‘യാദേവി സര്‍വ്വ ഭൂതേഷു,
ശക്തി രൂപേണ സംസ്ഥിതാ
നമസ്തസൈ്യ നമസ്തസ്‌സൈ്യ
നമസ്തസൈ്യ നമോ നമ:’ എന്ന ശ്ലോകം ഭരണഘടനയുടെ 128-ാം ഭേദഗതി അവതരിപ്പിക്കുമ്പോള്‍ ലോകസഭയില്‍ മുഴങ്ങിക്കേട്ടു. ഭാരതം കണ്ട ഏറ്റവും വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച ഈ നാന്ദീമുഖത്തിന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വഴിയൊരുക്കി. സ്ത്രീശാക്തീകരണം വാക്കുകളിലോ, സന്ദര്‍ഭോചിത നയരൂപീകരണങ്ങളിലോ, പ്രതീകാത്മക മനുഷ്യമതിലുകളിലോ ഒതുങ്ങുന്ന ഒന്നല്ല എന്നും, അത് ആന്തരികമായ മാനസികാവസ്ഥയുടെ സമ്പൂര്‍ണ്ണ നവോത്ഥാനം ആണെന്നും ‘നാരീ ശക്തി വന്ദന്‍ അധിനിയം’ വഴി കേന്ദ്രസര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്.
പഴയ പാര്‍ലമെന്റ് മന്ദിരം ഇനി അറിയപ്പെടുക ‘സംവിധാന്‍ സദന്‍’ എന്ന പേരില്‍ ആയിരിക്കും. 1853ലെ ചാര്‍ട്ടര്‍ നിയമപ്രകാരം സ്ഥാപിതമായ ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിനെ ഉള്‍ക്കൊള്ളാനായി 1927 ലാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1921 മുതല്‍ 1927 വരെയുള്ള കാലയളവില്‍ ബ്രിട്ടീഷ് നിര്‍മ്മാണ വിദഗ്ദ്ധരായ എഡ്വേര്‍ഡ് ലുട്യെനും ഹെര്‍ബെഡ് ബേക്കറും ആണ് പാര്‍ലമെന്റ് മന്ദിരം പണികഴിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം 26 ജനുവരി 1950 വരെ, നിയമനിര്‍മ്മാണ സഭയുടെ ആസ്ഥാനവും ഇതുതന്നെയായിരുന്നു. ഭരണഘടനാ നിര്‍മ്മാണത്തിന് കേന്ദ്രബിന്ദുവായ പല ചര്‍ച്ചകളും നടന്നത് പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ അകത്തളത്തില്‍ ആയിരുന്നു. 1952 മുതല്‍ 1974 വരെ സ്ഥിരമായി നൂറില്‍ കൂടുതല്‍ ദിവസം വര്‍ഷാവര്‍ഷം പാര്‍ലമെന്റ് സമ്മേളിക്കാറുണ്ടായിരുന്നു. 1976ലെ ഇരുണ്ട അടിയന്തരാവസ്ഥാ കാലഘട്ടത്തില്‍ ആയിരുന്നു ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നിയമങ്ങള്‍ സഭ പാസ്സാക്കിയത്, 118 എണ്ണം. ഏറ്റവും കുറവ് നിയമനിര്‍മാണങ്ങള്‍ ഉണ്ടായത് 2004ലെ ഒന്നാം യുപിഎ കാലഘട്ടത്തിലായിരുന്നു എന്നതും ചരിത്രം. അന്ന് കേവലം 18 നിയമങ്ങളാണ് സഭ സമ്മേളിച്ചു പാസ്സാക്കാന്‍ കഴിഞ്ഞത്.
ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് ഏറ്റ ഏറ്റവും വലിയ മുറിവായ 2001ലെ ഭീകരാക്രമണത്തിനു സാക്ഷിയായതും ഈ മന്ദിരം തന്നെ. എത്രയെത്ര മഹത് വ്യക്തികള്‍, എത്രയെത്ര സാമാജികര്‍, അവരുടെയൊക്കെ കര്‍മ്മമണ്ഡലത്തിലെ ഏറ്റവും മികച്ച കയ്യൊപ്പ് പതിഞ്ഞത് ശ്രേഷ്ഠ പവിത്രമായ ജനാധിപത്യത്തിന്റെ ഈ കോവിലില്‍ തന്നെ. 1984ലെ ലോക്‌സഭയില്‍ 541 ഇല്‍ 2 സീറ്റ് മാത്രം ലഭിച്ചിരുന്ന പാര്‍ട്ടിക്കാണ് മാറ്റങ്ങളുടെ കൊടുങ്കാറ്റാകാന്‍ചരിത്ര നിയോഗം എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിലെ മഹനീയമുഹൂര്‍ത്തങ്ങളില്‍ ഒന്നായി കാണാം. രണ്ടില്‍ നിന്നും 303 ഇല്‍ എത്തിനില്‍ക്കുന്ന ആര്‍ജ്ജവവും ഊര്‍ജ്ജവും സ്വാംശീകരിച്ചിരിക്കുന്നത് വികസിത അഖണ്ഡഭാരതം എന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി തപസ്സു ചെയ്യുന്ന സ്വയംസേവകരുടെ നിസ്വാര്‍ത്ഥ പ്രയത്‌നത്തില്‍ ആണെന്ന് നിസ്സംശയം പറയാം.
വിനായക ചതുര്‍ത്ഥി ദിനമായ സപ്തംബര്‍ 19നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യത്തെ സമ്മേളനം ആരംഭിച്ചത്. ആ ശ്രീകോവിലില്‍ നടന്ന ആദ്യത്തെ സുപ്രധാന കര്‍മ്മവും വനിതാ സംവരണ നിയമം അവതരിപ്പിക്കല്‍ തന്നെയായിരുന്നു.
യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ എന്ന ഭാരതീയ ദര്‍ശനത്തിന്റെ പ്രാവര്‍ത്തിക സംഗമ ഭൂമിയായി അക്ഷരാര്‍ത്ഥത്തില്‍ ജനപ്രതിനിധിസഭ മാറുകയായിരുന്നു. ഭാരതീയ വനിതകളോടുള്ള ഒരു സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് കാണിച്ചുതരുന്നത്. ഒന്നാം ലോകസഭയില്‍ 480 ല്‍ കേവലം 22 അംഗങ്ങള്‍ മാത്രമായിരുന്ന വനിതകള്‍ക്ക് ഈ പതിനേഴാം ലോകസഭയുടെ കാലത്തിലാണ് ചരിത്രത്തിലെ ഏറ്റവും പ്രാധാന്യം ലഭിച്ചത് എന്നതും യാഥാര്‍ത്ഥ്യമാണ്.
ഇന്ന് 548 അംഗങ്ങള്‍ ഉള്ള നമ്മുടെ ലോകസഭയുടെ 14.36% അതായത് 78 അംഗങ്ങള്‍ വനിതകളാണ്. ഒരിക്കല്‍ ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം പറയുകയുണ്ടായി, ‘സ്ത്രീശാക്തീകരണം ഒരു നല്ല കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സമഗ്ര വികസനത്തിലേക്ക് നയിക്കുന്നു. സ്ത്രീ സന്തോഷവതി ആകുമ്പോള്‍ വീട് സന്തുഷ്ടമാകും, വീട് സന്തുഷ്ടമാകുമ്പോള്‍ സമൂഹം സന്തുഷ്ടമാകും, സമൂഹം സന്തുഷ്ടമായി ഇരിക്കുമ്പോള്‍ സംസ്ഥാനം സന്തുഷ്ടമാകും, സംസ്ഥാനം സന്തുഷ്ടമാകുമ്പോള്‍ രാജ്യത്ത് സമാധാനം ഉണ്ടാകും, രാജ്യം കൂടുതല്‍ വേഗത്തില്‍ വികസിക്കും’. 2047 ഓടെ ഭാരതത്തെ വികസിത രാജ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശാല വീക്ഷണത്തിന്റെ പരിണതഫലം കൂടിയാണ് വനിതാ സംവരണ നിയമം എന്ന് നിസംശയം പറയാം.
വനിതാ സംവരണ നിയമത്തിന് ഏകദേശം 27 വര്‍ഷത്തിന്റെ ചരിത്രം പറയാനുണ്ട്. ആദ്യമായി 1996 സപ്തംബറില്‍ എച്ച്.ഡി. ദേവഗൗഡ സര്‍ക്കാരാണ് വനിതാ സംവരണ നിയമം കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയത്. 1996 സപ്തംബര്‍ 12-ാം തീയതി ദേവഗൗഡ സര്‍ക്കാര്‍ ഭരണഘടനയുടെ 81-ാം ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുകയുണ്ടായി. അന്നത്തെ കൂട്ടുകക്ഷി സര്‍ക്കാരില്‍ 13 മുന്നണികള്‍ ഉണ്ടായിരുന്നു. ലോകസഭയിലെ ഒന്നാം വായനക്ക് ശേഷം ബില്‍ പാസ്സാക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗമായിരുന്ന ഗീതാ മുഖര്‍ജി കമ്മറ്റിയുടെ ശുപാര്‍ശക്കായി വിട്ടു. അന്നത്തെ ആ 31 അംഗ കമ്മറ്റികളില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് രാഷ്ട്രീയത്തിലെ അതികായരായ സുഷമ സ്വരാജ്, ഉമാഭാരതി, പതിനാറാം ലോക്‌സഭാ സ്പീക്കറായിരുന്ന സുമിത്രമഹാജന്‍, ഇന്നത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മീരാകുമാര്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ ഉണ്ടായിരുന്നു. 1996 ഡിസംബറില്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇന്നത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഡിഎംകെ പാര്‍ട്ടിയുടെ എംപിയായിരുന്ന പി.എന്‍.ശിവയും അതിനെ അതിശക്തമായി എതിര്‍ത്തു.
1997 മെയ് 16ന് വീണ്ടും ലോകസഭയിലേക്ക് ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഭരണ മുന്നണിയിലെ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ പാസ്സായില്ല. സമാജ് വാദി പാര്‍ട്ടിയിലെ ശരദ് യാദവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അന്ന് വലിയ ചര്‍ച്ചയായി മാറി.
1998 നും 2004 നും ഇടയില്‍ അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായ സമയത്ത് ഈ ബില്ല് പാസ്സാക്കിയെടുക്കാന്‍ നിരന്തരം ശ്രമിച്ചു. 1999ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ബില്‍ വീണ്ടും അവതരിപ്പിച്ചപ്പോള്‍ നാടകീയ രംഗങ്ങള്‍ക്കാണ് പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയ ജനതാദളിന്റെ സഭാംഗമായ സുരേന്ദ്രപ്രസാദ് യാദവ് ബില്‍ പിടിച്ചുവാങ്ങി വലിച്ചുകീറി എറിയുകയും ചെയ്തു. സമാജ്‌വാദി പാര്‍ട്ടി, മുസ്ലിം ലീഗ്, ബഹുജന്‍ സമാജ് പാര്‍ട്ടി തുടങ്ങിയവരുടെ എതിര്‍പ്പുകളെ അവഗണിച്ച് വാജ്‌പേയ് സര്‍ക്കാര്‍ 1998 ഡിസംബര്‍ 23 ബില്ല് വീണ്ടും അവതരിപ്പിച്ചെങ്കിലും, 1999 ലെ അവിശ്വാസപ്രമേയം ഒരു വോട്ടിന് നഷ്ടപ്പെട്ടതിനാല്‍ വാജ്‌പേയ് സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടു. സഭാ ചട്ട പ്രകാരം ബില്‍ രണ്ടു സഭകളും പാസ്സാക്കാത്തത്തിനാലും, അധികാരത്തില്‍ ഉള്ള സര്‍ക്കാരിന് അവിശ്വാസ പ്രമേയം വഴി രാജിവെക്കേണ്ടി വന്നതിനാലും ബില്‍ കാലഹരണപ്പെട്ടു.
പിന്നീട് വീണ്ടും അധികാരത്തില്‍ വന്ന വാജ്‌പേയ് സര്‍ക്കാര്‍ ബില്ല് അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. 3 തവണ രണ്ടായിരത്തിലും, 2002ലും, 2003ലും സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സഖ്യകക്ഷികളില്‍ പലരും, പ്രതിപക്ഷ പാര്‍ട്ടികളില്‍ പ്രമുഖരും മുഖം തിരിച്ചതോടെ ഈ ബില്ലില്‍ സമവായം അസാധ്യമായി മാറി. 2008ല്‍ 1998 നു സമാനമായ സംഭവങ്ങള്‍ വീണ്ടും അരങ്ങേറി. നിയമ മന്ത്രി എച്ച്.ആര്‍.ഭരദ്വാജ് ബില്‍ അവതരിപ്പിക്കാന്‍ മുതിരും മുമ്പേ, സമാജ്‌വാദി പാര്‍ട്ടിയുടെ അബൂ അസ്മി എന്ന സഭാംഗം ബില്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. മറ്റൊരു സമാജ്‌വാദി പാര്‍ട്ടി പ്രതിനിധി ബില്‍ കീറി സഭാതളത്തിലേക്ക് വലിച്ചെറിയുക ഉണ്ടായി. ഭരണകക്ഷി അംഗങ്ങളില്‍ ചിലര്‍ തീര്‍ത്ത പ്രതിരോധ കൂട്ടിനുള്ളില്‍ നിന്നുകൊണ്ട് നിയമ മന്ത്രി ബില്‍ അവതരിപ്പിച്ചെങ്കിലും അത് വീണ്ടും സെലക്ട് കമ്മറ്റിക്ക് വിടുകയാണ് ഉണ്ടായത്. 2010 മാര്‍ച്ച് ഒമ്പതിന് ബില്‍ വീണ്ടും രാജ്യസഭയില്‍ എത്തിയപ്പോള്‍ ബിജെപി അംഗങ്ങള്‍ അതിനെ പിന്തുണക്കുകയുണ്ടായി. കലിപൂണ്ട സമാജ്‌വാദി പാര്‍ട്ടി പ്രതിനിധി നന്ദകിഷോര്‍ യാദവും കമാല്‍ അക്തറും സഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കസേരക്കൂടിനകത്തേക്ക് പാഞ്ഞടുക്കുകയും മൈക്രോഫോണ്‍ പിഴുതെടുക്കുകയും ചെയ്തു. ഇത്തരത്തില്‍ ചരിത്രത്തില്‍ ഉടനീളം ഈ ബില്ലിനെ നിരന്തരം ഉപരോധിച്ചു കൊണ്ടിരുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ നിലവിലത്തെ ലോകസഭാംഗം ദിംപിള്‍ യാദവിന്റെ ഇത്തവണത്തെ പ്രസംഗം ശരിക്കും ഒരു വിരോധാഭാസം തന്നെയായിരുന്നു. അങ്ങനെ നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ടാണ് ഭാരതത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യത്തെ പ്രഥമ കര്‍ത്തവ്യമായി നരേന്ദ്രമോദി സര്‍ക്കാര്‍ ഈ ബില്ല് പാസ്സാക്കി എടുക്കുന്നത്.
ഈ നിയമം പ്രകാരം സംസ്ഥാന നിയമസഭകളിലും, ദില്ലി നിയമസഭയിലും, ലോകസഭയിലും മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം നല്‍കിയിരിക്കുന്നു. അതില്‍ തന്നെയും മൂന്നിലൊരു ശതമാനം പട്ടികജാതി പട്ടികവര്‍ഗ്ഗ വനിതകള്‍ക്ക് അവകാശപ്പെട്ടതാകുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ച മുഖ്യരോപണം ഇതില്‍ പിന്നാക്ക സമുദായ സംവരണം ഇല്ലെന്നുള്ളതാണ്. ജാതി സെന്‍സസിന്റെ ആവശ്യകതയും പിന്നോക്ക സമുദായ സംവരണത്തിലും ഊന്നിയാണ് പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികളില്‍ ഏറെയും വിമര്‍ശനാത്മകമായി സംസാരിച്ചത്. പാര്‍ലമെന്റിലെ ഒരു സഭയിലും പിന്നാക്ക സമുദായ സംവരണം നിലവിലില്ലാത്തതിനാല്‍ ഈ വാദം അടിസ്ഥാന രഹിതമാണെന്ന് മാത്രമല്ല കേന്ദ്രസര്‍ക്കാരിനെ പ്രതിരോധിക്കാന്‍ പിന്നാക്ക സമുദായ ധ്രുവീകരണമാണ് പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നത് എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ‘മണ്ഡല്‍’ നല്‍കുന്ന പാഠങ്ങള്‍ പഠിച്ചിട്ടായിരുന്നിരിക്കണം പ്രതിപക്ഷ കക്ഷികള്‍ ഈ ഒരു കാര്യത്തിന് ഒരുപക്ഷേ മുതിര്‍ന്നത്. മറ്റേത് രാഷ്ട്രീയ കക്ഷികളെക്കാളും പിന്നാക്ക സമുദായത്തെ ഉള്‍ക്കൊണ്ട് അവരുടെ ഉന്നമനത്തിനായി പ്രയത്നിക്കുന ഒരു പാര്‍ട്ടി ഭരിക്കുന്ന ഭാരത സര്‍ക്കാരിന് മുന്നില്‍ ഇയൊരായുധം വിലപ്പോവില്ല എന്ന് സമ്മേളനം തെളിയിച്ചു.
കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം 2031ലെ സെന്‍സസ് കഴിഞ്ഞുള്ള മണ്ഡല വേര്‍തിരിവിന് ശേഷമേ ഇത് നിലവില്‍ വരൂ എന്ന് ചിലര്‍ വാദിച്ചു. 2021ലെ സെന്‍സസ് കോവിഡ് മൂലം നീണ്ടുപോയതിനാല്‍ വരും ഇലക്ഷന് ശേഷമുള്ള സെന്‍സസ് കഴിഞ്ഞു 2026 ന് ശേഷം മണ്ഡല പുനര്‍ നിര്‍വചനം നടത്തിയതിന് ശേഷം 2027ല്‍ ഇതു വരുമെന്നും എത്രയും പെട്ടെന്ന് തന്നെ ഇത് നടപ്പാക്കുമെന്നും സഭയില്‍ കേന്ദ്രസര്‍ക്കാര്‍ പറയുകയുണ്ടായി. വിമര്‍ശിക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, 2007ല്‍ രാജ്‌നാഥ് സിംഗ് പ്രസിഡന്റ് ആയപ്പോള്‍ ആദ്യമായി 33% വനിതാ സംവരണം പാര്‍ട്ടി തലത്തില്‍ ഏര്‍പ്പെടുത്തിയ ഒരു പാര്‍ട്ടിയാണ് ഇന്ന് ഭാരതം ഭരിക്കുന്നത് എന്നതാണ്. അത്തരത്തില്‍ വനിതാ സംവരണവും സ്ത്രീശാക്തീകരണവും വെറും വാചക കസര്‍ത്ത് അല്ലാ എന്ന് പ്രവര്‍ത്തനം കൊണ്ട് തെളിയിച്ച ഒരു പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ല് തന്നെ ആകും ഈ നിയമം എന്നതില്‍ സംശയം വേണ്ട. രാജ്യസഭയില്‍ എതിരില്ലാതെ പാസ്സാക്കിയ ഈ ബില്‍ ഭാരതീയ രാഷ്ട്രമീമാംസയില്‍ രാജ്യസഭയുടെ പ്രാധാന്യം തെളിയിക്കുന്നതും ഭാരതത്തിനാകെ അഭിമാനകരമായ ഒരു മുഹൂര്‍ത്തവും ആയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ വരാന്‍ കുറച്ചു കാലം കഴിയുമെങ്കിലും, ഒരു വലിയ വിപ്ലവകരമായ മുന്നേറ്റത്തിന് തുടക്കം കുറിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിഞ്ഞു എന്നത് സ്തുത്യര്‍ഹമാണ്. ഈ നിയമം പാസ്സാക്കാനുള്ള ‘ദൈവഹിതം’ വന്നുചേര്‍ന്നത് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്നത് ആത്മാര്‍ത്ഥതയോടെയും അച്ചടക്കത്തോടെയും കര്‍മ്മ മണ്ഡലത്തില്‍ അദ്ദേഹം ചെയ്യുന്ന പ്രവൃത്തികളുടെ സുകൃതം തന്നെയാണെന്നത് വ്യക്തമാണ്.