു മാത്രം സഹായിക്കണം. എത്തിക്കുന്ന ധനസഹായം അതിനായിത്തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. ഇന്ത്യ സഹായമെത്തിച്ചത് പലസ്തീന്‍ ജനതയ്ക്കാണ്. അല്ലാതെ ഭീകരര്‍ക്കല്ല. അതേസമയം ഇന്ത്യ ഹമാസ് ഭീകരരുടെ ഇസ്രയേല്‍ കടന്നുകയറ്റത്തെയും ഭീകരാക്രമണത്തെ അപലപിക്കുകയും ചെയ്തു. യുദ്ധം വരുത്തിവച്ചതാണെന്നും അത് പലസ്തീന്റെ ഭാഗത്ത് നിന്നാണെന്നും ഇന്ത്യക്ക് നല്ല ബോധ്യമുണ്ട്. ഇസ്രയേല്‍ സൈന്യത്തില്‍ കൊല്ലപ്പെടുന്ന പലസ്തീനികളുടെയും കുട്ടികളുടെയും മരണങ്ങള്‍ മുതലാക്കാനും ഹമാസ് ശ്രമിക്കുന്നു. ഓരോ മരണവും ഓരോ ഘോഷയാത്രയാക്കി മാറ്റി, അറബ് രാജ്യങ്ങളുടെ മതവികാരം ഉയര്‍ത്തി ചൂഷണം ചെയ്യുകയാണ്. അറബ് രാജ്യങ്ങളില്‍ നിന്നു കിട്ടുന്ന വമ്പിച്ച ധനസഹായം കൊണ്ടാണ് ഹമാസ് വളരുന്നതും, റോക്കറ്റുകളും ആയുധങ്ങളും വാങ്ങിക്കൂട്ടുന്നതും. ഇസ്രായേലിലേക്ക് തുരങ്കങ്ങള്‍ നിര്‍മ്മിച്ച് അവിടേയ്ക്ക് കടന്നുകയറി ആക്രമണങ്ങള്‍ നടത്തുന്നതും! ഇങ്ങനെ ഇടയ്ക്കിടെ യഹൂദരെ ആക്രമിക്കേണ്ടത് ഹമാസിന്റെ നിലനില്‍പ്പിന്റെ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. ഇതിന് ഇസ്രയേല്‍ നല്‍കുന്ന മറുപടിയാണ്, ഗാസയിലെ രക്തച്ചൊരിച്ചില്‍! ഇസ്രയേലിനെ ഇടയ്ക്കിടെ ആക്രമിക്കുന്നതിന് കിട്ടുന്ന പതിന്മടങ്ങ് പ്രത്യാക്രണമാണ് ഗാസയില്‍ കയറി ഇസ്രയേല്‍ ചെയ്യുന്നത്. ഹമാസ് അങ്ങോട്ട് ആക്രമിക്കാന്‍ പോകാതിരുന്നാല്‍ ഇസ്രയേല്‍ ഗാസാമേഖലയില്‍ കാലുകുത്തില്ല. പലസ്തീന് അവര്‍ ഗാസാ പൂര്‍ണ്ണമായും വിട്ടുകൊടുത്ത താണ്. ഗാസായുടെ ഒരിഞ്ചുഭൂമി പോലും ഇസ്രയേലിന് ആവശ്യമില്ല. കേരളത്തിലെ സി.പി.എം സെക്രട്ടറി പറയുന്നത് ഗാസ പിടിക്കാനാണ് ആക്രമണമെന്നാണ്! പ്രത്യാക്രമണ സമയത്തല്ലാതെ ഇസ്രയേല്‍ ഗാസ വിട്ടുകൊടുത്തതിനു ശേഷം ഗാസായിലേക്ക് ഇസ്രയേല്‍ അതിക്രമിച്ച് കയറിയിട്ടുണ്ടോയെന്ന്, അദ്ദേഹം മറുപടി പറയണം.
മുസ്ലീം സമൂഹം മതമെന്ന കാഴ്ചപ്പാടിലൂടെ മാത്രമാണ് ഹമാസ് ഭീകരരെ കാണുന്നത്. ആ കാഴ്ചപ്പാടിലൂടെ മാത്രം കാണുന്നതിനാല്‍ ഹമാസിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്ന പ്രവൃത്തികളില്‍ ഈ സമൂഹം ഏര്‍പ്പെടുന്നു. പ്രശ്‌നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാതെ മതത്തിലൂടെ മാത്രം കാണുമ്പോള്‍, ഇത് കണ്ടുകൊണ്ടിരിക്കുന്ന മറ്റ് മതവിഭാഗങ്ങളും മുസ്ലീം സമൂഹത്തെപ്പോലെ ചിന്തിക്കാനുള്ള അപകടകരമായൊരു സാമൂഹ്യസാഹചര്യം മുസ്ലീം സമുദായം സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടു വരുകയാണ്. ഇസ്രയേലിനെ യുദ്ധത്തിലേക്ക് ഹമാസ് ഭീകരര്‍ വലിച്ചിഴക്കുകയായിരുന്നുവെന്ന യാഥാര്‍ത്ഥ്യബോധം ഉണ്ടായാലേ ഹമാസ് ഭീകരരെ തള്ളിപ്പറയാനും, പലസ്തീന്‍ ജനതയോടൊപ്പം നില്‍ക്കാനും കഴിയൂ. ഭാരതം സ്വീകരിച്ചിരിക്കുന്ന നയം ഇതാണ്. ഹമാസ് ഭീകരര്‍ ഇല്ലാത്ത പലസ്തീനെ, ഭാരതം പിന്തുണയ്ക്കുന്നു. ഹമാസ് ഭീകരപ്രവര്‍ത്തനം തുടരുന്ന പലസ്തീനെ ഭാരതത്തിനു അംഗീകരിക്കാനാവില്ല. ഇസ്ലാം മതത്തിലെ ഒരു കൂട്ടര്‍ മതാന്ധത ബാധിച്ച് തീവ്രവാദത്തിലേക്കും ഭീകരതയിലേക്കും നീങ്ങുമ്പോള്‍, മറ്റുള്ളവര്‍ക്ക് ചെറുത്തു നില്‍പ്പും പ്രതിരോധവും ആവശ്യമായി വരുന്നു. ഹമാസിനെയും, താലിബാനെയയും ഐ.എസ്സിനെയും മുസ്ലീം സമൂഹം തള്ളിപ്പറയാത്തിടത്തോളം കാലം, ഇവരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിക്കാനും പോകുന്നില്ല. മതാന്ധതയിലും, തീവ്രവാദത്തിലും, ഭീകര പ്രവര്‍ത്തനങ്ങളിലും മുഴുകിയിരിക്കുന്ന ഹമാസിനെ മുസ്ലീം സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തിയാലേ, അവരുടെ പ്രതിച്ഛായ ഉയരുകയുള്ളൂ. ഭീകര പ്രവര്‍ത്തനത്തിനു ഉത്തേജനം കിട്ടാനായി ഹമാസ് രാഷ്ട്രീയ മുഖംമൂടിയും സേവന മുഖംമൂടിയും ഒരേപോലെ എടുത്ത് അണിയുന്നുണ്ട്! ഇവ രണ്ടും ഉള്‍ക്കൊണ്ട ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒക്‌ടോബര്‍ 7-ാം തീയതി നടത്തിയതുപോലുള്ള അതിനിന്ദ്യമായ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ല.
തീവ്രവാദവും യുദ്ധവും ഒന്നിനും ഒരു പരിഹാരമാര്‍ഗ്ഗമല്ല. ഭീകരാക്രമണങ്ങളും യുദ്ധങ്ങളും മനുഷ്യരാശിയെ വിനാശത്തിലേക്ക് നയിക്കും. ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ അതിഭീകരമായ ആക്രമണവും, അതിനു തിരിച്ചടിയായി ഇസ്രയേല്‍, ഗാസയില്‍ നടത്തുന്ന യുദ്ധവും, റഷ്യന്‍-യുക്രൈന്‍ യുദ്ധവും ലോകത്തെ അനിശ്ചിതത്വത്തിലേക്കും വിലക്കയറ്റത്തിലേക്കും, സാമ്പത്തിക മാന്ദ്യത്തിലേക്കും എത്തിച്ചിരിക്കുകയാണ്. ഹമാസിനെ തുടച്ചുനീക്കാനായി ഇസ്രയേല്‍ നടത്തുന്ന യുദ്ധം അവിടത്തെ ജനങ്ങളെ ദുരിതത്തിലാക്കുകയും ലോകസമാധാനത്തിനു ഭംഗം വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യേണ്ടത് ഒരാവശ്യമാണെങ്കിലും, അത് സാധാരണക്കാരെയും ബാധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഐക്യരാഷ്ട്രസഭയുടെ മറ്റ് ഏതെങ്കിലും മാര്‍ഗ്ഗങ്ങളിലൂടെ ഹമാസിനെ പലസ്തീന്‍ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിറുത്തണം. യുദ്ധവും തീവ്രവാദവും ഒരു കാര്യത്തിനും പരിഹാരമാര്‍ഗ്ഗമല്ല. എല്ലാ തീവ്രവാദങ്ങളും യുദ്ധവും തോല്‍വിയും ദുരിതവും മരണവുമാണ്, ഇരുപക്ഷങ്ങള്‍ക്കും സമ്മാനിക്കുന്നത്. മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാന്‍ പോകുന്നില്ല. പലസ്തീന്‍കാര്‍ക്ക് പലസ്തീനിലും ഇസ്രയേലികള്‍ക്ക് ഇസ്രയേലിലും സമാധാനത്തോടും അഭിമാനത്തോടും കൂടി ജീവിക്കേണ്ട സാഹചര്യമാണ് സംജാതമാകേണ്ടത്.