മാധ്യമപ്രവര്‍ത്തനം സത്യാന്വേഷണമാണ്. സത്യവും അപ്രിയസത്യവും തുറന്നുപറയുന്ന മാധ്യമപ്രവര്‍ത്തനത്തില്‍ ഓരോ പത്രസ്ഥാപനത്തിന്റെയും ലക്ഷ്യം അല്ലെങ്കില്‍ അത് എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നുള്ളത് പ്രസക്തമാണ്. ദേശീയതയ്ക്കും ദേശീയ താല്‍പര്യത്തിനും വേണ്ടി മാത്രം രൂപം കൊണ്ട മാധ്യമ സ്ഥാപനം, ജനങ്ങളുടെ കഷ്ടകാലം കൊണ്ട് പ്രധാന ഓഹരി ഉടമയായി മാറിയ ഒരു ഈര്‍ക്കിലി പാര്‍ട്ടിയുടെ നേതാവിന് വേണ്ടി ദേശീയതയെയും ദേശീയതാല്പര്യങ്ങളെയും ഹനിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും ചെയ്യുന്ന ദുരുപദിഷ്ടമായ കാഴ്ചയാണ് കഴിഞ്ഞദിവസം കേരളത്തില്‍ അരങ്ങേറിയത്. ‘ദ സേക്രഡ് ഫാക്റ്റ്‌സ്’ എന്ന പേരില്‍ മാതൃഭൂമി ദിനപത്രം നടത്തിയ വസ്തുതാന്വേഷണവും സംവാദവും അത്ര വിശുദ്ധമാണെന്ന് തോന്നുന്നില്ല. കേരളത്തിലെ ഒരു മാധ്യമത്തിനും മാധ്യമ സ്ഥാപനത്തിനും അനുഭവിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണ് മാതൃഭൂമി കെട്ടിപ്പൊക്കി കാണിക്കുന്നത്. ദേശീയതലത്തില്‍ ആയിരക്കണക്കിന് പത്രങ്ങളും നൂറുകണക്കിന് ചാനലുകളും ഇവയില്‍ എല്ലാംകൂടി ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകരും പണിയെടുക്കുന്നുണ്ട്. അവരില്‍ വിദേശരാജ്യങ്ങളുടെ പണം പറ്റി അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന ചിലര്‍ക്കു മാത്രമാണ് നിയമനടപടി നേരിടേണ്ടി വന്നത്. അടിയന്തരാവസ്ഥക്കാലത്തെ പോലെ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പോ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമോ ഉണ്ടായിട്ടില്ല. നരേന്ദ്രമോദി അധികാരത്തില്‍ വന്നകാലം മുതല്‍ രാജ്യത്ത് മാധ്യമങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തനം അസാധ്യമായ ഇരുണ്ടകാലം ഉണ്ടായി എന്നാണ് മാതൃഭൂമി ദിനപത്രവും അവര്‍ സംഘടിപ്പിച്ച സംവാദവും വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത്.
‘തുക്കടെ തുക്കടെ ഇന്ത്യ’ എന്ന മുദ്രാവാക്യവുമായി ഭാരതത്തെ വിഘടിപ്പിക്കാന്‍ ശ്രമം നടത്തുന്ന ഭീകരവാദികളോടും തീവ്രവാദികളോടും സമരസപ്പെട്ട് അവരുടെ ചിന്താഗതികള്‍ക്ക് അനുസൃതമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ആരും കാണാത്ത, ആരും പറയാത്ത, ആരും അറിയാത്ത ഇല്ലാക്കഥകള്‍ മെനയുന്ന ഒരു കൂട്ടം എട്ടുകാലി മമ്മൂഞ്ഞുമാരുടെയും വൈതാളികരുടെയും താവളമായി മാതൃഭൂമി മാറിക്കഴിഞ്ഞു. നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അപമാനിച്ചുകൊണ്ട്, അദ്ദേഹത്തെ ഇടിച്ചു താഴ്ത്തിക്കൊണ്ട് മാതൃഭൂമി പ്രസിദ്ധീകരിച്ച ചില ലേഖനങ്ങള്‍ വ്യാപകമായ എതിര്‍പ്പിനും പൊതുജന പ്രതികരണത്തിനും വഴിവെച്ചിരുന്നു. ഒരു പഞ്ചായത്ത് മെമ്പറെ പോലും ജയിപ്പിക്കാന്‍ ശേഷിയില്ലാത്ത, ഒരു ഈര്‍ക്കിലി പാര്‍ട്ടിയുടെ നേതാവായി മാതൃഭൂമിയുടെ എം.ഡിയായിരിക്കെ അന്തരിച്ച എം. പി. വീരേന്ദ്രകുമാര്‍ മാറിയതോടെയാണ് മാതൃഭൂമിയുടെ നിഷ്പക്ഷതയ്ക്കും സത്യസന്ധതക്കും വഴിതെറ്റിയത്. ആ വഴിതെറ്റല്‍ അടുത്ത തലമുറയിലൂടെ ഇന്നും തുടരുന്നു. ഇടതുമുന്നണിയില്‍ കാര്യമായ സ്ഥാനമില്ലാതെ, പുറമ്പോക്കില്‍ ആരും മൈന്‍ഡ് ചെയ്യാതെ, അവഗണനയില്‍ കിടക്കുന്ന എല്‍ ജെ ഡി എന്ന ഈര്‍ക്കില്‍ പാര്‍ട്ടിയെ പിണറായി വിജയന്റെ കാരുണ്യത്തില്‍ പ്രധാന വേദിയിലേക്ക് നയിക്കാനുള്ള ശ്രമമാണ് മാതൃഭൂമി ഹിന്ദു വിരുദ്ധതയിലൂടെ, ബിജെപിയോടുള്ള എതിര്‍പ്പിലൂടെ പ്രകടമാക്കുന്നത്. തേജസ്വി യാദവിനെ കൊണ്ടുവന്ന് ലയനം നടത്തിയതും ദേശീയതലത്തില്‍ ബിജെപി വിരുദ്ധ നിലപാടില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടിയാണ്.
മാതൃഭൂമിയുടെ സംവാദം ഉദ്ഘാടനം ചെയ്ത ആര്‍.രാജഗോപാല്‍ സമ്മര്‍ദ്ദവും ഇടപെടലുകളും ഭീതിയുടെ അന്തരീക്ഷവും കാരണം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇന്ത്യയില്‍ അസാധ്യമായിരിക്കുന്നു എന്നാണ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ മാത്രം അനുഭവമാണ്. മാതൃഭൂമിയുടെ ഏതു വാര്‍ത്തയില്‍ ഏത് റിപ്പോര്‍ട്ടര്‍ക്കാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായതെന്ന് അധ്യക്ഷപ്രസംഗം നടത്തിയ മാതൃഭൂമി എം.ഡി. ശ്രേയാംസ് കുമാര്‍ വ്യക്തമാക്കിയിട്ടില്ല. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം എത്ര മാധ്യമങ്ങള്‍ക്കെതിരെ നടപടി ഉണ്ടായി? ന്യൂസ് ക്ലിക്കിന് എതിരായ നടപടിയാണ് രാജഗോപാലും സംഘവും ഉയര്‍ത്തിക്കാട്ടുന്നത്. ന്യൂയോര്‍ക്ക് ടൈംസ് എന്ന പത്രം നരേന്ദ്രമോദിയുടെ ഭാരതത്തില്‍ അല്ല. അതിന്റെ പത്രാധിപ സമിതിയില്‍ ബിജെപിക്കാരും ഇല്ല. ചൈനാ അനുകൂല പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സംഘത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റി കാശ്മീരും അരുണാചല്‍പ്രദേശും തര്‍ക്ക പ്രദേശമാണെന്ന് പ്രചരിക്കുകയും ഭാരതത്തിനെതിരായ വാര്‍ത്തകള്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്ത രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കിലല്ലേ ഭാരതം ഇരുണ്ട കാലഘട്ടത്തിലേക്ക് പോകൂ? ഏകപക്ഷീയമായി, ചില ഇടതുപക്ഷ-മാവോവാദി-ദേശവിരുദ്ധ-ജിഹാദി മാധ്യമപ്രവര്‍ത്തകരെ മാത്രം അണിനിരത്തി നരേന്ദ്രമോദിക്കെതിരായ ഒരു നരേറ്റിവ് സൃഷ്ടിക്കാനുള്ള മാതൃഭൂമിയുടെ ശ്രമം പിണറായിയെ മണിയടിക്കാനും കൃഷ്ണന്‍കുട്ടിയെ മാറ്റി ലയിക്കുന്ന ജനതാദളിന് മന്ത്രിസ്ഥാനം നേടാനുമാണ് എന്നകാര്യം എല്ലാവര്‍ക്കും അറിയാം. ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കേരളത്തിലെ പൊതുസമൂഹം മുഴുവന്‍ പൊട്ടന്മാരാണെന്ന് ഇപ്പോള്‍ മാതൃഭൂമിയെ നയിക്കുന്നവര്‍ കരുതരുത്.
ശ്രേയാംസ്‌കുമാര്‍ ഇതുവരെ കാണാത്ത, വായിക്കാത്ത, ‘മാതൃഭൂമിയുടെ ചരിത്രം’ എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിലെ ഒമ്പതാം അധ്യായത്തിലെ പാവനമായ പ്രതിജ്ഞ – മാതൃഭൂമി പിറക്കുമ്പോള്‍ മാതൃഭൂമിയെ നയിച്ച പൂര്‍വ്വസൂരികള്‍ എടുത്ത പാവനമായ പ്രതിജ്ഞ – മാതൃഭൂമി എങ്ങനെ നിറവേറ്റുന്നു എന്ന കാര്യം വിലയിരുത്തപ്പെടേണ്ടതാണ്. ”രാജ്യത്തിന്റെ പൊതുക്ഷേമത്തെ മാത്രം ലക്ഷ്യമാക്കി, സത്യത്തെ കൈവിടാതെ, ഒരു രാജ്യക്കാരുടെയോ തരക്കാരുടെയോ മതക്കാരുടെയോ കാര്യത്തെ നിവൃത്തിക്കാനല്ല തങ്ങള്‍ പുറപ്പെട്ടിരിക്കുന്നത് എന്ന് എപ്പോഴും ഓര്‍മ്മവച്ച് സാധാരണ അവകാശങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ മനുഷ്യരും സമന്മാരാണ് എന്ന വിശ്വാസത്തോടുകൂടി സ്വാതന്ത്ര്യ വര്‍ദ്ധനയ്ക്കായി നിര്‍ഭയം പൊരുതുന്നതില്‍ ഞങ്ങള്‍ ഒരിക്കലും പിന്മാറില്ല” എന്നാണ് ആ പ്രതിജ്ഞയില്‍ അന്നത്തെ മാതൃഭൂമി മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുള്ളത്. മലബാര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ അനുഭവിച്ച ക്രൂരമായ പീഡനവും മതംമാറ്റവും സ്ത്രീകളുടെ ദുരവസ്ഥയും ഒക്കെ തന്നെ പുറത്തുകൊണ്ടുവന്നത് കെ.മാധവന്‍ നായരായിരുന്നു എന്നകാര്യം മറക്കരുത്. ഇന്ന് ഇസ്ലാമിക വോട്ട് ബാങ്കിന് വേണ്ടിയാണ് മാതൃഭൂമി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാം.
ഈ സെമിനാറില്‍ മാതൃഭൂമി എഴുന്നള്ളിച്ചു കൊണ്ടുവന്ന റാണ അയ്യൂബിന്റെ പശ്ചാത്തലവും ചരിത്രവും സ്വതന്ത്രമായി വിലയിരുത്താന്‍, സത്യസന്ധമായി പുറത്തു പറയാനുള്ള ആര്‍ജ്ജവം മാതൃഭൂമിക്കുണ്ടോ? ഭാരതത്തില്‍ ഇന്ന് ഫില്‍ട്ടറുകളുടെ കാലവും രാജ്യത്ത് മാധ്യമ മേഖലയില്‍ ഭയത്തിന്റെ സംസ്‌കാരവുമാണ് ഉള്ളതെന്ന് അവര്‍ പറഞ്ഞു. അതു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ എവിടെയാണ് സര്‍ ഭയത്തിന്റെ സംസ്‌കാരം പ്രകടമാകുന്നത്? റാണാ അയൂബ് മാധ്യമപ്രവര്‍ത്തനകാലത്ത് മുഴുവന്‍ തന്നെ പ്രകടമാക്കിയിട്ടുള്ള ഇസ്ലാമിക പക്ഷപാതവും ഹിന്ദുവിരോധവും ജന്മനാ ഉള്ളതാണ്. എല്ലാ കാലവും നരേന്ദ്രമോദിക്കും ബിജെപിക്കും എതിരെ വാര്‍ത്തകള്‍ പടച്ചു വിട്ടിട്ടുള്ള തെഹല്‍ക്കയില്‍ പോലും അവര്‍ കൊണ്ടുവന്ന വാര്‍ത്ത വിശ്വാസയോഗ്യമല്ലെന്നും അതില്‍ പഴയ കാര്യങ്ങളല്ലാതെ പുതിയതൊന്നും ഇല്ലെന്നും പറഞ്ഞ് പത്രാധിപ സമിതി തള്ളിയപ്പോഴല്ലേ അവര്‍ പുറത്തുപോയത്? പിന്നെ അവര്‍ നടത്തിയ നെറികെട്ട പ്രചരണം ടീസ്റ്റ സെതല്‍വാദിന്റെയും സഞ്ജീവ് ഭട്ടിന്റെയും ഒക്കെ കൂടെ ചേര്‍ന്നായിരുന്നില്ലേ? സന്നദ്ധ സേവനത്തിനു വേണ്ടി എന്നുപറഞ്ഞ് വിദേശത്തുനിന്ന് അക്കൗണ്ടിലേക്ക് വന്ന 1.76 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക്, സ്വന്തം ആവശ്യത്തിനു മാറ്റിയ റാണ അയ്യൂബിന്നെതിരെ കള്ളപ്പണം വെളുപ്പിക്കലിനും പണം തിരിമറിക്കും കേസെടുത്തു. അതിന്റെ പേരില്‍ വിദേശത്തേക്ക് പോകാനുള്ള യാത്രാനുമതി നിഷേധിക്കുകയും ചെയ്തു. അവര്‍ നടത്തിയതും നടത്തുന്നതും സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനമാണോ? ഇതൊന്നും ഇന്ത്യയിലെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ അനുഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ പണം ചെലവാക്കല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ടാകാം. ഇരുണ്ട കാലമല്ല സര്‍, സുതാര്യതയുടെ സൂചനയാണിത്. സത്യാന്വേഷണം ആയ മാധ്യമപ്രവര്‍ത്തനം വിദേശ ശക്തികളുടെ പണം പറ്റി ഇന്ത്യാവിരുദ്ധമാകുമ്പോള്‍ അത് ചെറുക്കാനും അന്വേഷിക്കാനും ഭരണകൂടം ശ്രമിച്ചാല്‍ അതെങ്ങനെ ഇരുണ്ട കാലമാകും? കേരളത്തിലും പ്രതിപക്ഷം നടത്തുന്ന മാധ്യമങ്ങളുണ്ട്, ദിനപത്രങ്ങളുണ്ട്. അവര്‍ക്കാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കും. മാധ്യമപ്രവര്‍ത്തകര്‍ അരപ്പട്ടിണിയും മുഴു പട്ടിണിയുമായി ജീവിക്കുന്ന ഭാരതത്തില്‍ കുറച്ചു മാധ്യമപ്രവര്‍ത്തകര്‍ മാത്രം വിദേശപണം കൈപ്പറ്റി സുഖഭോഗങ്ങളില്‍ അഭയം കണ്ടെത്തുന്നത് ഭാരതത്തെ വില്‍ക്കുന്ന പണം കൊണ്ടാണ്. അതിനൊപ്പം നില്‍ക്കാന്‍ ഭരണകൂടത്തിന് കഴിയുമോ? അത്തരം പുഴുക്കുത്തുകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമ്പോള്‍ നിലവിളിച്ചിട്ട് ഒരു കാര്യവുമില്ല.
മാതൃഭൂമി എം.ഡി.അധ്യക്ഷപ്രസംഗത്തില്‍ പരാമര്‍ശിച്ച ഒരുകാര്യം കൂടി പറയാതിരിക്കാനാവില്ല, ജേണലിസം തുടങ്ങിയത് മഹാഭാരതകാലത്താണെന്ന് കേരളത്തിന് പുറത്തെ ഒരു മന്ത്രി പറഞ്ഞു. 2014 ല്‍ ആ ജേണലിസം അവസാനിച്ചെന്നാണ് ഒരു സിനിമാപ്രവര്‍ത്തകന്‍ അതിനു മറുപടി പറഞ്ഞത്. ഒരുപക്ഷേ ഇത്തരം അസന്മാര്‍ഗിക രാഷ്ട്രവിരുദ്ധ ശക്തികള്‍ക്ക് സ്വതന്ത്രമായി എന്ത് ആഭാസത്തരവും ചെയ്യാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇല്ലാതായിട്ടുണ്ടാകാം. ഇത്തരം രാഷ്ട്രവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി ഉണ്ടാകും. അങ്ങനെ നടപടി ഉണ്ടായില്ലെങ്കില്‍ പിന്നെ ഒരു കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് എന്ത് പ്രയോജനമാണ്? പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ പൊതുപണം ധൂര്‍ത്തടിച്ച് മാധ്യമപ്രവര്‍ത്തകരെ കൊണ്ടുപോകുന്നത് നരേന്ദ്രമോദി അവസാനിപ്പിച്ചു. വിദേശ സന്ദര്‍ശനങ്ങളില്‍ കുടുംബക്കാരും സുഹൃത്തുക്കളും അടക്കം ഉള്ളവരെ കൊണ്ടുപോയിരുന്ന പഴയകാലം മാറി. ഇപ്പോള്‍ ഇത് പറയുന്ന മാതൃഭൂമിയുടെ എം. ഡി. സ്വന്തം സ്ഥാപനത്തെ കുറിച്ച് നെഞ്ചില്‍ കൈവെച്ച് ഒന്ന് ആലോചിക്കണം. യൂണിയന്‍ പ്രവര്‍ത്തനം നടത്തി എന്നുപറഞ്ഞ് മാതൃഭൂമിയില്‍ നിന്ന് പത്രപ്രവര്‍ത്തകരെ സ്ഥലം മാറ്റിയത് ആന്ധ്രയിലെ മദനപ്പള്ളി മുതല്‍ കൊഹിമയിലേക്കും ജമ്മുവിലേക്കും ഹരിയാനയിലെ കുര്‍ണാല്‍ അടക്കം മറ്റൊരു പത്രത്തിനും ലേഖകര്‍ ഇല്ലാത്ത സ്ഥലങ്ങളിലേക്കും ഒക്കെയാണ്. ജീവനക്കാരെ പ്രതികാരബുദ്ധിയോടെ സ്ഥലം മാറ്റി പകവീട്ടിയവര്‍ ഇന്നും മടങ്ങി വന്നിട്ടില്ല എന്നകാര്യം ഓര്‍മ്മിക്കണം. അതിനേക്കാള്‍ വലിയ ഇരുണ്ട കാലം മാതൃഭൂമിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ? എന്നിട്ടും സത്യം സമത്വം സ്വാതന്ത്ര്യം എന്നീ വാക്കുകള്‍ മുറുകെപ്പിടിച്ച് ജനാധിപത്യ സംരക്ഷണം എന്ന വലിയ ദൗത്യത്തില്‍ മുന്‍പന്തിയില്‍ ഉണ്ടാകും എന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്? ആ പറയുന്ന വാക്കുകളില്‍ എന്തെങ്കിലും ആര്‍ജ്ജവവും സത്യസന്ധതയും ഉണ്ടെങ്കില്‍ വോട്ടുബാങ്ക് രാഷ്ട്രീയം വിട്ട്, സത്യസന്ധവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തിന് മാതൃഭൂമി തുറന്ന വേദി ഒരുക്കുകയാണ് വേണ്ടത്.
ഒരിക്കല്‍ വ്യക്തിപരമായ ഒരു സന്ദര്‍ശനവേളയില്‍ അന്നത്തെ മാതൃഭൂമി എം.ഡിയായ വീരേന്ദ്രകുമാറിനോട് തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അവസരം ഉണ്ടായി. ഒരു ഈര്‍ക്കില്‍ പാര്‍ട്ടിക്ക് വേണ്ടി ഈ പത്രസ്ഥാപനം നശിപ്പിക്കുന്നതിനു പകരം കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാര്‍ ഉണ്ടായിരുന്ന എഴുത്തുകാരനായ ഒരു പ്രതിഭ എന്ന നിലയില്‍ വേറിട്ട് നിലനില്‍ക്കുകയുമാണ് അദ്ദേഹം ചെയ്യേണ്ടത് എന്ന് ചില പ്രമുഖ വ്യക്തികള്‍ ചൂണ്ടിക്കാട്ടിയതാണ് ചര്‍ച്ച ചെയ്തത്. നനഞ്ഞു പോയില്ലേ എന്നായിരുന്നു മറുപടി. കെ. പി. കേശവമേനോനും കെ.മാധവന്‍ നായര്‍ക്കും കേളപ്പജിക്കും കെ.എ. ദാമോദര മേനോനും വി.എം.നായര്‍ക്കും ഒക്കെ കിട്ടിയിരുന്ന സാമൂഹിക അംഗീകാരം ഇന്നത്തെ മാതൃഭൂമി നായകര്‍ക്ക് കിട്ടാത്തത് എന്താണ് എന്നകാര്യം ആത്മപരിശോധന നടത്തണം. നിങ്ങള്‍ സത്യത്തിനൊപ്പം, ജനവികാരത്തിനൊപ്പം അല്ല എന്ന സത്യം മനസ്സിലാക്കണം. ഓഹരി ആരെങ്കിലും വാങ്ങിയാലും ഇല്ലെങ്കിലും ജിഹാദികളെ പ്രീണിപ്പിക്കാന്‍, അവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരിലാണെങ്കിലും മാതൃഭൂമി തയ്യാറാകുന്നു എന്നത് സത്യമാണ്. മാതൃഭൂമി ദിനപത്രം എല്ലാ വര്‍ഷവും ഇപ്പോള്‍ ഇഫ്താര്‍ വിരുന്ന് നടത്തുന്നുണ്ട്. തെറ്റില്ല. പക്ഷേ, കേരളത്തിന്റെ ഉത്സവമായ ഓണത്തിനോ വിഷുവിനോ ഇതേപോലെ പൗരപ്രമുഖരെ ഉള്‍പ്പെടുത്തി വിരുന്നു സംഘടിപ്പിക്കാറുണ്ടോ?
ഒരു മഹത്തായ, പാവനമായ ലക്ഷ്യത്തിനുവേണ്ടി രൂപംകൊണ്ട മാതൃഭൂമി ദിനപത്രം ചീഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ഇത്തരം തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്ന രീതിയിലേക്ക് അധപ്പതിക്കരുത്. മാതൃഭൂമിക്ക് ഇല്ലാത്ത ഭയവും ഇരുണ്ട കാലവും ഇന്ത്യയിലെ മറ്റൊരു മാധ്യമപ്രവര്‍ത്തകനും മാധ്യമത്തിനും ഉണ്ടാകില്ല എന്നകാര്യം ഓര്‍മ്മിക്കണം. എം.പി.വീരേന്ദ്രകുമാറിനോട് ഉമ്മന്‍ തലവടി ചോദിച്ച ചോദ്യം ശ്രേയാംസ് കുമാറിനും ബാധകമാണ്. മാതൃഭൂമി എന്ന ദിനപത്രം ഇല്ലായിരുന്നെങ്കില്‍ നിങ്ങളുടെ പാര്‍ട്ടി എന്താകുമായിരുന്നു എന്നകാര്യം. പാര്‍ട്ടിയെ പിണറായി വിജയനോട് അടുപ്പിക്കാന്‍ വേണ്ടി, ഇടതുമുന്നണിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ കിട്ടാന്‍ വേണ്ടി, മുഖ്യമന്ത്രിയുടെ സന്തോഷത്തിന് ജിഹാദികളെ പ്രീണിപ്പിക്കാന്‍ വേണ്ടി, ഈ മഹത്തായ പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക തനിമയെ തകര്‍ക്കരുത്. കമ്പനിയുടെ മാനേജ്‌മെന്റിലും ഭരണത്തിലും പര്‍ച്ചേസിലും ഒക്കെ നടക്കുന്ന മിക്ക കാര്യങ്ങളും അറിയാമെങ്കിലും അതൊന്നും പറയാതെ പി.രാജന്റെ സത്യസന്ധമായ ആരോപണങ്ങളെ കുറിച്ച് തല്‍ക്കാലം നിശബ്ദത പാലിക്കുകയാണ്. വീണ്ടും നരേന്ദ്രമോദിയെ ആക്ഷേപിക്കാന്‍ ഉത്തരവാദിത്തമില്ലാത്ത, നാണംകെട്ട വഴിപോക്കന്മാരെ പോലെ ഇറങ്ങിയാല്‍ പലതും പറയേണ്ടിവരും എന്നകാര്യം കൂടി ഓര്‍മിപ്പിക്കട്ടെ.