ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറയും തനിമയും മേന്മയും മാത്രമല്ല, ഗരിമയും ഉറപ്പിച്ചിരിക്കുന്നത് കുടുംബം എന്ന ഏറ്റവും താഴെയുള്ള ശാഖയിലാണ്. കുടുംബം രാഷ്ട്രത്തിന്റെ ഏറ്റവും ചെറിയ പ്രതിരൂപമാണ്. അവിടെയാണ് സംസ്‌കാരം രൂപം കൊള്ളുന്നത്. ആ സംസ്‌കാരമാണ് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് സന്നിവേശിക്കപ്പെടുന്നത്.ഒരു ജീവിതചര്യ എന്ന നിലയിലും ആചാരം എന്ന നിലയിലും വിശ്വാസം എന്ന നിലയിലുമാണ് അത് രൂപപ്പെടുന്നത്. അങ്ങനെ ഒരു ചങ്ങലക്കണ്ണി പോലെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്ന ആചാരവിചാരങ്ങളിലും വിശ്വാസങ്ങളിലും അന്തര്‍ലീനമായ പൊന്‍ നൂലിഴ തന്നെയാണ് സംസ്‌കാരം. ഭാരതത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്ന, ഇന്നും ലക്ഷ്യമിടുന്ന, മതമൗലികവാദികളും വൈദേശിക രാഷ്ട്രീയ ശക്തികളും നേരിടുന്ന ഏറ്റവും വലിയ പ്രതിബന്ധം ഹിമാലയം മുതല്‍ കന്യാകുമാരി വരെയും കച്ചുമുതല്‍ കാമരൂപം വരെയും നെടുകയും കുറുകെയും മുഴുവന്‍ ഭാരതവര്‍ഷത്തിലും ഒരേപോലെ സ്വാധീനം ചെലുത്തുന്ന, സ്ഫുരിക്കുന്ന സംസ്‌കാരത്തിന്റെ അനര്‍ഗളമായപ്രവാഹമാണ്. സാമൂഹിക ജീവിതത്തിന്റെ അനായാസമായ പ്രവാഹത്തെ തടസ്സപ്പെടുത്തുന്ന ജാതിമതവര്‍ഗ്ഗവര്‍ണ്ണ വ്യത്യാസങ്ങളോ, സാമ്പത്തികമായ ഔന്നത്യങ്ങളോ, അപചയങ്ങളോ ഒന്നും തന്നെ ഈ സാംസ്‌കാരികധാരയുടെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നില്ല. ഭാരതത്തെ നശിപ്പിക്കാന്‍, തുക്കടെ തുക്കടെ ഇന്ത്യ എന്ന മുദ്രാവാക്യത്തോടെ ഭാരതത്തെ ഛിന്നഭിന്നമാക്കാന്‍ ലക്ഷ്യമിടുന്ന എല്ലാവരുടെയും വഴി ഈ സംസ്‌കാരത്തെയും അതിന് രൂപം നല്‍കുന്ന കുടുംബസങ്കല്‍പത്തെയും തകര്‍ക്കുക എന്നത് തന്നെയാണ്. അപനിര്‍മ്മാണം അഥവാ ഡീകണ്‍സ്ട്രക്ഷന്‍ എന്ന് പേരിട്ടു വിളിക്കുന്ന ഈ സാംസ്‌കാരിക മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ ഭാരതത്തിന്റെ യുവതയെ വഴിതെറ്റിക്കാനും കുടുംബത്തിന്റെ മൂല്യങ്ങള്‍ ഇല്ലാതാക്കാനും നമ്മുടെ സാംസ്‌കാരികധാരയുടെ പ്രകടമായ ചിഹ്നങ്ങളെ ഇല്ലാതാക്കാനും ഒക്കെ തന്നെയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിരുന്നു പാശ്ചാത്യ സംസ്‌കാരത്തിലും അവിടുത്തെ നാടുകളിലും മാത്രം രൂപം കൊണ്ട സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി തേടാനുള്ള നെട്ടോട്ടം.
ഇക്കാര്യത്തില്‍ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷ അപനിര്‍മ്മാണ പ്രേമികള്‍ക്ക് ഉണ്ടാകാന്‍ കാരണം സ്വവര്‍ഗ അനുകൂലിയായ ഒരാള്‍ സുപ്രീംകോടതിയില്‍ ജഡ്ജിയായതാണ്. പക്ഷേ, സ്വവര്‍ഗ വിഭാഗത്തിന് നിയമാനുമതി നല്‍കാന്‍ ആവില്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചതോടെ ആ സാധ്യതകള്‍ അടഞ്ഞു. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താനുള്ള അവകാശം പാര്‍ലമെന്റിന് ആണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ സുപ്രീംകോടതി വ്യക്തമാക്കി. വിവാഹത്തിനുള്ള അവകാശം മൗലികമോ നിബന്ധനകള്‍ ഇല്ലാത്തതോ അല്ലെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാരും പ്രത്യേക വിധിയെഴുതി. അതേസമയം, സ്വവര്‍ഗ ദമ്പതിമാര്‍ക്ക് കുട്ടികളെ തിരഞ്ഞെടുക്കാന്‍ അവകാശം നല്‍കാന്‍ ആവില്ലെന്ന് ബെഞ്ചിലെ മൂന്നംഗങ്ങള്‍ ഭൂരിപക്ഷ വിധി എഴുതിയപ്പോള്‍ ചീഫ് ജസ്റ്റിസ് അടക്കമുള്ള രണ്ടുപേര്‍ വിയോജിച്ചു. പക്ഷേ, ഭൂരിപക്ഷ വിധിക്കു മാത്രമേ നിയമസാധുതയുള്ളൂ എന്നതുകൊണ്ട് ദത്തെടുക്കാനും അനുമതി ഉണ്ടാവില്ല. സ്വവര്‍ഗ അനുരാഗികളായ രണ്ടു വ്യക്തികള്‍ തമ്മില്‍ വിവാഹം കഴിച്ചതിനുശേഷം അവര്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം നല്‍കി കുടുംബത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും കടയ്ക്കല്‍ കത്തി വെക്കാനായിരുന്നു ലക്ഷ്യമിട്ടത്. 21 ഹര്‍ജികളാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ എത്തിയത്. മതങ്ങളുടെ വ്യക്തി നിയമങ്ങളിലേക്ക് കടക്കാതെ സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ച് സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കാന്‍ ആകുമോ എന്ന വിഷയമാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. എന്നാല്‍, ഭാരതീയ കുടുംബ സങ്കല്പത്തിനും പാരമ്പര്യത്തിനും എതിരാണെന്നതിനാല്‍ സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കരുതെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. വിവാഹം പോലെയുള്ള ഒന്നിച്ചു ചേരലുകള്‍ക്ക് സാധുത നല്‍കേണ്ടത് നിയമത്തിലൂടെയാണ്. അതിനുള്ള അധികാരം പാര്‍ലമെന്റിനാണുള്ളത്. ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കണമെന്ന് കോടതിക്ക് പാര്‍ലമെന്റിനോട് കല്‍പ്പിക്കാനോ നിര്‍ദ്ദേശിക്കാനോ കഴിയില്ല. അതിനര്‍ത്ഥം സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ ആഘോഷിക്കാന്‍ തടസ്സമുണ്ടെന്നല്ല, സ്വവര്‍ഗ താല്‍പ്പര്യക്കാര്‍ക്ക് പരസ്പരം ബന്ധം പുലര്‍ത്താന്‍ അവകാശമുണ്ട്. പക്ഷേ, അതിന് നിയമസാധുത നല്‍കാന്‍ ആവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമപരമായി വിവാഹം ചെയ്തവര്‍ക്ക് മാത്രം ലഭിക്കുന്ന സാമൂഹിക സുരക്ഷ, നഷ്ടപരിഹാര പദ്ധതികളുടെ ആനുകൂല്യം എന്നിവ സ്വവര്‍ഗ്ഗ ദമ്പതിമാര്‍ക്ക് നിഷേധിക്കുന്നത് വിവേചനമാണോ എന്ന് പരിശോധിക്കാനും അത് പരിഹരിക്കാനും കേന്ദ്രസര്‍ക്കാര്‍ ഉന്നത സമിതിയെ നിയോഗിക്കണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.
സുപ്രീം കോടതിയുടെ വിധിക്ക് ചരിത്രപരമായ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്വവര്‍ഗ വിവാഹം പല പാശ്ചാത്യ രാജ്യങ്ങളും നിയമമാക്കിയ സാഹചര്യത്തില്‍ നമ്മുടെ സംസ്‌കാരത്തിന്റെ അന്തസത്തെയും പാരമ്പര്യവും തകര്‍ത്തുകൊണ്ട് ആ വൈദേശിക രാജ്യങ്ങള്‍ക്കൊപ്പം അവരുടെ യൂറോ സെന്‍ട്രിക്ക് (യൂറോപ്പ് കേന്ദ്രീകൃതമായ) താല്പര്യങ്ങള്‍ക്കൊപ്പം ഭാരതവും ചേരുമോ എന്ന കാത്തിരിപ്പിനാണ് ഈ വിധിയോടെ വിരാമമായത്. മാത്രമല്ല, സ്വവര്‍ഗ്ഗ ലൈംഗികത കുറ്റമല്ലെന്ന 2018 ലെ വിധിയുടെയും സ്വകാര്യത മൗലികാവകാശമാക്കിയ 2017 ലെ വിധിയുടെയും അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു അപനിര്‍മ്മാണത്തിന്റെ ത്വരയുമായി നടക്കുന്ന ഒരു വിഭാഗം ആളുകള്‍ക്ക്. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാനും വിവാഹം കഴിക്കാനും അവകാശമുണ്ടെന്നിരിക്കെ സ്വവര്‍ഗ്ഗമാണ് എന്നതിന്റെ പേരില്‍ മാത്രം വിവാഹത്തിന് അനുമതി നിഷേധിക്കരുതെന്നാണ് കോടതിയില്‍ ഹര്‍ജി നല്‍കിയവര്‍ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീയെയും പുരുഷനെയും മാത്രം വിവാഹം എന്ന സ്ഥാപനത്തിന്റെ ഭാഗമായി കാണുന്ന സംവിധാനത്തിന് പകരം സ്വവര്‍ഗ്ഗക്കാരെയും ഭിന്നലിംഗക്കാരെയും പരിഗണിക്കണമെന്ന ആവശ്യമാണ് കോടതിയില്‍ അവര്‍ ഉയര്‍ത്തിയത്. കുട്ടികളെ ദത്തെടുക്കല്‍, പിന്തുടര്‍ച്ച അവകാശം, സംയുക്ത ബാങ്ക് അക്കൗണ്ട്, പോളിസി വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയില്‍ എല്ലാം സ്വവര്‍ഗ ദമ്പതിമാര്‍ക്ക് സാധാരണ കുടുംബജീവിതം നയിക്കുന്ന സ്ത്രീ പുരുഷ ദമ്പതിമാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വേണമെന്നാണ് കോടതിയില്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഇത് അംഗീകരിച്ചെങ്കിലും ഭൂരിപക്ഷം ജഡ്ജിമാര്‍ ഇതിനോട് യോജിച്ചില്ല. സ്വവര്‍ഗ ബന്ധം അടക്കം പരമ്പരാഗലും ഭൂരിപക്ഷം ജഡ്ജിമാര്‍ ഇതിനോട് യോജിച്ചില്ല. സ്വവര്‍ഗ ബന്ധം അടക്കം പരമ്പരാഗത സ്ത്രീപുരുഷ വിവാഹം അല്ലാത്തവയെല്ലാം നഗര കേന്ദ്രീകൃതമോ വത സ്ത്രീപുരുഷ വിവാഹം അല്ലാത്തവയെല്ലാം നഗര കേന്ദ്രീകൃതമോ വരേണ്യ വര്‍ഗ്ഗക്കാര്‍ക്കിടയിലോ മാത്രമുള്ളതാണെന്ന വാദം സുപ്രീംകോടതി സ്വീകരിച്ചില്ല. സുപ്രീംകോടതി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയ ഈ വാദം തള്ളിയെങ്കിലും ഭാരതത്തില്‍ ഇന്നുവരെ നടന്നിട്ടുള്ള സ്വവര്‍ഗ്ഗ വിവാഹങ്ങളില്‍ എത്രയെണ്ണം ഗ്രാമങ്ങളില്‍ സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട് എന്നത് ബഹുമാനപ്പെട്ട കോടതി പരിഗണിക്കണം, പരിശോധിക്കണം. സ്വവര്‍ഗ്ഗ വിവാഹവും ലിവിങ് ടുഗതറും അടക്കമുള്ള പുതിയ ഇറക്കുമതി കുടുംബത്തിന്റെ കെട്ടുറപ്പും പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയും സമൂഹത്തിന്റെ സുഗമമായ വളര്‍ച്ചയും ലക്ഷ്യം ഇടാത്ത അതിനെയൊക്കെ പ്രതിലോമപരമായി കാണുന്ന വൈദേശിക സംസ്‌കാരത്തിന്റെ വക്താക്കളും പ്രയോക്താക്കളും ആയ ഒരുപറ്റം വൈതാളികരുടേതാണ്.
ജനാധിപത്യ സര്‍ക്കാരിന്റെ അവകാശങ്ങളെയും അധികാരങ്ങളെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള പരാമര്‍ശങ്ങളും സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായി എന്നത് ഖേദകരമാണ്. നിയമനിര്‍മ്മാണ സഭകള്‍ ജനാധിപത്യ ഭരണക്രമത്തില്‍ നിയമം നിര്‍മ്മിക്കാന്‍ അധികാരമുള്ള പരമാധികാര സ്ഥാപനമാണ്. പക്ഷേ, നിയമനിര്‍മ്മാണസഭകള്‍ക്ക് മാത്രമാണ് നിയമനിര്‍മ്മാണ അധികാരം എന്ന കേന്ദ്ര നിലപാട് ജുഡീഷ്യറിയുടെ സാധ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പരാമര്‍ശം ഒരുതരം മിഥ്യയായ അപകര്‍ഷതാബോധത്തില്‍ നിന്ന് ഉയര്‍ന്നതാണ്. ഏതു രാഷ്ട്രീയ പാര്‍ട്ടിയുടേതായാലും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റ് അംഗീകരിക്കുന്ന നിയമം കോടതി പുനഃപരിശോധിക്കുന്നത് സുഖമുള്ള കാര്യമാണോ എന്ന് സാധാരണക്കാര്‍ പരിഗണിക്കേണ്ടിയിരിക്കുന്നു. കോടതിയുടെ പുനഃപരിശോധനയിലൂടെ അട്ടിമറിക്കപ്പെടുന്നു എന്ന് പറയുന്നവര്‍ ജനാധിപത്യത്തെ ഇടിഞ്ഞ രീതിയിലാണ് നിര്‍വചിക്കുന്നത് എന്ന് ചീഫ് ജസ്റ്റിസ് പറയുന്നു. കോടതികള്‍ ജനാധിപത്യത്തെ ഇല്ലാതാക്കുകയല്ല, ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിയമനിര്‍മ്മാണ സഭകളുടെയും സര്‍ക്കാരിന്റെയും നടപടികള്‍ ഭരണഘടനാ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുവാനുള്ള അവകാശമാണ് കോടതിക്കുള്ളത് എന്നും അദ്ദേഹം അവകാശപ്പെടുന്നു. പക്ഷേ, ഈ അവകാശവാദം ഇതുവരെയുള്ള അനുഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരിയായ വസ്തുതയാണെന്ന് ഒരിക്കലും ബോധ്യപ്പെടുന്നില്ല. ചീഫ് ജസ്റ്റിസ് പറയുന്നതാണ് ശരിയെങ്കില്‍ അടിയന്തരാവസ്ഥക്കെതിരായി നമ്മുടെ നീതിന്യായ കോടതികള്‍ അനുവര്‍ത്തിച്ച അഴകൊഴമ്പന്‍ നിലപാടിന് എന്ത് ന്യായീകരണമാണുള്ളത്? ഇന്ദിരാഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ ഹൈക്കോടതിവിധി ശരിവെക്കുകയും അതേസമയം പ്രധാനമന്ത്രിയായി തുടരാന്‍ അവരെ അനുവദിക്കുകയും ചെയ്ത ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ വിധി പോലും ചോദ്യം ചെയ്യപ്പെട്ടതാണ്. അതിന്റെയും സാംഗത്യം എന്നും ചോദ്യമുനയിലാണ് എന്ന കാര്യംമറക്കരുത്.
നിയമനിര്‍മ്മാണ സഭകളുടെ ഈ അവകാശത്തെ സുപ്രീംകോടതി മാന്യമായ രീതിയില്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ കൊളീജിയത്തിന് പകരം നിയമ കമ്മീഷന്‍ കൊണ്ടുവരാനുള്ള നിയമനിര്‍മാണത്തെ ഒരിക്കലും റദ്ദാക്കുകയില്ലായിരുന്നു. ജഡ്ജിമാരുടെ മക്കള്‍ മാത്രം ജഡ്ജിമാര്‍ ആകുന്ന സാഹചര്യം, ഭാരതത്തിലെ മൊത്തം ജഡ്ജിമാര്‍ ഏതാണ്ട് 250 നും 400 നും ഇടയില്‍ ഉള്ള കുടുംബങ്ങള്‍ക്കു മാത്രമായി ഒതുങ്ങിയ സാഹചര്യം, അതിനെന്ത് ന്യായമാണ് പറയാനുള്ളത്? അതുകൊണ്ട് നിയമനിര്‍മ്മാണ സഭകള്‍ക്കുള്ള അധികാരവും അവകാശവും അവര്‍ നടത്തട്ടെ എന്ന് തീരുമാനിക്കുകയല്ലേ വേണ്ടത്? മാത്രമല്ല, ഭാരതത്തെ പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്ത് ഒരു പാശ്ചാത്യ കടന്നു കയറ്റം സാംസ്‌കാരികരംഗത്ത് കൂടി സാമൂഹിക ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഭാരതത്തിലെ ഭൂരിപക്ഷം ജനത വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ജനപ്രതിനിധികള്‍ക്ക് തന്നെയല്ലേ? ഇത് തുറന്നു സമ്മതിക്കുന്നതില്‍, അതിനനുസൃതമായ വിധി പുറപ്പെടുവിക്കുന്നതില്‍ എന്താണ് സുപ്രീംകോടതിക്ക് പ്രശ്‌നം?
ഇന്ന് ഭാരതത്തിലെ ദര്‍ശനസാഗരത്തില്‍ നിന്ന്, ഭഗവത് ഗീതയില്‍ നിന്ന്, ഉപനിഷത്തുകളില്‍ നിന്ന്, ആധുനിക മാനേജ്‌മെന്റ് മൊഴിമുത്തുകള്‍ തേടുന്ന വൈദേശിക മാനേജ്‌മെന്റ് വിദഗ്ധര്‍ പോലും അടിവരയിടുന്നത് ഭാരതത്തിലെ കുടുംബ സംവിധാനവും അതിനെ നയിക്കുന്ന മാതൃ സങ്കല്പവുമാണ്. ഒരാളോടും പക്ഷപാതമില്ലാതെ, യജ്ഞസംസ്‌കാരത്തോടെ, ആസക്തിയില്ലാതെ, തികച്ചും അനാസക്തമായി, നിര്‍മ്മമതയോടെ, നിര്‍വികാരതയോടെ, സ്വന്തം കര്‍മ്മം അനുഷ്ഠിക്കുന്ന അമ്മ ഓരോ മക്കളെയും എങ്ങനെ സ്‌നേഹിച്ചും ലാളിച്ചും പരിപാലിച്ചും വളര്‍ത്തിയെടുക്കുന്നു എന്നതിനെയാണ് ഏറ്റവും മികച്ച മാനേജ്‌മെന്റ് സങ്കേതമായി ഇന്ന് വൈദേശിക സര്‍വ്വകലാശാലകള്‍ പോലും പഠനവിഷയമാക്കുന്നത്. ആ അമ്മയുടെ പരിരക്ഷ എങ്ങനെയാണ് സ്വവര്‍ഗ ദമ്പതികള്‍ക്ക് ഉണ്ടാവുക എന്നതാണ് ഈ വിഷയത്തില്‍ ഉയര്‍ന്ന ഏറ്റവും വലിയ ചോദ്യം. അമ്മ എന്ന ആ സങ്കല്പം സ്‌ത്രൈണമാണ്. ആര്‍ദ്രതയുടെയും കനിവിന്റെയും വാല്‍സല്യത്തിന്റെയും ലാളനയുടെയും ഒക്കെ ആ നനുത്ത കരസ്പര്‍ശം അമ്മയ്ക്കു മാത്രം കഴിയുന്നതാണ്. അത് പുരുഷന്‍ വേഷം കെട്ടി ഭാര്യയാണെന്ന് പറയുന്ന കുടുംബത്തിന് നല്‍കാന്‍ കഴിയുന്നതല്ല. അതുതന്നെയാണ് ഭാരതീയ സംസ്‌കാരം അടിവരയിടുന്ന കുടുംബ ബന്ധത്തിന്റെ അടിസ്ഥാനശിലയും. അതുകൊണ്ടുതന്നെ അമ്മയ്ക്കു പകരം വെക്കാന്‍ മറ്റൊന്നിനുമാവില്ല എന്നകാര്യം മുഴുവന്‍ ഭാരതീയരും ഒരിക്കല്‍ കൂടി ഓര്‍മിക്കണം. ശങ്കരാചാര്യര്‍ ദേവ്യപരാധക്ഷമണ സ്‌തോത്രത്തില്‍ പറയുന്നു, ‘കുപുത്രോ ജായേത് ക്വചിദപി കുമാതാ ന ഭവതി’ (ദുഷിച്ച പുത്രന്‍ ഉണ്ടായേക്കാം, പക്ഷെ ഒരിക്കലും ദുഷിച്ച അമ്മ ഉണ്ടാകില്ല). നമുക്ക് മടങ്ങാം അമ്മയുടെ മടിത്തട്ടിലേക്ക്, ആ സ്‌നേഹ ലാളനങ്ങളിലേക്ക്, നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും അതിന്റെ വിശുദ്ധിയില്‍ നിലനിര്‍ത്താന്‍ ഭാരതം ഭാരതമായി അതിജീവിക്കാന്‍.