ഡി.ജി. റോസറ്റി(Gabriel Charles Dante Rossetti) ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രമുഖനായ ഒരു കവിയാണ്. കവി എന്നതിനേക്കാള്‍ അദ്ദേഹം ചിത്രകാരനും ഇല്യൂസ്‌ട്രേറ്ററുമായിരുന്നു. Girlhood of Mary Virgin എന്ന അദ്ദേഹത്തിന്റെ ചിത്രം ആരേയും ആകര്‍ഷിക്കും. അതില്‍ റോസറ്റി ഉപയോഗിച്ചിരിക്കുന്ന നിറങ്ങള്‍ കാഴ്ചക്കാരെ പിടിച്ചു നിര്‍ത്തുന്നവയാണ്. റോസറ്റിയുടെ ഒരു ലഘുകവിതയാണ്Autumn Song.15 വരികള്‍ മാത്രമുള്ള ഈ കവിത ആദ്യവായനയില്‍ ആരേയും ആകര്‍ഷിക്കാനിടയില്ല. എന്നാല്‍ ആവര്‍ത്തിച്ചുള്ള പാരായണത്തില്‍ പുതിയ അര്‍ത്ഥതലങ്ങള്‍ കവിതയില്‍ ഒളിപ്പിച്ചു വച്ചതായി നമുക്ക് അനുഭവപ്പെടും.
“”And how death seems a comely thing
In Autumn at the fall of leaf? ”
എന്ന ചോദ്യത്തിലാണ് കവിത അവസാനിക്കുന്നത്. ഇലകളുടെ കൊഴിഞ്ഞുപോക്കിനെ മരണവുമായി ബന്ധിപ്പിക്കുമ്പോഴാണ് കവിത നമ്മളില്‍ ഭയാനകമായ ഒരു സൗന്ദര്യാനുഭവമായി മാറുന്നത്.
കലാകൗമുദി (ഒക്ടോ. 22-29) യില്‍ അഭിജിത് ബി.എഴുതിയിരിക്കുന്ന ‘മരണാനന്തരം ഒരു ഇലയ്ക്കു സംഭവിച്ചത്’ എന്ന കവിതയും കൊഴിഞ്ഞു വീഴുന്ന ഇലയെ സംബന്ധിച്ചാണ്. മനോഹരമായ കവിതയാണ്. ഇലയുടെ കൊഴിഞ്ഞു വീഴലില്‍ മനുഷ്യന്റെ മരണത്തിന്റെ സൂചന എല്ലാ കാലത്തും ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ‘പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കും’ എന്നൊരു ചൊല്ലുണ്ടായത്. ‘ഇന്നു ഞാന്‍ നാളെ നീ’ എന്ന സങ്കല്പത്തിന്റെ പ്രതീകാത്മകമായ ആവിഷ്‌ക്കാരമാണ് ഈ പഴഞ്ചൊല്ലില്‍ ഉള്ളത്. അഭിജിത്തിന്റെ കവിത നേരിട്ട് മനുഷ്യന്റെ മരണവുമായി കവിതയെ ബന്ധിപ്പിക്കുന്നില്ല. എങ്കിലും ആ സൂചനയില്ലാതെ ഇലയുടെ കൊഴിഞ്ഞു വീഴലില്ല. ”കാറ്റിന്റെ ചിറകിലേറി കടല്‍മെത്തയിലേയ്ക്ക് ഇല വീണുറങ്ങും മുന്‍പുള്ള കാലം വേനല്‍ വന്ന് കരളുരുകും മുമ്പ് തണ്ടടര്‍ന്നു മണ്ണിലേക്ക് വീഴാനാണ് ഇല കൊതിച്ചത്” എന്നു കവി എഴുതുമ്പോള്‍ കവിത ഇലയുടെ ഹൃദയത്തിലേയ്ക്ക് കടന്നു കയറുന്നു. കവി സ്വയം ഇലയായി മാറുന്നു. ഇല ശരിയ്ക്കും ‘personify’ ചെയ്യപ്പെട്ട് മനുഷ്യനായി മാറുന്നു.
ഗ്രിഗറി ഹയ്റ്റ് (Gregory Huyette) എന്ന അമേരിക്കന്‍ കവിയെക്കുറിച്ചു ഞാന്‍ മുന്‍പ് കേട്ടിട്ടില്ല. എന്നാല്‍ യാദൃച്ഛികമായി അദ്ദേഹത്തിന്റെ ‘Live in The Past’ എന്ന കവിത വായിക്കാനിടയായി. അതിലെ വരികള്‍ ഇങ്ങനെയാണ്.
“”Not an instant or an inch of the past can be changed
This is why it’s sad for the lives the past has rearranged”
ഈ വരികളുടെ പ്രസക്തി മനസ്സിലായത് കലാകൗമുദിയില്‍ പായിപ്ര രാധാകൃഷ്ണന്റെ ‘മാഞ്ഞുപോയ ആഴ്ചപ്പതിപ്പുകളും മാസപ്പടികളും’ വായിച്ചപ്പോഴാണ്. പോയ കാലത്തെ അനുഭവങ്ങളോട് അദ്ദേഹം ആഴമേറിയ ഗൃഹാതുരബന്ധം സൂക്ഷിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും അവരവരുടെ ഭൂതകാലം പ്രിയപ്പെട്ടതാണ്. അതിനെ പുനഃക്രമീകരിക്കാന്‍ കഴിയില്ലെന്ന് അറിയാമെങ്കിലും ഒരിക്കല്‍കൂടി കുട്ടിയാകാന്‍ കഴിഞ്ഞാല്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുമായിരുന്നു എന്നാലോചിച്ചു സമയം കളയാത്തവരുണ്ടാവില്ല.
പഴയകാലസ്മൃതികളിലേക്ക് മുതിര്‍ന്നവര്‍ സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍ പുതിയ തലമുറ ‘ഠേ’ എന്നു വെടിപൊട്ടിക്കും. ഇന്നത്തെക്കാലത്തില്‍ നിന്നുകൊണ്ട് ഒരിക്കലും നോക്കിക്കാണാന്‍ ആവാത്തവയാണ് നമ്മുടെയൊക്കെ കുട്ടിക്കാലം. മൊബൈല്‍ ഇല്ലാത്ത, ടെലിവിഷന്‍ ഇല്ലാത്ത, എസ്‌ക്കലേറ്ററുകളില്‍ കയറാത്ത, എന്തിനു നല്ലൊരു കാറുപോലുമില്ലാത്ത, കാളവണ്ടികള്‍ നിറഞ്ഞ റോഡുകളുള്ള ആ ബ്ലാക് ആന്റ് വൈറ്റ് കാലത്തെക്കുറിച്ച് നമ്മള്‍ എത്ര പറഞ്ഞാലും പുതിയ തലമുറയ്ക്ക് സങ്കല്പിക്കാനാവില്ല. അതുകൊണ്ടുതന്നെ അവര്‍ അതില്‍ പകുതിയും നുണയാണെന്നു പറഞ്ഞു കളയും.
എന്നാല്‍ പഴയകാലം ശാന്തസുന്ദരമായിരുന്നു എന്നു ഭാവിക്കുന്ന പഴയ തലമുറയുടെ വിശ്വാസവും അത്ര സത്യസന്ധമാണെന്നു പറയാനാവില്ല. പഴയകാലത്ത് കുഗ്രാമങ്ങളിലെ ആഘോഷങ്ങളില്‍ പോലും കത്തിക്കുത്തും കൊലപാതകങ്ങളും പതിവായിരുന്നു. ചട്ടമ്പികള്‍ വാഴാത്ത കവലകളേ അക്കാലത്ത് ഉണ്ടായിരുന്നില്ല. എല്ലാകവലകളും തടിമിടുക്കിന്റെ ബലത്തില്‍ അടക്കി ഭരിച്ചിരുന്ന ചട്ടമ്പിമാരും ഒടുവില്‍ ദുര്‍ബ്ബലന്മാരായ ചിലരുടെ ‘പിച്ചാത്തിപ്പിടി’യില്‍ അവര്‍ ഒടുങ്ങിയ കഥകളും കൊണ്ട് സമ്പന്നമായിരുന്നു. ഇക്കാലത്തെ അക്രമങ്ങള്‍ കാണുമ്പോള്‍ പണ്ടൊക്കെ മര്യാദക്കാര്‍ ആയിരുന്നു എന്ന മട്ടില്‍ ചില പഴമക്കാര്‍ മാന്യത നടിക്കുന്നതു കാപട്യമല്ലെന്നു പറയാതിരിക്കുവാന്‍ വയ്യ.
എഴുത്തുകാര്‍ക്ക് പഴങ്കഥകള്‍ പറയുന്നതും കേള്‍ക്കുന്നതും രസമുള്ള കാര്യമാണ്. പായിപ്ര രാധാകൃഷ്ണന്റെ എഴുത്ത് അത്തരം കഥകള്‍ കൊണ്ട് സമ്പന്നമാണ്. ഞാന്‍ പലപ്പോഴും താല്പര്യപൂര്‍വ്വം അദ്ദേഹത്തിന്റെ രചനകള്‍ ശ്രദ്ധിക്കാറുണ്ട്. ഈ ലക്കം കലാകൗമുദിയിലും അദ്ദേഹത്തിന്റെ ബാല്യകാലാനുഭവങ്ങളുടെ നേര്‍ചിത്രമാണദ്ദേഹം പകര്‍ന്നു വയ്ക്കുന്നത് അവയെ നമ്മുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ളില്‍ ആവേശവും അതൊക്കെ നഷ്ടപ്പെട്ടല്ലോ എന്നോര്‍ക്കുമ്പോള്‍ വേദനയും തോന്നും.
ജയകുമാര്‍ എസ്സിന്റെ കലാകൗമുദി കവിത സായന്തനക്കാഴ്ച പ്രിയപ്പെട്ടവള്‍ നഷ്ടപ്പെട്ടതിന്റെ വേദനയാണ്. ‘ഋതുവായ നദി പോലെ’ എന്ന പ്രയോഗം വായിച്ചപ്പോള്‍ അത്ഭുതം തോന്നി. നദി ഋതുവായി എന്നു പറയുന്നത് വെള്ളപ്പൊക്കം വന്നു നിറയുന്നതോ അതോ മെലിഞ്ഞുണങ്ങുന്നതോ? വെള്ളപ്പൊക്കം വരുമ്പോള്‍ നദി കലങ്ങി നിറം മാറുമല്ലോ? അതായിരിക്കുമോ കവിയെ പ്രകോപിപ്പിച്ചത്? എന്തായാലും സാധാരണ ആരും പ്രയോഗിച്ചു കാണാത്ത ഒന്ന് എന്ന നിലയില്‍ ഇതു പ്രത്യേകതയുള്ളതു തന്നെ. ‘മൗനം കനച്ച വഴികള്‍’ എന്നതും പുതുമയുള്ളതാണ്. ബാക്കിയെല്ലാം പഴയ കാല്പനിക കവിതകളുടെ രീതിയിലൂടെ തന്നെ സഞ്ചരിക്കുന്നു. എങ്കിലും തീരെ മടുപ്പിക്കുന്നില്ല എന്നു നമുക്ക് ആശ്വസിക്കാം.
ജി.ആര്‍. ഇന്ദുഗോപന്റെ ആത്മകഥയുടെ ഒരു ഭാഗം മലയാളം വാരികയില്‍ (ഒക്‌ടോബര്‍ 23) ചേര്‍ത്തിരിക്കുന്നു. നേരത്തെ പായിപ്ര രാധാകൃഷ്ണന്റെ കലാകൗമുദി ലേഖനത്തോടു ചേര്‍ത്തു വയ്ക്കാവുന്ന ഒന്ന് എന്നു പറയാം. കാരണം രണ്ടിലും ബാല്യകാല സ്മരണകളാണുള്ളത്. കവികളും കഥാകാരന്മാരുമെല്ലാം ആത്മകഥയെഴുതുമ്പോള്‍ അതില്‍ ഭാവനയുടെ അംശം പലപ്പോഴും കടന്നുവരും. കാരണം അവരുടെ മനസ്സുകള്‍ നേരിട്ടനുഭവിച്ചതുപോലെ കൃത്രിമ ചിത്രങ്ങളും സംഭവങ്ങളും മനസ്സില്‍ രൂപപ്പെടുത്തും. യാഥാര്‍ത്ഥ്യമേത് ഭാവനയേത് എന്ന് ഇക്കൂട്ടര്‍ക്ക് പലപ്പോഴും വേര്‍തിരിച്ചെടുക്കാനാവില്ല. പലപ്പോഴും അറിഞ്ഞുകൊണ്ടാവില്ല, അനുഭവങ്ങളെ മോടിപിടിപ്പിക്കുന്നത്. ചിലപ്പോള്‍ ബോധപൂര്‍വ്വം പാരായണക്ഷമതയുയര്‍ത്താനായി അനുഭവങ്ങള്‍ക്കു നിറം കൊടുക്കുന്നവരുമുണ്ട്.
റോയ് പാസ്‌ക്കല് (Roy Pascal) എന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍ “Design and Truth in Autobiography” എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. 215 പേജൂം 12 അദ്ധ്യായങ്ങളുമുള്ള ഈ പുസ്തകം ആത്മകഥയിലെ യാഥാര്‍ത്ഥ്യങ്ങളേയും കല്പനകളേയും കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു കാലത്ത് കേരളത്തില്‍ വ്യാപകമായി വായിക്കപ്പെട്ട തോപ്പില്‍ഭാസിയുടെ ആത്മകഥ ‘ഒളിവിലെ ഓര്‍മകളു’ടെ അവസാനത്തെ അധ്യായത്തില്‍ നേരിന്റെയും ഭാവനയുടെയും സമ്മേളനത്തെക്കുറിച്ച് ആത്മകഥാകാരന്‍ തന്നെ തുറന്നെഴുതുന്നുണ്ട്. ഭാസി എഴുതുന്നതു നോക്കൂ! ”തികച്ചും സത്യസന്ധമായിട്ടാണ് ഞാനിതിലെ സംഭവങ്ങളേയും വ്യക്തികളേയും പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ കലാപരമായ ഒരു സമീപനം എന്റെ എഴുത്തില്‍ ഉടനീളം ഉണ്ട്. വ്യക്തികളെ അവതരിപ്പിച്ചതിലും സംഭവങ്ങളെ വിവരിച്ചതിലും ഒരു പൂര്‍ണ്ണിമ ഞാന്‍ വരുത്തി. കാരണം ആ പൂര്‍ണ്ണിമയാണ് കലയെന്നു ഞാന്‍ കരുതുന്നു.”
തുടര്‍ന്ന് അദ്ദേഹം ഒരു സംഭവത്തില്‍ അദ്ദേഹം വരുത്തിയ മാറ്റത്തെക്കുറിച്ചു പറയുന്നു. കൊട്ടാരക്കര ചന്ദ്രശേഖരന്‍ നായരും തോപ്പില്‍ ഭാസിയും കൂടി അദ്ദേഹത്തിന്റെ ഭാര്യവീട്ടില്‍ രാത്രി പോയകാര്യം മുന്‍പിലത്തെ അധ്യായത്തില്‍ പൊടിപ്പും തൊങ്ങലും വച്ച് എഴുതിയതില്‍ അദ്ദേഹം വരുത്തിയ മാറ്റം സൂചിപ്പിക്കുന്നു. രാത്രി ഒരു വീട്ടില്‍ ചെന്നു ഭാര്യവീട്ടിലേയ്ക്കുള്ള വഴി ചോദിക്കുന്നു. വീട്ടുകാര്‍ ഇറങ്ങി വന്നപ്പോഴാണ് അറിയുന്നത്. അതു ഭാര്യവീടു തന്നെയായിരുന്നു. ഇക്കാര്യം പിന്നെ ഭാസി തിരുത്തുന്നു. സത്യത്തില്‍ അങ്ങനെ സംഭവിച്ചില്ല. ഭാര്യ വീട്ടിലെത്തിയപ്പോള്‍ അവിടത്തെ പട്ടിയെ ചന്ദ്രശേഖരന്‍ നായര്‍ക്കു പരിചയമില്ലായിരുന്നു എന്നേയുള്ളൂ. പക്ഷേ അതിനെ ഈ രീതിയില്‍ മാറ്റിയശേഷം എല്ലാ സംഭവങ്ങളിലും കലയുടെ പൂര്‍ണതയ്ക്കു വേണ്ടി ഞാനിങ്ങനെ ചിലതു ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ആത്മകഥകളെ ഒരു കലാ വസ്തു എന്ന നിലയ്ക്കല്ലാതെ സമ്പൂര്‍ണ യാഥാര്‍ത്ഥ്യമാണ് അവയിലുള്ളത് എന്നു കരുതുന്നത് മൗഢ്യമാണ്. എല്ലാ വ്യക്തികള്‍ക്കും മറ്റുള്ളവരുമായി പങ്കുവയ്ക്കാനാവാത്ത ഒരു സ്വകാര്യ ജീവിതമുണ്ട്.
ഏറ്റവും സത്യസന്ധമായി ആത്മകഥയെഴുതിയെന്നു നമ്മള്‍ വിശ്വസിക്കുന്ന മഹത്മാഗാന്ധിയില്‍ പോലും ഇത്തരം ഒളിച്ചുവയ്ക്കലുകളും പെരുപ്പിച്ചു പറയലും വളച്ചൊടിക്കലുകളുമൊക്കെ സംഭവിച്ചിട്ടുണ്ടാകം. പക്ഷേ സമൂഹം അതൊന്നും കണക്കിലെടുത്തില്ല. അവര്‍ എല്ലാ ആത്മകഥകളിലും സത്യം കണ്ടെത്താനാണു ശ്രമിക്കുന്നത്. സമ്പൂര്‍ണ്ണമായ സത്യം അവതരിപ്പിക്കണമെന്നു നിര്‍ബ്ബന്ധം പിടിക്കാനാവില്ലെങ്കിലും പരമാവധി സത്യം തന്നെ പറഞ്ഞാല്‍ അതില്‍ ആത്മവഞ്ചന ഒഴിവാക്കാനാവും. അപ്രിയമായവ ഉണ്ടെങ്കില്‍ ഒഴിവാക്കാന്‍ എഴുത്തുകാരന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കലാപരതയ്ക്കു വേണ്ടി അയഥാര്‍ത്ഥമായവ ഉള്‍പ്പെടുത്തുന്നതു സമൂഹത്തോടുള്ള വഞ്ചനയാണ്. കലാപരതയ്ക്ക് പ്രാധാന്യം കൊടുക്കണമെന്നുണ്ടെങ്കില്‍ ‘ആത്മകഥ’ എന്ന പേര് മാറ്റി ‘ആത്മകഥാപരമായ നോവല്‍’ എന്നാക്കുന്നതാവും ഉചിതം. ഒരു ദേശത്തിന്റെ കഥ അങ്ങനെയാണല്ലോ! അതില്‍ യാഥാര്‍ത്ഥ്യവും ഭാവനയും ഇഴപിരിക്കാനാവാത്തവിധം ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നു. അത് വായനക്കാരനെ ആനന്ദിപ്പിക്കുകയും ചെയ്യുന്നു.