കണ്ണൂര്‍ പേരാവൂര്‍ പാലോറ മാതയില്‍ നിന്ന് അടിമാലി പാറയില്‍ മറിയക്കുട്ടിയിലേക്ക് എത്ര ദൂരമുണ്ടെന്ന് ഗവേഷണം നടത്തുകയാണ് വിജയന്‍ സഖാവിന്റെ ഇടത് സര്‍ക്കാര്‍. സഖാവും ദേശാഭിമാനിയും കൂടി തങ്ങളുടെ കയ്യിലുള്ള മാര്‍ക്‌സിസ്റ്റ് മുഴക്കോല് വെച്ച് അളന്നിട്ടും ദൂരം കൃത്യമാകുന്നില്ല. അതിനാല്‍ മന്ത്രിസഭാംഗങ്ങളെ ഒന്നാകെ കൂട്ടി കാസര്‍ഗോഡ് നിന്ന് ഓരോ മണ്ഡലത്തിലുമെത്തി അളക്കാന്‍ തുടങ്ങിയിരിക്കയാണ്. ഈ അളക്കല്‍ യാത്രയുടെ പേരാണ് നവകേരള സദസ്സ്. തനിക്കു കിട്ടേണ്ട ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതോടെ പട്ടിണി മാറ്റാനും മരുന്നു വാങ്ങാനുമായി മറിയക്കുട്ടി തുല്യ ദുഃഖിതയായ അന്നക്കുട്ടിയേയും കൂട്ടി പിച്ചച്ചട്ടിയും കയ്യിലെടുത്ത് മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടി. ചാനലുകാര്‍ അതു വാര്‍ത്തയാക്കി. സഖാക്കള്‍ക്ക് അത് സഹിക്കുമോ? അവര്‍ മറിയക്കുട്ടിയുടെ വീടിന് കല്ലെറിഞ്ഞു. മറിയക്കുട്ടിക്ക് ഏക്കര്‍ കണക്കിനു ഭൂമിയുണ്ടെന്നും രണ്ടു വാടക വീടുണ്ടെന്നും മകള്‍ വിദേശത്താണെന്നും കള്ളക്കഥയുണ്ടാക്കി. ഇത് ക്യാപ്‌സ്യൂളാക്കി നാടു മുഴുക്കെ പ്രചരിപ്പിക്കുന്ന പണി പാര്‍ട്ടി പത്രം ഏറ്റെടുത്തു.
കള്ളത്തെളിവുകള്‍ ഉണ്ടാക്കി കള്ള വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ ഏ.കെ.ജി. സെന്ററില്‍ നിന്ന് ഡോക്ടറേറ്റ് എടുത്തവര്‍ വാഴുന്ന പത്രമാണ് ദേശാഭിമാനി. മനോരമയില്‍ സി.പി.എം സെല്‍ പ്രവര്‍ത്തിക്കുന്നത് നിരീക്ഷിക്കണം എന്ന നിര്‍ദ്ദേശവുമായി ചീഫ് എഡിറ്റര്‍ കെ.എം.മാത്യു എഴുതിയ ഒരു കത്ത് 2001 ഫെബ്രുവരി 15 ലെ ദേശാഭിമാനിയില്‍ വന്നിരുന്നു. ഈ വ്യാജകത്തിനു പുറകില്‍ ഏ.കെ.ജി സെന്ററും വിജയന്‍ സഖാവിന്റെ സ്വന്തക്കാരന്‍ പി.എം.മനോജുമാണെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ‘ഒളിക്യാമറകള്‍ പറയാത്തത്’ എന്ന പുസ്തകത്തില്‍ (പേജ് 55 – 62 ) വിസ്തരിച്ചു പറയുന്നുണ്ട്. പാലോറ മാതയും പാറയില്‍ മറിയമ്മയും തമ്മില്‍ വളരെ സാമ്യങ്ങളുണ്ട്. രണ്ടും നാട്ടുമ്പുറത്തുകാരികളായ ദരിദ്ര കര്‍ഷക സ്ത്രീകള്‍, രണ്ടു പേരും പാര്‍ട്ടിയില്‍ അന്ധമായി വിശ്വസിച്ചു. മാത ഏക വരുമാന മാര്‍ഗമായ പശുക്കുട്ടിയെ പാര്‍ട്ടിക്കു നല്‍കി. തന്റെ പെന്‍ഷന്‍ തട്ടിക്കളയില്ലെന്നു മറിയമ്മയും വിശ്വസിച്ചു, രണ്ടു പേരെയും പാര്‍ട്ടി ചതിച്ചു. വഞ്ചിച്ചവരോട് ഒരക്ഷരം മിണ്ടാനാവാതെ മാത പരലോകത്തു പോയി, വഞ്ചിച്ചവരോട് പ്രതിഷേധിച്ച് മറിയാമ്മ വാര്‍ത്തയായി. ഏഴുപതിറ്റാണ്ടിനിടക്ക് മാതയില്‍ നിന്നു മറിയമ്മയിലേക്ക് കേരള വികസനം കൊണ്ടുപോയ വിജയന്‍ സഖാവിന്റെ ചെമ്പടയ്ക്ക് കേരള ജനതയെ ഇത് ബോധ്യപ്പെടുത്താന്‍ പരിവാരസമേതം ആഡംബരയാത്ര നടത്തുകയേ വഴിയുള്ളൂ.