ഐ.എന്‍.ഡി.ഐ.എ മുന്നണിയുടെ പ്രാണവായു എന്താണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു – ജാതി സെന്‍സസ്. ബീഹാര്‍ മുഖ്യന്‍ നിതീഷ് കുമാര്‍ ഊതിക്കാച്ചിയെടുത്തതാണ് ജാതി സെന്‍സസ്. ഇന്ന് അതിന് അച്ഛന്മാര്‍ ഏറെയാണ്. നിതീഷ് അത് ബീഹാറില്‍ നടപ്പിലാക്കുകയും ചെയ്തു. ഇതില്‍ രോമാഞ്ചം കൊള്ളുന്നവരാണ് രാഹുലും യച്ചൂരിയും. കോണ്‍ഗ്രസ്സും ഇടതും ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കി കാണിക്കണ്ടേ? അതിനവര്‍ തയ്യാറല്ല. കാരണം ജാതി സെന്‍സസ് എന്ന പുലിവാലിലാണ് നിതീഷ് പിടിച്ചത്. മഹാഗഡബന്ദനിലെ കക്ഷിയായ ജനതാദളിന്റെ സീതാമര്‍ഹിയില്‍ നിന്നുള്ള എം.പിയായ സുനില്‍കുമാര്‍ പിന്തുവും രാഷ്ട്രീയ ജനതാദള്‍ പിന്നാക്ക വിഭാഗം പ്രസിഡന്റും എം. എല്‍.സി.യുമായ രാം ബാലാ സിംഗം ബീഹാറില്‍ നടത്തിയ ജാതി സെന്‍സസിനെതിരെ പരസ്യമായി രംഗത്തു വന്നു. കണക്കെടുപ്പില്‍ കൃത്രിമം നടന്നു എന്നാണ് ആക്ഷേപം. മുന്നണിയില്‍ തന്നെ പട! അപ്പോഴാണ് യച്ചൂരി പറയുന്നത് നിതീഷ് നടത്തിയ സെന്‍സസ് ബി.ജെ.പിക്ക് ദഹിക്കുന്നില്ല എന്ന്. ദഹനക്കേടിനുള്ള മരുന്നുമായി യച്ചൂരി വിമാനം പിടിക്കേണ്ടത് തിരുവനന്തപുരത്തേക്കാണ്. ജാതി സെന്‍സസ് തല്ക്കാലം കേരളത്തില്‍ വേണ്ട എന്നാണ് മുഖ്യന്‍ വിജയന്‍ സഖാവിന്റെ പക്ഷം. അതു നടപ്പാക്കാന്‍ വിജയന്‍ സഖാവിന്റെ സാമ്പത്തികം അനുവദിക്കുന്നില്ല എന്നതാണ് കാരണം. ഹെലികോപ്റ്റര്‍ വാടകക്ക് കാശുണ്ട്. ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കാന്‍ കാശുണ്ട്. മുഖ്യന്റെ സുരക്ഷ കൂട്ടാനും കാറുവാങ്ങാനും കാശുണ്ട്. ജാതി സെന്‍സസ് എന്ന യച്ചൂരിയുടെ സ്വപ്‌നം സഫലമാക്കാന്‍ കാശില്ല. കേരളത്തില്‍ ഒ.ബി.സി വിഭാഗത്തില്‍ പെടേണ്ട 60 ഉപജാതികളെ ഉള്‍പ്പെടുത്തി കണക്കെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് വര്‍ഷങ്ങള്‍ മുമ്പേ ആവശ്യപ്പെട്ടതാണ്. അതു പോലും നടപ്പാക്കിയിട്ടില്ല. ജാതി സെന്‍സസ് കേരളത്തില്‍ വേണമെന്ന് പ്രതിപക്ഷത്തുള്ള കോണ്‍സ്സിനും നിര്‍ബ്ബന്ധമില്ല. ചുരുക്കത്തില്‍ ജാതി സെന്‍സസിന് പിതൃത്വമേല്‍ക്കാന്‍ കേരളത്തില്‍ ആളില്ല. രാഹുലും യച്ചൂരിയും ആറ്റം ബോംബാക്കി കാണുന്നത് കേരളത്തില്‍ നനഞ്ഞ പടക്കമാണ്.