രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാം സര്‍സംഘചാലക് പൂജനീയ ഗുരുജി ഗോള്‍വല്‍ ക്കര്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഭാരതത്തിനും ഹിന്ദു സമൂഹത്തിനും പാഠമാക്കാവുന്ന ചരിത്രങ്ങള്‍ ഉള്ളത് രണ്ടു സമൂഹങ്ങള്‍ക്കാണ്. ഒന്ന് ജൂതസമൂഹം, രണ്ട് ജപ്പാന്. രണ്ടാം ലോകമഹായുദ്ധത്തില്‍ ചാരമായിപ്പോയ ഒരു ജനത ദൃഢനിശ്ചയവും കാഴ്ചപ്പാടുകളും കഠിനാധ്വാനവും കൊണ്ട് ഉയര്‍ന്നുവന്ന സമകാലിക ചരിത്രമാണ് ജപ്പാനെ അദ്ദേഹം ഉദാഹരണമാക്കാന്‍ കാരണം. എന്നാല്‍ ജൂതസമൂഹത്തിന്റെ കാര്യം അങ്ങനെയല്ല. സഹസ്രാബ്ദങ്ങള്‍ നീളുന്ന ചെറുത്തുനില്പിന്റെയും അതിജീവനത്തിന്റെയും വിസ്മയിപ്പിക്കുന്ന ചരിത്രമാണത്.
പഴയ മെസപ്പൊട്ടേമിയയില്‍ നിന്ന് മെഡിറ്ററേനിയന്‍ തീരത്തെ കാനാന്‍ ദേശത്തേക്ക് കുടിയേറിയ എബ്രഹാമില്‍ നിന്നാണ് ജൂതസമൂഹത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അബ്രഹാമില്‍ നിന്ന് ഇസഹാക്ക്, ഇസഹാക്കിന്റെ മകന്‍ യാക്കോബ്, യാക്കോബിന്റെ പന്ത്രണ്ട് മക്കള്‍, അവര്‍ പന്ത്രണ്ട് ഗോത്രങ്ങളായി മാറി. അങ്ങനെയങ്ങനെയാണ് ആ ജനസമൂഹം വളര്‍ന്നത്. യാക്കോബിന്റെ പരാക്രമത്തില്‍ സന്തുഷ്ടനായ ദൈവം ആണ് അദ്ദേഹത്തെ ഇസ്രായേല്‍ എന്ന് വിളിച്ചത് എന്ന് ബൈബിള്‍ പഴയ നിയമത്തിലെ ഉല്പത്തി പുസ്തകം പറയുന്നു.
പ്രതികൂലമായ കാലാവസ്ഥയും, ഒരു പുല്ല് പോലും മുളക്കാത്ത ഭൂപ്രകൃതിയും, ബാബിലോണിയക്കാരുടെ അക്രമവും സഹിക്കാന്‍ കഴിയാതെ കാനാന്‍ ദേശത്ത് വസിക്കുന്നത് തങ്ങളുടെ നാശത്തിനെ കാരണമാകും എന്ന് മനസ്സിലാക്കിയ യാക്കോബും മക്കളും ഈജിപ്തിലേക്ക് കുടിയേറി. അവിടെ നിന്ന് തന്നെയാണ് അവരുടെ പീഡനചരിത്രവും ആരംഭിക്കുന്നത്. റാംസസ് ഫറോവയുടെ പീഡനം സഹിക്കവയ്യാതെ അവര്‍ക്ക് വീണ്ടും അവിടെനിന്ന് പലായനം ചെയ്യേണ്ടി വന്നു. മോശയുടെ നേതൃത്വത്തില്‍ വീണ്ടും അവര്‍ മെഡിറ്ററേനിയന്‍ കടന്ന് കാനാന്‍ ദേശത്തേക്ക് തന്നെ വന്നു വാസമുറപ്പിച്ചു. അപ്പോഴേക്കും ബാബിലോണിയയുടെ കരുത്ത് കുറഞ്ഞിരുന്നു. അവശേഷിച്ച ബാബിലോണിയക്കാരോട് പൊരുതിയാണ് ജൂതര്‍ ആ പ്രദേശം തിരിച്ചു പിടിക്കുന്നത്.
പിന്നീട് ശൗലിന്റെ കാലത്താണ് ഈ പന്ത്രണ്ട് ഗോത്രങ്ങളെയും ഒന്ന് ചേര്‍ത്ത് വിശാലമായ ഇസ്രായേല്‍ സാമ്രാജ്യം സ്ഥാപിക്കുന്നത്. അതിനും ശേഷമാണു ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും സുവര്‍ണ്ണകാലം എന്ന് വിശേഷിപ്പിക്കുന്ന ഡേവിഡ്, സോളമന്‍ രാജാക്കന്മാരുടെ കാലഘട്ടം. ഡേവിഡിന്റെ കാലത്താണ് ജെറുസലേം നഗരം സ്ഥാപിക്കപ്പെടുന്നത്. ഇത് ഭാരതത്തിലെ മഹാഭാരതകാലഘട്ടത്തിന് സമകാലീനമാണെന്നു പറയപ്പെടുന്നു. ഡേവിഡ് രാജാവിന്റെ മകന്‍ സോളമന്‍ ആണ് ബാബിലോണിയക്കാര്‍ തകര്‍ത്ത ദേവാലയം ജറുസലേമില്‍ പുനര്‍നിര്‍മ്മിക്കുന്നത്.
ബാബിലോണിയക്ക് ശേഷം ജൂതര്‍ നേരിടുന്ന അടുത്ത ആക്രമണം അലക്സാണ്ടറുടെ നേതൃത്വത്തില്‍ ആയിരുന്നു. വീറോടെ ചെറുത്ത് നിന്നെങ്കിലും ഏറെക്കാലം കാനാന്‍ ദേശം അലക്സാണ്ടറുടെ മാസിഡോണിയയുടെ അധീനത്തില്‍ തന്നെ ആയിരുന്നു. അതിനും ശേഷമാണ് റോമാക്കാരുടെ വരവ്. അതാണ് അവര്‍ ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഭീകരമായ റോമാ ആക്രമണത്തില്‍ ലക്ഷക്കണക്കിന് ജൂതര്‍ കൊല്ലപ്പെട്ടു. സോളമന്‍ രാജാവ് പണികഴിപ്പിച്ച രണ്ടാം ക്ഷേത്രം പൂര്‍ണ്ണമായും തകര്‍ത്തു. ആ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ മതില്‍ മാത്രമാണ് അവശേഷിച്ചത്. അങ്ങനെ പിതൃഭൂമിയില്‍ നിലനില്‍പ്പ് തന്നെ അപകടത്തിലായപ്പോഴാണ് മഹാഭൂരിപക്ഷം ജൂതരും കാനാന്‍ ദേശത്തു നിന്ന് പലായനം ചെയ്യപ്പെട്ടു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയത്.
അങ്ങനെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങള്‍, ലാറ്റിന്‍ അമേരിക്ക, മധ്യഏഷ്യ, റഷ്യ, ഭാരതം എന്നിവിടങ്ങളില്‍ എത്തിപ്പെട്ട ജൂതര്‍ തങ്ങളുടെ ആത്മീയ സ്വത്വം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ അതാത് സമൂഹങ്ങളുമായി ഇടകലര്‍ന്നു പുതിയ ജീവിതം കെട്ടിപ്പടുത്തു. അങ്ങനെയാണ് ഇംഗ്‌ളീഷില്‍ ഡയസ്‌പോറ എന്ന വാക്ക് തന്നെ ഉണ്ടായത്. ഇന്ന് തങ്ങളുടെ വ്യക്തിത്വം കാത്തുസൂക്ഷിച്ച് അന്യസമൂഹങ്ങളില്‍ ജീവിക്കുന്ന ജനതയെ പൊതുവെ വിശേഷിപ്പിക്കുന്ന പേരാണ് ഡയസ്‌പോറ എന്നത്.
ഒരു കാലഘട്ടത്തിലും ലോകത്താകമാനമുള്ള ജൂതരുടെ ജനസംഖ്യ ഒന്നര -രണ്ടു കോടിക്കപ്പുറം പോയിട്ടില്ല. മതപരിവര്‍ത്തനത്തില്‍ അവര്‍ വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല, ജൂത രക്തശുദ്ധി നിലനിര്‍ത്തുന്നതില്‍ നിര്‍ബന്ധബുദ്ധിയുള്ള അവര്‍, താല്പര്യമുള്ള അന്യമതസ്ഥരെപ്പോലും ജൂതമതം സ്വീകരിക്കാന്‍ അനുവദിക്കുന്നുമില്ല. അങ്ങനെയാണ് ഈ സമൂഹം ഇത്ര ചെറുതായത്. എങ്കിലും പല കാലഘട്ടങ്ങളില്‍ ആവര്‍ത്തിച്ച എല്ലാ ഉന്മൂലനശ്രമങ്ങളെയും അതിജീവിച്ച് അവര്‍ എങ്ങനെ ഈ സഹസ്രാബ്ദങ്ങള്‍ താണ്ടി എന്നത് നരവംശ ശാസ്ത്രജ്ഞര്‍ക്കിടയിലെ ഒരു നിത്യവിസ്മയമാണ്.
റഷ്യയില്‍, മിഡില്‍ ഈസ്റ്റില്‍, യൂറോപ്പില്‍ എന്നുവേണ്ട ചെന്ന് ചേര്‍ന്ന സമൂഹങ്ങളിലൊക്കെ അവരോടു ചേര്‍ന്ന് നിന്ന് എന്നാല്‍ സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിച്ച് ജൂതര്‍ ജീവിതവിജയത്തിന്റെ വെന്നിക്കൊടികള്‍ പാറിച്ചപ്പോള്‍ അത് സഹിക്കാന്‍ കഴിയാതെയാണ് ഇവിടങ്ങളിലെല്ലാം അവര്‍ക്കെതിരെ ക്രൂരമായ വിവേചനങ്ങളും പീഡനങ്ങളും അരങ്ങേറിയത്. പൊതുവെ ഉത്പതിഷ്ണുക്കള്‍ എന്ന് കരുതപ്പെട്ടിരുന്ന വിപ്ലവാനന്തര ഫ്രാന്‍സില്‍ പോലും അവര്‍ നേരിട്ടത് കടുത്ത വിവേചനമായിരുന്നു.
ലോകമെങ്ങും അവര്‍ നേരിട്ട കൊടിയ അനീതിയും വിവേചനങ്ങളുമാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ സിയോണിസ്റ്റ് മുന്നേറ്റത്തിനും, സ്വന്തമായ ഒരു രാജ്യത്തിലല്ലാതെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയില്ല എന്ന മനസികാവസ്ഥയിലേക്കും ജൂതരെ എത്തിച്ചത്. ആ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടാണ് ലോകമെങ്ങും നിന്ന് ജൂതര്‍ കാനാന്‍ ദേശത്തേക്ക് കുടിയേറ്റം തുടങ്ങിയതും ആ മരുഭൂമിയെ തങ്ങളുടെ കഠിനാധ്വാനം കൊണ്ട് മലര്‍വാടി ആക്കിയതും. ഒന്നാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കിയുടെ പരാജയം, കാനാന്‍ ദേശം ബ്രിട്ടീഷ് അധീനതയില്‍ വന്നത്, 1919 ലെ ബെല്‍ഫോര്‍ പ്രഖ്യാപനം എന്നിവയൊക്കെ സിയോണിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകര്‍ന്നു. അങ്ങനെയാണ്, ലോകഭൂപടങ്ങള്‍ ഏറെ മാറി മറിഞ്ഞ നാല്പതുകളുടെ അവസാനം സ്വതന്ത്ര ഇസ്രായേല്‍ എന്ന യാഥാര്‍ഥ്യത്തിലേക്ക് ലോകം എത്തിയത്.
എന്നാല്‍ ഭാരതത്തില്‍ കുടിയേറിയ ജൂതരുടെ കാര്യം വ്യത്യസ്തമായിരുന്നു. എന്നും ലോകത്തിന്റെ മുന്നില്‍ വാതിലുകള്‍ തുറന്നിട്ട ഭാരതത്തില്‍ അവര്‍ കഴിഞ്ഞത് ഏറ്റവും സുരക്ഷിതമായിട്ടായിരുന്നു എന്ന് മാത്രമല്ല തങ്ങളുടെ ആത്മീയ സ്വത്വം നിര്‍ഭയമായി ഉയര്‍ത്തിപ്പിടിക്കാനും പിന്തുടരാനും വേണ്ട എല്ലാ പിന്തുണയും ഇവിടെനിന്ന് ലഭിക്കുകയും ചെയ്തു. അലക്സാണ്ടര്‍ മുതല്‍ ബ്രിട്ടീഷുകാര്‍ വരെ കടന്നുവന്നപ്പോള്‍, ഈ രാഷ്ട്രത്തിന്റെ ആത്മീയ പാരമ്പര്യത്തെയും ദേശീയമാനബിന്ദുക്കളെയും തകര്‍ക്കാനും നശിപ്പിക്കാനുമാണ് ശ്രമിച്ചതെങ്കില്‍ ജൂതസമൂഹം ഭാരതത്തിന്റെ പാരമ്പര്യത്തോട് സമരസപ്പെട്ടു പോവുകയാണ് ചെയ്തത്.
ഭാരതത്തിലെ ഏറ്റവും വലിയ ജൂത സമൂഹം ഉണ്ടായിരുന്നത് കേരളത്തിലെ കൊച്ചിയിലും പരിസരങ്ങളിലുമാണ്. പത്താം നൂറ്റാണ്ടില്‍ കൊച്ചി രാജാവായിരുന്ന ഭാസ്‌കര രവിവര്‍മ്മന്‍ ജൂത നേതാവായിരുന്ന ജോസഫ് റമ്പാന് നല്‍കിയ അധികാരപത്രത്തിന്റെ ചെമ്പോലകള്‍ മട്ടാഞ്ചേരി സിനഗോഗില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അത് പ്രകാരം ജോസ്പാഹ് റമ്പാന് പ്രഭു പദവി കല്‍പ്പിച്ചു നല്കപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ഒരു ആദരം ജൂതസമൂഹത്തിനു ലോകത്തൊരിടത്തും ലഭിച്ചിരുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെത്തന്നെ, ആധുനിക ജൂതരാഷ്ട്രം പിറന്ന 1948 മെയ് 14 അവര്‍ ഏറ്റവുമധികം ഹൃദയം തുറന്ന നന്ദി രേഖപ്പെടുത്തിയത് ഭാരതത്തോടാണ്.
എന്നാല്‍ ശാസ്ത്രവും സാമൂഹ്യവീക്ഷണങ്ങളും ആധുനിക കാഴ്ചപ്പാടുകളിലൂടെ കടന്നുപോയ ഇരുപതാം നൂറ്റാണ്ടില്‍ തന്നെയാണ്, ജൂതനായി ജനിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഒരു ജനസമൂഹം സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് വിധേയമായത്. 1939-45 കാലത്തെ രണ്ടാം ലോകമഹായുദ്ധ സമയത്ത് യൂറോപ്പിലാകമാനമുള്ള തൊണ്ണൂറു ലക്ഷം ജൂതരില്‍ അറുപത്തിയേഴ് ലക്ഷവും ഹിറ്റ്‌ലറുടെ ഗ്യാസ് ചേമ്പറുകളില്‍ പിടഞ്ഞു തീര്‍ന്നു. അവശേഷിച്ചവരെയും, ലോകത്താകമാനം ഭാഗങ്ങളില്‍ നിന്ന് കുടിയേറിയവരെയും വെച്ചുകൊണ്ടാണ് 1948ല്‍ അറുപത് ലക്ഷം ജനസംഖ്യയുമായി ഡേവിഡ് ബെന്‍ഗൂറിയന്റെ നേതൃത്വത്തില്‍ ജൂതരാഷ്ട്രം പിറവി കൊള്ളുന്നത്. ഐക്യരാഷ്ട്രസഭയുടെയും ലോകസമൂഹത്തിന്റെയും അംഗീകാരത്തോടെ, കാനാന്‍ ദേശത്ത് ഒരു ജൂതരാഷ്ട്രവും, പലസ്തീന്‍ എന്ന അറബ് രാജ്യവും വേണം എന്ന ദ്വിരാഷ്ട്ര പ്രമേയത്തെ അംഗീകരിക്കാന്‍ അറബ് ലീഗ് തയ്യാറായില്ല. തങ്ങളുടെ നിതാന്ത ശത്രുക്കളായ ജൂതര്‍ക്ക്, തങ്ങളുടെ മൂക്കിന് കീഴില്‍ ഒരു രാഷ്ട്രം എന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത അറബിരാജ്യങ്ങള്‍ അപ്പോള്‍ ജനിച്ച ചെറിയ സമൂഹത്തിനു മേല്‍ തുടങ്ങിയ യുദ്ധമാണ് ഇന്നും തുടരുന്ന പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് കാരണമായത്.
ഇന്നും ലോകജനസംഖ്യയുടെ ഒരു ശതമാനം പോലും വരാത്ത ഒരു ചെറിയ സമൂഹമാണിവര്‍. കേരളത്തിന്റെ പകുതി വലിപ്പവും നാലിലൊന്നു ജനസംഖ്യയും മാത്രമുള്ള ഈ ചെറിയ രാജ്യമാണ് അതിശക്തരായ അറബിരാജ്യങ്ങളോടും അവരുടെ പെട്രോഡോളര്‍ കരുത്തിനോടും വിജയകരമായി പോരാടി അതിജീവിക്കുന്നത്. ഇത്രയധികം വെല്ലുവിളി നേരിട്ട മറ്റൊരു സമൂഹം ചരിത്രത്തിലുള്ളത് ഭാരതം മാത്രമാണ്. അപാരമായ ആത്മീയ കരുത്തും, തങ്ങളുടെ പാരമ്പര്യങ്ങളിലും ചരിത്രത്തിലുമുള്ള ഉറച്ച ബോധ്യവുമാണ് ഈ രണ്ടു സമൂഹങ്ങളുടെയും അതിജീവനത്തിന്റെ ഹേതു എന്ന് ഏതൊരു ചരിത്രവിദ്യാര്‍ത്ഥിക്കും നിസ്സംശയം പറയാവുന്ന രീതിയിലാണ് ഈ രണ്ടു സമൂഹങ്ങളുടെയും നാള്‍വഴികള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഭാരതവും ഇസ്രായേലും സ്വാഭാവിക സഹോദരങ്ങള്‍ ആകുന്നതും.